ഇന്റർപരീക്ഷാഫലം പുറത്തായി.
ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)
മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല. പരാജയത്തിന്റെ മുള്ളിനു മൂർച്ച കുറഞ്ഞു വരികയാണ്. (തൊലിക്കട്ടി കൂടിവരുന്നതുകൊണ്ടുമാവാം.)
എന്നാൽ, ശ്രീധരന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേൽപിച്ച ഒരു സംഭവമുണ്ടായി. പരീക്ഷാഫലം പത്രത്തിൽ പ്രസിദ്ധപ്പെടുത്തിവന്നതിന്റെ പിറ്റേന്നാൾ തന്നെ. കുടക്കാൽ ബാലന്റെ മരണം.
ബാലൻ അവശേഷിച്ച ജീവരക്തം മുഴുവനും പുറത്തേക്കു പമ്പു ചെയുംപോലെ ഛർദിച്ചു മരിച്ചു.
തോറ്റ പരിക്ഷയ്ക്കു വീണ്ടും ഇരിക്കാനും ഒരുപക്ഷേ, പാസ്സാവാനും ഇനിയും ചാൻസുണ്ട്. എന്നാൽ, എത്രതന്നെ പരിശ്രമിച്ചാലും മരിച്ച ബാലനെ ഈ ലോകത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ഇനി ആർക്കും സാദ്ധ്യമല്ല. അജ്ഞാതമായ അനന്തതയിലേക്കുള്ള മനുഷ്യാനുകോടികളുടെ മഹാപ്രവാഹത്തിൽ ബാലനും മറഞ്ഞു
ഉപദേശിച്ചു “നിനക്കിപ്പോൾ ചീത്തക്കാലമണ് ജാതകവശാൽ. ഉണ്ണിപ്പണിക്കരെക്കൊണ്ടു നിന്റെ ജാതകം പരിശോധിപ്പിച്ചിരുന്നു. ഇപ്രാവശ്യം പരീക്ഷയിൽ വിജയം പ്രയാസമാണെന്ന് ഉണ്ണിപ്പണിക്കർ പ്രവചിച്ചിട്ടുണ്ടായിരുന്നു. അതിനാൽ നീ ബേജാറാവണ്ട "
അച്ഛന്റെ ജോതിഷത്തിലുള്ള വിശ്വാസം ശ്രീധരനെ രക്ഷിച്ചു. ഉണ്ണിപ്പണിക്കർ
പ്രവചിച്ചതിനു വിരുദ്ധമായി ശ്രീധരൻ പരീക്ഷയിൽ ജയിച്ചു പോയിരുന്നുവെങ്കിൽ കൃഷ്ണൻമാസ്റ്റർ വലിയ ബേജാറിലായേനെ. ജോതിശ്ശാസ്ത്രത്തിൽ അത്രകണ്ട് ഉറച്ച വിശ്വാസമുള്ള ആളാണ് കൃഷ്ണൻ മാസ്റ്റർ,
“അച്ഛാ, ഞാൻ കുറച്ചു ദിവസം ഇലഞ്ഞിപ്പൊയിലിൽ പോയി താമസിക്കട്ടേ?" എന്നു ശ്രീധരൻ അനുവാദം ചോദിച്ചപ്പോൾ അച്ഛൻ വിരോധം പറഞ്ഞില്ല.
മനഃസമാധാനം തേടി എവിടെയെങ്കിലും പോയി കുറേദിവസം കഴിച്ചു കൂട്ടണമെന്ന്
ശ്രീധരൻ ആഗ്രഹിച്ചിരുന്നു. അതിനു പറ്റിയ സ്ഥലം ഇലഞ്ഞിപ്പൊയിലാണ്. അതിരാണിപ്പാടത്തുനിന്നു പെട്ടെന്ന് അപ്രത്യക്ഷനാവാൻ ശ്രീധരനെ പ്രേരിപ്പിച്ചതിന്, നിസ്സാരമാണെങ്കിലും വേറെയുമൊരു കാരണമുണ്ടായിരുന്നു. പരീക്ഷയിൽത്തോറ്റ ജാള്യവുമായി സരസ്വതിയംബാളെ അഭിമുഖീകരിക്കാനുള്ള വൈമനസ്യം
സരസ്വതിയംബാളും ശ്രീധരനും തമ്മിൽ മാറിമാറി ഒരുതരം ഗുരു ശിഷ്യബന്ധം വളർന്നുപിടിച്ചുവരികയായിരുന്നു. ഭാവിനോവലിസ്റ്റ് ഗോവിന്ദക്കുറുപ്പു സൽക്കരിച്ച വിസ്കിയുടെ നാറ്റം ീധരന്റെ
വായിൽനിന്നു സരസ്വതിയംബാളുടെ മൂക്കിലേക്കു വിരുന്നു ചെന്ന ആ സംഭവത്തിനുശേഷം കുറേദിവസത്തേക്ക് ശ്രീധരൻ ആ അയ്യങ്കാർ മങ്കയെ കാണാതെ ഒഴിഞ്ഞുമാറി കഴിച്ചുകൂട്ടി. പൂജയ്ക്കുള്ള പൂക്കളറുത്തു കുമ്പിളിൽ നിറച്ചു കോലായത്തിണ്ണയിൽ കൊണ്ടുവെച്ചു മിണ്ടാതെ വലിഞ്ഞുകളയും. ധർമ്മരാജഅയ്യങ്കാരുടെ അടുക്കൽ ട്യൂഷനും പോകാതായി; എല്ലാം പഠിച്ചുതീർത്തു എന്ന നാട്യത്തോടെ അങ്ങനെ ഒന്നുരണ്ടാഴ്ച കഴിഞ്ഞു.
ഒരുദിവസം പൂക്കുമ്പിളമായി ചെന്നപ്പോൾ അയ്യങ്കാർ കുളിക്കാനൊരുങ്ങിക്കൊണ്ടു കോലായിൽ നിൽക്കുന്നു. ശ്രീധരനെ കണ്ടപ്പോൾ അയ്യങ്കാർ പെങ്ങളെ വിളിച്ചു; “സരസ്വതി, ശ്രീധർ വന്തിരിക്ക്
കോണിപ്പടിയിൽ സരസ്വതിയംബാളുടെ കാലൊച്ച ശ്രീധരന്റെ കരളൊന്നു ചലിപ്പിച്ചു.
സരസ്വതിയംബാൾ വാതിൽക്കൽ വന്നു നിൽക്കുന്നു.
“ശ്രീധർ, സരസ്വതി സേസ് ഷി വാൻട്സ് ടു ലേൺ മലയാളം. യു മസ്റ്റ് ടീച്ച് ഹെർ ടു റീഡ് ആൻഡ് റൈറ്റ് മലയാളം.....
ഗുരു അയ്യങ്കാരുടെ കൽപനങ്ങളെ ശ്രീധരൻ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചുകൊടുക്കണമെന്ന്.
ശ്രീധരൻ സരസ്വതിയംബാളുടെ മുഖത്തേക്കു സകൗതുകം ഒന്നു നോക്കി. സരസ്വതിയംബാളുടെ മുഖത്ത് ഒരു മന്ദഹാസമുദ്രം
ശ്രീധരന്റെ കരൾ ആനന്ദംകൊണ്ടു തുടിച്ചുതുടങ്ങി.
(അപ്പോൾ ആ പരിശുദ്ധവിധവയ്ക്ക് അന്നു തന്നോടു തോന്നിയ വെറുപ്പു മാഞ്ഞുപോയിരിക്കുന്നു. പെങ്ങളെ മലയാളം പഠിപ്പിക്കണമെന്ന് അയ്യങ്കാർ സ്വയമേവ പറഞ്ഞതല്ല അവർ പറയിപ്പിച്ചതായിരിക്കണം.
“ഓ! റെഡി! ശ്രീധരൻ സമ്മതിച്ചു. പിന്നെ ഒരു കുസൃതിച്ചിരിയടക്കിപ്പിടിച്ചു. കൂട്ടിച്ചേർത്തു: “ഐ വാൻട് ടു ലേൺ ടമി ദിസ് വിൽ ബി ഏ ഗുഡ് ഓപ്പരച്ചുനിറ്റി... അയ്യങ്കാർ വായിലെ വെള്ളിച്ചട്ടുകംപോലത്തെ വലിയ പല്ലുകൾ മുഴുവനും വെളിക്കു കാട്ടി ഒന്നിളിച്ചു.
“ദെൻ ബോത്ത് ഓഫ് യൂ കേൻ ഗിവ്, മ്യൂച്വൽ ലെസ്സൺസ് " അങ്ങനെ മലയാളപഠനത്തിൽ സരസ്വതിയംബാൾ ശ്രീധരന്റെ ശിഷ്യയായി
തമിഴ് പഠനത്തിൽ ശ്രീധരൻ സരസ്വതിയംബാളുടെ ശിഷ്യനായി
ആ തമിഴത്തിയെക്കൊണ്ട് 'ഴ' യും 'ന' യും ശരിക്ക് ഉച്ചരിപ്പിക്കാൻ കുറച്ചു പ്രയാസം
തോന്നി ആന നന്ന നനഞ്ഞുഞാനും നന്ന് നനഞ്ഞു “ഏഴു വാഴപ്പഴം വിഴുങ്ങി
എന്നെല്ലാം ചില വികൃതവാക്യങ്ങൾ കെട്ടിയുണ്ടാക്കി സരസ്വതിയംബാളുടെ
നാക്കിനും തൊണ്ടയ്ക്കും ഒരു ലൂബ്രിക്കേഷൻ നടത്തി.
സരസ്വതിയംബാളുടെ തമിഴ്ശിക്ഷണം തത്ത്വപ്രഭാഷണങ്ങളിലൂടെയായിരുന്നു. തിരുക്കുറലും പുറനാനൂറുമെല്ലാം തേട്ടിവരും.
ഒരു തമിഴ്പദ്യശകലം ശ്രീധരനുമറിയാം. പണ്ടു തെരുവുമൂലയിൽ വെച്ച് റാവുത്തർമൗലവി പാടിയത്: “ആറ്റെയും കാറ്റെയും നമ്പലാം അന്ത.... അതൊന്നു ചൊല്ലി തന്റെ തമിഴ് വിജ്ഞാനം സരസ്വതിയംബാളുടെ മുമ്പിൽ പ്രകടിപ്പിക്കാനൊരുങ്ങി. ഉടൻ നാവടക്കിക്കളഞ്ഞു. ആ പദ്യത്തിന്റെ ഒടുവിലത്തെ വരികൾ ഈ സാഹചര്യത്തിൽ അൽപം അപകടം പിടിച്ചതാണെന്ന് പിനീടാണോര്ത്തത്.
ശ്രീധരൻ ഒരന്യയുവതിയുമായി അടുത്ത പെരുമാറുന്നത് ആദ്യമായിട്ടാണ്. ഒരിക്കൽ ശ്രീധരൻ ഈ എന്ന തമിഴ് ലിപി ഊ എന്നു തെറ്റിയെഴുതിയപ്പോൾ സരസ്വതിയംബാൾ പെൻസിൽ കൊണ്ടു ശ്രീധരന്റെ ചൂണ്ടു വിരലിലൊന്നു ചൊട്ടി. ഗുരുനാഥയുടെ ശിക്ഷ. ആ മൃദുലദണ്ഡനം ശ്രീധരന്റെ കരളിൽ പുതിയൊരു കോരിതരിപ്പുലവാക്കി
സരസ്വതിയംബാൾ പെൻസിൽ കൊണ്ടു വിരലിൽ ചൊട്ടിയതിനു പകരം ചൂരൽകൊണ്ടു പുറത്തു പ്രഹരിച്ചിരുന്നുവെങ്കിൽ എന്നു പ്രാർത്ഥിച്ചുപോയി.
മലയാളത്തിൽ സരസ്വതി എന്നെഴുതിക്കൊടുത്തു പകർത്തുന്നതിന്. ആ വിരലുകൾ നേർത്ത അഗ്നിജ്വാലകൾപോലെ കടലാസിൽ ചലിക്കുന്നു. തൊട്ടാൽ പൊള്ളുന്ന പ്രതീതി. ആ മുഖം പൂർണ്ണചന്ദ്രനെപ്പോലെ പ്രശാന്തജോതിസ്സു പൊഴിക്കുന്നു....ആ പുണ്യലാവണ്യത്തിൽ നയനപൂജ നടത്തി നിർവൃതിക്കൊള്ളുകയാണ്.....
അങ്ങനെ സരസ്വതിയംബാളുടെ സാന്നിദ്ധ്യം ഹൃദയത്തിൽ ദിവ്യസ്വപ്നങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന നാളുകൾക്കിടയിലാണ് ശ്രീധരൻ വനവാസത്തിന് ഇലഞ്ഞിപ്പൊയിലിലേക്കു പുറപ്പെട്ടത്. ഇലഞ്ഞിപ്പൊയിലിന്റെ രൂപഭാവങ്ങളിൽ കാലം പല കൈയേറ്റങ്ങളും
നടത്തിക്കഴിഞ്ഞിരുന്നു. പണ്ട് രണ്ടു കുന്നുകൾക്കിടയിൽ വ്യാപിച്ചു കിടന്നിരുന്ന ആ
കാർഷികസാമ്രാജ്യം മുക്കാലും ക്ഷയിച്ച നിലയിലാണ്. കിഴക്കു ഭാഗത്തെ
നെൽവയലുകൾ അന്യരുടെ കൈവശമാണ്. എരണ്ടപ്പക്ഷികൾ വിരുന്നുവരാറുള്ള ചാലി മുക്കാലും തൂർന്ന് അവിടെ ആരോ നെൽക്കൃഷി തുടങ്ങിയിരിക്കുന്നു.
ആറാംകണ്ടത്തിനു മുകളിലെ കാടുകളുടെ ഒരു ഭാഗം പറങ്കിമാവിൻ തോപ്പുകളായി മാറിയിരിക്കുന്നു.
ഇലഞ്ഞിപ്പൊയിൽത്തറവാട്ടുനിലം, നാലു കണ്ടങ്ങളിൽ ചുരുങ്ങിക്കിടക്കുകയാണ്. പശുക്കളും കാളകളും അയവിറക്കിക്കിടന്നിരുന്ന ആലകൾ അപ്രത്യക്ഷമായി. ആ സ്ഥലത്ത് അപ്പയും തുമ്പയും തൊട്ടാവാടിയും തഴച്ചുവളർന്നു കിടക്കുന്നു. എന്നാൽ മുറ്റത്തെ ഇലഞ്ഞിമരം പഴയപോലെ ഇപ്പോഴും പുഷ്പവൃഷ്ടി നടത്തിക്കൊണ്ട്
അവിടെ നിലകൊള്ളുന്നുണ്ട്.
ഉച്ചയ്ക്ക് ആറാംകണ്ടത്തിലേക്ക് ഒരു സർക്കീറ്റിനിറങ്ങി.
ആറാംകണ്ടത്തിന്നപ്പുറം പുതിയ പറങ്കിമാന്തോപ്പാണ്. തോപ്പിന്റെ അതിർത്തിയിൽ അതിന്റെ ഉടമസ്ഥഥൻ കെട്ടിയ മുള്ളുവേലി വഴിമുടക്കി.
ചന്തോമന്റെ മൂലയിലേക്കു ദൃഷ്ടിയയച്ചു. ചന്തോമന്റെയും തിരുമാല വല്യമ്മയുടെയും പ്രേമകഥ ഓർമ്മയിൽ നൃത്തം ചെയ്തു.
പ്രേമകഥകൾക്കു പഴക്കമില്ല. (പഴക്കംചെന്നാലും പ്രേമകഥകൾ കേൾക്കാനൊരു പുതുമയുണ്ടാവും. ആരാണതു പറഞ്ഞത്? ജർമ്മൻ കവിയായ ഹെന്റിച്ച് ഹീനാണെന്നു തോന്നുന്നു.) പുതിയ മുളങ്കൂട്ടങ്ങൾ വളർന്നു പൊങ്ങി ആ മൂല മൂടിമറഞ്ഞുകാണുന്നു. കരുണാമയിയായ പ്രകൃതി, പച്ചപ്പട്ടുവിതാനങ്ങളോടുകൂടിയ ഒരു കൂറ്റൻ പന്തൽ ചന്തോമന്റെ കുഴിമാടത്തിന്മേൽ കെട്ടിക്കൊടുത്തിരിക്കുന്നു.
മുളങ്കാട്ടിൽനിന്ന് ഒരു മധുരകൂജനം കേൾക്കുന്നു. മൈനക്കിളിയുടെ പ്രേമഗാനമായിരിക്കും.
വേലിക്കരികിലെ ഉണക്കപ്പുല്ലിൽനിന്ന് ഒരു കിരുകിരുപ്പ്. കഴുത്തു തിരിച്ചു നോക്കി. ഒരു സർപ്പം ഇഴഞ്ഞുപോകുന്നു ഒരുക്കൻ പുല്ലാനി മൂർഖൻ. ചന്തോമന്റെ മൂലയിലെ മുളങ്കൂട്ടത്തിനുള്ളിലേക്കാണ് അത് ഇഴഞ്ഞുപോകുന്നത്. അവിടെയായിരിക്കും അതിന്റെ മാളം. ചന്തോമനും പുല്ലാനിമൂർഖനും ഒരേ മേൽപ്പുരയ്ക്കു കീഴിൽ പാർത്തുവരികയാണ്. ഉണ്ണിക്കുട്ടിയുമുണ്ടായിരിക്കും മാപ്പിളഗളയിൽ അഭയാർത്ഥിനിയായി ഇലഞ്ഞിപ്പൊയിലിൽ പാർത്തിരുന്ന അമ്മാളുഅമ്മയുടെ ഓമനമകൻ ഉണ്ണിക്കുട്ടി. ഉണ്ണി ഒട്ടിക്ക് പുല്ലാനി ഒരു കളിപ്പാട്ടമായിത്തീർന്നിട്ടുണ്ടാവും.
വേലിക്കരികെ ചുവന്ന അരിപ്പുചെടികൾ പൂത്തുനിൽക്കുന്നു. ഒരു തേനീച്ച അരിപ്പൂവിൽനിന്നു തേൻ ശേഖരിക്കുന്നു. കൗതുകത്തോടെ നോക്കിനിന്നു. മക്ഷികയുടെ മധുചൂഷണപ്രകിയ കാണാൻ രസമുണ്ട്. ഒരു തേനീച്ച അതിന്റെ ദേഹത്തിന്റെ പത്തിരട്ടി തൂക്കംവരുന്ന പൂന്തേൻ നിത്യവും ശേഖരിക്കുന്നു. ഒരു റാത്തൽ തേൻ ശേഖരിക്കാൻ തേനീച്ച പൂക്കളിൽനിന്നു തേൻ കൂട്ടിലേക്കും തിരിച്ചും 37,000 പ്രാവശ്യം പറക്കുന്നു. ഈ കണക്കു കൃത്യമായി മനസ്സിൽ തങ്ങിനിൽക്കാനെന്താണു കാരണം? അതൊരു മധുര വാർത്തയായതുകൊണ്ട്. മധുരവാർത്തകൾ മറക്കുകയില്ല. ദുഃഖവാർത്തകൾ മറക്കാൻ ശ്രമിക്കണം. പക്ഷേ, കുടക്കാൽ ബാലന്റെ മരണം, എത്രതന്നെ ശ്രമിച്ചിട്ടും മറക്കാൻ കഴിയുന്നില്ല. പോലീസിന്റെ മർദ്ദനമാണ് ബാലനെ മരണത്തിലേക്കു നയിച്ചത് എന്നോർക്കുമ്പോൾ കരളിൽ സർപ്പംകൊത്തിയ പോലെ ഒരു കടച്ചിൽ അനുഭവപ്പെടുന്നു.
അപ്പോൾ പറങ്കിമാന്തോപ്പിൽനിന്ന് ഒരു കളകളനാദം കേട്ടു. കിളിയുടെ ശബ്ദമല്ല. ശ്രീധരൻ വേലിക്കരികിലെ ഒടിച്ചുകുത്തിപ്പൂപ്പടർപ്പിൽ ഒളിഞ്ഞു നിന്നു നോക്കി. പടർന്നുപന്തലിച്ചുനിൽക്കുന്ന ഒരു പറങ്കിമാവിന്റെ പച്ചിലക്കുടാരത്തിൽനിന്ന് ഒരു യക്ഷി പ്രത്യക്ഷപ്പെട്ടു. വെളുത്തുതടിച്ച മദ്ധ്യവയസ്കയായൊരു മാപ്പിളസ്ത്രീ. ആ ഉമ്മച്ചി തലയിൽ തട്ടം എടുത്തിട്ടു. മുഖം തിരിച്ച് എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് തോപ്പിലൂടെ കിഴക്കോട്ടു നടന്നുപോയി.
ആ പച്ചിലക്കുടാരത്തിനുള്ളിൽ അവളുടെ ഗന്ധർവ്വൻ വിശ്രമിക്കുന്നുണ്ടായിരിക്കണം.
ഉച്ചനേരത്തു കശുമാന്തോപ്പിൽ കുളുർനിഴലുകളുടെ കുത്താട്ടമാണ്. മാവിൽനിന്നു
കരിയിലകൾ തുരുതുതെ വീണ് നിലത്തു നല്ല മെത്ത ഒരുക്കിക്കൊടുത്തിരിക്കുന്നു.
കാമിനീകാമുകന്മാർക്കു ഗൂഢസമ്മേളനത്തിനു പറ്റിയ രംഗംതന്നെ. ഇലപ്പഴുതുകളിലൂടെ നേരിയ പുക പറക്കുന്നു. ഗന്ധർവ്വൻ ഇരുന്നു സുഖമായി ധൂമപാനം നടത്തുകയായിരിക്കും. അയാളെ ഒന്നു കാണണം. എന്തിനാണു കാണുന്നത്?
ചുമ്മാ ഒന്നു കാണാൻ. മുഖപരിചയമുണ്ടായെന്നുവരില്ല. പുതിയ തലമുറയുടെ പ്രതിനിധിയായിരിക്കും.
കുറേനേരം കാത്തുനിന്നിട്ടും അയാൾ പുറത്തുവരുന്നതു കണ്ടില്ല. പിന്നെ മനസ്സിലായി ഇടതൂർന്നു വളർന്നുനിൽക്കുന്ന കശുമാവുകളുടെ മറവിലൂടെ അയാൾ വടക്കോട്ടു നീങ്ങി, അപ്പുറത്തെ കാട്ടിൽ മറഞ്ഞുവെന്ന്.
ശരിയായ ഗന്ധർവ്വൻ തന്നെ!
"ടങ്ടൺറങ്ൻ ടങ്ടൺ' പള്ളിയിൽനിന്നു മണിയടിക്കുംപോലെ ഒരു ശബ്ദം. മുഖമുയർത്തി നോക്കി. ആറാംകണ്ടത്തിന്റെ തെക്കുകിഴക്കേ കോണിൽ ഒറ്റപ്പെട്ടുനിൽക്കുന്ന തെങ്ങിൻ കുരലിൽ നിന്നാണ് ആ മണിമുഴക്കം കേട്ടത്. കറുത്ത സൂര്യകാന്തിപ്പട്ടു നാടപോലെ ഒരുമുഴം നീളത്തിൽ തുങ്ങിക്കിടക്കുന്ന വാൽ കണ്ടപ്പോൾ മണിമുഴക്കിയ പക്ഷിയെ മനസ്സിലായി കാക്കത്തമ്പുരാട്ടി
'കാക്കത്തമ്പുരാട്ടിയെ കണ്ടാൽ കൂക്കിവിളിക്കണം. പണ്ട് അപ്പു പറഞ്ഞതാണ്. കാക്കത്തമ്പുരാട്ടി അങ്ങനെ അവഹേളിക്കപ്പെടാനിടയായ സംഭവത്തെപ്പറ്റി ഒരു കഥയും അപ്പു പറഞ്ഞുതന്നിരുന്നു.
ഭർത്താവിന്റെ ശാപമേറ്റു കരിങ്കിളിയായിപ്പോയ ഒരന്തർജ്ജനമാണ കാക്കത്തമ്പുരാട്ടി, ശപിക്കാൻ കാരണം, ആത്തോലമ്മ ഒരു കരിമ്പുലയന്റെ കൂടെ കിടക്കുന്നതു നമ്പൂതിരി കണ്ടുപിടിച്ചു. ഭൂമിയിൽ കാണുന്ന പക്ഷികളോരോന്നും അപ്പുവിന്റെ കഥകളിൽ ശാപമേറ്റ മനുഷ്യസ്ത്രീകളാണ്.
എന്നാൽ, ഇപ്പോൾ അപ്പുവിനെ കണ്ടാലാണു കൂക്കുവിളിക്കേണ്ടത്. കാരണം, അപ്പു നാടുവിട്ട് ഇപ്പോൾ വയനാട്ടിലാണ്. അപ്പുവിന്റെ അച്ഛൻ, മൂരിവണ്ടിക്കാരൻ കള്ളുകുടിയൻ തെയ്യൻ രണ്ടുകൊല്ലം മുമ്പു മരിച്ചു. വയനാട്ടിൽ വച്ച് ഒരു കാട്ടാന ചവിട്ടിക്കൊന്നു. അച്ഛൻ മരിച്ചപ്പോൾ അപ്പു, തന്റെ പുരയും പറമ്പും ഒരു മാപ്പിളയ്ക്കു വിറ്റ്, വയനാട്ടിലേക്കു പോയി. അച്ഛൻ വെപ്പാട്ടിയാക്കി വെച്ചുകൊണ്ടിരുന്ന വിധവയായ പപ്പടച്ചെട്ടിച്ചിയുടെകൂടെത്തന്നെയാണ് അപ്പു പാർക്കുന്നത് എഫൻ
പപ്പടച്ചെട്ടിക്ക് ഒരു ചായപ്പീടികയുണ്ട്. അതിന്റെ മാനേജരാണ അപ്പൂ!.... കാക്കത്തമ്പുരാട്ടി വാലും നീട്ടി വിശ്രമിക്കുന്ന തെങ്ങിന്റെ സവിശേഷത പെട്ടെന്ന് ഓർമ്മവന്നു. ആ ദ്വീപത്തെങ്ങ് കുട്ടിയായിരുന്നകാലത്ത് ശ്രീധരൻ നട്ടതാണ്. വാത്സല്യനിധിയായിരുന്ന മുത്തച്ഛൻ തിരുവാതിര ഞാറ്റുവേലയിൽ ആറാംകണ്ടത്തിൽ ഒരുക്കിയ ഒരു കുഴിയിൽ കുഞ്ഞന്റെ കൈകൊണ്ട് ഒരു ദ്വീപത്തെങ്ങിൻതൈ വെപ്പിച്ചു. ആ തെങ്ങു കുലയ്ക്കുന്നതിനുമുമ്പ് മുത്തച്ഛൻ മരിച്ചു....തെങ്ങിൻകുരലിൽ തുറ്റുനിൽക്കുന്ന കായ്കൾ കണ്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ആനന്ദം കിളർത്തു. മണിമുഴക്കി ആ
തെങ്ങിലേക്ക് തന്റെ ശ്രദ്ധയാകർഷിച്ച കാക്കത്തമ്പുരാട്ടിയെ വാഴ്ത്തിക്കൊണ്ട് ഒരു ഗീതകം രചിക്കണമെന്നും തീരുമാനിച്ചു
ആറാംകണ്ടത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലെ പഴയ മതിലും വേലിയുമെല്ലാം പൊളിഞ്ഞുകിടക്കുകയാണ്. മതിലു കടന്നുചാടി, നാലു പാടും നോക്കി. പഴയ കാടിന്റെ മദ്ധ്യഭാഗം അങ്ങനെതന്നെ കിടക്കുന്നുണ്ട്. തെച്ചിയും ഞാറയും ഇപ്പോഴും സമൃദ്ധിയായിട്ടില്ലങ്കിലും അങ്ങുമിങ്ങും വളർന്നുനിൽക്കുന്നുണ്ട്. ഒരു തെച്ചിപ്പഴം പറിച്ചുതിന്നു. പണ്ടത്തെ സ്വാദു തോന്നിയില്ല.
ഒറ്റയ്ക്കു കാട്ടിലൂടെ ചുറ്റിനടന്നു. പാറക്കൂട്ടത്തിലെ വെള്ളാരങ്കൽത്തൊത്തുകൾ ഉച്ചവെയിൽ തട്ടി രത്നപ്രഭ വീശിക്കൊണ്ടിരുന്നു. അങ്ങനെ നടന്നു നടന്ന് കുന്നിന്റെ മറ്റേ ചെരിവിലെത്തി. ഒരു മൂലയിൽനിന്ന് ഒരു കണമരം മിഴികളെ തടഞ്ഞുനിർത്തി, എത്രയോ കൊല്ലങ്ങൾ കഴിഞ്ഞിട്ടും മെലിഞ്ഞു നീണ്ട ആ കണമരം ഒരു വഴികാട്ടിയെപ്പോലെ അവിടെത്തന്നെ നിൽക്കുന്നുണ്ട് അപ്പുവിന്റെ പഴയ പറമ്പിലേക്കു തിരിയേണ്ട
അടയാളവൃക്ഷമാണത്. അപ്പോൾ നാരായണിയെപ്പറ്റി ഓർത്തു:
എല്ലാവരും ഉപേക്ഷിച്ചുപോയ നാരായണി ആ പറമ്പിലെ കുഴിമാടത്തിൽ നിത്യകന്യകയായിത്തന്നെ കിടക്കുന്നുണ്ടായിരിക്കും.
പേരമരത്തിലെ പഴങ്ങൾ മോഷ്ടിക്കാൻ വരുന്ന വാവലുകളെ ആട്ടിയകറ്റാൻ അവൾക്കിപ്പോൾ രാത്രിയിൽ കാവലിരിക്കേണ്ട ആവശ്യമില്ല. ആ പറമ്പും ഫലവൃക്ഷങ്ങളും ഇപ്പോൾ അന്യരുടേതാണല്ലോ!
നാരായണിയുടെ കുഴിമാടം ഒന്നു സന്ദർശിക്കണമെന്നു തോന്നി.
അടുത്തൊരു പാറക്കെട്ടിന്റെ കടയ്ക്കൽനിന്ന് എത്തിനോക്കുന്ന പൊട്ടിക്കല ദൃഷ്ടിയിൽപ്പെട്ടു. നാരായണിക്കു പ്രിയപ്പെട്ട പഴമാണല്ലോ പൊട്ടിക്ക. പഴങ്ങൾ പറിച്ച് ഒരു പെരിയിലക്കുമ്പിളിലാക്കി കൈയിൽ കരുതി.
പാറക്കെട്ടുകളും കള്ളിമുൾച്ചെടികളും നിറഞ്ഞ പരുക്കൻ നിലങ്ങളിലൂടെ നിരങ്ങി, കുണ്ടനിടവഴിയുടെ മുമ്പിലെത്തി. ഞെരിഞ്ഞൽ മുള്ളുകളും കടലാവണക്കിൻ ചെടികളും കാഞ്ഞിരമരങ്ങളും തൊട്ടാവാടിയും വളർന്ന് ഇടവഴിയുടെ വായ മൂടിക്കിടന്നു. വളരെക്കാലമായി ആൾപ്പെരുമാറ്റമില്ലാത്ത പോലെ. അങ്ങോട്ടു കാലെടുത്തുവയ്ക്കാൻ ആദ്യം ഭയം തോന്നി. എന്നാൽ, നാരായണിയുടെ കുഴിമാടം സന്ദർശിക്കാനുള്ള പരിപാടി മുടക്കരുതെന്നും മനസ്സു മന്ത്രിച്ചു. അങ്ങനെ ദുർഘടം പിടിച്ച ഇടവഴിയിലേക്കിറങ്ങാൻ തന്നെ തീരുമാനിച്ചു.
മതിലിലെ മുൾപൊന്തകൾ പിടിച്ചകറ്റിയും കല്ലും കുഴിയും തപ്പിത്തടഞ്ഞും മെല്ല ഒരു പത്തുവാര നീങ്ങിയപ്പോൾ ചെന്നെത്തിയത് മതിലിന്റെ ഒരുവശത്തെ ചെറിയ ഗുഹയുടെ മുമ്പിലേക്കായിരുന്നു. ശ്രീധരൻ ആ ഗുഹയിലേക്കൊന്നു നോക്കിയപ്പോൾ ആ ഗുഹയിൽ ഒരു രാക്ഷസൻ ഇരിക്കുന്നു! ശ്രീധരനെ കണ്ടപ്പോൾ ആ രാക്ഷസൻ ചാടിയെണീറ്റ് ഒരൊറ്റ ഓട്ടം ഇട വഴിയിലൂടെ താഴോട്ട്
ശ്രീധരൻ അന്തംവിട്ടു നിന്നുപോയി. കറുത്തുതടിച്ച് അർദ്ധനഗ്നനായ ഒരു മനുഷ്യനാണ് അവിടെനിന്ന് എണീറ്റോടിയത്.
ആ ഗുഹയിൽ കല്ലുകെട്ടിയ ഒരടുപ്പും, അടുപ്പിന്റെമീതെ വലിയൊരു
ചെമ്പുപാത്രവും, ചെമ്പുപാത്രത്തിന്റെ കഴുത്തിൽ ഒരു കുഴലും ഒരുക്കി വെച്ചതു കണ്ടപ്പോൾ കാര്യം മനസ്സിലായി കള്ളച്ചാരായം വാറ്റുന്ന ഏര്പ്പാടാണ്.
അപരിചിതനായ കുപ്പായക്കാരനെ പെട്ടെന്നു മുമ്പിൽ കണ്ടപ്പോൾ സാൾട്ടുകാർ (എക്സൈസ് ഉദ്യോഗസ്ഥന്മാർ) കള്ളവാറ്റു പിടിക്കാൻ ആ ഗൂഢസ്ഥലത്ത് വന്നിരിക്കയാണെന്നു വിചാരിച്ച് ആ തടിയൻ ഓടി രക്ഷപ്പെട്ടതാണ്.
ശ്രീധരൻ തനിയെ ചിരിച്ചുപോയി. പിന്നെ കുറച്ചുകൂടി ചിന്തിച്ചപ്പോൾ ഭയം തോന്നി. അപരിചിതൻ ഒറ്റയ്ക്കാണ് അവിടെ വന്നുപെട്ടിരിക്കുന്നത് എന്ന വസ്തുത ആ രാക്ഷസൻ മനസ്സിലാക്കിയിരുന്നുവെങ്കിൽ കാര്യം അപകടകരമായേനെ അയാൾ, തന്നെ തല്ലിക്കൊന്ന് അവിടെ കുഴിച്ചിട്ടാൽ ആരറിയാൻ പോകുന്നു? പെട്ടെന്നുണ്ടായ പരിഭ്രമംകൊണ്ട് ആ ഭിണ്ണക്കൻ മണ്ടച്ചാർക്കു മുമ്പും പിമ്പും നോക്കാതെ തടിതപ്പാൻ തോന്നിയത് ശ്രീധരന്റെ നല്ലകാലം!
എന്തായാലും അവിടെ നിൽക്കുന്നത് അത്ര പന്തിയല്ല എന്നു ശ്രീധരൻ മനസ്സിലാക്കി, കൂർത്ത കല്ലും മുള്ളും കുണ്ടും കുഴിയും കണക്കാക്കാതെ ധൃതിപ്പെട്ടു. കീഴ്പ്പോട്ടിറങ്ങി, അപ്പുവിന്റെ പഴയ പറമ്പിന്റെ മൂലയിലെത്തിച്ചേർന്നു.
പടിക്കലെത്തി. പുരയുടെ കോലായിലിരുന്ന് ഒരു മുസലിയാർ കൊറാൻ വായിക്കുന്നു. പടിക്കലെ പഴയ ചെമ്പരത്തിമരം നിന്നിരുന്ന സ്ഥാനത്ത്, മുളയ്ക്കാനിട്ടിരിക്കുന്ന കുറെ ഉണക്കത്തേങ്ങകളാണു കാണുന്നത്. ഇലഞ്ഞി മരത്തിൽനിന്നു കൊഴിഞ്ഞുവീണ പൂക്കൾ ഒതുക്കുകല്ലിന്മേൽ ചിതറിക്കിടക്കുന്നു.
ശ്രീധരൻ ശങ്കിച്ചുനിന്നു. ആ പറമ്പിലേക്കു കയറണോ? തെക്കേ പറമ്പിലാണ് നാരായണിയുടെ കുഴിമാടം, നാരായണിയെ കഴിച്ചിട്ട സ്ഥലം കാണാനാണു വന്നിരിക്കുന്നത് എന്ന കാര്യം ആ കിഴവൻ മുസല്യാരോടു തുറന്നു പറയാൻ ഒരു വിമ്മിഷ്ടം. മടങ്ങാൻ മനസ്സനുവദിക്കുന്നുമില്ല. ഒടുവിൽ പടികേറിച്ചെന്നു. (പൊട്ടിക്ക് നിറച്ച പെരിയിലക്കുമ്പിൾ ഷർട്ടിനടിയിൽ
ഒളിപ്പിച്ചു. മുസല്യാർ കൊറാൻ പാരായണം നിർത്തി. മൂക്കത്തെ കണ്ണട നെറ്റിയിലേക്കു മാറ്റി; മുറ്റത്തേക്കു നോക്കി.
“മൊയ്ല്യാർക്ക് എന്നെ മനസ്സിലായിട്ടില്ല്ലായിരിക്കും. ഞാൻ ഇലഞ്ഞിപ്പൊയിലിൽ അമ്മാവന്റെ വീട്ടിൽ വന്നതാണ്...... ശ്രീധരൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
മുസല്യാർക്ക് ആളെ മനസ്സിലായി.
“നെന്നെ ചെറുപ്പത്തില് കണ്ടതാനിയിപ്പം ആള് ബലുതായിപ്പോയല്ലോ വാ, വാ. കുത്തിരിക്ക് എന്ത്ത്തായിനി നെന്റെ പേര്?......
"ശ്രീധരന് “ആങ്-ചിതരൻ ചിതരൻ” (മുസല്യാർ കിത്താബ് അടച്ചുവെച്ചു.)
“നിയിപ്പം തേയ് ങ്ങോട്ട് ബന്ന്?"
“ഇപ്പറമ്പിലെ പേരയ്ക്ക തിന്നാനൊരു പൂതി പണ്ട് അപ്പു ഉണ്ടായിരുന്ന കാലത്ത് പേരയ്ക്ക തിന്നാൻ ഇവിടെ വരുന്നതോർത്തു കേറിയതാണ്.
മുസല്യാർ നൊണ്ണകാട്ടി ചിരിച്ചു.
“പേരക്കമരത്തിമ്മല് ഇപ്പം കായി കൊറവാ ഉണ്ടാഹണത് പാറ്റാൻ കബൂലാക്കും -നിയൊന്നു ചെന്നു നോക്ക് മരത്തിമ്മിലുള്ളതൊക്കെ പറിച്ചു തിന്നോ....
ശ്രീധരൻ തെക്കേപ്പറമ്പിൽ ചെന്നു നിന്നു.
നാരായണിയുടെ കുഴിമാടം തീരെ മാഞ്ഞുപോയിരിക്കുന്നു. ആ കണ്ടം കിളച്ച് അവിടെ പയർ നട്ടിരിക്കയാണ്. പയർച്ചെടി വളർന്നുനിൽക്കുന്ന ഏതോ വരമ്പിനടിയിലായിരിക്കും. നാരായണി കിടക്കുന്നത്.
പയർപ്പൂക്കളിലൂടെ നാരായണി പുഞ്ചിരിതൂകുകയാണോ?
പേരമരത്തിലേക്കു കണ്ണയച്ചു. അതിന്റെ ഒരു കൊമ്പിൽ സ്വർണ്ണ ഗോളം പോലെ ഒരു പഴം തൂങ്ങിനിൽക്കുന്നു. (ആ പഴം നാരായണിയുടെ പഴയ കുഴിമാടത്തിന്റെ നേർക്കാണോ തൂങ്ങിക്കിടക്കുന്നത്?)
ഷർട്ടിനുള്ളിൽ നിന്നും പൊട്ടിക്കയെടുത്ത് ആ വരമ്പിൽ സമർപ്പിച്ചു... അറിയാതെ മിഴികൾ നനഞ്ഞു.
“സ്വന്തകർമ്മവശരായ് തിരിഞ്ഞിടു ന്നന്തമറ്റ ബഹുജീവകോടികൾ അന്തരാളഗതിതന്നിലൊന്നൊടൊ ന്നന്തരം പെടുമണുക്കളാണു നാം