ആ
പ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.
നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആരോഗ്യത്തെ ബാധിച്ചിരുന്നില്ല വായിൽ മൂന്നുനാലു പല്ലുകൾ പോയതൊഴിച്ചാൽ മൂപ്പർ നല്ലപോലെ തിന്നും. പരദൂഷണപ്രചരണത്തിനാണെങ്കിലും ദിവസവും മൂന്നു നാലുമൈൽ നടക്കുകയും ചെയ്യും. ആൺമക്കൾ എട്ടുപേരും, പിതാവിന് ഒരിക്കലും ഒരു ബുദ്ധിമുട്ടും വരുത്തരുതെന്നു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പേരക്കുട്ടികളെയും കളിപ്പിച്ച് തിന്നും കുടിച്ചും സ്വസ്ഥമായി പുരയിലിരുന്നാൽ മതി. എന്നാൽ തന്ത്ര വീട്ടിൽ അടങ്ങിയിരിക്കുകയില്ല. രാവിലെ
കഞ്ഞിയും കുടിച്ച് അലക്കിയ മൽമുണ്ടും താഴ്ത്തിയുടുത്ത് ചുമലിൽ രണ്ടാംമുണ്ടും
മടക്കിച്ചാർത്തി തെണ്ടാനിറങ്ങും. പ്രവർത്തനരംഗങ്ങൾ അതിരാണിപ്പാടത്തുനിന്നും
അകലെയുള്ള മേഖലകളിലേക്കും വ്യാപിച്ചിരിക്കയാണ്.
എന്തെങ്കിലും ആഘോഷമോ അടിയന്തിരമോ നടക്കുന്ന വീട് അനേഷിച്ചറിഞ്ഞ് നേരേ കേറിച്ചെല്ലം-ക്ഷണമില്ലെങ്കിലും വൃത്തിയായി വസ്ത്രധാരണം ചെയ്ത് യോഗ്യന്റെ മട്ടിൽ കേറിവരുന്ന അതിഥിയെ ഗൃഹനാഥൻ അവഗണിക്കുന്നതെങ്ങനെ? മുൻപന്തിയിൽത്തന്നെ സീറ്റു കിട്ടും. വിവാഹ സദ്യയാണെങ്കിൽ വിഷമം ഒട്ടുമില്ല. വരന്റെ ആൾക്കാർ കരുതും, വധുവിന്റെ വീട്ടുകാർ ക്ഷണിച്ചു വന്ന മാന്യനാണെന്ന് വധുവിന്റെ കൂട്ടർ മറിച്ചും.
എന്നാൽ, ഒരിക്കൽ ഒരു സദ്യയ്ക്ക് കുണ്ടുവിനെ കൈയോടെ പിടിച്ചു കളഞ്ഞു. രാമുണ്ണിമാരുടെ മകളുടെ വിവാഹ അടിയന്തിരത്തിൽ കരിനാക്കൻ കുണ്ടുവിനെ കരുതിക്കൂട്ടിത്തന്നെ രാമുണ്ണി മാസ്റ്റർ ക്ഷണിച്ചിരുന്നില്ല - (വരന്റെ കൂട്ടർ വടക്ക് ദൂരെ മൂക്കളശ്ശേരിക്കാരാണ്.) സദ്യ വിളമ്പാറായപ്പോൾ കുണ്ടുവുണ്ട് അന്തസ്സിൽ ഇരിക്കുന്നു. മുൻപന്തിയിൽ, ഇലയ്ക്കു മുൻപിൽ. രാമുണ്ണി മാസ്റ്റർക്കു ശുണ്ഠികയറി. മാനമര്യാദയൊന്നും നോക്കാതെ നേരെ കുണ്ടുവിന്റെ അടുക്കൽ ചെന്നു: ഹേയ്, നിങ്ങളെ ആരും ക്ഷണിച്ചിട്ടില്ലല്ലോ എണീക്കണം...... കണ്ടു അന്തസ്സിൽ അവിടെത്തന്നെ ഇരുന്നു. പം ഗൗരവത്തോടെ മറുപടികൊടുത്തത് ഇങ്ങനെയായിരുന്നു: “ക്ഷണിക്കാത്തത് എന്റെ കുറ്റമാണോ? പാമ്പിന്റെ വായിൽ വിഷം മൂക്കുംപോലെയായിരുന്നുവത്രേ കുണ്ടുവിന്റെ കരിനാക്കിന്റെ വില മാസങ്ങൾ കൂടുമ്പോൾ ഒരിക്കലെങ്കിലും ഒന്നു പിരാകിക്കൊത്തണം.
അങ്ങനെ വിഷം മൂർച്ഛിച്ചിരുന്ന കാലത്താണ് കുണ്ടുവിന്റെ മരണം സംഭവിച്ചത്. ഒരുദിവസം രാവിലെ കുണ്ടു കഞ്ഞിയും കുടിച്ച് ഉടുത്തൊരുങ്ങി സർക്കിറ്റിനു പുറപ്പെട്ടു നിക്കുകയായിരുന്നു. കുണ്ടുവിന്റെ ഒടുവിലത്തെ മകൻ അയ്യപ്പട്ടിയുടെ ആറുമാസം
പ്രായം ചെന്ന ആൺകുഞ്ഞിനെ കോലായിൽ ഒരു തടുക്കിൽ പോറ്റിക്കിടത്തിയിട്ടുണ്ടായിരുന്നു. ആ പൈതൽ, പിറന്ന കോലത്തിൽ മലർന്നുകിടന്നുകൊണ്ട് ശരേ എന്നു മേപോട്ടു മൂത്രമൊഴിച്ചപ്പോൾ ആ കാഴ്ച കുണ്ടുവിന്റെ കണ്ണിൽ പൂത്തിരി കത്തിച്ചു - നാക്കിൽ തീപ്പൊരി വീണു.
'ചെക്കൻ പകല് പൂക്കുറ്റി കത്തിക്കുന്നോ?' വെടിപൊട്ടി. " പിറകിൽനിന്ന് പിരടിക്കൊന്നു കിട്ടി - തിരിഞ്ഞുനോക്കി അയ്യയ്പ്പടി
തന്റെ അരുമക്കുഞ്ഞിന്റെ മർമ്മം നോക്കി തന്ത വെടിപൊട്ടിച്ചപ്പോൾ അടുത്തു നിന്നിരുന്ന അയ്യപ്പൂട്ടിക്കു സഹിച്ചില്ല കൊടുത്തു തന്തയ്ക്ക് ഒരു പിരടിത്തിരിപ്പൻ താൻ ചെയ്തുപോയ അവിവേകമോർത്ത് ഉത്തരക്ഷണത്തിൽ പശ്ചാത്തപിക്കുകയും ചെയ്തു.)
എന്തോ കഠിനവേദനയേറ്റപോലെ പൈതൽ കരച്ചിലും തുടങ്ങി. കുണ്ടു അന്നു പുറത്തിറങ്ങിയില്ല. അതേ വേഷത്തിൽ, മുറിയിൽക്കടന്ന്, പായിൽ ഒരു കിടത്തം കിടന്നു. മൂന്നുദിവസത്തേക്കെണീറ്റില്ല. നാലാംദിവസം മരിച്ചു - ആ കിടപ്പിൽത്തന്നെ.
കുണ്ടുവിന് എന്തുപറ്റി? പശ്ചാത്താപത്തിന്റെയും ആത്മനിന്ദയുടെയും മൂർച്ഛയിൽ ആളു മരിക്കുമോ?
കുണ്ടമ്മാമന്റെ മരണകാരണം വേലുമൂപ്പർ വ്യാഖ്യാനിച്ചത് ഇങ്ങനെയാണ്: “വെഷഹാള് കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വെഷം കൊത്തിയെടുപ്പിക്കാറില്ലേ? പാമ്പ് വെഷം കൊത്തിയെടുത്താല് കടിയേറ്റ ആളുടെ വെഷം എറങ്ങും കടിച്ച പാമ്പ് അവിടെത്തന്നെ കെടന്നു ചാവേം ചെയും-അതുപോലെ കുണ്ടമ്മാമൻ ഓർക്കാതെ സ്വന്തം പേരക്കുഞ്ഞിനെ ഒന്നു കൊത്തിപ്പോയി. പിന്നെ വെഷം അയാളുതന്നെ വലിച്ചെടുത്തു കുഞ്ഞിന്റെ കരച്ചിലിന്റെ ദണ്ണം മാറി കുണ്ട് വമ്മാമൻ ചാവേം ചെയ്തു....
വേലുമൂപ്പർ പറഞ്ഞതിൽ എന്തെങ്കിലും പൊരുൾ കാണുമോ? സ്വന്തം പേരക്കുഞ്ഞിനെ പിരാകിപ്പൊട്ടിച്ചുപോയതിനാലുള്ള മനോവേദനയും, സ്വന്തം മകന്റെ കൈകൊണ്ടു തല്ലു കിട്ടിയതിനാലുള്ള മാനഹാനിയും കിഴവനെ ആകെ കുഴച്ചുകളഞ്ഞിട്ടുണ്ടായിരിക്കണം. സ്വയംപ്രത്യായന ശക്തികൊണ്ട് ആ മനുഷ്യൻ തന്നെത്താൻ ശപിച്ചു മരിച്ചതായിരിക്കുമോ?
നാക്കിൽ വിഷവീര്യമുള്ള നാരദൻ കുണ്ടുവിനെക്കുറിച്ചുള്ള കഥകൾ കേട്ടപ്പോൾ, ദേഹത്തിൽ കാന്തശക്തിയുള്ളാരു മനുഷ്യനെക്കണ്ടത് ശ്രീധരൻ ഓർത്തു. ഖാർത്തൂമിൽനിന്നു ഷെല്ലാളിലേക്ക് സുഡാനിൽനിന്ന് ഈജിപ്തിലേക്ക് സഞ്ചരിക്കുമ്പോഴാണ് ആ വിചിത്രമനുഷ്യനെ കണ്ടത്. വാഡിഹ്ഫയിൽ നിന്നു
ഷെല്ലാളിലേക്ക് നൈൽ നദിയിലൂടെയുള്ള കപ്പൽയാത്രയിൽ.
എസ്. എസ്. തീബ്സ്' എന്ന നൈൽക്കപ്പലിലെ ഒന്നാംനമ്പർ ക്യാബിനിലെ രണ്ടു ബർത്തുകളിൽ, താഴത്തെ ബർത്ത് ശ്രീധരന്റെപേരിലും മുകളിലത്തെ ബർത്ത് മി. സേൽ' എന്നൊരാളുടെ പേരിലും റിസർവ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.
ആരാണീ സേൽ അറബിയോ ഏഷ്യക്കാരനോ? ശ്രീധരൻ സംശയിച്ചു. പെട്ടീഭാണ്ഡങ്ങളുമായി ക്യാബിനിലേക്കു കടന്നുവന്ന സഹയാത്രികനെ ശ്രീധരൻ സൂക്ഷിച്ചുനോക്കി. വെള്ളക്കാരനാണ്. ദൃഢമായ അസ്ഥിഘടനയോടുകൂടിയ മെലിഞ്ഞുനീണ്ട ദേഹവും. കൂർത്ത മുഖവുമുള്ള ഒരു മദ്ധ്യവയസ്കൻ(ഇപ്പോൾ ഓർത്തുനോക്കുമ്പോൾ നാരദൻ കുണ്ടുവിന്റെ ഒരിംഗ്ലീഷ് പതിപ്പ് ) പരിചയപ്പെട്ടു. സൂയസ്കനാൽപദേശത്തെ ഒരു ബ്രിട്ടീഷ് സൈനികത്താവളമായ ഫൈയിദ്ദിലെ ഒരുദ്യാഗസ്ഥനാണ് - ഒരുമാസത്തെ അവധിയിൽ സുഡാനിൽ ഒരുല്ലാസയാത് നടത്തി, ജോലി സ്ഥലത്തേക്കു മടങ്ങുകയാണ് പേർ മി. സേൽ.
ഷെല്ലാളിലേക്കു കപ്പലിൽ രണ്ടുദിവസം യാത്രചെയ്യണം. മിസ്റ്റർ സേൽ തന്റെ അപ്പർബർത്തിൽക്കിടന്നു പുസ്തകം വായിച്ചുകൊണ്ടാണ് സദാസമയവും കഴിച്ചുകൂട്ടിയത്. ഡിറ്റക്ടീവ്നോവലുകൾ തുടരെത്തുടരെ വായിച്ചു തള്ളിക്കൊണ്ടിരുന്നു.
ശ്രീധരൻ നൈൽക്കരയിലേക്കു നോക്കിയിരുന്നു നേരംപോക്കി. മറ്റേതോ ഗോളത്തിലെ വിചിത്ര നിലംപോലെ തോന്നി പരിസരങ്ങളിലെ പ്രകൃതി ഒരു ചെടിയോ പൂക്കൊടിയോ കാണാത്ത വരണ്ടു ചുളിഞ്ഞ പരുക്കൻ മഞ്ഞു നിലങ്ങൾ അനന്തതയിലേക്കു വ്യാപിച്ചുകിടക്കുന്നു. ഇടയ്ക്കു കറുത്ത മേടുകൾ കാഴ്ചയിൽ മുളച്ചുവരും. ചില മേടുകളുടെ ചെരിവിൽ കൂറ്റൻ പെട്ടികളുടെ ആകൃതിയിലുള്ള ചെളിമൺകുടിലുകൾ തുറ്റുനിക്കുന്നത് കാണാം മരുഭൂമിയിലെ ശുഷ്കിച്ച ജനപദങ്ങൾ
ഡിറ്റക്ടീവ് നോവൽ വായനയിൽ മുഴുകിയിരിക്കുന്ന മിസ്റ്റർ സേൽ ഇടയ്ക്കിടെ തന്റെ മാളികബർത്തിൽനിന്നു കീഴ്പൊട്ടു വലിഞ്ഞുവരുന്നതും, താഴെ നിക്ഷേപിച്ചിരുന്ന തന്റെ വലിയ തുകൽപ്പെട്ടി തുറന്ന് എന്തോ പരിശോധന നടത്തി, പെട്ടി വീണ്ടും അടച്ചുപൂട്ടി മുകളിലേക്കുതന്നെ വലിഞ്ഞു കേറിപ്പോകുന്നതും ശ്രീധരന്റെ ശ്രദ്ധയിൽപ്പെട്ടു. ഇങ്ങനെ അയാൾ രണ്ടു മൂന്നുതവണ ഇറങ്ങലും, പെട്ടി പരിശോധനയും, കയറ്റവും ആവർത്തിച്ചപ്പോൾ ശ്രീധരന്റെ ജിജ്ഞാസ ഉണർന്നു. എന്താണീ മനുഷ്യൻ തിരഞ്ഞു കളിക്കുന്നത്? ഒരിക്കൽ അയാൾ നിലത്തിറങ്ങി പെട്ടി പരിശോധന നടത്തുമ്പോൾ ശ്രീധരൻ ഒളിഞ്ഞുനോക്കി. പെട്ടിയിൽ കുത്തനെ വെച്ചിരുന്ന ഒരു ടൈംപീസിലേക്കാണ് അയാളുടെ നോട്ടം - സമയം നോക്കുകയാണ്.
ഇയാൾക്ക് ഒരു റിസ്റ്റ് വാച്ച് വാങ്ങി കെട്ടിക്കുടേ? ഒരു ടൈംപീസ് - അതും പെട്ടിയിൽ അടച്ചുവെച്ച് കൊണ്ടുനടന്ന് ഇങ്ങനെ ഇറങ്ങിയും കേറിയും ബുദ്ധിമുട്ടുന്നതെന്തിനാണ്? - സമയമറിയാൻ സഹയാത്രികനായ ഇന്ത്യക്കാരനോട് ഒന്നു വിളിച്ചുചോദിക്കുകയേ വേണ്ടൂ. തന്റെ അമൂല്യമായ ടൈംപീസ് സൂചിപ്പിക്കുന്ന സമയത്തിൽ മാത്രമേ ഈ വെള്ളക്കാരനു വിശ്വാസമുള്ളു എന്നാണോ?
കുറച്ചുകൂടി ചിന്തിച്ചപ്പോൾ ആ ഇംഗ്ലീഷുകാരന്റെ പെരുമാറ്റത്തിൽ ശ്രീധരന് അദ്ഭുതം തോന്നിയില്ല - യാഥാസ്ഥിതികരായ ഇംഗ്ലീഷുകാരുടെ സ്വഭാവമാണ്. അപരിചതരോട്-വിശേഷിച്ചും അന്വർക്ഷക്കാരോട് - ലഘുവായ ഒരു ഓബ്ലിഗേഷൻ പോലും ആവശ്യപ്പെടുകയില്ല. അന്തസ്സു പാലിക്കുന്നത് അങ്ങനെയാണ് - അതു മനസ്സിലാക്കാം. എന്നാൽ സമയമറിയാൻ സൗകര്യത്തിന് ഒരു വാച്ചു വാങ്ങി കൈയിൽ കെട്ടുന്നതിനു പകരം, ഈ മിലിട്രി ഉദ്യാഗസ്ഥൻ പഴയൊരു ടൈംപീസ് പെട്ടിയിൽ വെച്ചുപുലർത്തുന്നതിന്റെ പൊരുൾ എത്രതന്നെ ആലോചിച്ചിട്ടും പിടികിട്ടിയില്ല.
അവസരം കിട്ടുമ്പോൾ അയാളോടു നേരിട്ടു ചോദിക്കാമെന്നു കരുതിയിരുന്നു.
കപ്പലിലെ ഡൈനിങ്സലൂണിൽനിന്നു ലഞ്ചും കഴിഞ്ഞു ക്യാബിനിലേക്കു മടങ്ങുമ്പോൾ മിസ്റ്റർ സേലിനോടു തുറന്നു ചോദിച്ചു: “ക്ഷമിക്കണം മിസ്റ്റർ സേൽ - ഒരു സംശയം ചോദിച്ചുകൊള്ളട്ടെ - താങ്കൾ പെട്ടിയിൽ വെച്ച ഒരു ടൈംപീസിൽനിന്ന് ഇടയ്ക്കിടെ സമയം നോക്കുന്നതു ഞാൻ കാണുകയുണ്ടായി ഒരു റിസ്റ്റ് വാച്ച് ഉപയോഗിച്ചുകൂടേ?....അതല്ല കൂടുതൽ സൗകര്യം?
മിസ്റ്റർ സേൽ പുഴുപ്പല്ലുകൾ കാട്ടി ഒരു പുഞ്ചിരിതൂകി. പിന്നെ പതിഞ്ഞ സ്വരത്തിൽ
“ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്തോ! കാന്തശക്തിയുള്ള ഒരസാധാരണശരീരമാണ് എന്റേത് വാച്ച് കൈയ്ക്കു കെട്ടിയാൽ അതിന്റെ ചലനം ഉടൻ നിന്നുപോകും - അതുകൊണ്ടാണ് ഞാൻ ഒരു ടൈംപീസ് വാങ്ങി പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്നത്.......
ദേഹത്തിൽ കാന്തശക്തിയുള്ള മനുഷ്യൻ! ശ്രീധരനു വിശ്വസിക്കാൻ കഴിഞ്ഞില്ല.
സംഗതി ഒന്നു പരീക്ഷിച്ചുനോക്കാൻ തീരുമാനിച്ച് ശ്രീധരൻ തന്റെ റിസ്റ്റ് വാച്ച് അഴിച്ച് ആ വെള്ളക്കാരന്റെ കൈ കെട്ടാനൊരുങ്ങിയപ്പോൾ അയാൾ വിലക്കി.
“വേണ്ട മിസ്റ്റർ - നിങ്ങളുടെ വാച്ച് കേടുവരുത്തണ്ടാ - ഞാൻ കാട്ടിത്തരാം...... അയാൾ തന്റെ വലിയ തോൽപ്പെട്ടിതുറന്നു - (തുറന്നപ്പോൾ ടൈംപീസിലെ സമയവും ഒന്നു നോക്കി.) മൂലയിൽ തപ്പി ഒരു തക്ക പുറത്തെടുത്തു.
മി. സേലിന്റെ കരസ്പർശമേറ്റപ്പോൾ തക്കയുടെ സൂചി പരിഭ്രമിച്ചു പരക്കംപാച്ചിൽ തുടങ്ങി......അയസ്കാന്ത മനുഷ്യൻ തന്നെ!
നാക്കിൽ വിഷവീര്യമുള്ള നാരദൻ കണ്ടു മരിച്ചു. അതിരാണിപ്പാടത്തു വെച്ചു കണ്ടു അജ്ഞാതകാരണത്താൽ മരിച്ചു; ഒരു പന്തീരാണ്ടു കഴിഞ്ഞപ്പോഴായിരിക്കണം താൻ സുഡാനിലെ നൈൽക്കപ്പലിൽ വെച്ച് ആ അയസ്കാന്ത മനുഷ്യൻ മി. സേലിനെ കണ്ടുമുട്ടിയത് ---മി. സേൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ സ്വയം ഷോക്കേറ്റു മരിച്ചിരിക്കുമോ?
വേലുമൂപ്പർ എന്തോ ചിന്തിച്ചു മൗനംപൂണ്ടിരിക്കുകയാണ്. വേലുമൂപ്പരുടെ ചുണ്ടിൽ ആ കുസൃതിച്ചിരി മായാതെ കിടക്കുന്നു. ഷ്കോളിപ്പടിക്കുന്ന പെങ്കുട്ടിക്കു തോന്ന്യാസകത്തയച്ചു. കേസുണ്ടാക്കി നാടുനാറ്റിച്ച ചെക്കനല്ല മുന്നിലിരിക്കുന്നത് എന്ന കുസൃതിച്ചിന്തതന്നെയായിരിക്കണം കിഴവന്റെ ചുണ്ടിൽ തഞ്ചിക്കളിക്കുന്ന പുഞ്ചിരിയുടെ ഉറവിടം....പത്തിരുപതു വയസ്സുള്ള ശീദരങ്കുട്ടി എന്ന പയ്യനെയല്ലേ വേലുമൂപ്പർക്കു മനസ്സിൽ കാണാൻ കഴിയൂ
ശ്രീധരന്റെ ചുണ്ടിലും ഒരു കുസൃതിച്ചിരി വിടർന്നു മറ്റൊന്നാലോചിച്ചുകൊണ്ട്. മനസ്സിൽ പറഞ്ഞു: വേലുമുപ്പരേ, ആ തോന്ന്യാസകത്തയച്ചതിനെക്കാൾ രസകരമായ ഒരു തോന്ന്യാസം ശീദരങ്കുട്ടി നടത്തിയതു നിങ്ങളറിഞ്ഞിട്ടില്ല അറിയുകയുമില്ല. യൗവനാരംഭത്തിലാദ്യമായി ഈ അതിരാണിപ്പാടത്തുവെച്ച് ശീദരങ്കുട്ടി ഒരു പെൺകുട്ടിയെ ചുംബിച്ച മഹാരഹസ്യം ശീദരങ്കുട്ടിയെ അറിയുന്നതുപോലെ ആ പെൺകുട്ടിയേയും നിങ്ങൾക്കറിയാം - ജാനു തെങ്ങുചെത്താൻ തെക്കുനിന്ന് അതിരാണിപ്പാടത്തു വന്നു പാർത്തിരുന്ന കൂട്ടർ
മിക്കവരും മദ്യനിരോധനനിയമം നടപ്പായതോടുകൂടി കുലത്തൊഴിൽ മുട്ടി നാട്ടിലേക്കുതന്നെ മടങ്ങിപ്പോയെന്നും, ചുരുക്കം ചിലർ മറ്റു ചില ബിസിനസ്സുമായി ഇവിടെത്തന്നെ പറ്റിക്കൂടിയെന്നും, അവരും കാലക്രമേണ ചിന്നിച്ചിതറിപ്പോയെന്നും നിങ്ങൾ പറയുകയുണ്ടായി - (അക്കൂട്ടത്തിൽ ജാനുവും)
അവളിപ്പോളെവിടെ? തനിക്കറിയുണ്ടാ
കുട്ടിക്കാലത്ത് ആദ്യമായി സൂക്ഷിച്ചുനോക്കിയ സുര്യോദയക്കാഴ്ചയും, യൗവനാരംഭത്തിൽ ആദ്യമായി ചുംബിച്ച കന്യകയുടെ മുഖവും ജീവിതത്തിലൊരിക്കലും മറക്കുകയില്ല
ആ പരിശുദ്ധചിത്രത്തിനു പരിക്കേൽപിക്കുന്ന ചിന്തകൾ എന്തിനു ക്ഷണിച്ചുവരുത്തുന്നു?....
അവൾ അന്യന്റെ ഭാര്യയായിട്ടുണ്ടാവാം.....
അമ്മയായിട്ടുണ്ടാവാം - അമ്മായിയമ്മ ചമഞ്ഞിട്ടുണ്ടാവാം -
മുത്തശ്ശിയായി മാറിയിരിക്കാം.
പ്രേമക്കുഴപ്പത്തിൽപ്പെട്ട് ഏതോ ഒരുത്തന്റെകൂടെ ഒളിച്ചോടിപ്പോയിട്ടുണ്ടാവാം -
പ്രേമവഞ്ചിതയായി ഒടുവിൽ ആത്മഹത്യചെയ്തുവെന്നുംവരാം വിധവയായിട്ടുണ്ടാവാം - അഥവാ വൃദ്ധകന്യകയായി ജീവിക്കുന്നുണ്ടാവാം......... എന്നോ മരിച്ചു മണ്ണടിഞ്ഞുപോയിരിക്കാം......
സ്ത്രീയുടെ ജീവിതം ഒരു പൂവള്ളിയാണ്. ആ വള്ളി വളർന്നും തളർന്നും, പലതിലും ചുറ്റിപ്പടർന്നും, തളിർത്തും പൂത്തും, ഇഴഞ്ഞും ചാഞ്ചാടിയും ഒടുവിൽ ഇലകൾ കൊഴിഞ്ഞ് എവിടെ വീണു മണ്ണടിയുന്നുവെന്ന് ആർക്കറിയാം!
അവൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ:
വായിൽ മുൻവരിയിൽ ഒന്നുരണ്ടു പല്ലു കൊഴിഞ്ഞ്, കവിളൊട്ടി, തല നരച്ച്, തൊന്നു കൂന്ന കോലമായിരിക്കും കാണുക. കാണണ്ട
തേനിൽ മുക്കിയ പറങ്കിമുളകുപോലുള്ള ചുണ്ടുകളും, തേങ്ങാപ്പൂളു പോലുള്ള പല്ലുകളും, പ്രണയക്കിക്കിളിയിൽ പിടഞ്ഞു നൃത്തം ചെയുന്ന കുപ്പിവളക്കൈകളും അങ്ങനെതന്നെ കരളിൽ എന്നും കളിയാടിക്കൊണ്ടിരിക്കണം
(മാന്തളിർമേനിയാളായ-മധുരപ്പതിനേഴുകാരിയായ ജാനൂ - നിനക്ക് ഒരു ഫ്ളയിങ് കിസ്സ്!)