ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാനം
പൊട്ടിവിരിഞ്ഞു. വാസു തന്റെ ഉസ്താദാണ് ആരാദ്ധ്യപുരുഷനാണ്. ഹോംവർക്ക് ചെയ്തുതന്നും മറ്റുപ്രകാരത്തിലും വാസു എപ്പോഴും തന്നെ സഹായിക്കാറുണ്ട്. വാസു വിളമ്പിത്തരുന്ന പാണ്ഡിത്യം താൻ പലപ്പോഴും ആസ്വദിച്ചിട്ടുണ്ട്.
അങ്ങനെയുള്ള മഹാൻ വാസുവാണു ചോദിക്കുന്നത് ഒരു സഹായം ചെയ്തുതരുമോ എന്ന്. വാസുവിനുവേണ്ടി ജീവൻ ബലികഴിക്കാൻ പോലും ശ്രീധരൻ മടിക്കയില്ലെന്ന് വാസു അറിയുന്നുണ്ടോ?
വാസു എന്തോ ഒരു കുടുക്കിൽപ്പെട്ടിരിക്കയാണെന്ന് ശ്രീധരൻ ഊഹിച്ചു. ഈസോപ്പ്കഥയിലെ, വലയിൽ കുടുങ്ങിയ സിംഹത്തെ പഴയ സഖാവായ എലി, വലക്കയർ കടിച്ചുനുറുക്കി രക്ഷപ്പെടുത്തിയപോലെ വാസുവിനെ കുടുക്കിൽനിന്ന് ഈ കൊച്ചു.സ്നേഹിതൻ രക്ഷപ്പെടുത്തും.
എന്താണ് വാസു ആവശ്യപ്പെടുന്ന സഹായമെന്ന് ശ്രീധരനു പിടികിട്ടിയില്ല.
എന്തിനും തയ്യാറാണെന്ന ഭാവത്തിൽ നിക്കുന്ന ശ്രീധരനെ നോക്കി വാസു
തലകുലുക്കി, ഉശിരൻകുട്ടി എന്നഭിനന്ദിച്ചുകൊണ്ട്. പിന്നെ വാസു കോസടിയുടെ ഉള്ളിൽ
ഒളിപ്പിച്ചുവെച്ചിരുന്ന ഒരു കാർഡ്ബോർഡ് പേടകം പുറത്തെടുത്തു. കാണാൻ നല്ല
കൗതുകമുള്ളൊരു പെട്ടി. പെട്ടിയുടെ പുറത്ത് സമൃദ്ധമായ തലമുടി അഴിച്ചിട്ട് ഒരു
മോഹിനിയുടെ ചിത്രം വിലസുന്നുണ്ടായിരുന്നു. വാസു പെട്ടി തുറന്നപ്പോൾ
ഒരദ്ഭുതപരിമളം മുറിയിൽ പരന്നു.
വിനോളിയാ വൈറ്റ്റോസ് സോപ്പിന്റെ രണ്ടു കട്ടകൾ അടക്കം ചെയ്ത ഒരു പേടകമായിരുന്നു അത്.
ആ ബിലാത്തി സോപ്പിന്റെ പരിമളധോരണിയിലും പേടകത്തിന്റെ പകിട്ടിലും മുഴുകി മിഴിച്ചു നിൽക്കുന്ന ശ്രീധരനു വാസു മറ്റൊരു വസ്തുകൂടി കാട്ടിക്കൊടുത്തു: സ്വർണ്ണലിപികൾ മിന്നുന്ന ധവളാഭമായൊരു കാർഡിൽ കൊളുത്തിയിട്ട ഒരു ജോടി ആഭരണങ്ങൾ. അരയന്നത്തിന്റെ ആകൃതിയിൽ ഉണ്ടാക്കിയ രണ്ടു ചെറിയ കമ്മൽ പുതുതായിറങ്ങിയ അമേരിക്കൻ ഗോൾഡാണ്.
വാസുവിന് അന്ന് പാണ്ടികശാലയിൽനിന്നു ശമ്പളം കിട്ടിയ ദിവസമാണെന്നു ശ്രീധരൻ മനസ്സിലാക്കിയിരുന്നു. പാണ്ടികശാലയിൽ നിന്നുനേരെ ബജാറിൽ പോയിട്ടാണ് അവൻ വീട്ടിൽ എത്തിത്. വാസനസോപ്പും കാതിൽ കമ്മലുമൊക്കെ പെൺകുട്ടികൾക്ക് ഉപയോഗിക്കാനുള്ളതാണ്. ചന്തുമൂപ്പന്റെ വീട്ടിൽ പെൺകുട്ടികളില്ല. വാസുവിന്റെ സ്വന്തം വീട്ടിലും അവന്റെ അമ്മയല്ലാതെ വേറെ പെണ്ണുങ്ങളില്ല. പിന്നെആർക്കുവേണ്ടിയാണ് വിദ്വാൻ ഈ കൗതുകവസ്തുക്കൾ വാങ്ങിക്കൊണ്ടുവന്നിരിക്കുന്നത്? ശ്രീധരന്റെ അന്തർക്ഷതം ഊഹിച്ചെടുത്തപോലെ വാസു ഉദ്ദേശ്യം വെളിപ്പെടുത്തി വാസു അന്ന് സന്ധ്യയ്ക്ക് തിരുമാലയെ പ്രൈവറ്റായിക്കാണാൻ ശട്ടം കെട്ടിയിരിക്കയാണ്. കാമിനിയായ തിരുമാലയ്ക്ക് സമ്മാനിക്കാനുള്ള വഹകളാണ് ഇവ രണ്ടും; വിനോളിയ വൈറ്റ്റോസ് സോപ്പും അമേരിക്കൻ ഗോൾഡിന്റെ അരയന്നക്കമ്മലും,
അപ്പോൾ എങ്ങുനിന്നോ ഒരു ചിന്ത ഇഴഞ്ഞുവന്ന്, ശ്രീധരന്റെ അന്തരംഗത്തെ ഒന്നു ചൊറിഞ്ഞു: ജഡ്കവണ്ടിക്കാരൻ കേളൻ വിവാഹം കഴിച്ച പെണ്ണാണ് തിരുമാല, വാസു പ്രൈവറ്റായി അന്യന്റെ ഭാര്യയെ ചെന്നു കാണുന്നത് ന്യായമാണോ?... വാസു ചെയ്യുന്നതെല്ലാം ശരിയാണ് എന്നൊരു തോന്നലുമുണ്ടായി.
അതിനാൽ കൂടുതൽ അതിനെപ്പറ്റി ആലോചിക്കാൻ മിനക്കെട്ടില്ല. വാസുവിന്റെ ഈ പ്രൈവറ്റ് ഏർപ്പാടിൽ തനിക്കുള്ള പാർട്ട് എന്താണ് എന്നായി, പിന്നെ ശ്രീധരന്റെ ചിന്ത. അക്കാര്യവും വാസു വിശദീകരിച്ചു. വാസുവും തിരുമാലയും കോരൻ ബട്ളറുടെ
പുരയ്ക്കകത്തു പ്രൈവറ്റ് കൂടിക്കാഴ്ച നടത്തുന്ന സമയത്ത് ശ്രീധരൻ പടിക്കലെ
തെങ്ങിൻചുവട്ടിൽ പാറാവു നിൽക്കണം. ആരെങ്കിലും പുരയിലേക്ക് വരുന്നതു കണ്ടാൽ
ഉടൻ അപായസൂചന നൽകി അകത്തുള്ളവരെ രക്ഷിക്കണം. അപായസൂചന
കൊടുക്കാനുള്ള സൂത്രവും വാസു ഉപദേശിച്ചു. ഒരിരുമ്പാണിയും ഒരു പുതിയ തീപ്പെട്ടിയും
ശ്രീധരന്റെ കൈയിൽ കൊടുത്ത് വാസു പറഞ്ഞു: ഇരുമ്പാണികൊണ്ട്
കോരൻ ബട്ളറുടെ തെങ്ങിൽ ഒരു തുള തുളയ്ക്കണം. പിന്നെ തീപ്പെട്ടിക്കോലുകളിൽനിന്നും
ചുരണ്ടിയെടുത്ത മരുന്ന് ആ ആണിക്കുഴിയിൽ നിറയ്ക്കണം. എന്നിട്ട് ഒരു കല്ലടുത്ത് കൈയിൽ പിടിച്ച് തയ്യാറായി നിൽക്കണം.
ഏതെങ്കിലും അശ്രീകരങ്ങൾ ആ സമയത്തു പുരയിലേക്കു വരുന്നതു കണ്ടാലുടനെ മരുന്നുകുഴിയിൽ ആണി കുത്തിനിർത്തി കുല്ലുകൊണ്ട് ഊക്കിൽ ഒരു മേട്ടം വെച്ചുകൊടുക്കണം.
“രോ' എന്നു വെടിപൊട്ടും. ആ ഒച്ച കേട്ടാൽ അകത്തുള്ളവർ കാര്യം മനസ്സിലാക്കിക്കൊള്ളും.
ഇരുമ്പാണിയും തീപ്പെട്ടിമരുന്നുംകൊണ്ട് വെടിപൊട്ടിക്കുന്ന വിദ്യ ശ്രീധരനു മുമ്പു തന്നെ പരിചയമുണ്ടായിരുന്നു.
വിഷുവിനു പടക്കങ്ങളെല്ലാം പൊട്ടിച്ച് തീർന്നാൽ പിന്നെ ചെയ്യാറുള്ള വേലയാണ് അത്. ഇപ്പോൾ
കളി കാര്യമായി മാറ്റണമെന്നു മാത്രം തിരുമാല മോന്തിനേരത്തു പുരയിൽ തനിച്ചായിരിക്കും. കോരൻ ബട്ളർ കള്ളും കുടിച്ച് ബോധമില്ലാതെ ചായപ്പീടികയിലെ ചായ്പിലെ ബഞ്ചിൽ കിടക്കുന്നുണ്ടാവും.
കുഞ്ഞമ്മ പണപ്പെട്ടിക്കു കാവലിരിക്കുകയായിരിക്കും. ജാനുകല്യാണി സഹോദരിമാർ പീടികയിലെ അടുക്കളജോലിയിലും, കേളൻ കുതിരവണ്ടിയും കുലുക്കിക്കൊണ്ട് അങ്ങാടിയിലോ കടപ്പുറത്തോ ചുറ്റുന്നുണ്ടായിരിക്കും. ആ തക്കം നോക്കിയാണ് വാസു തിരുമാലയെ ചെന്നുകാണാൻ പരിപാടിയിട്ടിരിക്കുന്നത്.
രംഗങ്ങളെല്ലാം ഒരുങ്ങി. വാസനസോപ്പും അമേരിക്കൻ ഗോൾഡുമായി വാസു അകത്തു പ്രവേശിച്ചു.
ശ്രീധരൻ തെങ്ങിൽ ആണിയടിച്ചു കുഴിയുണ്ടാക്കി മരുന്നു നിറയ്ക്കുകയാണ്. അപ്പോൾ കേട്ടു പിന്നിൽ നിന്ന് ടോ ടോ' എന്നൊരു ചെത്തം. മുഖം തിരിച്ചു നോക്കി ഹൈക്കുളൂസ് കിട്ടുണ്ണി!
അരയിൽ കത്തിയും തേറും കെട്ടി വൈകുന്നേരത്തെ
ചെത്തിന്നിറങ്ങിയിരിക്കുകയാണ് കിട്ടുണ്ണി. നടത്തത്തിൽ ഉറയിലെ കത്തിപ്പിടി
ഏച്ചിൽത്തൊണ്ടിനോടു മുട്ടുന്ന ശബ്ദമാണ് ആ 'ക്ടോടോ. “ചെത്തിണ തെങ്ങിമ്മ എന്തൂട്ട് കാട്ട്ണ്... കിട്ടുണ്ണിയുടെ അധികാരസ്വരത്തിലുള്ള
ചോദ്യം കേട്ടു ശ്രീധരൻ പരുങ്ങിനിന്നു.
ശരിതന്നെ. കിട്ടുണ്ണി ചെത്തുന്ന കൽപ്പവൃക്ഷമാണത്. സാൾട്ടുകാർ പച്ചച്ചായംകൊണ്ട് “112” എന്നു നമ്പരിട്ട ചെത്തുവൃക്ഷം. നമ്പർ ചാപ്പ കുത്തിയതിനു തൊട്ടുതാഴെയാണ് ശ്രീധരൻ ആണിക്കുഴിയുണ്ടാക്കി വെടിമരുന്നു നിറച്ചു വെച്ചിരിക്കുന്നത്.
“ഞാൻ വെടിപൊട്ടിച്ചു കളിക്ക്യാണ്” ശ്രീധരൻ അപം അപരാധബോധത്തോടെ ജൽപ്പിച്ചു.
“എന്തൂട്ടാ തരം? നീയിപ്പം ഒരു കളിക്കുട്ടാ?" അതു പറഞ്ഞ് കിട്ടുണ്ണി നാക്ക് അരയംഗുലം പുറത്തേക്ക് നീട്ടി കടിച്ചുപിടിച്ചുകൊണ്ട് ശ്രീധരന്റെ കൈയിലെ ആണിയും കല്ലും ഇടങ്കണ്ണിട്ടൊന്നു നോക്കി.
കിട്ടുണ്ണിയുടെ ഒരു പ്രത്യക സ്വഭാവമാണത്. എന്തെങ്കിലും ആലോചിക്കുമ്പോൾ വായിലെ നാക്ക് അരയിഞ്ച് പുറത്തേക്ക് എത്തിനോക്കും.
കിട്ടുണ്ണിയുടെ നാടൻ സംസാരവും തുടർന്നുള്ള നാക്കുകാട്ടലും ശ്രീധരന്റെ ഉള്ളിൽ ചിരി ഉളവാക്കി. കിട്ടുണ്ണിയുടെ സംഭാഷണശൈലി കേട്ടാൽ ചിരിവരാതിരിക്കുമോ? കിട്ടുണ്ണിയുടെ ഒരമ്മാമൻ സിലോണിൽ കൊളാബിൽ ജോലിചെയ്തു താമസിക്കുന്നുണ്ട്. “എന്റെ കോളാമ്പിലെ അമ്മാമ' എന്നാണ് അയാളെപ്പറ്റി കിട്ടുണ്ണി പറയുക..... എന്നാൽ ഇപ്പോൾ അതെല്ലാം ഓർത്ത് ചിരിക്കാനുള്ള സന്ദർഭമല്ല....
അടക്കാൻ കഴിയാത്ത ഒരു ബാലിശവികാരത്തോടെ കിട്ടുണ്ണി ശ്രീധരന്റെ
കൈയിലെ ആണിയും കല്ലും പിടിച്ചു പറ്റി ആണി തെങ്ങിലെ മരുന്നു കുഴിയിൽ
അമർത്തിപ്പിടിച്ച് ഊക്കോടെ ഒരു മേട്ടം വച്ചു കൊടുത്തു. “റോ”! ചെറിയൊരു കതിനവെടിയുടെ ശബ്ദം അവിടെ മുഴങ്ങി. “ചതിച്ചല്ലോ ഭഗവാനേ!' ശ്രീധരന്റെ കരളിലും ഒരു വെടിമുഴക്കമുണ്ടായി.
“ഇനി നെന്റെ വെടീം പടം ഒന്നും ചെത്തണ തെങ്ങിമ്മ വേണ്ട കേട്ടോ... കിട്ടുണ്ണി ശ്രീധരനെ അങ്ങിനെ താക്കീതു ചെയ്ത്, കല്ലു ദൂരെ വലിച്ചെറിഞ്ഞ്, ഇരുമ്പാണി മടിയിൽ തിരുകിവച്ച് (ഉപയോഗമുള്ള എന്തു വസ്തു കണ്ടാലും അതെടുത്തു മടിയിൽ തിരുകിവെക്കുന്ന ഒരു സ്വഭാവമുണ്ട് കിട്ടുണ്ണിക്ക്.) തളപ്പും കാലിൽ കുടുക്കി തെങ്ങിൻമേലേക്ക് ഒരു ചാട്ടം ചാടി. ഒരു മിനിറ്റു കൊണ്ട് കിട്ടുണ്ണി ആ കുറിയ തെങ്ങിന്റെ കുരലിലെത്തിക്കഴിഞ്ഞു.
അപ്പോൾ കോരൻ ബട്ളറുടെ പുരയുടെ ഉമ്മറവാതിൽ മെല്ലെ തുറന്നു. പാതി തുറന്ന വാതിലിലൂടെ എത്തിനോക്കുന്ന തിരുമാലയുടെ മുഖവും അഴിഞ്ഞ തലമുടിയും ശ്രീധരൻ കണ്ടു.
സ്ഥലത്തു ശ്രീധരനെയല്ലാതെ വേറെ ഒരു ജീവിയേയും കാണാതെ തിരുമാല മിഴിച്ചു നിന്നു. ശ്രീധരൻ ആകാശത്തിലേക്ക് കൈയുയർത്തി എന്തൊക്കെയോ ആംഗ്യങ്ങൾ കാട്ടി, മുകളിലിരിക്കുന്ന ആൾ (ദൈവമല്ലാ- കിട്ടുണ്ണി) പറ്റിച്ച പണിയാണെന്നു തിരുമാലയെ ഗ്രഹിപ്പിക്കാൻ ആവുന്നതും ശ്രമിച്ചു; ഫലിച്ചില്ല, ശ്രീധരൻ കൽപ്പിച്ചുകൂട്ടി കളിപ്പിച്ചതാണെന്നു വിശ്വസിച്ച്, അരിശം മൂർച്ഛിച്ച്, തിരുമാല മുഖം ചെരിച്ച് “ഫ” എന്ന് ഒച്ചയില്ലാതെ ഒരാട്ടു വെച്ചുകൊടുത്തു, ശ്രീധരന്റെ നേർക്ക്.
ഉമ്മറ വാതിൽ വീണ്ടും അടഞ്ഞു.
കാവൽ നിന്നതിനു കിട്ടിയ കൂലി! ശ്രിധരൻ സ്വയം ശപിച്ചു. മുകളിൽനിന്നു കുലയരിയുന്നതിന്റെ ഉതിർമണികൾ ശിധരന്റെ ശിരസ്സിൽ
വർഷിച്ചു.
അപ്പോൾ പിന്നിൽനിന്ന് ഒരു കാൽപ്പെരുമാറ്റം. ശ്രീധരൻ കഴുത്തു തിരിച്ചു നോക്കി. ചായപ്പീടികയിലെ ജാനു കുറച്ചു ദൂരെ കൊട്ടയും കലവും കൈയിൽ പൊക്കിപ്പിടിച്ച്
അനിയത്തി കോന്ത്രമ്പല്ലി കല്യാണിയും!
പീടികയിൽ തീൻ പണ്ടങ്ങൾ തീർന്നു പോയതുകൊണ്ടായിരിക്കണം അവർ പതിവിലും നേരത്തെ പുരയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
ജാനുവും കല്യാണിയും, സാധാരണ ഒപ്പം നടന്നു കലപലാന്ന് ഓരോ തമാശകൾ പറഞ്ഞു ചിരിക്കുന്ന കൂട്ടത്തിലാണ്. ചിലപ്പോൾ അവർ തമ്മിൽ പിണങ്ങും. (എതെങ്കിലും പൂവാലന്മാരെച്ചൊല്ലിയായിരിക്കും വഴക്ക്.) അപ്പോൾ ഇരുവരും മുഖം വീർപ്പിച്ച് അകന്നു നടന്നു കളയും.
വഴിക്കു മറ്റുള്ളവരെ കണ്ടാലും മിണ്ടുകയില്ല. ഇപ്പോൾ അവരുടെ പിണക്കത്തിന്റെ വേലിയേറ്റമാണെന്നു തോന്നുന്നു. തെങ്ങിൻ ചുവട്ടിൽ നിൽക്കുന്ന
ശ്രീധരനെ ഒന്നു തുറിച്ചു നോക്കി, ഇരുവരും ഗൗരവഭാവത്തിൽ കടന്നുപോയി. ചതിച്ചു! ശ്രീധരൻ നെഞ്ഞത്തു കൈവച്ചു തരിച്ചു നിന്നു. ആപത്ത് ഇരട്ട പെറ്റ മട്ടിലാണ് പുരയ്ക്കു നേർക്കു നീങ്ങുന്നത്. അപായസൂചക വെടിപൊട്ടിക്കാൻ മരുന്നില്ല,
ആയുധമില്ല. എന്തൊക്കെയോ ഭയങ്കര സംഭവങ്ങൾ നടക്കാൻ പോകുന്നു! ശ്രീധരൻ കരുതിയപോലെതന്നെ പുരയ്ക്കകത്തുനിന്ന് ഒരു ബഹളം കേട്ടു. തുടർന്ന്
ഉറക്കെ ചില പുലയാട്ടു വിളികളും.
വെടികൊണ്ട പന്നിയെപ്പോലെ തലയും താഴ്ത്തി നോട്ടോട്ടം കുതിച്ചു വരുന്നു വാസു ശ്രീധരൻ പ്രാണഭയത്തോടെ ഒരു മൂലയിലേക്ക് മാറി നിന്നു കളഞ്ഞു.
ഒരുനിമിഷം കഴിഞ്ഞപ്പോൾ, വാസു പോയ വഴിയെ വായുവിലൂടെ പറന്നു വരുന്നു ഒരു
ഉരുണ്ട സാധനം. ആ സാധനം തെങ്ങിൻ കടയ്ക്കൽ വന്നു വീണതും, തെങ്ങിൽനിന്നും
കുത്തന്നെ ഊരി വീണപോലെ കിട്ടുണ്ണി നിലത്തെത്തിയതും ഒരേ മുഹൂർത്തത്തിലായിരുന്നു.
കിട്ടുണ്ണി കൗതുകത്തോടെ കുനിഞ്ഞുനിന്ന് ആ സാധനം പെറുക്കിയെടുത്ത് ഒന്നു മണപ്പിച്ചു. അവന്റെ നാക്ക് രണ്ടിഞ്ചു നീളത്തിൽ പുറത്തു ചാടി. വിനോളിയ വൈറ്റ് റോസ് സ്റ്റോപ്പ്.
കിട്ടുണ്ണി വെറുതെ തെങ്ങിന്മുകളിലേക്കൊന്നു നോക്കി ആത്മഗതം പോലെ മൊഴിഞ്ഞു. “കാക്ക കൊത്തിക്കൊടന്നിട്ടതാ.” സോപ്പ് മടിയിൽ തിരുകി വെച്ച് 'കോ കോ' എന്നു താളം ചവിട്ടിക്കൊണ്ടു കിട്ടുണ്ണി
പടി കടന്നുപോയി.
അന്നു പാതിര കഴിഞ്ഞ് മണിക്കൂറുകൾ ചെന്നിട്ടും ശ്രീധരന് ഉറക്കം കിട്ടിയില്ല. ആകപ്പാടെ ഒരു പരാജയവൈക്ളബ്യം. ഇനി ഉസ്താദ് വാസുവിന്റെ മുഖത്തെങ്ങിനെ നോക്കും? വാസു തന്നെ വിശ്വസിച്ചു ഭരമേൽപ്പിച്ച ഒരു കാര്യം തകരാറിലാക്കാൻ തഞ്ചം നോക്കി ചാടിവന്ന പിശാചുക്കളെ ഹൈക്കുളൂസ്സിനെയും, കോങ്കണ്ണിയേയും, കോന്ത്രമ്പല്ലിയേയും ശ്രീധരൻ പലവുരു ശപിച്ചു അവരോടു പകവീട്ടണമെന്നു.
നിശ്ചയിച്ചു. അസത്ത്, അശ്രീകരം, കൂത്തിച്ചി അങ്ങനെ തിരുമാലയെയും പിരാകി. അപ്പോൾ പുറത്തു കോലായിൽ ഒച്ചയും അനക്കവും കേട്ടു. വെളിച്ചവുമുണ്ട്. അച്ഛൻ രാവിലത്തെ വണ്ടിക്കു പോകാൻ ഒരുക്കുകൂട്ടുകയാണെന്ന് ശ്രീധരനു മനസ്സിലായി. കൃഷ്ണൻമാസ്റ്റർ ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നിന്നു വിട്ട് മുനിസിപ്പൽ സർവ്വീസിൽ
ഒരദ്ധ്യാപകനായി ചേർന്നിരിക്കുകയാണ്. മുനിസിപ്പാലിറ്റിയുടെ വടക്കേ അതിർത്തിയിൽ കാരക്കുന്ന് ഹയർ എലിമെന്ററി സ്കൂളിലാണു നിയമനം കിട്ടിയിരിക്കുന്നത്. കാരക്കുന്നിലേക്ക് നിത്യവും നാലു മൈൽ അങ്ങോട്ടുമിങ്ങോട്ടും നടക്കും. നാലഞ്ചുദിവസമായി കാലിൽ ഒരു കുരുവുണ്ടായതിനാൽ മൂപ്പർക്ക് നടക്കാൻ വയ്യാതായി.
ലീവെടുക്കാനും നിവൃത്തിയില്ല. അതിനാൽ സ്കൂളിലേക്കു ട്രെയിനിലാണു പോക്ക്. പുലർച്ചെ 5 മണിക്ക് വടക്കോട്ടൊരു വണ്ടിയുണ്ട്. അതിൽക്കയറി കാരക്കുന്നിലേക്കു
പോകും. വൈകുന്നേരം അവിടെനിന്നു തെക്കോട്ടുള്ള 5 മണി വണ്ടിക്കു മടങ്ങും.
രാവിലെ അഞ്ചുമണിക്കു മുമ്പേ തീവണ്ടിയാപ്പീസിലെത്താൻ മാസ്റ്റർ 3 32 മണിക്കുതന്നെ ഉണർന്ന് ഒരുക്കങ്ങൾ തുടങ്ങും. ശ്രീധരന്റെ അമ്മയും എഴുന്നേറ്റ് ചോറും കറിയുമുണ്ടാക്കാൻ അടുക്കളയിലെത്തും. വീട്ടിൽനിന്നും ഭാര്യ തയ്യാറാക്കിയ ഭക്ഷണമല്ലാതെ, പുറത്തെ ഹോട്ടലുകളിൽനിന്ന് പട്ടിണി കിടന്നാൽപോലും മാസ്റ്റർ ഒന്നും കഴിക്കയില്ല.
ഉച്ചയ്ക്കു കഴിക്കാനുള്ള ഊണ് ഇരുമ്പുപിഞ്ഞാണടിഫിൻ കാര്യറിലാക്കി കൂടെ കൊണ്ടുപോകും.
“കുട്ടിമാളൂ നിനക്കൊരദ്ഭുതം കാണണമെങ്കിൽ വേഗം ഇങ്ങോട്ടു വാ മുറ്റത്തുനിന്ന് അച്ഛൻ അടുക്കളയിലുള്ള അമ്മയെ ഉറക്കെ വിളിക്കുന്നതു ശ്രീധരൻ ശ്രദ്ധിച്ചു.
അദ്ഭുതസംഭവമെന്തെന്നറിയാൻ ശ്രീധരനും കൗതുകമുണ്ടായി. എഴുന്നേറ്റ് ചെന്നു നോക്കി. അച്ഛനും അമ്മയും തെക്കേ മുറ്റത്തെ മൂലയിൽനിന്നുകൊണ്ട് അയൽപക്കത്തെ
പാണന്മാരുടെ പറമ്പിലേക്ക് നോക്കുന്നു. ആ പറമ്പിലെ മരക്കൂട്ടങ്ങൾക്കിടയിലൂടെ ആകാശത്തേക്കു ചൂണ്ടിക്കാട്ടുന്നു അച്ഛൻ.
“അതാ കണ്ടോ? ഒരദ്ഭുതനക്ഷത്രം
അമ്മ കണ്ടു. “അതു പെരുമീനുദിച്ചത്?'' അമ്മ തന്റെ നാടൻ വിജ്ഞാനം പ്രകടിപ്പിച്ചു
“പെരുമീനും പരൽമീനും ഒന്നുമല്ലാ അത്.” അച്ഛൻ പരിഹാസത്തോടെ പറഞ്ഞു:
“ കൊറ്റിനക്ഷത്രം അതാ അവിടെയുണ്ട്.
ഞാനിവിടെയുണ്ടേ എന്ന മട്ടിൽ കൊറ്റിനക്ഷത്രം, കിഴക്കേ ചക്രവാളസീമയിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു.
“ഇതൊരു പുതിയ അദ്ഭുതനക്ഷത്രമാണ്. നോക്ക്, തീപ്പന്തംപോലെ പ്രകാശിക്കുന്നത്. ചന്ദ്രന്റെ പകുതി വലുപ്പവുമുണ്ട്....
അപ്പോൾ ശ്രീധരന്റെ ഗോപാലേട്ടനും, ആകാശത്തിലെ അത്ഭുതം കാണാൻ
എണീറ്റുവന്നു
അതൊരു വാൽനക്ഷത്രമായിരിക്കും.” ഗോപാലേട്ടൻ അഭിപ്രായപ്പെട്ടു. “ഇതിനു വാലും ചിറകുമൊന്നുമില്ല. അതിനാൽ ഇതൊരു വാൽനക്ഷത്രമല്ല,
കൃഷ്ണൻമാസ്റ്റർ ഗോപാലനെ പറഞ്ഞു മനസ്സിലാക്കി: വാൽനക്ഷത്രത്തിനു ഇംഗ്ലീഷിൽ “കോമറ്റ്' എന്നു പറയും. ഇതൊരു കോമറ്റല്ലാ, സ്റ്റാറാണ്. ഈ പുതിയ സ്റ്റാറിനെപ്പറ്റി നമ്മുടെ ബ്രിട്ടീഷ് ജോതിശ്ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായമെന്താണെന്ന് നമുക്ക് അടുത്തുതന്നെ പേപ്പറിൽ വായിക്കാം.....
അന്തരീക്ഷത്തിൽ പുതിയൊരു നക്ഷത്രം പ്രത്യക്ഷപ്പെട്ടത് ആദ്യമായി കണ്ടെത്തിയ ഒരു ജോതിശ്ശാസ്ത്രജ്ഞന്റെ അഭിമാനം ഉള്ളിലൊതുക്കിക്കൊണ്ടായിരുന്നു. കൃഷ്ണൻമാസ്റ്റരുടെ ലക്ചർ.
നക്ഷത്രം നോക്കി നിന്നാൽ അടുപ്പത്തെ ചോറും കറിയും അവിടെക്കിടക്കും എന്നു പിറുപിറുത്തു കൊണ്ട് ശ്രീധരന്റെ അമ്മ അടുക്കളയിലേക്കു തന്നെ പോയി. കൃഷ്ണൻമാസ്റ്റർ പുതിയ നക്ഷത്രത്തിന്റെ വർണ്ണവും വലുപ്പവും സ്ഥാനവും മറ്റും നിർണ്ണയിക്കുകയായിരുന്ന, സപ്തർഷികളുടെ സഞ്ചാരപഥത്തിനു തൊട്ടടുത്തായി.
അപ്പോൾ മാസ്റ്ററുടെ പിന്നിൽ നഖവും കടിച്ചുകൊണ്ട് മിണ്ടാതെ നിന്നിരുന്ന
ശ്രീധരന് ഒരു ഭൂതോദയമുണ്ടായി.
“അച്ഛാ, അത് നക്ഷത്രമല്ല ചെത്തുകാരൻ മാനുക്കുട്ടന്റെ പാനീസ്സാണ്... ശ്രീധരൻ ചിരിച്ചുകൊണ്ടു പറഞ്ഞു. തലയ്ക്കൊരടികിട്ടിയതുപോലെ തോന്നി
, കൃഷ്ണൻമാസ്റ്റർക്ക്. അങ്ങനെയും ആയിക്കൂടെന്നില്ല. എന്നാലും സംശയം തീരെ നീങ്ങിയില്ല. അപ്പോൾ ആ അദ്ഭുത നക്ഷത്രം ആകാശത്തിൽനിന്നും മെല്ലമെല്ല ഭൂമിയിലേക്ക് താണിറങ്ങുന്നതു കാണാറായി.
അതിരാണിപ്പാടത്തെ ചെത്തുകാരൻ മാനുക്കുട്ടൻ മാക്കോതയുടെ അനിയൻ ഒരു പ്രകമട്ടുകാരനാണ്. മൂപ്പർ സന്ധ്യയ്ക്കു കുടി തുടങ്ങും. കുടിച്ചു കുടിച്ച് അങ്ങിനെ വീണുകിടന്നുറങ്ങും.
പിന്നെ, പാതിര കഴിഞ്ഞിട്ടോ ചിലപ്പോൾ പുലർച്ചയ്ക്കോ ഉണർന്നു, കത്തിയും തേറും അരയ്ക്കു കെട്ടി ഒരു പാനീസ് (ലാന്തർ) കത്തിച്ചു കൈയിൽ തൂക്കിപ്പിടിച്ച് പന ചെത്താൻ പുറപ്പെടും. ചെത്തുപനയുടെ മുരട്ടിൽനിന്നു തുഞ്ചിവരെ മുളയേണികൾ കെട്ടിയുറപ്പിച്ചിട്ടുണ്ടായിരിക്കും. കന്നിപ്പറമ്പിന്റെ തെക്കുഭാഗത്ത് പാണരുടെ പറമ്പിലെ പന, ആകാശംമുട്ടുന്ന ഒരു കൂറ്റൻ വൃക്ഷമാണ്.
മാനുക്കുട്ടനും പാനീസ്സും മുളയേണിപ്പടർപ്പിലൂടെ മെല്ലമെല്ല മേൽപ്പോട്ടു പ്രയാണം തുടങ്ങും. പനങ്കുരലിലെത്തിയാൽ വിളക്കു മുമ്പിൽ പ്രതിഷ്ഠിച്ച് അതിന്റെ വെളിച്ചത്തിൽ മാനുക്കുട്ടൻ ചെത്തവേല നിർവ്വഹിക്കും.
ഗുരുവായൂർക്ഷേത്രത്തിൽ മാസാന്ത്യത്തിൽ സന്ദർശനം നടത്തി രണ്ടു മാസത്തെ തൊഴൽ ഒരു തൊഴൽ കൊണ്ടു നിർവ്വഹിക്കുന്ന ചില ഭകതന്മാരെപ്പോലെ, രണ്ടുദിവസത്തെ ചെത്ത് ഒരു പുലർച്ചച്ചെത്തുകൊണ്ടു മാനുക്കുട്ടൻ ഒപ്പിച്ചുവെന്നും വരാം.
ആകാശത്തിലെ പുതിയ അദ്ഭുത നക്ഷത്രം ചെത്തുകാരൻ മാനുക്കുട്ടന്റെ പാനീസ്സായി അധഃപതിച്ചുപോയതിൽ കൃഷ്ണൻ മാസ്റ്റർക്കു കുറച്ചൊരിച്ഛാഭംഗമുണ്ടായെങ്കിലും, ചെറിയ മകനന്റെ ബുദ്ധിസാമർത്ഥ്യത്തിൽ അദ്ദേഹത്തിന് ഒരഭിമാനവും തോന്നി.
അന്യാപദേശന അതു പുറത്തു പ്രകടിപ്പിക്കയും ചെയ്തു. അടുക്കളയിലെ ഭാര്യയോട് മാസ്റ്റർ ഇങ്ങനെ വിളിച്ചുപറഞ്ഞു: “കുട്ടിമാളു, നമ്മളുടെ കുഞ്ഞൻ ഒരു മിടുക്കനാണ്, കേട്ടോ! നമ്മൾ കണ്ട നക്ഷത്രം പന ചെത്താൻ കേറിയ മാനുക്കുട്ടന്റെ പാനീസ്സാണെന്ന് അവൻ
കണ്ടുപിടിച്ചു. വലിയവരായ നമ്മൾക്കു തോന്നാത്തത് അവനു തോന്നി..അവൻ കേമനായിത്തീരും....
അച്ഛന്റെ അഭിനന്ദനാശിസ്സുകൾ ശ്രീധരനിൽ ഒരു പുതിയ ഉണർവ്വുണ്ടാക്കി താൻ മുമ്പു കരുതിയിരുന്നപോലെ അത് കൊള്ളരുതാത്തവനല്ല. സാധാരണക്കാർക്കില്ലാത്ത ഒരു നിരീക്ഷണവൈദ്യം തനിക്കുണ്ടെന്ന ഒരു നേരിയ ബോധവും ശ്രീധരനിൽ ഉദയം ചെയ്തു!