ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക്ഷയിൽ ഫസ്റ്റ്ക്ളാസ്സായി വിജയം നേടി, മംഗലാപുരത്തു ബി. എ.യ്ക്കു ചേർന്നിരിക്കയാണ്. ശ്രീധരൻ മറ്റൊരു പാഠം പഠിച്ചിട്ടുണ്ടായിരുന്നു. വീട്ടിൽനിന്നോ പുറത്തുനിന്നോ മറ്റുള്ളവർ എത്ര തന്നെ പറഞ്ഞുതന്നാലും പരീക്ഷാഹാളിൽ ചോദ്യക്കടലാസിനു മുമ്പിൽ താൻ ഒറ്റയ്ക്കുതന്നെ സമരം ചെയേണ്ടിവരും.
പരീക്ഷയിൽ ഇത്തവണ ജയിക്കുമെന്ന ആത്മവിശ്വാസം അനുദിനം വളർന്നുവന്നു. പക്ഷേ, വിധി ചതിച്ചു!
എക്സാം തുടങ്ങുന്നതിന് അഞ്ചുദിവസം മുമ്പ് ഒരു പനി പിടിപെട്ടു, കൂട്ടാക്കിയില്ല. ജലദോഷപ്പനിയായിരിക്കുമെന്നു കരുതി കുരുമുളകുകഷായം വെച്ചു കുടിച്ചു. രാത്രി ഉറക്കിളച്ചിരുന്നു വായിച്ചു.........പനി വിട്ടുപോകുന്ന മട്ടല്ല. രണ്ടാം ദിവസം രാവിലെ അച്ഛൻ, അയൽവീട്ടിൽ താമസമാക്കിയ മുനിസിപ്പലാസ്പതി ഡോക്ടർ രാമദാസിനെ വരുത്തി. ഡോക്ടർ പരിശോധിച്ച്, മാസ്റ്റരോടു സ്വകാര്യമായി പറഞ്ഞു: “സൂക്ഷിക്കണം, ടൈഫോയ്ഡാണോ എന്നു സംശയമുണ്ട്.
രോഗം ടൈഫോയ്ഡായിത്തന്നെ പരിണമിച്ചു. പരീക്ഷാദിവസം, ശ്രീധരൻ കോസടിയിൽക്കിടന്നു പിച്ചും പേയും പറയുകയായിരുന്നു.
രോഗത്തിൽനിന്നു മോചനം കിട്ടാൻ മൂന്നാഴ്ച വേണ്ടിവന്നു. അപ്പോഴേക്കും ആൾ പരവശനായിക്കഴിഞ്ഞിരുന്നു. പിന്നെ ദേഹരക്ഷയ്ക്കു പോഷകാഹാരങ്ങൾ, ടോണിക്കുകൾ. അച്ഛൻ പിശുക്കുകാണിക്കാതെ പണം ചെലവുചെയ്തു.
ദിവസങ്ങൾ കഴിഞ്ഞു. ആരോഗ്യം പൂർണ്ണമായും വീണ്ടുകിട്ടി.
ഇനിയെന്ത്?
മാർച്ച് പരീക്ഷയ്ക്കു ചേരണം. (ചേരണോ?)
അച്ഛൻ ഒന്നും പുറത്തുപറഞ്ഞില്ല. പക്ഷേ, എങ്ങനെയെങ്കിലും ഇന്റർ പാസ്സായി മകനെ ബി. ഏ.യ്ക്കു പഠിപ്പിക്കണമെന്ന മോഹം മാസ്റ്റരുടെ ഉള്ളിൽക്കിടന്നു കളിച്ചിരുന്നു. കുതിരയെ വെള്ളത്തിനരികെ കൊണ്ടു ചെന്നു നിർത്താനല്ലേ കഴിയൂ കുതിരക്കാരന്?
കുടിക്കാൻ കുതിരതന്നെ ഒരുങ്ങണം.
മാർച്ച് പരീക്ഷയ്ക്കു ഡിസംബറിൽ പണമടയ്ക്കണം.
ഡിസംബർ വരട്ടെ, അപ്പോൾ പറയാം.
ദിനംചര്യക്ക് മാറ്റം വരുത്തി
വൈകുന്നേരം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയിൽ പത്രമാസികകൾ വായിച്ചുകൊണ്ടു കുറച്ചുസമയം ചെലവഴിക്കും. മൂന്നുറുപ്പിക ഡെപ്പോസിറ്റ് വെച്ചു
ലൈബ്രറിയിൽ മെംബറായിച്ചേർന്നു. നോവലുകളിലും കഥാപുസ്തകങ്ങളിലും താൽപര്യം കുറവായിരുന്നു. തത്ത്വചിന്തകൾ, സഞ്ചാരകൃതികൾ ഇവ തെരഞ്ഞെടുക്കും. പാശ്ചാത്യതത്ത്വജ്ഞാനികളുടെ ഗ്രന്ഥങ്ങൾ വായിച്ചിട്ട് അധികമൊന്നും മനസ്സിലായില്ല. എന്നാലും ചിന്താപരമായ പുതിയ വീക്ഷണങ്ങൾക്ക് അവ വഴിതെളിയിച്ചു. ലൈബ്രറി അംഗങ്ങൾക്കു പുസ്തകത്തിന്റെകൂടെ മാസികകളുടെ പഴയ ലക്കങ്ങളും എടുക്കാവുന്നതാണ്. വൈഡ് വേൾഡ് മാസികയുടെ പഴയ ലക്കങ്ങൾ പതിവായി എടുത്തു. ഇരുണ്ട ആഫ്രിക്കയിലെയും ചുവന്ന ഇന്ത്യക്കാരുടെ നാടായ ദക്ഷിണ അമേരിക്കയിലെയും സാഹസികയാത്രകളെക്കുറിച്ചുള്ള അനുഭവകഥകൾ ആർത്തിയോടെ വായിച്ചു. രാത്രിയിൽ ആ അദ്ഭുത നാടുകളെ സ്വപ്നം കണ്ടു.
ചില സായാഹ്നങ്ങളിൽ മുനിസിപ്പൽ പാർക്കിൽ ചെന്നിരിക്കും. പാർക്ക് കമ്മറ്റിയുടെ സെക്രട്ടറി ഒരു ജർമ്മൻ സായിപ്പാണ്. അദ്ദേഹം മുനിസിപ്പൽ ആരാമത്തെ, ബർലിൻ നഗരിയിലെ ഏതോ പാർക്കിന്റെ തനിപ്പകർപ്പായി വളർത്തിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. വർണ്ണവൈവിധ്യം കലർന്ന കുസുമരാജികളും, ലതാനികുഞ്ജങ്ങളും, നിറം കലർത്തിയ ജലധാരകൾ പോലെ പൊങ്ങിച്ചിതറി നിൽക്കുന്ന കോട്ടൺ ചെടികളും, പൂക്കളങ്ങളും, പച്ചപ്പുൽത്തകിടികളും കലാപരമായി സംവിധാനം ചെയ്തു വളർത്തിയ ഉദ്യാനം മിഴികൾക്ക് ഒരുത്സവം തന്നെയായിരുന്നു.
പാർക്കിന്റെ മൂലയിൽനിന്ന് ഇടയ്ക്കിടെ അൽസേഷ്യൻ നായയുടെ കര പോലെ ഒരു ചീരി കേൾക്കാം. 'കച്ചേരിക്കവി'യെന്നറിയപ്പെടുന്ന പപ്പുഏട്ടന്റെ അട്ടഹാസം. കച്ചേരിയിലെ ഹെഡ്ഗുമസ്തനാണ്, പത്മനാഭൻ. പണ്ഡിതനും നർമോക്തികുശലനും
അവിവാഹിതനും അരോഗദൃഢഗാത്രനുമായൊരു നവവൃദ്ധൻ. കുടവയറിനുമീതെ മൽമുണ്ടു ചുറ്റി, തോൽബെൽറ്റ് മുറുക്കി, വെള്ളഷർട്ടും നരച്ച ഓപ്പൻകോട്ടും ധരിച്ച്, മൂപ്പർ 'സാഹിത്യം സൊള്ളാൻ' പതിവായി എന്നും വൈകുന്നേരം പാർക്കിൽ വന്നിരിക്കും. രാതാക്കളും ശിങ്കിടികളുമായി അരഡജൻ രസികന്മാർ പപ്പുഏട്ടന്റെ ചുറ്റും സ്ഥലം പിടിക്കും. പപ്പുഏട്ടൻ സരസകവിയാണ്, സാഹിത്യവിമർശകനാണ്, ആശാൻ പക്ഷപാതിയാണ് വള്ളത്തോൾ വിരോധിയാണ്. വള്ളത്തോൾക്കവിതയെ
തൊലിയുരിച്ചു കാണിക്കും. സാഹിത്യമഞ്ജരി മൂന്നാംഭാഗത്തിൽ, രാവണന്റെ അന്തഃപുരഗമനം' എന്ന കവിതയിലെ ഒരു ശ്ലാകാർദ്ധം പാറപ്പുറത്തു ചിരട്ടയുരയ്ക്കുന്ന സ്വരത്തിൽ ഉറക്കെച്ചൊല്ലും:
“വീണക്കമ്പി മുറുക്കിടുന്നു മൃദുകൈ താരാലൊരാരോമലാൾ ചാണക്കല്ലിലൊരുത്തി ചന്ദന മരയ്ക്കുന്നു ചിലരാണിയായ്."
“ഛീ! ചിലരാണി-ഓർക്കുമ്പോൾ ഓക്കാനം വരുന്നു. ചലാണ് ആ പെണ്ണ് ഗൊണോറിയ പിടിച്ചവളായിരിക്കും........ അതു കേട്ടു സദസ്സ് ചിരിച്ചു തലകുലുക്കും. അപ്പോൾ പപ്പുഏട്ടൻ കവിളും വീർപ്പിച്ച്
കണ്ണുമിഴിച്ച് മൗനംപൂണ്ടിരിക്കും. സദസ്സിലെ ചിരിയുടെ അലകൾ അടങ്ങിയാൽ, ഹൗ-ഹ ഹൗ എന്നൊരട്ടഹാസം മുഴക്കും, പപ്പു ഏട്ടൻ അൽസേഷ്യൻ നായ കുരയ്ക്കുംപോലെ.
ചലാണീവസ്ത്രാക്ഷേപം കഴിച്ച്, പിന്നെ വള്ളത്തോളിന്റെ മുഖം കുനിച്ചു.........ചാരിയിരിക്കുന്ന ചാരുമുഖി' നായികയെ പിടിച്ചുകൊണ്ടുവരും. മഹാകവിയുടെ കൽപനപ്രകാരം മുഖംകുനിച്ചു ചാരിയിരിക്കാൻ നിർബ്ബദ്ധയായ നായിക അനുഷ്ഠിക്കുന്ന സർക്കസ്സഭ്യാസങ്ങളുടെ ഒരു വിനോദ പ്രദർശനം. സദസ്സ് ചിരിയോടു ചിരി.
വള്ളത്തോളിന് അന്നേക്കുള്ള വഹ കൊടുത്തുതീർത്ത്, അവസാനത്തെ അട്ടഹാസവും മുഴക്കി, പിന്നെ പപ്പു ഏട്ടൻ കോട്ടിന്റെ കീശയിൽ തപ്പും. താൻ പുതുതായി അല്ലെങ്കിൽ വിമർശനലേഖനം മെല്ല പുറത്തെടുക്കും. രചിച്ച കവിത ഗൗരവത്തോടെ ഉറക്കെ വായിക്കും. സ്വയം വ്യാഖ്യാനിക്കും. കവിതയുടെ വിഷയം മിക്കപ്പോഴും അദ്ധ്യാത്മികമായിരിക്കും. വിമർശനത്തിൽ അവിടവിടെ വിഷമുള്ളുകൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടാവും - ഒരിക്കൽ ഒരു വിമർശനലേഖനത്തിൽ കഥകളിയുമായി ബന്ധപ്പെട്ട ഒരു പണ്ഡിതന്നെ, ഹസ്തപ്രയോഗവിദ്നായ മാന്യൻ' എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
വള്ളിപ്പടർപ്പിന്റെ മറവിലിരുന്നുകൊണ്ട് ശ്രീധരൻ എല്ലാം കേൾക്കും. കച്ചേരിക്കവിയുടെ പ്രകടനങ്ങളിൽ ചിലതൊക്കെ രസകരമായിത്തോന്നും. വള്ളത്തോളിനെ അങ്ങനെ വഷളാക്കിക്കൊണ്ടുമാത്രം വിമർശിച്ചതു ക്രൂരമായിപ്പോയെന്നും സ്വയം അഭിപ്രായപ്പെടും കുമാരനാശാന്റെ കവിതകളിലുമില്ലേ കരടും ചളിയും? 'നളിനി'യിലെ,
“യാതമാനമുടൽ നഗ്നമൊട്ടു ശീ താതപാദികളവൻ സഹിച്ചതും
എന്ന ശ്ലോകാർദ്ധത്തിലെ 'ശീ' അടുക്കളയിൽ കൂട്ടാൻ വറവിട്ട പോലെയാണു കേട്ടതെന്ന് കുളക്കോഴി നാരായണൻ നമ്പ്യാർ മുന്നൊരിക്കൽ പറഞ്ഞതും ഓർത്തു.
പപ്പുഏട്ടന്റെ ഉദ്യാനസാഹിത്യസദ്യയിൽ തീരെ ശ്രദ്ധിക്കാത്ത രണ്ടു വ്യക്തികളുണ്ടായിരുന്നു. തോട്ടക്കാരൻ പൊക്കൻ മേസ്തിരിയും, ഒരു ക്രിസ്ത്യൻ ഉപദേശിയും. രണ്ടു കാലിനും വാതം പിടിച്ച ഒരു കെളവനാണ് പൊക്കൻ മേസ്തിരി ഒരു ചിരട്ടയിൽനിന്നു കുഴമ്പു തൊട്ട് കാലിൽ പുരട്ടി ഉഴിഞ്ഞുകൊണ്ട് കാവൽപ്പുരയുടെ കോലായിൽ കരയുന്ന മുഖഭാവത്തോടെ കുത്തിയിരിക്കുന്നുണ്ടാവും മേസ്തിരി, പാർക്കിന്റെ മൂലയിൽ, കുളക്കരയിൽ കെട്ടിപ്പൊക്കിയ വാട്ടർടാങ്കിന്റെ ചുവട്ടിൽ, ധ്യാനനിരതനായി നിൽക്കുന്നുണ്ടാവും ഉപദേശി.
കച്ചേരിയിൽ ആപ്പീസ്മറിയിലിരുന്നു ജോലിചെയ്യുന്നതിനിടയ്ക്കു ചിലപ്പോൾ, പപ്പുഏട്ടൻ നിമിഷകവിതയുണ്ടാക്കി സഹപ്രവർത്തകരെ ചിരിപ്പിക്കും, പപ്പുഏട്ടന്റെ ഓഡിറ്റർക്കവിത, ഒരു മാസ്റ്റർപ്പീസാണ്. ഒരിക്കൽ ആപ്പീസിൽ ഓഡിറ്റർ പരിശോധന നടത്തിക്കൊണ്ടിരിക്കെ, പപ്പുഏട്ടൻ ഓരോ ക്ളാർക്കിന്റെയും അടുത്തുചെന്ന്, തന്റെ നിമിഷകവിത ചെവിയിലോതിക്കൊടുത്തു;
“കന്നിമാസത്തിലെ ശ്വാവും
ഓഡിറ്ററുമൊരേതരം; ചുവന്ന പെൻസിലും കൂർപ്പി ച്ചങ്ങുമിങ്ങും പലായനം.
മാനത്തു കാറുകണ്ടാൽ പപ്പു ഏട്ടൻ പിന്നെ പുറത്തിറങ്ങുകയില്ല. മൂപ്പർക്കു തണുപ്പിനോടും മഴയോടും ബഹുവിരോധമാണ്. പാർക്കിലെ സാഹിത്യസദസ്സും അന്നു നടക്കുകയില്ല.
മൂടിക്കെട്ടിയൊരു സായാഹ്നമായിരുന്നു അന്ന്. സംശയത്തോടുകൂടിയാണ് ശ്രീധരൻ ലൈബ്രറിയിൽനിന്നു പാർക്കിലേക്കു നടന്നത്. പാർക്കിലെത്തിയപ്പോൾ പ്രതീക്ഷിച്ചതുപോലെ പപ്പു ഏട്ടന്റെ മൂല ശൂന്യമായിക്കണ്ടു. തോട്ടക്കാരൻ പൊക്കൻ മേസ്തിരി കാലുഴിഞ്ഞുകൊണ്ടു മേലോട്ടു നോക്കി ഇരിക്കുന്നു. (മഴപെയ്താൽ തോട്ടം നനയ്ക്കുന്ന പണിയില്ലല്ലോ.) ഉപദേശി ക്രിസ്ത്യാനി പതിവുപോലെ
നിശ്ശബ്ദപ്രാർത്ഥനയിൽ മുഴുകി വാട്ടർ ടാങ്കിന്റെ കീഴിൽ നിലയുറപ്പിച്ചിട്ടുണ്ട്. ശ്രീധരൻ വീട്ടിലേക്കു തിരിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ പൊടിപടലം പരത്തിക്കൊണ്ട് ഒരു കാറ്റു വീശി. മഴ തുള്ളിയിട്ടു. ചാറൽമഴ ക്രമേണ പേമാരിയായി മാറി. പുതിയ ശീലക്കുടയും നിവർത്തിപ്പിടിച്ച് ശ്രീധരൻ തിരക്കിട്ടു നടന്നു.
റെയിൽവേപരിസരത്തിലെത്തിയപ്പോൾ മഴ കുറച്ചു ശമിച്ചിരുന്നു. പെട്ടെന്ന് ഒരു ചുഴലിക്കാറ്റ പടിഞ്ഞാറുനിന്നു കുതിച്ചുവന്നു. വൃക്ഷശിഖരങ്ങളെ പിടിച്ചു കശക്കിക്കൊണ്ട് കാറ്റ് വട്ടംചുറ്റിക്കളിച്ചു. റെയിൽവേ മൈതാനത്തിന്റെ ഒഴിവിലെത്തിയപ്പോൾ അമ്പതുവാര അകലെയായി ഒരു തരുണിയും അവളുടെ ശീലക്കുടയും ചുഴലിക്കാറ്റും തമ്മിൽ ഒരു മൽപ്പിടുത്തം നടക്കുന്നതു കണ്ടു. ഇടതുകൈകൊണ്ട് ഒരുപറ്റം പുസ്തകങ്ങൾ മാറത്ത് അടുക്കിപ്പിടിച്ച് വലതുകൈയിലെ കുടകൊണ്ടു കാറ്റിനോടു മല്ലടിക്കുകയാണ്, ആ കൃശഗാത്രി, കുട ഇടത്തോട്ടും വലത്തോട്ടും കീഴ്പ്പോട്ടും ചെരിച്ചു പിടിച്ചു അവൾ ആവും വണ്ണം പയറ്റിനോക്കുന്നുണ്ട്. കാറ്റു വിടുന്നില്ല. പെട്ടെന്നു കുട അവളുടെ കൈയിൽനിന്നു വിട്ടുപോയി. ഒരു ബലൂൺ പോലെ അത് ആകാശത്തിലേക്കുയർന്നു. പിന്നെ താണുതാണു നിലത്തുവീണു. കാറ്റ് അതു വീണ്ടും തട്ടിക്കൊണ്ടുപോയി. കുട മലക്കം മറിഞ്ഞ് ഒരു മൂലയിൽ ചെരിഞ്ഞുകുത്തിവീണു. അവിടെനിന്ന് ഒരു തെരുപ്പക്ക നീങ്ങിയും പറന്നും വീണും നിരങ്ങിയും അതു ശ്രീധരന്റെ മുമ്പിലെ
കൽക്കരിക്കൂമ്പാരത്തിൽ മൂക്കുകുത്തിപ്പതിച്ചു...... ശ്രീധരൻ മുന്നോട്ടു ചാടി കുട പിടിച്ചെടുത്തു. കമ്പികൾ ഒടിഞ്ഞും ശില അറ്റുതൂങ്ങിയും കുട വെടികൊണ്ടു ചത്ത കടവാതിലിനെപ്പോലെയായിക്കഴിഞ്ഞിരുന്നു.
നീലസാരിത്തലപ്പുകൊണ്ടു മാറിലെ ബുക്കുകൾ മൂടിപ്പിടിച്ചു മഴച്ചാറലേറ്റുംകൊണ്ട് അവൾ മുമ്പിലെത്തി, വെള്ളിസൂചികൾപോലെയുള്ള മഴച്ചാറലിലൂടെ കുറഞ്ഞൊന്നു ചെമ്പിച്ച കണ്മിഴികളുടെയും മൂക്കുത്തിയുടെ ചുവന്ന കല്ലിന്റെയും തിളക്കം ശ്രീധരന്റെ കരളിൽ തറച്ചു.
അവളുടെ കുട തല്ലിപ്പൊളിക്കാനുള്ള ഒരേയൊരു ചുഴലിക്കാറ്റു നിലച്ചു. പരിപാടിയോടുകൂടിയാണ് കടലിൽനിന്ന് ആ കാറ്റു പുറപ്പെട്ടുവന്നത് എന്നു തോന്നും. കുടക്കാരിയെ ശ്രീധരൻ ആപാദചൂഡം ഒന്നും നോക്കി. നീലസാരി
ഖദർസാരിയാണ്.) മൂക്കുത്തി. മാറത്തു പുസ്തകഭാരം. കഴുത്തു നഗ്നമാണ്. കൈയ്ക്കു കുപ്പിവളകൾ. കാലിൽ പാദസരം എല്ലാം തികഞ്ഞ ഒരു നാടൻ പെൺകിടാവ് “മഴ നനയണ്ടാ ഈ കുട കൊണ്ടുപൊയ്ക്കോളൂ.” -ശ്രീധരൻ ആത്മഗതമെന്നോണം മൊഴിഞ്ഞുകൊണ്ട്, തന്റെ പുത്തൻശീലക്കുട അവളുടെ നേർക്കു നീട്ടി അവൾ പരിഭ്രമിച്ചു ശങ്കിച്ചു ചെമ്പിച്ച കണ്മിഴികൾ പ്രകാശിപ്പിച്ചു നിന്നു. “കുട നാളെ മടക്കിത്തന്നാൽ മതി.” ശ്രീധരന്റെ വാക്കിൽ ഒരു വീരസാഹസികത്വം മുഴങ്ങുന്നുണ്ടായിരുന്നു.
അവൾ കുട വാങ്ങി ശ്രീധരന്റെ മുഖത്തേക്ക് ഒന്നു നോക്കി - പിന്നെ ഒന്നും പറയാതെ തിരിഞ്ഞുനടന്നു.
പൊളിഞ്ഞ കുട തലയ്ക്കുമീതെ ഉയർത്തിപ്പിടിച്ചുകൊണ്ട് ശ്രീധരൻ നടന്നു. ഒന്നു തിരിഞ്ഞുനോക്കി. ഇരുണ്ടു ചുരുണ്ട സമൃദ്ധമായ തലമുടി!
പെൺകുടയുമായി വീട്ടിലേക്കു ചെല്ലാൻ ശ്രീധരന് ഒരു ഭയം. അച്ഛൻ കണ്ടുപോയാൽ? പിന്നെ ചോദ്യമായി വിചാരണയായി, ഈ കുട എവിടുന്നു കിട്ടി? ഇതാരുടെ കുടയാണ്? ഈ കുട നിന്റെ കൈയിലെ ങ്ങനെ വന്നു? നിന്റെ പുതിയ കുട എവിടെ?.....അച്ഛനോട് ഒരിക്കലും കളവു പറഞ്ഞിട്ടില്ല. അച്ഛൻ സത്യത്തിന്റെ മൂർത്തീകരണമാണ്. അതിനാൽ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഇടകൊടുക്കാതെ കുട വീട്ടിൽനിന്നു പുറത്തെവിടെയെങ്കിലും സൂക്ഷിക്കണം.
തിരിഞ്ഞ് തെരുവിലേക്കുതന്നെ നടന്നു.
കാറ്റും മഴയും നിലച്ചിരുന്നുവെങ്കിലും, ആകാശം അപ്പോഴും മൂടിക്കെട്ടിക്കിടന്നിരുന്നു. കൈയിലെ കുട കൗതുകത്തോടെ ഒന്നു പരിശോധിച്ചു. അണ്ടിപോയ കശുമാങ്ങയുടെ ആകൃതിയിലാണ് കുടയുടെ സെല്ലുലോയ്ഡ് പിടി - (ആ കടയുടെ നായികയുടെ മുഖവും കശുമാങ്ങയുടെ ആകൃതിയിലാണെന്ന് ഓർത്തു കശുമാങ്ങാത്തൊലിയിൽ കാണാറുള്ള പുള്ളിക്കുത്തുകളും ആ കവിളുകളിൽ സൂക്ഷ്മമായി പതിഞ്ഞുകിടന്നിരുന്നു.) പുഷ്യരാഗരത്നം പോലുള്ള കണ്മിഴികളുടെ പ്രകാശവും മൂക്കുത്തിക്കലും മനസ്സിൽ പതിഞ്ഞു കിടക്കുന്നു...
കുടശീലയുടെ വക്കിൽ ചുവന്ന നൂലുകൊണ്ട് കെ. എ. എന്ന രണ്ടക്ഷരങ്ങൾ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. കെ. ഇനീഷ്യലായിരിക്കും. എ. എന്ന ആദ്യക്ഷരമുള്ള പേര്. എന്താണാവോ?- ആനന്ദവല്ലി-അംബുജാക്ഷി - അമ്മിണി... അങ്ങനെ പലതും ഓർത്തു. നാടൻ പെൺകിടാവാണ്. അമ്മാളുവായിരിക്കുമോ?......
ട്രെയിനിങ്സ്കൂൾ വിദ്യാർത്ഥിനിയായിരിക്കും. താങ്ങിപ്പിടിച്ച പുസ്തകച്ചുമടു കണ്ടാലറിയാം. എഴുത്തമ്മചമഞ്ഞ കക്ഷിയാണെന്ന്,
തെരുവുമൂലയിലെ പീടികക്കോലായിൽ കുട റിപ്പയർ ചെയ്യുന്ന കിഴവൻ മാപ്പിളയുടെ അടുത്തെത്തി. ആ കോങ്കണ്ണൻ മാപ്പിള ഒരു നരച്ച ശീലക്കുട ലേശം തുറന്ന്, തോക്കുപോലെ റോഡിലേക്കു നീട്ടിപ്പിടിച്ച് ഉള്ളിൽ പരിശോധന നടത്തുകയാണ്.
ആ മാപ്പിളയെ ശ്രീധരനു കൊല്ലങ്ങൾക്കു മുമ്പുമുതൽക്കേ അറിയാം. അയാളുടെ ചരിത്രവും മനസ്സിലാക്കിയിട്ടുണ്ട്. പത്തുപന്ത്രണ്ടുകൊല്ലം മുമ്പ് അയാൾ അതിരാണിപ്പാടത്ത് ഒരു പതിവുകാരനായിരുന്നു. പലജാതി കുടക്കാലുകളും മുള്ളാണി, ചുറ്റിക, കൊടിൽ, മങ്കിസ്പാനർ, നൂൽക്കമ്പിച്ചുരുൾ, കറുപ്പനൂൽ, സൂചി മുതലായ സാധനങ്ങളും ഒരു ചെറിയ ചാക്കുസഞ്ചിയിൽ പൊതിഞ്ഞു തന്റെ തൊഴിൽ ചിഹ്നമെന്നോണം, വലിയൊരു ശീലക്കുട സഞ്ചിക്കുമീതെ വെച്ചുകെട്ടി തലയിലേറ്റി, പയേ കൊട നന്നാക്കാനുണ്ടോ?- പയേ കൊട...' എന്ന് ഓലിയിട്ടുകൊണ്ട് കന്നിപ്പറമ്പിനടുത്ത ഇടവഴിയിലൂടെ കടന്നുപോകും.
രണ്ടുമൂന്നു കൊല്ലം കഴിഞ്ഞപ്പോൾ അയാൾ ഒരു പെണ്ണുകെട്ടി. പിന്നെ കുടനന്നാക്കുന്ന തൊഴിൽ ഉപേക്ഷിച്ച് കിട്ടിയ ചിരുതനം' (സ്ത്രീധനം) കൊണ്ട്, ചെറിയൊരു സ്റ്റേഷനറിക്കട തുടങ്ങി. നാലഞ്ചുകൊല്ലംകൊണ്ട് കച്ചവടം വളരെ അഭിവൃദ്ധിപ്പെട്ടു. നാൽക്കവലയുടെ മൂലയിൽ ആ സകല സാമാനപ്പീടിക, റോഡിലേക്കു നിറഞ്ഞുതൂകുന്ന ഒരു കാഴ്ചയായിത്തീർന്നു. സോപ്പ് ചീപ്പ് കണ്ണാടി, വസി കോപ്പ പിഞ്ഞാണം, മിഠായി ഭരണി, ബാൾട്ടി (ബക്കറ്റ്), ഹറിക്കെയിൻ ലാമ്പ് എന്നുവേണ്ട, കമന്റ് ട്ട് ബട്ടൺ തൊട്ട് പാളക്കയർ വരെയുള്ള സകലമാനവസ്തുക്കളും അവിടെ സ്റ്റോക്കു ചെയ്തിരുന്നു. അന്നൊരിക്കൽ ശ്രീധരന് ഒരു വിസിൽ വാങ്ങാൻ ആഗ്രഹം ജനിച്ചു.
തെരുവുമൂലയിൽ കോങ്കണ്ണൻ കാക്കയുടെ ഷാപ്പിൽച്ചെന്ന് അന്വേഷിച്ചു. മുതലാളിതന്നെ എണീറ്റ്, ചുമരിൽ അട്ടിവെച്ച കാർഡ്ബോർഡ് പെട്ടികളിലൊന്നിൽ തപ്പി, നാലംഗുലം നീളത്തിലുള്ള തിളങ്ങുന്ന ഒരു ലോഹവിസിൽ പുറത്തെടുത്തു വായിൽ വെച്ച് ഒരൊറ്റ ഊത്ത് ഫ്ഈ ങ്! നേരിയ മുഴക്കത്തോടുകൂടിയ നീണ്ട കാഹളനാദം, പെട്ടെന്നു വിസിൽ വായിൽ നിന്നെടുത്ത് കൈയിൽ ഒളിപ്പിച്ചു പിടിച്ചുകൊണ്ട് കോങ്കണ്ണൻ, തെരുവുമൂലയിൽ ബീറ്റു നിൽക്കുന്ന പോലീസുകാരനെ ചൂണ്ടി മെല്ലെ പറഞ്ഞു: “അപ്പോലീസുകാരൻ തിരിഞ്ഞുനോക്കിയത് കണ്ടോ ഇതു പോലീസ് പീപ്പിയാണ് പോലീസുകാരു കണ്ടാൽ പിടിക്കും.
കോങ്കണ്ണൻ മുതലാളി ആവശ്യപ്പെട്ട വില കാലുറുപ്പിക ശ്രീധരൻ ആ പോലീസ് പീപ്പി സ്വന്തമാക്കി. ഉടൻ കൊടുത്ത്
അയാളുടെ സ്റ്റേഷനറിഷാപ്പ് തെരുവിൽ വിജയകാഹളം മുഴക്കുന്ന കാലമായിരുന്നു
അത്.
വർഷങ്ങൾ കടന്നുപോയി. മുതലാളിയുടെ ധൂർത്തുകൊണ്ടോ, നോട്ടപ്പിഴകൊണ്ടോ, ദുഷ്കാലംകൊണ്ടോ എന്തോ കച്ചവടം ക്രമേണ മങ്ങിത്തുടങ്ങി. സാധനങ്ങളുടെ സ്റ്റോക്കു കുറഞ്ഞു. കണ്ണാടി അലമാരകളും മൂലകളും കാലിയായി. അങ്ങനെ ആ പീടിക മുച്ചൂടും എരപ്പുപിടിച്ചു. വാടകക്കുടിശ്ശികയ്ക്കു ജന്മി പീടിക ഒഴിപ്പിക്കുന്നതിനുമുമ്പുതന്നെ കടക്കാർ പീടികയിലെ അവശേഷിച്ച സാമാനങ്ങളും ഫർണിച്ചറും ജപ്തിചെയ്തു കൊണ്ടുപോയി.
കോങ്കണ്ണൻ മുതലാളി തെല്ലും കൂസലില്ലാതെ തന്റെ പഴയ കുട പൊടി തട്ടിയെടുത്ത്, തെരുവിന്റെ മറ്റേ അറ്റത്ത് ഒരു മൂലയിൽ ഒരു പീടികത്തിണ്ണയിൽ ചടഞ്ഞുകൂടി, തുടങ്ങി പഴയ തൊഴിൽ കുട റിപ്പയർ.
അയാളിന്നും ആ തൊഴിൽ തുടർന്നുകൊണ്ടിരിക്കുന്നു.
കെ. എയുടെ പൊളിഞ്ഞ കുടയുമായി ശ്രീധരൻ ചെന്നു നിൽക്കുന്നത് ആ പഴയ മുതലാളിയുടെ മുമ്പിലാണ്.
“ഈ കുടയൊന്നു റിപ്പേയർ ചെയ്തുതരണം.” വാരിയെല്ലുകൾ എറിച്ചു നിൽക്കുന്ന ശീലക്കുട നീട്ടിക്കാണിച്ചുകൊണ്ട് ശ്രീധരൻ ഗൗരവത്തോടെ പറഞ്ഞു.
കോങ്കണ്ണൻ നരച്ച ശീലക്കുട പൂട്ടി നിലത്തുവെച്ച്, ചുണ്ടുകോട്ടിക്കൊണ്ട് ശ്രീധരന്റെ മുഖത്തേക്കു നോക്കി.
(ഫ്ഈംങ് കൊല്ലങ്ങൾക്കപ്പുറത്തുനിന്ന് ഒരു പോലീസ് പീപ്പിവിളി ശ്രീധരന്റെ കരളിൽ മുഴങ്ങി.
അയാൾ ദൃഷ്ടി തറപ്പിച്ചത് റോഡിലേക്കോ ശ്രീധരന്റെ മുഖത്തേക്കോ? കുട വാങ്ങി പ്രാഥമികപരിശോധന കഴിച്ചു. കാറ്റ് വസ്ത്രാക്ഷേപം നടത്തിയതിനുപുറമേ, ഇടിച്ച് എല്ലാടിക്കുകയും ചെയ്തിരുന്ന മൂന്നുനാലു വില്ലുകൾ തകരാറിലാണ്.
“ഇതു റിപ്പേയർ ചെയ്ത് ഇവിടെ വച്ചാൽ മതി - നാളെ രാവിലെ വന്നു വാങ്ങിക്കൊള്ളാം.
കോങ്കണ്ണൻ തലയാട്ടി, കുട മടക്കിക്കെട്ടി, ചുമരിലെ മരപ്പലകമേൽ മറ്റു വികലാംഗരുടെയിടയിൽ തൂക്കിയിട്ടു.
പിറ്റേന്നു രാവിലെ ശ്രീധരൻ ലൈബ്രറിയിലേക്കാണെന്നും പറഞ്ഞ്, എട്ടു മണിക്കുതന്നെ കന്നിപ്പറമ്പിൽനിന്നു പുറപ്പെട്ടു.
തെളിഞ്ഞ പ്രഭാതം.
തെരുവുമൂലയിലെത്തിയപ്പോൾ കോങ്കണ്ണന്റെ പീടികമൂല ഒഴിഞ്ഞുകിടക്കുന്നതായിട്ടാണു കണ്ടത്. പടച്ചോനെ പറ്റിച്ചോ!കാത്തുനിന്നു. അരമണിക്കൂറു കഴിഞ്ഞപ്പോൾ അതാ വരുന്നു, ശീലക്കുടഭാണ്ഡം ശിരസ്സിലേറ്റിക്കൊണ്ട് കോങ്കണ്ണൻ. കരിയിലകൾക്കുള്ളിൽനിന്നു കശുമാങ്ങ പോലെ, കെ. എ.യുടെ കുട കെട്ടിൽനിന്ന് എത്തിനോക്കുന്നുണ്ടായിരുന്നു - ആശ്വാസമായി.
റിപ്പേയറിങ് ചാർജ് കാലുറുപ്പിക കൊടുത്ത് കുട വാങ്ങി താലോലിച്ചു കൊണ്ടു ധൃതിയോടെ റെയിൽവേ യാർഡിലേക്കു നടന്നു. മൈതാന മൂലയിലെത്തി കൽക്കരിക്കൂമ്പാരത്തിനു പിറകിൽ കാത്തുനിന്നു.
പത്തുമിനിറ്റു കഴിഞ്ഞപ്പോൾ ദൂരെനിന്നു സൈറ്റായി. ശ്രീധരന്റെ ഹൃദയമിടിപ്പു ardaula........
തലേന്നാളുടുത്ത നീലസാരിയല്ല, വിക്കിൽ ഓറഞ്ചുനിറത്തിലുള്ള വീതിക്കരയോടുകൂടിയ വെളുത്ത ഖദർസാരി. ബ്ലൗസ് മാറ്റിയിട്ടില്ല. ചുവന്ന കല്ലുവച്ച മൂക്കുത്തിയും, കാതിൽ മുക്കുറ്റിപ്പൂവിന്റെ ആകൃതിയിലുള്ള കമ്മലും ഇളവെയിലിൽ തെളിഞ്ഞുനിൽക്കുന്നു. ഇന്നലെക്കണ്ട മാന്തളിരിന്റെ തൊലി നിറം കുറേക്കൂടി ചോരപ്രകാശം കലർന്ന് പറങ്കിമാന്തളിരിന്റേതുപോലെയായിരിക്കുന്നു. നെറ്റിയിൽ
സിന്ധുര പൊട്ട് വിലസുന്നു
ചോരത്തുടുപ്പുള്ള ചുണ്ടുകളിൽ മന്ദഹാസസന്ദേശം ഒളിഞ്ഞു കിടക്കുന്നുണ്ടോ? ഇല്ല --മുഖത്തു പ്രസന്നതയോ, മ്ലാനതയോ? മനസ്സിലാക്കാൻ കഴിയുന്നില്ല. അരികിലെത്തിയപ്പോൾ കെ. എ. നയത്തിൽ നാലുപാടും ദൃഷ്ടിവിക്ഷേപം നടത്തി.
(ആരും വരുന്നില്ല. മൈതാനമദ്ധ്യത്തിൽ കൽക്കരിക്കോട്ടയ്ക്കു കീഴിൽ നായകനും നായികയും മാത്രം.) കൈയിലെ കുട നീട്ടി.
ശ്രീധരൻ തെല്ലൊരു വൈമനസ്യത്തോടെ തന്റെ പുത്തൻകുട അവളുടെ
കൈയിൽനിന്നു തിരിച്ചുവാങ്ങി, കശുമാങ്ങ അവളുടെ കൈയിൽ നിവേദിച്ചു. (നീണ്ടു കലാഭംഗി തികഞ്ഞ കൈവിരലുകൾ ചുവന്ന കുപ്പിവളകളാണ് കണങ്കൈയിലണിഞ്ഞിരിക്കുന്നത്.)
“പേരെന്താണ്?” ശ്രീധരൻ പരുങ്ങിക്കൊണ്ടു ചോദിച്ചു. പറയാൻ പം ശങ്കിച്ചു. പിന്നെ താഴെ നോക്കിക്കൊണ്ടു മൊഴിഞ്ഞു.
അമ്മുക്കുട്ടി
“ട്രെയിനിങ് സ്കൂളിലാണോ?” അതെയെന്ന് ഒന്നു മൂളി.
“എവിടെയാണു താമസിക്കുന്നത്?
പറയാൻ പിന്നെയും ഒരു ശങ്ക. ഒടുവിൽ പറഞ്ഞുതന്നു.
“ആ വീട്ടുകാരന്റെ ആരെങ്കിലുമാണോ?'
“ഭാര്യയുടെ അനിയത്തി.
പെട്ടെന്നു ശ്രീധരന്റെ മിഴികൾ ആശങ്കാകുലമായി. മൈതാനത്തിലൂടെ നടന്നുവരുന്നു, പോർട്ടർ ഉണ്ടക്കേളപ്പനും വെളുത്ത അയ്യപ്പനും - ഉണ്ടക്കേളപ്പൻ ഇതെങ്ങാനും കണ്ടു മനസ്സിലാക്കിയാൽ
പിന്നെ ഒന്നും ചോദിക്കാൻ നിൽക്കാതെ ധൃതിപ്പെട്ടു നീങ്ങി. ഒന്നു തിരിഞ്ഞു നോക്കാൻപോലും മനോധൈര്യം കിട്ടിയില്ല.
കുട ഒന്നു തുറന്നുനോക്കി. നേരിയ പ്രതീക്ഷയുണ്ടായിരുന്നു - ഉപകാരസ്മരണയ്ക്ക് ഒരു ചെറിയ ടവ്വലെങ്കിലും തുന്നി അതിനുള്ളിൽ വെച്ചിരിക്കുമെന്ന്. ഒരിഴ നൂലുപോലും കണ്ടില്ല.
ഒരു നന്ദിവാക്കുപോലും പറഞ്ഞില്ല. പറയാനിടകിട്ടാത്തതുകൊണ്ടായിരിക്കാം.
ഇനിയും കാണും സംസാരിക്കാൻ അവസരം കിട്ടും. ഈ മൈതാനരംഗത്തുവച്ചുതന്നെ....
അന്നു വൈകുന്നേരം അരമണിക്കൂറു മാത്രമേ ലൈബ്രറിയിൽ ചെലവഴിച്ചു. മനസ്സ് റെയിൽവേ മൈതാനിയിലാണു വിഹരിച്ചിരുന്നത്. അമ്മുക്കുട്ടിയെ സ്കൂളിൽനിന്നു മടങ്ങുമ്പോൾ കാണണം. രാവിലെ മുറിഞ്ഞുപോയ സംഭാഷണം തുടരണം. എന്തെങ്കിലും ഫലിതം പറഞ്ഞു ചിരിപ്പിക്കണം. ആ മുഖത്ത് ഒരു മന്ദഹാസം പൊടിഞ്ഞുവരുന്നതിന്റെ ചന്തം കാണാൻ ഒരു മോഹം. (ചിരിക്കുമ്പോൾ കവിളിൽ നുണക്കുഴി കാണുമോ?)
ലൈബ്രറിയിൽനിന്ന് ഇറങ്ങിയപ്പോൾ മഴക്കാറുമൂടി അന്തരീക്ഷം കേശ്ശെ ഇരുണ്ടു കാണപ്പെട്ടു. പാർക്കിലേക്കു പോയിട്ടു പ്രയോജനമില്ല. കച്ചേരിക്കവി പപ്പുട്ടന്റെ സാഹിത്യസദസ്സ് ഇന്നും നടക്കുന്ന കോളില്ല.
കാലുകൾ അറിയാതെ റെയിൽവേമൈതാനത്തിനുനേർക്കു തിരിഞ്ഞു.
റെയിൽവേക്കോളനിയുടെ ഓരത്തിലെ ചെറിയ പാതയിലൂടെയാണ് സ്കൂളിലേക്ക് അമ്മുക്കുട്ടിയുടെ പോക്കുവരവുകൾ എന്നു മനസ്സിലായിട്ടുണ്ട്. ഇരുവശങ്ങളിലും പൂമരങ്ങളും മഞ്ചാടി, ബദാം തുടങ്ങിയ മറ്റു വൃക്ഷങ്ങളും പൊക്കത്തിൽ വളർന്നുനിൽക്കുന്ന ചുവന്ന ചരൽമൺപാതയിലേക്ക് കൂടെക്കൂടെ മധുരപ്രതീക്ഷകൾ അർപ്പിച്ചുകൊണ്ടു മെല്ല
നടന്നു.
പമ്പിങ് യന്ത്രം പിടിപ്പിച്ച റെയിൽവേക്കിണറിനടുക്കലെത്തി - പാലമരം കണ്ടപ്പോൾ പേടി തോന്നി.
കിണറിനടുക്കലുള്ള കൂറ്റൻപാല ഒരിതിഹാസപാത്രമാണ്. 'ചെകുത്താൻ പാല എന്നാണ് ആളുകൾ അതിനെ വിളിക്കുന്നത്. റെയിൽവേക്കോളനി പണിയുമ്പോൾ, ഉയർന്ന ഉദ്യോഗസ്ഥന്മാർക്കുള്ള ബംഗ്ലാവുകൾക്കുള്ള ആ മൂലയിലെ മറ്റു മരങ്ങളെല്ലാം മുറിച്ചുകളഞ്ഞു. ആ പാലമാത്രം അങ്ങനെ നിർത്തിയിരിക്കയാണ്. ആ പാലത്തടിയിൽ മഴുകൊണ്ടുള്ള ആദ്യത്തെ വെട്ടേറ്റപ്പോൾ രക്തം ഒഴുകിയെന്നും, മരംവെട്ടുകാരൻ അവിടെ ബോധംകെട്ടു വീണുവെന്നുമാണ് പറഞ്ഞുകേൾക്കുന്നത്. കോളനി നിർമ്മാണ മേധാവിയായ സായ് അന്നു രാത്രി രക്തം ഛർദ്ദിച്ചു മരിച്ചുവത്രേ - പിന്നെ ആ പാലയിൽ ആയുധം പ്രയോഗിക്കാൻ കൂലിക്കാർ കൂട്ടാക്കിയില്ല. നേറ്റീവ്സിന്റെ അന്ധവിശ്വാസം എന്നു പറഞ്ഞു പുച്ഛിച്ചുകൊണ്ട് എഞ്ചിനീയർ സായ്പ് മരം വെട്ടിമുറിക്കാൻ തന്നെ തീരുമാനിച്ചു. വീണ്ടും വെട്ടി. ചോരച്ചാട്ടമുണ്ടായി എഞ്ചിനീയർ സായ്പ് അന്നു രാത്രി ചോര ഛർദ്ദിച്ചു സിദ്ധി കൂടി. റെയിൽവേ മേധാവികളായ വെള്ളക്കാർക്ക് പരിഭ്രമമായി. പിന്നെ അവർ പരീക്ഷണങ്ങൾക്കു പുറപ്പെട്ടില്ല. പാല അവിടെ അവശേഷിച്ചു. പാലക്കൊമ്പുകളിൽനിന്ന് ഇലകൾ കൊഴിഞ്ഞുവീണു ചീഞ്ഞ് കിണറ്റിലെ വെള്ളം മലിനമാകുന്നുണ്ടെങ്കിലും, ആ ചെകുത്താൻ മരം അവിടെനിന്നു
മുറിച്ചുനീക്കാൻ ഇന്നേവരെ ഒരെഞ്ചിനീയറും കൽപന പാസ്സാക്കിയിട്ടില്ല. ഒരിക്കൽ ഒരു നാഗം വായിൽ മാണിക്യക്കല്ലുമായി ആ പാലക്കൊമ്പിൽ പറന്നുവീണത്, ഉസ്താദ് വാസുവിന്റെ മരിച്ചുപോയ രാമൻമുത്തപ്പൻ കണ്ടിട്ടുണ്ട്.
ദശാബ്ദങ്ങൾക്കുമുമ്പ് വെട്ടുകാർ പാലയിലേൽപ്പിച്ച രണ്ടു മുറിവുകളുടെ പാടുകൾ, പത്തിവിടർത്തി നിൽക്കുന്ന രണ്ടു നാഗങ്ങളുടെ രൂപംപ്രാപിച്ച് അവിടെ പതിഞ്ഞുകിടക്കുന്നതു കാണാം ചില ഭക്തന്മാർ കോഴിമുട്ടയും പാലും തെച്ചിമാലയും കൊണ്ടുവന്നുവെച്ച് ആ നാഗപ്പാലച്ചോട്ടിൽ പൂജകൾ നടത്താറുണ്ട്.
തലയണയുറപോലെയുള്ള പുള്ളിാക്ക് ധരിച്ച, നരച്ച ചക്രത്തലമുടിക്കാരിയായ ഒരു ചട്ടക്കാരിത്തള്ള ആ വഴി കടന്നുപോയി.
റെയിൽവേമൈതാനമൂലയിൽ എത്തിയപ്പോൾ ഒരദ്ഭുതദൃശ്യം. ജീവനുള്ള ഒരു തീവണ്ടിയെഞ്ചിൻ നിലത്തു വിലങ്ങനെ കിടക്കുന്നു!
പണ്ട് ഇലഞ്ഞിപ്പൊയിലിനടുത്തുള്ള പുഴക്കരയിലെ മുളന്തുഞ്ചത്തു കുത്തന്നെ തൂങ്ങിക്കിടന്നിരുന്ന ചീങ്കണ്ണിയെപ്പോലെ ഒരപൂർവ്വദർശനമായിരുന്നു, ആവിയും പുകയും പറപ്പിച്ചുകൊണ്ട് പാതയ്ക്കു വിലങ്ങനെ സ്ഥിതിചെയുന്ന തീവണ്ടിയെഞ്ചിനും.
മൈതാനത്തിന്റെ കോണിൽ ആറടി ആഴത്തിൽ ഒരു കൂറ്റൻ വട്ടക്കിണറും, അതിന്റെ വക്കിൽ ഘടിപ്പിച്ച ചില യന്ത്രങ്ങളും കാണാം. തീവണ്ടിയെഞ്ചിന്റെ തലതിരിച്ചു കൊണ്ടുവരാനുള്ള ഉപകരണമാണ്. കിണറ്റിന്റെ മദ്ധ്യരേഖയിൽ നിർമ്മിച്ചുവെച്ച റെയിൽപ്പാളത്തിൽ എഞ്ചിൻ കൊണ്ടുവന്നു നിർത്തും. ഒരു ഗാംഗ്കൂലി, കിണറ്റിൽ വക്കിലെ യന്ത്രക്കോൽ തിരിക്കുമ്പോൾ കിണർ മെല്ലെ ചക്രം പോലെ കറങ്ങിത്തുടങ്ങും - അതിന്റെകൂടെ അക്ഷദണ്ഡിലെ റെയിൽപ്പാളവും എഞ്ചിനും തലതിരിഞ്ഞുവരും.
ശ്രീധരൻ കൗതുകത്തോടെ ആ കാഴ്ച നിരീക്ഷിച്ചുകൊണ്ട് അവിടെ തങ്ങിനിന്നു.
ചുവപ്പു ചുറ്റിയ നെടിയൊരു കോലം അരികിലൂടെ കടന്നുപോയി - എരുമക്കാരത്തി പൊന്നമ്മ. കറുത്തു നെടുതായി കരിമ്പനപോലുള്ള പൊന്നമ്മ, ചുവന്ന ചേലാഞ്ചലംകൊണ്ടു മാറും ചുമലും മറച്ച്, ഉരലിന്റെ ആകൃതിയിലുള്ള ഒരു കൂറ്റൻ കൊട്ട തലയിൽ വെച്ച് ആ കൊട്ടയും ഒരു ചുവന്ന ചേലക്കഷണംകൊണ്ടു മൂടി, എന്തോ മനോരാജ്യത്തിൽ മുഴുകിക്കൊണ്ടു മെല്ലെ നീങ്ങുകയാണ്-മൺപാത്രങ്ങളിൽ നിറച്ച പാലും തൈരുമാണ് കൊട്ടയിൽ അടക്കിവെച്ചിരിക്കുന്നത്. റെയിൽവേ കോളണിയിൽ പാലും തൈരും വിറ്റു മടങ്ങുകയായിരിക്കും ആ തെലുങ്കത്തി.
യന്ത്രക്കിണർ ഒന്നും വട്ടം ചുറ്റി, വടക്കോട്ടു മുഖം കാട്ടി വന്നിരുന്ന എഞ്ചിൻ തെക്കോട്ടു മുഖം തിരിച്ച് പുറപ്പെടാനൊരുങ്ങി, ഇരുമ്പുദംഷ്ട്രകളരച്ചുകൊണ്ട് ഒന്നു ഞരങ്ങുകയും മൂന്നുനാലുപ്രാവശ്യം തുമ്മുകയും ചെയ്തു. പത്തറുപതുവാര ദൂരെയാണ്, മൈതാനത്തിലെ വഴിത്താര ആ റെയിൽ മുറിച്ചു.
കടന്നുപോകുന്നത്. കിണറ്റിൽനിന്ന് എഞ്ചിൻ നീങ്ങിയപ്പോൾ പാൽക്കാരി പൊന്നമ്മ ആ സന്ധിയിലെത്തിയിട്ടുണ്ടായിരുന്നു. എന്നാൽ, എന്തുകൊണ്ടോ, അവൾ, റെയിൽ മുറിച്ചുകടക്കുന്നതിനു പകരം, പാളങ്ങൾക്കിടയിലൂടെ നേരെ തെക്കോട്ടു വെച്ചടിക്കുകയാണുണ്ടായത്......
അപകടം മനസ്സിലാക്കി ഡ്രൈവർ ബ്രേക്കിട്ടു......... എഞ്ചിൻ തേരട്ടയരിക്കുംപോലെ നിരങ്ങി നിരങ്ങി നിരങ്ങി നിന്നു....
എഞ്ചിനു പിറകിൽ, റെയിൽപ്പാളത്തിൽ, പൊന്നമ്മ മൂന്നു കഷണങ്ങളായി പിടയ്ക്കുന്ന കാഴ്ചയാണ് ശ്രീധരൻ കണ്ടത്. കൊട്ട ഒരു ഭാഗത്തേക്കു തെറിച്ചു വീണ്, മൺകുടങ്ങളുടഞ്ഞു പാലും തൈരും പ്രവഹിക്കുന്നു, രക്തക്കളത്തിലേക്ക്.........
ഒന്നു നോക്കി - കണ്ണടച്ചുകളഞ്ഞു. നിന്നാൽ അവിടെ തലചുറ്റിവീഴുമെന്നു തോന്നി എങ്ങനെയോ നിരങ്ങി നിരങ്ങി റെയിൽ കടന്നു മറുഭാഗത്തെ വഴിത്താരയിലെത്തി അർദ്ധപ്രജ്ഞയോടെയാണ് കന്നിപ്പറമ്പിലെ പടികൾ കേറിയത്.