യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു നോക്കി ദ്രുതം കവിതയുടെ സന്ദേശമേന്തി നിൽക്കുന്നു നിൻ കരിമിഴികളെന്നന്തരംഗത്തിലിപ്പോഴും.......
നായികയ്ക്ക് ഒരു പ്രേമലേഖനം തയ്യാറാക്കണം. ജീവിതത്തിൽ ആദ്യമായിട്ടാണ് ശ്രീധരൻ അങ്ങനെയൊരു നിവേദ്യം പാകം ചെയ്യാനൊരുങ്ങുന്നത്.......
പ്രകൃതിസുന്ദരവും ഏകാന്തവുമായ പരിസരം തേടിക്കൊണ്ട് സായാഹ്നത്തിൽ കടൽക്കരയിലൂടെ തെക്കോട്ടു നടന്നു.
അഴിമുഖത്തു ചെന്നെത്തി ആഴി ആയിരം കരങ്ങൾ നീട്ടി പുഴയെ വാരിപ്പുണരുന്ന രംഗമാണ്, മുമ്പിൽ, സമുദ്രയക്ഷികളുടെ കളിക്കൊട്ടാരങ്ങൾ പോലെ വെണ്മണൽത്തിട്ടുകൾ ചുറ്റുപാടും നിലകൊള്ളുന്നു.
കരയിൽ കമിഴ്ത്തിയിട്ട് ഒരു തോണിയുടെ കടയ്ക്കൽ ചെന്നു കുത്തിയിരുന്നു. (പൗരാണികമായൊരു പ്രണയഗന്ധമുണ്ട്, തോണിക്ക് സഹസ്രാബ്ദങ്ങൾക്കു മുമ്പ്, പരാശരമഹർഷിക്ക് പ്രണയം പൊട്ടിവിരിഞ്ഞത് ഒരു തോണിയിൽ വെച്ചായിരുന്നു.)
കീശയിൽനിന്നും കടലാസെടുത്തു: വയലറ്റ് മഷി നിറച്ച ഫൗണ്ടൻ പേനയെടുത്ത്. അനന്തമായ ആഴിയെ സാക്ഷിനിർത്തിക്കൊണ്ട് ആദ്യത്തെ പ്രേമലേഖനത്തിനു തലക്കുറി ചാർത്തി;
പിന്നെ ഒന്നും തോന്നുന്നില്ല.... നാലുപാടും മിഴിച്ചുനോക്കി.
കിഴക്കേ മൂലയിൽനിന്നു പുക പൊങ്ങുന്നു.
വെളുത്ത മതിൽക്കെട്ടുകളുടെ വലയത്തിൽനിന്നാണ് പുകച്ചുരുളുകൾ ആകാശത്തിലേക്കുയരുന്നത്. അവിടം ഗുജറാത്തികളുടെ ശ്മശാനമാണ് - ചിതയ്ക്കു
തീക്കൊളുത്തിയിരിക്കുകയാണ്. പട്ടുധോത്തികൊണ്ടു തറ്റുടുത്ത, പൂണുലിട്ട പുരോഹിതൻ ഒരു ലോട്ടയി
നദിയിൽനിന്നും വെള്ളം മുക്കിക്കൊണ്ടുപോകുന്നു...
പരിശുദ്ധമായ പ്രേമലേഖനത്തിന്റെ ഹരിശ്രീ കുറിക്കുമ്പോൾ മുമ്പിൽ ശവദാഹക്കാഴ്ച നല്ല ശകുനമാണോ? സ്വപനേരം ചിന്തിച്ചു;
.......മണ്ണും ശവവും, കത്തുന്ന തീ, യക്ഷതം...' എന്നല്ല ശുഭശകുന പ്രമാണം ആ നാലു വസ്തുക്കളും അവിടെക്കാണും. ചത്ത ഗുജറാത്തി സേട്ടുവിനു
നന്ദി.....പടിഞ്ഞാട്ടു കണ്ണിയച്ചു. ദൂരെ പുറംകടലിൽനിന്നും പുക പൊങ്ങുന്നു. ഒരു കപ്പൽ,
പുകപറപ്പിച്ചുകൊണ്ട് ആ കപ്പൽ എങ്ങോട്ടാണു പോകുന്നത്? അറിഞ്ഞുകൂടാ...
പുകപറപ്പിച്ചുകൊണ്ട് ചിതയിലെ പരേതനും എങ്ങോട്ടാണു പോകുന്നത് അറിഞ്ഞുകൂടാ.
തിരമാലകൾ അവ്യക്തഭാഷയിൽ എന്തോ ജൽപ്പിക്കുന്നു: അങ്ങോട്ടു നോക്കി. അലകൾ ആഷിച്ചു പിൻവാങ്ങുമ്പോൾ മണൽക്കര ആയിരമായിരം
കൊച്ചുനീർക്കുമിളകളിലൂടെ പുളകംകൊള്ളുന്നു. ജലം വാർന്നൊലിക്കുന്ന മൃദുമൺമെത്തയിൽ വർണ്ണശബളമായ സന്ധ്യാംബരം വീരാളിപ്പട്ടു വിരിക്കുന്നു..
വികാരവായ്പോടെ വീണ്ടും കേറിവരുന്നു, പുളിനങ്ങളുടെ മാറിലേക്ക് വീരതരംഗങ്ങൾ....
തോണിപ്പുറത്തു വെള്ളക്കടലാസിൽ ഒറ്റയ്ക്കു കുടിയിരുത്തിയ ജീവിതേശ്വരിയെ ഒരു കുസൃതിക്കാറ്റു വിറകൊള്ളിക്കുന്നു....
പുഴയിലേക്കു ചാഞ്ഞുനിൽക്കുന്ന തെങ്ങിന്റെ ഒരോലത്തുമ്പിനെ പോക്കുവെയിൽ പൊന്നണിയിക്കുന്നു. ഓലത്തുമ്പ് ഇളംകാറ്റിൽ വിറ കൊള്ളുന്നു. (പ്രിയതമന്റെ ആദ്യത്തെ പ്രേമലേഖനം സ്പർശിക്കുന്ന നായികയുടെ കരാംഗുലികൾപോലെ.)
കടപ്പുറംപാതയുടെ വളവിലൂടെ ഒരു കുതിരവണ്ടി കടന്നുപോകുന്നു. നീലവർണ്ണംപൂശിയ ആ ജഡ്കവണ്ടി മരക്കച്ചവടക്കാരൻ ഭാസ്കരൻ മുതലാളിയുടേതാണ്. വണ്ടിയിൽ ഭാസ്കരൻ മുതലാളിയും ഒരറബിയും -
വെള്ളമസ്ലിൻ തുണിക്കു മീതെ തലയിൽ കാരക്കല്ലുമാലരിക ചാർത്തിയ ആ വെളുത്ത അറബിപ്തമാണി മലബാറിൽനിന്നു മരം വാങ്ങാൻ വന്ന വിദേശ വ്യാപാരിയാണ്. ഭാസ്കരൻ മുതലാളിയുടെ കോൽ മരങ്ങൾ പുഴക്കരയിൽ ശേഖരിച്ചു വച്ചിട്ടുണ്ട്. അതുനോക്കാൻ പോവുകയാണ് അറബി, അയാൾ ആ കോൽ മരങ്ങൾ ഉരുവിൽ കയറ്റി കടൽകടത്തി അറബിനാടുകളിലേക്കു കൊണ്ടുപോകും.
ഭാസ്കരൻ മുതലാളിയെപ്പറ്റി ഓർത്തു.
ഭാസ്കരൻ മുതലാളിയെപ്പോലെ അതികോമളനായൊരു പുരുഷനെ നാട്ടിൽ വേറെ കാണുകയില്ല. പഴുക്കപ്ലാവിലയുടെ തൊലിനിറം, ഓറഞ്ചിന്റെ നിറമുള്ള മുഖം. ഇടതുകൺമിഴിയുടെ നേർമുകൾ രേഖയിൽ പകുത്ത്, വലതുസൈഡിലേക്കു ചീകിവെച്ച സമൃദ്ധമായ ചുരുളൻ തലമുടി, സിൽക്ക് ഷർട്ട്. ഇടതുചുമലിൽ മടക്കി ഇസ്തിരിവെച്ച
കസവുവേഷ്ടി, സ്വർണ്ണവാച്ച്, കൈവിരലുകളിൽ കനകമോതിരങ്ങൾ, അത്തറിന്റെ പരിമളം....
എന്നാൽ എന്തോ, ആ മനുഷ്യനെപ്പറ്റി ഓർക്കുമ്പോൾ മനസ്സിൽ ഒരറപ്പ് അരിച്ചുകേറുന്നു. കാരണം, അയാളുടെ ലൈംഗികവൈകൃതം തന്നെ. ഭാസ്കരൻ മുതലാളി വർഗ്ഗസംഭോഗപ്രിയനാണ് കണ്ടാൽ നല്ല കൊങ്കുള്ള
ആൺപിള്ളരെ കൈവശം വെച്ചുകൊണ്ടിരിക്കുന്ന അസത്ത് - ചേങ്ങരയിലെ മുസ്ലിംപ്രമാണിമാരുടെ പീടികമാളികക്ളബ്ബുളിലാണ് ഭാസ്കരൻ മുതലാളിയുടെ രാത്രിജീവിതം. ആ ക്ളബ്ബുകളിൽ പാട്ടുകച്ചേരി, വെടിക്കെട്ട്, ബിരിയാണിവിരുന്ന് മുതലായവയുടെ അകമ്പടിയോടുകൂടി ആണുങ്ങളും ആണുങ്ങളും തമ്മിലുള്ള കല്യാണം ആഘോഷിക്കാറുണ്ട്...
ഭാസ്കരൻ മുതലാളിയുടെ ഭാര്യയുടെ അനുജത്തിയെപ്പറ്റിയും ഓർത്തു പോയി സ്കൂളിൽ പഠിക്കാൻ ഏട്ടത്തിയുടെകൂടെ വന്നു താമസിക്കയാണ് നളിനി.... കറുത്തുമെലിഞ്ഞ് മേൽച്ചുണ്ടിലും കവിളത്തും ചെമ്പൻ രോമങ്ങൾ നിറഞ്ഞ കടുമീൻ പോലുള്ളൊരു പെൺകിടാവ്...
സമുദ്രത്തിൽ ദൂരെ പുകയും കപ്പലും കാണാതായി.
ചിതയിലെ പരേതൻ ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കയാണ്. മനുഷ്യ മാംസത്തിന്റെ കരിഞ്ഞ ഗന്ധം നുകർന്നുകൊണ്ട് കടൽക്കാറ്റ് അവിടെ ചുറ്റി നടന്നു. പരേതനെ സംസ്കരിക്കാൻ വന്ന ബന്ധുമിത്രാദികൾ ശ്മശാനഭിത്തിക്കു പുറത്ത്, പൂഴിമണ്ണിൽ വട്ടമിട്ടിരുന്നു കാര്യമായി എന്തോ ചർച്ചചെയ്യുന്നു. (നാളീകേരത്തിന്റെയും കുരുമുളകിന്റെയും അങ്ങാടിനിലവാരത്തെപ്പറ്റിയായിരിക്കും ആ ഗുജറാത്തികളുടെ ചർച്ച..)
സൂര്യബിംബം ഒരു സ്വർണ്ണമുട്ടപോലെ പശ്ചിമചക്രവാളരേഖയിൽ മുട്ടിനിൽക്കുന്നു.
ആ കാഴ്ച നിർന്നിമേഷം നോക്കിയിരുന്നു....
അന്തരീക്ഷം ഇരുളിൽ മങ്ങുന്നു.
സാന്ധ്യനക്ഷത്രം പ്രത്യക്ഷപ്പെട്ടു.
തോണിപ്പുറത്തെ ജീവിതേശ്വരിയെ കാണാനില്ല. (കാറ്റടിച്ചു കൊണ്ടു പോയതായിരിക്കും.)
ആകാശത്തിൽ നക്ഷത്രപ്പുള്ളികൾ പെരുകുന്നു....
ചിന്തകൾ പ്രകൃതിയിലെ അദ്ഭുതപ്രതിഭാസങ്ങളിലേക്ക് പ്രയാണം ചെയ്യുന്നു... പകലെന്ന കോഴി വെളുത്ത കോഴി അകലെപ്പടിഞ്ഞാറെ മൂലയിങ്കൽ ഒരു നല്ല പൊൻമുട്ടയിട്ടു. പിന്നെ,
അരനാഴികയളളിലന്തിരിച്ചു.
ഇരവാം കരിങ്കോഴി - പുള്ളിക്കോഴി ഒരു വളർത്തമ്മയെപ്പോലെയെത്തി പകലിന്റെയണ്ഡത്തിന്മീതെ മന്ദം ചിറകുംവിരുത്തിപ്പൊരുത്തിരുന്നു.