ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന്റെ മരണത്തിന് ഭാസ്കരൻ മുതലാളിയുടെ കൈ പിന്നിൽനിന്നു പ്രവർത്തിച്ചിട്ടുണ്ടെന്ന പരമാർത്ഥവും ശ്രീധരന്റെ മനസ്സിൽ പതിഞ്ഞുകിടന്നിരുന്നു. തെറ്റിദ്ധാരണകൊണ്ടാവാം ആശാരി മാധവന്റെ ഏഷണികൊണ്ടാവാം എങ്ങനെയായാലും ഭാസ്കരൻ മുതലാളിയെ ഒരു ഘാതകനായിട്ടേ ഓർക്കാൻ കഴിയുന്നുള്ളു. ഭാസ്കരൻ മുതലാളി മരിച്ച സാഹചര്യത്തെക്കുറിച്ച് വേലുമൂപ്പർ പറഞ്ഞത് കുറഞ്ഞോരാശ്ചര്യത്തോടുകൂടിയാണു കേട്ടത്. ഭാസ്കരൻ മുതലാളിയുടേതുപോലെതന്നെ ലൈംഗികസ്വഭാവമുണ്ടായിരുന്ന ഒരു മുസ്ലീം പ്രമാണി, ഭാസ്കരൻ മുതലാളി ലൈംഗികാവശ്യത്തിനു കൈവശം വച്ചു കൊണ്ടിരുന്ന ഒരു നായർ ബാലനെ അപഹരിക്കാൻ തുനിഞ്ഞു. ചേങ്ങരയിലെ ഒരു പീടികമാളികക്ളബ്ബിൽ വെച്ചു രണ്ടു മുതലാളിമാരും തമ്മിൽ ശണ്ഠയായി. അന്നു രാത്രി ഭാസ്കരൻ മുതലാളി വീട്ടിലെത്തിയില്ല. വഴിക്കു വെച്ചു മുസ്ലീംമുതലാളിയുടെ സേവകനായിരുന്ന ഒരു പോക്കിരി മാപ്പിള ഭാസ്കരൻ മുതലാളിയെ കുത്തിക്കൊന്നു. പോലീസ് കേസ് എടുത്തുവെങ്കിലും തെളിവില്ലെന്ന കാരണത്താൽ കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ പിന്നിൽനിന്നു സഹായിക്കാൻ പണക്കാരനായ മുസ്ലീം പ്രമാണി ഉണ്ടായിരുന്നു. കൊലചെയ്യപ്പെട്ട ഭാസ്കരൻ മുതലാളിയെ ആരും തിരിഞ്ഞു നോക്കിയില്ല. കാരണം, സ്വാർത്ഥതയുടെ മൂർത്തീകരണമായിരുന്നു ഭാസ്കരൻ മുതലാളി. സ്വന്തം ഭാര്യയെപ്പോലും ഒരു വേലക്കാരിയായിട്ടാണു കരുതിയത്. പുറമേ കാണുമ്പോൾ വലിയ മുതലാളി - വീട്ടിൽ ദിവസച്ചെലവിനു പന്ത്രണ്ടണ ഭാര്യയുടെ കൈയിൽ കൊടുക്കും. ഒരൊറ്റക്കാശുപോലും കൂടുതൽ ചെലവാക്കിപ്പോകരുതെന്നാണ് ഭർത്താവെന്നു പറയുന്ന ആ മനുഷ്യന്റെ കർശനമായ കൽപന. പാണ്ടികശാലയിലെ തന്റെ ആപ്പീസ് മുറിയിൽ രണ്ടു ക്ളാർക്കുമാർ ജോലിചെയ്യുന്നുണ്ട്. മുതലാളിയുടെ മേശപ്പുറത്ത് ഒരു ഫാനുണ്ട് റിവോൾവിങ് ഫാനാണ് ഉഷ്ണംകൊണ്ട് ക്ളാർക്കുമാർ വിയർത്തൊലിക്കുന്നുണ്ടാവും. മുതലാളി, ഫാനിൽനിന്നുള്ള കാറ്റ് തന്റെ നേർക്കുമാത്രം വീശുന്നമട്ടിൽ ഫാൻ സ്ഥിരപ്പെടുത്തിവയ്ക്കും ഫാനിന്റെ കാറ്റിന്റെ നേരിയൊരലപോലും തന്റെ കണക്കപ്പിള്ളമാർക്കു കിട്ടരുതെന്ന ദുർബുദ്ധിയോടെ ഒറ്റക്കാശ് ധർമ്മംകൊടുക്കുകയില്ല. ഈശ്വരൻ ശിക്ഷിച്ച മഹാപാപികളാണ് പിച്ചക്കാർ; അവർക്കെന്തെങ്കിലും കൊടുക്കുന്നത്, ദൈവഹിതത്തിനെതിരായ ഒരു കർമ്മമായിരിക്കുമെന്നാണ് ഭാസ്കരൻ മുതലാളിയുടെ ന്യായവാദം. എന്നാൽ, തന്റെ വികൃതമായ ലൈംഗികാഭിലാഷം സാധിപ്പിക്കാൻ എത്ര പണം ധൂർത്തടിക്കാനും അയാൾ മടിച്ചിരുന്നില്ല...ഒടുവിൽ ആ ജീവിതം എങ്ങനെ അവസാനിച്ചു? റോട്ടു വക്കിൽ, ഒരു കുത്തിക്കൊലപ്രതമായി അവസാനിച്ചു.
ഭാസ്കരൻ മുതലാളിയുടെ അന്ത്യമോർത്തപ്പോൾ ശ്രീധരൻ സഹതപിച്ചില്ല; സന്തോഷിച്ചതുമില്ല-ഓരോ മനുഷ്യനും ഓരോ തരത്തിൽ ജീവിതം നയിക്കുന്നു. അഗാധമായി ചിന്തിച്ചുനോക്കിയാൽ ഓരോ മനുഷ്യനും സ്വാർത്ഥിയാണ് സ്വാർത്ഥവും ത്യാഗവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളത്രേ. ഒരാൾ സ്വീകരിക്കുന്ന ജീവിതതത്ത്വവീക്ഷണമായിരിക്കയില്ല മറ്റൊരാളുടേത്. എന്നാൽ, ഒരുതരത്തിലല്ലങ്കിൽ മറ്റൊരുതരത്തിൽ എല്ലാ മനുഷ്യരും സ്വന്തം മനസ്സംതൃപ്തിയും സുഖവും ലക്ഷ്യമാക്കിക്കൊണ്ടു തന്നെയാണ് ജീവിതം നയിക്കുന്നത്. സ്വാർത്ഥികളെന്നും ലുബ്ധന്മാരെന്നും പറഞ്ഞു നാം പുച്ഛിച്ചുതള്ളുന്നവർ നമ്മെക്കാൾ സംതൃപ്തിയും സുഖവും അനുഭവിക്കുന്ന വ്യക്തികളായിരിക്കും. തൃപ്തിയും ആനന്ദവും കേവലം ആപേക്ഷികഭാവങ്ങളാണല്ലോ!
സ്വാർത്ഥിയായിരുന്ന ഭാസ്കരൻ മുതലാളിയെപ്പറ്റി കേട്ടപ്പോൾ, പതിനേഴുകൊല്ലം മുമ്പ് മദ്ധ്യാഫ്രിക്കയിൽ വെച്ചു കണ്ട ഡമ്മാനിയെ ഓർത്തു പോയി.
ന്യാസാലന്റിലെ കുബേരനായൊരു ഇന്ത്യൻ വ്യാപാരിയായിരുന്നു സിന്ധിക്കാരനായ ഡമ്മാനി. ബ്ലാൻ ടയറിലെ വലിയൊരു തുണിക്കടയുടെ ഉടമ, ന്യാസാലന്റിലെ പല പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഡമ്മാനിയുടെ സ്ഥാപനത്തിന്റെ ഗാമികളുണ്ടായിരുന്നു.
ആ കുബേരവണിക്കിന്റെ പിശുക്കിനെപ്പറ്റി പറഞ്ഞുകേട്ട കഥകൾ, വെറും കെട്ടുകഥകളാണെന്നേ ആദ്യം കരുതിയിരുന്നുള്ളൂ. ഒരുദിവസം ആ മനുഷ്യനെ റോഡിൽവച്ചു നേരിട്ടു കാണാനിടയായി - നട്ടുച്ചനേരത്ത് ഇരുനിറത്തിൽ പകച്ച് കഷ്ടിച്ച് അഞ്ചടിപ്പൊക്കമുള്ള ഒരു മനുഷ്യക്കോലം. പഴയൊരു ദോത്തിയും ജുബ്ബയുമാണ് വേഷം. കൈയിലൊരു മുഷിഞ്ഞ തുണിസ്സഞ്ചിയും തൂക്കിപ്പിടിച്ചിട്ടുണ്ട്. മൂപ്പർ പച്ചക്കറിമാർക്കറ്റിൽനിന്നും മടങ്ങുകയാണ്. ഉച്ചകഴിഞ്ഞാൽ മാർക്കറ്റിൽ ഉണങ്ങിയും ചീഞ്ഞും ബാക്കിയായ പച്ചക്കറികൾ തുച്ഛവിലയ്ക്കു കിട്ടും. ആ പച്ചക്കറിയും വില പേശി വാങ്ങി വീട്ടിലേക്കു മടങ്ങുകയാണ് ഡമ്മാനിഭായ്.
അതിരാണിപ്പാടത്തെ ഭാസ്കരൻ മുതലാളി ദിവസച്ചെലവിന്റെ പൈസ പന്ത്രണ്ടണയാണെങ്കിലും ഭാര്യയുടെ കൈയിൽ ഏൽപിക്കുകയായിരുന്നു പതിവ്. ബ്ലാൻ ടയറിലെ ഡമ്മാനിക്ക് ഭാര്യയെ അത്രപോലും വിശ്വാസമില്ല. പുഴുക്കുത്തിയ ഗോതമ്പും കുപ്പയിലെറിഞ്ഞുകളയേണ്ടുന്ന തർക്കാരിയും താൻ തന്നെ മാർക്കറ്റിൽനിന്നു വാങ്ങിക്കൊടുക്കും.
തന്റെ വലിയ മൊത്തവ്യാപാരഷാപ്പിൽ ഇറക്കുന്ന ജവുളിക്കെട്ടുകളുടെ പൊതിച്ചിലിന്റെ പഴയ പത്രക്കടലാസുകൾ ഒരു കഷണംപോലും കളയാതെ ഡമാനി സൂക്ഷിച്ചുവയ്ക്കും. ആഴ്ചയിലൊരിക്കൽ ആ കടലാസുകളെല്ലാം കെട്ടിയെടുത്തു തെരുവിൽ കൊണ്ടുപോയി തൂക്കിവിറ്റു കാശാക്കും.
ഇന്ത്യൻ വ്യാപാരിഭായികളുമായി സൊള്ളാൻ ഡമ്മാനി തെരഞ്ഞെടുക്കുന്ന സമയം വൈകുന്നേരം നാലുമണിയായിരിക്കും. വൈകുന്നേരത്തെ ചായ അങ്ങനെ അന്യന്റെ കടയിൽ നിന്നും തരപ്പെടുത്തും. ചായയുടെ വില മൂന്നുകാശ് ലാഭിച്ചുവെന്നു മനസ്സിൽ കണക്കുകൂട്ടിവയ്ക്കുകയും ചെയ്യും. തുണിവ്യാപാരംകൊണ്ടു ദിവസേന നൂറുകണക്കിൽ പവൻ ലാഭം കിട്ടിവരുന്നുണ്ടായിരുന്നുവെങ്കിലും ഇങ്ങനെ ചീഞ്ഞ പച്ചക്കറി
വാങ്ങിയും, പഴങ്കടലാസു പെറുക്കി വിറ്റും സക്കാത്തു ചായകുടിച്ചും നേടുന്ന നക്കാപ്പിച്ചക്കാശുകളാണ് ഡമ്മാനിക്ക് യഥാർത്ഥസംതൃപ്തിയും സന്തുഷ്ടിയും നൽകിയിരുന്നത്.
ഡമ്മാനിക്ക് ഒരൊറ്റ മകനേ ഉണ്ടായിരുന്നുള്ളു. ആ കുട്ടിക്കുവേണ്ടിയാണ് ഡമ്മാനി
ഇങ്ങനെ കഷ്ടപ്പെട്ടു സമ്പാദിച്ചുകൂട്ടുന്നതെന്നു ജനങ്ങൾ കരുതി. ആ ബാലൻ ഒരു മോട്ടോറപകടത്തിൽപ്പെട്ട് അകാലമൃത്യുവടഞ്ഞു. ഡമ്മാനിയുടെ സ്വഭാവത്തിനു മാറ്റംവന്നില്ല-ഡമ്മാനി കുറേക്കൂടി നികൃഷ്ടമായ ഈറ്റത്തരങ്ങൾക്കൊരുമ്പെടുകയാണുണ്ടായത്.
ഡമ്മാനിയുടെ ആത്മസന്തുഷ്ടി അമ്മട്ടിലായിരുന്നു.
അഞ്ചാറു വർഷങ്ങൾക്കു മുമ്പു ഡമ്മാനി മരിച്ചു. ഡമ്മാനിയുടെ വമ്പിച്ച ബാങ്കുനിക്ഷേപങ്ങളും സ്വത്തുക്കളുമെല്ലാം ഡത്ത്ഡ്യൂട്ടിയായി സർക്കാർ ഖജാനയിൽ ലയിച്ചു.
ഡമ്മാനിയുടെ ജീവിതം ഒരു പരാജയമായിരുന്നുവോ? ജീവിതലക്ഷ്യം നേടിയ ഒരു സംതൃപ്തിയോടുകൂടിത്തന്നെയായിരിക്കണം, കിഴവൻ ഡമ്മാനി അന്ത്യശ്വാസം വലിച്ചത്.
ഡമ്മാനിയെപ്പറ്റി ഓർത്തപ്പോൾ ബ്ലാൻ ടയറിലെ തന്നെ മറ്റൊരു മഹാപുരുഷനായിരുന്ന മി. സോമനും സ്മരണയിലുദിച്ചു.
ആറടി പൊക്കവും ചക്കിൻകുറ്റിയുടെ വണ്ണവുമുള്ള ഒരു കൂറ്റൻ മനുഷ്യൻ, നിറം തനിക്കറുപ്പ്, ചോരക്കണ്ണുകൾ, ഉഗ്രസ്വരം സോമൻ ബാന * കണ്ണുമിഴിച്ച് ഒന്നു നോക്കിയാൽ ഏതു വമ്പൻ കാപ്പിരിയും ചൂളിപ്പോകും. അങ്ങനത്തെ ആജ്ഞാശക്തിയുള്ള
ഒരു ഗംഭീരപുരുഷൻ.
സോമൻ മലയാളിയാണ്.
കാൽനൂറ്റാണ്ടിനുമുമ്പ്, കൈയിൽ ചില്ലറക്കാശുമായി ആഫ്രിക്കയിൽ കപ്പലിറങ്ങിയ ഒരു വീരസാഹസികനായിരുന്നു സോമൻ. സ്വപ്രയത്നം കൊണ്ടും സാമർത്ഥ്യംകൊണ്ടും ഉയർന്നുയർന്ന് ബ്ലാൻ ടയറിലെ പൗരമുഖ്യനായിത്തീർന്നു. സോമൻബാനയ്ക്ക് സ്വന്തം ചായത്തോട്ടങ്ങളുണ്ട്. സർക്കാർ ലേലം ചെയ്യുന്ന പുകയില മുഴുവനും വാങ്ങി മൊത്തവ്യാപാരം നടത്തുന്നു. ന്യാസാത്തടാകക്കരയിൽ സുഖവാസബംഗ്ലാവുണ്ട്. പക്ഷി ശിക്കാറിനു സ്വന്തമായി ഒരു വളർത്തുകാടുണ്ട് എന്നാൽ സോമൻ ഒറ്റപ്പെട്ട ഒരു മനുഷ്യനാണ്. സോമൻ സമൂഹത്തെ വെറുത്തതോ, സമൂഹം സോമനെ ഒറ്റപ്പെടുത്തിയതോ എന്തോ, നിശ്ചയമില്ല, സ്ഥലത്തെ ഇന്ത്യൻ വ്യാപാരികൾ അദ്ദേഹത്തെ വർജ്ജിച്ചു. (അസൂയകൊണ്ടായിരിക്കാം.) വെള്ളവർഗ്ഗക്കാർ
ഉള്ളുകൊണ്ട് അദ്ദേഹത്തെ പുച്ഛിച്ചു. (കറുത്ത മനുഷ്യനായതു കൊണ്ടാവാം.) ആ ആഫ്രിക്കൻ നഗരത്തിലുണ്ടായിരുന്ന കുറച്ചു മലയാളികളും ആ മനുഷ്യനുമായി അടുപ്പം പുലർത്താനിഷ്ടപ്പെട്ടില്ല.
നാട്ടുകാരായ കാപ്പിരികൾ അദ്ദേഹത്തെ ഭയപ്പെട്ടു.
സോമൻ ആരെയും കൂസാതെ തന്നിഷ്ടക്കാരനായി ഒറ്റയാനായി വളരെ അന്തസ്സിൽത്തന്നെ ജീവിച്ചു. മി. സോമന്റെ അതിഥിയായി നാസാ തടാകക്കരയിലെ അദ്ദേഹത്തിന്റെ സുഖവാസബംഗ്ലാവിൽ ഒരു രാത്രി കഴിച്ചതും ആ ഒറ്റയാൻ തന്റെ
ജീവിതവേദാന്തം വ്യാഖ്യാനിച്ചു കേൾപ്പിച്ചതും ശ്രീധരൻ അനുസ്മരിച്ചു. ഇളംചൂടും നേരിയ നിലാവുമുള്ള രാത്രി തടാകത്തിലെ കൊച്ചലകൾ
നിലാവിന്റെ മൂടുപടമണിഞ്ഞു നൃത്തം ചെയ്യുന്നു. വെണ്മണൽക്കരയിൽ താലവൃക്ഷങ്ങളുടെ കരിങ്കോലങ്ങൾ അണിനിരന്നു കാണുന്നു. ബംഗ്ളാവിന്റെ പിൻപുറത്തുനിന്നും ചില പൈശാചികരങ്ങളുയരുന്നു. ന്യാസാ തടാകത്തിലെ ഹിപ്പോ(നീർക്കുതിര)കളുടെ മോങ്ങലും മുകയുമാണ് - ആ ജന്തുക്കളുടെ മൊണപ്പുകാലമാണിപ്പോൾ - അവ കരയിൽ കേറിവന്ന് കൂത്താടുകയും കലഹിക്കുകയും ഇണചേരുകയും ചെയുന്ന കോലാഹലമാണ്...
ബംഗ്ളാവിന്റെ വരാന്തയിലിട്ട് ചൂരൽക്കസേരകളിലിരുന്ന് ഇരുവരും വിസ്മി കുടിക്കുകയായിരുന്നു. ആഫ്രിക്കയെപ്പറ്റി പലതും പറഞ്ഞു കേൾപ്പിച്ചശേഷം മി. സോമൻ വിഷയം മാറ്റി.
“മി, ശ്രീധർ, ഇവിടത്തെ ജനങ്ങളിൽനിന്ന് വിശേഷിച്ചും മലയാളികളിൽനിന്ന് നിങ്ങൾ എന്നെപ്പറ്റി പലതും കേട്ടിട്ടുണ്ടായിരിക്കും.... (ശരിയാണ് വിശേഷിച്ചും മിസ്റ്റർ സോമന്റെ സ്വകാര്യ ജീവിതത്തിലെ
ഏടാകൂടങ്ങൾ: സോമൻ പത്തുകൊല്ലം മുമ്പ് സുന്ദരിയും വിധവയും എട്ടു വയസ്സുള്ളൊരു പെണ്കിടാവിന്റെ മാതാവുമായ മിവർഗ്ഗക്കാരിയെ വിവാഹം ചെയ്തു. ഒമ്പതുകൊല്ലം കഴിഞ്ഞു. തള്ളയുടെ രക്തപ്രസാദം മങ്ങിയപ്പോൾ അവളെ പുറംതള്ളി (മരിക്കുന്നതുവരെ മാന്യമായ നിലയിൽ മാസച്ചെലവു നൽകാൻ ഏർപ്പാടുചെയ്തുകൊണ്ടുതന്നെ.) മധുരപ്പതിനേഴിലെത്തിയ പിറക്കാമകളെ സ്വീകരിച്ചു. പറങ്കിരക്തം തുടിക്കുന്ന ആ പെൺകിടാവ്, പകൽ സോമനെ ഡാഡി', 'ഡാഡി' എന്നു വിളിച്ച് ഐസ്ക്രീം ഭക്ഷിച്ചു നേരംപോക്കുന്നു-രാത്രി നൈറ്റ് ഗൗണും ധരിച്ച് ഡാഡിയുടെ കൂടെ കിടന്നുറങ്ങുന്നു.)
ഒരുകവിൾ വിസ്കി ഇറക്കിക്കൊണ്ട് മി. സോമൻ തുടർന്നു: “ഞാൻ അന്യന്റെ മുതൽ തട്ടിപ്പറിച്ചിട്ടില്ല-അന്യന്റെ ഭാര്യയെ
അപഹരിച്ചിട്ടില്ല -ബലാൽക്കാരമായി ഒരു പെണ്ണിനെയും ഞാൻ അനുഭവിച്ചിട്ടില്ല - സമൂഹത്തിന്റെ ഉപദേശംകൊണ്ടോ സഹായംകൊണ്ടോ അല്ല ഞാൻ ഈ നിലയിലെത്തിയത് ഞാൻ അദ്ധ്വാനിച്ചു നേടിയ പണം കൊണ്ടു ഞാൻ എന്റെ ഇഷ്ടംപോലെ ജീവിക്കുന്നു. സമുദായത്തോട് ഞാനെന്തു കുറ്റം ചെയ്തു.... അവരെന്തിന് എന്നെ അകറ്റിനിർത്തുന്നു? ഞാൻ ഒരാളെയും ആശ്രയിച്ചിട്ടില്ല എന്റെ സമ്പത്തും കഴിവും നശിക്കുമ്പോൾ - അന്യനെ ആശ്രയിക്കാതെ ജീവിക്കാൻ സാദ്ധ്യമല്ല എന്ന ഘട്ടം വരുമ്പോൾ......
മി. സോമൻ ഒരു പെഗ്ഗ് വിസ്കി വിഴുങ്ങി. ഗ്ലാസ്സ് മേശപ്പുറത്തു ശക്തിയോടെ കുത്തിനിർത്തിക്കൊണ്ട് അരയിൽനിന്ന് ഒരു റിവോൾവർ പുറത്തെടുത്തു.
“എല്ലാം വിറ്റാലും ഇവനെ ഞാൻ കൈവിടുകയില്ല അന്നെ ആശ്രയിക്കേണ്ടിവരുമെന്ന അന്ത്യഘട്ടത്തിൽ ഇവൻ എന്നെ രക്ഷിച്ചു കൊള്ളും എന്റെ ശവത്തിനടുത്ത് ഇവനും ഉണ്ടായിരിക്കും......
“കത്തയച്ച് തമ്മില് ലോഗ്യായിട്ടാണോ നെന്റെ കല്യാണം കഴിഞ്ഞത്......
ചെയറിൽനിന്നുള്ള ചോദ്യം ശ്രീധരനെ ഉണർത്തി.
ശ്രീധരന്റെ വിവാഹം ഒരു ലൗ മാരേജ് ആയിരുന്നുവോ എന്നാണ് വേലുമൂപ്പർ ചോദിക്കുന്നത്.
(ആ ചോദ്യത്തോടൊപ്പം ഒരു വഴുപ്പൻ ചിരിയും.)
ശ്രീധരനു കാര്യം മനസ്സിലായി.
നായികയ്ക്കു സ്കൂളിലേക്കു കത്തയച്ചതും, അതു പിടിച്ചതും, അച്ഛന്റെ മുമ്പിലെത്തിയതുമായ ആ പഴയ സംഭവത്തെ തോണ്ടിക്കൊണ്ടാണ് കിഴവന്റെ ചോദ്യവും ചിരിയും.
കഞ്ഞിപറമ്പിലെ ശ്രീധരൻ കുട്ടി സ്കൂളിലെ ഒരു പെൺകുട്ടിക്ക്
തോന്ന്യാസകത്തയച്ചതും, കുട്ടിയുടെ അച്ഛനും ട്യൂഷൻ മാസ്റ്ററും കൃഷ്ണൻ മാസ്റ്ററുടെയടുക്കൽ വന്നു ചീത്ത വിളിച്ചുപറഞ്ഞതും അതിരാണിപ്പാടത്തു പൂക്കാറായിക്കഴിഞ്ഞിരുന്നു. നാരദൻ കുണ്ടുവിന് നാക്കിന് മൂർച്ചകൂട്ടാൻ നല്ലാരു വഹ കിട്ടി. കുണ്ടുവാണ് ആ രസികൻ വാർത്ത അതിരാണിപ്പാടത്തിനപ്പുറത്തേക്കും പരിപ്പിച്ചുവിട്ടത്.
“അങ്ങനെ ലോഗ്യായിട്ടൊന്ന് വല്ലാ കല്യാണം കഴിച്ചത്.
ശ്രീധരൻ വാസ്തവം പറഞ്ഞു.
എന്നാൽ, നായികയ്ക്കയച്ച ആ പ്രേമലേഖനത്തിന്റെ പിടച്ചിലിന്റെയും പോക്കിന്റെയും രഹസ്യം വേലുമൂപ്പർ അറിഞ്ഞിട്ടുണ്ടായിരിക്കയില്ല. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് ശ്രീധരൻ തന്നെ അതിനെക്കുറിച്ചറിയാനിടയായത്. നായികയുടെ ഒരു സഹപാഠിനിയുടെ സഹോദരനിൽനിന്ന്,
ശ്രീധരന് തപ്പാലിലയച്ച പ്രേമലേഖനം, പോസ്റ്റ്മാൻ നായികയുടെ ക്ളാസ്സിൽ, ടീച്ചറുടെ കൈയിൽ കൊണ്ടുചെന്നു കൊടുത്തു. വൃദ്ധ കന്യകയായ ക്ലാസ്സ് ടീച്ചർ ഉടനെതന്നെ നായികയെ വിളിച്ചു കത്തു കൊടുത്തു. നായിക എഴുത്തുപൊട്ടിച്ചു. പ്രേമലേഖനം! വായിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പ്രേമലേഖനം കിട്ടുന്നത്. (അഭിമാനവും ആഹ്ളാദവും അതിന്റെകൂടെ അജ്ഞാതമായൊരു ഭയവും പരിഭ്രമവും അനുഭവപ്പെട്ടിട്ടുണ്ടായിരിക്കണം.) നിഷ്കളങ്കയായ ആ പെൺകുട്ടി ആ അമൂല്യനിധി മറ്റാരും കാണരുത് എന്ന കരുതലോടെ വേഗം ഖദർബ്ലൗസിനുള്ളിൽ തിരുകിയൊളിപ്പിക്കാൻ ശ്രമിച്ചു...
വൃദ്ധകന്യകയായ ക്ളാസ്സദ്ധ്യാപികയുടെ പൊൻമാൻ മിഴികൾ അവിടെ പതിച്ചു. സംശയം തോന്നി. നായികയെ വിളിച്ച കത്ത് നിർബന്ധിച്ചു തിരികെ വാങ്ങി - വായിച്ചു
ലൗലെറ്റർ!
വൃദ്ധകന്യക, നായികയുടെ ട്യൂഷൻ മാസ്റ്റർ അഷ്ടവക്രൻ ഉണ്ണീരി നായരുടെ കൈയിൽ കത്ത് ഏപിച്ചു. മേൽനടപടികൾക്കുവേണ്ടി.
അങ്ങനെയായിരുന്നു ശ്രീധരൻ, ജീവിതത്തിൽ ആദ്യമായെഴുതിയ പ്രേമലേഖനത്തിന്റെ തകിടംമറിച്ചൽ. നായിക പിന്നീട് വിദ്യാഭ്യാസം മതിയാക്കി. വിവാഹിതയായി, മാതാവായി, മുത്തശ്ശിയായി. മലയായിലെവിടെയോ ഭർത്താവോടൊത്തു ജീവിക്കുന്നു. (ശുഭാശംസകൾ!) അന്ന് അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ....
ശ്രീധരന്റെ ആ പ്രേമലേഖനം, നായിക തന്റെ കഞ്ചുകത്തിനടിയിലെ നെഞ്ചിലൊളിപ്പിച്ച ആ നിർണ്ണായക മുഹൂർത്തത്തിൽ വൃദ്ധകന്യകയായ കളാസ്സ് ടീച്ചറുടെ വിഷാദനേത്രങ്ങൾ മറ്റെവിടെയോ ആയിരുന്നുവെങ്കിൽ! കാലത്തിന്റെ ഒളിയമ്പല്ല ആ കാകനേത്രങ്ങളെ നായികയുടെ നെഞ്ചിലേക്കു
തിരിച്ചുവിട്ടത്?...... അവസരങ്ങളുടെ ഊടും മോഹങ്ങളുടെ പാവുംകൊണ്ടു നെയ്തെടുത്ത ഒരു മൂടുപടമല്ല, ജീവിതം?