അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്തടം പ്രണയ നവ മൃദുഹസിതകിരണമണിയുന്നതായ്
അനുദിനമനേകം കിനാവുകൾ കണ്ടു ഞാൻ......
തിരുവാതിരക്കാലം!.
ആതിരരാവുകളെ എതിരേൽക്കാൻ അതിരാണിപ്പാടം അണിഞ്ഞൊരുങ്ങുകയാണ്. മരക്കൊമ്പുകളിലും തെങ്ങുകൾക്കിടയിൽ പൊക്കത്തിൽ വിലങ്ങനെ കെട്ടിയുറപ്പിച്ച മുളന്തണ്ടുകളിലും ഊഞ്ഞാലുകൾ തൂങ്ങി. കുളിരിളം കാറ്റു ലാവുന്ന അന്തരീക്ഷത്തിൽ തിരുവാതിരപ്പാട്ടുകൾ ഒഴുകിത്തുടങ്ങി.
പ്രണയസ്വപ്നങ്ങൾ നെയ്തെടുക്കാനുള്ള വെള്ളിനൂൽക്കെട്ടുകളുമായി പുളിമരത്തലപ്പിലൂടെയും നെല്ലിമരച്ചില്ലകളിലൂടെയും ഇറങ്ങിവരുന്ന പൂനിലാവിനെ നോക്കിക്കൊണ്ടു ശ്രീധരൻ കന്നിപ്പറമ്പിലെ മാളികവരാന്തയിലിരിക്കും. വെള്ളത്തിൽ നീന്തിക്കുളിക്കാനോ, തുടിച്ചുകുളിക്കാനോ അതിരാണിപ്പാടത്തോ
അയൽപക്കത്തോ കുളങ്ങളില്ല. പെണ്ണുങ്ങൾ നന്നെ പുലർച്ചയ്ക്കു കന്നിപ്പറമ്പിലെ
കിണറ്റിൻ കരയിൽ ഒത്തുചേരും. കിണറ്റിലെ തണുത്ത വെള്ളം കോരി കുളിക്കുമ്പോൾ
പെണ്ണുങ്ങൾ പുള്ളും പ്രാവും കരയും..... സ്നാനം കഴിഞ്ഞു നെറ്റിയിൽ മാരതൂണീരമുദ്രപോലുള്ള മഞ്ഞക്കുറി ചാർത്തിയ പെൺകിടാങ്ങളെക്കാണാം. നോമ്പുകാലത്ത് അവർ കായ്കനികൾ മാത്രം ഭക്ഷിക്കുന്ന
കിളികളാണ്. (പ്രേമത്തിന്റെ എന്നപോലെ പ്രമേഹത്തിന്റെയും ദേവനായതുകൊണ്ടാണോ
മാരന് അരിഭക്ഷണത്തോടിത്ര വിരോധം?)
കന്യകകൾക്കു പുത്തൻതാരുണ്യപ്രസാദവുമായിട്ടാണ് ഓരോ തിരുവാതിരയും വന്നണയുന്നത്--മദനാപദാനങ്ങളെ പ്രകീർത്തിക്കുന്ന മധുരഗാനങ്ങൾക്കിടയിൽ, വിരഹിണികളുടെ തേങ്ങൽ പോലെ ഊഞ്ഞാലിന്റെ കരച്ചിലും കേൾക്കാം...... തിരുവാതിരക്കാലമായാൽ അതിരാണിപ്പാടം സന്ദർശിക്കാൻ ആദ്യമായി
എത്തുന്നത് കുഞ്ഞാലിമാപ്പിളയായിരിക്കും സോപ്പ്-ചിപ്പ് കണ്ണാടി-നീലം വളക്കാരൻ കുഞ്ഞാലിമാപ്പിള സ്റ്റേഷനറി സാധനങ്ങൾ നിറച്ച വലിയൊരു പെട്ടിയും തലയിലേറ്റി
പ്രത്യക്ഷപ്പെടുന്ന കുഞ്ഞാലിമാപ്പിള അതിരാണിപ്പാടത്തെ പ്രധാന വിൽപ്പനത്താവളമായി തെരഞ്ഞെടുക്കുക കന്നിപ്പറമ്പിലെ മുറ്റമായിരിക്കും. ചുറ്റുവട്ടത്തുമുള്ള സ്ത്രീകളും കുട്ടികളും ‘നീലക്കാരൻ മാപ്പിള'യുടെ ആഗമനം കേട്ടറിഞ്ഞ് അവിടെ കൂട്ടമായി എത്തിക്കൊള്ളും
ചെപ്പിത്തോണ്ടിതൊട്ട് ചൂഡൻ കർപ്പൂരംവരെയും മുടിപ്പുരണം മുതൽ ഒറ്റക്കൊമ്പിൽ ഇരട്ടത്തൂക്കം' പാട്ടുപുസ്തകംവരെയുമുള്ള സകലമാന വസ്തുക്കളും, കുഞ്ഞാലി മാപ്പിളയുടെ തലയിലെ പീഞ്ഞപ്പെട്ടിയിൽ നിക്ഷേപിച്ചിട്ടുണ്ടായിരിക്കും. (തിരുവാതിരക്കാലത്ത്, ചാന്ത് സിന്ദൂരക്കുറിക്കൂട്ടുകളും, തിരുവാതിരപ്പാട്ടുപുസ്തകങ്ങളും പ്രത്യേകം കരുതിയിരിക്കും.) കന്നിപ്പറമ്പിലെ മുറ്റത്ത് ചെറിയൊരു ജമുക്കാളം വിരിച്ച് കുഞ്ഞാലി മാപ്പിള പെട്ടിയിലെ പുതിയ ഇനങ്ങളും കൗതുകവസ്തുക്കളും നിരത്തി പ്രദർശിപ്പിക്കും.
പെണ്ണുങ്ങൾ കുനിഞ്ഞുനിന്നു സാധനങ്ങളെടുത്തു പരിശോധിക്കുന്ന സന്ദർഭത്തിൽ കുഞ്ഞാലിക്കാക്ക പല വസ്തുക്കളും നീക്കിവെക്കുന്ന കൂട്ടത്തിൽ തരത്തിൽ ഒരു മുഖക്കണ്ണാടിയും ചില പ്രത്യേക കോണുകളിലേക്കു നിരക്കിവെച്ചു നോക്കാറുണ്ടെന്ന് അശ്ലീലസൂചകമായ ഒരാക്ഷേപം കേട്ടിട്ടുണ്ട്. അതു ശരിയോ എന്നറിഞ്ഞുകൂട. കണ്ടുപിടിക്കാനും വിഷമമാണ്. കാരണം, കുഞ്ഞാലിമാപ്പിള കോങ്കണ്ണനാണ്. ആ കാക്ക
ഏതു കോണിലേക്കാണു നോക്കുന്നതെന്നു നിർണ്ണയിക്കാൻ വയ്യ. അതിരാണിപ്പാടത്തു
വളരുന്ന തലമുറയിൽപ്പെട്ട ചില ഹറാം പിറന്ന പിള്ളേരുണ്ട്. തരംകിട്ടിയാൽ സാധനങ്ങൾ
ഇസ്കിക്കളയും ആ വികൃതിക്കുട്ടന്മാരും കുഞ്ഞാലി മാപ്പിളയോടു തോറ്റിട്ടാണ്. കാരണം,
അയാളുടെ പിടികിട്ടാത്ത നോട്ടം തന്നെ.
ഇപ്പോഴത്തെ വരവിൽ കുഞ്ഞാലി മാപ്പിളയുടെ പാട്ടുപുസ്തകങ്ങളിൽ തിരുവാതിരപ്പാട്ടുപുസ്തകങ്ങളാണ് ഏറ്റവുമധികം വിറ്റഴിഞ്ഞത്; ഒമ്പതെണ്ണം ചെലവായി.
കന്നിപ്പറമ്പിലെ കച്ചവടവും കഴിഞ്ഞ് കുഞ്ഞാലിമാപ്പിള പോയപ്പോൾ ഗോപാലേട്ടൻ ശ്രീധരനോടു പറഞ്ഞു: “എന്താ, നിനക്കൊരു പുതിയ തിരുവാതിരപ്പാട്ടുണ്ടാക്കിക്കൂടേ?” (അനുജൻ പാട്ടും കവിതയും കെട്ടിയുണ്ടാക്കാറുണ്ടെന്ന് മൂപ്പർ ഇയ്യിടെ എങ്ങനെയോ മനസ്സിലാക്കിയിട്ടുണ്ട്.
ശ്രീധരൻ ഒന്നു ചിരിച്ചു. അപ്പോൾ മറുപടി പറഞ്ഞില്ല. ഗോപാലേട്ടനെ ഒന്നദ്ഭുതപ്പെടുത്തണം. ശ്രീധരൻ മനസ്സിൽ സങ്കൽപ്പിച്ചു.
അന്നുരാത്രി ഇരുന്നെഴുതി.
മുമ്പൊരിക്കൽ അച്ഛൻ ജപ്തിചെയ്തുകൊണ്ടുപോയ കവിതാ നോട്ട് ബുക്കിലെ “മദനവിഭൂതി'യിലെ ചില വരികളും ആശയവും മനസ്സിൽ തങ്ങിക്കിടന്നിരുന്നു. "കളമൊഴിമാർ' രീതിയിൽ അതു തിരുവാതിരപ്പാട്ടാക്കി എഴുതി തലക്കെട്ടും മാറ്റി “
രതിവിലാപം-തിരുവാതിരപ്പാട്ട്',
പിറ്റേന്നു തന്റെ പുതിയ ഖണ്ഡകാവ്യം ഗോപാലേട്ടനെ വായിച്ചു കേൾപ്പിച്ചു.
ഗോപാലേട്ടന്റെ അഭിനന്ദനമൊന്നും പറയണ്ട. “ശ്രീധരാ, ഇത് അച്ചടിപ്പിക്കണം."
നാലലാരെഡിയതന്നെ
ഗോപാലേട്ടൻ കണക്കുകൂട്ടി. ഒറ്റപ്രതി വില അരയണ. ആയിരം കോപ്പിക്ക് മുപ്പത്തേഴര ഉറുപ്പിക. അച്ചടിച്ചെലവ് നിശ്ചയമില്ല) ഒരു പത്തുറുപ്പിക കൂട്ടിക്കോ.
ബാക്കി ഇരുപത്തേഴര. വിൽപ്പനക്കമ്മീഷണും കഴിച്ചാൽ ഇരുപതുറുപ്പിക കൈയിൽ കിട്ടും.
എന്താ, കാര്യം മോശമാണോ?
("ഗ്രന്ഥകർത്താവിന്റെ ഒപ്പില്ലാത്ത പ്രതി വ്യാജനിർമ്മിതമാകുന്നു' എന്നും അതിൽ പ്രത്യേകം അച്ചടിപ്പിക്കണം. ആ താക്കീതിന്റെ ചോടെ വെക്കേണ്ടുന്ന ഒപ്പുസിലുണ്ടാക്കാൻ ചെലവു വേണ്ട. മുള്ളിലത്തിന്റെ പുറത്ത് അതു കൊത്തിയുണ്ടാക്കുന്ന വിദ്യ ശ്രീധരനറിയാം.)
ആർ അച്ചടിച്ചു തരും, ഗോപാലേട്ടാ?
ഈ ആവശ്യത്തിനാണെന്നും പറഞ്ഞ് അച്ഛനോടു പൈസ ചോദിച്ചാൽ ആട്ടു
ശ്രീധരന്റെ രതിവിലാപം തിരുവാതിരപ്പാട്ടി'നെപ്പറ്റി ഗോപാലേട്ടനല്ലാതെ വേറെ ആരും കേൾക്കാനിടയായില്ല. (അമ്മയ്ക്ക് എഴുത്തും വായനയും അറിഞ്ഞുകൂടല്ലോ) അതിരാണിപ്പാടത്തെ പെൺകിടാങ്ങൾക്ക് രതിവിലാപം
പാടിക്കൊണ്ട് ഊഞ്ഞാലാടാനുള്ള ഭാഗ്യമുണ്ടായില്ല.
ഇരുപതുറുപ്പിക കിട്ടാക്കുറ്റിയായി കണക്കിലെഴുതിത്തളേളണ്ടിയും വന്നു.
പുതുനളിനദളമുകളിലിളകിയുരുളും നറും
പുലരിഹിമ ബിന്ദുപോൽ സുന്ദരിപ്പൺപുതൻ
കരളിലൊരു രാഗാമൃതത്തിന്റെ കണികയി നവതരുണനെക്കുറിച്ചുണ്ടായിരിക്കുകിൽ........ തിരുവാതിര പിറന്നു.
ശ്രീധരൻ രാവിലെ ഉറക്കുണർന്ന് എഴുന്നേറ്റു താഴെ വന്നപ്പോൾ, കണികണ്ടത്. എന്തോ സാധനങ്ങൾ നിറച്ച ഒരു ചാക്കുകെട്ടു ചുമലിലേറ്റിക്കൊണ്ട് പടികേറിവരുന്ന ഒരു യുവാവിനെയാണ്. മുറ്റത്തെത്തിയപ്പോൾ ആളെ തിരിച്ചറിഞ്ഞു. ചന്തുക്കുഞ്ഞൻ പണ്ടു ജഗളക്കാലത്ത് അഭയാർത്ഥിയായി ഇലഞ്ഞിപ്പൊയിലിൽ വന്നു താമസിച്ചിരുന്ന ചങ്ങാതി, ചന്തുക്കുഞ്ഞൻ, കാട്ടാനകളുടെ ശല്യമുള്ള കിഴക്കൻ മലയോരഗ്രാമത്തിലെ
ചത്തുകുഞ്ഞൻ .
അന്നു ജഗള കഴിഞ്ഞ് ഇലഞ്ഞിപ്പൊയിലിൽനിന്നു പോയതിനു ശേഷം രണ്ടു തവണ അവൻ കാഴ്ചകളുമായി കന്നിപ്പറമ്പിൽ ശ്രീധരനെക്കാണാൻ വന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ വരുന്നതു മൂന്നാമത്തെ തവണയാണ്. തിരുവാതിരയ്ക്കു കാഴ്ചയുമായി.
കദളിവാഴക്കുല, ചേന, വയൽച്ചേമ്പ്, കണ്ടിക്കിഴങ്ങ് (കാച്ചിൽ), നനകിഴങ്ങ് മുതലായ പഴങ്ങളും പച്ചക്കറികളുമാണ്, ചാക്കിൽ നിറച്ചിരുന്നത് എല്ലാം ചന്തുക്കുഞ്ഞന്റെ സ്വന്തം കൃഷിഫലങ്ങളാണ്. അവകൂടാതെ, ഒരു വലിയ മുളങ്കുറ്റിയിൽ നല്ല ചെറുതേനും ഇലപ്പൊതിയിൽ കൂവപ്പൊടിയും ഉണ്ടായിരുന്നു. തിരുവാതിരനോമ്പുകാർക്കു ഭക്ഷിക്കാൻ.
ചന്തുക്കുഞ്ഞനു വിവാഹംകഴിച്ചുകൊടുക്കാൻ തനിക്കൊരു സഹോദരിയില്ലാതെപോയല്ലോ എന്നു ശ്രീധരൻ മനസ്സിലോർത്തു ദുഃഖിച്ചു. അവൻ എത്രനല്ലാരളിയനാകുമായിരുന്നു!
ശ്രീധരന്റെ അമ്മയ്ക്കും അച്ഛനും ചന്തുക്കുഞ്ഞന്നെ വളരെ ഇഷ്ടമായിരുന്നു.
ചന്തുക്കുഞ്ഞൻ തന്റെ ഗ്രാമത്തിൽനിന്നു പുഴവഴി മരം കൊണ്ടു വരുന്ന തെരപ്പക്കാരുടെകൂടെ രാത്രി പുറപ്പെട്ട്, പുലർച്ചെ പട്ടണത്തിൽ എത്തിയതാണ്
“ഇനി ഇവിടത്തെ തിരുവാതിരയാഘോഷവും കണ്ടു നാളെ പോയാൽ മതി.” ശ്രീധരൻ പറഞ്ഞു.
“അതു പോരാ എനിക്ക് ഇന്ന് തന്നെ പൊരേലെത്തണം. ചുവന്ന കല്ലു വെച്ച കടുക്കനണിഞ്ഞ കാതുകളോടുകൂടിയ മുഖം മെല്ലെ ആട്ടിക്കൊണ്ട് ചന്ത്രക്കുഞ്ഞൻ മൊഴിഞ്ഞു. പിന്നേയും എന്തോ പറയാൻ ഭാവിച്ച്, നാണിച്ചു തലതാഴ്ത്തി നിന്നു.
“നെന്റെ കല്യാണം കഴിഞ്ഞോ?" അമ്മ എന്തോ സംശയിച്ചുകൊണ്ടു ചോദിച്ചു ചന്തുക്കുഞ്ഞൻ അൽപ്പം നാണത്തോടുകൂടി ഉവ് എന്നു മുഖമിളക്കിക്കാട്ടി: "കഴിഞ്ഞമാസം.
“ആങ്! അതാണ് ചന്തുക്കുഞ്ഞനു മടങ്ങിപ്പോകാനിത്ര തെരക്ക്, തിരുവാതിരയ്ക്ക് അമ്മായിഅമ്മയ്ക്കു കല കാഴ്ചവെക്കണം അല്ലെങ്കിൽ ബന്ധം മുറിഞ്ഞുപോകും അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു.
കാര്യം അങ്ങനെതന്നെയായിരുന്നു.
ചായയും പലഹാരവും കഴിച്ചു. ചന്തുക്കുഞ്ഞൻ പോകാൻ പുറപ്പെട്ടു.
“ഇതോർമ്മണ്ടോ?-തന്റെ താക്കോൽക്കൂട്ടത്തിൽനിന്ന് ഒരു സാധനം തൊട്ടുകാണിച്ചുകൊണ്ടു ചന്തുക്കുഞ്ഞൻ ചോദിച്ചു.
പണ്ട്, ജഗള കഴിഞ്ഞ് ഇലഞ്ഞിപ്പൊയിലിൽനിന്നു പിരിഞ്ഞു പോകുന്ന സന്ദർഭത്തിൽ ചന്തുക്കുഞ്ഞൻ തനിക്കു സമ്മാനിച്ച ആനവാൽ കെട്ടിച്ച മോതിരത്തിനു പകരം, ശ്രീധരൻ കൊടുത്ത പേനാക്കത്തി! മഴവില്ലിന്റെ നിറം കലർന്ന ചിപ്പിപ്പിടിയോടുകൂടിയ ഇരട്ട അലകുകളുള്ള ഇംഗ്ലണ്ട് മേയ്ക്ക് കത്തി ചന്തുക്കുഞ്ഞൻ ശ്രീധരന്റെ ആ ഉപഹാരം ഇപ്പോഴും പൊന്നുപോലെ സൂക്ഷിച്ചുകൊണ്ടു നടക്കുന്നു. (ചന്തുക്കുഞ്ഞൻ കൊടുത്ത ആനവാൽ മോതിരം എവിടെ കളഞ്ഞുപോയെന്നു ശ്രീധരന് ഓർമ്മയില്ല.)
ഇങ്ങനെ നന്ദിയും സ്നേഹവും പുലർത്തുന്ന സുഹൃത്തിനെ പട്ടണത്തിൽ
കണ്ടുകിട്ടയില്ല തീർച്ച.
നിങ്ങള് ന്റെ നാട്ട് വരൂല, ..... ചന്തുക്കുഞ്ഞൻ അപം പരിഭവസ്വരത്തിൽ ഓർമ്മപ്പെടുത്തി.
ചന്തുക്കുഞ്ഞന്റെ കാട്ടുഗ്രാമം സന്ദർശിക്കാൻ ശ്രീധരന് ഇതേവരെ സാധിച്ചിട്ടില്ല. അവിടെച്ചെന്നാൽ എന്തായിരിക്കും അവന്റെ സ്വീകരണം!
“കൊല്ലപ്പരീക്ഷ കഴിയട്ടെ ചന്തുക്കുഞ്ഞാ.ഞാൻ അങ്ങോട്ടൊന്നു വരും.
മ് മ് വന്നാൽ കാണാം
ഇടയ്ക്കിടെ മുഖം തിരിച്ചു പുഞ്ചിരിതൂകിക്കൊണ്ട് പടിയിറങ്ങിപ്പോകുന്ന ആ ഗ്രാമീണസുഹൃത്തിനെ, മിക്കവാറും നനയുന്ന മിഴികളോടെ നോക്കി നിന്നുപോയി ശ്രീധരൻ.
തിരുവാതിരരാത്രി വന്നുചേർന്നു.
അനംഗന്റെ വെൺകൊറ്റക്കുടപോലെ പൂർണ്ണചന്ദ്രൻ ഉയർന്നു.
അതിരാണിപ്പാടത്തെ അംഗനാജനങ്ങൾക്ക് ആനന്ദത്തിന്റെ ഒരു സ്വാതന്ത്ര്യരാത്രി. (ആണുങ്ങൾക്കും അങ്ങനെതന്നെ). നിലാവ് വെൺകളി പൂശിയ മുറ്റങ്ങളിലും ഊഞ്ഞാലിൻചുവട്ടിലും പറമ്പിലെ പൂഴിക്കളങ്ങളിലും സ്ത്രീകൾ കൂട്ടത്തോടെ പാട്ടുപാടിയും കൈകൊട്ടിക്കളി, തുമ്പിയുറച്ചിൽ, തെരുപ്പറക്കൽ മുതലായ വിനോദങ്ങളിലേർപ്പെട്ടും നേരം പോക്കുന്നു. കല്യാണിക്കുട്ടി എവിടെ? ജാനു എവിടെ? എന്നൊന്നും ചോദ്യമില്ല. അനേഷണമില്ല. എവിടെയെങ്കിലും കാണും........ അതിരാണിപ്പാടം ആകെ വിനോദ കലാപരിപാടികളുടെ അണിയറയായി മാറിയിരിക്കയാണ്.
ആർദ്രാവ്രതത്തോടെ മാരനെ ഭജിച്ച് രാത്രിയിൽ ഉറക്കമൊഴിച്ചുകൂട്ടുന്ന സ്ത്രീജനങ്ങളെ വിനോദിപ്പിക്കാൻ പുരുഷന്മാർക്കുമുണ്ടൊരു കർത്തവ്യം: പൊറാട്ടുവേഷം. കുട്ടികളും മുതിർന്നവരും വേഷംകെട്ടി പൊറാട്ടുകാരായിറങ്ങും. ഒറ്റയ്ക്കും കൂട്ടമായും; മിക്കവരും പൈസയ്ക്കുവേണ്ടി ചുരുക്കം ചിലർ ഒരു തമാശയ്ക്ക്. വേഷക്കാരെ തിരിച്ചറിയാൻ കഴിയുകയില്ലല്ലോ.
തിരുവാതിരനാൾ സൂര്യനസ്തമിക്കാൻ കാത്തിരിക്കും, പൊറാട്ടുകാർ. പിന്നെ പ്രച്ഛന്നവേഷക്കാരുടെ ഒരു പരേഡാണ് പഞ്ചാബി കൈനോട്ടക്കാരൻ, സന്ന്യാസി, കുറവനും കുറത്തിയും, സായവും മദാമ്മയും അങ്ങനെ പലരും കേറിവരും. ചെണ്ടമുട്ടും കേൾക്കാം നരിവേഷം മുമ്പിൽ പെട്രോമാക്സ് വിളക്കുമായി നീങ്ങിവരുന്നത് ഏകാങ്കനാടകസംഘമാണ്. പ്രഹസനക്കാരും ഡാൻസുകാരും വെറും സദിരു(പാട്ടുകച്ചേരി) കാരും ഊരുചുറ്റുന്നുണ്ടായിരിക്കും.
പിള്ളർ “വാങ്കിത്താ 'വേഷവുമായിറങ്ങും മുഖത്തു ചേടിമണ്ണ തേച്ചു കൈയിലൊരു പാട്ടയും കഴുത്തിലൊരു കയറുമായി, പുറത്തു പാളവെച്ചു കെട്ടിയ ഒരു ചെക്കന്റെ പിറകിൽ, അവന്റെ കഴുത്തിലെ കയർ പിടിച്ചു കൊണ്ട് കൈയിലൊരു വടിയുമായി മുഖത്തു കരിവാരിത്തേച്ച മറ്റൊരുത്തൻ പിറകിലെ പയ്യൻ 'വാങ്കിത്താ, വാങ്കിത്താ' എന്ന് അലറിക്കൊണ്ടു വെണമുഖന്റെ പുറത്ത് അടിയെടാ അടി വെണ്മുഖൻ കുരങ്ങൻ ചാട്ടം ചാടിക്കൊണ്ടു “വാങ്കിത്തരാം വാങ്കിത്തരാം' എന്ന് ആക്രോശിക്കും-തമിഴന്റെ താഴ്ന്ന തമാശക്കൂത്ത് കിഴക്കൻ ചുരമിറങ്ങി വന്നതാണ്, ഈ വാങ്കിത്താ പ്രകടനം..... കുട്ടികളും പെണ്ണുങ്ങളും അതു കണ്ടു രസിക്കും.
തിരുവാതിരയ്ക്ക് ഒരു സ്ഥിരം പൊറാട്ടുവേഷക്കാരനാണ്, അതിരാണിപ്പാടത്തെ മീശക്കണാരൻ. പതിവായി മാപ്പിള വേഷമാണു കെട്ടുക. കൊട്ടയും കാവണ്ടവും ചുമലിലേറ്റി കൂ|പെടപെട്ട മത്തി' എന്നു വിളിച്ചുകൊണ്ടു വരുന്ന മീൻകാരൻ മാപ്പിള ഞമ്മളിപ്പം കോളാമ്പീന്ന് ബര്വാ' എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ടു കേറിവരുന്ന മൈലാഞ്ചിത്താടിക്കാരനായ വയസ്സൻ മുസല്യാര് അല്ലെങ്കിൽ മുതലാളി ഹാജിയാര് മാപ്പിള ശൈലിയിൽ പയക്കം പറയും താണ ഫലിതം പൊട്ടിക്കും; 'ഞണ്ട് കായ് ഞമ്മക്ക് തെരണ്ട്യല്ല" (രണ്ടു കാൾ എനിക്കു തരേണ്ടതല്ലേ?) വേഷവും സംസാരവും മാത്രമല്ല, അഭിനയവുമുണ്ട്. മുറ്റത്തു തോർത്തുമുണ്ടു വിരിച്ചു മുട്ടുകുത്തി കൈവിരൽ കാതിൽ തിരുകി "ലായിലായിലള്ളോ' എന്നു നിലവിളിച്ചുകൊണ്ടു നിസ്കരിക്കും. (മതവിദ്വേഷപരമായ ചില ഹാസ്യ സൂചനകളും അശ്ലീലം മണക്കുന്ന ചില ആഖ്യാനങ്ങളും പ്രാർത്ഥനയുടെ കൂടെ പറഞ്ഞുകേൾപ്പിക്കും
-പെണ്ണുങ്ങളെ ചിരിപ്പിക്കാൻ)
കണാരന്റെ ഉഗ്രൻ മീശകൊണ്ടു പെണ്ണുങ്ങൾ ആളെ തിരിച്ചറിയും, മാപ്പിള ഹാസ്യപ്രകടനത്തേക്കാൾ അവർക്കു രസം കണാരന്റെ ഭർത്താവു ചത്ത പെണ്ണിന്റെ കരച്ചിലും വിളിയുമാണ്.
മാപ്പിളയുടെ നിസ്കാരം കഴിഞ്ഞാൽ പെണ്ണുങ്ങൾ പറയും; അതൊന്നു കാണിക്ക് കണാരാ ആണ് ചത്തോളെ നെലോളി.
എക്സ്ട്രാ ഫീസ് കൊടുക്കണം; അതും മുൻകൂറായി കണാരൻ എന്നാൽ കാണിക്കും,
പെണ്ണുങ്ങൾ കൊടുത്ത അണനാണ്യം കാതിൽ തിരുകിവെച്ച്, തലക്കെട്ടഴിച്ച്, മൂർദ്ധാവും മുഖവും മാറും മൂടിക്കൊണ്ട് ഒരേത്താപ്പുകെട്ടി നെഞ്ഞത്തടിച്ച് ഒരു നിലവിളി: “എന്റെ ദൈവേ ഇനി എനിക്കാരാണോ?......
അയൽപക്കങ്ങളിലെ പുരകളിലെ പെണ്ണുങ്ങളും കുട്ടികളുമെല്ലാം കന്നിപ്പറമ്പിൽ താവളമടിച്ചിരിക്കയാണ്. ഡാമാക്കാരും ഡാൻസുകാരും വലിയ വീടുകളിലേ കേറുകയുള്ളൂ. കന്നിപ്പറമ്പ് അക്കൂട്ടരുടെ ലിസ്റ്റിൽപ്പെട്ട ഒരു വീടാണ്. പൊറാട്ടുകാർക്കു പൈസകൊടുക്കാൻ മടിയുള്ള പിശുക്കരായ ചില വീട്ടുകാരും, വീട് വിളക്കും കെടുത്തി അടച്ചുപൂട്ടി, കന്നിപ്പറമ്പിൽ അഭയം തേടിയിട്ടുണ്ട്. സക്കാത്തിൽ വിനോദങ്ങൾ കാണാമല്ലോ. അവർക്കെല്ലാം നല്ല കോളായിരുന്നു. ചന്തുക്കുഞ്ഞൻ കാഴ്ചകൊണ്ടുവന്ന പഴവും ചേമ്പ് കാവത്തിന്റെ പുഴുക്കും കൂവക്കഞ്ഞിയും ശ്രീധരന്റെ അമ്മ ലോഭമില്ലാതെ അവർക്കു സൽക്കരിച്ചു.
പതിനഞ്ചുറുപ്പിക കാശും മുക്കാലും അണയുമാക്കി മാറ്റി മടിയിൽ വെച്ചുകൊണ്ട് ശ്രീധരന്റെ അമ്മ പൊറാട്ടുകാരെ സ്വീകരിക്കാൻ കോലായിൽ ഇരുന്നു. അച്ഛൻ അകത്തു വാതിലടച്ചു നേർത്തതന്നെ ഉറങ്ങാൻ കിടന്നു. (നാടകസംഘങ്ങളും സദിരുകാരും കൃഷ്ണൻമാസ്റ്റരെ കണ്ടാൽ കൂടുതൽ പൈസ പ്രതീക്ഷിക്കും. പ്രമാണിത്തത്തിനു പരുക്കുപറ്റരുതല്ലോ!) അലക്കിയ വെള്ളഷർട്ടു ധരിപ്പിച്ച് ഗോപാലേട്ടനെ കോലായിൽ ഒരു കസേരയിൽ
ഇരുത്തിയിട്ടുണ്ട്-രോഗിയാണെന്നു തോന്നിക്കാത്തമട്ടിൽ വാങ്കിത്താ ചിടുങ്ങന്മാരും സായവും മദാമ്മയും കുറവനും കുറത്തിയും നരികളിക്കാരും സീതാപഹരണം നാടകവും കാവടിയാട്ടക്കാരനും മമ്പറത്തെ ഞങ്ങളെ വേഷംകെട്ടിയ കണാരനും. അങ്ങനെ പൊറാട്ടുകാരുടെ പരിപാടികൾ പലതും നടന്നു. നേരം പാതിരയോടടുത്തു.
പെട്ടെന്നാണ് ശ്രീധരന് ഒരു പുതിയ ആശയം മനസ്സിലുദിച്ചത്.... കന്നിപ്പറമ്പിൽനിന്നും മെല്ല ഇറങ്ങി നടന്നു.
ആശാരി മാധവൻ പൊറാട്ടുകെട്ടി ഇറങ്ങുമെന്നു പറഞ്ഞിരുന്നു. മരക്കച്ചവടം ഭാസ്കരൻ മുതലാളിയുടെ വീട്ടിൽനിന്ന് അവൻ ഒരു പഴയ നരിഞ്ഞാൽക്കഷണം ഇരവുവാങ്ങി പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്നതു കണ്ടതായി ചക്കരച്ചോറു കേളുക്കുട്ടിയുടെ അനുജൻ നാരായണൻ പറഞ്ഞതും ഓർത്തു. (ഭാസ്കരൻ മുതലാളിയുടെ വീട്ടിലാണ് മാധവൻ ഇപ്പോൾ ഫർണ്ണിച്ചർ പണിയെടുക്കുന്നത്.) നരിവേഷം കെട്ടാനായിരിക്കും നരിത്താൽ. മാധവന്റെ പുരയിൽച്ചെന്ന് അനേഷിക്കാമെന്നു
കരുതി നേരെ അങ്ങോട്ടു വെച്ചടിച്ചു.
അവിടെച്ചെന്നപ്പോൾ മാധവൻ പുരയുടെ ചായ്പിലിരുന്ന് എന്തോ വേഷം കെട്ടാനുള്ള പുറപ്പാടാണ്.
ശ്രീധരനെ കണ്ടപ്പോൾ മാധവൻ അദ്ഭുതത്തോടെ ചോദിച്ചു: “എന്താ, മൈനർ മൂപ്പര്
ഇങ്ങോട്ടു പുറപ്പെട്ടത്? “അതു പറയാം നിന്റെ നരികളിയൊക്കെ കഴിഞ്ചോ?"
“ഞാൻ നരിയും പുലിയുമൊന്നും കെട്ടിയില്ല. എന്റെ വേഷം......." മാധവൻ മൂലയിലേക്കു ചൂണ്ടിക്കാട്ടി. അവിടെ ഒരു കറുത്ത തുണി ചുരുട്ടി വെച്ചിരുന്നു.
ശ്രീധരൻ തുണിയെടുത്തു നിവർത്തിനോക്കി. വലിയ വീട്ടിലെ മാപ്പിള സ്ത്രീകൾ ധരിക്കുന്ന ബൂർക്ക.
“ഞാൻ ബുർക്കയിട്ട ബീബി ചമഞ്ഞു ചുറ്റിയടിച്ചു വന്നിരിക്ക്യാണ് മാധവൻ ചിരിച്ചുകൊണ്ട് എല്ലാം പറഞ്ഞു.
അടിമുതൽ മുടിവരെ മൂടുന്നതും മുഖത്തു കണ്ണുകൾക്കെതിരേ നേർന്നു വലക്കെട്ടു പിടിപ്പിച്ച ചതുരാകൃതിയിലുള്ള ദ്വാരങ്ങളോടു കൂടിയതുമായ ആ കറുത്ത പട്ടുടുപ്പ് ഏതോ മുസ്ലീംപ്രമാണിയുടെ വീട്ടിൽനിന്ന് അലക്കാൻ ധോബി മുത്തുവിനെ ഏൽപ്പിച്ചതായിരുന്നു. കരിമ്പൂച്ചയോട് ആ പൂർക്ക ആശാരി മാധവൻ ഇരവുവാങ്ങി, പൊറാട്ടുകെട്ടാൻ, ബുർക്കയിട്ട ബീബിയുടെ വേഷം, ദേശത്ത് ഒരു പുതിയ പൊറാട്ടുതന്നെ ആയിരുന്നു. പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും ആ വേഷം നന്നേ രസിച്ചു. (കുട്ടികൾ പേടിച്ചു). ബൂർക്കയുമണിഞ്ഞ് പഴയൊരു ശീലക്കുട കൈയിൽ തലകുത്തനെ പൊക്കിപ്പിടിച്ച് മിണ്ടാതെ ഭൂതത്തെപ്പോലെ ഒരു സത്വം, കന്നിപ്പറമ്പിലും കേറിവന്നു പെണ്ണുങ്ങളെ രസിപ്പിച്ചു പൈസയും വാങ്ങി പോയത് ശ്രീധരൻ ഓർത്തു. ആ കറുപ്പുകൂടാരത്തിനുള്ളിൽ ആശാരി മാധവനായിരുന്നുവെന്ന് ശ്രീധരൻ ഇപ്പോഴാണു
മനസ്സിലാക്കുന്നത് “അമ്പട വിരുതാ!” ശ്രീധരൻ ആശാരിയെ അഭിനന്ദിച്ചു.
ബർക്കയിട്ട ഉമ്മച്ചിയുടെ വേഷംകെട്ടി ദേശത്തിലെ എല്ലാ വീടുകളിലും ഒരു റൗണ്ടുകഴിച്ച്, മാധവൻ പുതിയൊരു വേഷംകെട്ടി വീണ്ടും ആ വീടുകളിലൊക്കെത്തന്നെ കേറിയിറങ്ങാനുള്ള പുറപ്പാടാണ്.
പുതിയ വേഷം: സന്ന്യാസി.
മാധവൻ വേഷം കെട്ടാൻ ഒറ്റക്കാസും ചെലവാക്കൂല. (ബൂർക്ക കരിമ്പൂച്ചയുടെ സംഭാവന.) സന്ന്യാസിവേഷം:
താടി: ചകിരിത്തൂപ്പ്. ജടമുടി ചൂടിക്കയറ്. (അത് അവിടവിടെ കെട്ടിക്കുടുക്കി ചാണകത്തിൽ മുക്കി ഉണക്കി തയ്യാറാക്കിയതാണ്.), പയനിൻ കായ കോർത്തുണ്ടാക്കിയ രുദ്രാക്ഷമാല, അരയിൽ ചുറ്റാൻ ഭാസ്കരൻ നരിത്താൽ പിന്നെ കുറെ വെണ്ണീറും. (സന്ന്യാസിയുടെ മാധവൻ തന്നെ ഉണ്ടാക്കിയതാണ്.) മുതലാളിയുടെ പഴയ കമണ്ഡലു മരംകൊണ്ടു
ഉമ്മച്ചിയുടെ പൂർക്ക എടുത്തു നിവർത്തി ഒരുദ്ദേശ്യം മനസ്സിൽ വെച്ചു കൊണ്ടു ശ്രീധരൻ ചോദിച്ചു: “ഞാനും ഈ വേഷം കെട്ടി ഒന്നു നടന്നു നോക്കട്ടേ? ഒരു തമാശക്ക്
“ഹും!” ആശാരി വിലക്കി: “ഈ ശൈത്താൻ വേഷം എല്ലാ വീട്ടുകാരും കണ്ടതാണ്. ഇനി ഇതുംകൊണ്ടു കേറിച്ചെന്നാൽ തല്ലുകിട്ടും.
ആശാരി പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു.
ശ്രീധരൻ കുറച്ചുനേരം ആലോചിച്ചു.
“എന്നാൽ എഡോ മാധവാ, ഇനി നമുക്കു രണ്ടാൾക്കും ഒരു ജോഡിയായി
പൊറാട്ടുകെട്ടി ഇറങ്ങാം. ഞാൻ സന്ന്യാസിനീ ശിഷ്യൻ എന്താ?....."
മാധവൻ സമ്മതിച്ചു: “കിട്ടിയ പൈസ പപ്പാതി.
“വേണ്ട, മുഴുവനും നീയെടുത്തോ. എനിക്കൊരു നേരമ്പോക്ക് - സപ്പർ സർകിറ്റിലെ പോലെ
ശ്രീധരൻ ഷർട്ടും മുണ്ടും അഴിച്ചു ചുരുട്ടി അവിടെ സൂക്ഷിച്ചു. നരിത്തോൽ അരയിൽ ചുറ്റി. ചൂടിക്കയറിന്റെ ജടയും ചകിരിത്തൂപ്പിന്റെ താടിയും പയനിൻ കായയുടെ മാലയും അണിഞ്ഞു. മാധവൻ ശ്രീധരന്റെ മുഖത്തും നെഞ്ഞത്തും പുറത്തും കാലുകളിലുമെല്ലാം വെണ്ണീറു വാരിത്തേച്ചു കൊടുത്തു. മേക്കപ്പെല്ലാം കഴിഞ്ഞപ്പോൾ ഒരു മൂത്തസന്ന്യാസി. മാധവൻ ഒന്ന് അടുക്കളയിൽപ്പോയി മടങ്ങി വന്നപ്പോൾ കൈയിൽ ഒരു കോഴിമുട്ടത്തോടും ഉണ്ടായിരുന്നു.
"ഇതെന്തിനാ മാധവാ മുട്ടത്തോട്?”
"ആവശ്യംണ്ട് ” മാധവൻ മുട്ടത്തോട് സന്ന്യാസിയുടെ താടിക്കുള്ളിൽ തിരുകിവെച്ചു: “ഇതവിടെ കെടന്നോട്ടെ. ആശാരി എന്തോ ട്രിക് കണ്ടുവെച്ചിട്ടുണ്ടായിരിക്കും; ശ്രീധരൻ മനസ്സിൽ കരുതി.
ശിഷ്യന്റെ വേഷം ശങ്കരാചാര്യർമോഡലിലായിരുന്നു. തലയിൽ ഒരു കാവിത്തോർത്തുമുണ്ടു മടക്കി അറ്റങ്ങൾ ചെവിക്കുറ്റികളിലൂടെ പിറകിലേക്കു നീട്ടിക്കെട്ടിയിരിക്കുന്നു. മുഖത്തു പേടിമണ്ണ് പൂശിയിരിക്കുന്നു. ചുമലിലൊരു ഭാണ്ഡവും. സന്ന്യാസിയും ശിഷ്യനും മൂന്നുനാലു വീടുകൾ കേറിയിറങ്ങി. ആരും ആളെ തിരിച്ചറിഞ്ഞില്ല. ശ്രീധരനു ധൈര്യമായി. ശിഷ്യൻ സന്ന്യാസിയുടെ കമണ്ഡലുവിൽ വീണ പൈസ എണ്ണിനോക്കി. രണ്ടേകാലം.
“ബുർക്കയിട്ട ബീബി ഒറ്റയ്ക്കു പോയിട്ടു നാലു വീടുകളിൽനിന്ന് ഇതിലധികം കിട്ടിയിരുന്നു. മാധവൻ നൊടിഞ്ഞു. (രണ്ടേകാലണ അടിയിലെ ട്രൗസറിന്റെ പോക്കറ്റിലിട്ടു.) “വല്യ വീട്ടിൽച്ചെന്നാൽ തോനെ കിട്ടും.” തനിയെ സമാധാനിച്ചു....... തുടിക്കുന്ന കരളും കുറേശ്ശെ വിറയ്ക്കുന്ന കാലുകളുമായി ശ്രീധരനും, ഇവിടെനിന്നു നല്ല
കോളടിക്കാം എന്ന പ്രതീക്ഷയോടെ മാധവനും പടികേറി നായികയുടെ മാളികവീട്ടിലേക്കുള്ള പടി.
അവിടെ കോലായിൽ തൂക്കിയിട്ട ഒരു പെട്രോമാക്സ് വിളക്ക് ഉജ്ജ്വല പ്രകാശം പരത്തുന്നു. പെണ്ണുങ്ങളും കുട്ടികളും കോലായിലും മുറ്റത്തും സ്ഥലം പിടിച്ചിരിക്കുന്നു.
"
“ങ്ഹാംപൂശാരി വരുന്നു! ആരോ വിളിച്ചറിയിച്ചു. (മൂത്തസന്ന്യാസിയെ പൂശാരി എന്നു വിളിച്ചത് ശ്രീധരനു തീരെ രസിച്ചില്ല)
“പൂശാരി'യെക്കാണാൻ ഊഞ്ഞാലിന്റെ ചുവട്ടിൽനിന്ന് അഞ്ചാറു പെണ്ണുങ്ങൾ ഓടിയെത്തി.
കോലായിലേക്കു സൂക്ഷിച്ചുനോക്കിയപ്പോൾ ശ്രീധരന്റെ കരളൊന്നു പിടഞ്ഞു. പൊറാട്ടുകാർക്കു സംഭാവന കൊടുക്കാൻ, കോലായിൽ ഒരു കസേരയിൽ ഇരിക്കുന്നു. നായിക!
സന്ന്യാസിയും പിറകെ ശിഷ്യനും കോലായുടെ ഇറമ്പിലേക്കു നീങ്ങിച്ചെന്നു. അർദ്ധനിമീലിതാക്ഷനായി സൂക്ഷിച്ചു നോക്കി.
മീൻ പാവുമുണ്ടും ബ്ലൗസുമാണ് വേഷം. തിരുവാതിരനോമ്പു നോറ്റിട്ടുണ്ട് -നെറ്റിയിൽ മുള്ളിന്റെ കോലത്തിൽ അണിഞ്ഞിരുന്ന മഞ്ഞളിന്റെ ഇലക്കുറി പാതിയും മാഞ്ഞിരിക്കുന്നു. വ്രതാനുഷ്ഠാനത്തിന്റെയും ഉറക്കൊഴിച്ചിലിന്റെയും ആലസ്യം മിഴികളിൽ നിഴലിക്കുന്നുണ്ട്.......
“ഗുണവതി, മതിയാർദ്രനോമ്പുവി ട്ടുണരുക. ഞാൻ, സതി നിന്റെ ശ്രീധരൻ........ (മനസ്സിൽ അങ്ങനെ പാടിപ്പോയി.
“ഹിമാലയത്തിൽ അഞ്ഞൂറ്റിയെട്ടരക്കൊല്ലം തപസ്സുചെയ്ത സിദ്ധനാണ്.... ശിഷ്യന്റെ പരിചയപ്പെടുത്തൽ.
“എന്താ തന്ന്യാസീന്റെ പേര്?” ഒരു കിഴവിത്തള്ളയുടെ ചോദ്യം. “കുടുകുടാനന്ദൻ മാധവന്റെ മറുപടി. പെണ്ണുങ്ങളും കുട്ടികളും അതു കേട്ടു
പൊട്ടിച്ചിരിച്ചു. നായികയുടെ ചുണ്ടുകൾ കുന്നിക്കുരു അളവിൽ അൽപം വിരിഞ്ഞു.
ശിഷ്യൻ തുടർന്നു: “ഒറ്റയിരുപ്പിന്ന് ഇരുപത്തേഴരക്കൊല്ലം കല്ലടിക്കോടു മലയിൽ തപസ്സും കഴിഞ്ഞിട്ടാണ് ഇങ്ങോട്ടു വന്നത്. താടിയിൽ കിളി കൂടു കൂട്ടിയതൊന്നും
മൂപ്പർ അറിഞ്ഞിട്ടില്ല മാധവൻ, സന്ന്യാസിയുടെ താടിക്കടുത്തേക്കു മുഖം നീട്ടി "ക്ളം-ക്ളിക്ളി-ക്ളൂ ക്ളൂ...... എന്ന് കിളികരഞ്ഞു. (വായിൽ നാക്കിനു കീഴെ വെള്ളത്തണ്ടിന്റെ ഇല തിരുകിവെച്ചിട്ടുണ്ടായിരുന്നു മാധവൻ.) പിന്നെ സന്ന്യാസിയുടെ ചകിരിത്താടിയിൽ തപ്പി കോഴിമുട്ടത്തോടു പുറത്തെടുത്തു. ആ കിളിമുട്ട അവിടെ കൂടിനിന്നവർക്കും നായികയ്ക്കും
(പ്രത്യേകമായി) കാട്ടിക്കൊടുത്തു. സന്ന്യാസി യോഗനിദ്രയിൽ!
ആശാരിയുടെ പൊടിക്കൈപ്രയോഗം പെണ്ണുങ്ങളെയും കുട്ടികളെയും പൊട്ടിച്ചിരിപ്പിച്ചു.
നായിക വാപൊത്തി കിളി ചിലയ്ക്കുംപോലെ ഒരു ചിരി ചിരിച്ചു. ആ കിളിനാദം സന്ന്യാസിയെ യോഗനിദ്രയിൽ നിന്നുണർത്തി, സന്ന്യാസി കമണ്ഡലു കാട്ടിക്കൊടുത്തു.
നായിക അതിൽ പൈസയിടാൻ സ്വർണ്ണക്കൈ നീട്ടിയപ്പോൾ ആ കൈ വിരൽത്തുമ്പിലൊന്നു തൊടാൻ സാധിച്ചു....സിരാകൂടത്തിലൂടെ ഒരു രോമാഞ്ചക്കൊടുങ്കാറ്റു
റാം റാം ഹരേ റാം......
പടിയിറങ്ങിയപ്പോൾ മാധവൻ ശ്രീധരന്റെ കൈയിലെ കമണ്ഡലുവിൽ കൈയിട്ടു തപ്പിനോക്കി. കമണ്ഡലു കാലി! (നായികയുടെ അമൂല്യസമ്മാനം - ഒരണനാണയം ഒരു നിധിപോലെ എടുത്തു കൈയിൽ മുറുകെ പിടിച്ചിരിക്കുകയാണ് ശ്രീധരൻ.)
“പൈസയെവിടെ?”
മാധവന്റെ ചോദ്യം
“അതു ഞാനെടുത്തു.
“എത്ര കിട്ടി? എനിക്കറിയണം. “കാലുറുപ്പിക” (കളവു പറഞ്ഞു.
“ഒന്നു നോക്കട്ടെ.”
ആശാരിക്കു കണ്ടേ കഴിയൂ.
“നിയിപ്പം കാണണ്ട. കാലുറുപ്യ നിനക്കു ഞാൻ പിന്നെത്തരുന്നുണ്ട്. (ആശാരിക്കു പിന്നേയും സംശയം, എട്ടണ കിട്ടിയിട്ടുണ്ടാവും എന്നാണവന്റെ വിശ്വാസം)
“ന്നാലും ഒന്നു കണ്ടാട്ടെ ചങ്ങായി......
“കാണിക്കാൻ മനസ്സില്ല എന്താ, പറഞ്ഞാൽ വിശ്വസിച്ചുടേ?
“ഒന്നു കാട്ടിത്തന്നാൽ എന്താ, അലിഞ്ഞുപോവോ?"
നായികയുടെ ശ്രീധരൻ ഒന്നും മിണ്ടിയില്ല. അണ കൈയിൽ മുറുകെപ്പിടിച്ചു. സ്വർണ്ണകൈയിൽനിന്നു വന്ന പുണ്യനാണ്യം.
മാധവൻ എന്തോ ആലോചിച്ചുനിന്നു. പിന്നെ തലയാട്ടിക്കൊണ്ടു മൊഴിഞ്ഞു: “ഹ്ആങ് മനസ്സിലായി മനസ്സിലായി..... (അവൻ മനസ്സിലാക്കിക്കളഞ്ഞു. ആശാരി മാധവൻ അതേതാണ് മൊതല്!)
“നെനക്കെന്താണെഡോ മനസ്സിലായത്?” ശ്രീധരൻ ശുണ്ഠി നടിച്ചു കൊണ്ടു പരുഷസ്വരത്തിലൊരു ചോദ്യശരം വിട്ടു.
ആശാരി പിന്നെ ഒന്നും മിണ്ടിയില്ല.
“ഞാനിനി നിന്റെകൂടെ ഇല്ല നീതന്നെ ഒറ്റയ്ക്കു വേഷംകെട്ടി തെണ്ടിക്കോ ശരത്തിന്റെ പിറകെ ഗദകൊണ്ടാരടിയും.
ആശാരി തരിച്ചുനിപോയി.
“അങ്ങനെ പെണങ്ങാൻ തക്കോണം ഞാനിപ്പം നിങ്ങളോടെന്തെങ്കിലും പറഞ്ഞോ?.... ആശാരി അസാരം പാശ്ചാത്താപത്തോടെ മൊഴിഞ്ഞു. ശ്രീധരൻ ഒന്നും മിണ്ടിയില്ല.
സന്ന്യാസിയും ശിഷ്യനും പിന്നെ മൗനവ്രതത്തോടെയാണ് നീങ്ങിയത്. മാധവന്റെ പുരയ്ക്കടുത്തെത്തിയപ്പോൾ ശ്രീധരൻ അങ്ങോട്ടു തിരിഞ്ഞു നിഴൽപോലെ മാധവനും.
ആശാരിയുടെ മുറിയിൽ കടന്നു. ചകിരിത്താടിയും ചൂടിജടയും പയനിൻ കായ്മാലയും നരിത്തോലുമെല്ലാം അഴിച്ചു വലിച്ചെറിഞ്ഞ് മുഖത്തും മാറത്തും കൈകാലുകളിലും പറ്റിക്കിടന്നിരുന്ന വെണ്ണീറുമെല്ലാം തുണി നനച്ചു തുടച്ച് മുണ്ടും ഷർട്ടും എടുത്തു ധരിച്ച് (ഉള്ളിലെ ചിരിയടക്കിക്കൊണ്ട് മാധവനോടു മിണ്ടാതെ ഇറങ്ങിപ്പോന്നു. ശ്രീധരൻ. കന്നിപ്പറമ്പിലെത്തിയപ്പോൾ അവിടെ മുറ്റത്തു പെട്രോമാക്സിന്റെ പ്രകാശവും പാട്ടും കൂത്തും.
നാടകസംഘമാണ്. നാടകം കഴിഞ്ഞു. പ്രധാന നടിയുടെ വകയായി ഒരു സ്പെഷ്യൽ കാബൂളിഡാൻസാണ് ഇപ്പോൾ നടക്കുന്നത്!
ഹാർമോണിസ്റ്റായി കോലായിലിരിക്കുന്നു. ആധാരമെഴുത്ത് ആണ്ടി. (നാലഞ്ചുകൊല്ലത്തിനിടയ്ക്ക് ആണ്ടിയെ കന്നിപ്പറമ്പിൽ കാണുന്നത് ഇന്നാദ്യമായിട്ടാണ്
-സന്ന്യാസിമാർക്കും സംഗീതക്കാർക്കും സർവ്വത്ര പ്രവേശനമുണ്ടല്ലോ) ആണ്ടിയുടെ തൊട്ടടുത്തിരുന്ന് ഹൈക്കുളൂസ് കിട്ടുണ്ണി, ഒരു പൊളിഞ്ഞ പെട്ടിയെ താരാട്ടിക്കൊണ്ട് “ പേ” എന്നു ശ്രുതിപിടിക്കുന്നു.
മുടിയും മുലയും വെച്ചുകെട്ടി, തലയിലൊരു പട്ടുറുമാൽ പിറകോട്ടു വലിച്ചുചുറ്റി, അരയിഞ്ചു കനത്തിൽ മുഖത്തു പൗഡർ വാരിത്തേച്ച് ഒരു ശിഖണ്ഡി, കൈയിലൊരു കിങ്ങിണിത്തബലയും കിലുക്കി, കുനിഞ്ഞും ചാഞ്ഞും ചെരിഞ്ഞും ചന്തി കുലുക്കിക്കൊണ്ടു
ചാടിക്കളിക്കുന്നു. കാബൂളീഡാന്സ് ആണ്ടി ഹാർമോണ് യക്കട്ടകൾ ഉടച്ചുതകർക്കുന്നു.
നാടകക്കാർക്ക് ഒരുറുപ്പിക കൊടുത്തു കഴിഞ്ഞപ്പോൾ ശ്രീധരന്റെ അമ്മയുടെ മടിയിലെ നാണയസ്റ്റോക്കു കാലി “ഇനി വേഗം വിളക്കും കെടുത്തി വാതിലടയ്ക്കണം.” അമ്മ ഉറക്കപ്പിച്ചോടെ പറഞ്ഞു.
“പാറ്റയും പൊറാട്ടുകാരും ഒരുപോലെയാണ് വെളിച്ചം കണ്ടാൽ കേറിവന്ന് ഉപദവിക്കും
അപ്പോൾ കേട്ടു. കുട്ടികൾ ആർത്തുവിളിക്കുന്നത്. “ഹ്ആങ്! മരുന്നു
വിപനക്കാരൻ!!.....
നീണ്ട കളസം ധരിച്ചു കൈയിലൊരു പെട്ടിയും തൂക്കി ഒരുത്തൻ
മുറ്റത്തെത്തിക്കഴിഞ്ഞു. ഇനി രക്ഷയില്ല. അവൻ മുറ്റത്ത് ഒരു പഴയ ന്യൂസ് പേപ്പർ
വിരിച്ച് പെട്ടിയിലെ മരുന്നുകുപ്പികളെടുത്തു നിരത്തിവെച്ച് മാൻമഹാ ജനങ്ങളേ' എന്ന അഭിസംബോധനയോടെ ലക്ചർ തുടങ്ങും..... മരുന്നുവിപനക്കാരൻ കൈയിൽ പെട്ടിയും തൂക്കി, തലയും താഴ്ത്തി മുറ്റത്തു നിന്നു കോലായിലേക്കു കേറി. പിന്നെ.... നേരെ അകത്തേക്ക് ഒരു നടത്തം
“കളിച്ചുകളിച്ച് കളി കമ്പത്തിമ്മലായോ?” ഈർച്ചക്കാരൻ വേലുവിന്റെ പടച്ചി ഉണ്ണൂലിയമ്മ ഉറക്കെ വിളിച്ചുചോദിച്ചു.
ശ്രീധരന്റെ അമ്മ അമ്പരന്നു നിന്നു. ഗോപാലേട്ടൻ കസേരയിൽ ഒന്നു പിടഞ്ഞു. ആ സന്ദർഭത്തിൽ അവിടെ ആവതുള്ള ആണൊരുത്തൻ ശ്രീധരൻ മാത്രം. “ആരെടാ അത്?” എന്ന് അലറിക്കൊണ്ട് ശ്രീധരൻ അകത്തേക്കു പാഞ്ഞു. " എന്താ ശ്രീധരാ..?
കേട്ടുമറന്നൊരു സ്വരം. ആളെ സൂക്ഷിച്ചുനോക്കി.
വട്ടൻ! ഫിറ്റർ കുഞ്ഞ
മൂപ്പർ ലേറ്റായി എത്തിയ രാത്രിവണ്ടിക്കു വന്നിറങ്ങിയതാണത്രേ!