അതെ, എം. പി. യാണ്.
അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച ജനപ്രതിനിധി പ്രധാനമന്ത്രിയുടെ അ അധികാരമില്ലെങ്കിലും പ്രധാനമന്ത്രിയെക്കാൾ അവകാശങ്ങൾ പുലർത്തുന്ന എം.പി. (സഭയിൽ എം. പി. മാർക്ക് പ്രധാനമന്ത്രിയെ വിചാരണ ചെയ്യാം. മന്ത്രിയുടെ ചോദ്യങ്ങൾക്ക് എം. പി. സമാധാനം പറയണമെന്നില്ല.)
എം. പി. യുടെ മുകളിൽ രണ്ടുപേരേയുള്ളൂ. സർവേശ്വരനും സ്പീക്കറും.
ഇതെല്ലാം തെല്ലും അഹംഭാവത്തോടെയല്ല ശ്രീധരൻ ഓർത്തുപോയത് വേലുമൂപ്പരെ ഒന്നു കളിപ്പിക്കാൻ വേണ്ടിയുമല്ല എം. പി. പാസ് കീശയിൽ ഒളിപ്പിച്ചുവെച്ചത്. വാസ്തവം പറഞ്ഞാൽ, തൊണ്ണൂറുചെന്ന ആ മാന്യ വൃദ്ധന്റെ മുന്നിൽ സ്വയം ഒരു ബാലനെപ്പോലെയാണ് തോന്നിയത്. താൻ പ്രശസ്തിയും സ്ഥാനമാനങ്ങളും നേടിയിട്ടുണ്ടാവാം. എന്നാൽ തൊണ്ണൂറിന്റെ പ്രായം അങ്ങനെ കരസ്ഥമാക്കാവുന്നതല്ലല്ലോ ഈ ദേശത്തെ വെള്ളവും ചാരവും പച്ചിലവളവുമുൾക്കൊണ്ട്, ഈ അന്തരീക്ഷത്തിന്റെ ഇരുട്ടും വെളിച്ചവും ചെത്തവും ചൂരും മാത്രമേറ്റുകൊണ്ടു വളർന്ന ഒരു മനുഷ്യവൃക്ഷമാണു മുന്നിൽ. (പണ്ടു കന്നിപ്പറമ്പിന്റെ വടക്കേതെത്താടിയിലുണ്ടായിരുന്ന അയനിപ്പിലാവുപോലെ ) ഈ പെരുമരം പൊഴിക്കുന്ന മർമ്മരങ്ങൾ മൂത്ത സത്യങ്ങളുടേതായിരിക്കും. അനുഭവജ്ഞാനത്തിന്റെ അമൂല്യമന്ത്രങ്ങളായിരിക്കും...
കൂറ്റൻസ് ഫടികമകുടമണിഞ്ഞ പാർലമെന്റിന്റെ ലോകസഭാഗർഭഗൃഹത്തിൽ, പച്ചക്കുഷ്യൻ സീറ്റിൽ ഞെളിഞ്ഞിരിക്കുന്നതിനേക്കാൾ അഭിമാനവും ഉന്മേഷവും തോന്നുന്നില്ല, ഈ മാന്യവൃദ്ധന്റെ കാലക്കൽ വെള്ളരിക്കയും തെക്കതിരും കെട്ടിത്തൂക്കിയ ഇറയ്ക്കു കീഴിൽ പുല്ലുപായിൽ പടിഞ്ഞിരിക്കുന്നതിൽ?
"പോയിന്റ് ഓഫ് ഓർഡർ പേടിക്കേണ്ട ചോദ്യം ചോദിക്കാൻ റൂളും വകുപ്പും ഉദ്ധരിക്കേണ്ട സമയനിയന്ത്രണത്തിന്നുള്ള മണിയടി ശ്രദ്ധിക്കേണ്ട... “അപ്പളേ, പണി ഒന്നുല്യാതെ പിന്നെങ്ങനെ കഴിഞ്ഞുകൂടും?” ചെയറിൽ നിന്നുള്ള ചോദ്യം.
(ശ്രീധരൻ ഗോസായിയായിരിക്കുമെന്ന സംശയം മൂപ്പരുടെ ഉള്ളിൽക്കിടന്നു കുളിക്കുന്നുണ്ടാവണം.)
“ഹർജി ടൈപ്പ് ചെയും..." പെട്ടെന്ന് ഒരു പിടിവള്ളി കിട്ടി. “ആങ് അത് നേര് നിയ്യ പണ്ടു ടൈപ്പച്ചടിക്കുന്നതു പടിച്ചു പാസ്സായിട്ടുണ്ടല്ലോ. വേലുമൂപ്പർ ഓർത്തു തലയാട്ടിക്കൊണ്ടു ശരിവച്ചു.
(സത്യമാണ്: ബോംബെയിൽ ആദ്യകാലത്ത് ഉപജീവനത്തിനുതകിയത് ടൈപ്പിസ്റ്റിന്റെ തൊഴിലായിരുന്നു.)
“നെന്റെ അമ്മ ഇപ്പളും ലേ?”
“ഇല്ല, അമ്മ മരിച്ചിട്ടു പതിനൊന്നു കൊല്ലം കഴിഞ്ഞു....
അതു കേട്ട് വേലുമൂപ്പർ സഹതാപത്തോടെ തലയാട്ടി.
“നെന്റെ അമ്മ കുട്ടിമാളു ഇദ്ദേശക്കാർക്ക് ഒരു താങ്ങും തണലും ആയിരുന്നു. നെന്റെ അമ്മന്റെ കൈകൊണ്ടു കിട്ടിയ കഞ്ഞിന്റെ വെള്ളം ഞങ്ങളാരും ഒരു കാലത്തും മറക്കൂലാ......
(ദാനശീലയായിരുന്ന അമ്മയെ കഞ്ഞിവെള്ളത്തിലൂടെയെങ്കിലും അതിരാണിപ്പാടത്തുകാർ ഓർക്കുന്നുണ്ട്. നന്ദി!)
“നെന്റെ കല്യാണം കഴിഞ്ഞോ?”
"കഴിഞ്ഞു
“എത്തറ കുട്ടികളായി?''
"നാല്
“ആണ് എത്തറെ?"
“രണ്ടാണ് - രണ്ടു പെണ്ണും.
വേലുമൂപ്പർ ഒന്നു മന്ദഹസിച്ച്, സന്തോഷം പ്രകടിപ്പിച്ചു.
“മോളെ....” വാതിലിനുനേർക്കു മുഖംതിരിച്ചു വിളിച്ചു: “കൊറച്ചു കാപ്പി കാച്ചിക്കൊണ്ട് വാ.”
“എനിക്കിപ്പോ കാപ്പി വേണ്ട ശ്രീധരൻ പറഞ്ഞു.
“ങ്ഊം? എന്താ? സാദുക്കളെ കാപ്പി കുടിക്കൂലേ?"
“എനിക്ക് ഊണുകഴിക്കണം ഇവിടുന്നുതന്നെ അതുകൊണ്ട് ഇപ്പോൾ കാപ്പി വേണ്ട."-ശരീധരൻ കളങ്കംകൂടാതെ പറഞ്ഞു.
ആതിഥ്യം സ്നേഹത്തോടെ ആവശ്യപ്പെടുകയാണെന്ന് വേലുമൂപ്പർക്ക് മനസ്സിലായി; സന്തോഷം!
ആ കുടുംബം സമ്പന്നമല്ല ദരിദ്രവുമല്ല ഒരുനേരത്തെ ആഹാരം തരാൻ അവർക്കു കഴിയും. വൈകുന്നേരം വരെ ഈ “ഹൗസി'ൽ ഇരിക്കാൻ തന്നെയാണു തീരുമാനിച്ചിട്ടുള്ളത് പലതും ചോദിച്ചറിയാനുണ്ട്. പാർലമെന്റിൽ ചോദിക്കാൻ തയ്യാറാക്കുന്ന ചോദ്യങ്ങളെക്കാൾ ജീവിതസ്പർശിയായ ചോദ്യങ്ങൾ -
“ഞങ്ങള് തിന്നുന്നതിലൊരോരി നെനക്കും തരാം.”
വേലുമൂപ്പർ ചിരിച്ചുകൊണ്ടു പറഞ്ഞു.
“അതു മതി. എന്നെ വിരുന്നുകാരനായി കണക്കാക്കണ്ട...പണ്ട് ഉണ്ണൂലിയമ്മ ഉണ്ടാക്കിത്തന്നെ തേങ്ങാച്ചോറ് ഞാനെത്ര തിന്നതാണ് ഈ പുരയിൽ നിന്ന്!...... വേലുമൂപ്പരുടെ നിർജ്ജീവനയനങ്ങൾ വിടർന്നു. ഒരു നെടുവീർപ്പ്
“എന്റെ ഉണ്ണൂലി...ഓള് പോയപ്പം എന്റെ കരളിന്റെ വെളിച്ചം പോയി. ആ വെളുത്ത ശിരസ്സ് ആടിക്കൊണ്ടിരുന്നു. വാക്കുകൾക്ക് ഒരു വിറ കസേരക്കെ തൊട്ടുഴിഞ്ഞുകൊണ്ട് വേലുമൂപ്പർ വിഷാദത്തോടെ കുറച്ചുനേരം മൗനംഭചിച്ചു.
പതിനാലുകൊല്ലം മുമ്പു തന്നെ വിട്ടുപോയ ജീവിതസഖിക്കു സ്മരണ പൂജ നടത്തുകയാണ് തൊണ്ണൂറുചെന്ന ആ വൃദ്ധൻ.
ശ്രീധരനും ഓർക്കുകയാണ് ഇരുനിറത്തിൽ തടിച്ചു നെടുത്തായ ആ തള്ളയെപ്പറ്റിത്തന്നെ. തഴച്ച തലമുടി ചിലപ്പോൾ പിറകിലഴിച്ചിട്ട്, ചിലപ്പോൾ മൂർദ്ധാവിൽ കെട്ടിവച്ചും ഒരു കീറത്തോർത്തും മാറത്തു ചാർത്തി എന്തിനും തയ്യയാടുത്തുകൊണ്ടു വരുന്ന ആ വരവ് ഒരിക്കലും മറക്കുകയില്ല. പടച്ചി ഉണ്ണൂലി' എന്നൊരു പേരു കിട്ടിയിരുന്നുവെങ്കിലും വാസ്തവത്തിൽ അവരൊരു ശുദ്ധഗതിക്കാരിയായിരുന്നു. അലിവുള്ള മനസ്സ്, അനീതി കണ്ടാൽ ആളും തരവും നോക്കാതെ എതിർക്കുന്ന സ്വഭാവം - വായ്ത്തലകൊണ്ടു കൊത്തിത്തറയ്ക്കാനും, മറുതലകൊണ്ടു മിനുസപ്പെടുത്താനും വശമുള്ള
ഒരു കൊടുവാളായിരുന്നു ഉണ്ണൂലിയമ്മയുടെ നാക്ക്. അതിരാണിപ്പാടത്തെ ആ വീരവനിതയെ ഒടുവിൽ കണ്ട രംഗം മനസ്സിൽ തങ്ങിനിന്നു. ശങ്കുണ്ണി ൗണ്ടറും ആധാരം ആണ്ടിയും വട്ടൻ കുഞ്ഞപ്പൂവിന്റെ വക്കാലത്തുപിടിച്ച് കന്നിപ്പറമ്പിലെ വീട്ടുമൊതല് ഓഹരി വെക്കുന്ന തിരക്ക്. അയൽപക്കക്കാർ ഉള്ളാലെ നോക്കി രസിച്ചു കൊണ്ടിരിക്കെ, കുടുംബബന്ധം കൊത്തിയറക്കുന്ന ആ ക്രൂരതയ്ക്കെതിരായി സ്വരമുയർത്തിയത് ഉണ്ണൂലിയമ്മ മാത്രമായിരുന്നു. “ഈ മകാപാപി അനുപവിക്കും....ഈ മകാപാപി നെരത്തിക്കെടന്നു പുതു ചാവും' എന്ന് ആയമ്മ കുഞ്ഞപ്പൂവിനെ ശപിച്ചതു കുറച്ചു കടുപ്പമായിപ്പോയെങ്കിലും....
ഉണ്ണൂലിയമ്മയുടെ ശാപമേറ്റിട്ടല്ലങ്കിലും, വട്ടൻ കുഞ്ഞപ്പൂവിന്റെ പിൽക്കാലജീവിതം ദയനീയമായിത്തന്നെയാണു കലാശിച്ചത്. തമിഴത്തി ഭാര്യയേയും മകനെയും കൂട്ടി പിനാംഗിലേക്കു കപ്പൽ കയറി. കപ്പലിൽ വെച്ചു കുട്ടിക്കു ദണ്ഡംപിടിച്ചു. കടൽച്ചൊരുക്കും ബാധിച്ചു. ഛർദ്ദിച്ചു ഛർദ്ദിച്ചു മരിച്ചു. ശവം കടലിലെറിയേണ്ടിവന്നു. പിനാംഗിലെത്തി. ഭർത്താവും ഭാര്യയും റബ്ബർത്തോട്ടത്തിൽ കൂലിക്കാരായിച്ചേർന്നു. ആറുമാസം ചെല്ലുന്നതിനു മുമ്പ് കാലാവസ്ഥ പറ്റാതിരുന്നതുകൊണ്ടാ ദുഷ്ക്കാലംകൊണ്ടോ എന്തോ, കുഞ്ഞപ്പൂവും രോഗബാധിതനായി ഇന്ത്യയിലേക്കു മടങ്ങാൻ തന്നെ തീരുമാനിച്ചു. അങ്ങനെ പിനാംഗിലെ സമ്പാദ്യത്തിൽ അവശേഷിച്ചത് കപ്പൽക്കമ്പനിക്കാർക്കു കൊടുത്തു. പിച്ചക്കാരുടെ മട്ടിലാണ് ഇരുവരും തമിഴ്നാട്ടിൽ തിരിച്ചെത്തിയത്. പിന്നെ രണ്ടുകൊല്ലം കഴിഞ്ഞ്, ദാരിദ്ര്യത്തിലും രോഗത്തിലും
വലഞ്ഞുകൊണ്ട് തമിഴ്നാട്ടിൽ വെച്ചുതന്നെ മരണമടയുകയും ചെയ്തു. വട്ടൻ കുഞ്ഞപ്പൂവിന്റെ മരണവാർത്ത നാലുമാസം കഴിഞ്ഞിട്ടാണ് ശ്രീധരന്റെ അടുക്കലെത്തിയത്.
“പ്രിയപ്പെട്ട ശ്രീധരാ, ഞാൻ കിടപ്പിലാണ്. എനിക്കു നിന്നെയൊന്നു കാണണം. എന്നു വല്ല്യേട്ടൻ.(കുത്തിവെച്ചൊരാപ്പും )
വട്ടന്റെ വികൃതമായ വലിയ കയ്പടയിലുള്ള ആ രണ്ടു വരിക്കത്തും, "ഫിറ്റർ മിസ്റ്റർ കുഞ്ഞപ്പൂ ഇന്നലെ രാത്രി പരലോകം പ്രാപിച്ച വിവരം വ്യസനപൂർവ്വം
അറിയിച്ചുകൊള്ളുന്നു' എന്ന് അജ്ഞാതനാമാവായൊരു മലയാളി എഴുതിക്കൊടുത്ത ചാവറിയിപ്പുകുറിപ്പും ഒരുമിച്ചാണ് കൈയിൽ വന്നുചേർന്നത് - വട്ടൻ മരിച്ച് നാലുമാസം കഴിഞ്ഞിട്ട്.
അന്ന് ഉത്തരേന്ത്യയിലായിരുന്നു. ആർഷഭാരതത്തിന്റെ ആത്മാവിനെ അന്വേഷിച്ചുകൊണ്ട് ഹിമാലയതപോവനങ്ങളിലും യമുനാഗംഗാതീരങ്ങളിലും പുണ്യക്ഷേത്രപരിസരങ്ങളിലും, ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയായിരുന്നു.
വട്ടൻ മരിച്ച ദിവസം എവിടെയായിരുന്നുവെന്നറിയാൻ ഡയറി പരിശോധിച്ചു. അദ്ഭുതം തോന്നി, ആ രാത്രി പ്രേതലോകത്തിലായിരുന്നു. അതേ, പ്രേതലോകത്തിൽ
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരനുഭവം!
ബനാറസ്സിലെ ഒരു സാരായിൽ (സത്രം) മുറിയെടുത്തു കൂടിയിരിക്കയാണ്, ഒരാഴ്ച കാശിയിൽ കഴിച്ചുകൂട്ടാൻ. അന്നു സന്ധ്യകഴിഞ്ഞപ്പോൾ സത്രത്തിൽനിന്നു പുറത്തിറങ്ങി. ഒരു ഭയന്റെ പലഹാരക്കടയിൽനിന്നു പൂരിയും ഭാജിയും ഗറാത്തും ചൂടുപാൽ) വാങ്ങിക്കഴിച്ച് ഒരു നടത്തത്തിനു നദീതീരത്തേക്കു തിരിച്ചു.
( ഗംഗാതീരത്തെ ക്ഷേത്രത്തിൽനിന്ന് അത്താഴപ്പൂജയുടെ വാദ്യസംഗീതവും മണിയടിയും കീർത്തനങ്ങളും മുഴങ്ങുന്നുണ്ടായിരുന്നു. അങ്ങനെ ചുറ്റിനടന്നു ഹരിശ്ചന്ദ്രഘട്ടത്തിലെത്തി.
ലോകത്തിലെ ഏറ്റവും തിരക്കുള്ള ശ്മശാനമാണ്, ഹരിശ്ചന്ദ്രഘട്ടം പുരാണത്തിലെ ഹരിശ്ചന്ദ്രരാജാവ് സത്യം പാലിക്കാൻ ചുടലകാത്ത പുണ്യസ്ഥലമാണ്. കാശിയുടെ മൂന്നുനാലുമൈൽ ചുറ്റളവിൽ മരിച്ച ഹിന്ദുക്കളുടെ ശവങ്ങൾ ഗംഗാതീരത്തെ ഹിരചന്ദ്രഘട്ടത്തിലോ, മണി കർണ്ണികാഘട്ടത്തിലോ വന്നുചേരുന്നു. വിറകു വാങ്ങാനും പുണ്യഘട്ടത്തിന്റെ പരലോകചുങ്കം കൊടുക്കാനും കൈയിൽ കാശില്ലാത്ത
പാവങ്ങളാണെങ്കിൽ പരേതന്റെ കഴുത്തിലും കാലിലും വലിയ കല്ലുകെട്ടി ഗംഗയുടെ
നടുവിൽ കൊണ്ടുപോയി ആഴ്ത്തിക്കളയും. മറ്റു കക്ഷികളെ ഇവിടെവച്ചു ദഹിപ്പിക്കും. ഹരിശ്ചന്ദ്രഘട്ടം ശ്മശാനഭൂമിക്ക് ഒരു കൊപ്പരക്കളത്തിന്റെയത്ര വിസ്താരമേയുള്ളൂ. അതിനാൽ അടുത്തടുത്തു ചിത്രകൾ കൂട്ടി ശവദാഹം നിർവ്വഹിക്കേണ്ടി വരുന്നു.
അപ്പോൾ അവിടെ പല കോണുകളിലായി അഞ്ചു ചിതകൾ ജ്വലിക്കുന്നുണ്ടായിരുന്നു. ദീർഘകായനായൊരു ഭയ്യൻ കൈയിലൊരു നീണ്ട കോലും പിടിച്ച് ചിതകളിലെ ശവം ഇടയ്ക്കിടെ കുത്തിയിളക്കിക്കൊണ്ടിരുന്നു. വെള്ളത്തുണിയിൽ മൂടിപ്പൊതിഞ്ഞ കുറെ ശവങ്ങൾ - വെയിറ്റിങ് ലിസ്റ്റിൽ - ഒരു മൂലയിൽ കൂട്ടിയിട്ടിരുന്നു.
“അദ്ധ്യാത്മവിദ്യാലയത്തിലേക്ക് നോക്കിനിന്നുപോയി. ചുടലയിൽനിന്നു നദിയിലേക്കുള്ള പടവുകൾക്കരികെ കെട്ടിപ്പൊക്കിയ മതിൽത്തിണ്ണയിൽ കേറിയിരുന്ന്, പട്ടടകളിൽ അഗ്നിയുടെയും വായുവിന്റെയും ദ്വന്ദ്വനൃത്തങ്ങൾ വീക്ഷിച്ചു.
ചിതയിലെരിയുന്ന ജഡങ്ങളും മൂലയിൽ കൂട്ടിയിട്ട ഭാണ്ഡങ്ങളുമെല്ലാം ഇന്നലവരെ മനുഷ്യരായിരുന്നു. ഉണ്ണുകയും ഉറങ്ങുകയും വിവാഹം കഴിക്കുകയും സന്തത്യുൽപാദനം നടത്തുകയും സുഖിക്കുകയും ദുഃഖിക്കുകയും പ്രേമിക്കുകയും നിരാശപ്പെടുകയും ഒക്കെ ചെയ്ത
മനുഷ്യർ - ജീവിത സ്വാദനുഭവിച്ചുതുടങ്ങിയ യുവതീയുവാക്കന്മാരും വിരക്തിവന്ന
വൃദ്ധന്മാരും കന്യകകളും വിധവകളും ഗർഭിണികളും ശുദ്ധാത്മാക്കളും വഞ്ചകന്മാരും
പണ്ഡിതന്മാരും പാമരന്മാരുമൊക്കെ അക്കൂട്ടത്തിൽ കാണും. അവരെയെല്ലാം ഒരേ
ലേബലൊട്ടിച്ച്, പരലോകത്തേക്കുള്ള പാർസലുകൾ പോലെ മൂലയിൽ കൂട്ടിയിട്ടിരിക്കയാണ്.
ഗംഗയിലേക്കു നോക്കി, കത്തിപ്പടരുന്ന ചിതകളുടെ ഉജ്ജ്വല പ്രതിഫലനങ്ങൾ!
-മൃത്യുവിനു നിറപറദീപങ്ങൾ കാഴ്ചവെച്ചപോലെ
നദിയിൽനിന്നു കുളൂർ മാരുതൻ വീശിക്കൊണ്ടിരുന്നു.
തിണ്ണയിൽ മലർന്നുകിടന്നു പലതും ചിന്തിച്ചു. പൗരാണിക കാലംതൊട്ട് ഇന്നേവരെ എത്ര കോടി ശവങ്ങൾ ഈ ചുടലക്കളത്തിൽക്കിടന്നു വെന്തു വെണ്ണീറായിട്ടുണ്ടാവും...ഇനി എത്രകോടി വരാനിരിക്കുന്നു!....
കണ്ണുകൾ മയങ്ങി അങ്ങനെയങ്ങനെ ഉറങ്ങിപ്പോയതറിഞ്ഞില്ല..... എപ്പോഴോ മിഴി തുറന്നപ്പോൾ പരിസരത്തെക്കുറിച്ചു പെട്ടെന്ന് ഒരു ബോധവും കിട്ടിയില്ല. മുമ്പിൽക്കാണുന്ന അഗ്നിമണ്ഡലങ്ങൾ കത്തിയെരിയുന്ന ചിതകളാണെന്നു മനസ്സിലായി. കാശിയിലെ ഹരിശ്ശ്രഘട്ടം ചുടലയിലെ മതിൽത്തിണ്ണയിലാണു കിടക്കുന്നതെന്നും ഓർത്തു.
സമയത്തെപ്പറ്റി ഒരു നിർണ്ണയവുമില്ല. മണി പത്താവാം-പന്ത്രണ്ടാവാം- പുലരാറായെന്നുംവരാം....
മൂലയിലെ ശവഭാണ്ഡക്കൂമ്പാരത്തിന്റെ വണ്ണം ചുരുങ്ങിയിട്ടുണ്ട്. അടുപ്പുകൾ അഞ്ചും ശക്തിയോടെ എരിഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ, ദേഹണ്ഡക്കാരനെ കാണാനില്ല. സൂക്ഷിച്ചുനോക്കിയപ്പോൾ ഭയ്യനെ കണ്ടുകിട്ടി. ആ പാവം പണിയെടുത്തു തളർന്ന്
കിടന്നുറങ്ങുകയാണ്, ശവക്കൂമ്പാരത്തിനടുത്തുതന്നെ അവിടെ ഒരു റാന്തലും
മിന്നുന്നുണ്ട്...
ആരോ ആർത്തിയോടെ വെള്ളം കുടിക്കുന്നതുപോലെ ഒരു ശബ്ദം ഇടയ്ക്കിടെ കേൾക്കുന്നു ഗംഗയിലെ അലകൾ ശ്മശാനപ്പടവുകളിൽ വന്നടിക്കുന്ന ശബ്ദമാണെന്നു മനസിലായി
താമസിക്കുന്ന സത്രം രണ്ടുമൈൽ ദൂരെയാണ്. രാത്രി അസമയത്ത് ഒറ്റയ്ക്കു സഞ്ചരിക്കുന്നത് ആപൽക്കരമാണ്. ഇവിടെ ശവങ്ങൾ മനുഷ്യനെ ഉപദ്രവിക്കുകയില്ല. വഴിക്കു ചില പിശാചുക്കളുണ്ടാകും മനുഷ്യപ്പിശാചുക്കൾ, കാഷായവേഷക്കാരല്ലാത്ത ആളുകളെ ഒറ്റയ്ക്കു കണ്ടാൽ ആ മനുഷ്യപ്പിശാചുക്കൾ വെറുതെ വിടുകയില്ല. കക്ഷിയുടെ പാന്റിന്റെ കീശയിൽ നാലഞ്ചണയേയുള്ളൂ എന്ന വസ്തുത അവന്റെ കഥകഴിച്ചതിനു ശേഷമേ മനസ്സിലാവുകയുള്ളു....ഗംഗയുടെ അഗാധദത്തിലേക്ക് ഒരു ശവംകൂടി....
തിണ്ണയിൽത്തന്നെ കണ്ണും മിഴിച്ചു കിടന്നു.
എത്രനേരം അങ്ങനെ കഴിച്ചുകൂട്ടും? ഒരു നിശ്ചയവുമില്ല. നിമിഷങ്ങൾ യുഗങ്ങളായിട്ടാണു നിങ്ങുന്നത്.
മലർന്നുകിടന്നു മുകളിലേക്കു നോക്കി... തെളിഞ്ഞ ആകാശം. നക്ഷത്രകോടികൾ മിന്നുന്ന വിശാലമായ നീലാകാശം. സൃഷ്ടിയുടെ അനന്തവിസ്തൃതിയിൽ, ഊഹിക്കാൻ പോലും കഴിയാത്ത ഉയരങ്ങളിലെ
മായാമേഖലകളിൽ എന്തെല്ലാം നടക്കുന്നു!
പരാശക്തിയുടെ വലിയ വർക്ക്ഷോപ്പിലേക്കു നോക്കിക്കൊണ്ടു കിടന്നു ചിന്തിച്ചു. കോടികോടി നക്ഷത്രങ്ങൾ - അവ വിഹായസ്സിൽ സ്ഥിതിചെയ്യുന്നത് ഒരേ വിതാനത്തിലല്ല - ഉയരെ - ഉയരെ - ഉയരെ... അനേകം നിലകളിലായി അനന്തതയിലേക്കു വ്യാപിച്ചുകിടക്കുന്ന അദ്ഭുതമണ്ഡലങ്ങൾ - അവിടേക്കുള്ള ദൂരമോ?
ആധുനികയാതിശ്ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഒന്നളന്നു നോക്കട്ടെ - കാലവും ദൂരവുമായി ഒരു കളി നടത്തി സമയം കഴിക്കാം...
ഒരു സെക്കൻഡിൽ 1,87,000-ൽപ്പരം മൈലുകൾ സഞ്ചരിക്കുന്ന പ്രകാശരശ്മിയെ അളവുകോലായിപ്പിടിക്കാം. ആ രശ്മിക്ക് ചന്ദ്രഗോളത്തിലെത്താൻ ഒന്നിൽച്ചില്വാനം സെക്കൻഡ് സമയം മതി. പിന്നെ അഞ്ചു മണിക്കൂറു കൊണ്ട് അതു സൗരയൂഥം കടക്കുന്നു. സൗരയൂഥത്തിനുമപ്പുറം, ആദ്യത്തെ നക്ഷത്രവിതാനത്തിലെ, ഏറ്റവും താഴെയുള്ള നക്ഷത്രത്തിലെത്താൻ നാലു വർഷം വേണം. ആ നക്ഷത്രസംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്നു മറ്റേയറ്റത്തെത്താൻ 80,000 വർഷങ്ങൾ സഞ്ചരിക്കണം. പിന്നെ ഒരു ശൂന്യമണ്ഡലം അതിന്നപ്പുറം ഇരുപതു ലക്ഷം വർഷങ്ങൾക്കകലെ - ആന്ദ്രേമിദാ എന്ന നക്ഷത്രരാജ്യം. ആന്ദ്രേമിദായ്ക്കുമപ്പുറം കോടിക്കണക്കിൽ ഉഡു മണ്ഡലങ്ങൾ അവയിൽ ഏറ്റവും വലുത്, ഓരോ പിടാരത്തിലും കോടിക്കണക്കിൽ നക്ഷത്രങ്ങൾ പ്രകാശിക്കുന്ന പതിനായിരം പിടാരങ്ങളോടുകൂടിയ ഹെർക്കുലീസ് എന്ന നക്ഷത്രസാമ്രാജ്യം! ആ നക്ഷത്രസാമ്രാജ്യം കിടക്കുന്നതോ, മുപ്പതുകോടി പ്രകാശവർഷങ്ങൾക്കകലെ! തീർന്നില്ല അതിനപ്പുറവുമുണ്ട്.....തല ചുറ്റുന്നു.
ഞാൻ കാണുന്ന ചില നക്ഷത്രങ്ങളുടെ രശ്മികൾ, 18,000 മുതൽ 1,84,000 കൊല്ലങ്ങൾകൊണ്ടാണു ഭൂമിയിലെത്തിയത് ബാഹ്യാകാശത്തിൽ ഒരു പാണ്ടുപോലെ കാണുന്ന ആകാശഗംഗ (milky Way)പതിനായിരം കോടി നക്ഷത്രങ്ങളുടെ പ്രകാശസൂചനയാണ്. ആകാശഗംഗയിൽനിന്ന് ഭൂമിയിലേക്കുള്ള ദൂരമോ - 50,000 പ്രകാശവർഷങ്ങൾ!
ഞാൻ കാണുന്ന നക്ഷത്രങ്ങളിൽ എത്രയോ എണ്ണം ലക്ഷമോ കോടിയോ കൊല്ലങ്ങൾക്കുമുമ്പു കെട്ടണഞ്ഞുപോയവയായിരിക്കും. പതിനായിരമോ ലക്ഷമോ കോടിയോ കൊല്ലങ്ങൾക്കുമുമ്പു രൂപമെടുത്ത നക്ഷത്രങ്ങളുടെ രശ്മികൾ ഭൂമിയിലെത്താൻ ലക്ഷക്കണക്കിലോ, കോടിക്കണക്കിലോ കൊല്ലങ്ങൾ ഇനിയും കഴിയേണ്ടിവരും. അതായത്, ഞാൻ കാണുന്ന നക്ഷത്രങ്ങളിൽ എത്രയോ എണ്ണം ഇന്ന് ഇല്ലാത്തവയ് പിറകെ പിറകെ പിറന്ന താരങ്ങളെ ഞാൻ കാണുന്നുമില്ല. ഇല്ലാത്തതിനെ ഞാൻ കാണുന്നു. ഉള്ളതിനെ ഞാൻ കാണുന്നില്ല. ഇതുതന്നെയല്ല ആർഷഭാരതത്തിലെ ദാർശനികർ പറയുന്ന മായാപ്രപഞ്ചം?....
ചിതയിൽനിന്നു ചില പൊട്ടലും ചീറ്റലും കേൾക്കുന്നു - തലയോടു കരിഞ്ഞു പൊട്ടുകയായിരിക്കും ഗർഭിണിയുടെ വീർത്തവയർ പിള്ളയോടു കൂടി പൊരിയുകയായിരിക്കും...
നിമിഷങ്ങൾ യുഗങ്ങളായിത്തന്നെ നീങ്ങിക്കൊണ്ടിരിക്കുന്നു- നീങ്ങുന്നുണ്ടോ? കാലം സ്തബ്ധമായിപ്പോയോ? ഒന്നും മനസ്സിലാവുന്നില്ല... എന്നാൽ, ജീവിതത്തിൽ കഴിഞ്ഞ ചില സംഭവങ്ങൾ ഓർക്കാൻ കഴിയുന്നുണ്ട്.... പരസ്പരബന്ധമില്ലാത്ത
സ്വപ്നങ്ങൾപോലെ അവ മനസ്സിലൂടെ ഇഴഞ്ഞുപോകുന്നു. (ആ സമയത്ത് ആയിരം മൈൽ അകലെ തമിഴ്നാട്ടിലെ ഒരു പട്ടണ മൂലയിൽ വട്ടൻ കുഞ്ഞപ്പു, ഭൗതികദേഹം വെടിഞ്ഞു പ്രേതലോകത്തിലേക്കുള്ള പ്രയാണം ആരംഭിച്ചുകഴിഞ്ഞിരുന്നു.)
യുഗങ്ങൾ യുഗങ്ങൾ യുഗങ്ങൾ.. ചിത എരിഞ്ഞണയരുതേ എന്നു പ്രാർത്ഥിച്ചു.
-ശവപ്പന്തങ്ങളുടെ വെളിച്ചമാണ് ഇവിടെ ആശ്വാസമരുളുന്നത് അവ കെട്ടടങ്ങിയാൽ ഇരുട്ട് ഇഴഞ്ഞുകേറും കോടാനുകോടി ആത്മാക്കൾ ഇഴുകിക്കൂടിയ ഇരുട്ട്
ബഹിരാകാശത്തിന്റെ അഗാധമണ്ഡലങ്ങളിലേക്ക് വീണ്ടും കണ്ണയച്ചു. ആ നക്ഷത്രങ്ങളുടെ നീക്കത്തിന്റെ സൂച്യഗ്ദൂരംപോലും കോടാനുകോടി നാഴികകളായിരിക്കും...എയിൻസിന്റെ ഫോർത്ത് ഡയമെൻഷൻ തിയറി ശരിക്കും ഗ്രഹിക്കാൻ കഴിയുന്നുണ്ട്... ഐഹികപാരത്രികസമരേഖകൾ കൂട്ടിമുട്ടുകയാണ്...അനന്തതയുമായി അടുത്ത സമ്പർക്കം പുലർത്തുകയാണ്... പ്രേതലോകത്തിൽ വിഹരിക്കുകയാണ്...
ഗംഗാമായിക്കിജയ്
ദൂരെനിന്ന് ഒരാരവം. മനുഷ്യശബ്ദമാണ് ഹാ! മനുഷ്യശബ്ദം എത്ര മധുരം! ബ്രാഹ്മമുഹൂർത്തത്തിൽ, ഗംഗയുണർത്താൻ, പാണ്ഡകളുടെ വരവാണ് പുഷ്പാലംകൃതകുംഭമെഴുന്നള്ളിച്ച്, 'ഗംഗാമായി-കി-ജെയ് എന്ന ആർപ്പുവിളിയോടുകൂടി.... മതിൽത്തിണ്ണയിൽനിന്നു മെല്ല എഴുന്നേറ്റ് ഗംഗയിലിറങ്ങി മുഖത്തു വെള്ളം തളിച്ച് നേരേ സത്രത്തിലേക്കു നടന്നു....
“എന്റെ ഉണ്ണൂലി എന്റെ ഉണ്ണല നേരാണ്--ഓളെ തൊളേളല് കാരമുള്ളായിരുന്നു - ന്നാലോ, ഓളെ കരളില് ഒര് തേടും ഉണ്ടായിരുന്നു....
വേലുമുപ്പരുടെ ഉണ്ണൂലിമന്ത്രം ശ്രീധരനെ, കാശിയിൽ നിന്ന് വേലുമുപ്പരുടെ കോലായിലേക്കുണർത്തി.