തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ കുന്നിൻ പാർശ്വങ്ങൾ മുക്കാൽ ഭാഗവും വെട്ടി ശരിപ്പെടുത്തി പടവുകണ്ടങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാംകണ്ടം', 'രണ്ടാംകണ്ടം' അങ്ങനെ കണ്ടങ്ങളെ നമ്പറിട്ടാണു വിളിക്കുന്നത്. ആറാംകണ്ടത്തിനു മുകളിൽ കുന്നിന്റെ ഉച്ചിയിലോളം വൃക്ഷനിബിഡമായ കാടുകളാണ്.
ഇടയ്ക്കു പാറക്കണ്ടം” എന്നൊരു കണ്ടവും നമ്പറിൽ പെടാതെ കിടക്കുന്നുണ്ട്. ഈ കണ്ടങ്ങൾക്കെല്ലാം അനേകം ഉപഖണ്ഡങ്ങളുമുണ്ട്. മദ്ധ്യത്തിലെ താണനിലത്തിലാണ് ഇലഞ്ഞിപ്പൊയിൽ തറവാട്. അധികം വലിപ്പമില്ലാത്ത പുല്ലുമേഞ്ഞ വീട്. വടക്കുഭാഗത്തെ തേങ്ങാക്കൂട് വീടിന്റെ വലിയൊരു ഭാഗം കൈവശപ്പെടുത്തിയിരിക്കുന്നു. ചാണകം മെഴുകി വൃത്തിയാക്കിയ വിശാലമായ മുറ്റത്തിനപ്പുറം വലിയൊരു ആലയുണ്ട്. പനമ്പാത്തികൾകൊണ്ടു വേർതിരിച്ച ആലയുടെ അറകളിൽ പശുക്കളും കാളകളും അയവിറക്കിക്കഴിയുന്നു. മുറ്റത്തിന്റെ ഒരു മൂലയിൽ രണ്ടുമൂന്നു വൈക്കോൽക്കുണ്ടുകളും പൊങ്ങിനിക്കുന്നു.
വീട്ടിന്റെ മണ്ഡലത്തിലും പടിപടിയായുള്ള പറമ്പുകളിലും തെങ്ങ്, മാവ്, പിലാവ്, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളും, അഞ്ചാറു കുടപ്പനകളും വളർന്നുനിക്കുന്നു. മുറ്റത്തിനെതിർവശത്ത് നൂറ്റാണ്ടു പ്രായം ചെന്ന ഒരിലഞ്ഞിമരം, ശാഖോപശാഖകളായി ആകാശത്തിലേക്കു വളർന്ന്, പറമ്പിലും മുറ്റത്തും നിത്യവും പുഷ്പവൃഷ്ടി ചെയ്തുകൊണ്ടു നിലകൊള്ളുന്നു.
കണ്ടങ്ങളിൽ നിറയെ കൃഷിചെയ്തിട്ടുണ്ട്. പയർ, വെണ്ട, വഴുതിന, ചേമ്പ് തുടങ്ങിയ നാനാതരം പച്ചക്കറികൾ.
പാതിവിടർത്തിയ പച്ചപ്പട്ടു കുടകൾ പല നിരകളിലായി കുത്തിനിർത്തിയപോലെ കാണുന്ന കണ്ടങ്ങളിൽ ചേനക്കൃഷിയാണ്. ചില പറമ്പുകളുടെ മൂലകളിൽ പച്ചപ്പട്ടുതോരണങ്ങൾ തൂക്കിയപോലെ കാണുന്നത് കയർ കെട്ടി വളർത്തിയ കാവിത്തു (കാച്ചിൽ) വള്ളികളാണ്. ചില കണ്ടങ്ങളിൽ കയ്യപ്പന്തലുകൾ പൊന്തിനിൽക്കുന്നു.
മറ്റൊരു പറമ്പിലെ കൊടിതോരണങ്ങൾ വെറ്റിലക്കൃഷിയുടേതാണ്. മിക്ക മരങ്ങളിലും മുളകുവള്ളികൾ പടർത്തിയിട്ടുണ്ട്. ഒന്നുരണ്ടു വലിയ കണ്ടങ്ങളിൽ പാമോടൻ നെല്ലും കൃഷിചെയ്തിരിക്കുന്നു.
പാറക്കണ്ടത്തിൽ ഒരു വലിയ കൂടാരം പൊങ്ങിക്കാണുന്നു. നൂൽവല കൊണ്ടുള്ള ഈ കൂടാരത്തിനകത്താണ് കൊപ്പരക്കളം. നാളികേരം വെട്ടി ഉണക്കാൻ പരത്തിയിട്ട കൊപ്പരക്കളത്തിൽ കാക്കകളുടേയും മറ്റു കിളികളുടേയും കൈയേറ്റം തടുക്കാനാണ് ഈ വലക്കൂടാരം.
ഇലഞ്ഞിപ്പൊയിലിന്റെ കിഴക്കുഭാഗം വിശാലമായ നെൽ വയലുകളാണ്.
നെൽവയലുകളുടെ ഒരുവശത്തു കൊറ്റികളും ചിലപ്പോൾ വിദേശങ്ങളിൽനിന്നു വിരുന്നുവന്ന എരണ്ടപ്പക്ഷികളും വിഹരിക്കുന്ന വലിയൊരു ചാലി(വെള്ളം നിറഞ്ഞ താണ പ്രദേശം)യാണ്. ഈ സ്ഥലങ്ങളെല്ലാം ഇലഞ്ഞിപ്പൊയിലിനോടു ചേർന്നതാണ്. ശ്രീധരനെ മുത്തച്ഛൻ ഇടയ്ക്കിടെ ഇലഞ്ഞിപ്പൊയിലിലേക്കു പാർക്കാൻ
കൂടെക്കൊണ്ടുപോകും. ഇലഞ്ഞിപ്പൊയിലിൽ പോയി പാർക്കാൻ ശ്രീധരന് എന്തൊരുത്സാഹമാണ് ശ്രീധരന്റെ അമ്മ പറയും: “അങ്ങോട്ടു പോവാ എന്നു കേട്ടാൽ കുഞ്ഞനു കഞ്ഞീം വേണ്ട, ചോറും വേണ്ട; ഉറക്കോം. പരമാർത്ഥമാണ്.
ശ്രീധരനെ സംബന്ധിച്ചിടത്തോളം ഇലഞ്ഞിപ്പൊയിൽ പുതിയൊരു മായാലോകമായിരുന്നു. അതിരാണിപ്പാടത്തെ ചെളിത്തോടുകളും ഓടിക്കളിക്കാനിടമില്ലാത്ത ഇടുങ്ങിയ പറമ്പുകളും വിട്ടു വിശാലസുന്ദരമായൊരു ലോകത്ത് സ്വച്ഛന്ദം വിഹരിക്കാം. എന്തൊരു മാറ്റം! പച്ചക്കറിത്തോപ്പുകളിലൂടെ ചുറ്റിനടക്കാം. നിറപ്പകിട്ടാർന്ന പാപ്പാത്തികളുടെയും തുമ്പികളുടെയും പിന്നാലെ നൃത്തംവെച്ചു നീങ്ങാം.
കിളികളുടെ പാട്ടുകൾ കേൾക്കാം. പക്കയും മാങ്ങയും തിന്നു മടുക്കും. പാറക്കണ്ടത്തിലെ കൊപ്പരക്കളത്തിൽ ചെന്നാൽ കാവൽക്കാരൻ കേളൻ ശ്രിധരൻ കൊപ്പക്കഷ്ണം അടർത്തിക്കൊടുക്കും. വെയിലേറ്റു പാതിയുണങ്ങിയ കൊപ്പക്കഷ്ണത്തിന് എന്തൊരു കൊതിപ്പിക്കുന്ന ഗന്ധമാണ്. വായിലിട്ടു ചവയ്ക്കാൻ എന്തൊരു സ്വാദാണ്! മുത്തച്ഛൻ കാളകൾക്കു പൊതി കൊടുക്കുമ്പോൾ അരികെ ചെന്നിരിക്കും. പുഴുങ്ങിയ മുതിരയും മറ്റുചില പദാർത്ഥങ്ങളും ഒരു വൈക്കോൽ പ്പൊതിയിലാക്കി ചുരുട്ടി മുത്തച്ഛൻ കാളയുടെ വായ പിടിച്ച് അതിൽ തിരുകിക്കൊടുക്കുന്നതും കാള താഴത്തെ അണ്ണി ചക്കാട്ടുംപോലെ തിരിച്ചു.
തീൻ ചവയ്ക്കുന്നതും അദ്ഭുതത്തോടെ നോക്കിയിരിക്കും. കാളകൾക്ക് മൈലൻ, ചോപ്പൻ, പുള്ളി, കണ്ണപ്പൻ എന്നെല്ലാമാണു പേരുകൾ, കാളകളെ തീറ്റുമ്പോൾ മുത്തച്ഛൻ ശ്രീധരനോടു പല തമാശകളും പറയും, ചിലപ്പോൾ ശ്രീധരൻ തരത്തിൽ ചോദിക്കും; “മുത്തച്ഛാ, ഇനിയൊരു പൊതി ഞാൻ കൊടുക്കട്ടേ?' “വേണ്ട മോനെ, വേണ്ട.” മുത്തച്ഛൻ തലയാട്ടിപ്പറയും; “നിന്റെ അഞ്ചുവിരലും വെണ്ടക്കായ തിന്നുംപോലെ കണ്ണപ്പൻ ചവച്ചുതിന്നുകളയും." "ഇല്ല മുത്തച്ഛാ, മുത്തച്ഛൻ കൊടുക്കുംപോലെ എനിക്കും കൊടുക്കാനറിയാം.
അങ്ങനെ ശ്രീധരന്റെ നിർബന്ധം മൂക്കുമ്പോൾ മുത്തച്ഛൻ ഇത്തിരി മുതിരയും ഇത്തിരി വൈക്കോലുംകൊണ്ട് ഒരു കുഞ്ഞിപ്പൊതിയുണ്ടാക്കി ശ്രീധരന്റെ കൈയിൽ കൊടുക്കും. എന്നിട്ട് മൂരിയുടെ വായ പിളർത്തിപ്പിടിച്ചു വെക്കും. മുതിര അരച്ച അമ്മിപോലെയുള്ള മൂരിയുടെ നാക്കും ചക്കുപോലുള്ള വായും നല്ലപോലെ ഒന്നു നോക്കി, ശിധരൻ ആ കുഞ്ഞിപ്പൊതി അതിലേക്കിട്ടു കൊടുക്കും. കണ്ണപ്പൻ ഇപ്പോൾ വായിൽ ചവയ്ക്കുന്നത് ശ്രീധരന്റെ പൊതിയാണ് എന്നോർക്കുമ്പോൾ ശ്രീധരന് എന്തൊരഭിമാനമാണെന്നോ!
മുരിവണ്ടിക്കാരൻ തെയ്യന്റെ മകൻ അപ്പുവിന്റെകൂടെ ശ്രീധരൻ ചിലപ്പോൾ ആറാംകണ്ടത്തിനപ്പുറത്തെ കാട്ടിലേക്കു പോകും. അവിടെ തെച്ചിപ്പഴവും ഞാറയ്ക്കയും സമൃദ്ധിയായുണ്ട്.
ഇഷ്ടംപോലെ പറിച്ചു തിന്നാം. പഴം പറിച്ചു തിന്നുന്നതിനുമുമ്പ് അപ്പുവിനു പരിശോധിക്കണം. ഇതു തിന്നണ്ട് അപ്പു വിലക്കും. ഇതു പാമ്പു കൊത്തിയ പഴമാണ്, വിഷം. കാട്ടിൽ ധാരാളം പാമ്പുകളുണ്ട്. അതാണൊരു പേടി, വേലിക്കരികിലെ പടർപ്പിലൂടെ ഒന്ന് ഇഴഞ്ഞുപോകുന്നതും ഒരിക്കൽ കണ്ടു. പുല്ലാഞ്ഞി മൂർഖനാണെന്ന്
അപ്പു പറഞ്ഞു.
അപ്പു മരത്തിന്റെ മുകളിൽ കയറിനിന്ന് നാലുപാടുമുള്ള കാഴ്ചകൾ നോക്കി രസിക്കും. ചിലതെല്ലാം ശ്രീധരനും പറഞ്ഞുകൊടുക്കും. അതാ, അക്കാണുന്നത് ചെറുമക്കളുടെ ചുടലയാണ്; അപ്പു ദൂരെ ചൂണ്ടിക്കാണിക്കും. ശ്രീധരനും അതൊന്നു കാണണം. പക്ഷേ, മരത്തിൽ കേറാൻ വശമില്ല. അപ്പു താഴെയിറങ്ങി ചുമലും കുനിച്ചു നിന്നുകൊടുക്കും.
എന്റെ തോളിൽ ചവുട്ടി നിന്ന് നോക്ക്, ശ്രീധരൻ അപ്പുവിന്റെ ചുമലിൽ ചവുട്ടിനിന്ന് മരത്തിന്മേൽ പറ്റിപ്പിടിച്ചു കയറിനോക്കും. കുന്നിനപ്പുറത്തു കാട്ടുചമ്പകമരങ്ങൾ ചിതറിക്കിടക്കുന്ന ഒരു വെളിമ്പറമ്പ് അവിടെയാണ് ചെറുമച്ചുടല. അപ്പു ഒരിക്കൽ അതിനടുത്തു പോയി നോക്കിയിട്ടുണ്ട്. ചത്ത ചെറുമികളുടെ കല്ലുമാലകളും ഓട്ടുവളകളും അവിടെ വലിച്ചെറിഞ്ഞിട്ടതു കണ്ടുവെന്നും അപ്പു ശ്രീധരനോടു പറഞ്ഞു.
'ചൂണ്ടിന്മേൽപ്പാണ്ടുള്ള ചെക്കുവും അപ്പുവും മൂരികളെ കുളിപ്പിക്കാൻ പുഴയിലേക്കു കൊണ്ടുപോകുമ്പോൾ ചിലപ്പോൾ ശ്രീധരനും അവരുടെ കൂടെ പോകും. വടക്കേക്കുന്നിന്റെ മറുവശത്താണു പുഴ.
വയലിലൂടെ തോടും കടന്നു ചുറ്റിപ്പോകണം. കുന്നിനെച്ചുറ്റി ഒഴുകുന്ന പുഴയ്ക്കു വളവിൽ വലിയൊരു കയമുണ്ട്. ചെകുത്താൻ കയമെന്നു വിളിക്കും. കയത്തിനടുക്കൽ ഒരു കൂറ്റൻ പാറയുമുണ്ട്. ആ കയത്തിനടുക്കൽ നേരമല്ലാത്തനേരത്ത് ഒരാളും പോവുകയില്ല. അവിടെ പകലും കൂട്ടികളുണ്ടാകും - പണ്ടുകാലത്തു നാടുവാഴിത്തമ്പുരാൻ ശിക്ഷകൽപ്പിച്ചു കുറ്റവാളികളെ കഴുത്തുവെട്ടിക്കൊന്നിരുന്നത് ആ പാറമേൽവെച്ചായിരുന്നു.
അപ്പു പറയും: “ശിക്ഷവിധിച്ച ആളെ പാറപ്പുറത്തു കേറ്റി നിർത്തും. എന്നിട്ട് ആരാച്ചാർ വാൾ വീശി, ഒരൊറ്റ വെട്ട്, തല! ചെയിത്താൻ കയത്തിൽ " കയത്തിലെ വെള്ളം ഓരോ നേരത്തും, ഓരോ നിറമായിരിക്കും. ചിലപ്പോൾ കടും ചോരയുടെ നിറം-ചിലപ്പോൾ നിലം കലക്കിയപോലെ മറ്റുചിലപ്പോൾ മഞ്ഞൾ കലക്കിയപോലെ. അതെല്ലാം ചെകുത്താന്മാരുടെ മായാവിദ്യയാണെന്ന് അപ്പു പറയും.
മൂരികളെ തേച്ചുകുളിപ്പിച്ചുകഴിഞ്ഞാൽ അപ്പു അവയെ അക്കരയ്ക്കു നീന്തിക്കും പിന്നെ അവിടുന്നിങ്ങോട്ടും അതിനുശേഷം അപ്പുവിനും ഒരു കുളിയുണ്ട്.
വെള്ളത്തിലേക്ക് ഒരൊറ്റച്ചാട്ടം പിന്നെ അപ്പുവിനെ കാണുകയില്ല. ശ്രീധരൻ പരിഭ്രമത്തോടെ വീർപ്പടക്കി പുഴയിലേക്കു നോക്കി നിൽക്കുന്നു. അപ്പുവിന് എന്തുപറ്റി? പെട്ടെന്ന് അവൻ അക്കരെയുള്ള പാറക്കെട്ടിനരികെ പൊങ്ങും. എന്നിട്ടു പാറമേൽ കേറിനിന്ന് ഉറക്കെ ഒരു കൂക്കുവിളി. മൂക്കു പൊത്തിപ്പിടിച്ചുകൊണ്ട് പാറപ്പുറത്തുനിന്നു പിന്നെയും വെള്ളത്തിലേക്ക് ഒരു ചാട്ടം. മുങ്ങാംകുഴിയിട്ടുകൊണ്ട് ഇക്കരെ വന്നു പൊങ്ങും.
അപ്പു മലർന്നുകിടന്നു നീന്തും. അങ്ങനെ നീന്തിക്കൊണ്ടിരിക്കെ വായിൽ കൈവിരലിട്ടു പല്ലുതേക്കും പുഴയിൽനിന്നു വെള്ളം മുക്കി വായിലാക്കി കുലുക്കുഴിയും. അപ്പുവിന്റെ അഭ്യാസങ്ങൾ കണ്ട് ശ്രീധരൻ അദ്ഭുതത്തോടെ കൈകൊട്ടി ഹൈയ് യ് എന്ന് ആർത്തുവിളിച്ച് അഭിനന്ദനം പാസ്സാക്കും.
അപ്പോഴൊന്നും ചെക്കുവിനെ അവിടെയെങ്ങും കാണുകയില്ല. ചെക്കു എവിടെപ്പോയി? ശ്രീധരൻ അപ്പുവിനോടു ചോദിക്കും. 'അറിഞ്ഞുകൂടാ' എന്ന് അപ്പു കണ്ണുചിമ്മിക്കാണിക്കും.
ഒരു ദിവസം ചെക്കുവിനെക്കൂടാതെയാണ് അപ്പുവും ശ്രീധരനും മൂരികളെയും കൊണ്ടു
പുഴയിലേക്കു പോയത്. അന്ന് അപ്പു ശ്രീധരനോടു സൗകര്യമായിപ്പറഞ്ഞു: “ഞാൻ നിനക്ക് ഒരു സംഗതി കാട്ടിത്തന്നാൽ നീ ആരോടും പറയൂല എന്ന് ഈശ്വരനെപ്പിടിച്ച് ആണയിടണം."
“ഈശ്വരനാണ് ആരോടും പറയൂല.” ശ്രീധരൻ സത്യം ചെയ്തു. പുഴക്കരയിലെ ഒരു പാറയുടെ അരികിലേക്ക് അപ്പു നടന്നു. പിന്നാലെ ശ്രീധരനും.
പാറയുടെ പിറകിലെ പൂഴിമണ്ണിൽ ഒരിടത്ത് അപ്പു മാന്തിക്കുഴിച്ച് ഒരു സാധനം പുറത്തെടുത്തു. ഒരു വലിയ കുപ്പി, കുപ്പി അടച്ചിരുന്ന മുളിയിലകൊണ്ടുള്ള തിരുക്കടപ്പ് കടിച്ചുവലിച്ചെടുത്തു. കുപ്പി വായിൽ ചെരിച്ചു പിടിച്ച് അതിലുണ്ടായിരുന്ന വെള്ളം മൂന്നുനാലിറക്കു കുടിച്ചു. പിന്നെ പുഴയിൽനിന്നും ഒരുകുടന്ന വെള്ളം മുക്കി കുപ്പിയിലൊഴിച്ചു പഴയപോലെ നിറച്ച്, തിരുക്ക് അമർത്തി അവിടെത്തന്നെ കുഴിച്ചിട്ടു.
“ചെക്കു അമ്മാമന്റെ റാക്കാണ്.” അപ്പു ചുണ്ടു തുടച്ചുകൊണ്ടു പറഞ്ഞു. (അപ്പുവിന്റെ
ഒരകന്ന കുടുംബക്കാരനാണു ചെന്നു.) ശ്രീധരന് ഒന്നും മനസ്സിലായില്ല. അപ്പു വിവരിച്ചു പറഞ്ഞുകൊടുത്തു: കുന്നിൻ ചെരിവിലെ വലിയൊരു കുഴിയിൽ വെച്ച് ചെക്കു ഉച്ചനേരത്തു പനങ്കള്ളുകൊണ്ടു റാക്കു കാച്ചും.
വാറ്റിയെടുത്തു കള്ളച്ചാരായം കുപ്പിയിൽ നിറച്ചു കുപ്പികൾ പുഴക്കരയിലെ ആ പാറയുടെ പിറകിലെ പൂഴിമണ്ണിൽ കുഴിച്ചിടും. സന്ധ്യകഴിഞ്ഞാൽ വന്നു മാന്തിയെടുത്ത് ആവശ്യക്കാർക്കു കൊണ്ടുപോയി വിൽക്കും. അന്നു മൂരികളെ കുളിപ്പിച്ചു മടങ്ങുമ്പോൾ അപ്പുവിനു നല്ല അമല്. അവൻ
ആനന്ദത്തോടെ ചില തോന്ന്യാസപ്പാട്ടുകൾ പാടി:
ചേനപറമ്പിലെയുണ്ണലിയമ്മയും
പാണൻ കണാരനും ചിറ്റമായി.
കഞ്ഞിക്കലത്തിനു താടിവന്നു പിന്നെ
കൊമ്പൻമരത്തിനു മീശവന്നു....
അപ്പു വഴിക്കരികെ കണ്ട അപ്പയും തുമ്പയുമെല്ലാം പറിച്ചു വായിലിട്ടു
ചവച്ചുകൊണ്ടിരുന്നു, റാക്കിന്റെ നാറ്റം പോക്കാൻ.
കിഴക്കേ ചാലിയിൽ എരണ്ടകൾ കൂട്ടത്തോടെ പറന്നുവീഴും. അവ വെള്ളത്തിൽ പൊങ്ങിക്കിടന്നു ഞണ്ടുകളെയും മീനുകളെയും പരതി നീങ്ങുന്നതു കൗതുകകരമായൊരു
കാഴ്ചയാണ്. മനുഷ്യരെ അടുത്തു കണ്ടാൽ അവ കൂട്ടത്തോടെ പറന്നുകളയും. എരണ്ടകളെ പിടിക്കുന്ന വിദ്യ അപ്പുവിനറിയാം. അവൻ ഒരു പഴയ മൺകലത്തിൽ രണ്ടു ദ്വാരങ്ങളുണ്ടാക്കി കലം തലയിൽ കമിഴ്ത്തി മൂടി മെല്ല വെള്ളത്തിലിറങ്ങി കഴുത്തുവരെ മുങ്ങും.
തല മൂടിയ കലം മാത്രമേ വെളിക്കു കാണുകയുള്ളൂ. അടുത്തേക്ക് ഒഴുകിവരുന്ന കലത്തിനടിയിൽ അപ്പു എന്നൊരു വിരുതനുണ്ടെന്ന കഥ പാവം എരണ്ടകൾക്കു മനസ്സിലാവുകയില്ല. എരണ്ടയുടെ അടുത്തെത്തിയാൽ അപ്പു വെള്ളത്തിൽ നിന്നു കൈപൊക്കി തരത്തിൽ ഒരൊറ്റപ്പിടുത്തം. നടന്നതെന്താണെന്ന് അടുത്തുള്ള എരണ്ടകൾ പോലും അറിയുകയില്ല.
അത്ര വിദഗ്ദമായിട്ടാണ് അപ്പുവിന്റെ കൈയും കലാശവും. ചിലപ്പോൾ അപ്പു ഒരൊറ്റദിവസംകൊണ്ടു പത്തും പതിനഞ്ചും എരണ്ടകളെ കബൂലാക്കും.
ചെറുപുഴുക്കളേയും മറ്റും കൊത്തിപ്പെറുക്കിത്തിന്നാൻ പറമ്പിൽ വിരുന്നു വരുന്ന
കൗതുകമുള്ളൊരു പക്ഷിയാണ് കൊത്തിൽ (കൊത്തളൻ). ഒരിക്കൽ അപ്പു
ഈർക്കിലുകൾ കൊണ്ടൊരു സൂതക്കൂടുണ്ടാക്കി ഉള്ളിൽ ഒരു വലിയ കുടപ്പുഴുവിനെ കോർത്തുകെട്ടി ഒരു കൊത്തിളിനെ ആകർഷിച്ചു വരുത്തി പിടിച്ച് ശ്രീധരനു സമ്മാനിച്ചു.
തലയിലും കൊക്കിലും മേടയിലും കാലിലും തൂവലുകളിലുമെല്ലാംകൂടി ഒമ്പതു നിറമുള്ള ആ അദ്ഭുതകരമായ പക്ഷിയെ ശ്രീധരൻ വാത്സല്യത്തോടെ പരിശോധിച്ചുകൊണ്ടിരിക്കെ അപ്പു ഓടിവന്ന് അറിയിച്ചു. “ശ്രീധരന്റെ അച്ഛനുണ്ട് വന്നിട്ട്.
അച്ഛനെ കാണുന്നതു ശ്രീധരനു സന്തോഷമാണ്. ദ്വീപിൽനിന്നു വരുന്ന തൊണ്ടിയലുവയും, അറബികൾ പത്തേമ്മാരിയിൽ കൊണ്ടുവരുന്ന കാരയ്ക്ക (ഈത്തപ്പഴം)യും, പട്ടണപ്പലഹാരങ്ങളായ ലഡുവും ജിലേബിയും അലുവയും മറ്റും അച്ഛൻ തിന്നാൻ കൊണ്ടുവരും. എന്നാൽ, തന്നെ പടിഞ്ഞാട്ടു (പട്ടണത്തിലേക്ക്) കൂട്ടിക്കൊണ്ടുപോവാനാണ് അച്ഛൻ വന്നിരിക്കുന്നത് എന്നോർക്കുമ്പോൾ ശ്രീധരനു കരച്ചിൽ വരും.
പോണ്ട എന്ന് അപ്പുവും ശ്രീധരനെ സ്വകാര്യമായി ഉപദേശിക്കും: പനന്തത്തയെ പിടിച്ചു തരാം കാട്ടിൽ പോയി ചെമ്പോത്തിന്റെ കൂടു കാട്ടിത്തരാം. അങ്ങനെ അപ്പു പലതും പറഞ്ഞു പ്രലോഭിപ്പിക്കും. കൊടുവേലി എന്ന അദ്ഭുതമൂലികയെപ്പറ്റി അപ്പു പറയും. അതിന് ഇരുമ്പു വെള്ളമാക്കാനുള്ള ശക്തിയുണ്ട്- കാട്ടിലെ മരത്തിൽ ചെമ്പോത്തിന്റെ കൂടു കണ്ടുപിടിച്ച് ചെമ്പോത്തിൻ കുഞ്ഞിന്റെ കാലിൽ ഒരിരുമ്പു ചങ്ങല കെട്ടിയിടണം. തള്ളപ്പക്ഷി വരുമ്പോൾ ഇരുമ്പു ചങ്ങലയിൽ കിടക്കുന്ന കുഞ്ഞിനെ കാണും. ഉടനെ പറന്നുപോയി കാട്ടിൽനിന്നു കൊടുവേലിവേര് കൊത്തിക്കൊണ്ടു വരും.
ആ മരുന്നു ചങ്ങലയിൽ തൊടേണ്ട താമസം, ഇരുമ്പുചങ്ങല വെള്ളമായിപ്പോകും പിറ്റേന്ന് ആ കൂട്ടിൽ നോക്കിയാൽ കൊടുവേലിവേര് അവിടെ കിടക്കുന്നതു കാണാം. അതു കൈക്കലാക്കിയാൽ പിന്നെ മനസ്സിൽ വിചാരിച്ചത് എല്ലാം
സാധിക്കും. കാട്ടിൽ കയറിയാൽ അപ്പു എല്ലാ മരങ്ങളുടേയും മുകളിൽ കയറി നോക്കും
ചെമ്പോത്തിന്റെ കൂടു കണ്ടുപിടിക്കാൻ. ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ പാർക്കുന്നതിൽ അപ്പുവിനും ശ്രീധരനു തിന്നാൻ കിട്ടുന്ന പലഹാരങ്ങളെല്ലാം അവനും തട്ടാം. കാര്യമുണ്ടായിരുന്നു:
അച്ഛൻ തിരിയെ പുറപ്പെടാറായാൽ ശ്രീധരൻ എവിടെയെങ്കിലും പോയി ഒളിച്ചുകളയും. കൃഷ്ണൻമാസ്റ്റർ മകനെ ദേഷ്യപ്പെട്ടു വിളിക്കും. അപ്പോൾ മുത്തച്ഛൻ സമാധാനിപ്പിക്കും: "കുഞ്ഞൻ നാലഞ്ചുദിവസംകൂടി ഇവിടെ പാർക്കട്ടെ അവനെ ചെക്കുവിന്റെ കൂടെ അങ്ങോട്ടു പറഞ്ഞയയ്ക്കാം."
ശ്രീധരന്റെ അച്ഛൻ വഴങ്ങും. യാത്ര പറയുമ്പോൾ അച്ഛൻ അവനെ അരികെ വിളിച്ച് മൂർദ്ധാവിൽ ഒരു കിസ് കൊടുക്കും.
അങ്ങനെ ആനന്ദവും അദ്ഭുതങ്ങളും വിനോദങ്ങളും ഇടകലർന്ന ഇലഞ്ഞിപ്പൊയിലിലെ ദിവസങ്ങൾ കുറെക്കൂടി ശ്രീധരന്റേതായിത്തീരും. രണ്ടു മച്ചിത്തേങ്ങകൾ കോർത്തുകെട്ടി ഇലഞ്ഞിപ്പൊയിലിലെ കുളത്തിലിട്ട്
ശ്രീധരനെ അതിൽ കിടത്തി അപ്പു അവനെ നീന്താൻ പഠിപ്പിച്ചു. അഞ്ചാറുദിവസങ്ങൾ പോകുന്നതറിയുകയില്ല. ശ്രീധരനെ പടിഞ്ഞാട്ടു കൊണ്ടുപോകാൻ ഒരു വൈകുന്നേരം ചെക്കു ഒരുങ്ങി വരും. “ചെക്ക്വമ്മാമന്റെ നാഭിക്കു താഴെ രണ്ടു റാക്കുകുപ്പികൾ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്.” അപ്പു സ്വകാര്യമായി ശ്രീധരനോട് ആ രഹസ്യം പറയും.
ചെക്കുവിന്റെ കൂടെ പടിഞ്ഞാട്ടു പോകുന്നത് ശ്രീധരന് സന്തോഷമുള്ളൊരു കാര്യമാണ്. ശ്രീധരൻ നടന്നു കാലുകഴയ്ക്കുമ്പോൾ ചെക്കു അവനെ ചുമലിലെടുത്ത് അവനു പല കഥകളും പറഞ്ഞുകൊടുക്കും. ഇട്ടിച്ചിരക്കുട്ടിയുടെ കഥ കേട്ട ശ്രീധരൻ കരഞ്ഞുപോയിട്ടുണ്ട്
ഇട്ടിച്ചിരക്കുട്ട പച്ചപ്പയറൊത്തോ, ഒത്തോ ഒത്തോ?' എന്നു പാടുന്ന കിളിയുടെ സങ്കടകഥയാണ്.
അമ്മയില്ലാത്ത പാവം പെൺകുട്ടിയാണ് കുഞ്ഞിമാളു. അച്ഛൻ രണ്ടാം കല്യാണം കഴിച്ച ഇട്ടിച്ചിരക്കുട്ടി മഹാദുഷ്ടത്തിയായിരുന്നു. അവൾ പുരയിലെ സകല പണിയും കുഞ്ഞിമാളുവിനെക്കൊണ്ടു ചെയ്യിക്കും. ദൂരെ പുഴയിൽനിന്നു വെള്ളം കൊണ്ടുവരണം. കാട്ടിൽപ്പോയി വിറകു ശേഖരിക്കണം. മുറ്റമടിക്കണം. അടുക്കളയിലെ എല്ലാ പണിയും ചെയ്യണം. ഒരു ചെറിയ കുറ്റം എവിടെയെങ്കിലും കണ്ടാൽ ഇളയമ്മ അവളെ കഠിനമായി ശിക്ഷിക്കും. മുറ്റമടിച്ചേടത്ത് ഒരർക്കിൽക്കൊടിയോ ഉണക്കിലയോ കണ്ടാൽ ഇട്ടിച്ചിരക്കുട്ടി കുറ്റിച്ചൂലുകൊണ്ട് കുഞ്ഞിമാളുവിന്റെ മുഖത്തു തല്ലും. കൂട്ടാനിൽ ഇത്തിരി ഉപ്പ് ഏറിപ്പോയാൽ കൂട്ടാൻ കലം അങ്ങനെത്തന്നെ അവളുടെ തലയിൽ മറിക്കും. പുരയിലെ എല്ലാ പണിയും കുഞ്ഞിമാളുവിനെ ഏൽപ്പിച്ച് ഇട്ടിച്ചിരക്കുട്ടി അയൽവീടുകളിൽ പോയി നാട്ടുവർത്തമാനം പറഞ്ഞിരിക്കും.
ഒരു ദിവസം ഉച്ചയ്ക്ക് ഇട്ടിച്ചിരക്കുട്ടി അരനാഴി പച്ചപ്പയർ അളന്ന് അതു വറുത്തുവയ്ക്കാൻ കുഞ്ഞിമാളുവിനെ ഏൽപ്പിച്ച് അടുത്ത വീട്ടിലേക്കു വർത്തമാനം പറഞ്ഞിരിക്കാൻ പോയി. വൈകുന്നേരത്താണ് അവൾ മടങ്ങി വന്നത്. “പയറു വറുത്തുവെച്ചോ?" എന്നു കുഞ്ഞിമാളുവിനോടു ചോദിച്ചു. കുഞ്ഞിമാളു പയർ വറുത്തു മുറത്തിൽ വെച്ചതു കാട്ടിക്കൊടുത്തു. ഇട്ടിച്ചിരക്കുട്ടി പയർ വീണ്ടും അളന്നു നോക്കി. ഉഴക്കു പയറേയുള്ളൂ! “എടി! ഇത് ഉഴക്കു പയല്ലേയുള്ളു? ഞാൻ നിനക്ക് അരനാഴിപ്പയർ വറുക്കാൻ തന്നിട്ടില്ല കള്ളത്തീ? പകുതി നീ തിന്നു. ഇല്ലേ?” എന്നു പറഞ്ഞുകൊണ്ട് ഇട്ടിച്ചിരക്കുട്ടി കുഞ്ഞിമാളുവിന്റെ തലയ്ക്ക് അമ്മിക്കുട്ടികൊണ്ട് ഒരടി വെച്ചുകൊടുത്തു. കുഞ്ഞിമാളു തലയോടു പൊട്ടിത്തകർന്ന് അപ്പോൾത്തന്നെ ചത്തുപോയി. ചത്ത കുഞ്ഞിമാളു ഒരു കിളിയായി ജനിച്ചു. ഒരു ദിവസം ഇട്ടിച്ചിരക്കുട്ടി
അരനാഴിപ്പയറെടുത്തു വറുത്തു! വറുത്തുവെച്ചപ്പോൾ കുറവുതോന്നി. അളന്നുനോക്കി.
ഉഴക്കുപയർ
കിളിയായിത്തീർന്ന കുഞ്ഞിമാളു അപ്പോൾ മുറ്റത്തെ മാവിൽ വന്നിരുന്ന് ഇങ്ങനെ പാടി; “ ഇട്ടിച്ചിരക്കുട്ട്യ, പച്ചപ്പയറൊത്തോ, ഒപ്പോ ഒത്തോ?'
7. തുർക്കിപട്ടാളം
നേരം രാത്രി ഒമ്പതുമണി. കോരൻ ബട്ട്ളറുടെ പുരയിലെ കോലായിൽ ഒരു പഴയ ' പീഞ്ഞപ്പെട്ടിപ്പുറത്തു കേറിയിരുന്നു കഥ പറയുകയാണ്, കുഞ്ഞപ്പൂ. ഗൃഹനാഥനായ കോരൻ ബട്ട്ളർ മൂക്കറ്റം കുടിച്ച്, കോലായിലെ മൂലയിലിട്ടൊരു കട്ടിലിൽ, തന്റെ കല്ലുഭരണിപോലുള്ള കുമ്പയും പ്രദർശിപ്പിച്ചുകൊണ്ടു ബോധമില്ലാതെ മലർന്നു കിടക്കുന്നു. ചെത്തുകാരൻ കസ് പറങ്ങോടനും, പെരിക്കാലൻ അയ്യപ്പനും, ആധാരമെഴുത്ത് ആണ്ടിയും താഴെ, കോലായത്തിണ്ടിൽ കാലും തൂക്കിയിട്ടിരുന്ന് കുഞ്ഞപ്പൂവിന്റെ പട്ടാളക്കഥ ശ്രദ്ധിക്കുന്നു. അടുക്കളെ വാതിൽക്കലുമുണ്ട് മൂന്നുനാലു വിനീത ശ്രോതാക്കൾ: ബട്ട്ളറുടെ ഭാര്യ കുഞ്ഞമ്മ, മകൾ തിരുമാല, അകന്ന ചാർച്ചയിലെ മരുമക്കളായ ജാനുവും കല്യാണിയും.
ആധാരമെഴുത്ത് ആണ്ടി അവിടെ എത്തിപ്പെട്ടതിൽ കുഞ്ഞപ്പൂവിന് അല്പം ക്ഷീണമുണ്ട്. കുഞ്ഞപ്പു പറയുന്നതെല്ലാം മറ്റുള്ളവർ, മിണ്ടാതെ വിഴുങ്ങിക്കൊള്ളും. ആണ്ടി അങ്ങനെയല്ല. ഓർക്കാപ്പുറത്തു ചില മുട്ടാപ്പോക്കു ചോദ്യങ്ങൾ ഉരുട്ടിക്കൊണ്ടു വരും. കുഞ്ഞപ്പു കുഴങ്ങിപ്പോകും. അതിനാൽ വളരെ കരുതലോടുകൂടിയാണ് തന്റെ കൊമ്പൻമീശ പിടിച്ചു തിരുമ്മിക്കൊണ്ട് കുഞ്ഞപ്പു കഥ പറയുന്നത്.
കഥാരംഗം, അറേബ്യയിലെ ബസ് തന്നെ. മരുഭൂമിയിലെ ഒരു മൂലയിൽ വെച്ചു തുർക്കികളുമായി നടത്തിയ ഭയങ്കരമായൊരു പോരാട്ടത്തിനുശേഷം കുഞ്ഞപ്പൂവിന്റെ പട്ടാളസ്ത്വാഡ്രനു പിന്തിരിയേണ്ടിവന്നു. കാരണം, വെടിക്കോപ്പുകളെല്ലാം തീർന്നുപോയി. തുർക്കിപ്പട്ടാളം ഒരു സൂത്രം പ്രയോഗിച്ച് ബ്രിട്ടീഷിന്ത്യൻ പട്ടാളക്കാരെ പറ്റിച്ചുകളഞ്ഞു.
തുർക്കിപ്പട്ടാളം അവരുടെ ക്യാമ്പിനു മുമ്പിൽ ഒരു ഡജൻ തോക്കുകാരെ അണിനിരത്തിയത് കുഞ്ഞപ്പൂവിന്റെ പട്ടാളക്യാപ്റ്റൻ കുഴൽക്കണ്ണാടിയിലൂടെ കണ്ടു. പെട്ടെന്ന് ആക്രമിക്കണം. വെടിവയ്ക്കാൻ ക്യാപ്റ്റന്റെ ക്ലപന കിട്ടി. ഇന്ത്യൻ പട്ടാളം തുരുതുരെ വെടിവെച്ചു. പത്തുറൗണ്ടു കാച്ചിയിട്ടും തുർക്കിപ്പട്ടാള അണിയിലെ എണ്ണം കുറയുന്നില്ല. പിന്നെയും വെച്ചു കൊടുത്തു ഒരു പത്തു റൗണ്ട്. തുർക്കി ഭടന്മാർ വെടിയേറ്റു കുലുങ്ങുന്നു. എന്നാൽ ആൾ പിന്നെയും അവിടെത്തന്നെ. നിർത്താതെ വെടി തുടരാൻ ക്യാപ്റ്റന്റെ ഓർഡർ ചത്തുവീണ തുർക്കിപ്പട്ടാളക്കാരുടെ സ്ഥാനത്ത് പുതിയ ഭടന്മാർ വന്നു നിൽക്കുകയാണെന്നാണ് ക്യാപ്റ്റൻ കരുതിയിരുന്നത്. അവരെയെല്ലാം വെടിവച്ചു വീഴ്ത്തി ക്യാമ്പ് കൈയേറാമെന്നായിരുന്നു ക്യാപ്റ്റന്റെ പ്ലാൻ. എന്നാൽ ഇന്ത്യൻ പട്ടാളസംഘത്തിന്റെ വെടിക്കോപ്പെല്ലാം തീർന്നു. തുർക്കിപ്പട്ടാളഅണിയിലെ
പന്ത്രണ്ടും അങ്ങനെത്തന്നെ നിൽക്കുന്നു. എന്തായിരുന്നു അവരുടെ സൂത്രം? “എന്തായിരുന്നു ആ സൂത്രം?” ആണ്ടിയുടെ ചോദ്യം.
കുഞ്ഞപ്പു ആണ്ടിയോട് ഒരു ബീഡി ആവശ്യപ്പെട്ടു. ആണ്ടി കുളൂസ് പറങ്ങോടനോട് ഒരു ബീഡി ചോദിച്ചുവാങ്ങി കുഞ്ഞപ്പൂവിനു ദാനം ചെയ്തു.
ആരുടെ കൈയിലുമില്ല തീപ്പെട്ടി. “കുറച്ചു തീ.” അടുക്കളയുടെ നേർക്കു നോക്കി കുഞ്ഞപ്പു വിളിച്ചു പറഞ്ഞു.
“ഈ അറബ് ളുണ്ടല്ലോ-വ്യ മന്ത്രവാദകളാണ്. ഉറുക്കു ജപിച്ചു കൈയിൽ കെട്ടീട്ടുണ്ടാവും പഹേര്, വെടികൊണ്ടാച്ചാവൂല.” അറബികളെക്കുറിച്ച് നല്ലപോലെ
അറിയുന്നമട്ടിൽ പെരിക്കാലൻ അയ്യപ്പൻ അഭിപ്രായപ്പെട്ടു. കൈയിൽ പുകയുന്ന വലിയൊരു തീക്കൊള്ളിയുമായി കറുത്തു തടിച്ചൊരു
പെണ്ണ് കല്യാണി കോലായിലേക്കു വന്ന് എല്ലാവരേയും ഒന്നു നോക്കി തന്റെ കോന്ത്രമ്പല്ലുകൾ മുഴുവനും വെളിക്കുകാട്ടി ഒന്നു ചിരിച്ച്, തീക്കൊള്ളി കുഞ്ഞപ്പൂവിന്റെ കൈയിലേക്കു നീട്ടി. കുഞ്ഞപ്പു കൊള്ളി വാങ്ങി, ബീഡിക്കു തീപ്പറ്റിച്ചു. കൊള്ളി തിരികെക്കൊടുക്കുന്ന തക്കത്തിൽ വിരൽകൊണ്ട് ഒന്നു ചൊറിഞ്ഞു.
ആണ്ടി ആരും കാണാതെ തന്റെ അരക്കെട്ടിൽനിന്ന് ഒരു ബീഡി നുള്ളിയെടുത്ത് കാണിയോടു കൊട്ടി വാങ്ങി തീപ്പിടിപ്പിച്ചു വലിച്ചുകൊണ്ട് ആലോചനയായി എന്തായിരുന്നു ആ സൂത്രം?
കുളൂസ് പറങ്ങോടൻ കൈക്കുകെട്ടിയ വെള്ളി റിസ്റ്റുവാച്ച് അഴിച്ച് വൈൻഡ് ചെയ്തു. (ദിവസം പലപ്രാവശ്യവും അവൻ തരംപോലെ ആ വാച്ച് അഴിച്ചു വൈൻഡ് ചെയ്യും.) തുർക്കികളുടെ മൃതസഞ്ജീവനിസൂത്രം ആലോചിച്ചിട്ട് ആർക്കും പിടികിട്ടിയില്ല. അടുക്കളയിലുള്ളവരും തമ്മിൽത്തമ്മിൽ കുശുകുശുക്കുന്നുണ്ടായിരുന്നു. കുഞ്ഞപ്പ ബീഡിവലിച്ച്, മുഖം താഴ്ത്തി, മൂക്കിൽ കൂടി പുക തന്ത്രിവിട്ടുകൊണ്ട് (അപ്പോൾ
കുഞ്ഞപ്പൂവിന്റെ മുഖം തീപ്പിടിച്ച ഒരു പോർവിമാനം മൂക്കുകുത്തി വീഴുംപോലെ
തോന്നിയിരുന്നു.) ആ സൂത്രം വിവരിച്ചു കൊടുത്തു: “തുർക്കി അണിയിലെ പട്ടാളക്കാർ
പന്ത്രണ്ടും, ശരിക്കുള്ള പട്ടാളക്കാരായിരുന്നില്ല-പട്ടാള
ഉടുപ്പിടുവിച്ച
റബ്ബർപ്പാവകളായിരുന്നു. വെടിയേറ്റാൽ ഒന്നു കുലുങ്ങും; അത്രതന്നെ. ക്യാപ്റ്റന്
ഒടുവിലാണ് തുർക്കികളുടെ ഈ സൂത്രം മനസ്സിലായത്. അപ്പോഴേക്കും
വെടിക്കോപ്പുകളെല്ലാം കലാശിച്ചിരുന്നു. പിന്നെ പിന്തിരിഞ്ഞോടുകയേ ഗതിയുള്ളു.
അതുകേട്ടപ്പോൾ പെരിക്കാലൻ അയ്യപ്പൻ ഭയങ്കരമായൊരു ചിരിചിരിച്ചു. കോരൻ
ബട്ട്ളറുടെ പുരയുടെ മോന്തായം കുലുങ്ങിപ്പോയി.
അങ്ങനെ കുഞ്ഞപ്പൂവിന്റെ പട്ടാളസംഘം മരുഭൂമിയിലൂടെ മരണപ്പാച്ചിൽ പാഞ്ഞു. രാത്രിയിൽ, മരുഭൂമിയുടെ മറ്റൊരു കോണിൽ ക്യാമ്പടിച്ചു കൂടി. അപ്പോൾ ആണ്ടിയുടെ ഒരു കൂർത്ത ചോദ്യം: “രാത്രിയിലെന്തിനാണു ക്യാമ്പടിച്ചുകൂടിയത്? ശത്രുക്കൾ കാണാതെ, സുഖമായി ഒളിച്ചോടാൻ പറ്റിയ അവസരം രാത്രിയിലല്ലേ?”
കുഞ്ഞപ്പു ആണ്ടിയെ ഉഗ്രമായൊന്നു നോക്കി: “രാത്രിയിൽ അവിടെ പാർക്കാനല്ല തമ്പടിച്ചത്. കഥ മുഴുവനും കേട്ടിട്ട് സംശയം ചോദിച്ചാൽ മതി; കേട്ടോ ഇതു കള്ളാധാരമെഴുത്തല്ല; യുദ്ധമാണ്, യുദ്ധം! ജർമ്മൻ വാർ തരംപോലെ പല അടവുകളും പ്രയോഗിക്കേണ്ടിവരും.
ആണ്ടി അടങ്ങി.
കുഞ്ഞപ്പു കഥ തുടർന്നു: “ക്യാപ്റ്റൻ പട്ടാളക്കാരെയെല്ലാം വിളിച്ചു മുമ്പിൽ അണിനിരത്തി, കൈയിൽ വലിയൊരു മാപ്പം നിവർത്തിപ്പിടിച്ച പരിശോധിച്ചുകൊണ്ട്
ഇങ്ങനെ ഒരു ലക്ചർ തന്നു: നമ്മളിപ്പോൾ വന്നുപെട്ടിരിക്കുന്നത് ശത്രുക്കളുടെ താവളത്തിനടുത്ത് എവിടെയോ ആണ്. തുർക്കികളുടെ ക്യാമ്പുകൾ ഈ പ്രദേശത്തുണ്ടായിരിക്കും എന്നു കരുതേണ്ടിയിരിക്കുന്നു. നമ്മൾ അവരുടെ മുമ്പിൽ ചെന്നുപെട്ടാൽ പെട്ടതുതന്നെ. തീപ്പെട്ടിക്കോലിലെ മരുന്നുപോലും നമ്മുടെ കൈവശമില്ല. അതിനാൽ ഇനി മുമ്പോട്ടു നീങ്ങണമെങ്കിൽ വഴിക്കു ശത്രുക്കൾ എവിടെയെങ്കിലും ക്യാമ്പടിച്ചിട്ടുണ്ടോ എന്നു ഗൂഢമായി പരിശോധിക്കണം. അതിന് ഒരു
ചാരൻ പോകണം. ആരു പോകും?”
ആരും അനങ്ങുന്ന മട്ടില്ല.
അപ്പോൾ കുഞ്ഞപ്പു നാലഞ്ചടി മുന്നോട്ടു നീങ്ങി ക്യാപ്റ്റനെ നോക്കി അറ്റൻഷനായി നിന്ന് ഒരു സല്യൂട്ടടിച്ചു. തയ്യാർ!
“ശരി.' ക്യാപ്റ്റൻ അഭിനന്ദിച്ചുകൊണ്ട് തലകുലുക്കി: “നീ പോകുമോ?”
“ഹുസൂർ.” കുഞ്ഞപ്പു തലകുനിച്ചു. “ശരി, ഉടൻ പോ
കുഞ്ഞപ്പു ഒരു നിമിഷം താമസിച്ചില്ല. കൈയും വീശി നേരേ മരുഭൂമിയിലേക്ക് ഒരു
നടത്തം വെച്ചുകൊടുത്തു.
“രോ!' ക്യാപ്റ്റൻ വിളിച്ചുണർത്തി.
കുഞ്ഞപ്പു തിരിഞ്ഞുനോക്കി.
“വിഡ്ഢീ! തോക്കെടുക്കാതെയാണോ പോകുന്നത്?" “ഉണ്ടയില്ലാത്ത തോക്ക് എന്തിനാണു സർ? അതു വെറും ഭാരം.
ഇപ്പോൾ വിഡ്ഢിയായതു വെള്ളക്കാരൻ സായിപ്പ്. “വെരി ഗുഡ് യൂ ആർ ഏ ക്ളവർ ഗൈ.” (കുഞ്ഞപ്പു മഹാസമർത്ഥൻ
തന്നെയാണ്.)
അതുകേട്ടപ്പോൾ കുഞ്ഞപ്പു അറ്റൻഷനായി നിന്നുകൊണ്ടു കൊടുത്തു ക്യാപ്റ്റൻ
സായിപ്പിന് ഒരു നട്ടു.
“ശരി, പൊയ്ക്കോ. നിന്റെ ദൗത്യം വിജയിക്കട്ടെ!” സായിപ്പിന്റെ ആശംസ.
ചുടുകാടുപോലെ കിടക്കുന്ന മരുപ്പരപ്പിലൂടെ ഒറ്റയ്ക്കു നിരായുധനായി നീങ്ങുകയാണ്, കുഞ്ഞപ്പൂ. ഒരിടത്തും ഒച്ചയും അനക്കവുമില്ല. ആകാശത്തിലെ നക്ഷത്രങ്ങളുടെ അരണ്ട വെളിച്ചം നരച്ച മരുഭൂമിയിൽ പരന്നിട്ടുണ്ട്. കുഞ്ഞപ്പു ഒരു തന്നാരപ്പാട്ടും പാടിക്കൊണ്ടു നടന്നു.
“തെക്കും വടക്കും തിരിയോ മരുഭൂമീല്? നീ എങ്ങോട്ടുച്ചിട്ടാ നടന്നത്?''
ഇടങ്കോലിട്ടുകൊണ്ട് ആണ്ടിയുടെ ചോദ്യം.
അതുകേട്ടു കുഞ്ഞപ്പു തനിയെ ചിരിച്ചു. ആണ്ടി ചോദിച്ചത് അർത്ഥവത്താണെന്ന ഭാവത്തിൽ തലയാട്ടി. പിന്നെ ഗൗരവത്തോടെ ഇങ്ങനെ പറഞ്ഞു: “മരുഭൂമിയിലെ പട്ടാളക്കാരൻ ജീവനോടൊപ്പം മൂന്നു സാധനങ്ങൾ എപ്പോഴും കൂടെ കൊണ്ടുനടക്കണം. തോക്ക്, തണ്ണീർബോട്ടിൽ, തക്ക (വടക്കുനോക്കി). ഇവയിൽ തോക്കും തണ്ണീർബോട്ടിലും കുഞ്ഞപ്പൂവിന്റെ കൈയിലുണ്ടായിരുന്നില്ല. എന്നാൽ തക്ക് കീശയിലുണ്ടായിരുന്നു. അത് ഇപ്പോഴും കുഞ്ഞപ്പൂവിന്റെ കീശയിലുണ്ട്.
കുഞ്ഞപ്പൂ കീശയിൽനിന്ന് ഒരു സാധനം പുറത്തെടുത്ത് എല്ലാവർക്കും
കാട്ടിക്കൊടുത്തു: തക്ക
ആണ്ടി ആ സാധനം മുമ്പു കണ്ടിട്ടുണ്ട്. കുളൂസ് പറങ്ങോടനും പെരിക്കാലൻ
അയ്യപ്പനും അതു കൈയിൽ വാങ്ങി കൗതുകത്തോടെ പരിശോധിച്ചു. എന്തൊരദ്ഭുതം!
എങ്ങോട്ടു തിരിഞ്ഞിരുന്നാലും തക്കയുടെ വാലു വടക്കോട്ട്,
ആ വടക്കുനോക്കിയന്ത്രം കൈമാറി ഒടുവിൽ അടുക്കളയിലെത്തി. (കുഞ്ഞപ്പൂവിനു തവുക്കയോടുള്ള കൗതുകം ഒരിക്കലും വിട്ടുമാറിയിരുന്നില്ല. അവൻ വെറുതെയിരിക്കുമ്പോൾ കീശയിൽ നിന്ന് ആ യന്ത്രമെടുത്തു കൈയിൽ വച്ച് പല ദിക്കിലേക്കും തിരിഞ്ഞ് അതിന്റെ സൂചി ചലിക്കുന്നതും നോക്കി വിനോദിക്കും.)
കുഞ്ഞപ്പു കഥ തുടർന്നു.
മരുഭൂമിയിലൂടെ നേരെ വടക്കോട്ട് രണ്ടുമൂന്നു മൈൽ നടന്നുകാണും. അപ്പോൾ ഒരു കറുത്ത വട്ടം കുഞ്ഞപ്പൂവിന്റെ ദൃഷ്ടിയിൽപ്പെട്ടു. സൂക്ഷിച്ചു നോക്കി: കരിമ്പാറക്കെട്ടുകളില്ല. ശത്രുക്കളുടെ ക്യാമ്പായിരിക്കണം. കുഞ്ഞപ്പു കുറച്ചുകൂടി നീങ്ങി. നൂറുവാര അടുത്തെത്തി. ശത്രുക്കളുടെ കൂടാരം തന്നെ.
കുഞ്ഞപ്പു നിലത്തു പൂഴിമണ്ണിൽ കമഴ്ന്നുകിടന്നു മുന്നോട്ടു ഞാഞ്ഞൂലിനെപ്പോലെ ഇഴഞ്ഞ് ക്യാമ്പിന്റെ അമ്പതുവാര അടുത്തെത്തി. അവിടെ ഒരു വലിയ പാറക്കെട്ടുണ്ടായിരുന്നു. ആ പാറക്കെട്ടിനു പിറകിൽ മറഞ്ഞു നിന്ന് കുഞ്ഞപ്പു മുമ്പിലെ രംഗം നല്ലപോലെ നിരീക്ഷിച്ചു.
തമ്പ് നിശ്ശബ്ദം. പട്ടാളക്കാർ അകത്തുകിടന്നുറങ്ങുകയായിരിക്കും. തമ്പിന്റെ വാതിൽക്കൽ ഒരുത്തൻ തോക്കും ചുമലിൽ വച്ചു പാറാവു നിൽക്കുന്നു. അവന്റെ തലയിൽ ഒരു തുർക്കിത്തൊപ്പിയും. തുർക്കിപ്പട്ടാളക്യാമ്പ് ദൗത്യം വിജയിച്ചു.
എന്നാൽ തുർക്കികളെ അവിടെ അങ്ങനെ വിട്ടേച്ചു പോകുന്നതു ശരിയല്ല എന്നു
കുഞ്ഞപ്പൂവിനു തോന്നി. കുഞ്ഞപ്പു മനസ്സിൽ പ്ലാനിട്ടു; പാറാവുകാരൻ തുർക്കിപ്പന്നിയെ
ആദ്യം ശരിപ്പെടുത്തണം, പിന്നെ....
കുഞ്ഞപ്പു കുനിഞ്ഞുനിന്നു മണ്ണിൽ പരതി, തിരഞ്ഞ സാധനം കിട്ടി. ഒരു ചെറിയ പാറക്കല്ല്.
ആ ഉരുളൻകല്ലിന്റെ ഒരു വശം കത്തിയുടെ വായ്ത്തലപോലെ മൂർച്ചയുണ്ടായിരുന്നു. കുഞ്ഞപ്പു പാറക്കെട്ടിന്റെ മറവിൽ ആഞ്ഞുനിന്ന് ഉന്നം പിടിച്ചു; തുർക്കിപ്പനിയുടെ തൊപ്പിക്കു താഴെ, ചെവിക്കും ചുമലിനും നടുക്ക്, കഴുത്തിലെ മർമ്മസ്ഥാനം കർണ്ണനാഡി അതാണ് ഉന്നം. "നായിന്റെ മോനേ, ഇതാ നിനക്കൊരു സമ്മാനം' എന്നു പല്ലു ഞെരിച്ചു പറഞ്ഞുകൊണ്ട്, ഉം എന്നൊരേറ്. ഏറ് മർമ്മത്തിൽത്തന്നെ കൊണ്ടു. കീ എന്നൊരു നേരിയ കരച്ചിൽ പോലും പുറപ്പെടുവിക്കാതെ, തുർക്കിപ്പന്നിയും അവന്റെ തോക്കും കുന്തവും തൊപ്പിയും പ്ഥാ എന്നു താഴെപ്പതിച്ചു. കുഞ്ഞപ്പു അവന്റെ നേർക്കു മിന്നൽ പോലെ ഒരു ചാട്ടം ചാടി. ഉടൻ തുർക്കിയുടെ തോക്കിൽനിന്നും ബയണറ്റ് ഊരിയെടുത്ത് അതുകൊണ്ട് അവന്റെ കഴുത്തിൽ തുടരെത്തുടരെ മൂന്നു നാലു കുത്തു പാസ്സാക്കിക്കൊടുത്തു. തുർക്കിപ്പന്നി രണ്ടു മൂന്നുപിടഞ്ഞു. പിന്നെ ക്ലാസ്.
പാറാവുകാരൻ പന്നി സിദ്ധികൂടിയെന്നുറപ്പുവരുത്തിയതിനുശേഷം കുഞ്ഞപ്പ തുർക്കിയുടെ തൊപ്പിയെടുത്തു തലയിൽ ചാർത്തി, തോക്കും കൈവശപ്പെടുത്തി തമ്പിനുള്ളിലേക്കു കടന്നു.
എന്തിനാണ് തുർക്കിയുടെ തൊപ്പിയെടുത്തിട്ടത്? കുഞ്ഞപ്പുതന്നെ വിവരിച്ചു. തുർക്കിത്തൊപ്പി തലയിൽ ചാർത്തിയത്, തമാശയ്ക്കുവേണ്ടിയല്ല. അപ്പോൾ പട്ടാളക്കാർ ആരെങ്കിലും ഉണർന്നാൽ തന്നെക്കണ്ടു പെട്ടെന്നു ശത്രുവാണെന്നു മനസ്സിലാക്കരുത് എന്നൊരു മുൻകരുതലായിരുന്നു അത്. പാറാവുനിൽക്കുന്ന പുള്ളിയാണ് കടന്നുവന്നതെന്നു കരുതി അവർ അവരുടെ പാട്ടിന് ഉറങ്ങിക്കൊള്ളും.
കുഞ്ഞപ്പു തമ്പിനകത്തു കടന്ന് ആകപ്പാടെ ഒന്നുനോക്കി. ഒരു പാനീസ് (ലാന്തർ) തമ്പിന്റെ മൂലയിൽ കത്തിച്ചു തൂക്കിയിട്ടിരിക്കുന്നു. തുർക്കിപ്പട്ടാളക്കാർ തലങ്ങും വിലങ്ങും കിടന്നുറങ്ങുകയാണ്. ചിലർ കൂർക്കം വലിക്കുന്നു. മറ്റൊരു മൂലയിൽ തോക്കുകളും മതങ്ങളും തിരകളും കൂട്ടിയിട്ടിരിക്കുന്നു.
അവയെല്ലാം അവടെ ഇരിക്കട്ടെ. തിന്നാൻ വല്ലതുമുണ്ടോ എന്നായി
കുഞ്ഞപ്പൂവിന്റെ നോട്ടം. ഒരു പരിശോധന നടത്തി: വേറൊരു മൂലയിൽ ഒരു വലിയ
ചെമ്പുപാത്രം ഈത്തപ്പനയോലപ്പായ് കൊണ്ടു മൂടി വെച്ചിരിക്കുന്നു. തുറന്നുനോക്കി.
എന്താ കഥ!
കുഞ്ഞപ്പൂ നാക്കു നീട്ടി ചുണ്ടു നനച്ചുകാണിച്ചു. പൊരിച്ചകോഴികൾ! അട്ടിയാക്കിവച്ചിരിക്കുന്നു. പഹയർക്കു രാവിലെ ശാപ്പിടാനുള്ള വഹ ഒരുക്കി വച്ചിരിക്കയാണ്. കുഞ്ഞപ്പു അവിടെത്തന്നെയിരുന്നു. രണ്ടു കോഴിയെ മുഴുവനും തട്ടിവിട്ടു.
തോൽ സഞ്ചിയിൽ നിറച്ചു തൂക്കിയിട്ടിരുന്ന തണ്ണീരും എടുത്തു കുടിച്ച്, ഓർക്കാതെ
ഒരേമ്പക്കം വിട്ടു. അബദ്ധം. ഏമ്പക്കം കേട്ട് ആരും ഉണർന്നില്ല. ഭാഗ്യം!
പിന്നെ എണീറ്റുനിന്ന് ആലോചിച്ചു. തോക്കുകൾ ആവശ്യമില്ല. ഒന്നാന്തരം ജർമ്മൻ തോക്കുകളാണെങ്കിലും ഇപ്പോൾ വേണ്ടതു തിരകളാണ്. മാല കോർത്തിട്ടിരിക്കുന്ന തിരകൾ വാരിയെടുത്തു കഴുത്തിലിട്ടു. കാർട്രിഡ്ജ് മാലകളുടെ കനംകൊണ്ടു കഴുത്തു കനിഞ്ഞുപോയി,
ചെമ്പുപാത്രത്തിൽനിന്നു പൊരിച്ച കോഴി രണ്ടെണ്ണമെടുത്തു ട്രൗസർ പോക്കറ്റിൽ കുത്തിനിറച്ചു.
പാനീസ്സിനു താഴെ ഒരു മണ്ണെണ്ണ ടിൻ കണ്ടു. കുറച്ചു തുണിശീല വേണം. തുർക്കിക്കൊടിക്കൂറകൾ ഒരിടത്തു കൂട്ടിവച്ചിരിക്കുന്നു. അവ വാരിയെടുത്തു മണ്ണെണ്ണയിൽ മുക്കി തയ്യാറാക്കി മുറിയിൽ മുഴുവനും വിതറിയിട്ടു.
പാനീസ്സിന്റെ തിരിയിൽനിന്നു തീപ്പറ്റിച്ച് ഒരു ശീലക്കഷണവും കൈയിൽ ഒതുക്കിപ്പിടിച്ചു പുറത്തുകടന്ന്, തമ്പിനു തീ കൊളുത്തി കുഞ്ഞപ്പു ഒരോട്ടം വെച്ചുകൊടുത്തു.
നൂറുവാര ദൂരയെത്തിയപ്പോൾ ഒന്നു തിരിഞ്ഞുനോക്കി. ആകാശത്തിൽ ചുകന്ന വെളിച്ചം. തുർക്കിപ്പട്ടാളക്യാമ്പു കത്തിജ്ജ്വലിക്കുന്ന കാഴ്ച തുർക്കിപ്പന്നികൾ അതിനകത്തുകിടന്നു വെന്തുചാവുന്ന കാഴ്ചയോർത്തപ്പോൾ കുഞ്ഞപ്പു
പൊട്ടിച്ചിരിച്ചുപോയി.
അപ്പോൾ ബട്ട്ളറുടെ അടുക്കളയിൽ നിന്നൊരു കൂക്കിവിളി. തുടർന്നു മൂന്നുനാലു ചെകുത്താൻ കൂക്കി, പെരിക്കാലൻ അയ്യപ്പനും കുളൂസ് പറങ്ങോടനും ആധാരമെഴുത്ത്
ആണ്ടിയും അടുക്കളയിലേക്കു പാഞ്ഞു പിന്നാലെ കുഞ്ഞപ്പൂവും. “കല്യാണിക്ക് അപസ്മാരമിളകിയതാണ്." പെരിക്കാലൻ അയ്യപ്പൻ വിളിച്ചുപറഞ്ഞു.
അവർ കട്ടിലിൽ കിടക്കുന്ന കോരൻ ബട്ട്ളറെ വിളിച്ചുണർത്താൻ നോക്കി. ബട്ട്ളർ ചത്ത കാളയെപ്പോലെ കിടക്കുകയാണ്. ഒരു പ്രതികരണവുമില്ല. കല്യാണി അടുക്കളനിലത്തു മലർന്നുകിടന്നു കൂക്കിവിളിക്കുന്നു. പെരിക്കാലൻ അയ്യപ്പൻ, വൈദ്യൻ മണ്ണാൻ ശങ്കരനെ അനേഷിച്ചുകൊണ്ട്
അവന്റെ പുരയിലേക്ക് ഓടി.