രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.
രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വരാന്തയിലേക്കു ചൂണ്ടിക്കാട്ടി. ഗമയിൽ നടന്നു വരുന്നു കമാൻഡർ ഇൻ ചീഫ് ഗണപതി!
സിൽക്ക് പാന്റും സിൽക്ക് ഷർട്ടും പച്ച സർജ്കോട്ടും ധരിച്ച്, കോട്ടിന്റെ മീതേ
പൂണുനൂൽ അണിഞ്ഞുകൊണ്ടാണ് ഗണപതി സ്കൂളിലേക്കു വന്നിരിക്കുന്നത്. പൂണുനൂൽ കുപ്പായത്തിനടിയിൽ കിടന്നാൽ തന്റെ ബ്രാഹ്മണത്വം പുറത്തുകാട്ടുന്നതെങ്ങനെയാണെന്നാണ് ഗണപതിയുടെ ചോദ്യം. ആ വാദത്തിൽ ഹെഡ്മാസ്റ്റർ കൊങ്ങിണി ബ്രാഹ്മണൻ കെണിഞ്ഞുപോയി.
അങ്ങനെ കോട്ടിനുമീതേ ബ്രഹ്മസൂത്രം ചുറ്റി (ആ മുഷിഞ്ഞ നൂലിൽ ഒരു പഴയ ഇരുമ്പുതാക്കോലും കെട്ടിയിട്ടിരുന്നു.) ഗണപതി ഓരോ ക്ളാസ്സിന്റെ മുമ്പിലും പ്രകടനം നടത്തി. നരച്ച നീളൻ കാൽസ്റ്റായും കറുത്ത ചങ്കടപ്പൻ കോട്ടും ധരിച്ച്, നെറ്റിയിൽ
പുരികങ്ങൾ മൂടിക്കൊണ്ടു നിറയെ ചന്ദനം പൂശി, ഉറുപ്പികവട്ടത്തിലൊരു സിന്ദൂരപ്പൊട്ടും
ചാർത്തി, ചെവിക്കുറ്റിയിൽ ഓരോ കോഴിവാലൻ ചെമ്പരത്തിപ്പൂവും തിരുകി വലിയൊരു
പൂജാരിയുടെ മട്ടിലാണ് കരടി നാരായണൻ പുറപ്പെട്ടുവന്നിരിക്കുന്നത്. അവന്റെ
മുത്തപ്പന്റെ ചാത്തം നോമ്പാണ്.
ഉച്ചയ്ക്ക് ശ്രീധരൻ പീരമിഠായി വാങ്ങാൻ സ്കൂൾ പടിക്കലെ ജിറാഫ് നായരുടെയടുക്കലേക്കു നടന്നു. അപ്പോൾ പത്തിരുപതുവാര ദൂരെ റോഡരുകിലെ ബദാംമരത്തണലിൽ, മുമ്പിൽ കുറെ പുസ്തകങ്ങളും നിരത്തിവെച്ച് ഒരു വിദ്വാൻ ഇരിക്കുന്നതു കണ്ടു.
കുറച്ചു പൂച്ചരോമങ്ങൾ ചിതറിക്കിടക്കുന്ന തലമണ്ടയും, കവിളെല്ലുകൾ വല്ലാതെ തള്ളിനിൽക്കുന്ന മെലിഞ്ഞുനീണ്ട മുഖവും, ഒരുക്കൻമൂക്കുമുള്ള ആ മനുഷ്യൻ കാഴ്ചയ്ക്ക് ഒരു കഴുകനെപ്പോലെയുണ്ടായിരുന്നു. നെറ്റിയിൽ വിസ്തരിച്ചു ഭസ്മം പൂശിയിട്ടുണ്ട്. കഴുത്തിൽ വലിയൊരു രുദ്രാക്ഷവും തൂങ്ങിക്കിടക്കുന്നു.
ശ്രീധരൻ നോക്കുന്നതു കണ്ടപ്പോൾ അയാൾ ഒരു പഞ്ചാരപ്പൂഞ്ചിരി തൂകി അടുത്തു ചെല്ലാൻ ആംഗ്യം കാണിച്ചു.
ശ്രീധരൻ പരുങ്ങിനിന്നു. അയാൾ മുഖത്തെ പുഞ്ചിരിയോടുകൂടി ശ്രീധരനെ മെല്ല മാടിവിളിച്ചു. സംഗതിയെന്താണെന്നറിയാൻ ശ്രീധരൻ കഴുകന്റെയടുക്കലേക്കു ചെന്നു.
കഴുകന്റെ മുമ്പിൽ ഒരു ചാക്കുശീലയിൽ നിരത്തിവച്ചിരിക്കുന്ന പുസ്തകങ്ങളിലേക്കു ശിധരൻ കണ്ണയച്ചു.
സീതാദുഃഖം, പഞ്ചാംഗം, ജ്ഞാനപ്പാന, ഗുണകോഷ്ഠം, ഭീമൻകഥ മുതലായ കൊച്ചുപുസ്തകങ്ങളും, രാമായണം, ഭാരതം, കൃഷ്ണപ്പാട്ട് മുതലായ സാമാന്യം വലിയ പുസ്തകങ്ങളും അവിടെ സ്ഥലം പിടിച്ചിട്ടുണ്ട്. പഴകിയ പാഠ്യപുസ്തകങ്ങൾ ഒരു മൂലയിൽ കശക്കിയിട്ടിരിക്കുന്നു.
കഴുകൻ, ശ്രീധരനെ സ്നേഹപൂർവ്വം സ്വീകരിച്ച്, ഒരു പഴയ ന്യൂസ് പേപ്പർ മുമ്പിലെടുത്തിട്ട് അതിൽ ഇരിക്കാൻ പറഞ്ഞു.
കുട്ടി ഏതു ക്ളാസ്സിലാണു പഠിക്കുന്നത്, പേരെന്താണ് എന്നൊക്കെ ചോദിച്ചു. ശ്രീധരൻ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു. അപ്പോൾ കഴുകൻ നാലു ഭാഗത്തേക്കും ഒന്നു നോക്കി, അടുത്തെങ്ങും ആളില്ലെന്നു ബോദ്ധ്യം വരുത്തി, ശ്രീധരന്റെ നേർക്കു കഴുത്തുനീട്ടി, മെല്ല ഒരു ചോദ്യം: “ഒരു പ്രൈവറ്റ് ബുക്കുണ്ട് വേണോ?"
പ്രൈവറ്റ് ബുക്കോ?രീധരൻ പരുങ്ങി.
കഴുകൻ കണ്ണുമിഴിച്ചുകൊണ്ടു വിവരിച്ചു: “വേറെ എവിടെയും കിട്ടാത്ത ഒരു ബുക്കാണ് -കുട്ടി അതൊന്നു വായിക്കണം. ആരും കാണാതെ ഒറ്റയ്ക്കിരുന്നു വായിക്കാൻ ബഹുരസമാണ്.....
ശ്രീധരൻ പിന്നെയും പരുങ്ങിനിൽപ്പായി. നാണം തോന്നി. എന്നാലും പ്രൈവറ്റ്ബുക്ക് എന്നു കേട്ടപ്പോൾ പുതിയൊരു ജിജ്ഞാസ. കൂടാതെ ആ മനുഷ്യൻ തന്നെ പ്രത്യേകം വിളിച്ചുവരുത്തി സ്വകാര്യമായി ഒരുപകാരം ചെയ്യാൻ
വിചാരിക്കുമ്പോൾ.......
“വേണോ? വേഗം പറയണം. ഒരൊറ്റ കോപ്പിയേ ബാക്കിയുള്ളൂ.” കഴുകൻ നാലുപാടും നോക്കി തിരക്കുകൂട്ടി.
“എന്താ വില?” ശ്രീധരൻ നിലത്തു നോക്കിക്കൊണ്ടു ചോദിച്ചു. “ഒരണ, കഴുകൻ കഴുത്തിലെ രുദ്രാക്ഷം പിടിച്ചു തിരുമ്മിക്കൊണ്ടു മന്ത്രിച്ചു.
ശ്രീധരൻ പിന്നെയും പരുങ്ങിനിന്നു. കീശയിൽ ആകപ്പാടെ ഒരണയുണ്ട്. പീരമിഠായി
തിന്നണോ, പ്രൈവറ്റ് ബുക്ക് വായിക്കണോ? പ്രശ്നം അതാണ്.
ഉച്ചയ്ക്കു ക്ളാസ്സ് ആരംഭിക്കുന്നതിനുള്ള ബെല്ലടി മുഴങ്ങുന്നു.
പിരമിഠായിയുടെ രസം അനുഭവിച്ചറിഞ്ഞതാണ്, പ്രൈവറ്റ് ബുക്കിന്റെ രസം അത് എങ്ങനെയിരിക്കും? ഒന്നു പരീക്ഷിച്ചാലോ?.
ശ്രീധരൻ കീശയിൽ നിന്ന് അണയെടുത്തു പിടിച്ചു. കഴുകൻ അടുത്തു വെച്ചിരുന്ന പഴയ പെട്ടിയിൽ കൈയിട്ടു പുസ്തകം മറച്ചുപിടിച്ചുകൊണ്ട് ശ്രീധരന്റെ കൈയിൽ സമർപ്പിച്ചു. അണ
പരതിയെടുത്തു പൊത്തി വാങ്ങി ഒക്കത്തു തിരുകിവെച്ചു.
ശ്രീധരൻ പ്രൈവറ്റ് ബുക്കിനെ ഒന്നു കടാക്ഷിച്ചു. 'ഭീമൻകഥ'യെപ്പോലെ ഒരു
കൊച്ചുപുസ്തകം. ചാക്കിന്റെ നിറമുള്ള ചട്ട ചട്ടയിൽ മൈഥുനവിധി' എന്ന് അച്ചടിച്ചിരിക്കുന്നു. “ആരും കാണണ്ടാ വേഗം പൊയ്ക്കോ" കഴുകൻ ശ്രീധരനെ ഇളക്കി വിട്ടു.
പ്രൈവറ്റ്ബുക്ക് മടക്കി ട്രൗസർ പോക്കറ്റിൽ തിരുകി, ശ്രീധരൻ ക്ളാസ്സ് മുറിയിലേക്കു കുതിച്ചു. ഉച്ചയ്ക്ക് ആദ്യത്തെ പീര്യഡ് വണ്ണാൻമാസ്റ്റരുടെ ഡ്രായിങ് ക്ലാസ്സാണ്. ചുരുളൻ മുടിയും ചന്ദനപ്പൊട്ടും കാക്കിക്കോട്ടും സംസാരിക്കുമ്പോൾ വിക്കുമുള്ള
അപ്പുണ്ണിമാസ്റ്റർ കൈയിൽ ചോക്കുകഷ്ണവും പൊക്കിപ്പിടിച്ച് ബ്ലാക്ക് ബോർഡിനടുക്കൽ
ചെന്നുനിന്നു. ചോക്കുകൊണ്ടു ബോർഡിൽ ഒരു മിന്നൽപ്രയോഗം നടത്തി
ചെരിച്ചുവെച്ച ഒരു കുടത്തിന്റെ ചിത്രം ബോർഡിൽ അവതരിച്ചു. ഡ്രായിങ്ബുക്കിൽ ആ മൺകുടത്തിന്റെ ചിത്രം പകർത്തിക്കൊണ്ടിരിക്കെ
ശ്രീധരന്റെ വിചാരം മുഴുവനും കീശയിൽക്കിടക്കുന്ന പ്രൈവറ്റ്ബുക്കിനെക്കുറിച്ചായിരുന്നു. പ്രൈവറ്റ്ബുക്കിന്റെ അദ്ഭുതപ്രപഞ്ചത്തിൽ സഞ്ചരിക്കാനുള്ള അഭിവാഞ്ഛ മനസ്സിനെയിട്ടു കശക്കി മൺകുടം വരച്ചതു മണ്ണാങ്കട്ടയായി. രണ്ടാമത്തെ മലയാളം പീര്യഡും മൂന്നാമത്തെ മോറൽ ഇൻസ്ട്രക്ഷനും ഒരു മലകയറ്റംപോലെ തോന്നി. ബെല്ലടിച്ചപ്പോൾ കയറഴിച്ചിട്ട കാളക്കുട്ടനെപ്പോലെ
കന്നിപ്പറമ്പിലേക്കു കുന്തിരിയെടുത്തു.
കന്നിപ്പറമ്പിലെത്തിയപ്പോൾ വീട്ടിന്റെ കോലായിൽ നാലഞ്ചാളുകൾ സംസാരിച്ചുകൊണ്ടു നിൽക്കുന്നു. മീശക്കണാരനും ആധാരം ആണ്ടിയും അക്കൂട്ടത്തിലുണ്ട്. അച്ഛൻ കൈ പിന്നിൽക്കെട്ടി വെറിപിടിച്ച മട്ടിൽ കോലായിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
എന്താണിവിടെയൊരു വിശേഷം എന്നു ചിന്തിച്ചുകൊണ്ട് ശ്രീധരൻ കോലായിലേക്കു കേറി താൻ പ്രൈവറ്റ് ബുക്ക് വാങ്ങിയ കഥ ഇവിടെ ആരെങ്കിലും
അറിഞ്ഞുവോ എന്ന ഭയാശങ്കയും ശ്രീധരനെ പിടികൂടി.
“ആരാന്റെ മുതൽ ഇവിടെ വെക്കുന്നത് എനിക്കിഷ്ടമല്ലാ." കൃഷ്ണൻ മാസ്റ്റർ
ആരോടെന്നില്ലാതെ ഉറക്കെപ്പറയുന്നു. “പിന്നെ അതെന്തുചെയ്യും?' മീശക്കണാരന്റെ ചോദ്യം.
“ആ വസ്തു ആർക്കെങ്കിലും ദാനം ചെയ്യണം.” ആധാരമെഴുത്ത് ആണ്ടിയുടെ
ഉപദേശം. “ആരാന്റെ മുതലെടുത്തു ദാനം ചെയുകയോ?” കൃഷ്ണൻമാസ്റ്റർ ദേഷ്യപ്പെട്ടു.
ചോദിച്ചു.
ശ്രീധരൻ കാര്യമൊന്നും പിടികിട്ടിയില്ല. അവൻ കേറിവന്നതും
അകത്തേക്കുപോയതും ഒന്നും അവരാരും ഗൗനിച്ചതുമില്ല. അടുക്കളയിൽച്ചെന്നു കാപ്പികുടിക്കാനിരുന്നപ്പോൾ അമ്മ, അവന്റെ അച്ഛനു പറ്റിയ പോഴത്തത്തെക്കുറിച്ചുള്ള കഥ വിസ്തരിച്ചു പറഞ്ഞു കൊടുത്തു.
കൃഷ്ണൻമാസ്റ്റർ, അന്നു സ്കൂളിൽനിന്നു കുറച്ചു നേരത്തെ പുറപ്പെട്ടു. കണ്ണട ഒന്നു റിപ്പേർ ചെയ്യിക്കുന്നതിന് ബജാറിലേക്കു നടന്നു. അവിടെയെത്തിയപ്പോൾ നിരത്തുവക്കത്ത് ഒരു കടലാസുപൊതി കിടക്കുന്നതു കണ്ടു. അതു കുനിഞ്ഞെടുത്തു. കെട്ടഴിച്ചു നോക്കിയപ്പോൾ, വില പിടിച്ചൊരു പുത്തൻ കസവുവേഷ്ടി കസവുവേഷ്ടി മടക്കിപ്പൊതിഞ്ഞു കെട്ടിയപാട് ആരുടെയോ പക്കൽനിന്നു വീണുപോയതായിരിക്കണം. സത്യവാനായ കൃഷ്ണൻമാസ്റ്റർ പിന്നെ ആ വേഷ്ടിയുടെ ഉടമസ്ഥനെ അന്വേഷിച്ചു. പിടിക്കാനുള്ള തിടുക്കമായി. അയാളെ എങ്ങനെ കണ്ടു പിടിക്കും? കസവു വേഷ്ടി തനിക്കു കിട്ടിയിട്ടുണ്ടെന്ന കാര്യം ആ അജ്ഞാതനെ എങ്ങനെ അറിയിക്കും? മാസ്റ്റർ ആകപ്പാടെ ബേജാറിലായി. കസവുവേഷ്ടി നഷ്ടപ്പെട്ട കുണ്ഠിതത്തോടെ തെരുവിൽ അങ്ങുമിങ്ങും പരതി നടക്കുന്ന ഒരു സാധു, മനുഷ്യന്റെ ചിത്രം മാസ്റ്ററുടെ മനസ്സിൽ മറ്റെല്ലാം മറച്ചുകൊണ്ട് തൂങ്ങിനിന്നു. സഹതാപക്കുത്തേറ്റ് സത്യധർമ്മപഥത്തിലേക്കിറങ്ങിയാൽ മനസ്സിന്റെ സമനില തെറ്റുന്നതു മാസ്റ്റർ അറിയുകയില്ല. വേഷ്ടി നഷ്ടപ്പെട്ട വ്യക്തിയെ
ആകർഷിച്ചുവരുത്താൻ മാസ്റ്റർ ഒരു പരിപാടിയിട്ടു. കസവു വേഷ്ടി പൊക്കിപ്പിടിച്ചുകൊണ്ട്
അങ്ങാടിത്തെരുവിലൂടെ നാലുചാല് അങ്ങോട്ടുമിങ്ങോട്ടും നടത്തം പാസ്സാക്കി. വേഷ്ടി കണ്ടാൽ ഉടമസ്ഥൻ ഓടിവരുമല്ലോ. അതായിരുന്നു സൂത്രം. കുപ്പായവും തൊപ്പിയും കണ്ണടയും ചെരുപ്പും ധരിച്ച ഒരു മാനിയൻ തെരുവിലൂടെ കൊടി പിടിച്ച് കവാത്തുനടത്തുന്ന കാഴ്ച കണ്ട് ആളുകൾ കളിയാക്കിച്ചിരിച്ചു. മാസ്റ്റരെ പരിചയമുള്ള ചിലർ, മാസ്റ്റർക്കു നൊസ്സിളകിയോ എന്നു സംശയിച്ചുപോയി. മാസ്റ്റരുടെ പ്രദർശനവും പ്രകടനവുംകൊണ്ടൊന്നും ഉദ്ദേശിച്ച ഫലം കിട്ടിയില്ല. വേഷ്ടി അവകാശപ്പെടാൻ ആരും മുന്നോട്ടുവന്നില്ല. അങ്ങനെ മാസ്റ്റർ വിഷണ്ണനായി,
കസവുവേഷ്ടി ചുരുട്ടിക്കെട്ടി കക്ഷത്തിൽ വെച്ചു വീട്ടിലെത്തി. ഇനി ആ അനാഥവേഷ്ടി
എവിടെ സൂക്ഷിക്കും? അതാണ് മാസ്റ്റരെ അലട്ടുന്ന പ്രശ്നം. ബുക്കുംകൊണ്ട് ശ്രീധരനും കുഴങ്ങി. അതെവിടെ സൂക്ഷിക്കും? പാഠപുസ്തകത്തിനുള്ളിൽ വയ്ക്കുന്നത് അപ്രകടമാണ്.
ശ്രീധരന്റെ ഹോം വർക്കും, ശ്രീധരനു ക്ളാസ്സിൽനിന്നു കിട്ടിയ മാർക്കും മറ്റും പരിശോധിക്കാൻ അച്ഛൻ ചിലപ്പോൾ കേറിവരാറുണ്ട്. പെട്ടെന്നായിരിക്കും മൂപ്പരുടെ ഇൻസ്പെക്ഷൻ. അപ്പോൾ പാഠപുസ്തകം പ്രൈവറ്റ്ബുക്കിനെ പ്രസവിക്കുന്നതു കണ്ടാൽ...കണ്ണിച്ചുരൽ കൊണ്ടു തുടയിലെ തോല പൊളിച്ചെടുക്കും.
പക്ഷേ, വേഷ്ടിപ്രശ്നത്തിൽ മുഴുകിയിരുന്നതിനാൽ മകന്റെ പഠിത്തം പരിശോധിക്കാൻ മാസ്റ്റർ പോയില്ല.
രാത്രിയുടെ നിശ്ശബ്ദത. ശ്രീധരൻ മലയാളപാഠപുസ്തകത്തിൽനിന്നു കോസടിയുടെ അടിയിലേക്കു മാറ്റിവെച്ചിരുന്ന പ്രൈവറ്റ്ബുക്ക് തപ്പിയെടുത്തു മേശപ്പുറത്തു ചിമ്മിനിവിളക്കിനരികെ പ്രതിഷ്ഠിച്ചു. ചട്ടയിലെ പേർ ഒന്നുറപ്പിച്ചു വായിച്ചു. മൈഥുനവിധി.
സംഗതി മറ്റേതാണെന്നു മനസ്സിലായി. ഒരുൾക്കിടിലത്തോടെ ചട്ട മറിച്ച് ഉള്ളടക്കം പരിശോധിച്ചു. വിധി രചിച്ചിരിക്കുന്നതു കവിതയിലാണ്; കിളിപ്പാട്ടുരീതി.
ആദ്യംമുതൽക്കു വായിച്ചു. നാലഞ്ചുപുറം കഴിഞ്ഞു. സംഗതി വ്യക്തമായി മനസ്സിലാവുന്നില്ല. തപ്പിപ്പിടിച്ച് കട്ടിലിൽ കേറുന്ന ഘട്ടമെത്തി. അപ്പുറം പിന്നെയും
ക്ളിഷ്ടത. യന്ത്രം, ഇന്ദ്രിയം മുതലായ എന്തൊക്കെയൊ വാക്കുകൾ ദഹിക്കുന്നില്ല. ഒരു പുളിച്ചുതേട്ടൽ അനുഭവപ്പെട്ടു. എന്നാലും വായന നിർത്തിയില്ല. ഒരണകൊടുത്തു സമ്പാദിച്ച അമൂല്യഗ്രന്ഥമല്ലേ? പ്രൈവറ്റ് ബുക്കിലെ മാറ്റർ എട്ടുപുറവും വായിച്ചുതീർത്തു. അജീർണ്ണം ബാധിച്ചപോലെ തോന്നി...കഴുകനെ ശപിച്ചു - ഒരണയ്ക്കു പന്ത്രണ്ടു പീരമിഠായി കിട്ടുമായിരുന്നു.
പ്രൈവറ്റ്ബുക്കിന്റെ ഒമ്പതാംപേജ് മുഴുവനും പരസ്യമാണ്. “സ്വപ്നസ്ഖലനനിവാരണി' മരുന്നിന്റെ പരസ്യം. ചോടെ വൈദ്യന്റെ ഒരുപദേശവും.
വൈദോപദേശം വായിച്ചപ്പോൾ ശ്രീധരൻ ആകെ തളർന്നുപോയി. സ്വപ്നസ്ഖലനം ഉടൻ ഗൗനിക്കാതിരുന്നാൽ ഫലം: തലവേദന, നാഡീ തളർച്ച, ക്ഷീണം, മെലിച്ചിൽ, ക്ഷയം....പിന്നെ മരണം!....
അന്ന്, പാതിര കഴിഞ്ഞിട്ടും ഉറക്കം കിട്ടാതെ കന്നിപ്പറമ്പിൽ രണ്ടുപേർ ഉഴലുന്നുണ്ടായിരുന്നു. പ്രൈവറ്റ്ബുക്കിലെ പരസ്യം കണ്ടു പേടിച്ച സാധു ശ്രീധരനും,വേഷ്ടിപ്രശ്നത്തിൽ തലപുകഞ്ഞ സത്യവാൻ കൃഷ്ണൻ മാസ്റ്റരും.