ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയിലെ നിസ്സഹായതാബോധം. പുതിയ കർത്തവ്യാനുഷ്ഠാനങ്ങളേയും യൗവനാഭിലാഷങ്ങളെയും പൊരുത്തപ്പെടുത്താൻ കഴിയാത്ത ഒരു വിമ്മിഷ്ടം. ആജ്ഞാപകനും അനുവർത്തകനും താൻ തന്നെയെന്നു വരുമ്പോൾ അവലംബിക്കേണ്ടിവരുന്ന നിഷ്ക്രിയമനോഭാവം...... ശാസിക്കാനും ഉപദേശിക്കാനും പ്രോത്സാഹിപ്പിക്കാനും വിലക്കാനും അധികാരവും അവകാശവുമുള്ള മഹദ്വ്യക്തിയുടെ അഭാവം
കന്നിപ്പറമ്പിൽ കൃഷ്ണൻമാരുടെ മരണം പെട്ടെന്നാണു സംഭവിച്ചത്. തൊടിയിൽ നട്ടുവളർത്തുന്ന ഒരൊട്ടുമാവിൻതൈയ്ക്ക് രാവിലെ വെള്ളമൊഴിച്ചുകൊണ്ടിരിക്കെ ഒന്നു ചുമച്ചു. ആ ചുമ വർദ്ധിച്ചു. നിയന്ത്രിക്കാൻ കഴിഞ്ഞില്ല. നെഞ്ഞത്തു കൈയമർത്തി ചുമച്ചുകൊണ്ടു വന്നു പടിഞ്ഞാറ്റയിലെ തന്റെ കട്ടിലിലെ മെത്തയിലേക്കു വീണു മരണ മടയുകയും ചെയ്തു.
അച്ഛൻ മുമ്പൊരിക്കൽ പറഞ്ഞത് ഓർക്കുന്നു: ദൈവം സൃഷ്ടിച്ചതിനുമേൽ ഒരു മൺതരിപോലും ഉണ്ടാക്കിവയ്ക്കാൻ മനുഷ്യനു കഴിഞ്ഞിട്ടില്ല. ദൈവസൃഷ്ടിയിലെ ഒരു മൺതരിപോലും നശിപ്പിക്കാനും മനുഷ്യനു കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. ഈശ്വരസൃഷ്ടിയിലുള്ളതിനെക്കൊണ്ട് മനുഷ്യൻ ചില കളികളെല്ലാം കളിക്കുന്നു ആ കളിയെ നാം ജീവിതമെന്നു വിളിക്കുന്നു.
അങ്ങനെ അച്ഛന്റെ ഭൗതികദേഹം പഞ്ചഭൂതങ്ങളിലേക്കുതന്നെ പിന്മാറിയെന്ന് ആദ്ധ്യാത്മികമായി സമാധാനിക്കാം. എന്നാൽ ഒരു സത്യം ഫണമുയർത്തി നിൽക്കുന്നു. കന്നിപ്പറമ്പിലെ കൃഷ്ണൻമാസ്റ്റർ മരിച്ചു. ശ്രീധരന്റെ അച്ഛൻ ഈ ലോകത്തുനിന്നും എന്നെന്നേക്കുമായി അന്തരിച്ചു. അച്ഛനെ ഇനി ഒരിക്കലും ഒരിക്കലും -കാണുകയില്ല. കോട്ടും തൊപ്പിയും കണ്ണടയും നെറ്റിയിൽ ചന്ദനപ്പൊട്ടും കൈയിൽ കുടയും കാലിൽ ചെരിപ്പുമായി വെളുത്തു കുറുതായ ആ മാന്യദേഹം തലയെടുപ്പോടുകൂടി കന്നിപ്പറമ്പിലെ പടിയിറങ്ങിവരുന്നത് ഇനിയാരും കാണുകയില്ല, ആ ജഡം കഴിഞ്ഞയാഴ്ച മുനിസിപ്പൽ ശ്മശാനത്തിൽ വെണ്ണീറായിക്കഴിഞ്ഞു..... സത്യനിഷ്ഠവും ധർമ്മനിരതവുമായിരുന്ന ആ ജീവിതം അതിരാണിപ്പാടത്തിന്റെ ഐതിഹ്യമായി അവശേഷിച്ചു
ചിന്തകൾ കഴിഞ്ഞ കാലങ്ങളിലേക്കെത്തിനോക്കുകയാണ്. ശ്രീധരൻ പട്ടുകോണകവുമുടുത്തു നടക്കുന്ന കാലം. കന്നിപ്പറമ്പിലെ തെക്കേമുറ്റത്തെ പൂഴിമണ്ണിൽ ഒറ്റയ്ക്കു കളിക്കുകയാണ്. മുറ്റവരമ്പത്ത് കടും ചുവപ്പുനിറത്തിൽ പതിറ്റടിപ്പൂക്കൾ വിടർന്നുനിൽക്കുന്നു. അമ്മാള്വമ്മ പച്ചമടൽകൊണ്ടുണ്ടാക്കിത്തന്നെ കാളയുടെ മുളങ്കൊമ്പിൽ ചൂടിക്കയർ കെട്ടി അതിനെ മുറ്റത്തൂടെ ഒരു പത്തുചാൽ ചുറ്റിച്ചു. കണ്ടപ്പൻ മൂരി നടന്നുതളർന്നിട്ടുണ്ടാവുമെന്നു സ്വയം തീരുമാനിച്ച്, വരിക്ക പ്ലാവിന്റെ വേരിനോടു കെട്ടിയിട്ടു. '
കോലായിൽനിന്ന് അച്ഛന്റെ വിളി.
അച്ഛൻ അപ്പോൾ വിളിച്ചത് അത്ര പറ്റിയില്ല. നടന്നുതളർന്ന കണ്ടപ്പൻ മൂരിക്കു കുറച്ചു പുല്ലും വെള്ളവും കൊടുക്കാൻ പുറപ്പെടുമ്പോഴാണ് ഒരു വിളി. ശീതരാ....മിണ്ടിയില്ല.
“ശിധരാ, കുഞ്ഞുമോനേ!' വീണ്ടും വിളിക്കുന്നു.
പെട്ടെന്നൊരു വിചാരമുദിച്ചു: അച്ഛൻ മിഠായി കൊണ്ടുവന്നിട്ടുണ്ടാവും. “കണ്ടപ്പോ, കുത്തും ചവിട്ടുമൊന്നും കാട്ടാതെ ഇവിടെ അടങ്ങി നിന്നോ കേട്ടോ- ഞാനിപ്പം വരാം' കാളയുടെ പുറം തലോടി അതിനെ പറഞ്ഞാശ്വസിപ്പിച്ച്, “ഓ” എന്ന് ഉറക്കെ വിളികേട്ടതറിയിച്ച് ഓടിച്ചെന്നു.
അച്ഛൻ കോട്ടും തൊപ്പിയും അഴിച്ചുവയ്ക്കാതെ കോലായിൽത്തന്നെ നിൽക്കുന്നു. കൈയിൽ കടലാസുപൊതിയൊന്നും കണ്ടില്ല. നിരാശയോടെ അച്ഛന്റെ മുഖത്തേക്കു നോക്കി.
അച്ഛൻ ഒരു കള്ളപ്പുഞ്ചിരിയോടെ കോലായത്തെമ്പിലേക്കു ചൂണ്ടി. വലിയൊരു കിണ്ണത്തിൽ നിറച്ച വെള്ളത്തിൽ ഒരു വാത്തു നീന്തിക്കളിക്കുന്നു! പതിറ്റടിപ്പൂവിന്റെ നിറമുള്ള കൊക്കും, വെള്ളവസിപ്പൂവിന്റെ നിറമുള്ള കഴുത്തും, മേടയും ചിറകുകളു പ്രദർശിപ്പിച്ചുകൊണ്ട് കിണ്ണത്തിലെ വെള്ളത്തിൽ നൃത്തം ചെയുന്ന വാത്തിനെ കണ്ടപ്പോൾ ശ്രീധരന്റെ മിഴികളും വായും വിടർന്നുപോയി. മകന്റെ മുഖത്തെ അദ്ഭുതാഹ്ളാദം ആസ്വദിക്കുന്ന മട്ടിൽ, അച്ഛൻ സ്വയം താടിയുഴിഞ്ഞുകൊണ്ട് ആ കള്ളപ്പുഞ്ചിരിയോടു കൂടിത്തന്നെ മുഖം ചെരിച്ച് ഒന്നു നോക്കി......
പട്ടുകോണകവുമുടുത്തു നടന്ന നാളുകളിലെ സ്മരണകൾ മിക്കതും കാലത്തിന്റെ മൂടൽമഞ്ഞിൽ മങ്ങിമറഞ്ഞുപോയി. എന്നാൽ, എന്തുകൊണ്ടോ ഓട്ടുകിണ്ണത്തിലെ വെള്ളത്തിൽ വട്ടമിട്ടു നൃത്തം ചെയ്യുന്ന വർണ്ണപ്പകിട്ടുള്ള ആ സെല്ലുലോയ്ഡ് കള്ളപ്പുഞ്ചിരിയോടുകൂടിയ അച്ഛന്റെ ആ ചെരിഞ്ഞ നോട്ടവും മനസ്സിൽ തങ്ങിക്കിടക്കുന്നു.
ഒരോണക്കാലം
രാത്രി കന്നിപ്പറമ്പിലെ പഴയ ഓലപ്പുരയുടെ കോലായമൂലയിൽ പുൽപ്പായിൽ ചമ്രംപടിഞ്ഞിരുന്ന്, കുപ്പിവിളക്കിന്റെ പ്രകാശത്തിൽ നാലാംക്ളാസ്സിലേക്കുള്ള ശ്രീകൃഷ്ണചരിതം മണിപ്രവാളാകങ്ങൾ ഉരുവിട്ടു പഠിക്കുകയാണ്.
“ചാടായി വന്നു ശകടാസുരൻ താൻ ചാടാനൊരുമ്പെട്ടു മുകുന്ദഗാ........
ഒരദ്ഭുതനാദം കർണ്ണങ്ങളെ ഉണർത്തി ശകടാസുരനെ അവിടെ ചാടാൻ നിർത്തിക്കൊണ്ട് കൗതുകത്തോടെ മുഖമുയർത്തി ശ്രദ്ധിച്ചു.
ആ മോഹനസ്വരം വീണ്ടും കർണ്ണസിരകളെ കോൾമയിർക്കൊള്ളിക്കുന്നു. പറമ്പിൽ, പടികെട്ടിയ മതിലിന്റെ മൂലയിലെ വാഴക്കൂട്ടത്തിനിടയിൽ നിന്നാണ് അത് ഒഴുകിവരുന്നത്. പക്ഷിയുടെ പാട്ടാണോ? മണ്ണട്ടയുടെ കരച്ചിലാണോ?...... കിളിയും നിലംപന്നിയുമൊന്നും അങ്ങനെ താളക്രമത്തിൽ തുടർച്ചയായി ചിലയ്ക്കുകയില്ല പിന്നെ എന്താണി കേൾക്കുന്നത്?
അതാ വാഴക്കൂട്ടങ്ങളുടെ ഇരുട്ടിൽനിന്നു കറുത്തൊരു രൂപം നീങ്ങി വരുന്നു! ശകടാസുരനോ?
ആ രൂപം മുറ്റത്തെത്തിയപ്പോൾ ആളെ മനസ്സിലായി; ആശ്വാസമായി. കറുത്ത കോട്ടും തൊപ്പിയും ധരിച്ച അച്ഛൻ! നെഞ്ഞത്ത് എന്തോ ഒന്ന് ഏങ്കോണായി പിടിച്ചിരിക്കുന്നു.
അച്ഛൻ ഒരു കള്ളപ്പുഞ്ചിരിതൂകിക്കൊണ്ട് ശ്രീധരന്റെ മുമ്പിൽ മുറ്റത്തു വന്നു നിന്ന് ഒരു പ്രകടനം നടത്തി: ഓണവില്ലുകൊട്ടൽ.
ഓണച്ചന്തയിൽ വിൽക്കാൻ കൊണ്ടുവന്ന വില്ലു കണ്ടപ്പോൾ ഒരെണ്ണം വാങ്ങി, മോനു സമ്മാനിക്കാൻ. ശ്രീധരനെ ഒന്നദ്ഭുതപ്പെടുത്താൻ വേണ്ടി വാഴക്കൂട്ടങ്ങളുടെ മറവിൽ ഒളിച്ചുനിന്ന് ആദ്യം ഒരു കൊട്ടു കേൾപ്പിച്ചതായിരുന്നു.
ഓണവില്ല് എന്ന ആ നാടൻ വാ്യാപകരണം ആദ്യമായിട്ടാണ് ശ്രീധരൻ കാണുന്നത്. തെങ്ങിൻപാത്തിയും മുളന്തണ്ടുംകൊണ്ടുണ്ടാക്കിയ ആ ഒഴുക്കൻ വാദിയയന്ത്രത്തിന്റെ മന്ദ്രമധുരസനം ശ്രീധരനെ അദ്ഭുതാനന്ദ പരതന്ത്രനാക്കി.
അന്നു രാത്രി അമ്മ അത്താഴമുണ്ണാൻ വിളിച്ചിട്ടു കൂട്ടാക്കിയില്ല. ഓണ വില്ലുമടിച്ചുകൊണ്ട് മണിക്കൂറുകൾ കഴിച്ചു. ഓണവില്ല് ഒരു തോർത്തു മുണ്ടു കൊണ്ടു മൂടിപ്പുതപ്പിച്ചു തലയ്ക്കൽ വെച്ചിട്ടാണ് അന്ന് ഉറങ്ങാൻ കിടന്നത്...
പിന്നീട് എത്രയോ ഓണങ്ങൾ കഴിഞ്ഞു. ബാല്യവും കൗമാരവും കടന്നു പോയി. പറമ്പിലെ വാഴക്കൂട്ടത്തിൽനിന്ന് ഓണത്തപ്പനെപ്പോലെ അച്ഛൻ പ്രത്യക്ഷപ്പെട്ടതും തൊപ്പിയും കണ്ണടയും ധരിച്ച് തല ചെരിച്ചു പിടിച്ചുകൊണ്ടു മുറ്റത്തു നിന്നു തിരുതകൃതിയായി ഓണവില്ലു കൊട്ടിയതുമായ ആ രംഗം മനസ്സിൽ തങ്ങിനിൽക്കുന്നു. ആദ്യമായി കേട്ട ഓണവില്ലിന്റെ മന്ദ്രമധുര കാണം ഇപ്പോഴും കർണ്ണങ്ങളിൽ മുഴങ്ങുന്നു
പുത്രവാത്സല്യത്തിന്റെ പുതുകീർത്തനഗാനംപോലെ.... “ചേടീഭവന്നിഖില ഖടികദംബവന വാടീഷു നാകിപടല കോടീര ചാരുതരകോടി മണികിരണം കോടീകരംബിതപദാ പാടീരഗന്ധികചശാടി കവിത്വപരി
പാടിമഗധിപാസുതാ
ഘോടി കലാദധികധാടീമുദാരമുഖ
വീടീരസേന തനുതാം.
പുലർച്ചയ്ക്കു കോസടിയിൽ ഉറക്കുണർന്നു കിടക്കുമ്പോൾ താഴെനിന്ന് ഭക്തിരസനിഷ്യന്ദിയായ ആ ദേവീസ്തോത്രം ഇനി കേൾക്കുകയില്ല കേട്ടു കേട്ടു ഹൃദിസ്ഥമാക്കിയ ആ മധുരകീർത്തനം.
പശ്ചാത്താപത്തോടെ ഓർത്തുപോകുന്നു.
ചില സായാഹ്നങ്ങളിൽ ഒറ്റയ്ക്കു കടപ്പുറത്തു ചെന്നിരുന്നു ജീവിത ചിന്തകളിൽ മുഴുകി സമയം പോകുന്നതറിയുകയില്ല.
രാത്രി എട്ടുമണിക്കുമുമ്പായി വീടടങ്ങിക്കൊള്ളണമെന്നാണ് അച്ഛന്റെ കൽപന. നേരം വൈകി ചെല്ലുമ്പോൾ കന്നിപ്പറമ്പിലെ പടി കേറുമ്പോൾ ഹൃദയം ഉച്ചത്തിൽ മിടിച്ചുതുടങ്ങും. കോലായിലെ ഈസിച്ചെയറിൽക്കിടന്ന് അച്ഛൻ വായിക്കുന്നുണ്ടാവും. (ഇംഗ്ലീഷ് വ്യാകരണവും ഇഡ്യങ്ങളും സംസ്കൃതസ്തോത്രങ്ങളുമാണ് പ്രിയപ്പെട്ട പഠനവിഷയങ്ങൾ.) മേശവിളക്കിന്റെ പ്രകാശത്തിൽ കണ്ണടച്ചില്ലുകൾ ഇടയ്ക്കിടെ മിന്നിക്കൊണ്ടിരിക്കും.
കള്ളനെപ്പോലെ തലയും താഴ്ത്തി പതുങ്ങിക്കൊണ്ടു കോലായിലേക്കു കേറുന്ന ശ്രീധരനെ കണ്ണടയിലൂടെ ഒന്നു ചെരിഞ്ഞുനോക്കും ഉശാസനയും മൗനശിക്ഷയും കല്പിക്കുന്നതായിരുന്നു ആ നോട്ടം.
ഇന്ന് ആ നോട്ടമൊന്നു കാണാൻ ഹൃദയം നൊമ്പരപ്പെടുന്നു. രാത്രി കന്നിപ്പറമ്പിലെ പടി കേറുമ്പോൾ കോലായമൂലയിലെ ഈസിച്ചെയറിലേക്ക് ഓർക്കാതെ നോക്കിപ്പോകുന്നു. നെഞ്ചിടിപ്പോടു കൂടി...... കണ്ണടച്ചില്ലിന്റെ മിന്നലില്ല.
ശൂന്യത..
ഒഴിഞ്ഞ കസേരയിലേക്കു നോക്കുമ്പോൾ കണ്ണുകൾ നിറയുന്നു. അച്ഛൻ ഇടയ്ക്കെല്ലാം ശാസിക്കുമ്പോൾ, ശകാരിക്കുമ്പോൾ, അപൂർവ്വമായി അടിശിക്ഷ നൽകുമ്പോൾ, ചില നശിച്ച നിമിഷങ്ങളിൽ അച്ഛനെ ശപിച്ചിരുന്നില്ല... അച്ഛന്റെ കാലം കഴിഞ്ഞാൽ സ്വതന്ത്രനായി നടക്കാമല്ലാ എന്ന ഉപരിപ്ലവവിചാരം ഒളിപ്പിച്ചുവെച്ചിരുന്നില്ല. ഇല്ല മനസ്സാക്ഷിയോടു ചോദി ആ അപരാധബോധം ഉണർന്നുവരുമ്പോഴത്തെ നൊമ്പരം അനുഭവിക്കൂ....
കോളേജിൽ സീനിയർ ഇന്റർമീഡിയറ്റ് ക്ളാസ്സിൽ പഠിക്കുന്ന കാലം. ഒരു ഞായറാഴ്ച രാവിലെ അച്ഛൻ അരികെ വിളിച്ചു പറഞ്ഞു:
"ശ്രീധരാ, നീ വേഗം കുളിച്ച് ഒരുങ്ങിക്കോ. ഒരു സ്ഥലത്തു പോകാനുണ്ട്. എന്റെ കൂടെ വരണം.
എങ്ങോട്ടാണ്, എന്തിനാണ് എന്നൊന്നും ചോദിച്ചില്ല. അങ്ങനെ അങ്ങോട്ടു ചോദിക്കാറില്ല. പറഞ്ഞതനുസരിക്കുക-അത്രമാത്രം.
തോർത്തുമുണ്ടും സോപ്പുപെട്ടിയുമെടുത്തു കിണറ്റിൻ കരയിലെ ഓലമറക്കുളിമുറിയിലേക്കു പോകുമ്പോൾ അമ്മയോടു ചോദിച്ചു: "അച്ഛൻ എന്നെ എങ്ങോട്ടാണു പുറപ്പെടുവിക്കുന്നത്?
അമ്മ സംഗതി പറഞ്ഞുതന്നു: “സ്ഥലത്തു പുതുതായി മാറ്റംവന്ന ഡിസ്ട്രിക്ട് മുൻസിഫ് അച്ഛന്റെ ഒരു പൂർവ്വവിദ്യാർത്ഥിയാണ്. അദ്ദേഹത്തെ ചെന്നു കാണാനാണു പോകുന്നത്.
“അതിനു ഞാനെന്തിനാണു കൂടെപ്പോകുന്നത്?
“എനിക്കറിഞ്ഞുകൂടാനെന്നെ മയിട്ട്ന് ഒന്നു കാണിക്കാനായിരിക്കും. നെക്കൊരുയാഗം കിട്ടാൻ...' അമ്മ ഗൗരവത്തോടെ പറഞ്ഞു.
അച്ഛന്റെ കൂടെ ഒരുങ്ങിപ്പുറപ്പെട്ടു. വഴിക്കുവെച്ച് അച്ഛൻ ഉപദേശിച്ചു. മുൻസിഫിന്റെ അടുത്തേക്കാണു പോകുന്നത്. അവിടെച്ചെന്നാൽ ആദരവോടും അച്ചടക്കത്തോടും കൂടി പെരുമാറണം. കുഞ്ഞിരാമൻ എന്റെ പഴയ സ്റ്റുഡന്റാണെങ്കിലും ഇപ്പോൾ ഉന്നതാധികാരത്തിലിരിക്കുന്ന ഒരു ഗവൺമെന്റ്യാഗസ്ഥനാണെന്ന് ഓർമ്മവേണം. ഉത്തരം പറയുമ്പോൾ സേർ എന്നു കൂട്ടിച്ചേർക്കണം. ഇരിക്കാൻ പറഞ്ഞാലും ഇരിക്കരുത്. വെറുതെ നിൽക്കുമ്പോൾ കൈനഖം കടിക്കരുത്. മുൻസിഫ് ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ചാൽ പരിഭ്രമിച്ചു മിഴിച്ചു മിണ്ടാതെ നിൽക്കരുത്. ഗ്ലാമർ തെറ്റിയാലും സാരമില്ല. നല്ല ഉച്ചാരണശുദ്ധിയോടെ ഉടൻ ഉത്തരം കൊടുക്കണം ചോദ്യം മനസ്സിലായില്ലെങ്കിൽ “ഐ ബെഗ് യുവർ പാർഡൺ സർ എന്നു വളരെ പൊളൈറ്റായി പറയണം...
നല്ലാരു കുടുക്കുമസാലയിലാണു പെട്ടിരിക്കുന്നത്. അങ്ങനെ അച്ഛനും മകനും കുഞ്ഞിരാമൻ മുൻസിഫിന്റെ ഗൃഹത്തിലെത്തി. വേലക്കാരൻ അകത്തുനിന്ന് എത്തിനോക്കി അന്വേഷിച്ചു: “ആരാണെന്നാണു പറയേണ്ടത്?
അച്ഛൻ ഒരുകഷണം കടലാസിൽ പേരെഴുതിക്കൊടുത്തയച്ചു.
വേലക്കാരൻ തിരിച്ചുവന്ന് അറിയിച്ചു: “അകത്തേക്കു ചെല്ലാൻ പറഞ്ഞിരിക്കുന്നു. തളത്തിൽ ഒരു തുണിക്കസേരയിൽക്കിടന്ന് 'ഹിന്ദു'പ്പത്രം വായിക്കുകയായിരുന്നു മുൻസിഫ്, മൽമുണ്ടും മുറികൈയൻ ഷർട്ടും ധരിച്ച വെളുത്തു മെലിഞ്ഞൊരു മദ്ധ്യവയസ്കൻ, കൃഷ്ണൻമാരെ കണ്ടപ്പോൾ പൂർവ്വശിഷ്യൻ ആദരവോടെ എഴുന്നേറ്റു കൈകൂപ്പി.
“യൂ സിറ്റ് ഡൗൺ, സിറ്റ് ഡൗൺ. മാസ്റ്റർ ആംഗ്യം കാട്ടി പറഞ്ഞു. അരികെ കണ്ട കൈയില്ലാത്ത കസേരയിൽ ആസനസ്ഥനായി. മുൻസിഫ് തന്റെ ഒഴിഞ്ഞ തുണിക്കസേര ചൂണ്ടിക്കാട്ടി വിനയത്തോടെ പറഞ്ഞു. "സർ ഇവിടെയിരിക്കൂ.
മാസ്റ്റർ സ്വൽപം ശങ്കിച്ചു. പിന്നെ ഓൾ റൈറ്റ് എന്നും പറഞ്ഞ് മുൻസിഫിന്റെ തുണിക്കസേരയിലേക്കു മാറി ഇരുന്നു. ശ്രീധരന്റെ മുഖത്തേക്ക് അർത്ഥഗർഭമായൊന്നു
നോക്കി: “ഗുരുഭക്തി എന്താണെന്നു കണ്ടു പഠിക്ക്. മുൻസിഫ് കൈയില്ലാക്കസേരയിൽ ഒതുങ്ങിയിരുന്നു.
'ദിസ് ഈസ് മൈ സൺ, ഹി ഈസ് റ്റഡിയിങ് ഇൻ സീനിയർ ഇന്റർമീഡ്യറ്റ് ' മകനെ മുൻസിഫിനു പരിചയപ്പെടുത്തിക്കൊടുത്തു. (മുൻസിഫായിത്തീർന്ന ശിഷ്യനെപ്പറ്റി അഭിമാനിക്കുന്നപോലെ, ഇന്റർമീഡിയറ്റിൽ പഠിക്കുന്ന മിടുക്കനായ മകനെപ്പറ്റിയും അഭിമാനമുണ്ടെന്ന ഒരു ഭാവം ആ പരിചയപ്പെടുത്തലിൽ പ്രകടമായിരുന്നു.)
“കുട്ടിയുടെ പേരെന്താണ്?' മുൻസിഫ് ശരീധരന്റെ നേർക്ക് തിരിഞ്ഞ് വളരെ സൗമ്യമായ മലയാളത്തിൽ ചോദിച്ചു.
'ശ്രീധരൻ, സർ.' (ആദ്യമോ ഒടുവിലോ സർ പറയേണ്ടത് എന്നൊരു സംശയം.)
മാസ്റ്ററും പഴയ ശിഷ്യനും പലതും അന്യോന്യം അന്വേഷിച്ചറിഞ്ഞു. പഴയ കാലത്തെ ചില സംഭവങ്ങൾ അനുസ്മരിച്ചു പലതും സംസാരിച്ചു.
നൗ ലെറ്റ് മീ ഹയർ, യു സേ അലക്സാണ്ടർ.
' മാസ്റ്റർ മുഖത്തു കൃതിഗൗരവം വരുത്തി പഴയ ശിഷ്യനോടു കല്പിച്ചു.
അതു കേട്ടു മുൻസിഫ് കണ്ണിറുക്കിക്കൊണ്ടു കുറേനേരം ചിരിച്ചു. “സർ, വെവന്നെവർ ഐ കം എകോസ് അലക്സാൻഡർ യുവർ വാഷർ മെൻ അപ്പിയർ ബിഫോർ മീ....
അതു കേട്ട് കൃഷ്ണൻമാസ്റ്റർ പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവർ ചിരിക്കാൻ കാര്യമെന്തെന്ന് ശ്രീധരനു പിടികിട്ടിയില്ല.
കർട്ടൻ തൂക്കിയിട്ട വാതിൽപ്പടിക്കു മുകളിൽ ചുമരിൽ കണ്ണാടിച്ചിലാക്കി തറച്ചുവച്ച വലിയൊരു പടത്തിലേക്കു ശ്രീധരന്റെ ദൃഷ്ടി പതിഞ്ഞു. കുടുമ കെട്ടിവച്ച് കാതിൽ വെള്ളിക്കുടുക്കനിട്ട് കറുത്തുമെലിഞ്ഞ അർദ്ധനഗ്നനായൊരു കിഴവൻ സിംഹാസനംപോലുള്ള ഒരു ഗംഭീരൻ കസേരയിൽ കൂനിയിരുന്നു തുറിച്ചു നോക്കുന്നു...മുൻസിഫിന്റെ തന്തയായിരിക്കും, ശ്രീധരൻ ഊഹിച്ചു.
"ശ്രീധരൻ, നൗ യു ഗോ ഔട്ട് ആൻഡ് ഹേവ് ഏ ബുക്ക് അറ്റ് ദി ബ്യൂട്ടി ഫൾ ഫ്ളവർ ഗാർഡൻ" അച്ഛൻ ശ്രീധരനെ നോക്കി പറഞ്ഞു.
ശ്രീധരൻ അനുസരണഭാവത്തിൽ പുറത്തേക്കു നീങ്ങി. സംഗതി മനസ്സിലായി. അച്ഛന് ശിഷ്യൻ മുൻസിഫിനോട് എന്തോ പ്രൈവറ്റായി സംസാരിക്കാനുണ്ട്- മകന്റെ കാര്യംതന്നെയായിരിക്കും.
ശ്രീധരൻ തോട്ടത്തിലെ റോസ്പൂക്കളുടെ വർണ്ണകൗതുകം നോക്കിക്കൊണ്ടു സമയം കഴിച്ചു. മുൻസിഫിന്റെ വീട്ടിൽ
നിന്നു മടങ്ങുമ്പോൾ വഴിക്കുവച്ച് അച്ഛൻ പറഞ്ഞു: “ശ്രീധരാ, നീ ബി. ഏ. പാസ്സായാൽ ഉടനെ നിനക്കു കോർട്ടിൽ ഒരു ഉദ്യോഗം ഉറച്ചു. കുഞ്ഞിരാമൻ വെറും ബി. ഏ. യാണ്. കോർട്ടിൽ ഒരു ക്ളർക്കായിച്ചേർന്ന്, ബുദ്ധിസാമർത്ഥ്യംകൊണ്ടും സ്ഥിരപരിശ്രമംകൊണ്ടും സേവനശുഷ്കാന്തികൊണ്ടും മേലധികാരികളായ വെള്ളക്കാരുടെ പ്രീതി സമ്പാദിച്ച് വേഗം ഉയർന്നു മുൻസിഫായി യോഗമുണ്ടെങ്കിൽ നിനക്കും...
അച്ഛൻ പറഞ്ഞതു പൂർത്തിയാക്കിയില്ല.
ശ്രീധരൻ ആ സമസ്ത മനസ്സിൽ പൂരിപ്പിച്ചു: “ശ്രീധരൻ മുൻസിഫ്'. (നടുക്കോ ഒടുവിലോ ബി. ഏ. ചേർക്കേണ്ടത് എന്നൊരു സംശയം.)
“നീ വെയിൽ കൊണ്ടു നടക്കണ്ടാ അച്ഛന്റെ കുടയുടെ തണലിൽ നടന്നോ
പിന്നിൽ നീങ്ങുന്ന മകനെ അരികെച്ചേർത്തു നടത്തി.
അങ്ങനെ റോഡിലൂടെ നീങ്ങുമ്പോൾ ശ്രീധരൻ ചോദിച്ചു. “അച്ഛനും മുൻസിഫും ഒരു അലക്സാണ്ടറുടെ കാര്യം പറഞ്ഞു ചിരിച്ചതെന്തിനായിരുന്നു?
“ഓ, അതു പഴയൊരു സംഭവമാണ്. അച്ഛൻ ഓർത്തു തനിയെ ചിരിച്ചുകൊണ്ടു പറഞ്ഞു: കുഞ്ഞിരാമൻ മുൻസിഫ് എന്റെ ക്ളാസ്സിലെ മിടുക്കനായ ഒരു കുട്ടിയായിരുന്നു. പക്ഷേ, അവന്റെ ഇംഗ്ലീഷുച്ചാരണം മോശമായിരുന്നു. ചിലപ്പോൾ അബദ്ധവും - അലക്സ്റ്റാൻഡർ സെൽക്കർക്ക്' എന്ന ഇംഗ്ലീഷ് പദ്യത്തിലെ അലക്സ്സാൻഡറെ അലസ്കാൻഡർ' എന്നേ കുഞ്ഞിരാമൻ ഉച്ചരിക്കയുള്ളൂ. എത്ര പഠിപ്പിച്ചാലും കുഞ്ഞിരാമന്റെ നാക്കിൽ നിന്ന് അലസാൻഡറേ വരൂ. ഒടുവിൽ ഞാനൊരു സൂത്രം പറഞ്ഞു കൊടുത്തു. അലക്കുകാരെ ഓർത്ത് ഉച്ചരിക്കാൻ. “അലക്ക്സാൻഡർ - കുഞ്ഞിരാമൻ ഒപ്പിച്ചു വിജയിച്ചു. അതു സൂചിപ്പിച്ചു കൊണ്ടാണ് മുൻസിഫ് പറഞ്ഞത്, അലക്സാൻഡറെ കാണുമ്പോൾ മുമ്പിൽ മാസ്റ്റരുടെ അലക്കുകാർ ഹാജരാകാറുണ്ടെന്ന്...
അങ്ങനെ ശിഷ്യൻ അലസ്കാൻഡർ കുഞ്ഞിരാമൻ മുൻസിഫായി താൻ ഉത്തുംഗപ്രതീക്ഷകൾ നിക്ഷേപിച്ചിരുന്ന മകൻ ശ്രീധരനോ?
ഒന്നുമായില്ല ഇന്റർ പരീക്ഷപോലും പൂർത്തിയാക്കിയില്ല ആ ചിന്ത മനസ്സിലേൽപ്പിച്ച വിഷാദഭാരം പുറത്തുകാട്ടാതെ അച്ഛൻ കൊണ്ടു നടന്നു....ആ ഭാരം മനസ്സിലൊതുക്കിക്കൊണ്ടുതന്നെ ഒന്നും മിണ്ടാതെ മരണമടയുകയുംചെയ്തു.
“കന്നിപ്പറമ്പിലെ കൃഷ്ണൻമാരുടെ മകൻ' എന്ന മാന്യമായൊരു അഡ്രസ്സ് മാത്രമുണ്ട്, ശ്രീധരന്......
മറ്റൊരു സംഭവം:
കോളേജിൽ പഠിക്കുന്നകാലത്തു തന്നെ.
അതിരാണിപ്പാടത്തെ ആശാരി വേലായുധന്റെ മൂത്ത ഭാര്യ മാളുക്കുട്ടി അപസ്മാരദണ്ണമിളകിക്കിടക്കുന്നു. പുരയിൽ ഇളയവൾ ചെറിയമ്മ മാത്രമേയുള്ളൂ. വേലായുധൻ, റെയിൽവേ കൺട്രാക്ടർ കൃഷ്ണൻകുട്ടി തീർപ്പിച്ച പുതിയ മാളികവീട്ടിന്റെ കുറ്റപൂജഅടിയന്തരത്തിനു പോയിരിക്കയാണ്. അടിയന്തരം കഴിഞ്ഞു പാതിര
ആശാരി മടങ്ങിയെത്തുകയുള്ളൂ. ആശാരിച്ചി ചെറിയമ്മു കന്നിപ്പറമ്പിൽ വന്നു സങ്കടം പറഞ്ഞു:
“മാളുക്കുട്ടേടത്തി കുറുക്കന്റെ ദണ്ണളകിക്കിടക്കാണ്...ഓലോട്, ഒന്നു ചെന്നു പറയാൻ ആരൂല്യാ.....
കൃഷ്ണൻമാസ്റ്റർ ശ്രീധരനെ വിളിച്ചു. ശ്രീധരൻ മാളികമുറിയിലിരുന്നു പഠിക്കുകയായിരുന്നു. സമയം എട്ടുമണി.
“മോനേ, വേലായുധന്റെ ആശാരിച്ചി ഹിസ്റ്റീരിയ ഇളകിക്കിടക്കുകയാണ്. കൺട്രാക്ടർ കൃഷ്ണൻകുട്ടിയുടെ വീടിന്റെ കുറ്റപൂജയ്ക്കു പോയിരിക്കയാണ് ആശാരി. നീ അവിടെപ്പോയി ആശാരിയെക്കണ്ടു വിവരം പറയണം. വേഗം പൊയ്ക്കോ പാവം
ആശാരിച്ചി
കുറ്റപൂജ നടക്കുന്ന പുതിയ വീട്ടിലേക്ക് അതും ആ ഏഭ്യൻ കൃഷ്ണൻ കുട്ടിയുടെ വീട് കേറിച്ചെല്ലാൻ ശ്രീധരനു നന്നേ വൈമനസ്യമുണ്ടായിരുന്നു. അച്ഛന്റെ കൽപനയല്ലേ?-പാവം ആശാരിച്ചിയും!
അതിരാണിപ്പാടത്തുനിന്ന് രണ്ടുമൈൽ ദൂരെ റെയിൽപ്പാതയ്ക്കടുത്താണ് കൺട്രാക്ടർ കൃഷ്ണൻകുട്ടി പണിതീർപ്പിച്ച കൂറ്റൻ മാളികഭവനം. കൃഷ്ണൻകുട്ടിയുടെ ഫാദർ ഇൻ ലാ കമ്പപ്പളേളൻ ചാപ്പുണ്ണി അധികാരിയുടെ മേൽനോട്ടത്തിൽ കുറ്റപൂജയടിയന്തരം ഗംഭീരമായി നടക്കുന്നു. പണിയെടുത്ത് ആശാരിമാർക്കു സാധാരണ അവകാശങ്ങൾക്കും ദാനങ്ങൾക്കും പുറമേ ഓരോ വെള്ളിക്കോൽ ശുദ്ധവെള്ളികൊണ്ടു നിർമ്മിച്ച മുഴക്കോൽ പ്രത്യേകസമ്മാനമായി നൽകുന്ന ചടങ്ങു നടക്കുമ്പോഴാണ് ശ്രീധരൻ സ്ഥലത്തെത്തിയത്. പടിക്കൽ കാത്തുനിന്നു. കുറച്ചു കഴിഞ്ഞ് ആൾക്കൂട്ടത്തിൽനിന്നു വേലായുധനാശാരിയെ വിളിച്ചുവരുത്തി വിവരം പറഞ്ഞു.
വെള്ളിക്കോലും കക്ഷത്തിൽ വെച്ച്, ആശാരി, അപസ്മാരപ്പണിക്കരുടെ പുരയിലേക്കോടി. ശ്രീധരൻ അതിരാണിപ്പാടത്തേക്കു മടങ്ങി. റോഡിൽനിന്നു കന്നിപ്പറമ്പിലേക്കുള്ള ഇടവഴിയിറങ്ങുന്ന കുത്തുകല്ലിനടുത്തെത്തിയപ്പോൾ അവിടെ ഇരുട്ടത്ത് ഒരാൾ അനങ്ങാതെ നിൽക്കുന്നു.
ശ്രീദര
അച്ഛൻ!
ഉലക്കയോളം വലുപ്പമുള്ള ഒരു ഓലച്ചൂട്ട് കൈയിൽ പൊക്കിപ്പിടിച്ചിട്ടുണ്ട്. ശ്രീധരൻ വരുന്നതും നോക്കി നിൽക്കുകയാണ്.
“ചൂട്ടും വെളിച്ചവും ഒന്നുമില്ലാതെയാണ് ഇടവഴിയിലൂടെ നിന്റെ പോക്കെന്നെനിക്കറിയാം നീ പോയപ്പോഴാണു ഞാൻ ഓർത്തത്, രാവിലെ ഈ ഇടവഴിയിൽ ഞാൻ ഒരിഴയുന്നതിനെ കണ്ടിരുന്നു. സൂക്ഷിക്കണം....... അച്ഛൻ ചൂട്ടുകത്തിച്ചു.
ശ്രീധരനെ പിന്നിലാക്കി ചൂട്ടു ജ്വലിപ്പിച്ചുകൊണ്ട് അച്ഛൻ മുന്നിൽ നടന്നു. കുനിഞ്ഞുനിന്നു നിലത്തെ ഓരോ അടിയും ചൂട്ടുവീശി സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടാണ് മെല്ല നീങ്ങിനീങ്ങി അങ്ങനെ കന്നിപ്പറമ്പിലെത്തിയത്......
ഇമ്മാതിരി നിസ്സാരസംഭവങ്ങൾ സ്മരണകളിൽ കത്തിജ്വലിച്ചു കാണുന്നതെന്തുകൊണ്ട്? ഇപ്പോൾ ജീവിതത്തിലെ അജ്ഞേയമായ ഇരുട്ടിൽ
അപകടമേഖലകളോടടുക്കുമ്പോൾ ചൂട്ടുമിന്നിച്ചുകാട്ടാൻ ആരുണ്ട്..... അപ്പോൾ മാറത്തു വലിയൊരു പുസ്തകക്കെട്ടും അടുക്കിപ്പിടിച്ചു കൊണ്ട് ഒരാൾ പടികേറിവരുന്നു. സൂക്ഷിച്ചുനോക്കി. മുനിസിപ്പൽ ബിൽ കലക്ടരാണ്.
പുതിയ ആളാണ്. പഴയ ശങ്കുണ്ണിമേനോനു പകരം വന്ന ഒരു മുസ്ലീം യുവാവ്. ആകൃതിയിലും ഉടുപ്പിലും നടപ്പിലും സ്വഭാവത്തിലും കൃഷ്ണൻ മാരുടെ തനിപ്പകർപ്പായിരുന്ന ശങ്കുണ്ണിമേനോനെ ഓർത്തു പോയി.
ശങ്കുണ്ണിമേനോനും ഇന്ന് ഈ ലോകത്തിലില്ല. ആ മാന്യൻ തൂങ്ങി മരിച്ചു മുനിസിപ്പൽ ആപ്പീസിലെ ഒരു സഹപ്രവർത്തകൻ ആപൽക്കരമായ സാമ്പത്തികക്കുടുക്കിരിപ്പെട്ടപ്പോൾ കണ്ണിമേനോൻ അയാളെ വിശ്വസിച്ച നികുതിപ്പണമെടുത്തു സഹായിച്ചു. ആ ചങ്ങാതി ചതിച്ചു. പണാപഹരണം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ശങ്കുണ്ണിമേനോന്റെ നേർക്കു തിരിഞ്ഞു പിരിച്ചുവിടപ്പെട്ടു. ജോലിയും പോകും, ജയിലിൽ കിടക്കേണ്ടിയും വരും എന്നോർത്തപ്പോൾ ആ സാധുമനുഷ്യൻ ആറുമുഴം കയറിൽ ജീവിതമവസാനിപ്പിച്ചു.....
നികുതിയടവുനോട്ടീസും കീറിത്തന്ന് ബിൽകലക്ടർ പടിയിറങ്ങിപ്പോയി. ശ്രീധരൻ ആ നോട്ടീസിലേക്കു കണ്ണയച്ചു.
കന്നിപ്പറമ്പിലെ ഓടിട്ട മാളികവീടിനുള്ള നികുതി അറിയിപ്പ്: “ശ്രീ. ചേനക്കോത്തു കൃഷ്ണൻ.