ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.
ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു മനസ്സിലായില്ല. അതിൽ അച്ചടിച്ചതു വായിച്ചുനോക്കിയപ്പോൾ ഊഹിച്ചെടുത്തു. തീവണ്ടിയാത്രയ്ക്കുള്ള മൂന്നാംക്ളാസ്സ് ടിക്കറ്റാണ്. വാസു പറഞ്ഞു: “കാരക്കുന്നിലേക്കുള്ള ടിക്കറ്റാണ് വേണമെങ്കിൽ നീയൊരു യാത്ര
ചെയ്തോ. മൂന്നരമണിക്കു വടക്കോട്ടൊരു വണ്ടിയുണ്ട്. വാസു കാരക്കുന്നിലെ അവന്റെ അച്ഛൻ പെങ്ങളുടെ വീട്ടിൽ വിരുന്നുപോയി, മടങ്ങിവരുന്ന വരവാണ്.
അവൻ അങ്ങോട്ടു പോയത് തീവണ്ടിയിലായിരുന്നു. കാരക്കുന്നു റെയിൽവേസ്റ്റേഷനിലിറങ്ങി വിരുതൻ വാസു ടിക്കറ്റ് കലക്ടറെ ഒഴിഞ്ഞുമാറി, ശീട്ടു കൈവിടാതെ പ്ലാറ്റ്ഫോറത്തിന്റെ അറ്റത്തുകൂടി കടന്നുകളഞ്ഞു. അങ്ങനെ സമ്പാദിച്ച ആ ടിക്കറ്റാണ് ശ്രീധരനു ദാനം ചെയ്തിരിക്കുന്നത് വേണമെങ്കിൽ കാരക്കുന്നുവരെ തീവണ്ടിയിൽ ഒരു സൗജന്യ യാത്ര ചെയ്തോ എന്നൊരു സ്നേഹോപദേശത്തോടെ.
വീണുകിട്ടിയ ഒരവസരം വെറുതെ കളയാൻ ശ്രീധരനു മനസ്സുവന്നില്ല. വീട്ടിൽച്ചെന്നു കാക്കി മുറിട്രൗസറും, കുറവനോടു വാങ്ങിയ നിലവരയൻ ഹാഫ് ഷർട്ടും എടുത്തു ധരിച്ച്, സഹപാഠി ഗംഗാധരനൊത്തു ഹോംവർക്ക് ചെയ്യുന്നതിന് അവന്റെ വീട്ടിലേക്ക് പോവുകയാണ് എന്നൊരു ചെറിയ കുളവും പറഞ്ഞ് അമ്മയോടു സമ്മതം വാങ്ങി പുറത്തുചാടി. കീശയിൽ അണയും മുക്കാലും കാശുമായി മൂന്നര അണയുടെ പണമുണ്ടായിരുന്നു.
ശ്രീധരൻ കാരക്കുന്നുകടപ്പുറത്ത് വാവുകുളിക്കാൻ മുമ്പ് രണ്ടു മൂന്നു തവണ
പോയിട്ടുണ്ട്. കാൽനടയായി കടപ്പുറത്തുകൂടിയാണ് പോയിരുന്നത്. അവിടത്തെ കടപ്പുറമല്ലാതെ മറ്റു സ്ഥലങ്ങളൊന്നും കണ്ടിരുന്നില്ല. തനിച്ച് സ്വതന്ത്രമായി ഒരു
തീവണ്ടിയാത്ര! ഒരഭിമാനം തോന്നി. അതിന്റെകൂടെ ഒരു നേരിയ ഭയവും
അങ്കരിക്കാതിരുന്നില്ല.
റെയിൽവേസ്റ്റേഷനിലെത്തി. കീശയിൽ നിന്നു ടിക്കറ്റെടുത്തു നേരെ കടക്കുമായിരുന്നു. വാതിക്കലിരിക്കുന്ന തൊപ്പിക്കാരനെ ഒന്നു നോക്കി. അയാൾ അകത്തേക്കു കടക്കുന്ന യാത്രക്കാരുടെ ടിക്കറ്റ് വാങ്ങി അതിൽ ഒരു പ്രത്യേകകികകൊണ്ട് അറ്റം ഇത്തിരി വെട്ടിമുറിക്കുന്നത് ശ്രീധരൻ സൂക്ഷിച്ചു. വാസു തന്ന ടിക്കറ്റെടുത്തു പരിശോധിച്ചു. അതിന്റെ അറ്റത്ത് V യുടെ ആകൃതിയിൽ ഒരു മുറിവുണ്ട്. ശ്രീധരൻ പരുങ്ങി പായി.
വാതിക്കലെ തൊപ്പിക്കാരൻ തന്റെ ടിക്കറ്റ് നോക്കുമ്പോൾ അതിൽ മുറിവു കണ്ട് ഇതു മുമ്പ് ഉപയോഗിച്ച ടിക്കറ്റാണെന്നു മനസ്സിലാക്കിക്കളയും. കുള്ളശീട്ടുമായി കടക്കാൻ ശ്രമിക്കുന്നവനെ പിടിച്ചു പോലീസിലേൽപ്പിക്കുകയും ചെയും. മടങ്ങിയാലോ എന്നു തോന്നി ശ്രീധരന്ന്.
എങ്ങനെയെങ്കിലും പ്ലാറ്റ്ഫോറത്തിൽ കടന്നുകിട്ടിയാൽ രക്ഷപ്പെടും എന്നും ഓർത്തു
അപ്പോൾ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമായി ഒരു സംഘം വാതിൽക്കൽ തിങ്ങിനിൽക്കുന്നതു കണ്ടു അവരുടെ തലവൻ ശീട്ടിന്റെ ഒരട്ടി തൊപ്പിക്കാരന്റെ കൈയിൽ കൊടുത്തത് തൊപ്പിക്കാരൻ ഓരോന്നായി കത്രിച്ചുകൊണ്ടിരിക്കയായിരുന്നു.
ശ്രീധരൻ ആ സംഘത്തിന്റെകൂടെ തിക്കിത്തിരക്കി പ്ലാറ്റുഫോറത്തിൽ കടന്നു രക്ഷപ്പെട്ടു.
ആശ്വാസമായി. ഇനി ആരും കണ്ടുപിടിക്കയില്ല. പെട്ടിഭാണ്ഡങ്ങളും അരികെവച്ചു
വണ്ടി കാത്തിരിക്കുന്ന യാത്രക്കാരെ നോക്കി രസിച്ചുകൊണ്ട് പ്ലാറ്റ്ഫോറത്തിലൂടെ
നാലുചാല് അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്തെല്ലാം വേഷക്കാർ കൊങ്ങന്മാരും
കൊങ്ങിണികളും മാപ്പിളമാരും പുളിഞ്ചാറു കുടിയൻ പട്ടരും എല്ലാം അവിടെ
ഒത്തുകൂടിയിട്ടുണ്ട്-മീശക്കണാരൻ പറയാറുള്ളപോലെ "നാനാജാതിയും പഠാണിയും.
മണി നാലായി. മൂന്നരയ്ക്കു സ്റ്റേഷനിലെത്തേണ്ട വണ്ടി ഇനിയും വന്നുകാണുന്നില്ല. “വണ്ടി ലേയ്റ്റാണോ?” പതിവായി ട്രെയിൻ യാത്രചെയ്യുന്ന ഒരു പുള്ളിയുടെ നാട്യത്തോടെ മുന്നിൽക്കണ്ട ഒന്നുരണ്ടു മാന്യന്മാരോടന്വഷിച്ചു. അവർ കേട്ടഭാവംപോലും കാട്ടിയില്ല. ചോദിച്ചതു വിഡ്ഢിത്തമാണെന്ന് പിന്നീടു തോന്നി.
""" തിരിഞ്ഞുനോക്കി. ഇന്നുവിറച്ചു വടിയും കുത്തിപ്പിടിത്തു നിൽക്കുന്നു, ഒരു കിഴവിത്തള്ള
ഉടൻ കീശയിൽ തപ്പി, കൈയിൽത്തടഞ്ഞ കാലണതന്നെയെടുത്ത കിഴവിക്കുകൊടുത്തു. പാവം തള്ള പട്ടിണിയായിരിക്കും. സഹതാപചിന്തയോടെ മുമ്പോട്ടു നീങ്ങിയപ്പോൾ പെട്ടെന്ന് ഉള്ളിലൊരു
ഞെട്ടലുണ്ടായി ലിപ്പോർട്ടർ ഉണ്ടാക്കേളപ്പനെ ദൂരെ കണ്ടു. അതിരാണിപ്പാടത്തു പാർക്കുന്ന ഉണ്ടക്കേളപ്പൻ ഒരു പോക്കിരിയാണ്. ഉണ്ടക്കേളപ്പന്റെ ഭാര്യ ഒരു നായർസ്ത്രീയാണ്. കേളപ്പൻ അവരെ വടക്കെവിടെയോ ഉള്ള വലിയൊരു നായർത്തറവാട്ടിൽനിന്നു കട്ടുകൊണ്ടു വന്നതാണ്.
ഉണ്ടക്കേളപ്പൻ ഇപ്പോൾ തന്നെ കണ്ടാൽ ഇടങ്ങേറാണ്. “കുട്ടി എങ്ങോട്ടു പോകുന്നു? കൂടെ ആരാണ്? എന്നെല്ലാം അന്വേഷിക്കും. ഇപ്പോൾ കേളപ്പനോട് എന്തെങ്കിലും കളവ് തട്ടിവിട്ട് ഒപ്പിക്കാമെന്നുവെച്ചാലും, തീവണ്ടിയാപ്പീസിൽ ശ്രീധരനെ കണ്ട കഥ ആ പഹയൻ കന്നിപ്പറമ്പിൽ ചെന്നു പറയാതിരിക്കില്ല. അപ്പോൾ കാര്യം കൂടുതൽ
കുഴപ്പമാവും. കേളപ്പന്റെ കണ്ണിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രീധരൻ വേഗം
പ്ലാറ്റ്ഫോറത്തിന്റെ തെക്കേ അറ്റത്തെ കക്കൂസിനടുത്തേക്കു നടന്നു.
കക്കൂസിന്റെ ഒരറ്റത്ത് തലക്കെട്ടു കെട്ടിയ ഒരു എരുമക്കാരന്റെ പടം വരച്ചുവച്ച ഒരു ബോർഡ് തൂക്കിയിട്ടിരിക്കുന്നു. മറ്റേ അറ്റത്തെ ബോർഡിൽ ചേലചുറ്റിയ ഒരു കാക്കക്കുറത്തിയുടെ ചിത്രമാണ്. ആ ബോർഡിനു താഴെ ചുമരിൽ സ്ത്രീകൾ മാത്രം എന്നൊരറിയിപ്പും എഴുതിവെച്ചിരിക്കുന്നു. ശ്രീധരന് ഒരു കുസൃതിതോന്നി. ആ വാചകത്തിലെ മാ എന്നതിന്റെ ദീർഘം
മായിച്ച് ആ അക്ഷരത്തിന്റെ മുട്ടിൽ ഒരിരട്ടമുറുക്കം ചേർക്കാൻ....
ഉണ്ടക്കേളപ്പനിൽനിന്നു രക്ഷപ്പെടാൻ ശ്രീധരന് മൂത്രത്തിന്റെ ദുർഗന്ധവും സഹിച്ചുകൊണ്ട് ആൺകക്കൂസിൽത്തന്നെ തങ്ങിനിന്നു.
കുറച്ചുകഴിഞ്ഞപ്പോൾ മണിയടിക്കുന്നതു കേട്ടു. വണ്ടി ബ്ലോക്കായിട്ടുണ്ട്..... പ്ലാറ്റ്ഫോറത്തിലേക്കു നീങ്ങി.
പ്ലാറ്റ്ഫോറത്തിന്റെ ഒരു മൂലയിൽ ചാക്കുകൾ അട്ടിയിട്ടിരുന്നതിന്റെ മറവിൽ
പതുങ്ങിനിന്നു.
വണ്ടി പ്ലാറ്റ്ഫോറത്തിൽ വന്നുനിന്നപ്പോൾ വെളിക്കുവന്നു ചുറ്റും നോക്കി. ഉണ്ടക്കേളപ്പൻ വലിയൊരു പെട്ടിയും ചുമലിൽ വെച്ച് ഒരു കസവുതലപ്പാവുകാരൻ പട്ടരുടെ പിറകേ പോകുന്നതു കണ്ടു. അവൻ ദൂരത്തെത്തിയപ്പോൾ വേഗം മുന്നിൽക്കണ്ട മുറിയിൽത്തന്നെ കേറി രക്ഷപ്പെടാമെന്നു കരുതി, ആ മുറി ഒഴിഞ്ഞു കിടക്കുന്നു. അകത്തേക്ക് എത്തിനോക്കി. മെത്തകളുണ്ട്. മുകളിൽ തിരിയുന്ന പംഖയും - ഒരു മൂലയിൽ ഒരു വെള്ളക്കാരൻ സായ്പ് വായിൽ ഉലക്കമുറിപോലത്തെ ഒരു ചുരുട്ടും വലിച്ചുകൊണ്ടു പേപ്പർ വായിക്കുന്നു. അയ്യോ! വെള്ളക്കാരുടെ ഒന്നാംക്ലാസ്സാണ്. ഓടി അപ്പുറത്ത് ആദ്യം കണ്ട മൂന്നാംക്ലാസ്സിൽ കയറിക്കുടി മുറിയിൽ നല്ല തിരക്കുണ്ടായിരുന്നു. എങ്കിലും ഒരു മൂലയിൽ ഞെരുങ്ങിയിരിക്കാൻ
സ്ഥലം കിട്ടി.
വണ്ടി ഇളകി. ആശ്വാസമായി.
മരുന്നിന്റെ മണവും ഒരു പ്രസംഗവും മുറിയിൽ പൊങ്ങി: “തലവേദന നെഞ്ചുവേദന ദീരിളഗ്ഗം മൂക്കടപ്പ് മുതലാന നോവുകൾക്ക് അത്യുത്തമം. ഒന്നാന്തരം! നീലഗിരി ഉക്കാലിപ്സ്!.... തടിച്ചു കുറുതായൊരു കുടവയറൻ മാപ്പിള, അഴഞ്ഞുതൂങ്ങുന്ന ഒരു കറുത്ത
പോത്തക്കൻ കോട്ടു ധരിച്ചിരിക്കുന്നു. ആ കുപ്പായത്തിന്റെ മോളിലും താഴെയും ഉള്ളിലും എല്ലാം വലിയ കീശകളുണ്ട്. അവയിലെല്ലാം കുപ്പികളും ഡബ്ബകളും കുത്തിനിറച്ചിരിക്കുന്നു.
അയാൾ ഒരു കീശയിൽനിന്നു ചെറിയൊരു കുപ്പിയെടുത്തു കോർക്കു നീക്കി അതിൽനിന്നു കുറച്ചു തൈലം കൈവിരലുകളിലുറ്റിച്ച്, മുന്നിൽക്കണ്ട മാന്യയാത്രക്കാരുടെ നെറ്റിയിലും ചെന്നിയിലുമെല്ലാം കുറേശ്ശേ പൂശിക്കൊടുത്തു. തൽവേദന നെഞ്ചുവേദന പ്രസംഗവും തള്ളിവിട്ടു കൊണ്ടിരുന്നു. ശ്രീധരനും മെല്ല എണീറ്റുനിന്നു മുഖം കാട്ടി. യൂക്കാലിപ്സ്മാപ്പിള ശ്രീധരന്റെ രണ്ടു ചെന്നിയിലും ഒന്നു തോണ്ടിക്കൊടുത്തു കുട്ടികൾക്ക് അത് മതി എന്ന മട്ടിൽ. നെറ്റിക്ക് എന്തൊരാശ്വാസം! ആ തൈലത്തിന്റെ പ്രത്യേകഗന്ധം മൂക്കിൽ
ലഹരികയറ്റി. “വല്യകുപ്പിക്ക് ഇരണ്ടണം, ചെറിയ കുപ്പിക്ക് ഒരണം.” മാപ്പിള തലവേദനത്തൈലം
വിൽപ്പന തുടങ്ങി
ഒരണ കൊടുത്ത് ഒരു ചെറിയ കുപ്പി യൂക്കാലിപ്സ് വാങ്ങിയാലോ എന്നു ശ്രീധരൻ ആലോചിച്ചു. കീശയിൽ മൂന്നേകാലണയേ ഉള്ളു എന്നോർത്തപ്പോൾ വേണ്ടെന്നു തീരുമാനിച്ചു
അപ്പോൾ മുറിയുടെ മൂലയിൽനിന്ന് ഒരു ബഹളം കേട്ടു. തല്ലും പിടിയുമാണ്.
ആളുകൾ ആ മൂലയിലേക്കു തള്ളിക്കേറുന്നു. ശ്രീധരനും എണീറ്റു ചെന്നുനോക്കി.
ചെറുപ്പക്കാരായ രണ്ടു മാപ്പിളമാർ തമ്മിലാണ് അടിപിടി നടക്കുന്നത്. അവരെ പിടിച്ചകറ്റാൻ ആരും ധൈര്യപ്പെട്ടില്ല. ആ ബാല്യക്കാർ തമ്മിൽ കെട്ടി മറിയുകയാണ്. അടിപിടി കണ്ടു രസിച്ചുകൊണ്ടു ശ്രീധരൻ അവിടെ ആൾക്കൂട്ടത്തിൽ കുത്തിത്തിരുകി നിന്നു. ഒടുവിൽ ഒരു കിഴവൻ വന്ന് ആ ചെറുപ്പക്കാരെ പിടിച്ചു വേർപെടുത്തി. പക്ഷേ, ആ ചെറുപ്പക്കാർ പിന്നെയും അടങ്ങാതെ നെഞ്ഞുന്തിക്കൊണ്ടു മുന്നോട്ടാഞ്ഞും മുഷ്ടിചുരുട്ടിയും പോർവിളി തുടർന്നുകൊണ്ടിരുന്നു.
അപ്പോഴേക്കും വണ്ടി കൂക്കിവിളി മുഴക്കി കാരക്കുന്നു സ്റ്റേഷൻ സമീപിച്ച്, സ്പീഡ് ചുരുക്കി മെല്ല പ്ലാറ്റ്ഫോറത്തിൽ നിരങ്ങിനിന്നു. ശ്രീധരൻ വേഗം വണ്ടിയിൽനിന്നു പ്ലാറ്റ്ഫോറത്തിലേക്കിറങ്ങി ടിക്കറ്റ് കൈയിലെടുത്തുപിടിക്കാൻ ട്രൗസറിന്റെ കീശയിൽ തപ്പി. കീശ കാലി! അല്ല, ഒരു കാശ് കീശയുടെ മൂലയിൽ തങ്ങിക്കിടക്കുന്നുണ്ട്. അടിപിടി ബഹളത്തിനിടയിൽ ശ്രീധരന്റെ കീശ ആരോ വാരിക്കളഞ്ഞു മൂന്ന്,
രണ്ടുകാശും, അതിന്റെ കൂടെ ശീട്ടുപോയ വഴിയില്ല..... കാലടിമുതൽ തലയോടുവരെ ഒരു തരിപ്പനുഭവപ്പെട്ടു, ശ്രീധരന്. ആപ്പീസിന്റെ വാതിൽക്കലേക്കു നോക്കി. യാത്രക്കാർ തിക്കിത്തിരക്കി പുറത്തേക്കു കടക്കാൻ നിൽക്കുന്നു. തൊപ്പിക്കാരൻ ഓരോരുത്തരുടെയും ശീട്ടു വാങ്ങി പരിശോധിച്ച് അവരെ പുറത്തേക്കു വിടുന്നു. തന്നെ കണ്ടുപിടിച്ചാൽ അവരെന്തുചെയ്യും? കള്ളവണ്ടികയറി വന്നതാണെന്നു
വിചാരിച്ച് അവർ പിടിച്ചു തല്ലും. പിന്നെ പോലീസിലേൽപ്പിക്കും. ജയിലിലിടും.
അതെല്ലാം ഓർത്തപ്പോൾ ശ്രീധരന് ഉള്ളിൽ എരിപൊരി സഞ്ചാരമായി. ഉപയോഗിച്ച
ശീട്ടു തന്നു തന്നെ പ്രലോഭിപ്പിച്ച ആ തെമ്മാടി വെടിവാസുവിനെ ശപിച്ചു. സ്റ്റേഷനിൽ
ഉണ്ടക്കേളപ്പനെക്കണ്ട ഉടനെത്തന്നെ വീട്ടിലേക്കു മടങ്ങാമായിരുന്നു. പിന്നെ
തീവണ്ടിയിൽ വെച്ചു കണ്ട അടിപിടി, അവർ തമ്മിലൊത്ത് ഒരു തല്ലും പിടിയും
അഭിനയിച്ചതാണ് എന്നു മനസ്സിലായി. ആ തക്കം നോക്കി ആളുകളുടെ കീശ
കൊള്ളയടിക്കാൻ. ഇനി അതെല്ലാം ഓർത്തു നിന്നിട്ടു ഫലമില്ല, എങ്ങനെയെങ്കിലും
പ്ലാറ്റ്ഫോറത്തിൽനിന്നു പുറത്തുചാടണം.
വന്ന വണ്ടി സ്റ്റേഷൻ വിട്ടു. കുറെ സമയം കഴിഞ്ഞിട്ടും ചില യാത്രക്കാർ പ്ലാറ്റ്ഫോറത്തിൽത്തന്നെ തങ്ങിനിൽക്കുന്നതു കണ്ടു. ഒരു മണിയടിയും കേട്ടു. അപ്പോൾ മനസ്സിലായി, തെക്കോട്ടുള്ള വണ്ടിയുടെ നേരമാണെന്ന്. തെക്കുനിന്നു വന്ന യാത്രക്കാരെല്ലാം പൊയ്ക്കഴിഞ്ഞപ്പോൾ, വാതിൽക്കൽ
നിന്നിരുന്ന തൊപ്പിക്കാരൻ, ശേഖരിച്ച ശീട്ടുകളെല്ലാം ഒരട്ടിയാക്കി കൈയിൽ വെച്ച് അവ സൂക്ഷിച്ചുവെക്കാൻ സ്റ്റേഷൻ മാസ്റ്റരുടെ മുറിയിലേക്കു പോകുന്നതു കണ്ടു. ആ തക്കം നോക്കി ശിധരൻ വാതിൽക്കലൂടെത്തന്നെ പുറത്തുചാടി.
രക്ഷപ്പെട്ടു എന്നു ബോദ്ധ്യമായപ്പോൾ ഒരുശിരുതോന്നി. കാരക്കുന്നും പരിസരവും
ഒന്നു ചുറ്റിനടന്നു കണ്ടിട്ട് പട്ടണത്തിലേക്കു നടരാജസവാരിയായി മടങ്ങാം എന്നു തീരുമാനിച്ചു.കാരക്കുന്നിന്റെ മുകളിൽ പട്ടാളബാരക്സുകളാണ്. വെള്ളപ്പട്ടാളത്തെയാണ് അവിടെ
കുടിയിരുത്തിയത്. പറങ്കിമാങ്ങപോലത്തെ മുഖവും കൊട്ടടയ്ക്കാത്തോടുപോലത്തെ തലമുടിയുമുള്ള പട്ടാളക്കാർ ഒറ്റയായും കൂട്ടമായും വിസിലടിച്ചും പാട്ടുപാടിയുംകൊണ്ടു കുന്നിറങ്ങി വരുന്നുണ്ടായിരുന്നു.... ശ്രീധരൻ താഴെ മൈതാനത്തിന്റെ മൂലയിൽനിന്നു തിരിഞ്ഞുപോകുന്ന ഒരുടുപാതയിൽ ചെന്നുചേർന്നു. അവിടെ ചില ലൈൻമുറികളുടെയും ബംഗ്ലാവിന്റെ മട്ടിലുള്ള ചെറിയ വസതികളുടെയും മുമ്പിൽ സുന്ദരിപ്പെണ്ണുങ്ങൾ അണിഞ്ഞൊരുങ്ങുന്നു. ചിലർ തലമുടി വാർന്നു കെട്ടുന്നു. ചിലർ കണ്ണെഴുതുന്നു. മറ്റു ചിലർ പൊട്ടുതൊടുന്നു. പട്ടുജാക്കറ്റ് ധരിച്ചവരും, പാവാടമാത്രമുടുത്തവരും അക്കൂട്ടത്തിലുണ്ട്. പുതുമയുള്ളൊരു പെൺലോകം! ശ്രീധരന്റെ മനസ്സിൽ പെട്ടെന്ന് ആ ചീത്തവാക്കുതേട്ടിവന്നു: “ചൂളത്തികള്
കാരക്കുന്നിലെ ചൂളത്തികളെപ്പറ്റി, മരിച്ചുപോയ ചാത്തുണ്ണി ശ്രീധരനോടു ചിലതെല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു. വെള്ളപ്പട്ടാളക്കാർക്കു സുഖിക്കാനുള്ള ഒരുമ്പെട്ട പെണ്ണുങ്ങളാണ് ചൂളത്തികൾ. അസത്തുക്കൾ! എന്നാലും ആ ശൃംഗാരപ്പടയാളിപ്പെണ്ണുങ്ങളെ ശ്രീധരൻ കൗതുകത്തോടെ കണ്ണെടുക്കാതെ നോക്കി. അവർ വെള്ളക്കാരെ കിടക്കയിൽ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങുകയാണ്..... അവർ നഗ്നരായി.....
“വ് ഹ്റീസ് ഷം ചിരുഷ് ചീരു...?" പിന്നിൽനിന്ന് ഇഴഞ്ഞ സ്വരത്തിൽ ഒരു
ചോദ്യം കേട്ട് ശ്രീധരൻ പേടിച്ചുപോയി. കുടിച്ചു കുന്തം മറിഞ്ഞ ഒരു വെള്ളപ്പട്ടാളക്കാരൻ!
മൂപ്പർ ചൂളത്തിച്ചീരുവിനെ അനേഷിച്ചു പുറപ്പെട്ടിരിക്കയാണ്. ശ്രീധരൻ വലിയ
നിരത്തിലേക്ക് ഒരോട്ടംവെച്ചു കൊടുത്തു.
വലിയ നിരത്തിലൂടെ പട്ടണത്തിലേക്കു നടത്തംവെച്ചു. കാരക്കുന്നിൽ നിന്നു പട്ടണത്തിലേക്കു നാലുമൈൽ ദൂരമുണ്ട്. വഴിക്കുള്ള കാഴ്ചകൾ നോക്കിക്കൊണ്ടു നീങ്ങി....പട്ടണത്തിൽ ചിറയ്ക്കരികിലെ മുനിസിപ്പൽ പൂന്തോപ്പിനടുത്തെത്തിയപ്പോൾ പോലീസ് സ്റ്റേഷനില് നിന്നു സമയം അറിയിക്കുന്ന മണി മുട്ടുന്നതു കേട്ടു. ആറടിച്ചു.
പൂന്തോപ്പിന്റെ ഗേറ്റിനിരുവശത്തും ഓരോ സിംഹത്തെ പ്രതിഷ്ഠിച്ചിട്ടുണ്ട്. മൺപ്രതിമകളാണ്. വാ തുറന്നു കുന്തിച്ചിരിക്കുന്ന കേസരിവീരന്മാർ! അവയിൽ വലതുവശത്തെ വീരന്റെ വായിൽ ഈച്ചകൾ കൂട്ടത്തോടെ അകത്തേക്കും പുറത്തേക്കും പറന്നുകളിക്കുന്നു! കാണാൻ രസമുണ്ട്. സിംഹം ഈച്ചയെ പിടിക്കാൻ ഇപ്പം വാ പൂട്ടും എന്നു തോന്നിപ്പോകും.... സിംഹത്തിന്റെ വായിൽ കടന്നൽ കൂടുകെട്ടിയിരിക്കയാണ്. ചിറയിൽനിന്നു വെള്ളം മുക്കിക്കുടിച്ചു ദാഹം തീർത്ത് മൈതാനത്തിനടുത്തേക്കു നടന്നു.
മൈതാനമൂലയിലെത്തിയപ്പോൾ ഒരു ഗംഭീരഗാനം ശ്രീധരനെ തടഞ്ഞുനിർത്തി.
അങ്ങോട്ടു നീങ്ങി. പാട്ടുകാരന്റെ ചുറ്റുമായി പത്തുപതിനഞ്ചാളുകൾ ശ്രദ്ധിച്ചുനിൽക്കുന്നു.
ശ്രീധരനും ഒരു ശ്രോതാവായി അവരുടെ കൂടെച്ചേർന്നു.
ചുവന്ന ലുങ്കിയും വെളുത്ത നീളൻ കുപ്പായവും ധരിച്ച് തലയിലൊരു തുർക്കിത്തൊപ്പിയും ചാർത്തി നിൽക്കുന്ന ഒരു തമിഴൻ റാവുത്തർ മൗലവി. ആ മാന്യന്റെ തറവാടിത്തം സ്ഫുരിക്കുന്ന വടിവൊത്ത വലിയ മുഖവും കറുത്ത വട്ടത്താടിയും ശ്രീധരനെ വശീകരിച്ചു. ലളിതമായ തമിഴിലാണ് പ്രഭാഷണം. മതച്ചുവ തോന്നിക്കാത്ത സാർവ്വജനീനമായ തത്ത്വാപദേശങ്ങൾ ഒരു ഹരികഥാശൈലിയിൽ ഗംഭീരസ്വരത്തിൽ നിർഗ്ഗളിക്കുന്നു.
“ആറ്റെയും കാറ്റെയും നമ്പലാം - അന്ത
ശേലകെട്ടിയ മാതരെ നമ്പലാം......
വ്യാഖ്യാനം: ആറ്റക്കിളി, അവറ്റയെ വിശ്വസിച്ചുകൂടാ. ആട്ടിയകറ്റിയാൽ വിള നശിപ്പിക്കാൻ വീണ്ടും വരുന്നതെപ്പോഴാണെന്നറിയാൻ വയ്യ. കാറ്റിന്റെ ഗതിയും
അങ്ങനെതന്നെ. എപ്പോഴാണ്, എങ്ങോട്ടാണ് എന്നു നിർണ്ണയിക്കാൻ സാദ്ധ്യമല്ല. അപ്രകാരം തന്നെയാണ് ശേല കെട്ടിയ മാതർ -ചേലയുടുത്ത പെൺവർഗ്ഗം ആറ്റക്കിളിയെയും കാറ്റിനെയും വിശ്വസിക്കാമെങ്കിൽ ചേലയുടുത്ത സത്വത്തെയും വിശ്വസിക്കാം.... റാവുത്തർ മൗലവിയുടെ തത്ത്വാപദേശം ശ്രീധരന്റെ മനസ്സിൽ ആഞ്ഞു തറച്ചു. ആ തമിഴ്ഗാനശകലം ഹൃദിസ്ഥമാക്കി. നേരം ഇരുട്ടിത്തുടങ്ങിയിരുന്നില്ലെങ്കിൽ ആ
മഹാത്മാവിന്റെ തത്ത്വാപദേശങ്ങൾ കുറേക്കൂടി കേൾക്കാൻ അവിടെത്തന്നെ
നിൽക്കുമായിരുന്നു.
“ആറ്റെയും കാറ്റെയും നമ്പലാം അന്ത
ശേലകെട്ടിയ മാതരെ നമ്പലാം...
റാവുത്തരുടെ ഗാനശകലം, അദ്ദേഹത്തിന്റെ ആംഗ്യത്തോടും സ്വരഭംഗിയോടും ആവർത്തിച്ചു പാടിക്കൊണ്ടാണ് ശ്രീധരൻ കന്നിപ്പറമ്പിൽ ചെന്നുകേറിയത്. അടുക്കളയിൽ ചെന്നപ്പോഴും അതുരുവിട്ടുപോയി.
“എന്താടാ, തുണിവിൽപ്പനക്കാരന്റെ ഒരു പാട്ട്?' ശ്രീധരന്റെ അമ്മ പരിഹാസസ്വരത്തിൽ ചോദിച്ചു.
ശ്രീധരൻ ഒന്നും മറുപടി പറഞ്ഞില്ല. പക്ഷേ, മനസ്സിൽ കരുതി ഒരു പെണ്ണിനേയും
വിശ്വസിച്ചുകൂടാ അമ്മയെപ്പോലും.....