ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ
ഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.
അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെ
തങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ്ട സ്വപ്നം?
കട്ടിയുള്ള ഇളംനീല തുണി കൊണ്ടുണ്ടാക്കിയ ചെറിയൊരു കൂടാരം;
മെയിൻ റോഡിൽനിന്ന്, കൂടാരത്തിലേക്കു പോകാനുള്ള വഴിയുടെ
ഇരുഭാഗവും
കുലവാഴകൾകൊണ്ടും
വർണ്ണക്കടലാസുമാലകൾകൊണ്ടും കമനീയമായി അലങ്കരിച്ചിട്ടുണ്ട്. കൂടാരത്തിനകത്ത്, മഞ്ഞവെളിച്ചം ചൊരിഞ്ഞു കൊണ്ട് കത്തുന്ന വൈദ്യുതിവിളക്കുകളും ഇളംകാറ്റിലാടിക്കളിക്കുന്ന എല്ലാ നിറങ്ങളിലുമുള്ള ബലൂണുകളുമാണ്. വർണ്ണക്കടലാസുമാലകൾ, വൈദ്യുതിവിളക്കുകളെയും ബലൂണുകളെയും തൊട്ടുരുമ്മിക്കൊണ്ട് ഇഴഞ്ഞുനീങ്ങുന്നു. വർണ്ണക്കടലാസുമാലകൾക്കിടയിൽ, അവിടവിടെയായി പച്ചീർക്കിലകളുടെ തലപ്പത്തു കുത്തിനിർത്തിയ പഴുക്കടയ്ക്കളുണ്ട്. ദൂരത്തുനിന്നു നോക്കുമ്പോൾ പഴുക്കടയ്ക്കകൾ ചെറിയ സിന്ദൂരച്ചെപ്പുകളാണെന്നാണു തോന്നുക! കൂടാരത്തിനകത്ത്, എത്രയെത്ര കുട്ടികളാണെന്നോ! അഞ്ചും ആറും വയസ്സായ ആൺകുട്ടികളും പെൺകുട്ടികളുമാണെല്ലാം. കുട്ടികളുടെ കൂടെ രക്ഷിതാക്കന്മാരാരുമില്ല. കുട്ടികളെല്ലാം ഒറ്റയ്ക്കൊറ്റയ്ക്കാണ് കൂടാരത്തിനകത്തേക്കു വന്നിരിക്കുന്നത്. കൂടാരത്തിനകത്ത് ഒരു സോഡാ-സർവത്തുകടയും ഒരു കടലക്കച്ചവടക്കടയും മാത്രമേയുള്ളൂ. സോഡാ-സർവത്തുകടയിൽ, ചുവന്ന കാലുറയും പച്ചക്കുപ്പായവും കൂമ്പൻപാളത്തൊപ്പിയും ധരിച്ച ഒരു വയസ്സൻ നൃത്തം ചെയ്‌തുകൊണ്ടിരിക്കുന്നു. വയസ്സന്റെ നരച്ച താടി നെഞ്ചോളം നീണ്ടുകിടക്കുന്നു. നൃത്തംചെയ്തുകൊണ്ടിരിക്കുന്നതിനിടയ്ക്ക് മേല്പോട്ട് ആഞ്ഞുചാടി ഓരോ ബലൂണെടുത്ത്, അതിലെ കാറ്റു കളയുകയും വീണ്ടും ഊതിവീർപ്പിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. വയസ്സൻ ഊതുമ്പോൾ ബലൂൺ വീർത്തുവീർത്തു വരുന്നതു കാണാൻ എന്തു ഭംഗിയാണ്! വയസ്സന്റെ നരച്ചു നീണ്ട താടിയിൽ, ഇടയ്ക്കിടയ്ക്ക് എവിടെനിന്നോ മഞ്ഞത്തുമ്പികൾ പറന്നുവന്നിരിക്കുന്നു, പറന്നകന്നുപോകുന്നു. മഞ്ഞത്തുമ്പികൾ പറന്നുവന്നിരിക്കുന്നതും പറന്നകന്നുപോകുന്നതും വയസ്സൻ അറിയുന്നതുപോലുമില്ല. സോഡാ സർവത്തുകടയിൽ ചെല്ലുന്ന ഓരോ കുട്ടിക്കും സോഡാ പൊട്ടിച്ചു കൊടുക്കുന്നത് വയസ്സനാണ്. പക്ഷേ, സോഡാക്കുപ്പിയുടെ കഴുത്തിൽ ഉരുണ്ടുകളിക്കുന്ന ഗോലി മറ്റുള്ളവർക്കെന്നപോലെ വയസ്സനും വയ്യ. പുറത്തേക്കെടുക്കുവാൻ
കടലക്കച്ചവടം ചെയ്യുന്നത്, മൂക്കുത്തിയും വെള്ളിവളകളുമണിഞ്ഞ കറുത്തു തടിച്ച ഒരു സ്ത്രീയാണ്. ആ സ്ത്രീയുടെ രണ്ടു കൈകളിലും പച്ചകുത്തിയിട്ടുണ്ട്. ഇടത്തേ കൈയിൽ തത്തയുടെയും വലത്തേകൈയിൽ കുഞ്ചിരാമന്റെയും ചിത്രങ്ങളാണ്. 'കടല... കടല' എന്നാർത്തു വിളിച്ചുകൊണ്ട്, കുട്ടികൾ അവളുടെ അടുത്ത് പാഞ്ഞെത്തുന്നു. അവൾ എല്ലാവർക്കും ഓരോപിടി കടല വർണ്ണക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നു. എന്തൊരു വേഗത്തിലാണ് കടല പൊതിഞ്ഞുകൊടുക്കുന്നതെന്നോ! സോഡാ-സർവത്തുകടയിലെ വയസ്സൻ സമ്മാനിച്ച രണ്ടു ബല" ണുകൾ രണ്ടു കൈകളിലും, കുപ്പായക്കീശയിൽ കടലയുമായി ഓടിപ്പോരുമ്പോൾ തടഞ്ഞുവീണു ബലൂണുകൾ രണ്ടും പൊട്ടി, കടല ചിന്നിച്ചിതറി വീണു... സ്വപ്നം ഇത്രയുമായപ്പോഴാണ്, ഉണ്ണിക്കുട്ടൻ ഉണരുന്നത്!
ഉണ്ണിക്കുട്ടൻ വീണ്ടും കണ്ണുകൾ തുറന്ന് കൈയും കാലും തടവി നോക്കി, മുറിവുപറ്റിയിട്ടുണ്ടോ? ഇല്ല; സ്വപ്‌നമല്ലേ? പൊട്ടിയ ബലൂണുകളും ചിന്നിച്ചിതറിക്കിടക്കുന്ന കടലയും! ഓർക്കുമ്പോൾ ആർക്കാണു വ്യസനം തോന്നാതിരിക്കുക?
വ്യസനം മാത്രമല്ല ഈർഷ്യയും തോന്നുകയാണവന്. ഈർഷ്യ തോന്നുന്നത്, മറ്റൊന്നും വിചാരിച്ചല്ല. പതിവുപോലെ ഇന്നലെ രാത്രിയും അച്ഛൻ ഉറക്കത്തിൽ അവനെ കട്ടിലിൽനിന്നെടുത്ത്, നിലത്ത് കിടത്തിയിരിക്കയാണ്. എന്നിട്ട് ഒന്നുമറിയാത്തവനെപ്പോലെ, അച്ഛൻ സുഖമായി ചെരിഞ്ഞുകിടന്നുറങ്ങുകയും ചെയ്യുന്നു.
അമ്മയും അമ്മിണിയും ഉറക്കമുണർന്നെഴുന്നേറ്റ് താഴേക്കു പോയിരിക്കുന്നു. അമ്മിണിയുടെ കുഞ്ഞിക്കോസറിയും റബ്ബർഷീറ്റും മൂത്രത്തിൽ മുങ്ങിക്കിടക്കുന്നു. അവൾക്ക് ഉറങ്ങുമ്പോഴും ഉറങ്ങാതിരിക്കുമ്പോഴും ഇഷ്‌ടംപോലെ എവിടെ വേണമെങ്കിലും മൂത്രമൊഴിക്കാം. അവൾക്ക് രണ്ടു വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ. ഉണ്ണിക്കുട്ടന് നാലു വയസ്സു കഴിഞ്ഞ് അഞ്ചിൽ നടക്കുകയാണ്. അഞ്ചു വയസ്സിൽ നടക്കുന്ന കുട്ടികൾ, ഉറക്കത്തിൽ
മൂത്രമൊഴിച്ചുകൂടെന്നാണ്, മുത്തശ്ശിയൊഴികെ മറ്റെല്ലാവരും
പറയുന്നത്.
രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നത് അച്ഛനോടൊപ്പം കട്ടിലിന്മേലാണ്. അമ്മ നിലത്ത് മെത്തപ്പായിലും. മെത്തപ്പായയോടു ചേർത്തിടുന്ന കുഞ്ഞിക്കോസറിയിൽ അമ്മിണിയും കിടക്കും. കുട്ടേട്ടൻ മുത്തശ്ശിയോടൊപ്പം താഴത്താണു കിടക്കുക.
അമ്മിണിയുടെ വിരിപ്പും പുതപ്പും എല്ലാ ദിവസവും മുക്കണം. രാവിലെ ഉണരുമ്പോഴേക്കും വിരിപ്പും പുതപ്പും മൂത്രപ്പിണ്ടിയായിട്ടുണ്ടാകും. രാത്രിയിൽ എത്ര വിസ്‌തരിച്ചാണെന്നോ അവളെ കോസറിയിൽ കിടത്തുക. നീലവരയൻ കുഞ്ഞിക്കോസറിയിൽ ആദ്യം ഒരു തോർത്തുമുണ്ടു വിരിക്കും. തോർത്തുമുണ്ടിന്റെ മീതെ لوله നിറത്തിലുള്ള റബ്ബർഷീറ്റ്, റബ്ബർഷീറ്റിന്റെ മീതെ നാലാക്കി മടക്കിയ വിരിപ്പ്! ഇത്രയും പോരേ? ഇങ്ങനെ വിസ്തതരിച്ചു വിരിച്ച കുഞ്ഞിക്കോസറിയിൽ, അവളെ കിടത്തുമ്പോൾ, അമ്മ പറയും: "ഇനി ചെരിച്ചോ. അതിനല്ലേ കിടക്കണ്?"
'ചെരിച്ചോളാൻ' അമ്മ പറയുകയൊന്നും വേണ്ട. അതൊക്കെ അവൾക്കുതന്നെ നല്ല നിശ്‌പയമുണ്ട്.
അമ്മിണി എന്തു വികൃതി കാണിച്ചാലും, എത്ര ശാഠ്യംപിടിച്ചു കരഞ്ഞാലും ആരും ദേഷ്യപ്പെടുകയില്ല. മുഖമൊന്നു കറുപ്പിക്ക പോലുമില്ല. അമ്മിണിയെ വീട്ടിലെല്ലാവർക്കും എന്തിഷ്ട്‌ടമാണെന്നോ! കുട്ടേട്ടൻ ഇടയ്ക്കിടയ്ക്കു പറയാറുണ്ട്, വീട്ടിലെല്ലാവർക്കും അമ്മിണിയെയാണ് അധികമിഷ്ടമെന്ന്. പക്ഷേ, അതാരും സമ്മതിക്കില്ല. ചെറിയ കുട്ടികളോടു കുറച്ചധികം വാത്സല്യം കാണിക്കണമെന്നു മുത്തശ്ശി പറയാറുണ്ട്. മുത്തശ്ശി എന്തു പറഞ്ഞാലും ശരിയാണെന്നാണ് ഉണ്ണിക്കുട്ടന്റെ വിശ്വാസം. അമ്മിണിയെപ്പോലെ കുട്ടിയായിരുന്നപ്പോൾ, രണ്ടു വയസ്സു ഉണ്ണിക്കുട്ടനെ പ്രായമായ ഇതിലുമധികം ലാളിച്ചിരുന്നുവത്രെ അച്ഛൻ. അതെന്തായാലും, ഇപ്പോൾ മുത്തശ്ശിക്കാണു തന്നെ അധികമിഷ്ടം. രാത്രിയിൽ മുത്തശ്ശിയോടൊപ്പം കട്ടിലിലാണു കിടക്കുന്നതെങ്കിൽ അച്ഛൻ ചെയ്യുന്നതുപോലെ ഉറക്കത്തിൽ നിലത്തേക്കെടുത്തു കിടത്തുകയൊന്നുമില്ല! രാത്രിയിൽ ഒരു പ്രാവശ്യം വിളിച്ചുണർത്തി ഒന്നു. മൂത്രമൊഴിപ്പിച്ചാൽ പിന്നെ മൂത്രമൊഴിക്കുകയുമൊന്നുമുണ്ടാവില്ല. അതിനൊന്നും അച്ഛൻ
മിനക്കെടില്ല. ഉണ്ണിക്കുട്ടൻ തൻ്റെ കുപ്പായത്തിൻറെ അടിവശം തൊട്ടുനോക്കി. ഉവ്വ്, ലേശം നനവുണ്ട്. അപ്പോൾ ഇന്നലെ രാത്രിയിലും ഉറക്കത്തിൽ മൂത്രമൊഴിച്ചിരിക്കുന്നു. അവന് ലേശം ജാള്യത തോന്നാതിരുന്നില്ല. പതിവുപോലെ, നിക്കറും ഉറക്കത്തിൽ അഴിച്ചുവച്ചിട്ടുണ്ട്. മൂത്ര
മൊഴിക്കുമെന്ന ഭയംകൊണ്ട് അമ്മ ചെയ്യുന്ന പണിയാണത്. അല്ലെ
ങ്കിൽത്തന്നെ ന്നെ അമ്മിണിയുടെ മൂത്രത്തുണികളുണ്ട് വേണ്ടത്ര
മുക്കാൻ. എല്ലാംകൂടി അമ്മയ്ക്കു വയ്യത്രെ. എന്നാൽ അടിച്ചുതളിക്കാരി കാളിയമ്മയോടു മുക്കിക്കൊണ്ടുവരാൻ പറഞ്ഞുകൂടേ? ആയമ്മ മുക്കിയാലൊന്നും അമ്മയ്ക്കു തൃപ്തിയാവുകയില്ല.
നിക്കർ, അച്ഛന്റെ കട്ടിലിൻ്റെ മേൽക്കട്ടിയിലാണ് അഴിച്ചു വച്ചിരിക്കുന്നത്. കട്ടിൽ പിടിച്ചൊന്നു കുലുക്കിയാൽ, നിക്കർ താഴെ വീഴും.
അവൻ പുതപ്പു വലിച്ചുമാറ്റി, അകത്താരുമില്ലെങ്കിലും അവന് നാണം തോന്നി. എണ്ണക്കച്ചവടക്കാരൻ മൊയ്തീനാണതിനു കാരണം. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ദേഹമാസകലം കുളുക്കനെ എണ്ണ തേപ്പിച്ച്, മുറ്റത്തു നിർത്തിയിരിക്കയായിരുന്നു. അപ്പോഴാണ് എണ്ണക്കച്ചവടക്കാരൻ മൊയ്‌തീൻ്റെ വരവ്. മൊയ്തീൻ ആകെയൊന്നു നോക്കിചിരിച്ചുകൊണ്ടു പറഞ്ഞു: "ങ്ങ്നെ നിക്കാൻ നാണംലേ?"
എന്താ ഈ നാണം എന്നുവച്ചാല്? അതെന്തായാലും, അന്നുമുതൽ നിക്കറിടാതെ വല്ലവരുടെയും മുമ്പിൽ ചെല്ലാൻ സങ്കോചമാണവന്. ഉണ്ണിക്കുട്ടൻ വീണ്ടും പുതപ്പ് അരയോളമിട്ടു മലർന്നു കിടന്നു.
ചുമരിലെ ചിത്രങ്ങളിലും കട്ടിലിൻ്റെ അടിയിൽ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങളിലുമെല്ലാം മാറി മാറി നോക്കി. സുബ്രഹ്മണ്യസ്വാമിയുടെ ഫോട്ടോവിൽ ചാർത്തിയിരിക്കുന്ന കൂവളപ്പൂമാലയും തെച്ചിപ്പൂമാലയും, കുട്ടൻനായർ ഇന്നലെ രാത്രി അമ്പലത്തിൽനിന്നും കൊണ്ടുവന്നതാണ്. രണ്ടു മാലകളും വാടിയിട്ടുണ്ട്. അമ്മയ്ക്ക്
എണ്ണകാച്ചാൻ കൂവളപ്പൂവും തെച്ചിപ്പൂവും വേണം. അതിനാണതു കൊണ്ടുവന്നിരിക്കുന്നത്. ഇന്നലെ രാത്രിയിൽ, കുട്ടൻനായരുടെകൂടെ അമ്പലത്തിൽ കളംതൊഴാൻ പോകാൻ ശാഠ്യംപിടിച്ചുവെങ്കിലും അമ്മ സമ്മതിച്ചില്ല. താൻ വലിയ വികൃതിയായതുകൊണ്ട് കുട്ടൻനായരുടെകൂടെ അമ്പലത്തിലേക്കയയ്ക്കാൻ അമ്മയ്ക്കു പേടിയാണത്രെ. ഇനി, ഇന്നു കൊണ്ടുപോകാമെന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്. വെറുതെ
പറഞ്ഞതാണോ ആവോ? താഴത്തുചെന്ന ഉടൻ അമ്മയെ
ഓർമ്മിപ്പിക്കണം.
ചുമരിലെ ചിത്രങ്ങളെല്ലാം പഴയതാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ്, അമ്മയോടൊപ്പം ഒരു വീട്ടിൽ പോയപ്പോൾ, അവിടെ കണ്ട ചിത്രങ്ങളെല്ലാം പുതിയതായിരുന്നു. നാക്ക്
വെളിയിലേക്കിട്ടുകൊണ്ടിരിക്കുന്ന ആ നായക്കുട്ടിയുടെ ചിത്രം കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. അങ്ങനത്തേതൊന്നു കൊണ്ടുവരാൻ അച്ഛനോട് എത്രയെത്രപ്രാവശ്യം പറഞ്ഞു! അച്ഛനുണ്ടോ, അതിനൊക്കെ സമയം...?നേരേ മുമ്പിലുള്ള ജനാലയിൽ ഒരു എട്ടുകാലിവല കാണാനുണ്ട്. ഇന്നലെ രാത്രി, എട്ടുകാലിവല അവിടെ ഉണ്ടായിരുന്നില്ല. എട്ടുകാലിയുടെ രാത്രിയിലത്തെ പരിശ്രമഫലമാണ് ആ വല! ആ വലയിൽ, അവിട കുരുങ്ങിക്കിടക്കുന്നുണ്ട്. വിടെയായി അവയൊക്കെ, ചെറുപ്രാണികൾ എട്ടുകാലിക്കു തിന്നാനാണെന്ന്, അച്ഛൻ ഒരിക്കൽ പറഞ്ഞത് അവനോർത്തു. എട്ടുകാലിവല കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷേ, അടുത്തു ചെന്നുനിന്നു വിരലുകൊണ്ട് ഒരു വര വരച്ചാലോ? എട്ടുകാലി വല നാശമായിപ്പോകും. അടുക്കളയിലും മച്ചിനുള്ളിലും കാണുന്ന എട്ടുകാലിവലകളാണ് അങ്ങനെ നശിപ്പിച്ചുകളഞ്ഞിട്ടുള്ളത്!
എട്ടുകാലിക്ക് വിഷമുണ്ടത്രേ! എന്താണു വിഷമെന്നുവച്ചാൽ? അത് എങ്ങനെയിരിക്കും? എല്ലാ വിഷത്തിലുംവെച്ച് വലിയ വിഷം, പാമ്പിന്റേതാണെന്നാണ് മുത്തച്ഛൻ പറയുന്നത്. പാമ്പു കടിച്ചാൽ, അതിനെപ്പിടിച്ച് അങ്ങോട്ടും കടിക്കണം. എന്നാൽ, വിഷം കയറുകയില്ലെന്നു പഞ്ഞത് കുട്ടപ്പൻനായരാണ്. അങ്ങനത്തെ ഒരു സംഭവം പേപ്പറിൽ ഉണ്ടായിരുന്നത് മുത്തച്ഛൻ വായിച്ചു കേൾപ്പിക്കുകയുമുണ്ടായിട്ടുണ്ട്. അധിക ദിവസങ്ങൾക്കുമുമ്പൊന്നുമല്ല, ഒരു മാപ്പിള തൊടിയിൽ പുല്ലരിഞ്ഞുകൊണ്ടിരിക്കുമ്പോൾ പാമ്പു ചാടിക്കടിച്ചു. മാപ്പിള ഒട്ടും സംശയിക്കാതെ പാമ്പിനെ കടന്നുപിടിച്ചു കടിച്ച് രണ്ടു കഷ്ണമാക്കി ദൂരത്തേക്കെറിഞ്ഞു. മാപ്പിളയ്ക്ക് വിഷമേറ്റില്ല! പാമ്പ് ചത്തതു ലാഭം! മാപ്പിളയുടെ ധൈര്യം ഭയങ്കരംതന്നെ!ആ മാപ്പിളയെ വീട്ടിൽ ഉമ്മറം
കാവലുകാരനായി കിട്ടിയാൽ നന്നായിരുന്നു. പാമ്പിനെ രണ്ടു കഷ്‌ണമായി കടിച്ചെറിഞ്ഞശേഷം, മാപ്പിളയുടെ വായ നീറിയിരിക്കുമോ? വായ നീറിയിരിക്കുമോ എന്നോർത്തപ്പോൾ, കട്ടിലിന്റെ ചുവട്ടിലെ സ്ഫടികഭരണിയിൽനിന്ന് ഒരു കളിയടയ്ക്കയെടുത്തു ചവച്ചു തിന്നാൻ തോന്നി. അവൻ കട്ടിലിന്റെ താഴത്തേക്കു നോക്കി. താലങ്ങൾ, കൂജാവുകൾ, പാൽക്കിണ്ടികൾ- എന്തൊക്കെ സാധനങ്ങളാണ്! സ്ഫടികഭരണി തുറക്കുന്ന ശബ്ദം കേട്ട് അച്ഛൻ ഉണർന്നാലോ? വേണ്ട, കളിയടയ്ക്ക വേണ്ട.
അവൻ മുറിയിലെ ജനാലകളിലും വാതിലിലും നോക്കി, 'നിറ' ദിവസം അരിമാവുകൊണ്ട് അണിഞ്ഞിട്ടുള്ളത് ഇനിയും മാഞ്ഞുപോയിട്ടില്ല. 63003 ജനൽക്കമ്പിയിൽ, നെൽക്കതിർ വാഴനാരുകൊണ്ടു കെട്ടി നിർത്തിയിരിക്കുന്നു. നിറദിവസം മുത്തച്ഛനാണ്, കുളിച്ച് ഈറനുടുത്ത് നെൽക്കതിർ അമ്പലത്തിൽനിന്നു കൊണ്ടുവന്നത്. 'നിറ നിറ പൊലി പൊലി നിറനിറ പൊലി പൊലി' എന്നും പറഞ്ഞുകൊണ്ടാണ് മുത്തച്ഛൻ വന്നത്. വീട്ടിലെല്ലാം അണിഞ്ഞതും മുത്തച്ഛൻതന്നെയാണ്. അരിമാവു നിറച്ചു ഓടം കമഴ്ത്തിവയ്ക്കുമ്പോൾ, അരിമാവ് ഒലിച്ചിറങ്ങുന്നതു കാണാൻ ബഹുരസമാണ്. വലുതായാൽ, തനിക്കും മുത്തച്ഛനെപോലെ അണിയാൻ പഠിക്കണം. നിറദിവസം അമ്പലത്തിൽ നിന്നു നെൽക്കതിർ കൊണ്ടുവരുന്നതും താനായിരിക്കും.
മുറിയിലെ ഒത്ത നടുക്കുള്ള വളയിൽ തൂങ്ങുന്ന കതിർക്കുല നിറ ദിവസം കെട്ടിത്തൂക്കിയതാണ്. മുറിയിലെ വളകളിൽ വെള്ളരിക്കയും കെട്ടിത്തൂക്കിയിട്ടുണ്ട്. എല്ലാം മുത്തച്ഛൻ കെട്ടിത്തൂക്കിയതാണ്. വാഴനാരറ്റ് വെള്ളരിക്ക താഴെ വീണാൽ എന്താണുണ്ടാവുക? വെള്ളരിക്ക പഴുത്ത മത്തനെപ്പോലെ ഉറിയിൽ വയ്ക്കുകയാണ് നല്ലത്. ഉറി അത്ര ക്ഷണം അറ്റുപോകയൊന്നുമില്ല. വെള്ളരിക്ക എന്തുകൊണ്ടാണ് ഉറിയിൽ വയ്ക്കാത്തത്? മത്തനെപ്പോലെ, വട്ടത്തിലല്ലാത്തതുകൊണ്ടായിരിക്കുമോ? പഴുത്ത മത്തൻ ഉറിയിൽ വച്ചതു കാണാൻ നല്ല ഭംഗിയുണ്ട്. അടുക്കളയിലും മച്ചിലുംകൂടി ആകെ ആറ് ഉറികളുണ്ട്. ആറ് ഉറികളിലും മത്തിനുണ്ട്. മച്ചിൽ, ഉറി കെട്ടിത്തൂക്കിയ വളകളിലെല്ലാം വേട്ടാളൻകൂടുകളുണ്ട്. വേട്ടാളൻ ശക്തിയോടെ പറന്നുവന്ന് കൂടിനുള്ളിലേക്കു പോകു ന്നതു കാണാൻ കൗതുകമുണ്ട്. ഇവിടെ വേട്ടാളൻ കൂടു കെട്ടിയിരിക്കുന്നതു മണ്ണുകൊണ്ടാണ്. പക്ഷേ, കക്കൂസിൽ മണ്ണു കൊണ്ടല്ല. അവിടെ വളകളിൽ ദ്വാരമുണ്ടാക്കിയിരിക്കയാണ്. ആ ദ്വാരങ്ങളെയാണ് കൂടുകൾ എന്നു പറയുന്നത്.
വേട്ടാളൻകൂട് അടർത്തിക്കളയാൻ പാടില്ലത്രെ! അടർത്തിക്കളഞ്ഞാൽ മൂക്കിൽ കുരു ഉണ്ടാകും. മുത്തശ്ശിക്ക് അനുഭവമാണത്രെ അത്. കുരു എവിടെ ഉണ്ടാകുന്നതും നന്നല്ല. കുരു ഉണ്ടായാൽ വേദന സഹിക്കണം. കുട്ടേട്ടന് കാൽവണ്ണയിലാണ് കുരു ഉണ്ടായത്. ആദ്യം ചെറിയൊരു ഉണലായിരുന്നു. നാലു ദിവസമായപ്പോഴേക്കും ഉണല് വലുതായി, ചുകന്നു. ഉണലിനു കണ്ണായി. കാൽവണ്ണയാകെ തുടുത്തു വീങ്ങി. ഒടുവിൽ മണ്ണാൻ ചാമിയെ കൊണ്ടുവരേണ്ടിവന്നു. ചാമി പറഞ്ഞതനുസരിച്ച് ഒരെണ്ണ പുരട്ടുകയും, ചിറ്റമൃതിൻ്റെ ഇല വാട്ടിയിടുകയും ചെയ്തു. പിറ്റേന്ന് കുരു പൊട്ടി. എത്ര ചോരയും ചലവുമാണ് പോയതെന്നോ! കണ്ടപ്പോൾ അറപ്പു തോന്നി. ചോറുണ്ണുമ്പോൾ കഴിഞ്ഞശേഷമാണ് കുട്ട്യേട്ടൻ സ്‌കൂളിൽ പോകാൻ തുടങ്ങിയത്. കുട്ട്യേട്ടൻ്റെ കാൽവണ്ണയിൽ കുരു ഉണ്ടായതിന്റെ കല ഇന്നുമുണ്ട്. ആ കലയിൽ തൊടുമ്പോൾ എന്തു മിനുസമാണെന്നോ!