എൻറെ അച്ഛൻ മദ്യപാനശീലത്തെ വെറുത്തു. ഒരിക്കലും മദ്യങ്ങൾ എവിട്ടിൽ പ്രവേശിപ്പിക്കരുത് എന്ന് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിരുന്നു. എൻ്റെ മനസ്സിൻ്റെ അടിത്തൂണുകളിൽ കൊത്തിവെച്ചിരുന്ന ധർമ്മോപദേശങ്ങളെ ഓരോന്നോരോന്നായി ഗംഗയിൽനിന്നു ചീറിയടിക്കുന്ന കാററുകൾ കരണ്ടുതിന്നു. ഈ അമ്മയുടെയും ഈ അച്‌ഛൻറെയും മകളായ നീ ഇവർ ഒരിക്കലും ചെയ്യാൻ തുനിയാത്ത കർമ്മങ്ങൾക്ക് എന്തുകൊണ്ടു തുനിയുന്നു എന്ന ഒരു ചോദ്യം സമുദായം എന്നോടു ചോദിച്ചിരിക്കാം. എനിക്ക് അച്ഛനായും അമ്മയായും വർത്തിച്ച പുസ്തകസാമ്രാജ്യത്തെ അവർ കണക്കിലെടുക്കുന്നില്ല. സാഹിത്യമായിരുന്നു എന്റെ വളർത്തമ്മ; എൻറെ വളർത്തചഛനും. പുസ്‌തകങ്ങൾ അവിശ്രമം എന്നോട് ഉപ ദേശിച്ചുകൊണ്ടിരുന്നു. മരിച്ചുപോയവരുടെ നാക്ക് എന്നെ പശുക്കുട്ടിയെന്ന പോലെ നക്കിത്തുടച്ചു മിനുക്കി, ലോകത്തിൻറെ ബലിപീഠത്തിൽ ഒരു കാണിക്കയായി സമർപ്പിച്ചു.
എൻറെ വീട്ടിൽ ഒരു പൂജയും നടന്നിരുന്നില്ല. അക്കാലത്ത് എൻറ ചുണ്ടിൽ ഈശ്വരൻ മനോഹരനാമവും വിരിഞ്ഞില്ല. ദാസേട്ടൻ മിക്ക ദിവസവും കൽക്കത്തയ്ക്കു പുറത്ത് എവിടെയെങ്കിലും സർക്കീട്ടിലായിരുന്നു. അദ്ദേഹം വീട്ടിലുള്ളപ്പോഴും ഞങ്ങൾ തമ്മിൽ മാനസികമായി യാതൊരു സമ്പർക്കവും ഉണ്ടായിരുന്നില്ല. എൻ്റെ മനസ്സിലെ കുഴപ്പങ്ങളെപ്പറ്റി ഞാൻ സംസാരിച്ചാൽ അദ്ദേഹം ഉടനെ വിഷയം മാറ്റിക്കൊണ്ടു കടന്നുപോവും. അദ്ദേഹത്തിൻറെ മേലുദ്യോഗസ്‌ഥൻ ഇടയ്ക്കിടയ്ക്ക് ബോംബെയിൽ നിന്നു വരാറുണ്ടായിരുന്നു. സഹൃദയനും സൽസ്വഭാവിയുമായിരുന്ന ആ മദ്ധ്യവയ സ്കൻ ഒരിക്കൽ എൻ്റെ കൈവിരലുകൾ തലോടിക്കൊണ്ടു ചോദിച്ചു: "നിനക്കെന്താണിത്ര ദുഃഖം?' ആ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. കാരണം, ഞാനെൻറെ ദുഃഖത്തെ അവ്യക്‌തമാക്കി വളർത്തിക്കഴിഞ്ഞി
രുന്നു. എല്ലായ്പ്‌പോഴും ചിരിക്കാനും ആഹ്ലാദചിഹ്‌നങ്ങൾ എൻറെ മുഖത്ത് എടുത്തണിയുവാനും ഞാൻ അന്നു പഠിച്ചുവെച്ചിരുന്നു. എൻ്റെ യുള്ളിലേക്കു സഹതാപം നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം ചുഴിഞ്ഞു നോക്കിയപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു. അദ്ദേഹം എന്നെ ആശ്ലേഷിച്ച് എന്റെ കണ്ണുനീർ തൻറെ തുവാലകൊണ്ടു തുടച്ചു.
ഒരു ദിവസം എൻറെ ഏകാന്തത എനിക്കു സഹിക്കാൻ വയ്യാതായ പ്പോൾ ഞാൻ കാർലോവിന് ഒരു കത്തെഴുതി എനിക്ക് ഈ ജീവിതം തുടർന്നു പോവാൻ ആഗ്രഹമില്ല എന്നു ഞാനെഴുതി. അതിനു മറുപടി വന്നില്ല. കാർലോ എന്നെ മറന്നുപോയി, ഇല്ലെങ്കിൽ ഗൃഹസ്‌ഥാശ്രമത്തിൽ കഴിയുന്ന അയാൾക്ക് എൻറെ കത്തും ഒരു ശല്യമായിത്തോന്നിയിരിക്കാം എന്നു ഞാൻ വിചാരിച്ചു. പക്ഷേ, ഒരു ദിവസം രാവിലെ ദാസേട്ടൻ ഓഫീസിലേക്കും എൻ്റെ മക്കൾ സ്കൂളിലേക്കും പൊയ്ക്കഴിഞ്ഞപ്പോൾ എൻ്റെ വേലക്കാരൻ എന്നെ വന്നു വിളിച്ചു: 'ഒരു സായ്‌പു വന്നിട്ടുണ്ട്' അയാൾ പറഞ്ഞു. ഇരുട്ടു നിറഞ്ഞ സല്ക്കാരമുറിയിൽ പഴക്കം തട്ടിയ സോഫമേൽ ഒരു നീല ഷർട്ടു ധരിച്ചു കൊണ്ട് കാർലോ ഇരിക്കുന്നുണ്ടായിരുന്നു. വേലക്കാരൻ കർട്ടൻ പിന്നിൽ ഒളിഞ്ഞുനിൽക്കുന്നുണ്ടെന്നു ഞങ്ങൾക്കു രണ്ടുപേർക്കും മനസ്സിലായി. അതുകൊണ്ടു സോഫമേൽ നിന്നു പെട്ടെന്ന് എഴുന്നേറ്റ കാർലോവിന് അഭി മുഖമായി ഒന്നും സംസാരിക്കാതെ വെറുതെ നില്ക്കുവാൻ മാത്രമേ എനിക്കു സാധിച്ചുള്ളു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു:
'ഇവിടെ ഞങ്ങൾക്ക് ഒരു ടേബിൾടെന്നീസ് മേശയുണ്ട്. വരാന്തയിലേക്കു വരൂ, ഞാൻ കാണിച്ചുതരാം.'
ഞങ്ങൾ ടേബിൾടെന്നീസ് കളിച്ചുതുടങ്ങി. പക്ഷേ, എൻ്റെ കളി വളരെ മോശമായിരുന്നു. അതുകൊണ്ടു മടുപ്പോടെ കാർലോ പറഞ്ഞു: 'ഇനി കളി ക്കേണ്ട, ഇവിടെ എൻറെ അടുത്ത് ഇരിക്കൂ.'
വരാന്തയുടെ തിണ്ണമേൽ ഞങ്ങൾ ഇരുന്നു.
'എത്ര ദിവസം ഇന്ത്യയിൽ താമസമുണ്ടാവും?' ഞാൻ ചോദിച്ചു.
'ഈ ചോദ്യത്തിൻ്റെ ഉത്തരം നിനക്കു മാത്രമറിയാം.' അയാൾ പറഞ്ഞു. അയാളുടെ ചുണ്ടുകൾക്കു പണ്ടു കാണാത്ത ഒരു വിളർപ്പു വന്നു കഴി
ഞ്ഞിരുന്നു. ശരീരവും മെലിഞ്ഞിരുന്നു. 'നീ തടിച്ചിരിക്കുന്നു. നിറവും ഇരുണ്ടിരിക്കുന്നു. നീ കാഴ്‌ചയിൽ ഒരു ജിപ്‌സിയെപ്പോലെയിരിക്കുന്നു.' കാർലോ പറഞ്ഞു.
ആ ആഴ്‌ചയിൽ പേരുകേട്ട ഒരെഴുത്തുകാരൻ കൽക്കത്തയിൽ വന്നെത്തി. അയാൾ ഉച്ചഭക്ഷണം എൻറെ വീട്ടിലാണ് കഴിച്ചത്. അയാൾക്ക് ഇന്ത്യയിൽ കിട്ടുന്ന വെള്ളം കുടിക്കുവാൻ ഭയമുണ്ടായിരുന്നു. അതുകൊണ്ട് അയാൾ വളരെയധികം ബിയർ കുടിച്ചുകൊണ്ടിരുന്നു. സന്‌ധ്യയ്ക്ക് അയാളെയും എന്നെയും ഒരിടത്തേക്കു കോക്ക് ടേൽന് വിളിച്ചിരുന്നു. അങ്ങോട്ടു പോവു മ്പോൾത്തന്നെ എൻറെ കണ്ണുകൾ ചുവന്നിരുന്നു. ഉച്ചയ്ക്കു വിശ്രമം കിട്ടാ ത്തതുകൊണ്ടും ഊണിനുമുമ്പു ബിയർ കുടിച്ചതുകൊണ്ടും എനിക്കു പനി പിടിച്ചതുപോലെ തോന്നിയിരുന്നു. സന്‌ധ്യയ്ക്ക്, പുൽത്തകിടിയിലിരുന്നു കൊണ്ട് ഞാൻ വീണ്ടും കുടിച്ചു. എൻറെ ഒരു ബന്‌ധു അടുത്തു വന്നിരു ന്നുകൊണ്ട് പിറുപിറുത്തു: ഏടത്തിയമ്മേ, കുടിക്കൂ, ഏടത്തിയമ്മേ. നിയ ന്ത്രണം വിട്ടു കരകളെ തകർക്കുന്ന നദിയായിത്തീർന്നു ഞാൻ. എൻറ കണ്ണുകൾ തീപ്പന്തങ്ങളെപ്പോലെ ജ്വലിക്കുന്നുവെന്നും എന്റെ സിരകളിൽ ഒരു ചിരി ഒരു സന്‌ധ്യാനൗകയെന്നപോലെ നീങ്ങുന്നുവെന്നും എനിക്കു തോന്നി. ഒടുവിൽ എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറിയപ്പോൾ അവശേഷിച്ച വിവേകം എന്നോടു മന്ത്രിച്ചു: 'നീ ഈ രൂപത്തിൽ വീട്ടിലേക്കു മടങ്ങി കുട്ടികളെ പരിഭ്രമിപ്പിക്കരുത്.' അതുകൊണ്ട് കാർലോ താമസിച്ചിരുന്ന ഹോട്ടലിലേക്കു പോവാൻ ഞാൻ ഡ്രൈവറോടു പറഞ്ഞു. ഞങ്ങളുടെ ഡ്രൈവർ റംസാൻ അറുപതു കഴിഞ്ഞ ഒരാളായിരുന്നു. അദ്ദേഹത്തിൻറ മുഖം വാടി. ഹോട്ടലിലെത്തിയപ്പോൾ എൻറെ കൈകാലുകൾക്കു ശക്തി ക്ഷയിച്ചുതുടങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. ലിഫ്ടിലെ കണ്ണാടിയിൽ ഒരു ചുവന്ന ഗ്രഹണചന്ദ്രനെപ്പോലെ എൻ്റെ മുഖം നിഴലിച്ചുകണ്ടപ്പോൾ ഞാൻ ലജ്ജിച്ചു തലതാഴ്ത്തി. കാർലോ പൈജാമ ധരിച്ച് ഉറങ്ങാൻ തയ്യാറായി രിക്കയായിരുന്നു. വാതിൽ തുറന്നപ്പോൾ എന്റെ മുഖം കണ്ട് അയാൾ അത്ഭുതപ്പെട്ടു.
'എന്തുപററി സീത?' അയാൾ ചോദിച്ചു. ഞാൻ കട്ടിലിലേക്ക് ആശയോടെ നോക്കി. 'എനിക്കു വിശ്രമിക്കണം.' ഞാൻ പറഞ്ഞു. പക്ഷേ, ഞാൻ താമ സിയാതെ നിലത്തെ പരവതാനിയിൽ കുഴഞ്ഞു വീണു.
പിന്നീട് കണ്ണു മിഴിച്ചപ്പോൾ ഞാൻ കിടക്കയിലായിരുന്നു. എന്റെ നെററി മേൽ യോദിക്കൊളോൺ നനച്ച തൂവാല വെയ്ക്കുകയായിരുന്നു കാർലോ. 'നിനക്ക് ഇപ്പോൾ കുറച്ചു ഭേദം തോന്നുന്നുണ്ടോ?' അയാൾ ചോദിച്ചു. “ഓ.... കാർലോ, ഓ.... കാർലോ.' ഞാൻ അയാളുടെ കൈവിരലുകളെ മുറുക്കിപ്പിടിച്ചുകൊണ്ടു തേങ്ങി.
'എഴുന്നേൽക്കു ഓമനേ,' അയാൾ പറഞ്ഞു: 'എഴുന്നേറ്റു സാരി ധരിക്കൂ. എന്നിട്ട് ഞാൻ നിന്നെ വീട്ടിലേക്കു കൊണ്ടുപോവാം. നിൻറെ ഡ്രൈവർ ചുവ ട്ടിൽ കാത്തുനില്ക്കുന്നുണ്ട്.
എൻറെ സാരി ഒരു കസാലമേൽ മടക്കിവെച്ചിരുന്നു. ഞാൻ എഴുന്നേ ററുനിന്നു സാരിയുടുത്തു. എന്നിട്ട് കുളിമുറിയിൽ പോയി മുഖം കഴുകി ടാൽക്കം പൗഡർ പൂശി പുറത്തുവന്നു.
കാർലോ മുറി പൂട്ടി എൻ്റെ കൈപിടിച്ചു പുറത്തു കടന്നു. 'ആരാണു നിന്നെ ഇതൊക്കെ ചെയ്യിക്കുന്നത്?' കാർലോ ചോദിച്ചു. ഹോട്ടലിന്റെ ബേസ്മെൻറിൽനിന്ന് ഒരു പെട്ടി ചോക്കലേറ്റ് വാങ്ങി കാർലോ എൻറെ കൈയിൽ തന്നു: 'ഇതു കുട്ടികൾക്കു കൊടുക്കൂ' അയാൾ പറഞ്ഞു: 'അവർ നിന്നെ കാണാതെ ഭയന്നിരിക്കണം.'വീട്ടിലെത്തിയപ്പോൾ പതിനൊന്നുമണിയായിരുന്നു. കുട്ടികൾ ഉറങ്ങി ക്കിടന്നിരുന്നു. എനിക്കു പിന്നീട് ഉറക്കം വന്നില്ല. ഞാൻ വരാന്തയിലെ അഴിയും ചാരിക്കൊണ്ട് വളരെ നേരം ആ തണുത്ത തിണ്ണമേൽ ഇരുന്നു. ആകാശത്തിൽ ഒരൊറ്റ നക്ഷത്രവുമുണ്ടായിരുന്നില്ല.