ഇടയ്ക്ക് ഇത്തരം ദിവാസ്വപ്നങ്ങളെ തകർത്തുകൊണ്ട് ഒരു പരുക്കൻ സ്വരം ഉയരും: 'ഏയ് ആമി.... ഏയ് ആമീ...' കോണിവാതില്ക്കൽ ഒരു തടിച്ചു വീർത്ത രൂപം പ്രത്യക്ഷമാവും. അടുത്ത വീട്ടിലെ ഹിരൺ എന്ന പേരും ബുച്ചുവെന്ന് ഓമനപ്പേരും വഹിക്കുന്ന പതിമ്മൂന്നുകാരനായിരിക്കും ആഗതൻ. 'നാലണ നിൻറെ അമ്മ തരുമോ?' അവൻ ചോദിക്കും. 'നാലണയ്ക്ക് ആവശ്യം നേരിട്ടി രിക്കുന്നു. അത്യാവശ്യം.' ബുച്ചുവിനു പണത്തിൻറെ ആവശ്യമില്ലാത്ത ഒരൊറ്റ ദിവസവും ഉണ്ടായിരുന്നില്ല. അമ്മയുടെ തുന്നൽപ്പെട്ടിയായ ഇരുമ്പു ചെപ്പിൽനിന്നു ഞാൻ പണമെടുത്ത് അവനു കൊടുക്കുകയും ചെയ്‌തിരുന്നു. കുറേ കാലത്തിനുശേഷമാണ് അവൻ ഈ പണംകൊണ്ടൊക്കെ വെള്ളി ക്കപ്പുകളും മെഡലുകളും വാങ്ങുകയായിരുന്നു എന്നു മനസ്സിലാക്കിയത്. സ്കൂളിൽനിന്നും മററു ക്ലബ്ബുകളിൽനിന്നും തനിക്കു കിട്ടിയ സമ്മാനങ്ങൾ കാണാൻ ഇടയ്ക്കിടയ്ക്ക് അവൻ ഞങ്ങളെ ക്ഷണിച്ചിരുന്നു. ഞങ്ങൾ ആ കപ്പുകൾ കണ്ട് അതിശയിച്ചു. അവൻ്റെ പേര് എഴുതിയിരുന്ന മെഡലുകൾ തൊട്ടുനോക്കി ഞങ്ങൾ ഓരോരുത്തരും അസൂയപ്പെട്ടു. പിന്നീട് ഒരു ദിവസം സ്‌കൂളിൽ ചെന്ന് ബുച്ചുവിൻറെ അച്‌ഛൻ സത്യസ്‌ഥിതികൾ മനസ്സിലാക്കി. അന്ന് ബുച്ചുവിനു ചൂരൽകൊണ്ട് അടി കിട്ടി. അക്കൊല്ലം ബുച്ചു പരീക്ഷയിൽ ദയനീയമായി പരാജയപ്പെട്ടു. ഒരു മാസത്തോളം അവനെ പുറത്തു കളിക്കാൻ അച്ഛനമ്മമാർ സമ്മതിച്ചില്ല. എന്നാലും ഒരിക്കൽ വീടിൻ്റെ മേൽക്കൂരയിൽ ചവിട്ടിക്കൊണ്ട് ഒരു പൂച്ചയെപ്പോലെ ഒരു ഉച്ചയ്ക്ക് ബുച്ചു ഞങ്ങളുടെ അടു ക്കളപ്പുരയുടെ തട്ടിന്മേൽ പ്രത്യക്ഷപ്പെട്ടു.
'എന്താണിത്രകാലം വരാഞ്ഞത്?' ഞാൻ ചോദിച്ചു. 'എനിക്കു ചിക്കൻ പോക്‌സായിരുന്നു.' ബുച്ചു പറഞ്ഞു. പക്ഷേ, മുഖത്തു
യാതൊരു പാടും ഞാൻ കണ്ടില്ല.
'ഈയിടെയെങ്ങാനും പുതിയ മെഡലുകൾ കിട്ടിയിട്ടുണ്ടോ?' ഞാൻ ചോദിച്ചു.
“ഉണ്ട്. ഇന്നലെ ടോളിഗഞ്ച് ക്ലബ്ബ് ക്രിക്കററിന് ഒരു കപ്പ് എനിക്കു തന്നു. ഗവർണറാണ് തന്നത്. ഞാൻ നന്ദി സൂചകമായി ഒരു പ്രസംഗം അടിച്ചുവിട്ടു....'
'എനിക്കു കാണിച്ചുതരുമോ?' ഞാൻ ചോദിച്ചു. 'ഇപ്പോൾ വയ്യ. അത് എന്റെ സ്‌കൂൾ പ്രിൻസിപ്പൽ കൊണ്ടു പോയി രിക്കയാണ്, പ്രദർശനമുറിയിൽ വെക്കാൻ. ഇനിയത്തെ ബുധനാഴ്‌ച സ്കൂളിലെ വാർഷികമാണ്. അതു കഴിഞ്ഞാൽ അത് എനിക്കു മടക്കിക്കിട്ടും....' എന്നിട്ടു സ്വരം താഴ്ത്തിക്കൊണ്ട് ബുച്ചു ചോദിക്കും: 'ആമി, കുട്ടിയുടെ അമ്മ യുടെ കൈവശം ഒരു റുപ്പിക യുണ്ടോ? എനിക്കൊരത്യാവശ്യം വന്നുപെട്ടി രിക്കുന്നു....' ബുച്ചുവിന്റെ മാതാപിതാക്കന്മാർ എം.ആർ.എ.യിൽ ചേർന്നു കഴിഞ്ഞിരുന്നു. അതു കൊണ്ടു പല വിദേശീയരും അവരുടെ വീട്ടിൽ അതിഥി കളായി ചെന്നിരുന്നു. അവിടെ ഇടയ്ക്കു നടന്നിരുന്ന വിരുന്നുകൾ ഞങ്ങൾ ജനലിന്റെ കർട്ടൻ പിന്നിൽ ഒളിച്ചുനിന്നു കണ്ടിരുന്നു. വിശേഷപ്പെട്ട വേഷഭൂഷകളണിഞ്ഞ സ്ത്രീപുരുഷന്മാർ പാട്ടിനനുസരിച്ചു നൃത്തം ചെയ്യുന്നത് എത്രനേരം നോക്കിനിന്നാലും എനിക്കു മതിവന്നിരുന്നില്ല. ഗാംഭീ ര്യമുള്ള പുരുഷന്മാർ, സുന്ദരികളായ സ്ത്രീകൾ, പൂക്കൾ, രത്നങ്ങളുടെ തിളക്കമുള്ള ഉടയാടകൾ, പല ഭക്ഷണങ്ങളും നിരത്തിയ മേശകൾ, പണ്ടങ്ങൾ, സ്ത്രീകളുടെ കാതിൽ തിളങ്ങിയിരുന്ന വൈരക്കല്ലുകൾ..... ആകാശത്തിൻറ തിരശ്ശീല അല്പം പൊക്കി ദേവലോകത്തേക്കു നോക്കുകയാണു ഞാനെന്ന് എനിക്കു തോന്നിപ്പോയി. തീവ്രമായ സാരള്യം ജീവിതരീതിയാക്കാൻ എൻറ മാതാപിതാക്കന്മാരെ പഠിപ്പിച്ച മഹാത്മാഗാന്ധിയെ ഞാൻ നിശ്ശബ്ദമായി ട്ടെങ്കിലും ശപിച്ചു.
ബുച്ചുവിൻറെ വീട്ടിൽ അതിഥികളായി ഒരു അമേരിക്കൻ കുടുംബം ഒരു മാസം താമസിച്ചു. അവർക്കു മൂന്നു കുട്ടികളുണ്ടായിരുന്നു. കാത്തറീൻ എന്ന വായാടിയായ കാത്തി ബുച്ചുവിനെ അമേരിക്കൻ ഉച്ചാരണം പഠിപ്പിച്ചു കൊടുത്തു. അന്നൊക്കെ ബുച്ചു എന്നെ കണ്ടാലും കണ്ടില്ലെന്നു നടിച്ചു. ബുച്ചു വലിയ സൊസൈറ്റിയിൽ പെട്ടുകഴിഞ്ഞുവെന്നും ഇനി ഒരിക്കലും അവൻ ഞങ്ങളുടെ പാമരലോകത്തിലേക്കു മടങ്ങിവരില്ലയെന്നും എനിക്കു തോന്നി. രാത്രി അതെല്ലാം ആലോചിച്ച് എനിക്കിടയ്ക്ക് കരച്ചിൽ വന്നു. ഗാന്‌ധിശിക്ഷണങ്ങളും കർശനമായ ആദർശങ്ങളും വിലക്കുകളും എൻറ ചുററും ഇരുമ്പഴികളെറിഞ്ഞ് ഒരു കാരാഗാരം നിർമിച്ചിരിക്കുന്നു എന്ന് എനിക്കു തോന്നി. ജനലിൻ്റെ അഴികളിൽ മുഖം അമർത്തിക്കൊണ്ട് ഞാൻ പുറത്തേക്ക്, സ്വാതന്ത്യ്രത്തിന്റെ മേഖലയിലേക്ക്, പറക്കുവാൻ ആശിച്ചു. അക്കാലത്ത് എന്നെ കണക്കും ഭൂമിശാസ്ത്രവും മറ്റും പഠിപ്പിക്കുവാൻ ഒരു തിരുവിതാംകൂർകാരി ടീച്ചറുണ്ടായിരുന്നു. അവർ 30 വയസ്സായ ഒരു അവി വാഹിതയായിരുന്നു. ഒരിക്കൽ ബുച്ചുവിൻറെ വീട്ടിൽ നടന്നിരുന്ന ഡിന്നർ പാർട്ടി ഇരുട്ടാക്കിയ മുറിയിൽ നിന്നുകൊണ്ട്, എന്നോടൊത്തു കണ്ടു രസി
ക്കയായിരുന്നു. അപ്പോൾ അവർ പെട്ടെന്ന് എൻറെ കൈ കടന്നുപിടിച്ചു: 'അതാ നോക്കൂ, ആ പച്ചക്കുപ്പായക്കാരനെ കണ്ടുവോ? അയാൾ ഒരു ദുർന്നടപ്പുകാരനാണ്. എനിക്കയാളെ അറിയാം.'
എന്നിട്ട് അവർ തൻ്റെ മുഖം നിശ്ശേഷം പർദയ്ക്കുള്ളിൽ മറച്ചു കൊണ്ടു നിന്നു വിറച്ചു. ഒരു ദുർന്നടപ്പുകാരൻ പുലിയോ സിംഹമോ എന്നപോലെ എൻറെ ടീച്ചറെ ഭയചകിതയാക്കുമെന്നു മനസ്സിലാക്കിയ ഞാൻ അത്ഭുത ത്തോടും കൗതുകത്തോടും കൂടി അയാളുടെ ചലനങ്ങൾ ശ്രദ്‌ധിച്ചു. അയാൾ ഇരുണ്ടുതടിച്ച് ചുരുളൻ മുടിയുള്ള ഒരു യുവാവായിരുന്നു. അയാൾ സ്ത്രീക
ളുടെ മുമ്പിൽ വളരെ വിനീതനായി നടിച്ചു. അവരിലോരോരുത്തരും സംസാ രിക്കുമ്പോൾ മുഴുവൻ ശ്രദ്‌ധയും അവരുടെ വാക്കുകളിൽ കേന്ദ്രീകരിച്ച് ഒരു പുഞ്ചിരിയോടെ അയാൾ നിന്നു. വളരെയധികം പ്രാവശ്യം സ്ത്രീകളെ നോക്കി ചിരിച്ചു. ഇരയെ തേടുന്ന ഒരു കാട്ടുമൃഗത്തിന്റെ മെയ്യൊതുക്കം ഞാൻ അയാളിൽ ദർശിച്ചു. അന്നത്തെ ആ സംഭവത്തിനു ശേഷം ഞാൻ ദുർന്ന ടപ്പുകാരുടെ മാന്ത്രികശക്‌തിയെപ്പറ്റി കൗതുകത്തോടെ ചിന്തിച്ചു നോക്കാ റുണ്ട്. ചീത്തപ്പേരുള്ളവരെ തേടിപ്പിടിച്ച് അവരുമായി അടുക്കുവാനും അവരെ സ്നേഹിക്കുവാനും ഞാൻ എല്ലായ്പ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ഒരപരി ചിതഗൃഹത്തിലെ ആദിവാസികളായിരുന്നു അവർ, എന്നെ സംബന്‌ധിച്ചിട ത്തോളം.
പന്ത്രണ്ടാം വയസ്സിൽ ഞാൻ പുസ്‌തകപാരായണത്തിൻറെ ലഹരിയിൽ ആകെ മുഴുകിപ്പോയി. ഡിക്കൻസിൻറെ പുസ്‌തകങ്ങളോരോന്നും ഞാൻ സ്‌കൂൾ ലൈബ്രറിയിൽനിന്നു കൊണ്ടുവന്നു വായിച്ചു. ഒഴിവുസമയത്ത് കര ഞ്ഞും മൂക്കുചീറ്റിയും ഞാൻ കഥകൾ വായിച്ചുകൊണ്ടിരുന്നു. ട്രാജഡിക ളായിരുന്നു എനിക്ക് ഇഷ്‌ടപ്പെട്ട പുസ്‌തകങ്ങൾ.
ആയിടയ്ക്ക് മേജർ മേനോൻ എന്ന ഒരാൾ ഞങ്ങളുടെ കുടുംബ സ്നേഹിതനായിത്തീർന്നു. അദ്ദേഹം ലക്ഷപ്രഭുവായ ഒരു നാടുവാഴി യുടെ മകനായിരുന്നു. അദ്ദേഹം അവിവാഹിതനാണെന്ന് അറിഞ്ഞ ഒരു സ്ത്രീ വീട്ടിലെ മറെറാരതിഥി ഒരിക്കൽ ശൃംഗാരചേഷ്‌ടകളോടും ഭയങ്കരമായ ലജ്‌ജാപ്രകടനങ്ങളോടുംകൂടി വാതിൽക്കർട്ടൻറെ പിന്നിൽ നിന്നുകൊണ്ട്, "എന്തു തൈലമാണ് തേക്കാറുള്ളത്? രാത്രിയും കുളിക്കുമോ?' എന്നു തുടങ്ങിയ വ്യക്‌തിഗതങ്ങളായ പല ചോദ്യങ്ങളും മാരശരങ്ങളെപ്പോലെ അദ്ദേഹത്തിൻറ നേർക്ക് എറിയുന്നത് ഞാൻ കേട്ടു. അവരുടെ മുഖസ്‌തുതിയും സ്നേഹപ്രക ടനവും മുറുകിവന്നതോടെ മേജർക്കും അവരോട് അല്‌പം താല്‌പര്യം വന്നു തുടങ്ങിയെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഉടനെ ഞങ്ങൾ ആ അഭിനിവേശം കല്യാണത്തിൽ അവസാനിക്കാതിരിക്കാൻ ആ സ്ത്രീയുടെ പഴകി ദ്രവിച്ച, നിറം മാറിയ ടൂത്ത്ബ്രഷ് എടുത്തു കൊണ്ടുവന്ന് മേജർക്കു കാണിച്ചു കൊടുത്തു. പിന്നീട് അവരെ കണ്ടാൽ ഒരു പകുതി പുഞ്ചിരിയോടെ മേജർ ആ മുറിയിൽനിന്ന് എഴുന്നേററു പോവും. മേജർ മേനോൻ ഞങ്ങൾ കുട്ടികളെ ഇടയ്ക്കു സിനിമ കാണിക്കാൻ കൊണ്ടുപോയി. നാലോ അഞ്ചോ പുസ്‌ത കങ്ങളും അദ്ദേഹം എനിക്കു സമ്മാനിച്ചു. അക്കാലത്ത് ഞങ്ങൾ ഒരു ബാഡ് മിൻറൺ ക്ലബ്ബ് തുടങ്ങി, കാസ്‌മാ പ്ലേയേഴ്‌സ് എന്ന പേരിൽ. ഒരു മണിപ്പുരി നർത്തകൻ-ഭജ ഭാഷി എന്നു പേരുള്ള ഒരു ഗുരു എന്നെയും എൻറ അയൽക്കാരി സരോജയെയും ഡാൻസ് പഠിപ്പിക്കാൻ വരാറുണ്ടായിരുന്നു. വ്യായാമങ്ങളിൽ തിളങ്ങുന്ന തൊലിയും സാവധാനത്തിൽ പുഷ്‌ടിപ്പെട്ടു വരുന്ന ശരീരവും എനിക്ക് അക്കാലത്ത് ഒരു ആത്‌മവിശ്വാസം നേടിത്തന്നു. ആരുമില്ലാത്തപ്പോൾ ഉച്ചയ്ക്കു ഞാൻ കുപ്പായമൂരി കണ്ണാടിയിൽ കണ്ട എന്റെ ശരീരത്തെ പരിശോധിച്ചുനോക്കി. മുഴുത്തുവന്നിരുന്ന മാറിടം നോക്കി യപ്പോൾ പെട്ടെന്ന് ഒരു നിധി കണ്ടെത്തിയ ഒരാളുടെ ചാരിതാർത്ഥ്യം എനിക്ക് അനുഭവപ്പെട്ടു. ആയിടയ്ക്ക് ആദ്യമായി എൻ്റെ ഉടുപ്പിൽ ആർത്തവരക്തം കണ്ട് ഞാൻ ഭയന്നു നിലവിളിച്ചു. 'ഇത്ര പൊട്ടിയായാലോ കുട്ട്യേ.' എൻറ വേലക്കാരി തന്റെ മൂക്കത്തു വിരൽ വെച്ചുകൊണ്ടു പറഞ്ഞു: “അപ്പോ കുട്ടിക്ക് ഒരു കല്യാണക്കാരൻ വരുമ്പോഴോ, കുട്ടി അലറിപ്പൊളിക്കില്ലേ?" വായന പുതിയ മണ്‌ഡലങ്ങളിലേക്കു നീങ്ങിക്കൊണ്ടിരുന്നു. ഇസഡോറ ഡങ്കൻറെ (Isadora Duncan) ജീവിതകഥ, അന്നാകരിനീന, ഓസ്‌കാർ വൈൽ ഡിൻറെ കൃതികൾ എന്നിവ എന്നെ വശീകരിച്ചു. രാത്രി പന്ത്രണ്ടുവരെ ഞാൻ വായനയിൽ മുഴുകി കഴിച്ചുകൂട്ടി. എൻ്റെ കണ്ണടയുടെ ചില്ലിനു കട്ടി കൂടിവന്നു. എൻറെ ദിവാസ്വപ്‌നങ്ങൾ കൂടുതൽ നിറപ്പകിട്ടോടെ ജ്വലിക്കുവാനും തുടങ്ങി. ആദ്യമായി ഞാൻ പ്രേമിച്ചത് ഞങ്ങളുടെ ബന്‌ധുക്കളിൽ ഒരാളായ ഒരു പതിനെട്ടുവയസ്സുകാരനെയായിരുന്നു. രാജ്യകാര്യങ്ങളിൽ അമിതമായ ശ്രദ്‌ധ യുള്ളവനും ഒരു എതിർപ്പുകാരനുമായിരുന്നു അയാൾ.