മാധവൻ മദിരാശി വിട്ട് പോയമുതൽ ഇന്ദുലേഖയ്ക്കുണ്ടായ വ്യസനത്തിൻറെ അവസ്ഥയെ ക്കുറിച്ച് അല്പം ഇവിടെ പറയാതെ നിവൃത്തിയില്ലാ. മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞു എന്നു കേട്ടതിൽ മാധവൻ്റെ അമ്മ മുതലായവർക്കുണ്ടായ ഒരു വ്യസനം പോലെ അല്ല ഇന്ദുലേഖയ്ക്ക് ഉണ്ടായ വ്യസനം. ഇന്ദുലേഖ മുഖ്യമായി വ്യസനിച്ചചു രണ്ടു സംഗതി യിലാണ്. ഒന്നാമത്, മാധവൻ തന്നെക്കുറിച്ച് ഒരു ഭോഷ്ക കേട്ടത് ഇത്ര ക്ഷണേന വിശ്വസിച്ചുവല്ലൊ; തൻ്റെ ബുദ്ധിയുടെ സ്വഭാവം മാധവന് ഇത്ര അറിവില്ലാതെ പോയല്ലൊ എന്ന്. രണ്ടാമത്, മാധവനു ബുദ്ധിക്കു കുറെ പ്രസരിപ്പ് അധികമായാലും തന്നോടു സ്വന്ത പ്രാണനേക്കാൾ അധികം പ്രീതിയാണെന്നു താൻ അറിയുന്നതുകൊണ്ടും തൻ്റെ വിയോഗം നിമിത്തം ഉള്ള കഠിനമായ വ്യസനത്തിൽ സ്വന്തജീവനെത്തന്നെ മാധവൻ നശിപ്പിച്ചു കളഞ്ഞുവെങ്കിലോ എന്നും ഒരു ഭയം. ഇങ്ങിനെ രണ്ടു സംഗതികളെ ഓർത്തിട്ടാണ് ഇന്ദുലേഖ വ്യസനിച്ചത്. രാജ്യസഞ്ചാരത്തിന്നു പോയതുകൊണ്ട് ഒരു വൈഷമ്യവുമില്ല. പഠിപ്പു കഴിഞ്ഞശേഷം ഒരു രാജ്യസഞ്ചാരം കഴിക്കേണ്ടതാവശ്യമാണ്. അതിൽ ഒന്നും ഭയപ്പെടാനില്ലെന്നായിരുന്നു ഇന്ദുലേഖയുടെ വിചാരം. മേൽപറഞ്ഞ സംഗതികളിൽ തനിക്കു കഠിനമായ വ്യസനമുണ്ടായിരുന്നുവെങ്കിലും അതൊക്കെയും മനസ്സിൽ അടക്കി ഗോവിന്ദപ്പണിക്കരും മറ്റും തിരയാൻ പോയതിൻ്റെ മൂന്നാംദിവസം എന്നു തോന്നുന്നു. ഇന്ദുലേഖ റെയിൽവേ സ്റ്റേഷനിൽ വല്ല കമ്പി വർത്തമാനവും എത്തിയാൽ കൊണ്ടു വരാൻ ഏല്പിച്ച് സ്റ്റേഷൻ്റെ സമീപം പോയി താമസിച്ച് ദിവസം സ്റ്റേഷനിൽ പോയി വർത്തമാനം അന്വേഷിക്കാൻ ഒരാളെ നിയമിച്ചയച്ചു. ഇന്ദുലേഖ പിന്നെ ദിവസം കഴിച്ചു പോയത് എങ്ങിനെ എന്നു പറയാൻകൂടി പ്രയാസം. പാർവ്വതി അമ്മയുടെ വ്യസന ശാന്തിക്ക് എല്ല സമയവും ആ അമ്മയുടെ കൂടെ തന്നെ ഇരുന്നു. മാധവൻ പോയി എന്നു കേട്ടതുമുതൽ പാർവ്വതി അമ്മയെ എന്തോ തൻ്റെ അമ്മയെക്കാൾ സ്നേഹമായി. ഇന്ദുലേഖ ഒരു നേരമെങ്കിലും പിരിഞ്ഞിരിക്കാറില്ലാ. കുളിയും ഭക്ഷണവും കിടപ്പും ഉറക്കും എല്ലാം ഒരുമിച്ചു തന്നെ. എന്നാൽ പാർവ്വതി അമ്മയ്ക്ക് ഇന്ദുലേഖയും മാധവനുമായുള്ള സ്ഥിതി മുഴു
വൻ മനസ്സിലായിട്ടുണ്ടായിരുന്നില്ലാ. തമ്മിൽ വളരെ സ്നേഹമാണെന്നു മനസ്സിലാക്കിയിട്ടു ണ്ട്. ഇവർ തീർച്ചയായി ഭാര്യാഭർത്താക്കന്മാരുടെ നിലയിൽ വരാൻ പോവുന്നു എന്നും ഇന്ദുലേഖയ്ക്കു മാധവൻ അല്ലാതെ വേറെ ആരും ഭർത്താവാകാൻ പാടില്ലെന്നും പാർവ്വതി അമ്മയ്ക്ക് ലേശം പോലും തോന്നീട്ടില്ല. അങ്ങിനെ ഇരിക്കുമ്പോൾ മാധവനെത്തന്നെ ഓർത്തുംകൊണ്ട് ഒരു രാത്രിയിൽ ഇന്ദുലേഖയുടെ മാളികയിൽ ഇന്ദുലേഖയുടെ സമീപം പാർവ്വതി അമ്മ ഉറങ്ങാനായി കിടന്നു. രാത്രി ഏകദേശം ഒരു മണി കഴിഞ്ഞിരിക്കുന്നു. പാർവ്വതി അമ്മ തൻ്റെ കോച്ചിന്മേൽ എണീറ്റിരുന്ന് ഇന്ദുലേഖ ഉറങ്ങുന്നുവോ എന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞ് ഇന്ദുലേഖയും എഴുന്നീറ്റ് ഇരുന്നു.
പാർവ്വതി അമ്മ: മകളെ ഞാൻ നിന്നോട് ഒന്നു ചോദിക്കട്ടെ. നീ എന്നോടു നേരു പറ യുമോ?
ഇന്ദുലേഖ: എന്താണു സംശയം?
പാർവ്വതി അമ്മ: നീ മാധവനു വിരസമായി വല്ല എഴുത്തോ മറ്റോ എഴുതിയിരുന്നുവോ?
ഇന്ദുലേഖ: ഇതുവരെ ഇല്ല.
പാർവ്വതി അമ്മ: നിന്നെ കുറിച്ചുള്ള വ്യസനം കൊണ്ടാണ് അവൻ പോയത്.
ഇന്ദുലേഖ: ആയിരിക്കണം.
പാർവ്വതി അമ്മ: എൻ്റെ മകൾ മാധവനെ ഭർത്താവാക്കി എടുക്കുമെന്ന് ഒരെഴുത്ത് ഇങ്കി രീസ്സിൽ എഴുതി അയച്ചാൽ രണ്ടു ദിവസത്തിലകത്ത് എൻ്റെ മകൻ ഇവിടെ എത്തുമായി രുന്നു. അതിനിപ്പോൾ അമ്മാമൻ്റെ സമ്മതമില്ലല്ലൊ. എന്തു ചെയ്യും? എൻ്റെ കുട്ടിയുടെ തലയിൽ എഴുത്ത്.
എന്നു പറഞ്ഞ് പാവം കരഞ്ഞു തുടങ്ങി.
ഇന്ദുലേഖ: അതിനെക്കുറിച്ച് ഒന്നും നിങ്ങൾ വ്യസനിക്കേണ്ട. അദ്ദേഹത്തെയല്ലാതെ വേറെ ഈ ജന്മം ഒരാളെയും ഞാൻ ഭർത്താവാക്കി എടുക്കയില്ലെന്ന് അദ്ദേഹം നല്ലവണ്ണം അറിയും.
പാർവ്വതി അമ്മ: എൻ്റെ മകളുടെ വിചാരം അങ്ങിനെയാണെന്നു മാധവൻ അറിഞ്ഞിട്ടു ണ്ടോ?
ഇന്ദുലേഖ: ശരിയായിട്ട് - വെടുപ്പായിട്ട്.
പാർവ്വതി അമ്മ: എന്നാൽ എൻ്റെ മകൻ എങ്ങും പോവില്ല. മടങ്ങിവരും.
ഇന്ദുലേഖ: മടങ്ങിവരാതിരിപ്പാൻ കാരണമില്ല. എന്നാൽ നുമ്മളുടെ നിർഭാഗ്യത്താൽ എ ന്തെല്ലാം വരുന്നു എന്ന് അറിവാൻ പാടില്ല.
എന്നും മറ്റും പറഞ്ഞു രണ്ടു പേരും രാത്രി മുഴുവനും ഉറങ്ങാതെ കഴിച്ചു - എങ്കിലും പാർവ്വതി അമ്മയ്ക്ക് അന്ന് ഒരു കാര്യം തീർച്ചയായി മനസ്സിലായി - ഇന്ദുലേഖ മാധവൻ്റെ ഭാര്യയായിട്ടിരിപ്പാനാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന്.
ഇങ്ങിനെ ദിവസങ്ങൾ കുറെ കഴിഞ്ഞു. "മാധവൻ നാടുവിട്ടു പൊയ്ക്കളഞ്ഞുപോൽ!" എ ന്ന് നാട്ടിലെല്ലാം പ്രസിദ്ധമായി. ശങ്കരശാസ്ത്രികൾ ഇന്ദുലേഖയെക്കൊണ്ടു നുണ പറഞ്ഞി ട്ടാണ് എന്നാണ് വർത്തമാനമായത്. ഒരു മാസം കഴിഞ്ഞ ശേഷം ശങ്കരശാസ്ത്രികൾ ചെ മ്പാഴിയോട്ടു വന്നപ്പൊഴെക്ക് അദ്ദേഹത്തിന്നു ശകാരം കേട്ടിട്ടു പുറത്തിറങ്ങാൻ വയ്യാതെ ആയിത്തീർന്നു. അമ്പലത്തിൽ തന്നെ ലജ്ജിച്ചു വ്യസനിച്ച് ഇരുന്നു. ശാസ്ത്രികൾ വന്നിട്ടു ണ്ടെന്ന് ആരോ ഇന്ദുലേഖയോടു പറഞ്ഞു. ഉടനെ വിളിക്കാൻ ആളെ അയച്ചു. ആൾ ചെന്നു വിളിക്കുന്നു എന്നു പറഞ്ഞപ്പോൾ ശാസ്ത്രികളുടെ ജീവൻ ഞെട്ടി. കഷ്ടം! ഞാൻ ഇത്ര യോഗ്യരായ രണ്ടുപേർക്ക് അത്യാപത്തു വരുത്താൻ ഓർത്ത് കരഞ്ഞുപോയി. പിന്നെ ഇന്ദുലേഖയ്ക്കു തന്റെമേൽ എത്ര ദേഷ്യമുണ്ടായിരിക്കും; എന്തൊക്കെ പറയും എന്നറിഞ്ഞി ല്ലാ എന്നു വിചാരിച്ച് അതിയായിട്ട് ഒരു ഭയം. പിന്നെ ഈ വ്യസനത്തിൽ ഇന്ദുലേഖയെ കാണാതിരിക്കുന്നതു മഹാ അയോഗ്യമല്ലേ എന്ന് ഒരു വിചാരം "എന്തെങ്കിലും ആവട്ടെ, ഞാൻ അസത്യമായി ഒന്നും പ്രവർത്തിച്ചിട്ടില്ലാ. ഇന്ദുലേഖയ്ക്കും മാധവനും ഹിതമായിട്ട ല്ലാതെ ഞാൻ ഒന്നും ഒരിക്കലും മനഃപൂർവ്വം ചെയ്തയുമില്ല. അതിന്നു സർവ്വാന്തര്യാമിയായ ജഗദീശ്വരൻ സാക്ഷിയുണ്ടല്ലോ" എന്നൊരു ധൈര്യം. ഇങ്ങിനെ മനസ്സിന്നു പലേ ചേഷ്ട കളോടുകൂടി ജീവശ്ശവനെന്നപോലെ ശാസ്ത്രികൾ ഇന്ദുലേഖയുടെ മുമ്പിൽ പോയി നിന്നു.
എന്നാൽ ഇന്ദുലേഖയ്ക്കു ശാസ്ത്രികളോടു യാതൊരു സുഖക്കേടും ഉണ്ടായിരുന്നില്ലാ. ഇന്ദുലേഖ അന്വേഷിച്ചു സകല വിവരങ്ങളും മനസ്സിലാക്കിയിരിക്കുന്നു. ഗോവിന്ദൻ വഴിയിൽ സത്ര ത്തിന്റെ ഉമ്രത്തുവെച്ചു ശാസ്ത്രികളോടു പറഞ്ഞതുകൂടി അറിഞ്ഞിരിക്കുന്നു. ശാസ്ത്രികൾക്കു തന്നോടുള്ള സ്നേഹം നിമിത്തം ഈ ദുസ്സഹമായ ഭോഷ്ക കേട്ടു നേരാണെന്നു ധരിച്ചു കഠി നമായി വ്യസനിച്ചതിനാൽ അന്നു പുറപ്പെട്ടു പോവാൻതന്നെ കാരണമായതാണെന്നുകൂടി ഇന്ദുലേഖയ്ക്ക് മനസ്സിലായിരിക്കുന്നു. എന്നാൽ ശാസ്ത്രികളെ അപ്പോൾ വിളിക്കാൻ പറഞ്ഞ തിന്റെ കാരണം. മാധവനെ ഒടുവിൽ കണ്ടു സംസാരിച്ചാൾ അദ്ദേഹമായതുകൊണ്ട് ആ വർത്തമാനം ചോദിപ്പാൻ മാത്രമാണ്.
ശാസ്ത്രികളെ മുമ്പിൽ കണ്ട ഉടനെ ഒരു കസാല നീക്കിവെച്ച് ഇരിക്കാൻ പറഞ്ഞു.
ശാസ്ത്രികൾ ആ നിന്ന ദിക്കിൽ നിന്നു തന്നെ കലശലായി കരഞ്ഞും കൊണ്ടു പറഞ്ഞു: “ഈ മഹാപാപിയായ എന്നെ എന്തിനു വിളിച്ചു കാണുന്നു? നിങ്ങൾ രണ്ടുപേരും എനിക്ക് എന്റെ പ്രാണനു സമമാണ്. ജഗദീശ്വരാ! അറിയാതെ അബദ്ധമായി ഞാൻ നിങ്ങൾക്ക് ഈ ആപത്തിനു കാരണമായല്ലോ" എന്ന് പറഞ്ഞപ്പോൾ,
ഇന്ദുലേഖ: ഇരിക്കൂ. ഞാൻ സകല വിവരങ്ങളും അറിഞ്ഞിരിക്കുന്നു. എന്നോടും മാധ വനോടും ശാസ്ത്രികൾക്കുള്ള സ്നേഹശക്തിയാൽ മാത്രം ആപത്തിന്നു കാരണമായതാണ്. പിന്നെ ശാസ്ത്രികൾക്കു മാത്രമല്ല ഈ തെറ്റായ ധാരണ ഉണ്ടായത്. വേറെ പലേ ആളുകളും തെറ്റായി ധരിച്ചിട്ടുണ്ട്. ഇതിൽ ഒന്നും എനിക്ക് അത്ര ആശ്ചര്യമില്ലാ. എൻ്റെ ആശ്ചര്യവും വ്യസനവും അദ്ദേഹം കൂടി ഈ വർത്തമാനം ഇത്ര ക്ഷണം വിശ്വസിച്ചുവല്ലോ എന്നറിഞ്ഞതാണ്.
എന്നു പറയുമ്പോഴെയ്ക്ക് ഇന്ദുലേഖയ്ക്ക് കണ്ണിൽ ജലം നിറഞ്ഞു പോയി.
ശാസ്ത്രികൾ: (ഗൽഗദാക്ഷരമായി) കഷ്ടം! കഷ്ടം! ഇങ്ങിനെ ശങ്കിക്കരുതെ, ഇതാണു കഷ്ടം! ഞാൻ അദ്ദേഹത്തോടു പറഞ്ഞ വാക്ക് ഇന്ദുലേഖ കേട്ടിരുന്നാൽ ഇന്ദുലേഖ തന്നെ ഒരു സമയം വിശ്വസിച്ചു പോവും. അങ്ങിനെ ഉറപ്പായിട്ടാണ് ഞാൻ പറഞ്ഞത്. പിന്നെ ഞാൻ ഇന്ദുലേഖയുടെ വലിയ സ്നേഹിതനാണെന്നു മാധവനു നല്ല അറിവ് ഉണ്ടല്ലൊ. അ ങ്ങിനെയുള്ള ഞാൻ ഇന്ദുലേഖയെ കഠിനമായി ചീത്ത വാക്കുകൾ പറഞ്ഞ് മാറത്ത് അടിച്ചു കരയുന്നതു മാധവൻ കണ്ടു. നമ്പൂതിരിപ്പാടും ഇന്ദുലേഖയും ഞാനും പകുതി വഴിയോളം ഒന്നായി വന്നു എന്നു പറയുകയും അതോടുകൂടി വേറെ അസംഖ്യം ആളുകൾ ഈ ദിക്കിൽ നിന്നു വരുന്നവർ എല്ലാവരും അതിനു ശരിയായി അതേപ്രകാരം തന്നെ പറയുകയും ചെ യ്താൽ വിശ്വസിക്കുന്നത് ഒരു ആശ്ചര്യമോ? കഷ്ടം മാധവനെ യാതൊരു ദൂഷ്യവും പറയ രുതെ.
ഇന്ദുലേഖയ്ക്ക് ഇതു കേട്ടപ്പോൾ മനസ്സിന്നു കുറെ സുഖമാണു തോന്നിയത്. മാധവൻ തെ റ്റായി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നു കേൾക്കുന്നതു തനിക്ക് എല്ലായ്പോഴും ബഹുസന്തോഷ മാണ്. താൻ തെറ്റു ചെയ്തു എന്നുവന്നാലും വേണ്ടതില്ലാ.
ഇന്ദുലേഖ: ശാസ്ത്രികൾ ഇങ്ങിനെ പറഞ്ഞപ്പോൾ മാധവൻ എന്തു ചെയ്തു?
ശാസ്ത്രികൾ: ആദ്യം പറഞ്ഞത് ഒരു എടവഴിയിൽ വെച്ചാണ്. അതിന്നു മുമ്പ് തന്നെ പല രും പറഞ്ഞിരിക്കുന്നു. കേട്ടതു ശരിയോ എന്നു ചോദിച്ചതിന് അതെ അതെ എന്നു ഞാൻ പറഞ്ഞപ്പോഴേക്കു മാധവനു ബോധക്ഷയംപോലെ ആയി. ഇത്രത്തോളം പറഞ്ഞപ്പോഴേ യ്ക്ക് ഇന്ദുലേഖയ്ക്ക് കേൾക്കാൻ വയ്യാതെയായി കട്ടിലിന്മേൽ പോയി കിടന്നു കരഞ്ഞുതുടങ്ങി.
ശാസ്ത്രികൾ: ഛീ വ്യസനിക്കരുതെ, വ്യസനിക്കരുതെ. ഉടനെ എല്ലാം സന്തോഷമായി വ രും. ഞാൻ ദിവസം ത്രികാലപൂജയായി ഭഗവതി സേവ കഴിക്കുന്നുണ്ട്. എല്ലാം ഈശ്വരി ശുദ്ധമായി വരുത്തും.
എന്നും മറ്റും പറഞ്ഞു ശാസ്ത്രികൾ ഒരു വിധത്തിൽ മാളികയിൽ നിന്നും കണ്ണുനീർ വാർത്തും കൊണ്ട് എറങ്ങിപ്പോയി.
ഇന്ദുലേഖ ദിവസം നേരം വെളിച്ചായാൽ പിന്നെ അസ്തമനം വരെ വല്ല ആളുകളും കത്തും കൊണ്ട് സ്റ്റേഷനിൽ നിന്നു വരുന്നുണ്ടോ എന്നു മാളികയിൽ നിന്നു നോക്കിക്കൊണ്ടു പകൽ മുഴുവൻ കഴിക്കും. കുളി, ഊണു മുതലായതൊക്കെ പുറത്ത് ആളുകൾക്കു പരിഹസി പ്പാൻ എട കൊടുക്കാത്ത വിധം കഴിച്ചുകൂട്ടി എന്നു വരുത്തും. ഇങ്ങിനെ കഴിയുന്നു. അ ങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസം പകൽ നാലുമണി സമയത്ത് ഇന്ദുലേഖ മാളികയിൽ കോച്ചിന്മേൽ കിടന്നേടത്തു നിന്ന് താനെ ഉറങ്ങിപ്പോയി. രാത്രി ഉറക്കമില്ലാത്തതിനാൽ എന്തോ ഒരു ക്ഷീണം കൊണ്ട് ഈ സമയത്ത് ഉറങ്ങിപ്പോയതാണ്. നേരം ഏകദേശം ആറരമണി ആയപ്പോൾ വല്ലാതെ ഉറക്കത്തുനിന്നു ഞെട്ടി ഉണർന്ന് “അയ്യോ! അയ്യോ!
എന്റെ ഭർത്താവിനെ ഒരു മുസൽമാൻ കുത്തിക്കൊന്നുകളഞ്ഞുവോ? കഷ്ടം! എൻ്റെ ഭർത്താവു മരിച്ചു. എനി എനിക്ക് ഇരുന്നതുമതി." കുറേ ഉച്ചത്തിൽ ഒന്നു വിളിച്ചു. ഈ നിലവിളി പൂവരങ്ങിൽ ചുവട്ടിലെ നിലിയിലുള്ളവർക്കു കേൾക്കാം. ഉടനെ പഞ്ചുമേനവൻ, ലക്ഷ്മിക്കുട്ടി അമ്മ മുതലായവരും ദാസികൾ വാലിയക്കാരും തിക്കിത്തിരക്കി ബദ്ധപ്പെട്ടു മാളികയിലേക്ക് ഓടിക്കയറി നോക്കിയപ്പോൾ ഇന്ദുലേഖ കോച്ചിന്മേൽ ബഹുക്ഷീണ ത്തോടെ കിടക്കുന്നു. ഉടനെ ലക്ഷ്മിക്കുട്ടി അമ്മ ചെന്നു കൈകൊണ്ടു പിടിച്ചു. അപ്പോഴേ യ്ക്കും പഞ്ചുമേനവൻ ചെന്നെടുത്തു മടിയിൽ വെച്ചു. ശരീരം തൊട്ടപ്പോൾ നല്ല തീക്കൊള്ളി കൈകൊണ്ടു പിടിച്ചതു പോലെ തോന്നി. എന്താണ് ഈശ്വരാ! പെണ്ണിന് ഇങ്ങിനെ പനിക്കുന്നത് എന്നു പറഞ്ഞും കൊണ്ട് ഇന്ദുലേഖയോട് പഞ്ചുമേനവൻ, "മകളെ! നീ എന്താണ് നിലവിളിച്ചുവോ?" എന്നു ചോദിച്ചു. ഇന്ദുലേഖയ്ക്ക് ഒച്ച വലിച്ചിട്ടു വരുന്നില്ലാ. കുറെ വെള്ളം കുടിക്കണം എന്നു പറഞ്ഞു. വെള്ളം കൊണ്ടു വന്നു കുടിച്ചശേഷം അകത്തു വളരെ ആളുകൾ നില്ക്കുന്നതുകണ്ടു.
ഇന്ദുലേഖ: എല്ലാവരും പുറത്തുപോട്ടെ, അമ്മമാത്രം ഇവിടെ നില്ലട്ടെ. അമ്മയോടു വർത്തമാനം ഞാൻ സ്വകാര്യം പറഞ്ഞ് വല്യച്ഛൻ്റെ അടുക്കെ അയയ്ക്കാം. വലിയച്ഛനോട് എനിക്കു നേരെ പറഞ്ഞുകൂടാ.
എന്നു പറഞ്ഞതു കേട്ടു പരിഭ്രമത്തോടുകൂടി ലക്ഷ്മിക്കുട്ടി അമ്മ ഒഴികെ മറ്റുള്ള എല്ലാവരും താഴത്ത് എറങ്ങിപ്പോന്നു.
ഇന്ദുലേഖ: അമ്മേ! ഞാൻ ചീത്തയായി ഒരു സ്വപ്നം കണ്ടു ഭയപ്പെട്ടു നിലവിളിച്ചതാണ്. മാധവൻ ബങ്കാളത്തിന്നു സമീപമായ ഒരു സ്ഥലത്തു സഞ്ചരിക്കുമ്പോൾ ഒരു മുസൽമാൻ മാധവന്റെ നെഞ്ചത്ത് ഒരു കട്ടാരം കൊണ്ടു കുത്തി മാധവനെ കൊന്ന് മുതൽ എല്ലാം കളവു ചെയ്തു കൊണ്ടു പോയി എന്നൊരു സ്വപ്നം കണ്ടു. മാധവൻ മുറി ഏറ്റ് “അയ്യോ! എന്റെ ഇന്ദുലേഖ എനി എങ്ങിനെ ജീവിക്കും". എന്ന് എന്നോട് എൻ്റെ മുഖത്തു നോക്കിക്കൊണ്ടു പറഞ്ഞു പ്രാണൻപോയി. ഇങ്ങിനെ കണ്ടപ്പോൾ വല്ലാതെ നിലവിളിച്ചു പോയി. എന്തോ മാധവന് ഒരു അപകടം പറ്റിട്ടുണ്ട്. എന്ന് എൻ്റെ മനസ്സിൽ എപ്പോഴും തോന്നുന്നു.
ലക്ഷ്മിക്കുട്ടി അമ്മ ഇതുകേട്ടപ്പോൾ കരഞ്ഞുപോയി. ഉടനെ കണ്ണുനീരെല്ലാം തുടച്ചു.
ലക്ഷ്മിക്കുട്ടി അമ്മ: എൻ്റെ മകൾ വ്യസനിക്കണ്ട. സ്വപ്നത്തിൽ എന്തെല്ലാം അസംഭവ്യ ങ്ങളെ കാണും? അത് അശേഷം സാരമാക്കാനില്ലാ. മാധവൻ സുഖമായി ഉടനെ എത്തും. എന്റെ മകൾക്കു സുഖമായി മാധവനോടുകൂടി ഇരിക്കാൻ സാധിക്കും.
ഇന്ദുലേഖ: എന്തോ! അമ്മേ! എനിക്ക് ഒന്നും അറിഞ്ഞുകൂടാ. സ്വപ്നം ശരിയായി ഭാവിവർത്തമാനങ്ങളെ കാണിക്കുമെന്ന് എനിക്ക് അശേഷം വിശ്വാസമില്ലാ; എന്നാൽ
യദൃച്ഛയാ ഒത്തുവരാം. അത് എങ്ങിനെയായാലും എൻ്റെ മനസ്സു വ്യസനിച്ചു പോയി.
ലക്ഷ്മിക്കുട്ടി അമ്മ: എൻ്റെ മകൾക്ക് നന്നെ പനിക്കുന്നുവല്ലൊ. പുതച്ചു കിടക്കണം.
എന്നു പറഞ്ഞു കട്ടിലിന്മേൽ കൂട്ടിക്കൊണ്ടുപോയി കിടത്തി പുതപ്പിച്ചു അടുക്കെ ഇരുന്നു.
ഇന്ദുലേഖ: അമ്മ പോയി ഈ വിവരം വലിയച്ഛനോടു പറയൂ.
ലക്ഷ്മിക്കുട്ടി അമ്മ: ഇപ്പോൾ പറയണോ? നീ ഉറക്കത്തു മാധവനെക്കുറിച്ചു പറഞ്ഞ വാക്ക് ഓർമ്മയുണ്ടോ?
ഇന്ദുലേഖ: ഇല്ലാ. എന്താണു പറഞ്ഞത്?
ലക്ഷ്മിക്കുട്ടി അമ്മ: “ഭർത്താവെ", എന്നാണ് നിലവിളിച്ചത്. അത് സകല ആളുകളും കേട്ടിരിക്കുന്നു.
ഇന്ദുലേഖ: അതുകൊണ്ട് എന്താണ്? അദ്ദേഹം എന്റെ മനസ്സുകൊണ്ടു ഞാൻ ഭർത്താവാക്കി നിശ്ചയിച്ച ആളല്ലെ? എനിക്ക് ഈ ജന്മം അദ്ദേഹമല്ലാതെ വേറെ ഒരാളും ഭർത്താവായിരി ക്കയില്ലെന്നും ഞാൻ തീർച്ചയാക്കിയ കാര്യമല്ലെ. പിന്നെ എന്നെത്തന്നെ ആഗ്രഹിച്ചു സർവ്വസ്വവും ഉപേക്ഷിച്ചു ഞാൻ നിമിത്തം ഈ സങ്കടങ്ങളെല്ലാം അനുഭവിച്ച അതികോ മളനായ അദ്ദേഹം ഏതു ദിക്കിൽ കിടന്നു വലയുന്നുണ്ടോ അറിഞ്ഞില്ലാ. അങ്ങിനെയുള്ള അദ്ദേഹത്തെ ഭർത്താവ് എന്നു ഞാൻ വിളിക്കുന്നതിലും അത് എനി സർവ്വ ജനങ്ങളും അറിയുന്നതിലും എനിക്കു മനസ്സിന്നു സന്തോഷമല്ലേ ഉണ്ടാവാൻ പാടുള്ളൂ. അദ്ദേഹത്തിനു നാശം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അറിയുന്ന ക്ഷണം എൻ്റെ മരണമാണെന്നുള്ളതിന് എനിക്കു സംശയമില്ലാ. ഇതാ, ഈ നിമിഷത്തിൽ തന്നെ എനിക്ക് ഒരു ജ്വരം വന്നു പിടിച്ചതു കാണുന്നില്ലേ? മാധവൻ തിരിയെ വന്ന് എനിക്കു കാണാൻ കഴിയുന്നുവെങ്കിൽ ഈ രോഗത്തിൽ നിന്നു ഞാൻ നിവൃത്തിക്കും. ഇല്ലെങ്കിൽ -
ഇത്രത്തോളം പറയുമ്പോഴേയ്ക്കു ലക്ഷ്മിക്കുട്ടി അമ്മ പൊട്ടിക്കരഞ്ഞു: "എൻ്റെ മകൾ ഇ ങ്ങിനെ ഒന്നും പറയരുതേ" എന്ന് പറഞ്ഞു കട്ടിലിന്മേൽ അവിടെ വീണു.
ഇന്ദുലേഖ: പോയി പറയൂ അമ്മേ. വലിയച്ഛനോടു പറയൂ. അദ്ദേഹം അമ്മയെ കാ ത്തു നിൽക്കുന്നുണ്ട് ചുവട്ടിൽ. എനിക്ക് എനി ഒന്നുകൊണ്ടും ഭയമില്ലാ. എൻ മന സ്സിന്ന് ഇപ്പോൾ ആകപ്പാടെ ഒരു ഭ്രാന്തിയാണ് ഉള്ളത്. വലിയച്ഛന് ഞാൻ എന്റെ ഭർത്താവിനെ ഭർത്താവ് എന്നു വിളിച്ചു പോയതിൽ രസമില്ലായിരിക്കാം. അങ്ങിനെ ആയിക്കൊള്ളട്ടെ. കൊച്ചുകൃഷ്ണൻമാമൻ എന്നെ അതിവാത്സ്യലത്തോടുകൂടി വളർത്തി എന്നെ എന്റെ അവസ്ഥപോലെ വെപ്പാൻ കഴിയുന്നതിന് മുമ്പ് അദ്ദേഹം മരിച്ചു. എനിക്ക് ഇഹലോകനിവാസത്തിൽ അദ്ദേഹത്തിൻ്റെ മരണശേഷം അത്ര കാംക്ഷ ഉണ്ടായിരുന്നി ല്ലാ. ദൈവഗത്യാ എൻ്റെ യൌവനമായപ്പോൾ എൻ്റെ മനസ്സിന്നു സർവ്വസുഖവും കൊടുക്കു മെന്ന് എനിക്കു വിശ്വാസമുള്ള അതിയോഗ്യനായ ഒരു പുരുഷനെ ഭർത്താവായി മനസ്സിൽ വരിപ്പാൻ എനിക്കു ഭാഗ്യമുണ്ടായി. അത് എനിക്ക് ഇപ്പോൾ സാധിക്കാതെ പോവുമോ എന്ന് എനിക്ക് ഭയം തോന്നുന്നു. ഞാൻ ഭാഗ്യമില്ലാത്തവളാണ്. അതുകൊണ്ടാണ് ഇങ്ങിനെ എല്ലാം വന്നത്. ഏതായാലും എൻ്റെ കൊച്ചുകൃഷ്ണൻമാമൻ്റെ അച്ഛനോടു ഞാൻ ഒരു കാര്യവും മറച്ചു വയ്ക്കയില്ലാ. അമ്മ പോയി വിവരമായി പറഞ്ഞ് ഇങ്ങട്ടുതന്നെ വരൂ. എന്റെ കൂടെത്തന്നെ കിടക്കണം.
ലക്ഷ്മിക്കുട്ടി അമ്മ പതുക്കെ എണീറ്റു കരഞ്ഞുംകൊണ്ട് മാളികയിൽ നിന്നിറങ്ങി.
ഇവിടെ എന്റെ വായനക്കാരെ അല്പം ഒരു വിവരം വിശേഷവിധിയായി അറിയിപ്പാനുണ്ട്.
ഇന്ദുലേഖ വൈകുന്നേരം ആറരമണിക്കു സ്വപ്നം കണ്ടതും മാധവൻ്റെ മുതൽ സ്റ്റേഷനിൽ നിന്ന് “അലഹബാദിലെ സബ്ബ് ജഡ്‌ജി" മാധവനെ ചതിച്ചു കട്ടുകൊണ്ടു പോയതും ഒരേ ദിവസം ഒരേകാലത്തായിരുന്നു. എന്നു മാധവൻ വന്ന ശേഷം ഇന്ദുലേഖയും മാധവനും ദിവസങ്ങളുടെ കണക്കു നോക്കി തീർച്ചയാക്കിയിരുന്നു. ഈ കഥ ഞാൻ വെളിവായി പറഞ്ഞതിൽ എന്റെ്റെ വായനക്കാർ എനിക്കു സ്വപ്നങ്ങൾ ഭൂതഭവിഷ്യദ്‌വർത്തമാനങ്ങളെ ശരിയായി സൂചിപ്പിക്കുന്നവകളാണെന്നുള്ള വിശ്വാസമുണ്ടെന്നു വിചാരിച്ചു പോവരുതേ. മനുഷ്യരുടെ മനസ്സ് സാധാരണ ഇന്ദ്രിയഗോചരങ്ങളല്ലാത്ത വിവരങ്ങൾ അറിവാൻ ശക്തി യുള്ളതാണെന്നോ അല്ലെന്നോ ഉള്ള തീർച്ചവിശ്വാസവും എനിക്കു വന്നിട്ടില്ലാ. തിയോ സോഫിസ്റ്റസ്സ് ഈ സംഗതിയിൽ പറയുന്നത് ഒന്നും ഞാൻ എനിയും വിശ്വസിച്ചു തുടങ്ങി യിട്ടില്ല. എന്നാൽ എനിക്ക് ആകപ്പാടെ ഒരു വിശ്വാസം ഉണ്ട്. അതു മനുഷ്യന്റെ ശരീരം അതിന്റെ സൃഷ്ടി സ്വഭാവത്തേയും വ്യാപാരത്തേയും ഓർക്കുമ്പോൾ പക്ഷേ, ഒരു നാഴിക മണിയുടേയോ മറ്റു യന്ത്രങ്ങളുടെയോ മാതിരിയിൽ പലേ സാധനങ്ങളേയും അന്യോന്യം സംബന്ധിപ്പിച്ച് അന്യോന്യം ആശ്രയമാക്കിയ മാതിരിയിൽ ശരിയായി പ്രവർത്തിപ്പാൻ ഉണ്ടാക്കിവെച്ച ഒരു യന്ത്രം എന്നു തന്നെ പറയാമെങ്കിലും, മനുഷ്യരിൽ അന്തർഭവിച്ചു കാ ണുന്ന ചില അവസ്ഥകളെ നോക്കുമ്പോൾ നമുക്ക് ഇതുവരെ വിവരമായി അറിവാൻ കഴി യാത്ത ചില ശക്തികൾ മനുഷ്യൻ്റെ ആത്മാവിന് ഉണ്ടെന്നു ഞാൻ വിചാരിക്കുന്നു. സ്വ പ്ലം മനസ്സിന്ന് ഉണ്ടാവുന്ന ഭ്രാന്തിയാണ്. സോമനാംബുലിസം, മെസ്മറിസം എന്നിങ്ങനെ ബിലാത്തിക്കാർ പറയുന്ന വിദ്യകളെപ്പോലെ സാധാരണ സൃഷ്ടി സ്വഭാവത്തിൽ മനുഷ്യ ന്റെ മനസ്സിന്ന് ഉറക്കത്തിൽ ചിലപ്പോൾ ഉണ്ടാവുന്ന ഒരു വികാരം എന്നേ പറയാനുള്ളൂ. എന്നാൽ ആ വികാരം ചിലപ്പോൾ നമുക്ക് അറിവാൻ കഴിയുന്ന ഒന്നാന്തരം കാരണത്തെ ആശ്രയിച്ചു വരാം. ചിലപ്പോൾ നമുക്ക് അറിവാൻ കഴിയുന്ന യാതൊരു കാരണവും ഇ ല്ലാതെയും വരാം. ചിലപ്പോൾ ശുദ്ധ അസംഭവ്യങ്ങളായ അവസ്ഥകളെ കാണാം. ഒരു സർപ്പം തന്റെ അടുക്കെ വന്നു തന്നെ കൊത്താൻ ഫണം വിരുത്തി ഉയർത്തി ഭാവിക്കുന്നു. കടിച്ചുപോയി എന്നു നായാട്ടു കഴിഞ്ഞു ക്ഷീണിച്ച് ഒരു തമ്പിൽ കിടന്ന് ഉറങ്ങുന്ന ഒരു സായ്‌വ് സ്വപ്നം കണ്ടു ഞെട്ടി കണ്ണുമിഴിച്ചു നോക്കിയപ്പോൾ യഥാർത്ഥത്തിൽ ഒരു സർപ്പം തമ്പിൽ തന്റെ ഇരുമ്പ് കട്ടിലിൻ്റെ ഒരു നാലുവാര ദൂരെ സ്വസ്ഥമായി എഴയുന്നതു കാണ്ട തായും, മറ്റൊരു സായ്‌വ് വളരെ കാമായി തനിക്കു കാണ്മാൻ സാധിക്കാത്ത തന്റെ ഒരു വലിയ സ്നേഹിതൻ യദൃച്ഛയായി തൻ്റെ ഭവനത്തിൽ ഒരു ദിവസം വന്നതായും അദ്ദേഹം ത ന്റെ കൂടെ രണ്ടു മൂന്നു ദിവസം സുഖമായി താമസിച്ചതായും രാത്രി സ്വപ്നം കണ്ടതിന്റെ പിറ്റേ ദിവസം രാവിലെ യഥാർത്ഥത്തിൽ ആ സ്നേഹിതൻ സ്വപ്നത്തിൽ കണ്ടതിനു സദൃശമായി തന്റെ ഭവനത്തിൽ വന്നു കണ്ടതായും മറ്റും പലേ സ്വപ്നവിശേഷങ്ങളെക്കുറിച്ചു ഞാൻ വായി ച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ദുലേഖയ്ക്ക് ഉണ്ടായ സ്വപ്നത്തെപ്പറ്റി ഞാൻ അത്ര ആശ്ചര്യപ്പെടു ന്നില്ല. നമ്മുടെ ഈ കഥ അവസാനിച്ചു കണ്ടുമൂന്നു കൊല്ലങ്ങൾ കഴിഞ്ഞശേഷം ഗോപിനാ ഥബാനർജിയുടെ ഒരു കത്തിൽ മാധവൻ്റെ മുതൽ കളവ് ചെയ്തു കള്ളന്മാരിൽ രണ്ടുമൂന്നാളെ വേറെ ഒരു കൊലയോടു കൂടി കളവിൽ പിടിച്ചു തൂക്കിക്കൊൽവാൻ വിധിച്ചിരിക്കുന്നു എന്നും എന്നാൽ അതിൽ സുന്ദരനായ ഒരു ചെറുപ്പക്കാരൻ കള്ളൻ പലേ കുറ്റസമ്മതങ്ങൾ ചെയ്തിരുന്നുവെന്നും പലേ പ്രാവശ്യവുമായി പതിനേഴു മനുഷ്യരെ മുതൽ അപഹരിപ്പാൻ വേണ്ടി അവൻതന്നെ കത്തികൊണ്ടു കുത്തീട്ടും വെടിവെച്ചിട്ടും വിഷം കൊടുത്തിട്ടും മറ്റും കൊന്നതായിട്ടും കൂട്ടത്തിൽ മാധവൻ്റെ മുതൽ എടുത്ത കാര്യവും സമ്മതിച്ചതായും അന്ന് ആ വിധം കക്കാൻ തരമായിരുന്നില്ലെങ്കിൽ ആ ദുഷ്ടൻ മാധവനെ കൊന്നുകളയുമായിരുന്നു എന്നും മറ്റും വ്യസനത്തോടുകൂടി എഴുതീട്ടുണ്ടായിരുന്നു.
ലക്ഷ്മിക്കുട്ടി അമ്മ കരഞ്ഞുംകൊണ്ടു കോണി എറങ്ങുമ്പോൾ പഞ്ചുമേനവനും മറ്റും കോ ണിയുടെ ചുവട്ടിൽ ബഹുവ്യസനത്തോടുകൂടി നില്ക്കുന്നതു കണ്ടു. ലക്ഷ്മിക്കുട്ടി അമ്മയെ കണ്ട പ്പോൾ പഞ്ചുമേനവൻ വേഗം വിളിച്ചു സ്വകാര്യമായി ചോദിക്കുന്നു:
പഞ്ചുമേനോൻ: എന്താണു കുട്ടി നിലവിളിച്ചത്?
ലക്ഷ്മിക്കുട്ടി അമ്മ: (കരഞ്ഞും കൊണ്ട്) അവൾ സ്വപ്നത്തിൽ മാധവനെ ആരോ വഴിയാത്ര ചെയ്യുമ്പോൾ കുത്തിക്കൊന്നതായി കണ്ടുവത്രെ. അപ്പോൾ കലശലായ വ്യസനം തോന്നി
നിലവിളിച്ചു പോയി. ഇപ്പോൾ വല്ലാതെ പനിക്കുന്നു. ഞാൻ വേഗം മുകളിലേക്കു പോവ
പഞ്ചുമേനോൻ കുറേനേരം ആ നിന്നേടത്തുതന്നെ നിന്നു വിചാരിച്ചു - പിന്നെ:
പഞ്ചുമേനോൻ: ഛീ! സ്വപ്നം എന്തെല്ലാം കാണും? മാധവൻ്റെ നേരെ ആ പെണ്ണിന് ഇത്ര പ്രീതിയോ? ശിവ ശിവ! ഞാൻ ഇതൊന്നും അറിഞ്ഞില്ലാ. അന്ന് ഞാൻ ഒരു സത്യം ചെയ്തുപോയതു കുട്ടി അറിഞ്ഞിരിക്കുന്നുവോ?
ലക്ഷ്മിക്കുട്ടി അമ്മ: അറിഞ്ഞിരിക്കുന്നു.
പഞ്ചുമേനോൻ: എന്നാൽ അതുകൊണ്ടും വ്യസനമുണ്ടായിരിക്കും.
ലക്ഷ്മിക്കുട്ടി അമ്മ: വളരെ വ്യസനമുണ്ട്. അതുകൊണ്ടും എന്നു തോന്നുന്നു.
പഞ്ചുമേനോൻ: എന്നാൽ ആ വ്യസനമെങ്കിലും ഇപ്പോൾ തീർത്താൽ മനസ്സിന്നു കുറെ സുഖമാവുമായിരിക്കും. കേശവൻ നമ്പൂതിരിയെ വിളിക്കൂ. ലക്ഷ്മിക്കുട്ടി വേഗം മുകളിൽ ചെല്ലൂ. ഞാൻ ക്ഷണം വരുന്നു എന്നു പറയൂ. കുട്ടിയെ അശേഷം വ്യസനിപ്പിക്കരുതെ.
ഉടനെ കേശവൻ നമ്പൂതിരി പഞ്ചുമേനവൻ്റെ അടുക്കെ ചെന്നു.
“ഇന്ദുലേഖ ചില ദുഃസ്വപ്നങ്ങൾ കണ്ടു ഇപ്പോൾ അവൾക്കു കലശലായി പനിക്കുന്നു. എ ന്തൊക്കെയാണ്, അറിഞ്ഞില്ലാ. എൻ്റെ കൊച്ചുകൃഷ്ണൻ പോയതു ഞാൻ അറിയാതെ ഇരി ക്കുന്നത് ഈ കുട്ടി ഉണ്ടായിട്ടാണ്." - എന്നു പറഞ്ഞു ശുദ്ധനായ വൃദ്ധൻ വല്ലാതെ ഒന്നു കരഞ്ഞുപോയി.
കേശവൻ നമ്പൂതിരി: ഐ, ഐ. കരയരുത്.
എന്നു പറഞ്ഞും കൊണ്ടു ശുദ്ധാത്മാവായ നമ്പൂരിയും കരഞ്ഞു.
പഞ്ചുമേനോൻ: ഇന്ദുലേഖയ്ക്ക് മാധവനോടുള്ള താല്പര്യം കൊണ്ടാണ് ഈ ദീനവും മറ്റും. മാധവനു ഞാൻ അവളെ കൊടുക്കില്ലെന്നു സത്യം ചെയ്തതും കേട്ടിട്ടു വ്യസനിക്കുന്നുണ്ടത്രെ. ആ സത്യത്തിനു വല്ല പ്രായശ്ചിത്തവും ചെയ്താൽ പിന്നെ ദോഷമുണ്ടാവുമോ?
കേശവൻ നമ്പൂതിരി: പ്രായശ്ചിത്തം ചെയ്താൽ മതി. ഞാൻ വാദ്ധ്യാരോട് ഒന്നു ചോദിച്ചു കളയാം.
എന്നു പറഞ്ഞ് അണ്ണാത്തിരവാദ്ധ്യാരെ വരുത്തി അന്വേഷിച്ചതിൽ സത്യം ചെയ്തതിന്നു പ്രായശ്ചിത്തം ചെയ്താൽ, പിന്നെ അതു ലംഘിക്കുന്നതിൽ ദോഷമില്ലെന്ന് അദ്ദേഹം വി ധിച്ചു. വിവരം പഞ്ചുമേനവനോടു പറഞ്ഞു.
പഞ്ചുമേനോൻ: എന്താണ് പ്രായശ്ചിത്തം?
അണ്ണാത്തിരവാദ്ധ്യാർ: സ്വർണ്ണം കൊണ്ടോ വെള്ളികൊണ്ടോ, സത്യം ചെയ്തപ്പോൾ ആ സത്യവാചകത്തിൽ ഉപയോഗിച്ച അക്ഷരങ്ങളുടെ ഓരോ പ്രതിമ ഉണ്ടാക്കിച്ചു വേദവിത്തു കളായ ബ്രാഹ്മണർക്കു ദാനം ചെയ്കയും അന്ന് ഒരു ബ്രാഹ്മണ സദ്യയും അമ്പലത്തിൽ ചുരുക്കത്തിൽ വല്ല വഴിപാടും ചെയ്താൽ മതി. എന്നാൽ അക്ഷര പ്രതിമകൾ സ്വർണ്ണം കൊണ്ടുതന്നെ ആയാൽ അത്യുത്തമം. അതിനു നിവൃത്തിയില്ലാത്ത ഭാഗം വെള്ളിയായാ ലും മതി.
പഞ്ചുമേനോൻ: സ്വർണ്ണം കൊണ്ടുതന്നെ ഉണ്ടാക്കട്ടെ.
കേശവൻ നമ്പൂതിരി: എന്തു സംശയം; സ്വർണ്ണം തന്നെ വേണം.
അങ്ങിനെ തന്നെ എന്നു നിശ്ചയിച്ച് ആ നിമിഷം തന്നെ പെട്ടി തുറന്നു സ്വർണ്ണം എടുത്തു പരിശുദ്ധാത്മാവായ പഞ്ചുമേനവൻ തൂക്കി തട്ടാൻവശം ഏൽപ്പിച്ചു. സത്യം ചെയ്ത വാക്കു കൾ കണക്കാക്കി. എ-ൻ്റെ-ശ്രീ-പോ-ർക്ക-ലി-ഭ-ഗ-വ-തി-യാ-ണെ ഞാ-ൻ-ഇ- ദു-ലേ- ഖ-യെ മാ-ധ-വ-നു-കൊ-ടു-ക്കു-ക-യി-ല്ലാ. ഇരുപത്തൊമ്പത് അക്ഷരങ്ങൾ. അതിൽ ന - ൻ്റെ ഇത് അക്ഷരങ്ങളായി കൂട്ടണമോ എന്നു ശങ്കരമേനോൻ സംശയിച്ചതിൽ കൂട്ടണം എന്നു തന്നെ അണ്ണാത്തിര വാദ്ധ്യാർ തീർച്ചയാക്കി. ഓരോ അക്ഷരം ഈ രണ്ടു പണത്തൂ ക്കത്തിൽ ഉണ്ടാക്കിക്കൊണ്ടു വരാൻ ഏല്പിച്ചശേഷം പഞ്ചുമേനവൻ ഇന്ദുലേഖയുടെ മാളി കയിൽ വന്നു വിവരം എല്ലാം ഇന്ദുലേഖയുടെ അടുക്കെ ഇരുന്നു പറഞ്ഞു.
പഞ്ചുമേനോൻ: എൻ്റെ മകൾ എനി ഒന്നു കൊണ്ടും വ്യസനിക്കേണ്ട. മാധവൻ എത്തിയ ക്ഷണം അടിയന്തിരം ഞാൻ നടത്തും.
ഇന്ദുലേഖ "എല്ലാം വലിയച്ഛന്റെ ശുദ്ധമനസ്സുപോലെ " - എന്നു മാത്രം പറഞ്ഞു.
ഇന്ദുലേഖയ്ക്ക് അന്നും അതിന്റെ പിറ്റേന്നും കഠിനമായി പനിച്ചു. പിന്നെ പനി അല്പം ആ ശ്വാസമായി. ഒരു കുര, തലതിരിച്ചിൽ, മേൽസർവ്വാംഗം വേദന ഈ ഉപദ്രവങ്ങളാണു പി ന്നെ ഉണ്ടായത്. അതിന് എന്തെല്ലാം ഔഷധങ്ങൾ പ്രവർത്തിച്ചിട്ടും അശേഷം ഭേദമില്ലാ. അങ്ങിനെ അല്പദിവസങ്ങൾ കഴിഞ്ഞു. അപ്പോഴേയ്ക്കു ശപഥത്തിൻ്റെ അക്ഷരപ്രതിമകൾ തെയ്യാറാക്കിക്കൊണ്ടു വന്നു. ഇന്ദുലേഖയ്ക്കു കാണിക്കണമെന്നു വെച്ചു പഞ്ചുമേനവൻ ഈ അക്ഷരങ്ങളെ ഒരു അളവിൽ ഇട്ട് ഇന്ദുലേഖയുടെ മാളികയിൽ കൊണ്ടുപോയി തുറന്നു കാ ണിച്ചപ്പോൾ വളരെ വ്യസനത്തോടും ക്ഷീണത്തോടും കിടന്നിരുന്ന ഇന്ദുലേഖ ഒന്നു ചിറിച്ചു പോയി.
പഞ്ചുമേനോൻ: എൻ്റെ മകൾക്കു സന്തോഷമായി എന്നു തോന്നുന്നു. എനി ദീനത്തിന് ആശ്വാസം ഉണ്ടാവും.
ഇന്ദുലേഖ: അതേ വലിയച്ചാ, സന്തോഷമായി. എൻ്റെ വലിയച്ഛൻ്റെ മനസ്സിന്ന് എല്ലാ സന്തോഷമായി വരുത്തട്ടെ.
എന്നു പറഞ്ഞിരിക്കുമ്പോൾ ലക്ഷ്മിക്കുട്ടി അമ്മ, കേശവൻ നമ്പൂതിരി, ശങ്കര മേനവൻ മുത ലായി വീട്ടിലുള്ള എല്ലാവരും തീവണ്ടി സ്റ്റേഷനുസമീപം വർത്തമാനങ്ങൾ അറിയുവാൻ താമസിപ്പിച്ചിരുന്ന ആളും കൂടി തെരക്കി കയറി വരുന്നതു കണ്ടു.
ഇന്ദുലേഖ തന്റെ ആളെ കണ്ട ഉടനെ കട്ടിലിന്മേൽ ക്ഷണത്തിൽ എണീറ്റിരുന്നു. തലതി രിച്ചൽ കൊണ്ട് കൈ പിടിക്കാതെ മുമ്പ് എണിക്കാറില്ല.
ഇന്ദുലേഖ: എന്താണ്, വല്ല കമ്പിയും ഉണ്ടോ?
ലക്ഷ്മിക്കുട്ടി അമ്മ: കമ്പി ഉണ്ട്, ഇതാ സന്തോഷവർത്തമാനമാണെന്നു സ്റ്റേഷൻ മാസ്റ്റർ പറഞ്ഞിരിക്കുന്നുവത്രെ.
എന്നു പറഞ്ഞു കമ്പിവർത്തിമാനലക്കോട്ട് ഇന്ദുലേഖവശം കൊടുത്തു. ഇന്ദുലേഖ തുറന്ന് ഉറക്കെ മലയാളത്തിൽ വായിച്ചു - താഴെപ്പറയും പ്രകാരം.
ബമ്പായിന്
“മാധവനെ ഇവിടെവച്ച് ഇന്നു കണ്ടു. സുഖക്കേട് ഒന്നുമില്ല. ഞങ്ങൾ എല്ലാവരും നാളത്തെ വണ്ടിക്ക് അങ്ങട്ടു പുറപ്പെടുന്നു."
ഇതു വായിച്ചു കേട്ടപ്പോൾ അവിടെ കൂടിയവരിൽ സന്തോഷിക്കാത്ത ആൾ ആരുമില്ലാ. ഇന്ദുലേഖയുടെ സന്തോഷത്തെക്കുറിച്ച് ഞാൻ എന്താണു പറയേണ്ടത്? ഇന്ദുലേഖയുടെ തലതിരിച്ചിൽ, കുര, മേൽവേദന ഇതെല്ലാം എതിലെ പോയോ ഞാൻ അറിഞ്ഞില്ല.
പഞ്ചുമേനോൻ: (കേശവൻ നമ്പൂതിരിയോട്) നോക്കൂ, തിരുമനസ്സിന്നെ; ഞാൻ സത്യം ചെയ്തുപോയതിൽ വന്ന ആപത്തും അതിന് ഇപ്പോൾ പ്രായശ്ചിത്തം ചെയ്യുവാൻ പ്രതിമ ഉണ്ടാക്കി എത്തിയപ്പഴയ്ക്കു തന്നെ വന്ന സന്തോഷവും.
കേശവൻ നമ്പൂതിരി: അതിന് എന്താ സംശയം? എല്ലാം ദൈവകൃപയും ബ്രാഹ്മണരുടെ അനുഗ്രഹവും തന്നെ.
ഇന്ദുലേഖ ചിറിച്ചു. സത്യത്തിൽ പ്രായശ്ചിത്തവും കമ്പിവർത്തമാനവും തമ്മിൽ ഒരു ബ ന്ധവും ഓർത്തിട്ട് ഇന്ദുലേഖ കണ്ടില്ല. വേറെ അവിടെ കൂടിയതിൽ പക്ഷേ, ലക്ഷ്മിക്കുട്ടി
അമ്മ ഒഴികെ എല്ലാവരും പഞ്ചുമേനവൻ്റെ അഭിപ്രായം ശരി എന്നു തന്നെ വിചാരിച്ചു. എല്ലാവർക്കും മനസ്സിന്നു സന്തോഷമായി. അന്നുതന്നെ പഞ്ചുമേനവൻ പ്രതിമകൾ ദാനം ചെയ്തു. അണ്ണാത്തിര വാദ്ധ്യാർക്ക് ഒരു ഏഴെട്ടക്ഷരങ്ങൾ കിട്ടി. നാലഞ്ചു നമ്മുടെ ശങ്കര ശാസ്ത്രികൾക്കും കിട്ടി. ബ്രാഹ്മണസദ്യയും മറ്റും കഴിഞ്ഞു പഞ്ചുമേനവൻ ഇന്ദുലേഖയുടെ അ ടുക്കെവന്നപ്പോഴേക്ക് ഇന്ദുലേഖയുടെ ശരീര സുഖക്കേട് വളരെ ഭേദമായി കണ്ടു. കഞ്ഞി ന ല്ലവണ്ണം കുടിച്ചിരിക്കുന്നു. കുരയും തലതിരിച്ചിലും ഇല്ലെന്നുതന്നെ പറയാം. ശരീരത്തിലെ വേദനയും വളരെ ഭേദം. ക്ഷീണത്തിന്നും വളരെ കുറവ്. ഇതെല്ലാം കണ്ടു വൃദ്ധൻ വളരെ സന്തോഷിച്ചു. തന്റെ പ്രായശ്ചിത്തത്തിന്റെ ഫലമാണ് ഇത് എന്ന് അസംബന്ധമായി തീർച്ചയാക്കി. ഇന്ദുലേഖയോട് ഓരോ വിശേഷങ്ങളും പറഞ്ഞ് ഇരുന്നു.