സുഹ്റായുടെ കാതുകുത്തു കല്യാണത്തിൽ മജീദ് പങ്കുകൊണ്ടതു സഹിക്കവയ്യാത്ത വേദനയോടും ഒളിച്ചുമാണ്.
മജീദ് മാർക്കം ചെയ്തു കിടക്കുകയായിരുന്നു. ഒഴിവു കാലത്താണ്. മജീദിന്റെ സുന്നത്തു കല്യാണം ഗ്രാമത്തെ ആകെ ഇളക്കിയ സംഭവമായിരുന്നു. വെടിക്കെട്ടും വലിയ സദ്യയുമുണ്ടായിരുന്നു. ബാന്റ് മേളങ്ങളോടും ഗ്യാസ് ലൈറ്റുകളോടും കൂടി ആനപ്പുറത്താണ് മജീദിനെ ഊരുലാ ത്തിയത്. അതിനുശേഷമായിരുന്നു ബിരിയാനി സദ്യ. ആയിര ത്തിലധികം ആളുകൾ പങ്കുകൊണ്ടിരുന്നു. സദ്യയ്ക്ക് മുമ്പാണ് മാർക്കം നടന്നത്...ആ ദിവസം മുഴുവനും മജീദിനു ഭയമായിരുന്നു. എന്തോ മുറിച്ചുകളയും! എന്താണത്? മരിച്ചുപോകുമോ? അവൻ ആകെ ഭയന്നു തളർന്നു. അന്നു സന്ധ്യവരെ ജീവിക്കില്ലെന്നുതന്നെ അവനു തോന്നി. എന്താണ് ഉണ്ടാകുവാൻ പോകുന്നതെന്ന് അവന് ഒരു ലക്കുമില്ല. ലോകത്തിലുള്ള എല്ലാ മുസ്ലീം പുരുഷന്മാരെയും മാർക്കം ചെയ്തിട്ടുള്ളതാണ്. അല്ലാത്തവർ ഇല്ല. എങ്കിലും... ഈ മാർക്കം ചെയ്യണതെങ്ങനെ?' മജീദ് സുഹറായോടു ചോദിച്ചു. അവൾക്ക് യാതൊരു അറിവുമില്ല.
“എന്തായാലും മരിക്കുകേല,' എന്ന് ആശ്വസിപ്പിക്കാൻ മാത്രമേ അവൾക്കു കഴിഞ്ഞുള്ളു. എങ്കിലും മജീദിനു വളരെ പരിഭ്രമമുണ്ടായിരുന്നു. അല്ലാഹു അക്ബർ എന്നുള്ള ഗംഭീരമായ "തക്ബീർ പന്തലിൽ മുഴങ്ങിയതോടെ മജീദിനെ അവന്റെ ബാപ്പാ പിടിച്ചുകൊണ്ട് ഒരു ചെറുമുറിയിൽ ആക്കിയിട്ടുപോയി....
അവിടെ കമഴ്ത്തിയിട്ടു വെള്ളവസ്ത്രം വിരിച്ച് ഉരലിന്റെ മുമ്പിലായി പതിനൊന്നു തിരിയുള്ള നിലവിളക്ക് കത്തുന്നുണ്ടായിരുന്നു. മുറിയിൽ ക്ഷുരകനായ 'ഒസ്സാനെക്കൂടാതെ പത്തുപന്ത്രണ്ട് ആളുകളുമുണ്ടായിരുന്നു. അവർ മജീദിന്റെ ഷർട്ട് ഊരി; തുണി ഉരിഞ്ഞു പിറന്നപടി അവനെ ഉരലിന്റെ പുറത്ത് ഇരുത്തി. അത്ഭുതം! അവർ എന്താണ് ചെയ്യാൻ പോകുന്നത്? സംഭ്രമം!
മജീദിന്റെ കണ്ണുപൊത്തി, കയ്ക്കും കാലിനും തലയ്ക്കും ആളുകൾ പിടിച്ചു. അവന് അനങ്ങുവാൻ വയ്യായിരുന്നു. “അല്ലാഹു അക്ബർ' എന്നുള്ള ശബ്ദമല്ലാതെ മറെറാന്നും കേൾക്കുവാൻ ഇല്ല. മജീദ് നന്നായി വിയർക്കുന്നുണ്ടായിരുന്നു. ആ ബഹളത്തിനിടയ്ക്ക് അവന്റെ തുടകൾ ചെന്നുചേരുന്ന സ്ഥലത്തു നേരിയ ഒരു വേദന. ഉണങ്ങിയ പാള മുറിക്കുന്നതു പോലെയുള്ള ഒരനുഭൂതി. ഒരു നിമിഷം മാത്രം. ഉടനെ എല്ലാം കഴിഞ്ഞ് ഒരു വെള്ളം തളി. ഒരു നീറ്റൽ - ഒരു പുകച്ചിൽ.
മജീദിനെ കിടത്തി. തലയ്ക്കും കാലിനും തലയണയുണ്ട്. ആ ബഹളത്തിൽ മജീദ് ഒന്നു നോക്കി. ചെമന്ന മഷിയുള്ള കുപ്പിയിൽ കൈവിരൽ മുക്കിയതു പോലെയല്ല, മഷിയിൽ മുങ്ങാതെ കുപ്പിയുടെ വായിൽ നിന്നു വിരലിന്റെ തലയ്ക്കു ചുററും ചെമന്ന മഷി പുരണ്ടതു പോലെ.... അവിടെ ചോര പൊടിഞ്ഞു നിൽക്കുന്നെന്നു മാത്രം....സുഹറായോടു പിറേദിവസം ഇത്രയും സംഗതികൾ മജീദ് പറഞ്ഞു.
അവൾ ജനലിന്റെ അപ്പുറത്തു നിന്നുകൊണ്ട് ചോദിച്ചു:
“മജീദ് പേടിച്ചോ?'
“ഞാനോ!' മജീദ് ആ കിടപ്പിൽ കിടന്നുകൊണ്ട് വീരവാദം ചെയ്തു: "ഞാൻ പേടിച്ചൊന്നുല്ല
ആ സമയത്ത് സുഹ്റാ അവളുടെ കാതുകുത്തുകാര്യം പറഞ്ഞു. പത്തുപന്ത്രണ്ടു ദിവസത്തിനുള്ളിൽ അവളുടെ കാതുകുത്തു നടക്കും!
“മജീദിനു വരാൻ ഒക്കുകേലല്ലോ?' മജീദ് പറഞ്ഞു: