സുഹ്റാ കണക്കിൽ മിടുക്കിയായിരുന്നു. വാദ്ധ്യാർ അവളെ പുകഴ്ത്തുകയും മജീദിനെ അടിക്കുകയുമായിരുന്നു പതിവ്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. എത്ര ശ്രമിച്ചാലും ഒന്നും ശരിയാകുകയില്ല.
'മണ്ടശ്ശിരോമണി!' എന്നാണ് മജീദിനെ വാദ്ധ്യാർ വിളിക്കുക. ഹാജർ വിളിക്കുന്നതും അങ്ങനെയാണ്. അതിൽ ആർക്കും ഒരു പരാതിയുമില്ല. മജീദ് മണ്ടനാണ്. അതുകൊണ്ട് അവൻ കുട്ടികളുടെ ഇടയ്ക്കിരുന്ന് ഉച്ചത്തിൽ വിളി കേൾക്കും
2008......
ഒന്നും ഒന്നും എത്രയാണെടാ?'
ഗുരുനാഥൻ ഒരിക്കൽ മജീദിനോടു ചോദിച്ചു. ഒന്നും ഒന്നും രണ്ടാണെന്നുള്ളതു ലോകപ്രസിദ്ധമാണല്ലോ? പക്ഷേ, അതിന് മജീദ് പറഞ്ഞ അത്ഭുതകരമായ സമാധാനം കേട്ട് ഗുരുനാഥൻ പൊട്ടിച്ചിരിച്ചുപോയി. ക്ലാസ്സ് ആകെ ചിരിച്ചു. മജീദ് പറഞ്ഞ സമാധാനം, പിന്നീട് അവന്റെ പരിഹാസപ്പേരുമായിത്തീർന്നു. ആ ഉത്തരം പറയുന്നതിനു മുമ്പ് മജീദ് ആലോചിച്ചു: രണ്ടു നദികൾ സമ്മേളിച്ചു കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച ഒരു വലിയ ഒന്ന്' ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു.
"ഉമ്മിണി വല്യ ഒന്ന്' അങ്ങനെ കണക്കുശാസ്ത്രത്തിൽ ഒരു പുതിയ തത്ത്വം
കണ്ടുപിടിച്ചതിന് മജീദിനെ അന്നു ബഞ്ചിൽ കയറ്റി നിർത്തി.
'ഉമ്മിണി വല്യ ഒന്ന്' എല്ലാവരും അവനെ നോക്കി ചിരിച്ചു. എന്നിട്ടും മജീദ് സമ്മതിച്ചില്ല, ഒന്നും ഒന്നും രണ്ടാണെന്ന്. ആയതിനാൽ അത്ഭുതകരമായ ആ ഉത്തരത്തിന്റെ പ്രതിഫലമെന്നോണം ആറു ചുട്ട അടി മജീദിന്റെ കൈവെള്ളയിൽ വച്ചുകൊടുത്തിട്ട് എല്ലാം കൂടി സാമാന്യം ഭേദപ്പെട്ട ഒരു വലിയ അടിയായി വിചാരിച്ചു കൊള്ളാൻ അദ്ധ്യാപകൻ മജീദിനോടു പറയുകയും ചെയ്തു.
അതിനു ശേഷം സഹപാഠികൾ അവനെ കാണുമ്പോൾ തമ്മിൽത്തമ്മിൽ പറയും:
'ഉമ്മിണി വല്യ ഒന്ന്' ആ പരിഹാസവും അതിനു കാരണമായ സംഗതിയും മജീദിനെ വളരെ വേദനപ്പെടുത്തി. അവൻ പറഞ്ഞതു പരമ സത്യ മാണ്. പക്ഷേ, ആരും അതു വിശ്വസിക്കാത്തതെന്ത്? ഒരു പക്ഷേ, തെറ്റായിരിക്കാം. മജീദ് തനി മണ്ടനായിരിക്കാം. സഹിക്കവയ്യാത്ത സങ്കടത്തോടെ മജീദ് ചെന്ന് ഉമ്മയോട് ആവലാതി പറഞ്ഞു. മാതാവ് കനിവോടെ ഉപദേശിച്ചു. സങ്കടമെല്ലാം പടച്ചവനെ അറിയിക്കുവാൻ.
'റബ്ബൽ ആലമീൻ, ഒരോത്തിൻറ്റെയും അപേക്ഷ തള്ളിക്കളയലേ മോനേ'
അതനുസരിച്ച് ആ പിഞ്ചു ഹൃദയം പ്രപഞ്ച സ്രഷ്ടാവായ ജഗന്നിയന്താവിനോടു ഹൃദയപൂർവം അപേക്ഷിച്ചു.
“എന്റെ റബ്ബ്, എന്റെ കണക്കുകളെല്ലാം ശരിയാക്കി തരണേ"
അതായിരുന്നു മജീദിന്റെ ആദ്യത്തെ പ്രാർത്ഥന. രാവും പകലും മജീദ് പ്രാർത്ഥിക്കും. എന്നിട്ടും കണക്കുകൾ എല്ലാം തെറ്റുകയാണു ചെയ്തത്. മജീദ് വളരെ അടിയും കൊണ്ടു. കൈവെള്ള എപ്പോഴും വിങ്ങും. അവനു സഹിക്കാൻ കഴിയുന്നില്ല. സംഗതികളൊക്കെ മജീദ് സുഹ്റായോടു പറഞ്ഞു. അതു വളരെ പിണക്കങ്ങൾക്കു ശേഷമാണ്. 'ഉമ്മിണി വല്യ ഒന്ന്' ആയതിനു ശേഷം മജീദ് ആരോടും മിണ്ടുകയില്ലായിരുന്നു. അടുത്ത ബഞ്ചിൽ ഇരുന്ന് സുഹ്റാ നോക്കും. മജീദ് മുഖം തിരിച്ചു കളയും. ഒടുവിൽ മജീദ് മിണ്ടി. സുഹ്റാ ചിരിച്ചു. അവൾ സ്ഥലം മാറി ഇരുന്നു. മജീദിന്റെ തൊട്ടടുത്ത് ബഞ്ചിന്റെ അറ്റത്തായി അവളുടെ ഇരുപ്പ്. അതോടെ മജീദ് അടി കൊള്ളാതായി. അത്ഭുതകരമായി അവന്റെ കണക്കുകൾ ഒക്കെ ശരി! 'അമ്പടാ?' അദ്ധ്യാപകൻ അത്ഭുതപ്പെട്ടു ഞാൻ
വിചാരിച്ചതുപോലെ നിന്റെ തലയ്ക്കുള്ളിൽ മുഴുവനും കളിമണ്ണല്ല' അങ്ങനെ ഗുരുനാഥന്റെ സ്തുതിവചനങ്ങൾ മജീദിന്റെ പരിഹാസപ്പേരിനെ മാച്ചുകളഞ്ഞു. കുട്ടികൾ അസൂയയോടെ പറയും
'മജീദാണു ക്ലാസ്സിലെ ഒന്നാമൻ
അതു കേൾക്കുമ്പോൾ സുഹ്റാ പുഞ്ചിരിതൂകും. അതിന്റെ പൊരുൾ മനാർക്കും മനസ്സിലായിരുന്നില്ല. മജീദിന്റെ കണക്കുകൾ ശരിയാകുന്നതിന്റെ രഹസ്യം സുഹ്റായുടെ മന്ദഹാസത്തിൽ ഒളിഞ്ഞുകിടന്നിരുന്നു.
കണക്കുകൾ ചെയ്യാൻ കുട്ടികളൊക്കെ എണീറ്റു മുഖത്തോടുമുഖം നോക്കിനില്ക്കുമ്പോൾ മജീദിന്റെ ഇടത്തെ കണ്ണ് സുഹറായുടെ സ്ലേറ്റിൽ ആയിരിക്കും. അവളുടേത് മജീദും പകർത്തും. കണക്കു ചെയ്തുതീർന്നാലും അവൾ ഇരിക്കുകയില്ല. ആദ്യം മജീദ് ഇരിക്കണം!
പള്ളിക്കൂടത്തിൽ നിന്ന് അവർ ഒരുമിച്ചു വീടുകളിലേക്കു വരുന്ന സമയത്തു മറ്റാരും കേൾക്കാതെ മജീദിനെ സുഹ്റാ കളിയാക്കും. പലതും ഓർത്ത് സുഹ്റാ മന്ദഹസിക്കും. എന്നിട്ടു
മന്ത്രിക്കും"
'ഉമ്മിണി വല്യ ഒന്ന്'
അപ്പോൾ മജീദിന്റെ ദേഷ്യം മുഴുവനും ഒറ്റ വാക്കിൽ ഉൾക്കൊള്ളിച്ചുകൊണ്ട് അവൻ പറയും: 'രാജകുമാരി!!
അതു കേട്ടു വെള്ളിമണിയുടെ മന്ദ്ര ധ്വനിപോലെ ശോകമധുരമാം വണ്ണം ചിരിച്ചുകൊണ്ട് അവൾ വിരലുകളിലേക്കു നോക്കും. ആ നഖങ്ങളൊക്കെ ഭംഗിയായി മുറിച്ചതാണ്. വെടിപ്പിനും വൃത്തിക്കും സ്കൂളിലെ ഉത്തമമാതൃകയാണ് അവൾ. മജീദിന്റെ വസ്ത്രങ്ങളിൽ എന്നും മഷിയും കറയും പുരണ്ടിരിക്കും.
അവൻ നാട്ടിലുള്ള മാവുകളിലൊക്കെ വലിഞ്ഞുകയറും, അവയുടെ ഉച്ചിയിലെ ചില്ലക്കൊമ്പുകളിൽ പിടിച്ച് ഇലപ്പടർപ്പുകളുടെ മീതേകൂടി അനന്തമായ ലോകവിശാലതയിൽ നോക്കുക അവന്റെ ഒരു രസമാണ്. ചക്രവാളത്തിന്റെ അപ്പുറത്തുള്ള ലോകങ്ങൾ കാണുവാൻ അവനു കൊതിയാണ്. ഭാവനയിൽ മുഴുകി അവൻ വൃക്ഷത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ അടിയിൽ നിന്ന് സുഹാ വിളിച്ചു ചോദിക്കും:
'മക്കം കാണാവോ ചെറക്കാ'
മജിദ് അതിനുത്തരമായി ഉയരെ മേഘങ്ങളോടു പറ്റിച്ചേർന്നു പറക്കുന്ന പരുന്തുകളുടെ പാട്ട് എന്നു വിശ്വസിക്കുന്ന
വരികൾ സ്വരമാധുര്യത്തോടെ ഉരുവിടും. “മക്കം കാണാം, മദീനത്തെ പള്ളി കാണാം!'