സുഹ്റായുടെ ജീവിതം ഉദ്ദേശ്യമില്ലാതെ അങ്ങനെ പൊയ് കൊണ്ടിരുന്നു. മിക്ക സമയവും മജീദിന്റെ വീട്ടിലാണവൾ. എല്ലാവർക്കും അവളോടു സ്നേഹമാണ്. എങ്കിലും അവളുടെ മുഖത്ത് എപ്പോഴും വിഷാദഭാവമുണ്ടായിരുന്നു. ഒന്നുകൊണ്ടും വ്യസനിക്കരുതെന്ന് മജീദിന്റെ ഉമ്മാ എപ്പോഴും അവളോടു പറയും.
“എനിക്കു വ്യസനമൊന്നുമില്ല. മന്ദഹാസപൂർവം സുഹറാ പറയും. എങ്കിലും അവളുടെ സ്വരത്തിലെ ശോകധ്വനി മായ്ക്കാൻ അവൾക് കഴിഞ്ഞിരുന്നില്ല. അത് മജീദിനേയും
വിഷമിപ്പിച്ചുകൊണ്ടിരുന്നു. അവൻ പറയും:
“പണ്ടത്തെ മാതിരിയുള്ള സുഹ്റായുടെ ഒരു ചിരി കേൾക്കാൻ കൊതിയാവുന്നു!
അവൾ പറയും:
“ഞാൻ പണ്ടത്തെ മാതിരിയല്ലേ ചിരിക്കുന്നത്?
“അല്ല. ഇപ്പോഴത്തെ ചിരിയിൽ കണ്ണുനീരുള്ളതു പോലെ ' “ഓ, അതു ഞാൻ വളർന്നുപോയിട്ടായിരിക്കാം!
ഒട്ടു കഴിഞ്ഞ് “നാം വളരേണ്ടായിരുന്നു!
വളർന്നുപോയതുകൊണ്ടാണോ ദുഃഖവും ആഗ്രഹങ്ങളു
മുണ്ടായത്.?
അവർ കുഞ്ഞുങ്ങളായിരുന്നു. അവർ അറിയാതെ അവർ വളർന്നുപോയി! മാറും തലയും വളർന്ന ഒരു യുവതിയായി സുഹ്റാ മജീദ് പൊടിമീശക്കാരനായ ഒരു യുവാവും.
സുഹ്റായ്ക്ക് അവളുടെ ഭാവിയെപ്പറ്റി വളരെ ആശങ്കകളുണ്ട്. സഹോദരിയും മാതാവും അവളും അനാഥരാണ്. പിതാവിന്റെ മരണശേഷം ആ കുടുംബത്തിന്റെ ഭാരം അവളിലാണു വന്നു ചേർന്നത്.
അവൾക്കു പതിനാറു വയസ്സേയുള്ളു. പെൺകുട്ടി തന്നെ. എങ്കിലും അവൾ ആ കുടുംബത്തെ സംരക്ഷിക്കണം. എത്ര കാലമാണ് മജീദിന്റെ ഉമ്മായിൽ നിന്നു സഹായങ്ങൾ സ്വീകരിക്കുക? മറ്റുള്ളവരുടെ സന്മനോഭാവത്തിൻകീഴിൽ ജീവിക്കുക? അവിടെ മജീദ് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ അവൾക്കു വിഷമമില്ലായിരുന്നു.
മജീദിന്റെ ബാപ്പായോടോ, ഉമ്മായോടോ, സഹോദരികളോടോ സുഹറായ്ക്കു വഴക്കില്ല. എങ്കിലും മജീദിനോടുള്ള എന്തോ ഒന്ന് മറ്റുള്ളവരോടില്ല. മജീദ് അവളുടെ മുമ്പിലുള്ളപ്പോൾ ഒന്നുമില്ല. ഇല്ലാത്തപ്പോഴാണ് വിഷമം. മജീദ് കാലത്തെ സ്കൂളിലേക്കു പോയാൽ മടങ്ങിവരുന്നതുവരെ അവൾക്ക് ഒരു പരിഭ്രമമാണ്. മജീദിന് എന്തെങ്കിലും സുഖക്കേടു വന്നാൽ അവൾക്ക് ഉറക്കമില്ല. എപ്പോഴും മജീദിന്റെ അടുത്തിരിക്കണം.രാപകൽ ശുശ്രൂഷിക്കണം.
അവളുടെ ആഗ്രഹാനുസരണമെന്നോണം ആയിടെ ഒരു സംഭവമുണ്ടായി. മജീദിന്റെ വലതുകാലിൽ വിഷക്കല്ലു കാച്ചി. ടൗണിലെ ഹൈസ്കൂളിൽ പഠിക്കാൻ പോയതിന്റെ നാലാമത്തെ കൊല്ലം. സ്കൂളിൽ നിന്നു വരുന്ന വഴി കാലിനു വേദന തോന്നി. ഒക്കി ഒക്കിയാണ് മജീദ് വീട്ടിൽ വന്നു കയറിയത്. പിറേദിവസം കാലിൽ, അടിഭാഗത്ത്, പഴുപ്പു കണ്ടു. ദേഹമാകെ ചുളുചുളുക്കും വേദനയും. മജീദ് കട്ടിലിൽക്കിടന്നു ഞരങ്ങും. എല്ലാവരും പറഞ്ഞു, കുരു പൊട്ടിയാൽ വേദന ശമിക്കും. പക്ഷേ, ആള് അടുത്തു ചെന്നാൽ മജീദ് വാവിട്ടു കരയും.
അവിടെ എപ്പോഴും ആൾക്കൂട്ടമാണ്. സുഖക്കേട് അറിയാൻ വരുന്നവരുടെ ബഹളം ഒഴിഞ്ഞ അപൂർവാവസരങ്ങളിൽ സുഹ്റാ മുറിയിൽ കയറി മജീദിന്റെ കാൽ ചെന്ന് പഴുത്ത സ്ഥലത്ത് ഊതിക്കൊണ്ടിരിക്കും. പഴുത്ത വലിയ മഞ്ഞ പേരയ്ക്കാ പോലെ കാലിനുള്ളിൽ മുഴച്ചുവീർത്തു നില്ക്കുകയാണ്. അതിന്റെ വേദന മജീദിനു സഹിക്കാൻ കഴിഞ്ഞില്ല.
"സുഹ്റാ, ഞാൻ മരിച്ചുപോകും!' മജീദ് സങ്കടത്തോടെ കരഞ്ഞു.
അതിന് എന്താണ് ചെയ്യേണ്ടത്? അവൾക്കു രൂപമുണ്ടായില്ല. കരച്ചിൽ വന്നു. അവൾ മജീദിന്റെ വലതു കാലടി കവിളിൽ ചേർത്തു പിടിച്ചു.
ഉള്ളംകാലിൽ ഗാഢമായി ഒന്നു ചുംബിച്ചു.
ആദ്യത്തെ ചുംബനം...... അവൾ എഴുന്നേറ്റു ചെന്ന്, ചൂടുപിടിച്ച് നെറ്റിയിൽ തടവിക്കൊണ്ട് മജീദിന്റെ മുഖത്തേക്കു കുനിഞ്ഞു.
അവളുടെ മുടിക്കെട്ടഴിഞ്ഞ് മജീദിന്റെ നെഞ്ചിൽ വിതറിവീണു.... അവളുടെ നിശ്വാസം അവന്റെ മുഖത്തു സ്പർശിച്ചു. അവളുടെ ആകെയുള്ള മണം. ഒരു വൈദ്യുതശക്ടി നാഡിഞരമ്പുകളെ വിറപ്പിച്ചുകൊണ്ടിരുന്നു.... കാന്തത്താൽ ആകർഷിക്കപ്പെട്ടതുപോലെ മജീദിന്റെ മുഖം ഉയർന്നു. കൈകൾ രണ്ടും അവളുടെ കഴുത്തിനെ വലയം ചെയ്തു. അവളെ അവൻ നെഞ്ചോടു ചേർത്ത് അമർത്തി. അവളെ അവനിലേക്ക് ആവാഹിച്ചു.
'സുഹറ'
'ഹെൻറ്റ'
സുഹ്റായുടെ ചുവന്ന ചുണ്ടുകൾ മജീദിന്റെ ചുണ്ടിൽ അമർന്നു.
ജീവിതാരംഭത്തോടെ ഉള്ളതെങ്കിലും അന്ന് ആദ്യമായി ഉണർന്ന വികാരങ്ങളോടെ അവർ അന്യോന്യം ഒട്ടിച്ചേർന്നു....
ആയിരമായിരം ചുംബനങ്ങൾ അർപ്പിച്ചു. കണ്ണുകൾ, നെറ്റി, കവിൾത്തടങ്ങൾ, കഴുത്ത്, നെഞ്ച്.... ആകെ വിറച്ചു. സുഖകരമായ ഒരു ആലസ്യവും, പുതുതായ ഒരു ആശ്വാസവും. എന്തോ സംഭവിച്ചു! എന്താണത്?
"കുരു പൊട്ടി!' മന്ദഹാസത്തോടെ, ദിവ്യമായ സംഗീതം പോലെ സുഹ്റാ മന്ത്രിച്ചു.
മജീദ് എഴുന്നേറ്റിരുന്നു. അത്ഭുതം.....കുരു പൊട്ടിപ്പോയി. ലജ്ജയാൽ കുനിഞ്ഞുപോയ സുഹ്റായുടെ പ്രേമാർദ്രമായ മുഖത്തേക്ക് മജീദ് നോക്കി....ആ പവിഴച്ചുണ്ടുകളുടെ മാധുര്യവും, ആ പ്രഥമചുംബനങ്ങളുടെ മാദകത്വവും!
സുഹ്റാ ചുംബിച്ച് വലതുകാലടിയുടെ വെള്ളയ്ക്ക് എന്തെന്നില്ലാത്ത കുളുർമ......
സുഹ്റായ്ക്ക് അന്നു രാത്രി ഉറങ്ങുവാൻ കഴിഞ്ഞില്ല. ആകെ ചൂടുപിടിച്ചു....വല്ലാതെ അലിഞ്ഞുപോയി.
സുഹ്റായുടെ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ട്. എങ്കിലും, അതിന്റെ സാഫല്യത്തെപ്പറ്റി ചിന്തിക്കുവാൻ അവൾക്കു ഭയം തോന്നി.
വല്ലാത്ത അനിശ്ചിതാവസ്ഥയിൽക്കൂടി അവളുടെ ദിനരാത്രങ്ങൾ അങ്ങനെ കഴിഞ്ഞുവന്നു.