അന്ന് അദ്ദേഹം കയറിയ വിമാനം നിലത്തുനിന്ന് ഉയർന്നപ്പോൾ സൂര്യൻ ഉദിക്കുകയായിരുന്നു. മൂടലിൽ അലിഞ്ഞുചേരുന്ന ഒരു വിളർത്ത സൂര്യൻ. എന്റെ കവിളുകൾ തണുപ്പു തട്ടി മരവിച്ചിരുന്നു. ഞാൻ ധൃതിയിൽ നടന്നു. വിളക്കുകളും അപരിചിതരും നിറഞ്ഞ മുറികളിലൂടെ നടന്നു. എൻ്റെ കാറിന്റെ അടുത്തെത്തി.
വിമാനം ആകാശത്തിൽ മുരളിക്കൊണ്ടിരുന്നു. എവിടെനിന്നോ കണ്ണുനീരോ! അതൊന്നും ഉണ്ടാവാൻ വഴിയില്ല. ഇതു ഞങ്ങളുടെ ഒന്നാമത്തെ വിരഹമൊന്നുമല്ല. എത്രയോ തവണ ആവർത്തിക്കപ്പെട്ടതാണ് ഈ വിടവാങ്ങൽ ഇനിയത്തെ മാസം വീണ്ടും അദ്ദേഹം ഈ നഗരത്തിൽ വന്നെത്തും. വീണ്ടും പുസ്തകങ്ങൾ ചിതറിക്കിടക്കുന്ന പരവതാനിയിൽ, അദ്ദേഹത്തിന്റെ കാൽക്കൽ ഇരുന്നുകൊണ്ട് ഞാൻ സംസാരിക്കും. അല്ലെങ്കിൽ ഒന്നും പറയാതെയിരുന്നുകൊണ്ട്, ആ മുറിയുടെ നിശ്ശബ്ദതയ്ക്ക് ഞങ്ങൾ ജീവൻ കൊടുക്കും. ഒടുവിൽ ഭൃത്യൻ വന്നു വിളിക്കുമ്പോൾ ഞങ്ങൾ എഴുന്നേറ്റു ഭക്ഷണമുറിയിലേക്കു നടക്കും. സൂപ്പും സസ്യകട്ലറ്റും കാപ്പിയും കഴിക്കും. ഇതിനൊന്നും ഒരു മാറ്റവും വരില്ല. ഇതിനൊന്നും ഒരവസാനവുമില്ല....
പക്ഷേ, അദ്ദേഹം ഇന്നു പറഞ്ഞു: "എനിക്കു വയസ്സായി."
എന്റെ വീടിന്റെ അടുത്ത് ഒരു വലിയ ചുടുകാടുണ്ട്. ദഹനസ്ഥലം. ഞാൻ ആ വഴിയിൽക്കൂടി പോവുമ്പോൾ എല്ലുകൾ തകരുന്നതു കേൾക്കാറുണ്ട്. ചിലപ്പോൾ തടിച്ച മലമ്പാമ്പുകളെപ്പോലെ പുകയുടെ കയറുകൾ ആകാശത്തിലേക്ക് ഉയരുന്നതും ഞാൻ കാണാറുണ്ട്. അപ്പോൾ ഞാൻ ഒരാളെ മാത്രം ഓർമ്മിക്കും. ഓടിപ്പോവുന്ന ദിവസങ്ങളുടെ കാല്മാടുകൾപോലെ ചുളിവുകൾ വന്നു വീണ ഒരു മുഖം. കരിയുന്ന പൂക്കൾപോലെയുള്ള ചുണ്ടുകൾ....ഇവയെല്ലാം അവസാനിക്കുമെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും?
"മരിക്കുമോ?" ഞാൻ ചോദിച്ചു: "മരിക്കില്ല എന്നു പറയൂ."
അദ്ദേഹം എൻ്റെ കണ്ണുകളിലേക്കു നോക്കി മന്ദഹസിച്ചു. തന്റെ സ്നേഹം സ്ഥിതിചെയ്യുന്നതു ശരീരത്തിലല്ല, തൊലിയും മാംസവും എല്ലും മജ്ജയും കഴിഞ്ഞു ചെല്ലുമ്പോൾ, കാണാൻകൂടി കഴിയാത്ത ആ കേന്ദ്രത്തിലാണെന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുള്ളതാണ്. അതിനു മരണമില്ല പിന്നെ എന്തിനു ഞാൻ പേടിക്കണം?
എന്നാലും എനിക്ക് രൂപം കാണണം. കണ്ടുകൊണ്ടിരിക്കണം. അദ്ദേഹത്തിന് ആവശ്യമില്ലാത്ത എന്റെ ഈ ശരീരത്തെ മെത്തയിൽ പുതപ്പുകൾക്കിടയിൽ കിടത്തി വിശ്രമിക്കുമ്പോൾ ഞാൻ ഒരപരാധ ബോധത്തോടെ തേങ്ങും. കാരണം ഞാൻ ഈ പാവപ്പെട്ട ശരീരത്തെ സ്നേഹിക്കുന്നു. ഇതിൻ്റെ അഭിനിവേശങ്ങൾ എനിക്കറിയാം. ഒരിക്കലും സാധിക്കാൻ കഴിയാത്ത ചില മോഹങ്ങൾ. ആ വിരലുകളുടെ ലാളനകൾ, ആ രക്തവുമായുള്ള സംഗമം.
ഞാൻ ഇനി എങ്ങോട്ടാണ് പോവേണ്ടത്? വീട്ടിലേക്കോ? എന്തിനു വേണ്ടി എന്നെ സ്നേഹിക്കുന്നു- ഞാൻ എന്റെ ഭർത്താവിനോട് എത്ര തവണ ചോദിച്ചിരിക്കുന്നു. ചഞ്ചലഹൃദയയാണ്. ഞാൻ ചപലയാണ്,
വിശ്വസിക്കാൻ കൊള്ളാത്തവളാണ്. നീ പാവമാണ്, നീ സ്ത്രീയാണ്, നീ സ്നേഹിക്കപ്പെടേണ്ടവളാണ്.. അപ്പോഴും ഞാൻ ഒരപരാധിനിയാവും. എനിക്കു തെറ്റു ചെയ്യുവാൻ മാത്രമേ കഴിവുള്ളു. ഞാൻതന്നെ ഒരു ഭയങ്കര തെറ്റാണ്.
ഞാൻ കാറ് തിരിച്ചു. മറ്റെ ഭാഗത്തേക്കു പുറപ്പെട്ടു. ഒരുപക്ഷേ ഇന്ദ്രജിത് എൻ്റെ ഇന്നത്തെ മൗഢ്യം മാറ്റിത്തന്നേക്കാം. ആത്മാവിന്റെ വേരുകൾ ശരീരത്തിലേക്ക് ഇറങ്ങി വളരുന്നുവെന്നു പറഞ്ഞുതന്ന ഇന്ദ്രജിത്. ഈ ശരീരമാണ് മണ്ണ്. ഈ മണ്ണിൽ മാത്രമേ നമുക്കു നിലകിട്ടുകയുള്ളു. ഇതിൽ മാത്രമേ ജീവൻ വളരുകയുള്ളു. അയാൾ പറഞ്ഞു. എന്നിട്ട്, ദാഹമുള്ള, ജീവനുള്ള, ചൂടുള്ള കൈകൾകൊണ്ട് എന്നെ ആശ്ലേഷിച്ചു. അന്നു രക്തത്തിന്റെ ഉത്സവമായിരുന്നു. ഞാൻ ഒരിക്കൽ കണ്ണുമിഴിച്ചപ്പോൾ, എൻ്റെ മുഖത്തിനു മീതെ ചന്ദ്രനെന്നപോലെ ആ മുഖമുണ്ടായിരുന്നു. തിളങ്ങുന്ന കണ്ണുകൾ, ചുവന്ന ചുണ്ടുകൾ. നിന്നെപ്പോലെ മറ്റാരെങ്കിലും എനിക്ക് ഉണ്ടായിരുന്നുവോ. ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ഇപ്പോൾ തീരെ ഓർമ്മ തോന്നുന്നില്ല. നീ എൻ്റെ ആകാശവും ഭൂമിയും നാലു ദിക്കുകളും നിറഞ്ഞുനില്ക്കുകയാണ്. ഞാൻ സ്നേഹത്തെക്കൂടി മറക്കാം. തല്ക്കാലം അതും മറക്കാം. എന്റെ ശരീരം നിൻ്റെ ഗൃഹമാവട്ടെ. ഒരു സ്ത്രീയുടെ വിചാരങ്ങളുമായി, നിൻ്റെ കീഴിൽ കിടന്നുകൊണ്ട് ഞാൻ ഈ നിമിഷത്തിൽ മരിക്കട്ടെ....
പക്ഷേ, ഞാൻ നിന്നെ സ്നേഹിക്കുന്നില്ലല്ലോ. നിന്റെ തൊലിയും മാംസവും എല്ലും മജ്ജയും തരണം ചെയ്തു നിൻ്റെ കേന്ദ്രത്തിൽ ഞാൻ എത്തിച്ചേർന്നാൽ, ഞാൻ അവിടെ ഒരപരിചിതയാവും. നമുക്കു തമ്മിൽ ഒരാത്മാവിന്റേതായ യാതൊരു ബന്ധവുമില്ല. നിന്റെ ആത്മാവിന്റെ മുഖം എനിക്ക് അപരിചിതമാണ്...
രാജ്പത് അശോകാ റോഡുമായി തൊടുന്ന സ്ഥാനത്ത് ഒരു മോട്ടോർ ലോറി തകർന്നുകിടന്നിരുന്നു. ചുറ്റും പോലീസുകാർ. കാണികൾ. നിരത്തിൽ ഒരു ചോരത്തടാകം. ആരായിരിക്കും, ഇന്നു രാവിലെ പെട്ടെന്ന് സ്ഥാനത്തുവെച്ചു മരിച്ച മനുഷ്യൻ. ഒരു ലോറിഡ്രൈവർ? ഒരാത്മാവുണ്ടായിരുന്നുവോ? ചുണ്ടുകളുണ്ടായിരുന്നുവോ, കൈകാലുകളുണ്ടായിരുന്നുവോ? അയാൾക്കും ചുവന്ന ചൂടുള്ള
ഓ.... ഇന്ദ്രജിത്, എനിക്കു സ്നേഹത്തിൽനിന്നും രക്ഷ കിട്ടണം. എനിക്കു രക്ഷ ഈ മണ്ണിൽനിന്നു മാത്രമേ കിട്ടുകയുള്ളു. വലിയ പാറച്ചിറകുകൾപോലെ രണ്ടു വശത്തേക്കും വളർന്നുനില്ക്കുന്ന രോമമുള്ള നിന്റെ ഈ നെഞ്ഞത്തു ഞാൻ എൻ്റെ മുഖം മറപ്പിച്ചുവയ്ക്കും എനിക്കു മറ്റൊന്നും കാണണ്ട. എനിക്കു മരണത്തെപ്പറ്റി കേൾക്കുകതന്നെ വേണ്ട. നീ ജീവിതത്തെപ്പറ്റി മാത്രമേ ഓർമ്മിപ്പിക്കുന്നുള്ളു. നിൻ്റെ മരണംതന്നെ ജീവന്റെ മണമാണ്. പുതിയ മഴയുടെ മണം. പുതിയ തളിരിന്റെ മണം. നിന്റെയടുത്തു. മരണം ഒരിക്കലും വന്നെത്തുകയില്ല.
അദ്ദേഹം പറഞ്ഞു: എനിക്കു വയസ്സായി. വിമാനത്തിലേക്കു നടക്കുമ്പോൾ തടിച്ച ചുമലുകൾക്കു മുന്നോട്ട് ഒരു ചായ്വ് ഉണ്ടായിരുന്നു. ആ കാലുകൾക്ക് ഒരു പ്രത്യേക മാന്ദ്യമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തെ ഇനിയും കാണില്ലേ? ഒരിക്കൽ വേനലൊഴിവിൽ നാട്ടിൽ പോയപ്പോൾ എൻ്റെ മുത്തശ്ശി പറഞ്ഞു: ഇപ്പോൾ എനിക്കു കാണാൻ കിട്ടാതെയായി. നമുക്കു രണ്ടാൾക്കുംകൂടി ഒരു രാത്രി ഒന്നിച്ചു കിടന്നു കുറെ വർത്തമാനം പറയണം... തീർച്ചയായിട്ടും, ഞാൻ പറഞ്ഞു. പക്ഷേ, ഒന്നിച്ച് ഉറങ്ങാൻ കിടക്കലോ വർത്തമാനം പറയലോ ഉണ്ടായില്ല. ഒഴിവുകാലം കഴിഞ്ഞ് മടങ്ങുമ്പോൾ മുത്തശ്ശി കാറിലേക്ക് ഒഴിഞ്ഞ കണ്ണുകളോടെ നോക്കിക്കൊണ്ടുനിന്നു. മേടത്തിൽ വരില്ലേ? ഉവ്വ്, തീർച്ചയായും വരും. പക്ഷേ, മീനത്തിൽ മുത്തശ്ശി മരിച്ചുപോയി. ഇതെന്തൊരുതരം ചതിയാണ് മരണം! എനിക്ക് ആ വാക്കു കണ്ടുകൂടാ. ഞാനതിനെപ്പറ്റി ഓർക്കുകയില്ല.
നിരത്തിൻ്റെ രണ്ടു വശത്തും ഗാലറികൾ ഉണ്ടാക്കാൻ മരക്കുറ്റികൾ നിര നിരയായി തറച്ചുവെച്ചിരിക്കുന്നു. ജനുവരി ഇരുപത്താറാം തീയതി ആഘോഷിക്കാൻ ദൽഹി വട്ടംകൂടുകയാണ്. നിരത്തിൽ ഒരു ലോറി ഡ്രൈവറുടെ ചുവന്ന ചോരയുടെ ഒരു തടാകവും.
ഇന്ദ്രജിത് താമസിച്ചിരുന്നത് ഒരു ടെറസ്സിന്റെ മുകളിൽ ഒരൊറ്റ മുറിയിലാണ്. ഞാൻ കോണിപ്പടികൾ കയറി ക്ഷീണിച്ച് അവിടെയെത്തിയപ്പോൾ അയാൾ രാവിലത്തെ കടലാസും വായിച്ചു കട്ടിലിൽ കിടക്കുകയാണ്.
"ഇതൊരു പ്രതീക്ഷിക്കാത്ത സന്ദർശനമാണ്." അയാൾ പറഞ്ഞു.
ആ മുറിക്കകത്തു ചൂടുണ്ടായിരുന്നു. ഇന്ദ്രജിത് ഒരു തീനാളം പോലെയാണെന്ന് എനിക്കു തോന്നി. അയാളുടെ നിറത്തിന് ഒരു തീനാളത്തിൻ്റെ തുടുപ്പുണ്ടായിരുന്നു. അയാൾ എനിക്ക് ഇരിക്കാനായി ഒരു കസാല നീക്കിയിട്ടുതന്നു. എന്നിട്ട് തൻ്റെ വേഷത്തിന്റെ അപാകതയെ ക്ഷമിക്കുവാൻ എന്നോട് അഭ്യർത്ഥിച്ചു.
..." ഞാൻ പറഞ്ഞു: വിമാനത്താവളത്തിൽ പോയിരുന്നു." "ഞാൻ
അയാൾ ഒന്നും പറഞ്ഞില്ല നിനക്കു ജിജ്ഞാസയില്ലേ? നിനക്ക് എന്നെപ്പറ്റി ഒന്നും അറിയേണ്ടെന്നോ ഞാൻ தன സ്നേഹിക്കുന്നുവെന്നോ, ആരുടെ സ്ത്രീയായിരുന്നുവെന്നോ... നിനക്ക് ഒന്നും അറിയണ്ടേ?
നിനക്ക് എന്നെപ്പറ്റി അറിയാൻ മോഹമില്ലേ... തീരെ മോഹമില്ലേ..?
ഇല്ല
നിനക്ക് എന്നോടു തീരെ സ്നേഹമില്ലേ?"
"എനിക്ക് ആ വാക്കുച്ചരിക്കാൻതന്നെ ഇഷ്ടമില്ല. ഒരർത്ഥമില്ലാത്ത വാക്ക്... പിന്നെ, അഥവാ, ഞാൻ നിന്നെ സ്നേഹിച്ചുവെങ്കിൽതന്നെ അതു നിന്നെ അറിയിച്ചിട്ടെന്തു ഫലമാണ്?"
"ഞാനെന്തിനാണ് നിൻ്റെയടുത്തേക്കോടിവരുന്നത്?" അയാൾ എന്റെ മുഖത്തു ചുംബിച്ചു: "നമുക്കു സ്നേഹം വേണ്ട... നമുക്ക് ഇതൊക്കെ മതി ഓമനേ."
ഓ... ചാരിത്രവതിയായ പെണ്ണേ... സൗമ്യമൂർത്തിയെ സ്നേഹിക്കുന്നവളേ, ഭർത്താവിനാൽ ആരാധിക്കപ്പെട്ടവളേ... ഈ ചുംബനം മതിയോ നിനക്ക്? സ്നേഹത്തിന്റെ ബദലായ ഈ ലഹരി മതിയോ നിനക്ക്...
കുറച്ചുനേരം കഴിഞ്ഞാൽ ഞാൻ ഈ മുറിയിൽനിന്ന് ഇറങ്ങി നടക്കും. ഇവിടെ നടന്നതൊന്നും യാഥാർത്ഥ്യമല്ലാതായിത്തീരും. യാഥാർത്ഥ്യം വാർദ്ധക്യം ബാധിച്ച ഒരു മനുഷ്യനാണ്. അദ്ദേഹം വീണ്ടും വരും. വീണ്ടും ആ കൈവിരലുകൾ എൻ്റെ തലമുടിയിഴകളെ ലാളിക്കും... അപ്പോൾ ഞാൻ പറയും എന്റെ ഗർഭപാത്രത്തിൽ ഒരു പൂപ്പലെന്ന പോലെ ഒരപരിചിതൻ വളരുകയാണ്, അങ്ങയുടെ ചിരിയുള്ള എൻ്റെ മക്കൾ- എന്റെ യഥാർത്ഥ മക്കൾ ഒരിക്കലും ജനിക്കുകയില്ലല്ലോ. അവർ ഒരിക്കലും സൂര്യനെ കാണുകയില്ല. അവർക്കു ചൂടില്ല, തണുപ്പില്ല, ഒന്നുമില്ല. എൻ്റെ പാവം മക്കൾ....
വീണ്ടും ആ സന്ധ്യ അവസാനിക്കും. രക്തം ഒഴുകിയൊഴുകിത്തീരുന്നതുപോലെ, മരണം വന്നെത്തുന്നതുപോലെ, ഞങ്ങളുടെ ആ സന്ധ്യയുടെ അവസാനവും വന്നെത്തും...