ഒരു സ്ത്രീക്ക് തൻ്റെ ഭർത്താവു മരിക്കുമ്പോൾ തന്റെ ശരീരബോധം നഷ്ടപ്പെടുന്നു. തൻ്റെ ശരീരത്തിന്റെ യഥാർഥവില അറിഞ്ഞിരുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നില്ല എന്ന് ബോധ്യമാവുമ്പോൾ സ്ത്രീ ശരീരപരിചരണത്തിൽ ജാഗ്രത പുലർത്തുകയില്ല. തൈലം തേച്ച് തിരുമ്മലും സുഗന്ധലേപനങ്ങൾ ഉപയോഗിക്കലും മറ്റും അവൾ നിർത്തും. ഭർത്താവിന്റെ പ്രേമം നിലനിർത്തുവാൻ മാത്രമായിരുന്നു. അവൾ അണിഞ്ഞ് ഒരുങ്ങിയിരുന്നത്.
ശരീരത്തിൻ്റെ വിലയിടിഞ്ഞു കഴിഞ്ഞാൽ സ്ത്രീ സതിയായി മാറുകയും ചെയ്യും. സാങ്കല്പികമായ ചിതാഗ്നിയിൽ അവൾ കത്തി നശിക്കും.
ഭർത്താവ് ജീവിച്ചിരുന്നപ്പോൾ അവൾ അതിരാവിലെ എഴുന്നേല്ക്കുമായിരുന്നു. കുളിച്ച് വസ്ത്രം ധരിച്ച് സുഗന്ധം പരത്തി മാത്രമേ അവൾക്ക് അയാളെ സമീപിക്കുവാൻ സാധിച്ചിരുന്നുള്ളൂ. അവളുടെ കൈയിൽ നിന്ന് ചായ വാങ്ങിക്കുടിച്ച് അവളെക്കണ്ട് ആനന്ദിച്ച് മാത്രമേ അയാൾക്ക് ഒരു പുതുദിനം ആരംഭിക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. ഭൂമി എന്നുവച്ചാൽ അവളായിരുന്നു അതിന്റെ പര്യായം. വിത്തിലെ ജീവനും അവളായിരുന്നു. മരണം അടുത്തു വന്നപ്പോൾ അതുകൊണ്ടാവാം അയാൾ അവളുടെ കൈ മുറുകെപ്പിടിച്ചത്
അവളുടെ കൈ വിടാതിരിക്കുമ്പോൾ താൻ
ജീവിച്ചുകൊണ്ടേയിരിക്കുമെന്ന് അയാൾക്ക് അറിയാമായിരുന്നു.
എന്റെ ഭർത്താവ് കുടുംബമിത്രങ്ങൾ ചോദിച്ചു. മരിച്ചപ്പോൾ
"ഇനി എങ്ങോട്ടാണ് പോവുക?"
ഞാൻ നാട്ടിലെ അടച്ചുപൂട്ടിയ വീട്ടിലേക്കോ മക്കളുടെ വീടുകളിലേക്കോ എൻ്റെ തുണിപ്പെട്ടിയുമായി യാത്ര തിരിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. ഞാൻ താമസിക്കുന്ന വാടകവീട് വലുതും മനോഹരവുമാണ്. കുടുംബനാഥനും ഭാര്യയ്ക്കും ഒന്നിച്ചു ജീവിക്കുവാനുള്ള ഒരു വസതി, വൈധവ്യത്താൽ ഒരു ചിറക് ഒടിഞ്ഞ ഞാൻ തനിയെ ഇവിടെ ജീവിച്ചു പോരുന്നത് അവർക്ക് സഹിക്കാനാവില്ല എന്ന ഭാവത്തിൽ അവർ സംസാരിച്ചുതുടങ്ങി. ഒരാൾ എൻ്റെ ഭർത്താവിന്റെ രുദ്രാക്ഷമാല അയാൾക്കു സമ്മാനിക്കുവാൻ ഒരഭ്യർഥന നടത്തി. മറ്റൊരാൾ എൻ്റെ ഭർത്താവിൻ്റെ പുസ്തകശേഖരം ആവശ്യപ്പെട്ടു.
ഞാൻ എന്റെ ഭർത്താവിൻ്റെ ചെരിപ്പുകൾപൊടി തുടച്ച് മിനുക്കി ഒരു മൂലയിൽവച്ച സ്‌റ്റാൻ്റിന്മേൽ നിരത്തിവച്ചു. ആ പാദുകങ്ങൾ അണിഞ്ഞിരുന്ന കാലടികളെ ഞാൻ ഓർത്തു. നീര് വന്ന വീർത്ത ഞരിയാണികളെ ഞാൻ ഓർത്തു. നഖം മുറിച്ചുകൊടുക്കുവാൻ പറയുമ്പോൾ അതിന് ധൈര്യം കിട്ടാതെ പരുങ്ങിയിരുന്ന എന്റെ ഭീരുത്വത്തെയും ഞാനോർത്തു.
സ്വർഗത്തിൽ വസിക്കുന്ന പിതൃക്കളുടെ കാൽനഖങ്ങൾ വളരുമോ...? സ്വർഗത്തിലും പുരുഷന്മാർ മുഖക്ഷൗരം നടത്താറുണ്ടോ?
എന്റെ ഭർത്താവ് ഈയിടെയായി എന്നോട് പറയാറുണ്ടായിരുന്നു
"നമ്മുടെ സ്വർഗ്ഗം ഇവിടെത്തന്നെ. എനിക്ക് ഈവീട്ടിലെ നിന്നോടൊന്നിച്ചുള്ള ജീവിതം
സ്വർഗജീവിതംതന്നെ എന്നു തോന്നാറുണ്ട്."
അദ്ദേഹം പറഞ്ഞ സ്വർഗത്തിൽ പാട്ടുപാടുന്ന മാലാഖകളോ നൃത്തം വയ്ക്കുന്ന അപ്സരസ്സുകളോ ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ ചിരിക്കാറുണ്ടായിരുന്നു. അത്രമാത്രം.
പാട്യാല സർവകലാശാലയിൽനിന്ന് ഗവേഷണത്തിന് ഇവിടെ വന്നെത്തിയ പ്രൊഫസർ എന്നോടു ചോദിച്ചു: ഇക്ബാൽകൗർ
"നിങ്ങൾ എന്തുകൊണ്ടാണ്?" ഭർത്താവിനെ ഉപേക്ഷിക്കാത്തത്
ആ ചോദ്യത്തിന് ഒരു പഴഞ്ചൻ ന്യായം മാത്രമേ ഉത്തരമായി എന്റെ പക്കൽ ഉണ്ടായിരുന്നുള്ളൂ അന്യോന്യം സ്നേഹിക്കുന്നു എന്ന പഴഞ്ചൻ ന്യായം. സ്ത്രീവിമോചന സമരസേനാനികളിൽ ഏറക്കുറെ അഗ്രഗണ്യയായി അവർ കണക്കാക്കിയിരുന്ന ഞാൻ എങ്ങനെയാണ് സ്നേഹമെന്ന പദമെടുത്ത് വിളമ്പുക. എന്റെ വേലക്കാരോട് രാത്രി സമയം പ്രൊഫസർ ഇക്ബാൽ എന്റെ ദാമ്പത്യത്തെപ്പറ്റി അന്വേഷിച്ചു. ഞാനും എന്റെ ഭർത്താവും അന്യോന്യം കലഹിക്കാറില്ല എന്ന് അവർ പറഞ്ഞപ്പോൾ ആ ഗവേഷകയുടെ മുഖം ചുവന്നുവത്രെ.
ദീനത്താൽ അവശനായി കിടക്കുമ്പോൾ അദ്ദേഹം ചോദിച്ചിരുന്നു.
“എന്നെക്കൊണ്ട് ബുദ്ധിമുട്ടായി ഇല്ലേ?"
ഞാൻ മറുപടി പറഞ്ഞതേയില്ല. ഇല്ല എന്നു പറയുവാൻ
ധൈര്യം വന്നില്ല. ഉവ്വ് എന്നു പറയുവാൻ മനസ്സ് വന്നില്ല.
വൈധവ്യം കണ്ണുനീർ വറ്റിച്ചേക്കാം. അത് ഒരനാഥപ്പട്ടിയുടെ വില കുറഞ്ഞ സ്വാതന്ത്ര്യം ഒരു സ്ത്രീക്ക് പ്രദാനം ചെയ്യുന്നു. അവൾക്ക് എരിയുന്ന വെയിലത്തും നടക്കാം. മഴയിലും അലഞ്ഞുനടക്കാം. ആരും അവളെ വിളിച്ച് തല തുവർത്തിക്കുകയില്ല. ഉപദേശിക്കുകയുമില്ല.
വിധവയ്ക്ക് കിട്ടുന്നത് ഒരു രണ്ടാം ജന്മമാണ്. നഷ്ടങ്ങളുടെ കണക്ക് കൂട്ടുന്ന ആ രണ്ടാം ജന്മത്തിൽ നഷ്ടപ്പെടാതെ അവശേഷിക്കുന്നത് ആദ്യജന്മത്തിൽ തനിക്കുകിട്ടിയ പേരുമാത്രമായിരിക്കും. ഞാൻ എന്നുമെന്നും മിസിസ് ദാസ് ആയി അവശേഷിക്കും.