164
നിരുപിക്കുകിൽ നിന്ദ്യമാണു മ- ച്ചരിതം, ഞാൻ സുചരിത്രയെങ്കിലും
ഉരുദുഃഖനിരയ്ക്കു നൽകിനേ- നിരയായിപ്പലവാറു കാന്തനെ.
165
അതുമല്ലിവൾ മൂലമെത്രപേർ പതിമാർ ചത്തു വലഞ്ഞു നാരിമാർ അതുപോലെ പിതാക്കൾ പോയഹോ! ഗതികെട്ടെത്ര കിടാങ്ങൾ ഖിന്നരായ്.
166
അറിവാൻ പണി, നീതി സംഗ്രഹം മറിയാം കാറ്റു കണക്കെയെങ്കിലും കുറിയിൽ കടുകർമ്മപാകമ- മുറിയേൽപ്പിച്ചിടുമമ്പുപോലെ താൻ.
167
മതി തീക്ഷ്ണശരങ്ങളേ! ശ്രമം; ക്ഷതമേലാ മരവിച്ചൊരെന്മനം കുതികൊള്ളുക ലോക ചക്രമേ! ഹതയാം സീതയെയിങ്ങു തള്ളുക.
168
ചരിതാർത്ഥതയാർന്ന ദേഹിയിൽ തിരിയെശ്ശോഭനമല്ല ജീവിതം പിരിയേണമരങ്ങിൽ നിന്നുടൻ ശരിയായിക്കളി തീർന്ന നട്ടുവൻ
169
വനഭൂവിൽ നശിച്ചു താൻ പെറും ധനമന്യാർത്ഥമകുന്നു ശാലികൾ ഘനമറ്റുകിടപ്പു മുത്തുതൻ- ജനനീശുക്തികൾ നീർക്കയങ്ങളിൽ
170
തെളിയുന്നു മനോനഭസ്സെനി- ക്കൊളിവീശുന്നിതു ബുദ്ധി മേൽക്കുമേൽ വെളിവായ് വിലസുന്നു സിന്ധുവിൽ കളിയായ്ച്ച്ചെന്നണയുന്നൊരിന്നദി.
171
ഇനിയാത്ര പറഞ്ഞിടട്ടെ ഹാ! ദിനസാമ്രാജ്യപതേ! ദിവസ്പതേ! അനിയന്ത്രിതദീപ്തിയാം കതിർ- ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ.
173
സുസിതാംബരനായി വൃദ്ധനായ് ബിസിനീതന്തു മരീചികേശനായ് ലസിതസ്മിതനായ ചന്ദ്രികാ- ഭസിതസ്നാത! മൃഗാങ്ക! കൈതൊഴാം.
174
അതിഗാഢതമസ്സിനെത്തുര- ന്നെതിരേ രശ്മികൾ നീട്ടി ദൂരവേ ദ്യുതി കാട്ടുമുഡുക്കളേ പരം! നതി നിങ്ങൾക്കതിമോഹനങ്ങളേ!
175
രമണീയവനങ്ങളേ! രണദ്- ഭ്രമരവ്യാകുലമാം സുമങ്ങളേ! ക്രമമെന്നി രസിച്ചു നിങ്ങളിൽ പ്രമദം പൂണ്ടവൾ യാത്രചൊൽവു ഞാൻ.
176
അതിരമ്യബഹിർജ്ജഗത്തൊടി- ന്നഥവാ വേർപിരിയേണ്ടതില്ല ഞാൻ ക്ഷിതിയിൽ തനുചേരുമെൻ മനോ- രഥമിബ്ദംഗികളോടുമൈക്യമാം.
177
ജനയിത്രി! വസുന്ധരേ! പരം തനയസ്നേഹമൊടെന്നെയേന്തി നീ
തനതുജ്ജ്വല മഞ്ചഭൂവിലേ- ക്കനഘേ! പോവതു ഹന്ത! കാണൂ ഞാൻ