135
ഉടനുള്ളിലെരിഞ്ഞ തീയിൽ നി- ന്നിടറിപ്പൊങ്ങിയ ധർമ്മശൂരത സ്ഫുടമോതിയ കർമ്മമമ്മഹാൻ തുടരാം-മാനി വിപത്തു ചിന്തിയാ.
136
വിഷയാധിപധർമ്മമോർത്തഹോ! വിഷമിച്ചങ്ങനെ ചെയ്തതാം നൃപൻ വിഷസംക്രമശങ്കമൂലമായ് വിഷഹിക്കും ബുധരംഗകൃന്തനം!
137
ബലശാലിയിയന്നിട്ടും പുറ- ത്തലയാത്തോരു വികാരമുഗ്രമാം നിലയറ്റൊരു നീർക്കയത്തിനു- ള്ളലയെക്കാൾ ചുഴിയാം ഭയങ്കരം!
138 പരകാര്യപരൻ സ്വകൃത്യമായ് ത്വരയിൽ തോന്നുവതേറ്റുരച്ചിടും ഉരചെയ്തതു ചെയ്തിടാതെയും വിരമിക്കാ രഘുസൂനു സത്യവാൻ.
139 അതിദുഷ്കരമാ മരക്കർതൻ- ഹതിയെദ്ദണ്ഡകയിങ്കലേറ്റതും ധൃതിയിൽ പുനദൃശ്യമൂകഭൂ- വതിലെബ്ബാലിവധപ്രതിജ്ഞയും.
140 പലതുണ്ടിതുപോലെ ഭാനുമൽ- കുലചൂഡാമണി ചെയ്ത സാഹസം ചില വീഴ്ച മഹാനു ശോഭയാം മലയിൽ കന്ദരമെന്ന മാതിരി.
141
മുനിപുത്രനെയച്ഛനാനയെ- ന്നനുമാനിച്ചുടനെയ്തു കൊന്നതും, തനിയേ വരമേകിതൻ പ്രിയ- യ്ക്കുനുതാപാതുരനായ് മരിച്ചതും,
142
മികവേറിയ സാഹസങ്ങളാം; പകവിട്ടിന്നതു പാർത്തുകാണുകിൽ മകനിവക മർഷണീയമാം; പകരും ഹേതു ഗുണങ്ങൾ വസ്തുവിൽ.
143
അജനായ പിതാമഹൻ മഹാൻ നിജകാന്താമൃതി കണ്ടു ഖിന്നനായ് രുജയാർന്നു മരിച്ചു തൽകുല- പ്രജയിൽ തദ്ഗുണ ശൈലിയും വരാം.
144
അതിനില്ല വികല്പമിപ്പൊഴും ക്ഷിതിപൻ മൽ പ്രണയൈകനിഷ്ഠനാം, പതിയാ വിരഹം മഥിക്കിലും രതിയും രാഘവനോർക്കിലന്യയിൽ.
145
പ്രിയനാദ്യവിയോഗവേളയിൽ സ്വയമുന്മാദമിയന്നു രാഗവാൻ ജയമാർന്നു മടങ്ങി വീണ്ടുമുൾ- പ്രിയമെന്നിൽ തെളിയിച്ചു നാൾക്കുനാൾ.
146
അതു പാർക്കുകിലിപ്പൊഴെത്രയി- പ്പുതുവേർപാടിൽ വലഞ്ഞിടാം നൃപൻ അതിമാനിനി ഞാൻ സഹിക്കുമീ- സ്ഥിതിയസ്സാനുശയൻ പൊറുക്കുമോ?
147
അഹഹ! സ്വയമിന്നു പാർക്കിലുൾ സ്നേഹയാൽ കാഞ്ചനസീതയാണുപോൽ സഹധർമ്മിണി യജ്ഞശാലയിൽ ഗഹനം സജ്ജനചര്യയോർക്കുകിൽ.
148
അതിസങ്കടമാണു നീതിതൻ- ഗതി; കഷ്ടം! പരതന്ത്രർ മന്നവർ; പതി നാടുകടത്തിയെന്നെ, മൽ- പ്രതിമാരാധകനാവതായ് ഫലം!
149
ഒളിയൊന്നു പരന്നുടൻ കവിൾ- അളിമത്തിൽ ചെറുകണ്ടകോദ്ഗമം ലളിതാംഗിയിയന്നു, പൊന്മണൽ പുളിനം നെന്മുള പൂണ്ടമാതിരി.
150
ഘനമാമനുകമ്പയിൽ തട- ഞ്ഞനതിവ്യാകുലമായി നിന്നുടൻ ജനകാത്മജ തന്റെ ചിന്തയാം- വനകല്ലോലിനി പാഞ്ഞു വീണ്ടുമേ.