1
സുതർ മാമുനിയോടയോദ്ധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.
2
അരിയോരണിപന്തലായ് സതി- ക്കൊരു പൂവാക വിതിർത്ത ശാഖകൾ; ഹരിനീലതൃണങ്ങൾ കിഴിരു- ന്നരുളും പട്ടു വിരിപ്പുമായിതു.
3
രവി പോയി മറഞ്ഞതും സ്വയം ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും അവനീശ്വരിയോർത്തതില്ല, പോന്ന- വിടെത്താൻ തനിയേയിരിപ്പതും.
4
പുളകങ്ങൾ കയത്തിലാമ്പലാൽ തെളിയിക്കും തമസാസമീരനിൽ ഇളകും വനരാജി, വെണ്ണിലാ-
വൊളിയാൽ വെള്ളിയിൽ വാർത്തപോലെയായ്.
5 വനമുല്ലയിൽ നിന്നു വായുവിൻ - ഗതിയിൽ പാറിവരുന്ന പൂക്കൾ പോൽ ഘനവേണി വഹിച്ചു കൂന്തലിൽ പതിയും തൈജസകീടപംക്തിയെ
6
പരിശോഭകലർന്നിതപ്പൊഴാ- പ്പുരിവാർകുന്തളരാജി രാത്രിയിൽ തരുവാടിയിലൂടെ കണ്ടിട്ടു- ന്നൊരു താരാപഥഭാഗമെന്ന പോൽ.
7
ഉടൽമൂടിയിരുന്നു ദേവി, ത- ന്നുടയാടത്തളിരൊന്നുകൊണ്ടു താൻ വിടപങ്ങളൊടൊത്ത കൈകൾതൻ തുടമേൽവെച്ചുമിരുന്നു സുന്ദരി.
8
ഒരു നോട്ടവുമെന്നി നിന്നിതേ വിരിയാതല്പമടഞ്ഞ കണ്ണുകൾ, പരുഷാളകപംക്തി കാറ്റിലാ- ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ,
9
അലസാംഗി നിവർന്നിരുന്നു, മെ- യ്യലയാതാനതമേനിയെങ്കിലും, അയവാർന്നിടയിൽ ശ്വാസിച്ചു ഹാ! നിയമം വിട്ടൊരു തെന്നൽ മാതിരി.
10
നിലയെന്നിയെ ദേവിയാൾക്കക- ത്തലതല്ലുന്നൊരു ചിന്തയാം കടൽ പലഭാവമണച്ചു മെല്ലെ നിർ-
മ്മലമാം ചാരുകവിൾത്തടങ്ങളിൽ.
11
ഉഴലും മനതാരടുക്കുവാൻ വഴികാണാതെ വിചാരഭാഷയിൽ അഴലാർന്നരുൾചെയ്തിതന്തരാ- മൊഴിയോരോന്നു മഹാമനസ്വിനി.
12
“ഒരു നിശ്ചയമില്ലയൊന്നിനും വരുമോരൊ ദശ വന്നപോലെ പോം വിരയുന്നു മനുഷ്യനേതിനോ; തിരിയാ ലോകരഹസ്യമാർക്കുമേ
13
തിരിയും രസബിന്ദുപോലെയും പൊരിയും നെന്മണിയെന്നപോലെയും, ഇരിയാതെ മനം ചലിപ്പു ഹാ! ഗുരുവായും ലഘുവായുമാർത്തിയാൽ,
14
ഭുവനത്തിനു മോടികൂട്ടുമ- സ്സുഖകാലങ്ങളുമോർപ്പതുണ്ടു ഞാൻ അവ ദുർവിധിതന്റെ ധൂർത്തെഴും മുഖഹാസങ്ങൾ കണക്കെ മാഞ്ഞതും.
15
അഴലേകിയ വേനൽ പോമുടൻ മഴയാം ഭൂമിയിലാണ്ടുതോറുമേ പൊഴിയും തരുപത്രമാകവേ, വഴിയേ പല്ലവമാർന്നു പൂത്തിടും...