40
നിനയാ ഗുണപുഷ്പവാടി ഞാ- നിനിയക്കാട്ടുകുരങ്ങിനേകുവാൻ വനവായുവിൽ വിണ്ട വേണുപോൽ തനിയേ നിന്നു പുലമ്പുവാനുമേ.
41
അഥവാ ക്ഷമപോലെ നന്മചെയ്- തരുളാൻ നോറ്റൊരു നല്ല ബന്ധുവും വ്യഥപോലറിവോതിടുന്ന സൽ- ഗുരുവും, മർത്ത്യനു വേറെയില്ലതാൻ
42
മൃതിതേടിയഘത്തിൽ മാനസം ചരിയാതായതു ഭാഗ്യമായിതേ അതിനാൽ ശുഭയായ് കുലത്തിനി- പ്പരിപാകം ഫലമായെനിക്കുമേ.
43
അരുതോർപ്പതിനിന്നു കാർനിറ- ഞ്ഞിരുളാമെൻ ഹൃദയാങ്കണങ്ങളിൽ ഉരുചിന്തകൾ പൊങ്ങിടുന്ന ചൂഴ്- ന്നൊരുമിച്ചിയൽ കണക്കെ മേൽക്കുമേൽ.
44
സ്മൃതിധാര,യുപേക്ഷയാം തമോ- വൃതിനീങ്ങിച്ചിലനാൾ സ്ഫുരിക്കയാം ഋതുവിൽ സ്വയമുല്ലസിച്ചുടൻ പുതുപുഷ്പം കലരുന്ന വല്ലിപോൽ.
45
പുരികം പുഴുപോൽ പിടഞ്ഞകം ഞെരിയും തൻതല താങ്ങി കൈകളാൽ പിരിവാനരുതാഞ്ഞു കണ്ണുനീർ- ചൊരിയും ലക്ഷ്മണനെ സ്മരിപ്പു ഞാൻ
46
അതിധീരനമേയശക്തിയ മ്മതിമാനഗ്രജഭക്തനാവിധം കദനം കലരുന്ന കണ്ടൊരൻ ഹൃദയം വിട്ടഴൽ പാതി പോയിതേ.
47
വനപത്തനഭേദചിന്തവി- ട്ടനഘൻ ഞങ്ങളൊടൊത്തു വാണു നി വിനയാർദ്രമെനിക്കു കേവലം നിനയായ്‌വാൻ പണി തമ്പി! നിന്മുഖം.
48
ഗിരികാനനഭംഗി ഞങ്ങൾ ക- ണ്ടരിയോരുത്സവമായ് കഴിച്ചുനാൾ അരിഭീഷണ! നീ വഹിച്ചൊര- പ്പരിചര്യാവ്രതനിഷ്ഠയൊന്നിനാൽ
49
കടുവാക്കുകൾ കേട്ടു കാനനം നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ വെടിവാൻ തരമായ് മറിച്ചുമേ; കുടിലം കർമ്മവിപാകമോർക്കുകിൽ.
50
കനിവാർന്നനുജാ! പൊറുക്ക ഞാൻ നിനയാതോതിയ കൊള്ളിവാക്കുകൾ അനിയന്ത്രിതമായ് ചിലപ്പൊഴി മനമോടാത്ത കുമാർഗ്ഗമില്ലെടോ.