101
തരളാക്ഷി തുടർന്നു ചിന്തയെ- ത്തരസാ ധാരമുറിഞ്ഞിടാതെ താൻ ഉരപേറുമൊഴുക്കു നിൽക്കുമോ തിരയാൽ വായു ചമച്ച സേതുവിൽ?
102
ഗിരിഗഹ്വരമുഗ്രമാം വനം ഹരിശാർദൂലഗണങ്ങൾ പാമ്പുകൾ പരിഭീകരസിന്ധുരാക്ഷസ- പ്പരിഷയ്ക്കുള്ള നികേതമാദിയായ്.
103
നരലോകമിതിൽ പെടാവതാം നരകം സർവ്വമടുത്തറിഞ്ഞ ഞാൻ പരമാർത്ഥമതോരിലഞ്ചുവാൻ തരമില്ലെന്തിനൊളിച്ചു മന്നവൻ?
104
പതിചിത്തവിരുദ്ധവൃത്തിയാം മതിയുണ്ടോ കലരുന്നു ജാനകി? കുതികൊണ്ടിടുമോ മഹോദധി- ക്കെതിരായ് ജാഹ്നവിതന്നൊഴുക്കുകൾ?
105
അപകീർത്തി ഭയാന്ധനീവിധം സ്വപരിക്ഷാളൻ തല്പരൻ നൃപൻ കൃപണോചിതവൃത്തിമൂലമെ- ന്നപവാദം ദൃഢമാക്കിയില്ലയോ?
106
അപരാധിയെ ദണ്ഡിയാതെയാം കൃപയാൽ സംശയമാർന്ന ധാർമ്മികൻ അപകല്മഷ ശിക്ഷയേറ്റു ഞാൻ: നൃപനിപ്പാപമൊഴിച്ചതെങ്ങനേ?
107
അതിവത്സല ഞാനുരച്ചിതെൻ കൊതി വിശ്വാസമൊടന്നു ഗർഭിണി അതിലേ പദമൂന്നിയല്ലിയി ച്ചതിചെയ്തു! നൃപനോർക്കവയ്യ താൻ
108
ജനകാജ്ഞ വഹിച്ചുചെയ്ത തൻ- വനയാത്രയ്ക്കു തുണയ്ക്കുപോയി ഞാൻ! അനയൻ പ്രിയനെന്നെയേകയായ് തനതാജ്ഞക്കിരയാക്കി കാടിതിൽ!
109
ഇതരേതര ഭേദമറ്റ ഹൃദ്- ഗതമാം സ്നേഹമതങ്ങു നിൽക്കുക. ശ്രുതമായ കൃതജ്ഞഭാവവും ഹതമാക്കി നൃപനീ ഹതാശയിൽ
110
രുജയാർന്നുമകം കനിഞ്ഞു തൻ- പ്രജയേപ്പോറ്റുമുറുമ്പുപോലുമേ സുജനാഗ്രണി കാട്ടിലെൻ പ്രിയൻ നിജഗർഭത്തെ വലിച്ചെറിഞ്ഞിതേ.
111
ശ്വശുരൻ ബഹുയജ്ഞദീക്ഷയാ- ലശുഭം നീക്കി ലഭിച്ച നന്ദൻ പിശുനോക്തികൾ കേട്ടു പുണ്യമാം ശിശുലാഭോത്സവമുന്മഥിച്ചിതേ!
112
അരുതോർക്കിൽ, നൃപൻ വധിച്ചു നി- ഷ്കരുണം ചെന്നൊരു ശൂദ്രയോഗിയെ നിരുപിക്കിൽ മയക്കി ഭൂപനെ- ത്തരുണീപാദജഗർഹിണീ ശ്രുതി!
113
സഹജാർദ്രത ധർമ്മമാദിയാം മഹനിയാത്മഗുണങ്ങൾ ഭൂപനെ സഹധർമ്മിണിയാൾക്കു മുമ്പ് ഹാ! സഹസാ വിട്ടുപിരിഞ്ഞുപോയി താൻ.
114
വനഭൂവിൽ നിജാശ്രമത്തിലെ- ഘനഗർഭാതുരയെൻ മൃഗാംഗന തനതക്ഷിപഥത്തിൽ നിൽക്കവേ നനയും മല്ലിയനാശു കണ്മുന.
115
അതികോമളമാകുമമ്മന:- സ്ഥിതി കാട്ടിൽ തളിർപോലുദിപ്പതാം ക്ഷിതിപാലകപട്ടബദ്ധമാം മതിയോ ചർമ്മകഠോരമെന്നുമാം.
116
നിയതം വനവാസ വേളയിൽ പ്രിയനന്യാദൃശഹാർദ്ദമാർന്നു താൻ സ്വയമിങ്ങു വിഭുത്വമേറിയാൽ ക്ഷയമേലാം പരമാർത്ഥസൌഹൃദം
117
നിയമങ്ങൾ കഴിഞ്ഞു നിത്യമാ- പ്രിയഗോദാവരി തൻ തടങ്ങളിൽ പ്രിയനൊത്തു വസിപ്പതോർപ്പു ഞാൻ പ്രിയയായും പ്രിയശിഷ്യയായുമേ
118
ഒരു ദമ്പതിമാരു മൂഴിയിൽ കരുതാത്തോരു വിവിക്ത ലീലയിൽ മരുവി ഗതഗർവ്വർ ഞങ്ങള- ങ്ങിരുമെയ്യാർന്നൊരു ജീവിപോലവേ.
119
നളിനങ്ങളറുത്തു നീന്തിയും കുളിരേലും കയമാർന്നു മുങ്ങിയും പുളിനങ്ങളിലെന്നൊടോടിയും കളിയോടും പ്രിയനന്നു കുട്ടിപോൽ.
120
പറയേണ്ടയി! ഞങ്ങൾ, ബുദ്ധിയിൽ കുറവില്ലാത്ത മൃഗങ്ങൾ പോലെയും നിറവേറ്റി സുഖം വനങ്ങളിൽ, ചിറകില്ലാത്ത ഖഗങ്ങൾ പോലെയും
121
സഹജാമലരാഗമേ! മനോ- ഗുഹയേലും സ്ഫുടരത്നമാണു നീ മഹനിയമതാണു മാറിലു- മഹമാത്മാവണിയുന്ന ഭൂഷണം.
122
പുരുഷന്നു പുമർത്ഥ ഹേതു നീ തരുണിക്കത്തരുണീ ഗുണങ്ങൾ നീ നിരുപിക്കുകിൽ നീ ചമയ്പു ഹാ! മരുഭൂ മോഹനപുഷ്പവാടിയായ്.
123
നയമാർഗ്ഗചരർക്കു ദീപമാ- യുയരും നിൻപ്രഭ നാകമേറുവാൻ നിയതം നരകം നയിപ്പു നി- ന്നയഥായോഗമസജ്ജനങ്ങളെ.
124
മൃതിയും സ്വയമിങ്ങു രാഗമേ! ക്ഷതിയേകില്ല നിനക്കു വാഴ്സു നി; സ്മൃതിയാം പിതൃലോക സീമയിൽ പതിവായശ്രുനിവാപമുണ്ടുമേ.
125
ചതിയറ്റൊരമർഷമല്ല നിൻ പ്രതിമല്ലൻ പ്രിയതേ, പരസ്പരം രതിമാർഗ്ഗമടച്ചു ഹൃത്തിൽ നിൻ ഹതി ചെയ്യുന്നതു ഗർവ്വമാണു കേൾ.
126 സമദൃഷ്ടി, സമാർത്ഥചിന്തനം ക്ഷമ, യന്യോന്യ ഗുണാനുരാഗിത ക്രമമായിവയെക്കണ്ടിടാം ശ്രമമറ്റാന്തരഗർവ്വമൂഷികൻ.
127
വിഭവോന്നതി, കൃത്യവൈഭവം, ശുഭവിഖ്യാതി, ജയങ്ങൾ മേൽക്കുമേൽ. പ്രഭവിഷ്ണുതയെന്നിവറ്റയാൽ പ്രഭവിക്കാം ദുരഹന്തയാർക്കുമേ.
128
അതിമാനിതയായ വായുവിൻ ഹതിയാൽ പ്രേമവിളക്കു പോയ് മനം സ്തുതിതന്നൊലി കേട്ടു ചെന്നഹോ! പതിയാംസാഹസദുർഗ്ഗമങ്ങളിൽ
129
സ്ഥിതിയിങ്ങനെയല്ലയെങ്കിലി- ശ്രുതിദോഷത്തിൽ വിരക്തയെന്നിയേ ക്ഷിതി വാണിടുമോ സഗർഭയാം സതിയെക്കാട്ടിൽ വെടിഞ്ഞു മന്നവൻ?
130
നിഹതാരികൾ ഭൂ ഭരിക്കുവാൻ സഹജന്മാർ നൃപനില്ലി യോഗ്യരായ്? സഹധർമ്മിണിയൊത്തുവാഴുവാൻ ഗഹനത്തിൽ സ്ഥലമില്ലി വേണ്ടപോൽ?
131
പരിശുദ്ധ വനാശ്രമം നൃപൻ പരിശീലിച്ചറിവുള്ളതല്ലയോ? തിരിയുന്നവയല്ലയോ നൃപ- ന്നരിയോരാത്മ വിചാരശൈലികൾ?
132
പറവാൻ പണി - തൻ പ്രിയസ്സൊരാൾ കുറചൊന്നാൽ സഹിയാ കശീലനും, കറയെന്നിലുരപ്പതുത്തമൻ മറപോലെങ്ങനെ കേട്ടു മന്നവൻ?
133
ഒരു കാക്കയൊടും കയർത്തതും പെരുതാമാശരവംശകാനനം മരുവാക്കിയതും നിനയ്ക്കില- പുരുഷ വ്യാഘ്രനിതും വരാവതോ?
134
അഥവാ നിജനീതിരീതിയിൽ കഥയോരാം പലതൊറ്റിനാൽ നൃപൻ പ്രഥമാനയശോധനൻ പരം വ്യഥയദ്ദുശ്രുതി കേട്ടിയന്നിടാം.