16
അഴലിന്നു മൃഗാദി ജന്തുവിൽ പഴുതേറീടിലു, മെത്തിയാൽ ദ്രുതം കഴിയാമതു-മാനഹേതുവാ- ലൊഴിയാത്താർത്തി മനുഷ്യനേ വരൂ.
17
പുഴുപോലെ തുടിക്കയല്ലി, ഹാ! പഴുതേയിപ്പൊഴുമെന്നിടത്തുതോൾ; നിഴലിൻ വഴി പൈതൽപോലെ പോ- യുഴലാ ഭോഗമിരന്നു ഞാനിനി.
18
മുനിചെയ്ത മനോജ്ഞകാവ്യമ- മ്മനുവംശാധിപനിന്നു കേട്ടുടൻ അനുതാപമിയന്നിരിക്കണം! തനയന്മാരെയറിഞ്ഞിരിക്കണം.
19
സ്വയമേ പതിരാഗജങ്ങളാം പ്രിയഭാവങ്ങൾ തുലഞ്ഞിടായ്കിലും അവ ചിന്തയിലൂന്നിടാതെയായ് ശ്രവണത്തിൽ പ്രതിശബ്ദമെന്നപോൽ.
20
ക്ഷണമാത്രവിയോഗമുൾത്തടം വ്രണമാക്കുംപടി വാച്ചതെങ്കിലും പ്രണയം, തലപൊക്കിടാതെയി- ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്.
21
സ്വയമിന്ദ്രിയമോദഹേതുവാം ചില ഭാവങ്ങളൊഴിഞ്ഞു പോകയാൽ ദയ തോന്നിടുമാറു മാനസം നിലയായ് പ്രാക്കൾ വെടിഞ്ഞ കൂടു പോൽ
22
ഉദയാസ്തമയങ്ങളെന്നി,യെൻ- ഹൃദയാകാമതിങ്കലെപ്പൊഴും കതിർവീശി വിളങ്ങിനിന്ന വെൺ- മതിതാനും സ്മൃതിദർപ്പണത്തിലായ്.
23
പഴകി വ്രതചര്യ, ശാന്തമായ്- ക്കഴിവൂ കാലമിതാത്മവിദ്യയാൽ അഴൽപോയ്-അപമാനശല്യമേ- യൊഴിയാതുള്ള വിവേക ശക്തിയാൽ.
24
സ്വയമന്നുടൽ വിട്ടിടാതെ ഞാൻ ദയയാൽ ഗർഭഭരം ചുമക്കയാൽ പ്രിയചേഷ്ടകളാലെനിക്കു നിഷ്- ക്രിയയായ് കൗതുകമേകിയുണ്ണിമാർ.
25
കരളിന്നിരുൾ നീക്കുമുള്ളലി- ച്ചൊരു മന്ദസ്മിതരശ്മികൊണ്ടവർ നരജീവിതമായ വേദന- യൊരുമട്ടർഭകരൗഷധങ്ങൾ താൻ.
26
സ്ഫുടതാരകൾ കൂരിരുട്ടിലു- ണ്ടിടയിൽ ദ്വീപുകളുണ്ടു സിന്ധുവിൽ ഇടർ തീർപ്പതിനേകഹേതു വ- ന്നിടയാമേതു മഹാവിപത്തിലും.
27
പരമിന്നതുപാർക്കിലില്ല താൻ സ്ഥിരവൈരം നിയതിക്കു ജന്തുവിൽ ഒരു കൈ പ്രഹരിക്കവേ പിടി- ച്ചൊരു കൈകൊണ്ടു തലോടുമേയിവൾ.
28
ഒഴിയാതെയതല്ലി ജീവി പോം വഴിയെല്ലാം വിഷമങ്ങളാമതും അഴലും സുഖവും സ്ഫുരിപ്പതും നിഴലും ദീപവുമെന്നപോലവേ
29
അതുമല്ല സുഖാസുഖങ്ങളായ്- സ്ഥിതിമാറീടുവതൊക്കെയേകമാം അതുതാനിളകാത്തതാം മഹാ- മതിമത്തുക്കളിവറ്റ രണ്ടിലും.
30
വിനയാർന്ന സുഖം കൊതിക്കയി ല്ലിനിമേൽ ഞാൻ - അസുഖം വരിക്കുവൻ; മനമല്ലൽകൊതിച്ചു ചെല്ലുകിൽ തനിയേ കൈവിടുമീർഷ്യ ദുർവ്വിധി.
31
ഒരുവേള പഴക്കമേറിയാ- ലിരുളും മെല്ലെ വെളിച്ചമായ് വരാം ശരിയായ് മധുരിച്ചിടാം സ്വയം പരിശീലിപ്പൊരു കയ്പുതാനുമേ.
32
പിരിയാത്ത ശുഭാശുഭങ്ങളാർ- ന്നൊരു വിശ്രാന്തിയെഴാതെ ജീവിതം തിരിയാം ഭുവനത്തിൽ നിത്യമി- ങ്ങിരുപക്ഷംപെടുമിന്ദുവെന്നപോൽ
33
നിലയറ്റ സുഖാസുഖങ്ങളാ- മലയിൽ താണുമുയർന്നുമാർത്തനായ് പലനാൾ കഴിയുമ്പൊൾ മോഹമാം ജലധിക്കക്കരെ ജീവിയേറിടാം.
34
അഥവാ സുഖദുർഗ്ഗമേറ്റുവാൻ സ്ഥിരമായ് നിന്നൊരു കൈ ശരീരിയെ വ്യഥയാം വഴിയൂടെയമ്പിനാൽ വിരവോടുന്തിവിടുന്നു തന്നെയാം.
35 മനമിങ്ങു ഗുണംവരുമ്പൊഴും വിനയെന്നോർത്തു വൃഥാ ഭയപ്പെടും കനിവാർന്നു പിടിച്ചിണക്കുവാൻ തുനിയുമ്പോൾ പിടയുന്ന പക്ഷിപോൽ.
36
സ്ഫുടമാക്കിയിതെന്നെ മന്നവൻ വെടിവാൻ നൽകിയൊരാജ്ഞ ലക്ഷ്മണൻ ഉടനേയിരുളാണ്ടു ലോകമ- ങ്ങിടിവാളേറ്റ കണക്കു വീണു ഞാൻ.
37
മൃതിവേണ്ടുകിലും സ്വഹത്യയാൽ പതിയാതായ് മതി ഗർഭചിന്തയാൽ അതി വിഹ്വലയായി, വീണ്ടുമീ- ഹതി മുമ്പാർന്ന തഴമ്പിലേറ്റ ഞാൻ
38
ഗതിമുട്ടിയുഴന്നു കാഞ്ഞൊരെൻ - മതിയുന്മാദവുമാർന്നതില്ല! ഞാൻ അതിനാലഴലിന്റെ കെട്ടഴി- ഞ്ഞതിഭാരം കുറവാൻ കൊതിക്കിലും
39
ഒരുവേളയിരട്ടിയാർത്തിതാൻ തരുമാ വ്യാധി വരാഞ്ഞതാം ഗുണം കരണക്ഷതിയാർന്നു വാഴ്വിലും മരണം നല്ല മനുഷ്യനോർക്കുകിൽ