151
അറിയുന്നിതു ഹന്ത ഞാൻ വിഭോ! പുറമേ വമ്പൊടു തൻ്റെ കൈയിനാൽ മുറിവന്വഹമേറ്റു നീതിത ന്നറയിൽ പാർപ്പു, തടങ്ങലിൽ ഭവാൻ.
152
ഉരപേറിയ കീഴ്നടപ്പിലായ് മറയാം മാനവനാത്മ വൈഭവംചിരബന്ധനമാർന്ന പക്ഷി തൻ- ചിറകിൻ ശക്തി മറന്നുപോയിടാം.
153
പ്രിയയും ചെറുപൊൻകിടാങ്ങളും നിയതം കാട്ടിലെഴുന്ന ചേക്കുകൾ സ്വയമോർത്തുടനുദ്ഗളാന്തനായ് പ്രയതൻ കൂട്ടിലുഴന്നിടാം ഭവാൻ.
154
ചിലതിന്നൊലികേട്ടമന്തരാ ചിലതിൻ ഛായകൾ കണ്ടുമാർത്തനായ് നിലയിൽ ചിറകാട്ടിയും ഭവാൻ വലയാം ചഞ്ചുപുടങ്ങൾ നീട്ടിയും.
155
തനിയേ നിജശയ്യയിൽ ഭവാ- നനിവാര്യാർത്തി കലർന്നുരുണ്ടിടാം കനിവാർന്നു പുലമ്പിടാം കിട- ന്നനിശം ഹന്ത! കിനാവു കണ്ടിടാം.
156 മരുവാം ദയിതാവിരക്തനായ് മരുവാം ദുർവിധിയാൽ വിമുക്തനായ്, വരുവാൻ പണികൃത്യനിഷ്ഠയാൽ പെരുതാം ത്യാഗമിവണ്ണമാർക്കുമേ.
157
മുടി ദൂരെയെറിഞ്ഞു തെണ്ടിടാം വെടിയാമന്യനുവേണ്ടി ദേഹവും മടിവിട്ടു ജനേച്ഛപോലെ, തൻ- തടികാത്തൂഴി ഭരിക്ക ദുഷ്ക്കരം.
158
എതിരറ്റ യമാദിശിക്ഷയാൽ വ്രതികൾക്കും ബഹുമാന്യനമ്മഹാൻ ക്ഷിതിപാലകധർമ്മദീക്ഷയാർ- ന്നതിവർത്തിപ്പൂ സമസ്തരാജകം.
ക്ഷിതിപാലകധർമ്മദീക്ഷയാർ- ന്നതിവർത്തിപ്പൂ സമസ്തരാജകം.
159
കൃതികൾക്കു നെടും തപസ്സിനാം ക്ഷിതിവാസം സ്വസുഖത്തിനല്ല താൻ, എതിരിട്ടു വിപത്തൊടെന്നു മു- ന്നതി, വിശ്വോത്തരനാർന്നു രാഘവൻ.
160
കൊതിയേറിടുമിന്ദ്രിയങ്ങളെ പതിവായ്പ്പോറ്റി നിരാശാനായ് സദാ മൃതിഭൂതിയെ നീട്ടിവാഴുമ- സ്ഥിതി ഞാൻ ജീവിതമെന്നു ചിന്തിയാ.
161
അതിമാനുഷ ശക്തിയെങ്കിലും യതിയെക്കാൾ യമശാലി രാഘവൻ ദ്യുതിയേറിയ ധർമ്മദിപമ മ്മതിമാൻ മാന്യനെനിക്കു സർവഥാ.
162
അതിവിസ്തൃത കാലദേശജ- സ്ഥിതിയാൽ നീതി വിഭിന്നമാകിലും ക്ഷിതിനാഥ! പരാർത്ഥജീവികൾ- ക്കെതിരില്ലാത്ത നിദർശനം ഭവാൻ.
163
ക്ഷുഭിതേന്ദ്രിയ ഞാൻ ഭവാനിലി- പദർശിച്ച കളങ്കരേഖകൾ അഭിമാനിനിയാം സ്വകാന്തിയിൽ കൃപയാൽ ദേവ! ഭവാൻ ക്ഷമിക്കുക.