178
ഗിരിനിർഝരശാന്തിഗാനമ- ഭൂരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ അരികിൽ തരുഗുൽമ സഞ്ചയം ചൊരിയും പൂനിര നിത്യമെന്റെമേൽ.
179
മുകളിൽ കളനാദമാർന്നിടും വികിരശ്രേണി പറന്നു പാടിടും, മുകിൽപോലെ നിരന്നുമിന്നുമ- ത്തകിടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും.
180
അതുമല്ലയി! സാനുഭൂവിലെ- പ്പുതുരത്നാവലി ധാതുരാശിയും കുതുകം തരുമെന്നുമല്ലഹോ! പൊതുവിൽ സർവ്വമതെന്റെയായിടും!
181
സസുഖം ഭവദങ്കശയ്യമേൽ വസുധേ,യങ്ങനെ ഞാൻ രമിച്ചിടും സുസുഷുപ്തിയിൽ-അല്ലയല്ലയെൻ- പ്രസുവേ! കൂപ്പിയുയർന്നു പൊങ്ങിടും!.
182
തടിനീജലബിംബിതാംഗിയായ് ക്ഷമയെക്കുമ്പിടുവോരു താരപോൽ സ്ഫുടമായ് ഭവദംഘ്രിലീന ഞാ- നമലേ ദ്യോവിലുയർന്ന ദീപമാം.
183
പ്രിയരാഘവ! വന്ദനം ഭവാ- നുയരുന്നൂ ഭുജശാഖവിട്ടു ഞാൻ ഭയമറ്റു പറന്നു പോയിടാം സ്വയമിദ്യോവിലൊരാശ്രയം വിനാ.
184
കനമാർന്നെഴുമണ്ഡമണ്ഡലം മനയും മണ്ണിവിടില്ല താഴെയാം; ദിനരാത്രികളറ്റു ശാന്തമാ- മനഘസ്ഥാനമിതാദിധാമമാം.
185
രുജയാൽ പരിപക്വസത്ത്വനായ് നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ് അജപൌത്ര! ഭവാനുമെത്തുമേ നൈകവിഭാവ്യമിപ്പദം!
186
ഉടനൊന്നു നടുങ്ങിയാശു പൂ- വുടലുത്ക്കമ്പമിയന്നു ജാനകി സ്ഫുടമിങ്ങനെയോതി സംഭ്രമം തടവിശ്ശബ്ദ വിചാരമിശ്രമായ്-
187
“അരുതെന്തയി! വീണ്ടുമെത്തി ഞാൻ തിരുമുമ്പിൽ തെളിവേകി ദേവിയായ് മരുവിടണമെന്നു മന്നവൻ മരുതുന്നോ? ശരി! പാവയോയിവൾ?
188 അനഘാശയ! ഹാ! ക്ഷമിക്ക! എൻ- മനവും ചേതനയും വഴങ്ങിടാ, നിനയായ്ക മരിച്ചു. പോന്നിടാം വിനയത്തിന്നു വിധേയമാമുടൽ."
189
സ്ഫുടമിങ്ങനെ ഹന്ത! ബുദ്ധിയിൽ പടരും ചിന്തകളാൽ തുടിച്ചിതേ പുടവയ്ക്കു പിടിച്ച തീ ചുഴ ന്നുടൽ കത്തുന്നൊരു ബാലപോലവൾ.
190
"അന്തിക്കു പൊങ്ങിവിലസീടിന താരജാലം പന്തിക്കു പശ്ചിമ പയോധിയണഞ്ഞു മുങ്ങി പൊന്തിത്തുടങ്ങിയിതരോഡുഗണങ്ങൾ, സീതേ! എന്തിങ്ങിതെ"ന്നൊരു തപസ്വനിയോടിവന്നാൾ.
191
പലവുരുവവർ തീർത്ഥപ്രോക്ഷണം ചെയ്തു താങ്ങി- ചലമിഴിയെയകായിൽ കൊണ്ടുപോയിക്കിടത്തി: പുലർസമയമടുത്തൂ കോസലത്തിങ്കൽ നിന്ന ക്കുലപതിയുമണഞ്ഞു രാമസന്ദേശമോടും.
192
വേണ്ടാ ഖേദമെടോ, സുതേ! വരികയെന്നോതും മുനീന്ദ്രൻന്റെ കാൽ- ത്തണ്ടാർ നോക്കിനടന്നധോവദനയായ് ചെന്നസ്സഭാവേദിയിൽ മിണ്ടാതന്തികമെത്തി,യൊന്നനുശയക്ലാന്താസ്യനാം കാന്തനെ- ക്കണ്ടാൾ പൗരസമക്ഷ, മന്നിലയിലിലോകം വെടിഞ്ഞാൾ സതി.