പന്തലിനു വെളിയിൽ നിന്നിരുന്ന ഇച്ചിരിമേത്തൻ അടുത്തു നിന്നവരോടു പറഞ്ഞു: "എന്നാൽ ആ കൊച്ചാപ്പീടെ മോളെ കുറെനേരത്തേക്ക് അവിടെ പിടിച്ചിരുത്ത്."
"പോടാ അസംബന്ധം പറയാതെ." തടിയൻ കറിയാ വിലക്കി.
ബോധരഹിതയായിത്തീർന്ന മണവാട്ടിയെ ഏതാനും പെണ്ണുങ്ങൾ ചേർന്ന്
എടുത്തുകൊണ്ട് അകത്തേക്കുപോയി.
"എന്നാൽ നമുക്ക് പോകാമെടാ കൂവേ." ഒരാൾ പറഞ്ഞു.
"ഏതായാലും സദ്യകഴിഞ്ഞിട്ടേ ഞാനൊള്ളൂ.'
ഏറ്റവും മംഗളകരമായ ആ ചടങ്ങിൽ അങ്ങനെ ഒരു ശോകച്ഛായ കലർന്നതിൽ ചാണ്ടിസാറിനും തെയ്യാമ്മയ്ക്കും എന്നുവേണ്ട എല്ലാവർക്കും കുണ്ഠിതമുണ്ടായി.
വള്ളക്കാരൻ കൊച്ചാപ്പി പന്തലിന്റെ ഒരു കോണിൽ ഇരുന്നു പൊട്ടിക്കരഞ്ഞു. അയാൾ അല്പം കുടിച്ചിട്ടുണ്ടായിരുന്നു. എന്തിനാണ് കരഞ്ഞതെന്ന് ആർക്കും ഒരു രൂപവുമില്ല.
സദ്യകഴിഞ്ഞു; ആളുകൾ പിരിഞ്ഞു. ആയിരം പാവങ്ങൾക്ക് അരിയും പണവും നല്‌കപ്പെട്ടു.
മണവാട്ടിയെ കാണാൻ ജന്നലുകൾക്കു സമീപം അയൽപക്കത്തെ പെണ്ണുങ്ങൾ തിങ്ങിക്കൂടി. അവശനിലയിൽ ഒരു സോഫായിൽ കിടക്കുകയാണ് റാഹേൽ ഡോക്ടർമാർ വന്നു. രോഗിയെ പരിശോധിച്ചു. രോഗമെന്താണെന്ന് ആർക്കും ഒരു രൂപവുമില്ല.
"സാരമില്ല; ഒന്നുരണ്ടുദിവസം കഴിഞ്ഞു മാറിക്കൊള്ളും." ഒരു ഡോക്ടർ
രാജനെ സമാധാനപ്പെടുത്തി. അവർ ചില മരുന്നുകൾക്കു കുറിച്ചു. റാഹേൽ യാതൊന്നും കഴിക്കുന്നില്ല. അമ്മിണി ആവതും ശ്രമിച്ചു; ഫലിച്ചില്ല.
"ഓമനേ! നീയെന്നെ ദുഃഖിപ്പിക്കുകയാണോ? ഇന്നാ ഇതു കുടിക്ക്." രാജൻ ആ കട്ടിലിന്നരികിൽ ഇരുന്നു.
"വേണ്ടാ, എനിക്കു വിശപ്പില്ല." റാഹേൽ പറഞ്ഞു. അവളുടെ സ്വരം നന്നേ ക്ഷീണിച്ചിരുന്നു.
അന്നു സന്ധ്യയ്ക്ക് അമ്മിണി പറഞ്ഞു: "റാഹേലേ, ഞാൻ വീട്ടിലേക്കു
പോവാ. നാളെവരാം."
“വേണ്ടാ, അമ്മിണി പോവരുത്." റാഹേൽ വിലക്കി.
"എന്നാൽ പോയിട്ട് ഉടനെവരാം."
അമ്മിണി അടുത്തുവരാൻ റാഹേൽ ആംഗ്യംകാണിച്ചു. അമ്മിണിയുടെ ചെവിയിൽ അവൾ എന്തോ മന്ത്രിച്ചു. അമ്മിണി പോയി.
തെയ്യാമ്മയും ചാണ്ടിസാറും ആ മുറിയിൽത്തന്നെ ഇരുന്നു.
മോളേ
ചാണ്ടിസർ വിളിച്ചു
എന്ത
"നിനക്കെന്തുപറ്റി?"
റാഹേൽ ഒന്നും മിണ്ടിയില്ല; അവൾ ഒരു വശത്തേക്കു തലചെരിച്ചു. അവൾ കരയുകയാണെന്നു രാജനു മനസ്സിലായി. തെയ്യാമ്മയ്ക്കും കരച്ചിൽ വന്നുപോയി. രാജൻ ചിന്താമൂകനായി വെളിയിലേക്കു നോക്കിക്കൊണ്ടിരുന്നു. അന്നു രാത്രിയിൽത്തന്നെ അമ്മിണി തിരിച്ചുവന്നു. അവൾ എന്തോ ഒരു സാധനം റാഹേലിനെ ഏല്‌പിച്ചു. അതൊരെഴുത്തായിരുന്നു. ആ എഴുത്ത് അവൾ തലയിണയുടെ അടിയിൽ ഭദ്രമായിവച്ചു.
മറിയാമ്മയും കുഞ്ചെറിയാച്ചനും എല്ലാം അന്ന് അവിടെത്തന്നെ കഴിച്ചുകൂട്ടി.
പിറ്റേദിവസം രാവിലെ റാഹേൽ എണീറ്റിരുന്നു; എങ്കിലും അവൾക്കു നടക്കാൻ
ശക്തിയുണ്ടായിരുന്നില്ല. ഡോക്ടർമാർ വീണ്ടും, മരുന്നുകൾ കുത്തിവച്ചു. റാഹേലിന് സുഖക്കേടാണെന്നു കേട്ട് മാമ്മിച്ചേടത്തി വന്നു. റാഹേലിനെ ആ തള്ള കെട്ടിപ്പിടിച്ചു കരഞ്ഞു.
"എൻ്റെ അമ്മച്ചി കരയാതെ. എനിക്കൊന്നുമില്ല." റാഹേൽ പറഞ്ഞു.
"നീ എന്നെ അമ്മച്ചീന്നു വിളിക്കാൻ എനിക്കു യോഗമുണ്ടായില്ലല്ലോ മോളേ!"
മാമ്മി നെടുവീർപ്പിട്ടു.
രണ്ടാമത്തെ രാത്രിയിൽ റാഹേലിന് രോഗം കലശലായി. ഡോക്‌ടർ വീണ്ടും
വന്നു; പുതിയ മരുന്നുകൾ കുത്തിവച്ചു. അന്നു വെളുപ്പായപ്പോൾ എല്ലാവരും അവിടവിടെ ഇരുന്ന് ഉറങ്ങിപ്പോയി.
രാജൻമാത്രം അവളുടെ കട്ടിലിനരികിൽ ഉറക്കിളച്ചിരുന്നു.
“പോയ്ക്കിടന്ന് ഉറങ്ങിക്കോ. എനിക്കു സുഖമുണ്ട്." റാഹേൽ രാജനോടു പറഞ്ഞു.
“എനിക്കുറക്കം വരുന്നില്ല." രാജൻ പറഞ്ഞു. അവൻ അവളുടെ നെറ്റിയിൽ കൈവച്ചുനോക്കി. പനിക്കു കുറവുണ്ട്. ആ മുറിയിൽത്തന്നെ നിലത്തു പായവിരിച്ച് അമ്മിണി കിടന്നുറങ്ങുന്നു. അവളും ഉറക്കിളച്ചു നന്നേ ക്ഷീണിച്ചിരുന്നു.
വെളുപ്പായപ്പോൾ റാഹേൽ ഉറങ്ങി. അടുത്ത പകലിൽ റാഹേലിനു കുറെക്കൂടി സൗഖ്യമുണ്ടെന്നുതോന്നി.
അന്നുരാത്രി എല്ലാവരും നേരത്തേ ഉറങ്ങിപ്പോയി. രാജൻ അന്നും ഉറങ്ങിയില്ല. മയങ്ങുന്ന റാഹേലിൻ്റെ മുഖത്തേക്കുതന്നെ നോക്കി രാജൻ ചിന്താവിഷ്ടനായി
ഇരുന്നു.
പാതിരാത്രി കഴിഞ്ഞിരുന്നു. എന്നത്തെയുംപോലെ അന്നും ആകാശത്തിൽ ന ക്ഷത്രങ്ങൾ മിന്നിക്കൊണ്ടിരുന്നു. റാഹേൽ ഉണർന്നു. അവൾ ചുറ്റും കണ്ണോടിച്ചു. അവൾ എഴുന്നേല്ക്കുവാൻ ഭാവിച്ചു; പക്ഷേ, വീണ്ടും കിടക്കയിലേക്കു തന്നെ വീണുപോയി. രാജൻ അവളെ താങ്ങിപ്പിടിച്ചു കിടത്തി.
തലയിണകൾ ശരിക്കു വച്ചു.
"ഓമനേ!"
"എന്തോ!" റാഹേൽ ആംഗ്യം കാണിച്ചു. രാജൻ കുറെക്കൂടി അടുത്തിരുന്നു.
"അങ്ങയെ ദുഃഖിപ്പിക്കുന്നതിൽ എനിക്കു സങ്കടമുണ്ട്. എന്നോടു ക്ഷമിക്കണം." അവൾ ആ എഴുത്ത് രാജൻ്റെ കൈയിലേക്കു നീട്ടി.
രാജൻ വിറയ്ക്കുന്ന കൈയോടും തുടിക്കുന്ന ഹൃദയത്തോടും കൂടി ആ എഴുത്തു വായിച്ചു, അവൻ റാഹേലിൻ്റെ മുഖത്തേക്കു ദയനീയമായി സൂക്ഷിച്ചുനോക്കി.
"അവൾ പാവമാണ്; അമ്മിണി. എന്നെ സ്നേഹിക്കുന്നതുപോലെ അങ്ങ് അവളെയും സ്നേഹിക്കണം. ഇതെൻ്റെ അവസാനത്തെ അപേക്ഷയാണ്. എനിക്കു മാപ്പ്-ത-രണം."
"എൻ്റെ കൺ-മണീ, നീ എന്താണീപ്പറയുന്നത്?"
"അങ്ങ്-ഒന്നു ചിരിക്കണം-എ-നി-ക്കാ-ചിരി- ഒ-ന്നു- കാണണം."
രാജന്റെ ഹൃദയം പൊട്ടുകയായിരുന്നു. എങ്കിലും അവൻ ചിരിക്കാൻ ശ്രമിച്ചു.
"അമ്മിണീ!" റാഹേൽ മന്ത്രിച്ചു.
"അവൾ ഉറങ്ങുകയാണ്. വിളിക്കണോ?"
റാഹേലിന് ശബ്ദിക്കാൻ വയ്യാതായി. അവളുടെ ശ്വാസോച്ഛ്വാസത്തിനു വേഗതകൂടി. അവളുടെ ചുണ്ടുകൾ അനങ്ങുന്നതുപോലെ തോന്നി.
"അ-മ്മി-ണീ!" അവൾ പതുക്കെ മന്ത്രിച്ചു. അവൾ യാചനാരൂപത്തിൽ ഒരു തെറ്റുകാരിയെപ്പോലെ രാജൻ്റെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകളിൽ കണ്ണുനീർത്തുള്ളികൾ നിറഞ്ഞു നിന്നിരുന്നു. സന്ധ്യയ്ക്കു കൂമ്പുന്ന താമരപ്പൂക്കൾപോലെ റാഹേലിൻ്റെ കണ്ണുകൾ അടഞ്ഞു, എന്നേക്കുമായി. മൃതമായ ആ മുഖത്ത് രാജൻ ചുംബിച്ചു. ആദ്യമായും അവസാനമായും ശ്മശാനഭൂമിയിൽ മാർബിൾകൊണ്ടുള്ള ഒരു ശവകുടീരം കാണാം. ആ ശവകുടീരത്തിനുള്ളിൽ രണ്ട് അസ്ഥിപഞ്ജരങ്ങൾ ശയിക്കുന്നു. അനശ്വരമായ പ്രേമംകൊണ്ടു ജ്വലിച്ചിരുന്ന രണ്ടു ഹൃദയങ്ങൾ ആ അസ്ഥിക്കൂടുകൾക്കുള്ളിൽ ഒരുകാലത്തു തുടിച്ചിരുന്നു. പാവപ്പെട്ട രണ്ടു ഗ്രാമീണർ. അന്തോനിയും റാഹേലും!
വിലയേറിയ പച്ചമാർബിൾകൊണ്ട് ആ പ്രേമകുടീരത്തിൽ രാജൻ ഇങ്ങനെ രേഖപ്പെടുത്തി
"ഇണപ്രാവുകൾ."
ഭൂമി സൂര്യനുചുറ്റും കറങ്ങിക്കൊണ്ടേയിരുന്നു. ആ കറക്കത്തിൽ മൂന്നു വസ ന്തകാലം ആ ഗ്രാമത്തെ സന്ദർശിക്കുകയും ചെടികളെയും മരങ്ങളെയും പൂക്കൾകൊണ്ട് അലങ്കരിക്കുകയും ചെയ്‌തു. വേനല്ക്കു കൊഴിഞ്ഞുപോയ ഇലകളുടെ സ്ഥാനത്തു പുതിയ തളിരുകൾ തല നീട്ടി. അന്നത്തെ പറവകളുടെ പാട്ടിനും മഴവില്ലിനും, ഇന്നും യാതൊരു വ്യത്യാസവും വന്നിട്ടില്ല. ശർക്കരേച്ചിയുടെ കുറ്റിയിൽനിന്ന് ഒരു കൊച്ചു പറങ്കിമാവ് നീലാകാശത്തിന്റെ
നേരേ വളർന്നുവരുന്നു. അന്തോനിയുടെ കൊച്ചുകപ്പൽമാവ് നിറയെ പൂത്തിട്ടുണ്ട്.
റാഹേലിന്റെ മുഖംപോലെ ചെമപ്പും തങ്കനിറവും കലർന്ന സന്ധ്യാകാശത്തിൻ്റെ നെറുകയിൽ ഉമ്മവച്ചുകൊണ്ട് പറങ്കി മാന്തളിരിന്റെ വർണ്ണത്തിലുള്ള ഒരുകൊച്ചു മേഘപാളി നില്ക്കുന്നു. ശ്‌മശാനഭൂമിയുടെ സമീപത്തുള്ള വീഥിയുടെ അരികു ചേർന്ന് ഒരു പ്ലഷർകാർ കിടപ്പുണ്ട്. അതിനുള്ളിൽ ആരെയും കാണ്മാനില്ല. പക്ഷേ, വെണ്മയേറിയ മാർബിൾകൊണ്ടു നിർമ്മിക്കപ്പെട്ടതും പച്ചലിപികളിൽ 'ഇണപ്രാവുകൾ' എന്ന് എഴുതപ്പെട്ടതുമായ ശവകുടീരത്തിന്റെ മുമ്പിൽ അവർ നിൽപ്പുണ്ട്; രാജനും അമ്മിണിയും. രാജന്റെ കൈയിലിരിക്കുന്ന ഓമനശിശുവിനെപ്പോലെ നിറമുള്ള റോസാപ്പൂക്കൾകൊണ്ടു നിർമ്മിക്കപ്പെട്ട ആ സുഗന്ധമാല്യം ഒരു സ്‌മാരകകുടീരത്തെ അലങ്കരിക്കുന്നു. അമ്മിണിയുടെ കഴുത്തിലെ സ്വർണ്ണാഭരണങ്ങളെയും, മുഖത്തെ കോമളിമയെയും കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ട് അസ്തമനസൂര്യൻ ആകാശത്തിന്റെ പടിഞ്ഞാറേ അതിർവരമ്പിൽ നിന്നിരുന്നു.
അവർ തിരിച്ചുപോവുകയാണ്.
"കുഞ്ഞിനെ ഇങ്ങു തന്നേക്കൂ, ഞാനെടുത്തോളാം." അമ്മിണി സ്വഭർത്താവിന്റെ മുഖത്തേക്കു നോക്കിക്കൊണ്ടു പറഞ്ഞു.
"വേണ്ട. അവൻ മഹാ കുസൃതിയാ, നിന്നെപ്പോലെ." രാജൻ ആ കുഞ്ഞിന് ഒരുമ്മ നൽകി.
"വാ മോനേ." അമ്മിണി അടുത്തുചെന്നു കൈനീട്ടി. രാജന്റെ ഇടത്തുകൈ അമ്മിണിയുടെ കഴുത്തിനെ വലയം ചെയ്തു. അവൻ മുഖംകുനിച്ച് അവളുടെ അധരങ്ങളിൽ ചുംബിച്ചു.
"വല്ലോരും കണ്ടെങ്കിൽ!"
"ഇതെവിടെപ്പോയി കൊച്ചിമ്രാട്ടേ?"
അമ്മിണി പെട്ടെന്നു തിരിഞ്ഞുനോക്കി. അത് ചിരുതപ്പുലയി ആയിരുന്നു.
അമ്മിണിക്കു നാണം തോന്നി.
"ചിരുതപ്പുലക്കള്ളി എവിടെപ്പോയതാ?" രാജൻ ചോദിച്ചു. "അടിയൻ ചന്തയ്ക്കുപോയി കൊച്ചിമ്പ്രാ."
"എന്നാൽ വാ. കാറേൽ കേറിക്കോ. തറേൽ കൊണ്ടുചെന്നാക്കാം." അമ്മിണി
പറഞ്ഞു. "ചോ! ഏനാ കാ-കേറണെ-" ചിരുതപ്പുലക്കള്ളിക്കു ചിരിവന്നു.
അങ്ങങ്ങു ഞാറയ്ക്കാക്കുന്നിൻ്റെ അരികിലുള്ള നാട്ടു വഴിയെ ഇച്ചിരിമേത്തൻ ഉഴവുകാളകളെയുംകൊണ്ടു പോകുന്നതു കാണാം. പൊക്കംകൂടിയ വൃക്ഷങ്ങളുടെ പച്ചിലത്തലപ്പുകളിൽ തൂവപ്പെട്ട
സായാഹ്നത്തിന്റെ കനകപ്പൊടികൾ മാഞ്ഞുപോയിട്ടില്ല. നാട്ടിൻപുറത്തിന്റെ
അഴകിനെ വിട്ടകലാൻ മനസ്സില്ലാതെ ചക്രവാളസീമയിൽ പകലവൻ അപ്പോഴും മടിച്ചുമടിച്ചു നിന്നിരുന്നു.