കാർമേഘങ്ങൾകൊണ്ട് കാലേകൂട്ടി നീലിച്ച കിഴക്കേ ചക്രവാളത്തിലേക്കു രണ്ടു തൂവെള്ളപ്പിറാവുകൾ ഇണചേർന്നു പറന്നുപോകുന്നു. നീലസമുദ്രപ്പരപ്പിലൂടെ ഒഴുകുന്ന വെളുത്ത കൊച്ചോടങ്ങൾമാതിരി. അവൾ കണ്ണിമയ്ക്കാതെ വിദൂരതയിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. കാർമുകിലുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന ഇടിമുഴക്കങ്ങൾ ആ പ്രാവുകളെ പേടിപ്പിക്കാതിരുന്നെങ്കിൽ! തീവെട്ടിക്കൊള്ളക്കാരനെപ്പോലെ മലയുടെ ചോട്ടിൽ പതുങ്ങിയിരിക്കുന്ന കൊടുങ്കാറ്റു പാഞ്ഞുചെന്ന് ആ ഇണപ്രാവുകളെ വേർപെടുത്താതിരുന്നെങ്കിൽ! റാഹേലിന്റെ നീണ്ട നീലമിഴികളിൽ എപ്പോഴെങ്കിലും നിലം പതിക്കാൻ തയ്യാറായി നേത്രബിന്ദുക്കൾ നിന്നിരുന്നു. അവയിൽ ഒരു നീർക്കണം അടർന്ന് പളുങ്കുമണിപോലെ അവളുടെ ചെമന്ന പൂങ്കവിളിൽക്കൂടി ഉരുണ്ട് മനോഹരമായ വക്ഷസ്സിലെ മുത്തുമാലയിൽ പതിച്ച് ചിന്നിപ്പൊലിഞ്ഞു. നിലാവുപുരണ്ട ഇന്നലത്തെ രാത്രിയുടെ മധുരസ്‌മരണകൾ ഉന്തിത്തള്ളിവിട്ടതാവാം ആ കണ്ണുനീർത്തുള്ളിയെ
കുഞ്ചെറിയാച്ചനും മറിയാമ്മയും തറതിയെ കൂട്ടിക്കൊണ്ടു വരുകതന്നെ
ചെയ്തു. ഉച്ചയ്ക്കുമുമ്പ് അവർ തിരിച്ചെത്തി. തറതിയുടെ കെറുവുകൾ എല്ലാം നീങ്ങുകയും മുഖം പ്രസാദിക്കുകയും ചെയ്തിരുന്നു. മൂന്നു കുട്ടികളുള്ളതിൽ മുലകുടിക്കുന്ന ഇളയ കുഞ്ഞിനെ മാത്രമേ അവൾ കൂടെ കൊണ്ടുവന്നിട്ടുള്ളൂ. അവൾ അവളുടെ മാപ്പിളവീട്ടിൽനിന്ന് ഒരു ഭരണി തൈരും നാലഞ്ചിടങ്ങഴി അവൽക്കപ്പയും പത്തിരുപതു പഴുത്ത മൂവാണ്ടൻ മാങ്ങയും കൊണ്ടുവന്നിട്ടുണ്ട്. വിതാംശം കണക്കാക്കിയാൽ ആ മൂവാണ്ടൻമാങ്ങയിൽ ഏറിയപങ്കും റാഹേൽ തന്നെയാണ് തിന്നത്. മാമ്പഴത്തോട് ഇങ്ങനെ കൊതിയുള്ള പെമ്പിള്ളേരുണ്ടോ? കുഞ്ചെറിയാച്ചന് അത്യാവശ്യമായി അങ്ങത്തേക്കാരുടെ വീടുവരെ ഒന്നു പോകേണ്ടിയിരുന്നു. മറിയാമ്മയാണെങ്കിൽ കുഞ്ഞാച്ചിവല്യമ്മയിൽനിന്ന് അടുക്കളഭരണം ഏറ്റുവാങ്ങിയെന്നുതന്നെ പറയാം. ഏതായാലും പതിവിൽ കൂടുതലായി ആ കാര്യസ്ഥ അടുക്കളക്കാര്യങ്ങളിൽ വ്യാപൃതയായിരിക്കുന്നു.
തറതി വരാന്തയുടെ അരമതിലിൽ കാലുകൾ ഒരുവശത്തേക്കു ചരിച്ചിട്ടിരുന്നുകൊണ്ട് കുഞ്ഞിന് മുലകൊടുക്കുകയാണ്.
തറയിൽ കാലും നീട്ടിയിരുന്നുകൊണ്ട് കുഞ്ഞാച്ചിത്തള്ള മൂവാണ്ടൻമാങ്ങയുടെ തൊലിചെത്തുന്നു. റാഹേൽ വല്യമ്മയുടെ അരികുചേർന്ന് അവരുടെ തോളത്ത് ഇടത്തേ കൈയും ഇട്ടുകൊണ്ട് ഇരിക്കുകയാണ്. മാങ്ങാപ്പൂളുകളിലാണ് ആ കൊതിച്ചിയുടെ നോട്ടം മുഴുവനും.
“പെണ്ണേ, മാങ്ങാ ഇങ്ങനെ തിന്നെന്നാൽ വയറ്റിൽ വല്ല തോക്കേടും പിടിക്കുമെടീ." കുഞ്ഞാച്ചിയമ്മ മാങ്ങയുടെ ഒരു കോടാലിപ്പൂൾ റാഹേലിനു കൊടുത്തു.
“വല്യമ്മച്ചി എന്റെറെ വല്യമ്മച്ചിയാണല്ലോ." റാഹേൽ കൊഞ്ചി. വല്യമ്മത്തള്ള പല്ലില്ലാത്ത വായ്കൊണ്ട് ചിരിക്കുകയും മുഖത്ത് എണ്ണമില്ലാത്ത ചുളിവുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.
“ഈ പെണ്ണിന് ഇതേവരെ പിള്ളേരുകളി മാറീട്ടില്ലല്ലോ?" തറതി ചൊടിച്ചു. "ഓ, അതിനു ചേച്ചിക്കെന്താ നഷ്ടം?" “എന്നിട്ടു കേട്ടോ വല്യമ്മച്ചീ, അവിടത്തെ അവർക്കുണ്ടല്ലോ കൈയികിട്ടുന്നതു
മോടേങ്ങു കൊണ്ടെകൊടുക്കണമെന്നേയുള്ളൂ." തറതി തുടർന്നു: “ഇന്നാളുതന്നെ അവിടൊരു എരുമേ മേടിച്ചു. എന്നിട്ട് അവര് പറേവാ മോനോട്, എന്തിനാടാ ചെറുക്കാ ഇപ്പം ഇതിനെ മേടിച്ചെ, ഈ കാശില്ലാത്ത കാലത്ത്?"
"ഹും, അല്ല, കേക്കണേ കേട്ടോ, ഓരോ അവളുമാരുടെ കുന്നായ്മ." കുഞ്ഞാച്ചിത്തള്ള അഭിപ്രായപ്പെട്ടു.
"എന്റെ വല്യമ്മച്ചി, അവരുടെ കരിനാക്കിൻ്റെ ഊറ്റം ഏതാനുമുണ്ടോ! ആനപോലിരുന്ന ആ എരുമ. തേ നാലാംപക്കം എരുത്തിലിൽ
ചത്തുകെടക്കുന്നു."
"അയ്യോ കൊള്ളാം!"
“എന്നാ ഇതൊക്കെയാണേലും ഞാനൊരക്ഷരം മിണ്ടാൻ പോകത്തില്ല."
"ഓ എരുമേം കിരുമേം," റാഹേലിനു ആ സംഭാഷണം തീരെ പിടിച്ചില്ല:
"എന്റെ ചേച്ചീ, വെറുതെയെന്തിനാ ആ പാവപ്പെട്ട തള്ളേ ഇങ്ങനെ കുറ്റംപറേന്നത്?"
“ഹോ ഒരു പുണ്യവാളത്തി," തറതി പറഞ്ഞു: "അടുത്ത മാസത്തി നിന ക്കുമൊരമ്മായിയമ്മ ഒണ്ടാകുമെടീ. അന്നേര മറിയാം."
"ഈ ചേച്ചി കണിയാട്ടിയാണെന്നാ തോന്നുന്നെ. ആണോ വല്യമ്മച്ചീ?"
“നീ ഒന്നാമത് എന്നെ മല്ലിടാതെ മോളേ? വേണേ പോയി ഒരു മാങ്ങായുടെ
എടുത്തോ."
“എനിക്കു വേണ്ടപ്പാ ഈ ചേച്ചേടെ മാങ്ങാ."
"എടാ ചെറുക്കാ, എൻ്റെ മൊല നോവുന്നു. അമ്പോ." തറതി 87 / 157 കുഞ്ഞുമകനെ മുലകുടിയിൽനിന്നു പിടിച്ചു മാറ്റി. ചെറുക്കൻ 'മ എന്നു നിലവിളിയുമായി
“വാ മോനെ, കൊച്ചമ്മ എടുത്തോളാം." റാഹേൽ എണീറ്റ് ആ കുഞ്ഞിനെ വാങ്ങി.
റാഹേലിന്റെ തോളത്തേക്ക് ഇടിഞ്ഞുവീണ സാരി നേരെയാക്കിക്കൊണ്ട് തറതി
ചോദിച്ചു: "മോളേ, വേദോപദേശം എല്ലാം പഠിച്ചോ?"
"എന്തിനാ ചേച്ചീ?"
“എടീ, അച്ചൻ ചോദിക്കുമ്പോ മിഴ്‌ക്‌സ്യാന്നു നിക്കരുത്, ഞാൻ നേരത്തേ പറഞ്ഞേക്കാം."
"അച്ചൻ ചോദിക്കുമ്പം ഞാമ്പറയും ചേച്ചിക്ക് എല്ലാം അറിയാം, ചേച്ചിയോട് ചോദിച്ചുനോക്കാൻ." റാഹേൽ പറഞ്ഞു. കുഞ്ഞാച്ചിവല്യമ്മപോലും പൊട്ടിച്ചിരിച്ചുപോയി.
"എന്തോന്നാ പെമ്പിള്ളേരെ നിങ്ങളിത്ര കൊടഞ്ഞിട്ടു ചിരിക്കുന്നെ?" അടുക്കളയിൽനിന്ന് കാര്യസ്ഥി മറിയാമ്മ വിളിച്ചു ചോദിച്ചു.
"ന്റ്റമ്മച്ചി, ഇവളു പറേണ കേട്ടോമ്മേ," തറതി പറഞ്ഞു: "എടീ, പെണ്ണേ, ഇങ്ങോട്ട് നോക്ക്, നിൻ്റെ കല്യാണ..."
"എനിക്കൊന്നും കേക്കണ്ട. വാടാ മോനേ, ർർർർ രോരോരോ," റാഹേൽ കുഞ്ഞിനെയുംകൊണ്ടു മുറ്റത്തിറങ്ങി നടന്നു. അവളുടെ രോരോരോ വിളിയിൽ തറതിയുടെ പറച്ചിൽ കേൾക്കാതായി.
കുഞ്ഞിനെ തോളത്തു കയറ്റിയിരുത്തിക്കൊണ്ട് അവൾ പറമ്പിന്റെ അരികിലേക്കു നടന്നു. ഇന്നലത്തെ പയറിൻപൂക്കൾ മിക്കതും ഇന്നു കൊഴിഞ്ഞുപോകുകയും പുതിയ പൂക്കൾ വള്ളികളിൽ എത്തി നോക്കുകയും ചെയ്തു. ഒരു വണ്ണാത്തിപ്പുള്ള് പുറവേലിമേൽ നിഷ്കാമിയായ ഒരു മുനിയെപ്പോലെ ഇരുപ്പുണ്ട്.
അവൾ പതുക്കെ ആ വേലിക്കരികിൽക്കൂടെ നടന്നു. കൊച്ചാപ്പിച്ചേട്ടന്റെ
വീട്ടിൽ പുരകെട്ടാണ്. അന്തോനിയും പാവയും പുരപ്പുറത്തിരിക്കുന്നു.
കൊച്ചാപ്പിയും മാമ്മിയുമാണ് ഓല ചാണ്ടിക്കൊടുക്കുന്നത്. ചിരുതപ്പുലയി പഴയോലകൾ അടുക്കിയടുക്കി വയ്ക്കുന്നു. അമ്മിണി മുളങ്കമ്പുകൾ ചെത്തി സൂചിവാരി ഉണ്ടാക്കുകയാണ്.
മാമ്മിച്ചേടത്തിയുടെ ഓലചാണ്ടൽ കണ്ടിട്ടാവാം അന്തോനിയും പാവയും പൊട്ടിച്ചിരിക്കുന്നു. റാഹേലിൻ്റെ മുഖത്തും അവളറിയാതെതന്നെ ഒരു കൊച്ചുചിരി ഉണ്ടായി.
അപ്പുറത്ത് അങ്ങത്തേതിലെ ചാണ്ടിസാറും റാഹേലിൻ്റെ അപ്പനും തിണ്ണയിൽ ഇരുന്നുകൊണ്ട് എന്തോ സംസാരിക്കുന്നു. അവരുടെ അടുത്തു വാതിലിനുചേർന്ന് തെയ്യാമ്മ നിൽപ്പുണ്ട്.
രാജൻ അവന്റെ കൈസർപ്പട്ടിയെയും കൂട്ടിക്കൊണ്ടു പടിഞ്ഞാറെ കയ്യാലയരുകിൽക്കൂടി നടക്കുന്നു.
റാഹേൽ കുഞ്ഞിനെയുംകൊണ്ട് നടന്നുനടന്ന് ആ തേന്മാവിന്റെ ചോട്ടിലെത്തി. ആ പുല്ലിൻപുറത്തു ചവുട്ടിയപ്പോൾ അവൾക്കു രോമാഞ്ചമുണ്ടായി.
അവർ-അന്തോനിയും റാഹേലും-ഇന്നലത്തെ നിലാവുള്ള രാത്രിയിൽ ഇരുന്ന ആ പുൽപ്പുറത്ത് അവൾ ഇരുന്നു. കടലാവണക്കിൻ്റെ മഞ്ഞിച്ച കായ്കൾകൊണ്ട് അമ്മാനമാടി അവൾ കുഞ്ഞിനെ കളിപ്പിച്ചു. അവൾ പാടുന്ന മൂളിപ്പാട്ടുകേട്ടു പുൽക്കൊടികൾ തലചായ്ച്ചുനിന്നു.
ഒരാൾ അടുത്തുവന്നുനിന്നത് അവളറിഞ്ഞില്ല-രാജൻ. "റാഹേൽ!" അവൻ വിളിച്ചു. അവൾ തിരിഞ്ഞുനോക്കി. രാജൻ ചിരിച്ചു, റാഹേലും ചിരിച്ചു. അവൾ എണീക്കാൻ തുടങ്ങിയപ്പോൾ രാജൻ പറഞ്ഞു: "എണീക്കരുത്, അങ്ങനെ ഇരുന്നോണം." അവൻ അവൻ്റെ കൈയിലിരുന്ന ക്യാമറാ അവളുടെ നേർക്കു തിരിച്ചു. 'ക്ലിക്'
"ഇനി എണീക്കാമോ?" റാഹേൽ കുഞ്ഞിനെ എടുത്തുകൊണ്ട് എണീറ്റു.
അവൾ സാരി അതിന്റെ കണക്കിനു ശരിപ്പെടുത്തിയിട്ടു.
"അമ്പോ പേടിച്ചുപോയല്ലോ."
"ഇതേതാ ഈ കുഞ്ഞ്?"
ചേച്ചിടെ
പേരെന്താ
"മോൻ "
മോനോ? അതുകൊള്ളാം, നല്ല പേര്."
"എന്നാ, നല്ല പേരല്ലേ?"
“നല്ല പേര്, എൻ്റെ കൈയിൽ വരുമോ മോൻ!" രാജൻ അടുത്തു വന്നു. മോൻ
ആ പുതിയ മനുഷ്യനെ നോക്കിയിട്ട് റാഹേലിൻ്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു.
"ഓഹോ മോനെന്നോടു പെണക്കമാണോ?" രാജൻ പറഞ്ഞു: “റാഹേലിനു
പെണക്കമില്ലല്ലോ."
“എനിക്കാരോടും പെണക്കമില്ല." “എന്നാൽ എന്നോടു സ്നേഹമുണ്ടോ?"
"എനിക്കെല്ലാരോടും സ്നേഹമുണ്ട്.''
"അപ്പോൾ റാഹേൽ എന്നെ സ്നേഹിക്കുന്നു; അത് അറിഞ്ഞാൽ മതി; ഞാൻ ഭാഗ്യവാനായി. റാഹേലേ, പലനാളായി ഈ ചോദ്യം ചോദിക്കണമെന്നു ഞാൻ ആശിച്ചിരുന്നു. സമയമാകട്ടെ എന്നു വിചാരിച്ചു കാത്തിരിക്കുകയായിരുന്നു."
"ഞാൻ പറഞ്ഞല്ലോ എനിക്കെല്ലാരോടും സ്നേഹമാണെന്ന്." റാഹേൽ പറഞ്ഞു: "വാ നമുക്ക് വീട്ടിലേക്കു പോകാം."
"വരാം റാഹേൽ. ഇപ്പം വേണ്ടാ."
"അതെന്താ?"
“കാര്യമായിട്ടുതന്നെ ഞാൻ എൻ്റെ റാഹേലിൻ്റെ വീട്ടിൽ വന്നുകൊള്ളാം." അവൻ അവളുടെ അഴകുള്ള മുഖത്തേക്ക് ആശയോടുകൂടി നോക്കിയിട്ടു നടന്നു. "കൈസർ, കൈസർ." കൈസർ എങ്ങുനിന്നോ അവൻ്റെ അടുത്തെത്തി. അവർ- രാജനും കൈസറും - അപ്പുറത്തെ പറമ്പിൽ കയറി സോല്ലാസം നടന്നു മറഞ്ഞു.
റാഹേൽ ആ പുൽപ്പുറത്ത് വീണ്ടും ഇരുന്നു കടലാവണക്കിൻകായ്കൊണ്ട് അമ്മാനമാടി. പക്ഷേ, ആ കായ് താളത്തിനു നിന്നില്ല. അത് അവളുടെ കൈയിൽനിന്നു തെറിച്ചുപോയി. അവളുടെ ചിന്തകളുടെയും ബാലൻസ് തെറ്റുന്നതുപോലെ തോന്നി. രാജൻ എന്താണു പറഞ്ഞിട്ടു പോയത്? അവൻ അവളെ സ്നേഹിക്കുന്നുവെന്നോ? എന്തിന്? കാര്യമായിട്ടുതന്നെ അവളുടെ വീട്ടിലേക്കു വരാമെന്ന്? എന്തിന്? അവൾ അവൻ്റെ വീട്ടിൽ ചെന്നുകഴിഞ്ഞിട്ട്. എ ന്തിന്? അവന്റെ റാഹേലോ? കുരുക്കുവീണുകിടന്നിരുന്ന ചരടുകളുടെ അഗ്രങ്ങൾ തെളിഞ്ഞു കാണായി-അവളുടെ അപ്പൻ അങ്ങത്തേതിലെ ചാണ്ടി സാറിൻ്റെ ഒപ്പം ഇരുന്നു വർത്തമാനം പറയുന്നതും അപ്പനും അമ്മയും തമ്മിൽ അവൾ കേൾക്കാതെ കുശുകുശുക്കുന്നതും വീട്ടിലുണ്ടായ പരിഷ്കാരങ്ങളും ചേച്ചിയെ ബദ്ധപ്പെട്ടുചെന്നു വിളിച്ചുകൊണ്ടുവന്നതും മറ്റുള്ള ഒരുക്കങ്ങളുമെല്ലാം. രാജൻ അവളെ സ്നേഹിക്കുന്നുവെന്ന്! എന്തിന്? ആ എ ന്തിന് എന്ന മൂന്നക്ഷരം ചക്രവാളംതൊട്ടു ചക്രവാളംവരെ മുഴങ്ങുന്നതു പോലെ അവൾക്കുതോന്നി. അവൾ ഞടുങ്ങി.
അവൾ മോനെയും എടുത്തുകൊണ്ടു വീട്ടിലേക്കു നടന്നു. പുറവേലിമേൽ ഇരുന്നിരുന്ന വണ്ണാത്തിപ്പുള്ളു പറന്നുപൊയ്ക്കഴിഞ്ഞു. കിഴക്കേവീട്ടിലെ പുരയുടെ മുകളിൽ അന്തോനി ഒരു കുതിരപ്പടയാളിയെപ്പോലെ കാൽരണ്ടും ഇരുവശത്തേക്കും ഇട്ടുകൊണ്ട് ഇരിക്കുന്നു. അവൻ്റെ കൈയിൽ ചെറിയ കു ന്തംപോലെയുള്ള ഒരു സൂചിവാരിയുമുണ്ട്. മാമ്മിച്ചേടത്തി എത്തിക്കുത്തിനിന്നു പുരമുകളിലേക്കു ചാണ്ടിക്കൊടുത്ത ഓല രണ്ടായി മടങ്ങി കാറ്റത്തു പറന്നുപോയി. അമ്മിണി പാപ്പനെ ഉന്തി പുരപ്പുറത്തേക്കു കയറ്റുന്നു. അവളുടെ തലമുടി കെട്ടഴിഞ്ഞു പോകുന്നു. പാപ്പൻ ഒരു ഇടനിലക്കാരനെപ്പോലെ പുരപ്പുറത്തിന്റെ മധ്യത്തിലായി നില്ക്കുന്നു. കൊച്ചാപ്പിയും പാവയും കൂടി ചുഴി കോടി ശരിപ്പെടുത്തുന്നു.
റാഹേൽ നെടുവീർപ്പിട്ടു. പാടത്തെ കൈത്തോടിൻ്റെ ഒഴുക്കിലെ നേരിയ ഗുളു ഗുളുശബ്ദം അപ്പോഴും കേൾക്കാമായിരുന്നു.
അന്നു രാത്രിയിൽ കുഞ്ചെറിയാച്ചൻ്റെ വീട്ടിൽ അടിയും നിലവിളിയും കൂട്ടക്കരച്ചിലും ഉണ്ടായി. അങ്ങത്തേക്കാരുടെ വീട്ടിൽ നെല്ലുകുത്താൻ പോയ കുഞ്ഞാളിപ്പണിക്കത്തി - പാക്കരൻ്റെ അമ്മ - നന്നേ ഇരുട്ടിയാണ് വീട്ടിലേക്കു മടങ്ങിയത്. അവർ ഇരുട്ടത്തു ചൂട്ടു മിന്നിച്ച് എളുപ്പത്തിന് കുഞ്ചെറിയാച്ചന്റെ പറമ്പിൽക്കൂടി കയറിവരും വഴിക്കാണ് കരച്ചിലും ബഹളവും കേട്ടത്. പണിക്കത്തി മുറ്റത്തേക്കു കയറിച്ചെന്ന്. ചൂട്ടുകെടുത്തി മുറ്റത്തിന്റെ മൂലയ്ക്കുവച്ചിട്ട് തിണ്ണയുടെ അരികിലേക്കു നീങ്ങി ഉള്ളിലേക്കു നോക്കി: “അയ്യോ ഇതെന്നാകളിയാ! ഇവിടെ, മിണ്ടാട്ടോവില്ല ഉരിയാട്ടോവില്ല. മറിയാമ്മേ!
ശബ്ദമില്ല. വട്ടമേശയുടെ പുറത്ത് ഒരു റാന്തൽ പ്രകാശിക്കുന്നുണ്ട്. തിണ്ണയ്ക്കിട്ടിരിക്കുന്ന കട്ടിലിൻ്റെ മൂലയ്ക്കു ഭിത്തിയോടുചേർന്ന് കുഞ്ചെറിയാച്ചൻ താടിക്കു കൈയും കൊടുത്ത് അനങ്ങാതെ ഇരിക്കുന്നു. കുഞ്ചെറിയാച്ചന്റെ തലയ്ക്കു മുകളിൽ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടർ കാറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും ആടുന്നുണ്ട്. അകത്തേക്കുള്ള വാതിലിന്റെ പടിമേൽ മറിയാമ്മയും മിണ്ടാതെ അനങ്ങാതെ ഇരിക്കുന്നു. കുഞ്ഞാച്ചിവല്യമ്മ അകത്തേ മുറിയിൽക്കൂടി ഒരു തകരവിളക്കും കൈയിൽ പിടിച്ചുകൊണ്ട് നടക്കുന്നു. ജന്നലിൽക്കൂടിയുള്ള വെളിച്ചത്തിൽ കാണാം അകത്തെ മുറിയിൽ റാഹേൽ ഒരു മെത്തമേൽ കമിഴ്ന്നു കിടന്ന് ഏങ്ങലടിക്കുന്നത്. തറതിയെ കാണ്മാനേയില്ല.
“അയ്യോ ഇതെന്നാ ആരും ഒന്നും മിണ്ടാത്തെ? എന്നാപറ്റി?" കുഞ്ഞാളിക്കു പരിഭ്രമമായി.
“അതാരാ?" കുഞ്ഞാച്ചിത്തള്ള അകത്തുനിന്നു വിളിച്ചു ചോദിച്ചു.
"ഞാനാ, കുഞ്ഞാളി."
"എന്നാ കുഞ്ഞാളീ? എനിക്ക് കണ്ണു കാണാമ്മേലാ."
“കുഞ്ഞാച്ചിയമ്മ ഇങ്ങോട്ടൊന്നു വന്നേ; ഇതെന്നാ പറ്റി?"
കുഞ്ഞാച്ചിയമ്മ തകരവിളക്കുംകൊണ്ട് തിണ്ണയിലേക്കു വന്നു. “ആ, എനിക്കൊന്നും അറിയാമ്മേലാ. വല്ലച്ചാതീം ഇവിടേന്നു തലേം വലിച്ചോണ്ടു
പോയാമതിയാർന്നു."
"തർത്ത്യാമ്മ എന്ത്യേ?"
"തറത്ത്യാമ്മേം കിറത്ത്യാത്മം!- കെഴക്കുവറത്തെ എളം
തിണ്ണേലെങ്ങാണ്ടൊണ്ട്.''
"ന്റെ ബഹവാനെ, ഇതു നല്ലകളിയാണല്ലോ!"
കുഞ്ഞാളി കിഴക്കുവശത്തെ ഇളംതിണ്ണയിലേക്കു ചെന്നു. ഇരുട്ടത്ത് ഒരാൾ ഇരിക്കുന്നു.
"തർത്ത്യാമ്മേ!"
“എന്നാ കുഞ്ഞാളിപ്പണിക്കത്തീ?"
"ഇതെന്നാ ഇങ്ങനിരിക്കുന്നെ?"
"പിന്നെന്നാ ചാകണോ?"
“ഇതെന്നാ പറ്റി?"
“ആ പെണ്ണിനു കിറുക്ക്: അല്ലാണ്ടെന്നാ."
“ന്നതാ സതി?"
"സങ്കതി അവളെ കെട്ടിക്കേണ്ടാന്ന്." തറതി പറഞ്ഞു. "കുഞ്ഞാളിപ്പണിക്കത്തി അവിടിരിക്ക്." കുഞ്ഞാളിപ്പണിക്കത്തി മുറ്റത്തുതന്നെ ഇരുന്നു. ഇരുവർക്കും
മുഖം പരസ്‌പരം കാണാൻ പറ്റുന്നില്ല, ഇരുട്ടായതുകൊണ്ട്.
കേട്ടോ എന്റെ പണിക്കത്തി, അങ്ങത്തേതിലെ രാജൻ ഇല്ലേ- എന്തൊരു പൊന്നുംകൊടുത്തോരു ചെറുക്കനാ."
"പിന്നല്ലെ."
"അവന് ഞങ്ങളുടെ റാഹേലിനെ കെട്ടണമെന്നു പറഞ്ഞിരിക്കാ; അവരു വല്യ ആളുകളല്ലേ."
"പിന്നല്ലേ, കൊള്ളാം!"
“എന്നാ ഇക്കാര്യം ഇരുചെവി അറിയാതെ നടത്തണമെന്നും പറഞ്ഞാ ഇരിക്കുന്നെ, അവരുടെ കൂട്ടരൊക്കെ അറിഞ്ഞാ പോക്കണംകേടല്ലേ! അതുകൊണ്ടാ ആരോടും പറയാതിരുന്നെ."
“എന്നാ കേട്ടോ, കുഞ്ഞാളിപ്പണിക്കത്തി ആരോടും പറയരുത്."
"തർത്ത്യാമ്മ എന്നാ അങ്ങനെ പറേന്നെ? കുഞ്ഞാളിക്കു വയസ്സ് അമ്പത്തെട്ടായി. ഇതേവരെ കണ്ടോരൊടെ നൊണേം തുന്തുരീം പറേന്ന സൊബാവം ഈ കുഞ്ഞാളിക്കില്ല."
“എന്നിട്ട് കേട്ടോ, ഈ പെരേം കച്ചോടപ്പീടികേം എല്ലാം ആ രാജന്റെ ചക്രമാ,
അറ്യാമോ?"
"ൻ്റെ ദൈവമേ! കൊള്ളാം, ഉം."
“എന്നാ ഇനീം ഇത്രേയൊക്കെ ആയി; കല്യാണം എന്തിനാ സാമതിപ്പിക്കുന്നെ, പെട്ടെന്ന് നടത്തിക്കളയാവെന്ന് അവർ നിർപ്പന്തം."
"ഇപ്പോ എന്നാ റാഹേലമ്മയ്ക്കു തമ്മതോല്ലേ?"
"പണിക്കത്തി കേക്ക്; അച്ചായനും അമ്മച്ചീംകൂടെ വന്നാ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നെ. ഞാൻ വരത്തില്ലെന്നും വിചാരിച്ചാ ഇരുന്നെ. പിന്നെ രണ്ടുപേരുംകൂടെ വന്നു വിളിച്ചതല്ലേ. ന്നാ, ച്ചായനും അമ്മച്ചീം പറഞ്ഞിട്ടാ ഞാനവളോട് ഇക്കാര്യം പറഞ്ഞത്."
"എന്നിട്ട്?"
“എന്നിട്ടെന്നാ, ഞങ്ങള് അത്താഴോം ഉണ്ടേച്ച് തമാശും വർത്താനോംപറഞ്ഞോണ്ട് ഇരിക്കലേ ചെയ്‌തത്... ഞാമ്പറഞ്ഞ, റാഹേലേ, നിന്റെ കല്യാണം എല്ലാം ഒറച്ചെടി, അങ്ങത്തേതിലെ രാജനാ കെട്ടാമ്പോണത്. ന്റെ മോള് ഭാഗ്യോള്ളോളാ, എന്നൊക്കെ."
"20."
"അപ്പത്തേണ്ടടാ അവളു പറേവാ ന്നേപ്പം കെട്ടിക്കെണ്ടാന്ന്. എന്താ!"
"ഹും കേക്കണേ കേട്ടോ. യ്യോ! കൊള്ളാം."
“അന്നേരം ഞാമ്പറഞ്ഞു ൻ്റെ മണ്ടിപ്പെണ്ണേ, കല്യാണം വരുന്ന മാസത്തിലാ. അച്ചായനും അമ്മച്ചീം എല്ലാം തമ്മതിച്ചിരിക്കാണ്."
"അവളു പറേവാൻ്റെ മൊകത്തുനോക്കി ച്ചായനും അമ്മച്ചീം കേക്കെന്നൊരു അച്ചാർച്ചേമില്ലാതെ, എനിക്കിപ്പം അപ്പേർക്കു തമ്മതമില്ലെങ്കിലോന്ന്.
ഞാൻ പറഞ്ഞു. അതികം ഞെളിയാതെ പെണ്ണേ. നീ തമ്മതമില്ലാന്നു പറഞ്ഞാലൊന്നും നടപ്പിലാണ്. അവളു തേണ്ടടാ നെഞ്ചത്തടീം നൊലോളീം. എന്തോന്നാ ഇതിൻ്റെയൊക്കെ ചേഷം പറേന്നേ! അല്ല പണിക്കത്തിതന്നെ ഒന്നു പറഞ്ഞേ."
"തറത്ത്യാമ്മ ചുമ്മായിരി. അതൊക്കെ തമ്മതിക്കുമെന്നേ. ഇപ്പോഴത്തെ പെമ്പിള്ളേർക്കൊക്കെയൊള്ളതാ ഈ എടങ്ങട്. എൻ്റെ കുഞ്ഞുമാതവന്റെ മോള്, ആ പാട്ടുപടിക്കുന്ന പെണ്ണേ, ഇതുപോലാരുന്നു. പിന്നെ അങ്ങു തമ്മതിച്ചെന്നു കണ്ടോ. ത്രേ ഒള്ളോ സങ്കതി. എന്നാ ഞാമ്പോട്ടെ. ചൂട്ടൊന്നു കത്തിച്ചു കിട്ടീരുന്നെങ്കി."
"വല്യമ്മച്ചി ആ വെളക്കിങ്ങോട്ടു കാണിച്ചുകൊടുത്തേ. കാറ്റാ, കുഞ്ഞാളിപ്പണിക്കത്തി അങ്ങോട്ടുചെന്നു കത്തിച്ചോ."
കുഞ്ഞാളിപ്പണിക്കത്തി കുറ്റിച്ചൂട്ടു കത്തിച്ചുകൊണ്ടു വന്നവഴിയെ തിരിച്ചപ്പോഴും കുഞ്ചെറിയാച്ചനും മറിയാമ്മയും ആ ഇരുന്ന ഇരുപ്പിൽത്തന്നെ ഇരിക്കുന്നു. പാടത്തിൻകരയിലെ പേഴുമരത്തിൻ്റെ കൊമ്പിൽ ഒരു മൂങ്ങാ മൂളിക്കൊണ്ടിരുന്നു.