സന്ധ്യാപ്രാർത്ഥനയ്ക്കു ദേവാലയത്തിൽ മണിയടിച്ചു. ആ മണിനാദം വൃക്ഷങ്ങളുടെ മുകളിൽക്കൂടി ഒഴുകി കുന്നിൻചെരുവുകളിൽ മാറ്റൊലിക്കൊണ്ടു. തോളത്തു തൂമ്പായും പേറി കർഷകർ നാട്ടുവഴിയെ അപ്പോഴും പൊയ്ക്കൊണ്ടിരുന്നു. ഗ്രാമീണഭവനങ്ങളിൽ അന്തിത്തിരികൾ പ്രകാശിക്കുകയും കടവാവലുകൾ പടിഞ്ഞാറുനിന്നു കിഴക്കോട്ട് ഒറ്റയും പെട്ടയുമായി പറന്നുപോവുകയും ചെയ്തു.
അങ്ങത്തേതിലെ വീടിൻ്റെ മുമ്പിൽ വണ്ടിനിന്നു.
"അമ്മിണീ, ഞാനീ ട്രങ്കു കൊടുത്തേച്ചുവരാം."
"അവരെ വല്ലോരേം വിളിച്ചു കൊടുക്കിച്ചാച്ചാ. ഇച്ചാച്ചനിപ്പം ചൊമക്കാൻ പോണു." അമ്മിണിയുടെ അഭിമാനം അറിയിച്ചു.
"അവരു പ്രാർത്ഥിക്കയാണെന്നു തോന്നുന്നു."
അന്തോനി കാളകളെ പിടിച്ചുനിർത്തി: "ഞാൻ കൊണ്ടെക്കൊടുത്തേച്ചുവരാം, നിങ്ങളൊന്നേറ്റേ."
"യ്യൊ, നേരം ഒരുപാടായി. അമ്മച്ചി ഇന്നു വഴക്കൊണ്ടാക്കും നോക്കിക്കോ."
റാഹേൽ പറഞ്ഞു: "എന്നാ ഞങ്ങളു പൊയ്ക്കോട്ടേ?"
"പേടിയൊണ്ടോ?"
“പിന്നെ, ഞങ്ങളെ ഉമ്മാക്കി പിടിക്കും! വാ റാഹേലേ നമ്മക്കു പാം."
റാഹേലിന്റെയും അമ്മിണിയുടെയും കൈപിടിച്ച് അവൻ അവരെ
വണ്ടിയിൽനിന്ന് ഇറക്കി. അവർ അവരുടെ കൊച്ചു കൊട്ടകളും എടുത്തുകൊണ്ട്
വീട്ടിലേക്കു നടന്നു. ആ ഒരു വളവു തിരിഞ്ഞാൽ അവരുടെ വീടായി.
നാട്ടുവെളിച്ചം ഉണ്ടായിരുന്നു.
അന്തോനി ആ ഭാരമുള്ള ട്രങ്ക് തലയിൽ ചുമന്നുകൊണ്ടു ഗേറ്റുതുറന്ന് അകത്തു കയറി. ബംഗ്ലാവിൻ്റെ വാതിൽക്കൽ തൂങ്ങുന്ന ശരറാന്തലിൻ്റെ വെളിച്ചം അവന്റെ കാല്ക്കൽവരെ നീണ്ടിരുന്നു.
"വീട്ടുകാരേ, പട്ടി കടിക്കല്ലേ." അന്തോനി വിളിച്ചറിയിച്ചു. പണ്ടത്തെ
കടിയൻപട്ടികൾ രണ്ടും കാലഗതിപ്രാപിച്ചെങ്കിലും ഒരു പുതിയ ചെവിതള
ന്തൻപട്ടിയെ അവൻ അവിടെ കണ്ടിട്ടുണ്ട്. മര്യാദക്കാരനായ ആ ബൂർഷ്വാശുനകൻ ആരെയും കടിച്ചിട്ടുള്ളതായി അറിവില്ല. എങ്കിലും പട്ടി പട്ടിതന്നല്ലേ.
പെൻഷൻ പാർവ്വത്യകാരനായ ചാണ്ടിസാറും വീട്ടുകാരി തെയ്യാമ്മയും പ്രാർത്ഥിച്ചുകൊണ്ടിരിക്കയായിരുന്നു.
"ആരാ അത്?" തെയ്യാമ്മ പ്രാർത്ഥന നിറുത്തി. ചാണ്ടിസാർ വീണ്ടും പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
"ഞാനാ, അന്തോനി. ഇതാ രാജന്റെ പെട്ടി."
"രാജനെ എവിടെവച്ചുകണ്ടു മോനേ?"
"ബാൻഡിൽവച്ച്," അന്തോനി ട്രങ്കും ചുമന്നുകൊണ്ട് തിണ്ണയിലേക്കു കയറി. തെയ്യാമ്മയുടെ സഹായത്തോടുകൂടി അവൻ അതു ഭദ്രമായി താഴെവച്ചു.
“നീ മാമ്മീടെ മോനല്ലേ?"
അതേ
അന്തോനി?"
"അതെ."
"അമ്പടാ, നീയങ്ങു വളർന്നുപോയല്ലോ? മാമ്മിയെക്കണ്ടിട്ട് ഒരുപാടു നാളായി. കൊച്ചാപ്പിക്കിപ്പോഴും വള്ളമൂന്നുതന്നെയല്ലേ ജോലി?"
"അതേ."
"രാജൻ പുറകെ വരുന്നുണ്ടോ, കുഞ്ഞേ?"
"പുറകെ വന്നേക്കാമെന്നു പറഞ്ഞു." അന്തോനി പോകാൻ ഭാവിച്ചു. “വണ്ടി വഴിക്കു നില്ക്കുകാ. എന്നാൽ ഞാൻ..."
"പോകാൻ ദിറുതിയായോ?"
എന്താ?
“കുഞ്ഞ് ഈ ട്രങ്ക് എടുത്ത് ആ രാജൻ്റെ മുറീലോട്ട് ഒന്നു വച്ചാൽ... ആ
പാവക്കിടാത്തനെക്കണ്ടോ വഴിക്കെങ്ങാൻ? ദ്രോഹി! അവനെ ഇവിടെന്ന് അടിച്ചിറക്കാതെ ഒരു രക്ഷേമില്ല. മഹാ പെഴകെട്ട കിടാത്തൻ."
"അവനെ ഞാൻ ചന്തേൽവച്ചു കണ്ടു... എന്നാൽ ഇതൊന്നു പൊക്കിത്തന്നാൽ..." തെയ്യാമ്മ ഒരറ്റത്തുപിടിച്ചു ട്രങ്കുപൊക്കി വീണ്ടും അ ന്താനിയുടെ തലയിൽ വച്ചു.
“എടീ അന്നേ, ആ വിളക്കിങ്ങു കൊണ്ടുവന്നേ." തെയ്യാമ്മ വേലക്കാരിയെ
വിളിച്ചു. അന്ന ഒരു റാന്തൽവിളക്കുമായി വന്നു. “എടീ, ഇവനാ രാജൻ്റെ മുറിയൊന്നു കാണിച്ചു കൊടുക്ക്."
അന്ന റാന്തൽവിളക്കുമായി മുമ്പേ നടന്നു. അന്തോനി ഗോവണിപ്പടി ചവുട്ടി ബംഗ്ലാവിന്റെ രണ്ടാം നിലയിലെത്തി. അവിടെയാണ് രാജന്റെ മുറി. അന്ന ആ മുറിയുടെ കതകു തുറന്നു. അന്നയുടെ സഹായത്തോടുകൂടി അവൻ ആ ട്രങ്ക് മുറിയുടെ ഒരു കോണിൽ വച്ചു. വിശാലവും സുന്ദരവുമായ ഒരു മുറിയായിരുന്നു അത്. അതിന്റെ ജനാലകളിൽ പട്ടു യവനികകൾ തൂങ്ങിക്കിടക്കുന്നു. ഭിത്തികളിൽ ചില്ലിട്ട അനേകം പടങ്ങൾ തൂക്കപ്പെട്ടിരിക്കുന്നു. ഒരലമാരി നിറയെ പുസ്‌തകങ്ങൾ അടുക്കി വെച്ചിരിപ്പുണ്ട്. കൊതുകുവലയിട്ട ഒരു കട്ടിൽ, ഒരു കൊച്ചു മേശപ്പുറത്ത് റേഡിയോപ്പെട്ടി, പിന്നെ ഒരു വലിയ മേശ, നാലു കസേരകൾ.
അവൻ ആ ജനലിൽക്കൂടി വെളിയിലെ അന്ധകാരത്തിലേക്കു നോക്കി.
കാപ്പിച്ചെടികളിലും അങ്ങകലെ കയ്യാലയിറമ്പിൽ നില്ക്കുന്ന പഴയ
പറങ്കിമാവുകളിലും മിന്നാമിനുങ്ങുകൾ തങ്കത്തരികൾപോലെ മിന്നിക്കൊണ്ടിരുന്നു. അവൻ്റെ വീട്ടിലെ ഇറയത്തു മിന്നുന്ന ചെറിയ ഓട്ടുവിളക്കിൻ്റെ പാവപ്പെട്ട രശ്‌മികൾ ഓലച്ചെറ്റയുടെ അരികിൽ പതിഞ്ഞിരിക്കുന്നതു കണ്ടു. റാഹേലിൻ്റെ മുറ്റത്തുകൂടി ആരോ ഒരു വിളക്കുംകൊണ്ടു കിണറ്റിൻകരയിലേക്കു പോകുന്നു. അതാ വിളക്കു കെട്ടു. അന്ധകാരം,
"മാമ്മിച്ചേടത്തീടെ മോനല്ലേ?" അന്ന ചോദിക്കയാണ്. അന്തോനി തിരിഞ്ഞുനോക്കി. ഒരു പെൺകുട്ടി റാന്തൽവിളക്കുമായി അവന്റെ പുറകിൽ നിശ്ചലമായി നില്ക്കുന്നു എന്ന് അവനു ബോധമുണ്ടായി.
"അതേ, നീയെത്രനാളായി ഇവിടായിട്ട്?"
"മൂന്നു കൊല്ലമായി. നിങ്ങളാരുമെന്താ ഇങ്ങോട്ടൊക്കെ വരാത്തേ?" "ഓ , എന്തിനാ വരുന്നേ?"
അന്നയുടെ പിന്നാലെ അന്തോനി ഗോവണിപ്പടിയിറങ്ങി താഴത്തെ നിലയിലെത്തി.
“ചേടത്തീ, ഞാമ്പോവാ." അന്തോനി മുറ്റത്തേക്കിറങ്ങി. ചാണ്ടിസാർ പ്രാർത്ഥനകഴിഞ്ഞ് വരാന്തയിലെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ തലമുടി മുഴുവൻ നരച്ചിരുന്നു. ശരീരം നന്നേ ക്ഷീണിച്ചിരുന്നു.
"അവിടെ നിക്കെടാ കുഞ്ഞ," ചാണ്ടിസാർ പറഞ്ഞു. തെയ്യാമ്മ ഒരു
കടലാസുപൊതിയുമായി എത്തി.
“ഇന്നാ അന്തോനീ, ഇതു പിള്ളേർക്കു കൊടുത്തേക്ക്"
"നീ ഇങ്ങോട്ടൊക്കെ വരണം കേട്ടോ." ചാണ്ടിസാർ പറഞ്ഞു.
"630."
അന്തോനി ആ കടലാസുപൊതിയുമായി നടന്നു. ആ ചെവി തളന്തൻപട്ടി അവന്റെകൂടെയെത്തി.
"ഇവിടെ വാടാ കൈസറേ," അന്ന റാന്തലുമായി പട്ടിയുടെ പുറകെ എത്തി.
കൈസർ അന്തോനിയുടെ കാൽ മണപ്പിച്ചിട്ടു തിരിയെ നടന്നു.
അന്തോനിയുടെ പ്രിയപ്പെട്ട കാളകൾ അക്ഷമരായി കാത്തുനില്‌പുണ്ടായിരുന്നു. അവൻ വണ്ടിയിൽ ചാടിക്കയറി. വണ്ടിച്ചക്രങ്ങൾ ഉരുണ്ടു.
അന്തോനി മൂളിപ്പാട്ടു പാടി. അങ്ങത്തേതിലെ മനുഷ്യർ- തെയ്യാമ്മയും രാജനും ചാണ്ടിസാറും അവർ ചീത്തമനുഷ്യരല്ല. ആ രാജനും അവനും തമ്മിൽ കൊച്ചുന്നാളിൽ കയ്യാലത്തൊണ്ടിൽ വച്ചു വഴക്കുണ്ടാക്കിയതും രാജന്റെ തലയ്ക്ക് അവൻ കല്ലെടുത്തെറിഞ്ഞതും അതിനുമുമ്പ് തോട്ടിലെ കലക്കം അവന്റെ ദേഹത്തു തെറിപ്പിച്ചതും ആ വീട്ടുകാരും മാമ്മിയും തമ്മിൽ പിണങ്ങിയതും എല്ലാം അവൻ ഓർത്തു. പരിഭവങ്ങളെയും പിണക്കങ്ങളെയും തുടച്ചുമാറ്റിക്കൊണ്ട് കാലം കടന്നുപോയി. ഇന്നു രാജൻ മര്യാദക്കാരനായിരിക്കുന്നു! അതുപോലെതന്നെ തെയ്യാമ്മയും ചാണ്ടിസാറും. അവൻ അങ്ങോട്ടു വല്ലപ്പോഴുമൊക്കെ ചെല്ലണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. എന്തിനായിരിക്കാം? വലിയ ധനികരായ അവരുടെ സ്നേഹം സമ്പാദിക്കുന്നതു തീർച്ചയായും നല്ലതുതന്നെ.
ആ വേലക്കാരി അന്ന-അവൾ ഏതാണോ ആവോ? അവളെ അവൻ മുമ്പെവിടെയോവച്ചു കണ്ടിട്ടുണ്ട്.
അവൻ ആ കടലാസുപൊതിയെടുത്തു. വിരൽകൊണ്ട് അവൻ ആ പൊതി ഒന്നു പരിശോധിച്ചു. അത് ബിസ്‌കറ്റുകളാണെന്നു മനസ്സിലായി. അവൻ അതിൽ ഒരെണ്ണം എടുത്തു തിന്നു. നല്ല മധുരമുള്ള സാധനം.
അവൻ കുഞ്ചെറിയാച്ചേട്ടൻ്റെ വീട്ടിലെത്തി. കാളകളെ അഴിച്ച് എരുത്തിലിൽ കെട്ടി. കുഞ്ചെറിയാച്ചേട്ടൻ തിണ്ണയ്ക്കിരുപ്പുണ്ടായിരുന്നു. മറിയാച്ചേടത്തി സ്വഭർത്താവിന്റെ കാലിൽ കുഴമ്പു പുരട്ടിക്കൊണ്ടിരുന്നു. ആ കുഴമ്പിന്റെ മണം
രാത്രിയിലെ വായുവിലെങ്ങും പരന്നിരുന്നു-അസഹ്യമായ ഒരു മണം.
അവൻ മടിക്കുത്തിൽനിന്ന് അഞ്ചുരൂപാ എട്ടണ എടുത്തു കുഞ്ചെറിയാച്ചേട്ടന്റെ കൈയിലേക്കു നീട്ടി. കാളകൾക്കു പുല്ലും പിണ്ണാക്കും അവന്റെ കാപ്പിച്ചെലവും കഴിഞ്ഞ് അന്നു കിട്ടിയ കൂലിയാണ് ആ തുക. അതിൽനിന്നു രണ്ടുരൂപാ അയാൾ തിരിയെ അന്തോനിക്കു കൊടുത്തു. അതവൻ്റെ ദിവസക്കൂലിയാണ്. "നാളെ ആ പീടികക്കാരന് ചരക്കിറക്കണമെന്നു പറഞ്ഞേച്ചു പോയി." കുഞ്ചെറിയാച്ചേട്ടൻ അറിയിച്ചു.
"രാവിലെ പോണം, കേട്ടോ."
"С."
“മോനേ, കാപ്പിയനത്തിയതു കാണും. കുടിച്ചിട്ടുപോ." മറിയച്ചേടത്തി പറഞ്ഞു: "ആ പെണ്ണു കിണറ്റിൻകരയിലേക്കു പോയിരിക്വാ, നീ അകത്തോട്ടുകേറി ഊറ്റിക്കുടിച്ചോ."
"ഓ, എനിക്കിപ്പം വേണ്ട ചേടത്തി." അന്തോനി അവൻ്റെ വീട്ടിലേക്കു നടന്നു.
റാഹേൽ കുളിയും കഴിഞ്ഞ് ഒരു മൺകുടത്തിൽ വെള്ളവുമായി വരികയായിരുന്നു.
“എന്നാ, ഇത്രേം താമസിച്ചെ?" റാഹേൽ ചോദിച്ചു.
"ട്രങ്കു കൊണ്ടുക്കൊടുത്തു. ആ പെണ്ണുമ്പിള്ളയ്ക്ക് എന്നെ വലിയ കാര്യമായി; ആ സാറിനും. വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചു. അങ്ങനെ-"
“ഇന്ന് അമ്മച്ചി എന്നെ എന്തെല്ലാം പറഞ്ഞെന്നോ!"
"ഉം?
താമസിച്ചു വന്നതിന്."
“അമ്മിണി ഉണ്ടായിരുന്നു കൂടെ, വണ്ടിയിലാണു വന്നത് എന്നു പറഞ്ഞില്ലേ?"
“പറഞ്ഞു."
എന്നിട്ട്
"കാളവണ്ടിയേക്കേറി രാത്രി പാട്ടുംപാടി വന്നെന്നും മനുഷേരു പോക്കണംകേടു പറേന്നെന്നും ഒക്കെ."
"ഓ, സാരമില്ല."
"ഉം, സാരമില്ല. പിന്നെ അമ്മച്ചി പാത്തുവച്ചിരുന്ന ഒരു രൂപാ ഞാനെടുത്തെന്നു വേറൊരു കേസ്! എന്നുവേണ്ട പൂക്കാറു തന്നെ."
"എന്തിനാ രൂപായെടുത്തത്?"
“അമ്മച്ചിയോടു പറേല്ലേ!"
“അമ്മിണിക്കു ചന്തയ്ക്കു പോകാൻ ചക്രമില്ലാരുന്നു; അതിന് "
"ഒരു രൂപായുടെ കേസല്ലേയുള്ളൂ?"
"പിന്നേം ഏതാണ്ടൊക്കെ കൊഴപ്പം ഉണ്ടായെന്നാ തോന്നുന്നെ.
എനിക്കൊന്നും അറിയാമ്മേല."
"നീ ഈ കുടവും ചുമന്നുകൊണ്ട് ഇങ്ങനെ നിന്നാലോ! തോളു നോവത്തില്ലേ?"
"നോവത്തില്ല; ഞാൻ പോണു."
കിഴക്കേ കുന്നിൻ്റെ തുഞ്ചത്ത് എത്തിനോക്കിയ ശരച്ചന്ദ്രൻ്റെ മഞ്ഞുപോലുള്ള മങ്ങിയ വെളിച്ചം കുപ്പച്ചെടികളുടെ പച്ചത്തലപ്പുകളിൽ പ്രതിഫലിച്ചുതുടങ്ങി. അങ്ങത്തേതിലെ കൈസർപട്ടി കുരയ്ക്കുന്നു. രാജൻ വന്നതായിരിക്കാം. "ഇവിടെ വാടാ കൈസറേ!" ആ നേരിയ സ്വരം! അത് അന്നയുടേതാണ്. ചോതൻപുലയൻ്റെ തറയിൽ ആരോ സംസാരിക്കുന്നു. തെമ്മാടിയായ പാവക്കിടാത്തന്റെ്റെ വരവായിരിക്കണം ആ ഉച്ചത്തിലുള്ള സംസാരത്തിനു കാരണം. അവനിത്ര ചട്ടമ്പിയാകാൻ കാരണം? മേലൂട്ടുകാരെ കണ്ടാൽ അവൻ തലക്കെട്ട് എടുത്തുമാറ്റുകയില്ലത്രേ. ചിലരെ അവൻ 'കൊച്ചമ്പ്രാൻ' എന്നു വിളിക്കാറില്ലത്രേ, എന്തുകൊണ്ടോ രാജന് ആ പുലയയുവാവിനോട് സ്നേഹമാണ്. ഒരുപക്ഷേ, അതുകൊണ്ടായിരിക്കാം അവൻ തണ്ടുകാരനായത്. അമ്പിളിക്കല ആ ശിവക്ഷേത്രത്തിൻ്റെ മുമ്പിലേക്കു നീങ്ങി നിൽക്കുകയും വയസ്സുചെന്ന പറങ്കിമാവുകളുടെ ചില്ലകൾ ശബ്‌ദമുണ്ടാക്കാതെ ചിരിക്കുകയും ചെയ്തു. അന്തോനിക്കും ഉണ്ട് ഒരു കൊച്ചുപറങ്കിമാവ്. അത് അവനേക്കാൾ ഉയർന്നിട്ടുണ്ട്.
അവൻ ആ കൊച്ചുകപ്പൽമാവിൻ്റെ ഒരില അലക്ഷ്യമായി പറിച്ചു കടിച്ചുപിടിച്ചുകൊണ്ട് മുറ്റത്തെത്തി. അവന്റെ അമ്മ ഇളയകുഞ്ഞിനെ-ലില്ലിയെ കുളിപ്പിക്കുന്നു. ഇറയത്ത് ഓട്ടുവിളക്കിന്റെ അടുത്തിരുന്ന് അവൻ്റെ ഏഴുവയസ്സുള്ള അനുജൻ പാപ്പൻ, 'അറബിയും അവന്റെ കുതിരയും' എന്ന പാഠം വായിക്കുന്നു.
അമ്മിണി അടുക്കളയിൽ അടുപ്പിൻചുവട്ടിലിരുന്ന് തീയൂതുകയാണ്. അത്താഴം ഇത്ര താമസിച്ചുപോവാൻ കാരണം? തീച്ചൂടുകൊണ്ട് അമ്മിണിയുടെ മുഖം നന്നേ ചുവന്നിരുന്നു. അമ്മിണിയെ കെട്ടിച്ചയയ്ക്കുക എന്നൊരു പുതിയ പ്രശ്നം ആ കൊച്ചുവീട്ടിൽ കുറേശ്ശ കുറേശ്ശ തെളിഞ്ഞുവന്നിരുന്നു. തന്റെ പെങ്ങളെ, ദുരിതം എന്തെന്നറിയാത്ത ഒരു വീട്ടിൽ കെട്ടിച്ചയയ്ക്കണം എന്നത് അന്തോനിയുടെ ഹൃദയത്തിൽ ഭദ്രമായി സൂക്ഷിക്കപ്പെടുന്ന ഒരഭിലാഷമാണ്. ലില്ലിയെ എടുത്ത് ഇറയത്തു കൊണ്ടുവന്നു നിർത്തിയശേഷം മാമ്മി അവളെ ഒന്നുകൂടി തുവർത്തുകയാണ്. അമ്മയുടെ തൊട്ടടുത്തു ചെന്നുനിന്നു അന്തോനി. അന്തോനിയുടെ സമീപത്തുനിന്നപ്പോൾ മാമ്മി ഒരു കൊച്ചുകുഞ്ഞാണെന്നു തോന്നി. അത്രകണ്ടു കിളരം വെച്ചിട്ടുണ്ട് അന്തോനിക്ക്. കടഞ്ഞെടുത്തതുപോലുള്ള കൈകാലുകളും വിരിഞ്ഞ മാർവ്വിടവും അഴകുള്ള ആ മുഖവും ഓട്ടുവിളക്കിൻ്റെ വെളിച്ചത്തിൽ മാമ്മി കണ്ടപ്പോൾ അവളുടെ മാതൃഹൃദയം അഭിമാനംകൊണ്ടു തുടിച്ചു. ആ മകനെ മുൻനിർത്തിക്കൊണ്ടു ലോകത്തെ മുഴുവൻ വെല്ലുവിളിക്കാമെന്ന് അവൾക്കുതോന്നി. “ഇന്നും കൂലിയൊന്നും കിട്ടിയില്ലേ?"
“അതെന്താമ്മേ, അങ്ങനെ ചോദിക്കുന്നേ?" അമ്മയുടെ സ്വരത്തിലെ അർത്ഥമെന്തെന്ന് അവന് ഒരു പിടിയും കിട്ടിയില്ല. അവൻ ലില്ലിയെ വാങ്ങി അവളുടെ കൈയിൽ ആ ബിസ്‌കറ്റുപൊതി കൊടുത്തു. ഒരു കണ്ണാലെ പാപ്പൻ അതുകണ്ടു. അവൻ ഓടിയെത്തി. "അവനൂടെ കൊടുക്കൂ മോളേ." അന്തോനി ലില്ലിയെ തിണ്ണയിലിരുത്തി. പാപ്പനും ലില്ലിയും കൂടി ഒരു ചെറിയ വടംവലി നടത്തി. മദ്ധ്യസ്ഥയായി അമ്മിണിയെത്തി. "അങ്ങത്തേതിലെ തെയ്യാമ്മച്ചേടത്തി തന്നതാ." അന്തോനി പറഞ്ഞു. "നീയെന്തിനാ അവിടെക്കേറിയെ?"
"ആ രാജന്റെ ഒരു ട്രങ്കുപെട്ടിയുണ്ടായിരുന്നു. വണ്ടിയിൽ തന്നയച്ചതാ.
അതുകൊണ്ടുചെന്നു കൊടുത്തു."
എന്നിട്ട്?
അവർക്കെന്നെ എന്തുകാര്യമായിരുന്നെന്നോ?"
എന്നിട്ട്?
അമ്മിണി, അത്താഴമായോടീ?"
"ചോറുവാർത്തു."
“അമ്മച്ചിയെന്നാമ്മേ അങ്ങനെ ചോദിച്ചേ?"
എങ്ങനെ?
കൂലികിട്ടോന്ന്?"
“പിന്നെപ്പറയാം; നീ പോയി കുളിച്ചിട്ടുവാ."
അന്തോനി കുളിക്കാൻ പോയപ്പോൾ അമ്മിണി പറഞ്ഞു: “ഇച്ചാച്ചനോട് അതു പണ്ടമ്മേ. എന്തിനാ വെറുതെ... അമ്മച്ചിക്കു വേണോമ്മേ ബിസ്ക്‌കറ്റ്?"
"നീയാ പാത്രങ്ങളെല്ലാം ഒന്നു കഴുകിക്കേ."
അമ്മിണി ബിസ്‌കറ്റു കറുമുറെ ചവച്ചുകൊണ്ടു പിഞ്ഞാണങ്ങൾ കഴുകി.
"ടും-കിലിം!" ഒരു കുടുവൻപിഞ്ഞാണത്തിൻ്റെ മരണമണി നാദമായിരുന്നു അത്.
"പൊട്ടിച്ചോടീ, പൊട്ടിച്ചോ! അമ്മായിയമ്മേടെ തല്ലു കൊള്ളുമ്പഴേ നീ പഠിക്കൂ, പൊട്ടിച്ചോ. ദിവസംതോറും പിഞ്ഞാണം പൊട്ടിക്കാൻ, എന്നതിന്റെ കുറ്റമാ നെഷേദീ!"
"എന്റെ കൈയീന്നു തെന്നിപ്പോയതാമ്മേ."
“അതേടീ, എടീ കൂലിവേലക്കാരൻ്റെ സന്തതി അതനുസരിച്ചു വേണം ജീവിക്കാൻ. നെഗളം അധികമാകരുതു പെണ്ണേ."
"ഞാനെന്നാ നെഗളമാമ്മേ കാണിച്ചത്? ഈ അമ്മച്ചിക്കിന്നെന്നതാ?" ചോറുണ്ടുകൊണ്ടിരിക്കുമ്പോൾ അന്തോനി ചോദിച്ചു: “പറഞ്ഞമ്മേ, കേൾക്കട്ടെ."
“നീ ജോലി ചെയ്‌തിട്ടല്ലേ കാശു മേടിക്കുന്നത്? അതോ, നീ അവരുടെ
വാല്യക്കാരനാണോ?"
"ആരുടെ?"
"നിന്റെ അമ്മായിയമ്മയാകാൻ ഞെളിഞ്ഞിരിക്കുന്ന അവടെ."
“അമ്മച്ചിയൊന്നു ചുമ്മാതിരിക്കമ്മേ!" ലില്ലിയെ തോളത്തിട്ട് ഉറക്കുന്ന അമ്മിണി പറഞ്ഞു. പാപ്പൻ ഉറക്കം പിടിച്ചുകഴിഞ്ഞു. അന്തോനിയുടെ അടുത്തു കുരണ്ടിപ്പുറത്തിരിക്കുകയാണ് മാമ്മി.
"അല്ല, ഞാൻ അറിയാഞ്ഞു ചോദിക്കവാ; നീയൊരാണല്ലേ? നിനക്കു വേറെ പെണ്ണുകിട്ടുകേലേ?"
"അമ്മേ, ഒന്നു മിണ്ടാതിരിക്കമ്മേ!" അമ്മിണി നിലത്തു തൊഴിച്ചു.
"ഉം, എന്നിട്ട്?"
"എൻ്റേടാ ഞാനിന്ന് ഒരുനാഴി അരിക്ക് അവടങ്ങുചെന്നു. നാളെ റേഷൻവാങ്ങിക്കുമ്പം കൊടുക്കാന്നും പറഞ്ഞു. 'ഇവിടരിയില്ല!' അവളെന്റെ മൊകത്തുനോക്കി പറഞ്ഞന്നേ. ഒരു വീഞ്ഞപ്പെട്ടിനിറച്ച് അരി ഇരിക്കുന്നതു കണ്ടച്ചാ ഞാൻ ചോദിച്ചത്. അവടെ ഒരു ഭാവോം പൊണ്ണക്കാര്യോം! പിന്നെ ഞാൻ ചെന്ന് ആ ചിരുതപ്പുലക്കള്ളിയോട് ഇരുനാഴി അരി വായ്‌പ വാങ്ങിച്ചു. എൻ്റെ വിധി, അല്ലാണ്ട് എന്തു പറയാനാ! അപ്പനുമൊണ്ട് മോനുമൊണ്ട്
ഉദ്യോഗത്തിന്. വീട്ടിൽ പട്ടിണി മിച്ചോം." അന്തോനി അവൻ്റെ ചോറുംപിഞ്ഞാണത്തിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. വെളുത്ത ചോറിനകത്തു നിന്ന് ഒരു കറുത്തചോറ് അവൻ തിരക്കി എടുത്തു. അതെടുക്കുന്നതിന് എന്തോ വലിയ ആലോചനയുടെ ആവശ്യമുണ്ടെന്നു തോന്നും അവൻ്റെ ഇരുപ്പുകണ്ടാൽ. അടുത്തിരിക്കുന്ന തകരവിളക്കിന്റെ തീനാളത്തെയും അന്തോനിയുടെ നെറ്റിയിലേക്ക് ഉരുണ്ടുവീണ ചുരുണ്ട മുടിയെയും പിടിച്ച് കുലുക്കിക്കൊണ്ട് ആ മുറിക്കുള്ളിലൂടെ ഒരു കാറ്റു കടന്നുപോയി.