കുഞ്ചെറിയാച്ചന്റെ വീടിൻ്റെ മുറ്റത്തു ചിക്കുപായിൽ കറുത്തിട്ട്യാരൻനെല്ല് ഉണക്കാനിട്ടിരിക്കുന്നു. ഈർക്കിലിയുടെ അഗ്രത്തിൽ ചുവന്ന വറ്റൽമുളകു കോർത്ത് ആ നെല്ലുപായുടെ നാലുമൂലയ്ക്കും നാട്ടിനിർത്തിയിട്ടുണ്ട്, നെല്ലിനു ഗാട്ടുനില്ക്കുന്ന പോലീസുകാരെപ്പോലെ. ഒരു പഴയ കുടത്തുണിയുടെ അംശവും ഒരു കാട്ടുകമ്പിന്മേൽ അതിനടുത്തു സ്ഥാപിക്കപ്പെട്ടിരിക്കുന്നു. നെല്ലു കൊത്തിത്തിന്നാൻ വരുന്ന പറവകൾക്ക് അപകടസൂചന നല്‌കുന്ന ഭീകരപതാകപോലെ. ഇതെല്ലാമായിട്ടും കന്നം തിരിവുപിടിച്ച കോഴികളും മഹാതസ്‌കരരും തെണ്ടികളുമായ കാക്കകളും കുഞ്ഞാച്ചിവല്യമ്മയെ കണക്കിലേറെ ശല്യപ്പെടുത്തുന്നുണ്ട്. അവർ ഏതാനും കല്ലിൻകഷണങ്ങളുമായി തിണ്ണയിൽ കാത്തിരിക്കുകയാണ്.
കിഴക്കെ ആകാശത്തിൻ്റെ പകുതിവഴിയും സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്ന പകലോനെ ഉരുമ്മി ഉരുമ്മിപ്പോകുന്ന വെള്ള മേഘങ്ങൾ കൂടക്കൂടെ ആ നെല്ലിൻപായിൽ നിഴലുകൾ പതിപ്പിക്കുന്നു.
കാക്കകളെയും കോഴികളെയും എറിഞ്ഞെറിഞ്ഞു വല്യമ്മയുടെ മുതുകിച്ച കൈയുടെ ഉരം നോവുന്നുണ്ട്. കുഞ്ഞാച്ചിവല്യമ്മ നെല്ലിൻപായുടെ ഉള്ളിലേക്കു കയറി വലത്തേ കാലിന്റെ
ഉപ്പൂറ്റി നെൽമണിയുടെ മുകളിൽ ഉറപ്പിച്ചുകൊണ്ട് ഒരുവട്ടം കുറങ്ങി. ഉപ്പുറ്റിയുടെ അടിയിലുണ്ടായിരുന്ന നെല്ലുകൾ ഞെരിഞ്ഞു. ഉമികൾ വേർപെട്ടു. അവർ ഒരു അരിമണിയെടുത്തു കൊറിച്ചുനോക്കി. കുറച്ച് ഉണക്കുകൂടിയുണ്ട്. അവർ കുനിഞ്ഞുനിന്നു രണ്ടുകൈകളും നീട്ടി ആ നെല്ല് ഒന്നുകൂടി മറിച്ചു ചിക്കി. 'അവളുമാർക്കു ചുമ്മാ പെരക്കാത്തു മാതേമ്മ ചമഞ്ഞ് ഇരുന്നാൽപോരേ.' കുഞ്ഞാച്ചിവല്യമ്മ തന്നത്താൻ പിറുപിറുത്തു. വാസ്‌തവത്തിൽ നട്ടുച്ചയ്ക്കലത്തെ എരിവെയിലിൽ ആ മുതുക്കിത്തള്ള ഈ പാടെല്ലാം പെടുന്നത് കണ്ടിട്ടും മനസ്സലിവു തോന്നാത്ത ആ 'തരകസ്യാത്തി'കളെ സമ്മതിക്കണം.
മറിയാമ്മയും കുഞ്ചെറിയാച്ചനും ഉടുത്തൊരുങ്ങി എങ്ങോ യാത്രയ്ക്കൊരുങ്ങുകയാണ്. “അമ്മച്ചി, ഞങ്ങളു പോയേച്ചു വരട്ടമ്മേ!" മറിയാമ്മ ഇളംതിണ്ണയിലേക്ക് ഇറങ്ങിനിന്നുകൊണ്ട് ചോദിച്ചു. കുഞ്ചെറിയാച്ചനു വെറ്റമുറുക്കാൻ എടുത്തു കൊടുക്കുകയാണ് റാഹേൽ. "പോവ്വോ വരോ എന്താന്നുവെച്ചാച്ചെയ്യ്." കുഞ്ഞാച്ചിയമ്മ നെല്ലുംപായിൽനിന്നു നടുവുനിവർത്തിയിട്ടില്ല.
റാഹേലിന്റെ ചേടത്തിയായ തറതിയെ വിളിച്ചുകൊണ്ടു വരണം; റാഹേലിന്റെ കല്യാണത്തിനുള്ള സമയം എല്ലാം അടുത്തു; ഇനി താമസിപ്പിക്കാൻ പാടില്ല; എന്നെല്ലാം മറിയാമ്മ അവളുടെ അമ്മയോടു നേരത്തേ പറഞ്ഞിട്ടുള്ളതാണ്. കല്യാണവീട്ടിൽ എന്തെല്ലാം കാര്യങ്ങൾ അന്വേഷിക്കാനുണ്ടാവും. അതുകൊണ്ടാണു തറതിയെ നേരത്തേതന്നെ കൊണ്ടുവരണമെന്നു കുഞ്ചെറിയാച്ചനും മറിയാമ്മയുംകൂടി തീരുമാനിച്ചത്. തറതിയെ വിളിക്കാൻ മറിയാമ്മയോ കുഞ്ചെറിയാച്ചനോ ആരെങ്കിലും ഒരാൾ പോയാൽ മതിയായിരുന്നു. പക്ഷേ, രണ്ടു പേരുംകൂടി ചെന്നാൽത്തന്നെ തറതി വരുമോ എന്ന കാര്യം സംശയമാണ്. അതിനു തക്കതായ കാരണമുണ്ടുതാനും. എ എന്നാൽ പെരുന്നാളിൻ്റെ അന്നു തറതിയും മറിയാമ്മയും തമ്മിൽ ഒന്നു പിണങ്ങി. റാഹേലിനു വാങ്ങിച്ചുകൊടുത്ത ജാതിയിലുള്ള ഒരു നേരിയത് അവൾക്കും വേണമെന്നു തറതി ആവശ്യപ്പെട്ടു. "റാഹേലിന്റെ ഒപ്പം നീ ഞെളിഞ്ഞാൽ വല്ല പലോം ഒണ്ടോ പെണ്ണേ?" എന്നു മറിയാമ്മ പറഞ്ഞു. മറിയാമ്മ ഇത്രയും പറഞ്ഞപ്പോഴേക്കും തറതിയുടെ മുഖം കരുവാളിച്ചു. "എല്ലാം റാഹേലിനുതന്നെ കൊടുത്തോ, എന്നെ നിങ്ങളു പെറ്റതല്ലല്ലോ? ഞാൻ വെള്ളപ്പൊക്കത്തിന് ഒഴുകിവന്നതല്ലേ? എൻ്റെ കർത്താവേ! ഈ നിന്ദാവർത്താനം കേൾക്കാൻ ഇടയായല്ലോ." അവൾ നെഞ്ചത്തു തന്നത്താൻ രണ്ടിടി, മറിയാമ്മ മിഴിച്ചുനിന്നുപോയി. "ഇനീം ഈ ബവനത്തു ഞാൻ കാലുകുത്തുകേല, നോക്കിക്കോ? നിങ്ങളും മോളുംകൂടെ തന്നെ പൊറുത്തോ. നെഗളം ദൈവംതമ്പുരാൻ ഒരുകാലത്തും പൊറുക്കത്തില്ല." തറതി ഇറങ്ങിപ്പൊയ്ക്കളഞ്ഞു. മറിയാമ്മയും റാഹേലും പുറകെ ചെന്നു സാഹസം പറഞ്ഞിട്ടും അവൾ തിരിച്ചുവന്നില്ല. സംഗതി ഇങ്ങനെയിരിക്കുന്നതുകൊണ്ടാണ് കുഞ്ചെറിയാച്ചനും മറിയാമ്മയും കൂടെ തറതിയെ വിളിച്ചുകൊണ്ടുവരുവാൻ പോകുന്നത്. കുഞ്ചെറിയാച്ചനു ശകലം നേരമുണ്ടായിട്ടല്ല. കല്യാണം വന്നു മൂക്കിന്റെ അറ്റത്തായ സ്ഥിതിക്ക് അവളെ വിളിച്ചു വരുത്താതിരിക്കുവാൻ തരവുമില്ല. അതുതന്നെയല്ല, റാഹേൽ വല്ല എടങ്ങേടും ഉണ്ടാക്കിയാൽ അവളെ പറഞ്ഞു വഴക്കുന്നതിനു തറതിക്കു വശമുണ്ട്. തറതിയെ തൃപ്തിപ്പെടുത്താൻ ഒന്നാംതരം ഒരു നേരിയതും കച്ചമുറിയും വട്ടത്തിലുള്ള ഒരുടിൻ നിറയെ മിഠായിയും- എല്ലാകൂടി ഒരു പൊതിയാക്കി കുഞ്ചെറിയാച്ചൻ കൊണ്ടുപോകുന്നുണ്ട്. തറതിയെ വിളച്ചുകൊണ്ടുവരുവാൻ അവർ പോകുന്നു എന്നല്ലാതെ മറ്റൊന്നും
റാഹേലിന് അറിഞ്ഞുകൂടാ. കുഞ്ചെറിയാച്ചനും മറിയാമ്മയും ഇറങ്ങിക്കഴിഞ്ഞു. വേലിയുടെ അരികുവരെ റാഹേൽ അവരെ അനുഗമിച്ചു. "എപ്പം വരുമമ്മേ?" റാഹേൽ ചോദിച്ചു.
മോളേ, ഒരു രാത്രിയെങ്കിലും അവടെ വീട്ടിൽ താമസിച്ചില്ലേ അവക്കെന്നാ തോന്നും. ഒന്നാമത് അവൾ കലമ്പി കെറീച്ചിരിക്കാ. നാളെ ഉച്ചയ്ക്കുമുമ്പ്.'' "ങും. എനിക്കു പേടിയാ ഒറ്റയ്ക്കുകെടക്കാൻ."
"നമ്മളു കേട്ടോ ഇവളു പറേന്നെ?" മറിയാമ്മ സ്വഭർത്താവിനെ അറിയിച്ചു. "ഉം "
"ഇവക്കു രാത്രീൽ ഒറ്റയ്ക്കു പേടിയാണെന്ന്.''
"വല്യമ്മച്ചി ഒണ്ടല്ലോ മോളേ."
ഉം, വല്യമ്മച്ചി ഒറക്കംപിടിച്ചാപ്പിന്നെ തല്ലിക്കൊന്നാ അറിയത്തില്ല.''
“ "നമ്മുടെ വീട്ടിൽ പിശാചുക്കളൊന്നും കേറത്തില്ല മോളേ. മോള് അന്തോനീസ്
പുണ്യവാളനോടു പ്രാർത്ഥിച്ചോണം. പിശാചുക്കളെ ഓടിക്കുന്ന പുണ്യവാളനാ."
മറിയാമ്മ ഗുണദോഷിച്ചു: "എന്നാ മോളു പൊയ്ക്കോ." കുഞ്ചെറിയാച്ചനും മറിയാമ്മയും ഇടത്തൊണ്ടിലിറങ്ങി നടന്ന് അപ്രത്യക്ഷരായി. റാഹേൽ തിരിച്ചു വീട്ടിലെത്തി. ഉച്ചയ്ക്കലത്തെ ഭക്ഷണം കഴിഞ്ഞ് റാഹേൽ അവളുടെ മുറിയിൽ പോയിരുന്നു. കുഞ്ഞാച്ചിയമ്മ അയൽപക്കത്തെ നാണിയെയും കുഞ്ഞാളിപ്പണിക്കത്തിയെയും വിളിച്ചുകൊണ്ടുവന്നു. നെല്ലുകുത്തിക്കുവാൻ. അടുക്കളയിൽ നാണി നെല്ലുകുത്തുകയും കുഞ്ഞാളിപ്പണിക്കത്തി പേറ്റുകയും കുഞ്ഞാച്ചിവല്യമ്മ അടുത്തു കുരണ്ടിപ്പുറത്തിരുന്നു പുരാണങ്ങൾ പറയുകയും ചെയ്തു. മുറത്തിലിട്ട് അരിപേറ്റുന്ന 'പ്പച്ചി, പ്പച്ചി' ശബ്ദവും ഉരലിൽ താളം തെറ്റാതെ ഉലക്കവീഴുമ്പോഴുള്ള 'ക്നോ' 'ക്നോ' സ്വരവും മുറികളിലെല്ലാം പ്രതിദ്ധ്വനിച്ചുകൊണ്ടിരുന്നു. അവയുടെ ഇടയ്ക്കു കുഞ്ഞാച്ചിവല്യമ്മയുടെ പല്ലില്ലാത്ത വർത്തമാനം ലയിച്ചു തീരെ കേൾക്കാൻ വയ്യാതെയായി. എങ്കിലും റാഹേലിന്റെ വെളുത്ത പിടച്ചിക്കോഴി നമസ്തേന്ന് മുട്ടയിടുവാൻ പോകുന്നു എന്നു വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചറിയിച്ചുകൊണ്ട് തട്ടിൻപുറത്തും കട്ടിലുകളിലും പെട്ടിപ്പുറങ്ങളിലും എല്ലാം ജൈത്രയാത്ര ആരംഭിച്ചിരിക്കയാണ്. റാഹേൽ അവളുടെ മെത്തമേൽ കിടന്നു. വെയിലിൻ്റെ ചൂടിൽകൂടി നീന്തിനി ന്തി വസന്തപുഷ്പങ്ങളുടെ സൗരഭ്യത്തെ കൈയിൽ അടുക്കിപ്പിടിച്ചുകൊണ്ട് ഒരു കൊച്ചുകാറ്റു ജന്നലിൽക്കൂടി കടന്നുവന്നു റാഹേലിൻ്റെ പൂപോലത്തെ മേനിയിൽ ചുംബിച്ചു.
ജന്നലിന്റെ അഴികളിൽക്കൂടി അവൾ അശ്രദ്ധമായി വെളിയിലേക്കുനോക്കി. വേലിയുടെ മുകളിൽ പയറിൻവള്ളികൾ അങ്ങനെ പൂത്തുനില്ക്കുന്നു. ആ വേലിക്കപ്പുറത്ത് അവളുടെ ഹൃദയേശ്വരൻ പള്ളികൊള്ളുന്ന ശ്രീകോവിലാണ്. അന്തോനിയുടെ വീട്. ആ വീടിൻ്റെ പര്യത്ത് അമ്മിണിനിന്നു തുണിയലക്കുന്ന ശബ്ദമല്ലേ ആ കേൾക്കുന്നത്. അവളുടെ പ്രിയപ്പെട്ട അമ്മിണി! അവളെ കണ്ടിട്ട് എത്രനാളായി!
റാഹേൽ എണീറ്റു. അടുക്കളയിൽ വല്യമ്മച്ചിയും നെല്ലു കുത്തുകാരും “വർത്ത്വാന'ത്തിൽ ലയിച്ചിരിക്കുകയാണ്.
ആരുമാരും കാണാതെ വീടിൻ്റെ പുറകുവശത്തുകൂടി റാഹേൽ ആ വേലിക്കരികിലേക്കു നടന്നു. ഒരു വേലിപ്പത്തൽ ചെതുക്കിച്ചു നിന്നിരുന്നു. ആ പത്തൽ റാഹേലിൻ്റെ മൃദുവായ കാലിൻ്റെ സ്‌പർശനത്തിൽ നിലംപറ്റെ വീണു. അവൾ ആ വേലിയുടെ വിടവിൽക്കൂടി അപ്പുറത്തേക്കു നുഴഞ്ഞുകടന്നു. ഒരു പയറിൻവള്ളി അവളുടെ തോളത്തുപിടിച്ചു പുറകോട്ടു വലിച്ചു. പയറിൻവള്ളിയും റാഹേലും തമ്മിലുണ്ടായ യുദ്ധത്തിൽ റാഹേലിന്റെ പൊന്നുപോലുള്ള കൈവണ്ണയിൽ പോറലുണ്ടായി. ചുമന്ന മഷികൊണ്ട് ഏതോ അദ്ധ്യപകൻ വരച്ച വര പോലെ ആ പാട് അവളുടെ കൈയിൽ തെളിഞ്ഞുനിന്നു.
അനേകമാസങ്ങളായി അവൾ പരിശുദ്ധമായ ആ മണ്ണിൽ കാൽകുത്തിയിട്ട്.
അവൾ നിത്യവും അന്തോനിയോടുകൂടി ഓടിച്ചാടി നടന്നിട്ടുള്ള ആ മണ്ണ്.
അന്തോനിയുടെ വീടിൻ്റെ പര്യത്തുനിൽക്കുന്ന കൊച്ചു പറങ്കിമാവിലെ
ചോരപ്പഴങ്ങൾ റാഹേലിനെ നോക്കി ചിരിക്കുന്നതുപോലെ തോന്നി. "അന്തോനി." മാടത്ത വിളിച്ചറിയിച്ചു. ആ ശബ്‌ദം കേട്ടപ്പോൾ റാഹേലിന്റെ മെയ്യിൽ കുളിരുകോരിയിട്ടു. മലയിൽ വേലയ്ക്കു പോയിരിക്കുകയാണ് അ ന്താനി; കൊച്ചാപ്പിച്ചേട്ടൻ വള്ളമൂന്നാനും; പിള്ളേർ പള്ളിക്കൂടത്തിലും. മുട്ടറ്റമെത്തുന്ന കുറിയോണ്ടുടത്ത്, കീറിയ ചട്ടയും ഇട്ട് അമ്മിണി തുണി
അലക്കുകയാണ്. സോപ്പിൻ്റെ വെളുത്ത പത അവളുടെ നെറ്റിയിലും തോളത്തും
പതിഞ്ഞിട്ടുണ്ട്.
റാഹേൽ അടുത്തുവന്നു.
അമ്മിണി റാഹേലിൻ്റെ മുഖത്തേക്കു ക്ഷണനേരം സൂക്ഷിച്ചു നോക്കി. ലോകത്തിൽവച്ച് ഏറ്റവും പരിശുദ്ധമായ ഒരു പുഞ്ചിരി റാഹേലിന്റെ ചെമന്ന അധരങ്ങളിൽ കാണായി. ആ സഖികളുടെ മിഴികളെ പെട്ടെന്ന് അശ്രുബിന്ദുക്കൾ മൂടി. അണക്കെട്ടു പൊട്ടി. അവർ പരസ്‌പരം കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മിണിയുടെ മുഖത്തെ സോപ്പുവെള്ളത്തിൽ കണ്ണുനീർത്തുള്ളികൾ കൂട്ടു ചേർന്നു. ആ പുങ്കവിളിൽ റാഹേൽ ചുംബിക്കയും പതറിക്കിടന്ന തലമുടിയെ ഒതുക്കിവയ്ക്കുകയും ചെയ്തു.
"അമ്മിണി! നീ എന്നോടു കെറീച്ചാണോ?"
"എന്തിന്?"
“അമ്മച്ചിയെന്തേ?"
“അമ്മച്ചി ചന്തയ്ക്കുപോയി. റാഹേൽ എങ്കിലും ഞങ്ങളെയെല്ലാം
മറന്നുകളഞ്ഞല്ലോ!"
"ദൈവം അറിയട്ടെ." റാഹേലിൻ്റെ കണ്‌ഠം ഇടറി. ആ കൂട്ടുകാരികൾ വീണ്ടും കൂട്ടുകാരികളായി. പെണ്ണുങ്ങളുടെ ഹൃദയത്തിനു കട്ടിയില്ല; പെട്ടെന്ന്
അലിഞ്ഞുപോകും.
അവർ ആ പറങ്കിമാവിൻ്റെ ചുവട്ടിൽ ഇരുന്നു. സൂര്യൻ പടിഞ്ഞാറോട്ടു
ചായുകയായിരുന്നു. അവർക്കുതമ്മിൽ ആയിരത്തൊന്നു കാര്യങ്ങൾ പറയാനുണ്ടായിരുന്നു. അവർ വളരെനേരം ആ മരച്ചുവട്ടിൽ ഇരുന്നു
വർത്തമാനം പറഞ്ഞു.
"റാഹേലേ!" വല്യമ്മച്ചി നീട്ടിവിളിക്കുന്ന ശബ്‌ദം അവർ കേട്ടു.
റാഹേൽ എണീറ്റു.
“അമ്മിണി, ഈ മാമ്പഴത്തിൽ ഒന്ന് എനിക്കു തരത്തില്ലേ?"
"തരാം. അച്ചാച്ചൻ വരുമ്പം പറയാം; തരും."
“അമ്മിണി മറന്നുപോകും."
"."
“അമ്മിണി എന്നോടു ഇനീം കെറീക്കുമോ?"
"ഒരിക്കലും?"
"ഒരിക്കലും!"
റാഹേൽ വീണ്ടും വേലിയുടെ പഴുതിൽക്കൂടെ കടന്നു ചെന്നപ്പോൾ വല്യമ്മച്ചി തെക്കേ കയ്യാലപ്പുറത്തുനിന്നു റാഹേലിനെ വിളിക്കുകയാണ്. പാവം വല്യമ്മച്ചി!
റാഹേലിന്റെ ഹൃദയത്തിൽനിന്ന് എന്തോ ഒരു ഭാരം നീങ്ങിയതുപോലെ
തോന്നി.
അവൾ അവിടെ വന്നിരുന്നു എന്ന വിവരം അന്തോനിയെ അമ്മിണി അറിയിക്കാതിരിക്കില്ല. അപ്പനും അമ്മയും അന്നു രാത്രിയിൽ വീട്ടിൽ കാണുകയില്ല. അന്തോനിയെ സ്വൈരമായും സ്വതന്ത്രമായും ഒന്നു കാണണം. എത്ര നാളുകളായി അവർ തമ്മിൽ സംസാരിച്ചിട്ട് അവൻ വരുമോ?
ശബ്ദപൂർണ്ണമായിരുന്ന പകൽ പ്രശാന്തമായി രാത്രിക്കു കീഴടങ്ങി. വല്യമ്മച്ചി റാഹേലിനെ വിളിച്ചു. അവർ അത്താഴം കഴിച്ചു. കുഞ്ഞാച്ചിയമ്മയ്ക്കു നന്നേ ക്ഷീണമുണ്ടായിരുന്നു. പാവം അന്നു രണ്ടാളിന്റെ പണിയെടുത്തിരുന്നു. ആ വൃദ്ധനേത്രങ്ങൾ ഉറക്കത്തിനു തയ്യാറായിരുന്നു. എങ്കിലും സകല പുണ്യവാന്മാരുടെയും പ്രാർത്ഥനകൾ ചൊല്ലിക്കഴിഞ്ഞാണ് അവർ കിടന്നത്. റാഹേലും വല്യമ്മയുടെ അടുത്തു മുട്ടുകുത്തിനിന്ന് എരിവോടുകൂടി
പ്രാർത്ഥിച്ചു.
വല്യമ്മ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു കിടന്നു; അവർ പെട്ടെന്ന് ഉറക്കംപിടിച്ചു. എന്നാൽ റാഹേലിന് ഉറക്കം വന്നില്ല. അവൾ എണീറ്റു. ശബ്ദമുണ്ടാക്കാതെ കിഴക്കേ വരാന്തയുടെ മൂലയ്ക്ക് അവൾ ചെന്നുനിന്നു. വെള്ളപ്പട്ടുപോലുള്ള മേഘങ്ങളുടെ നടുക്കു പൂർണ്ണചന്ദ്രൻ നിന്നിരുന്നു. വസന്ത കാലമായിരുന്നു. ചെടികളായ ചെടികളെല്ലാം പൂത്തുനിന്നിരുന്നു. അന്തരീക്ഷത്തിലെങ്ങും പൂക്കളുടെ മാദകസൗരഭ്യം തുളുമ്പുന്നുണ്ട്. കുളുർകാറ്റിന്റെ പരിരംഭണം അവളെ കോൾ മയിർക്കൊള്ളിച്ചു.
അന്തോനി വരുമോ?
അവൾ വേലിക്കപ്പുറത്തേക്കു കണ്ണോടിച്ചു. പതുക്കെപ്പതുക്കെ കയ്യാലപ്പുറത്ത്
ഒരു നിഴൽരൂപം കാണായി. അത് അന്തോനിയായിരിക്കും. റാഹേലിൻ്റെ ഹൃദയം തുടിച്ചു.
വേലിയുടെ വിടവിൽക്കൂടി ഒരാൾ നുഴഞ്ഞ് ഇപ്പുറത്തേക്കു വരുന്നത് അവൾ കണ്ടു. അത് അന്തോനിയായിരിക്കും. റാഹേലിൻ്റെ ഹൃദയം തുടിച്ചു.
അവൻ അടുത്തുവന്നു.
"റാഹേൽ!" അവൻ മന്ത്രിച്ചു.
മരങ്ങളുടെ തണൽപറ്റി അവൾ അവന്റെ അടുത്തുനിന്നു.
റാഹേൽ മുറ്റത്തേക്കിറങ്ങി.
"ഇതെന്താ കൈയിൽ?"
"മാമ്പഴം"
"എനിക്കല്ലേ?"
"എനിക്കും എൻ്റെ റാഹേലിനും."
അവർ വ്യക്ഷങ്ങളുടെ നിഴലിൽക്കൂടി നടന്നു. തേന്മാവിനെ കെട്ടിപ്പിടിച്ചുകൊണ്ടു നിന്നിരുന്ന മുല്ലവള്ളിയിലെ പൂമൊട്ടുകൾ എല്ലാം വിടർന്നു. അവർ ആ മാഞ്ചോട്ടിലെ തണുത്ത പുൽപ്പുറത്ത് ഇരുന്നു. വൃക്ഷച്ചില്ലികളുടെ ഇടയിൽക്കൂടി ഊർന്നിറങ്ങുന്ന നറുമ്പാൽപോലത്തെ പൂനിലാവ് അവരുടെ മുഖങ്ങളിൽ വെള്ളപ്പുള്ളികൾ ചാർത്തി. "ഇതെന്റെ കൊച്ചുപറങ്കിമാവിലെ ആദ്യത്തെ പഴമാണ്." അന്തോനി അവൻ കൊണ്ടുവന്നിരുന്ന ചോരക്കുടംപോലത്തെ പറങ്കിപ്പഴം രണ്ടായിപ്പകുത്തു.
തേൻപോലുള്ള അതിൻ്റെ നീർത്തുള്ളികൾ നിലത്തെ പുൽക്കൊടികളിൽ
പതിഞ്ഞു.
“സാരിയേൽ വീഴരുത്; ഇതിൻ്റെ നീരിനു കറയുണ്ട്." അന്തോനി പറഞ്ഞു. “ഹ്യദയത്തിന്റെ കറകളെ ഇതിൻ്റെ നീരു കഴുകിക്കളയും." "പണ്ടു മാമ്പഴത്തിനുവേണ്ടി നമ്മൾ തടിയൻകറിയായോടും രാജനോടും വഴക്കടിച്ചത് ഓർക്കുന്നുണ്ടോ?"
"അക്കാലങ്ങളിൽ ഞാൻ കുഴിച്ചിട്ട പറങ്കിയണ്ടി കിളുർത്തു വളർന്നു മരമായി, പലപ്രാവശ്യം പുഷ്പിച്ചു. എങ്കിലും ആ പൂക്കളെല്ലാം പൊഴിഞ്ഞുപോയി. ഇക്കൊല്ലം പൂത്ത പൂക്കളിൽ ചിലതു കായ്ച്ചു. അവയിൽ ആദ്യത്തേതാണിത്." മാമ്പഴത്തിന്റെ പകുതി അവൻ റാഹേലിനു കൊടുത്തു. അവർ രണ്ടുപേരും മാമ്പഴം തിന്നു. ആ മാമ്പഴത്തിൻ്റെ നീരിനു പഞ്ചാമ്യതത്തേക്കാൾ മാധുര്യമുണ്ടെന്ന് അവർക്കു തോന്നി. അതിൻ്റെ മധുരനീരു റാഹേലിന്റെ
ഹൃദയത്തെ കുളിർപ്പിച്ചു. അവളുടെ അധരങ്ങൾ വിടർന്നു. മുല്ലവള്ളികളിലെ പൂക്കളുടെ വെളുത്ത ഇതളുകൾ പാതിരാക്കാറ്റത്ത് അടർന്ന് അവരുടെ ദേഹത്തു വീണു, പൂനിലാവിൻ്റെ അംശങ്ങൾമാതിരി.
തേനൂറുന്ന പാതിരാപ്പൂക്കൾ പിന്നെയും പിന്നെയും വിടർന്നു. അങ്ങകലെ മുണ്ടകപ്പാടത്തിന്റെ വക്ഷസ്സിലുടെ 'ഗുളുഗുളു' ശബ്ദത്തോടെ കൈത്തോട് ഒഴുകിക്കൊണ്ടിരുന്നു. വേനലിൻ്റെ കൊടും വെയിൽ ആ ഗ്രാമീണകല്ലോലിനിയെ വരട്ടാതിരുന്നെങ്കിൽ! കൊടുങ്കാറ്റത്ത് ആ മുല്ലവള്ളി തേന്മാവിന്റെ പിടിവിട്ട് നിലംപതിക്കാതിരുന്നെങ്കിൽ!
"എൻ്റെ റാഹേൽ എന്നും ഭാഗ്യവതിയായിരിക്കണം." അന്തോനി പറഞ്ഞു. റാഹേലിന്റെ മോഹനമായ വക്ഷസ്സിൻ്റെ മദ്ധ്യത്തിൽ പതിഞ്ഞുകിടക്കുന്ന സ്വർണ്ണമാലയുടെ പതക്കത്തെ ആയാസമായി പരിശോധിച്ചുകൊണ്ട് അവൻ തുടർന്നു: "ഞാൻ വെറും കൂലിവേലക്കാരനാണ്. എന്നെച്ചൊല്ലി റാഹേൽ ദുഃഖിക്കരുത്. റാഹേൽ ധനികനായ ഒരാളിൻ്റെ ഭാര്യയാകുന്നെങ്കിൽ ഞാൻ വ്യസനിക്കയില്ല. ഞാൻ വിദൂരതയിൽനിന്ന് എൻ്റെ റാഹേലിനെ കണ്ടുകൊള്ളാം. എന്റെ മരണംവരെ ഞാൻ അങ്ങനെ ജീവിക്കും..."
"ഇങ്ങനെ കഠിനമായ വാക്കുകൾ പറയരുത്." റാഫേലിന്റെ കണ്ണുകൾ നിറയുന്നത് നിലാവെളിച്ചത്തിൽ അന്തോനിക്കു കാണാമായിരുന്നു.
"ഞാൻ ഒരുകാലത്തും മറ്റൊരാളുടെ ഭാര്യയാകയില്ല. എനിക്കൊരു ഹൃദയമേ ഉള്ളു. അത് എന്റെ അന്തോനിക്കായി ഞാൻ കാഴ്‌ചവച്ചിരിക്കുകയാണ്. അത് മറ്റൊരാൾക്കും അവകാശപ്പെടാനുള്ളതല്ല; ഒരിക്കലും ഒരിക്കലും."
"എന്നാ പക്ഷേ?"
"റാഹേലിന്റെ അപ്പനും അമ്മയും സമ്മതിച്ചില്ലെങ്കിലോ?"
"അവർ സമ്മതിക്കും. ഞാൻ ദുഃഖിക്കണമെന്ന് അവർ ആശിക്കയില്ല."
"എന്തോ!"
“ഒന്നും സംശയിക്കണ്ട."
"എനിക്കു സംശയമില്ല."
“എന്നാൽ എന്റെ കണ്ണുകളിലേക്കുനോക്കി ഒന്നു ചിരിക്കൂ.''
"മതിയോ?"
"പോരാ. കൊച്ചുന്നാളിലെന്നപോലെ അതാ അങ്ങനെ." ലോലങ്ങളായ മേഘപ്പട്ടുകളിൽനിന്നകന്ന് പൗർണ്ണമിച്ചന്ദ്രബിംബം നീലാകാശത്തിൽ പടിഞ്ഞാറോട്ടു മാറിനിന്നു. റാഹേലിനെ പറങ്കിമരച്ചില്ലികളിലിരുന്ന് കാക്കത്തമ്പുരാട്ടികൾ വിളിച്ചുണർത്തി. അ ന്ത്യയാമിനിയുടെ നിശ്ശബ്‌ദതയിൽ പടിഞ്ഞാറെ ചക്രവാളത്തിന്റെ മടിയിൽ ചന്ദ്രൻ തളർന്നുകിടന്നിരുന്നു.
കുഞ്ഞാച്ചിവല്യമ്മ എണ്ണീറ്റു പ്രാർത്ഥനകൾ ആരംഭിച്ചിരിക്കുന്നു. റാഹേൽ ശബ്ദമുണ്ടാക്കാതെ വീട്ടുനുള്ളിലേക്കു കയറിച്ചെന്നു. അവൾ വല്യമ്മയുടെ അടുത്തു മുട്ടുകുത്തി പ്രാർത്ഥനയിൽ പങ്കുകൊണ്ടു.
നേരം വെളുത്തില്ല. ആ മലയിലെ ശിവക്ഷേത്രത്തിൻ്റെ ചൊവ്വിനു കിഴക്കേ ആകാശത്തിൽ പെരുമീൻ ഉദിച്ചിരുന്നു. എങ്കിലും കിഴക്കു വെള്ളക്കാൽ
വല്യമ്മ എണീറ്റു മുറ്റം തൂക്കുന്നതിനായി ആരംഭിച്ചു.
"നേരം വെളുക്കട്ടെ വല്യമ്മച്ചീ." റാഹേൽ പറഞ്ഞു.
"വെട്ടം വീണു മോളേ."
"അതു നിലാവെളിച്ചമാമ്മച്ചീ."
"ആയിക്കോട്ടെ. നീ വേണേൽ പോയിക്കെടന്നോ." മുറ്റത്ത് ഈർക്കിലിച്ചൂലിന്റെ 'കരോ പുരോ' ശബ്ദ്‌ദം റാഹേലിൻ്റെ ചെവികളിൽ പതിഞ്ഞുകൊണ്ടിരുന്നു. ആ ശബ്ദം ക്രമേണ നിലച്ചു. അവൾ ഉറക്കംപിടിച്ചു. ജീവനുള്ള പൊൻകിനാവിൻ്റെ ബാക്കി അവളുടെ സുഖനിദ്രയ്ക്കു തോഴനിന്നിരുന്നു.
നേരം നന്നേ പുലർന്നാണ് റാഹേൽ എണീറ്റത്. എന്നിട്ടും ഉറക്കം അവളുടെ അഴകുള്ള കൺപീലികളിൽ തങ്ങിനിന്നിരുന്നു.
അവൾ കണ്ണുതിരുമ്മി ജന്നലിൽക്കൂടി കിഴക്കോട്ടുനോക്കി. ഇന്നലെ രാത്രിയിലത്തെ ആകാശം എത്ര മനോഹരമായിരുന്നു. ഇന്നോ? അതാ, കിഴക്കെല്ലാം കാർമേഘം മൂടിയിരിക്കുന്നു. ആ കാർമേഘങ്ങളുടെ ഉള്ളിലെങ്ങാൻ വല്ല കൊടുങ്കാറ്റും ഒളിച്ചിരിപ്പുണ്ടോ?