അക്രൂരർക്കൊട്ടുമിക്രൂരത രുചിരതയല്ലെന്നു ഗോപീജനാനാ - മൊക്കേ കൂടുമ്പൊഴുണ്ടായ് മറകളുപനിഷൽഗീതമെല്ലാമതത്രേ അക്കാളിന്ദീജലത്തിൽ പ്രണയവിവശനായ് തന്നെയും ശേഷനേയും ഭക്തന്നമ്പോടു കാണിച്ചഥ മഥുപുരിയിൽ ചെന്നതും കൈതൊഴുന്നേൻ(80)
വസ്ത്രങ്ങൾ കന്മഷമലക്കിയലക്കി നൽകും സൽകർമ്മമാണ്ട രജകന്നു നിമേഷമാത്രം തൃക്കൈയ്യുകൊണ്ടടി കൊടുത്തവനുള്ള പാപം ചിക്കെന്നുപോക്കിയെഴുനെള്ളിയതും തൊഴുന്നേൻ(81)
ചങ്ങാതിമാർ പലരുമായൊരുമിച്ചു നല്ലോ - രങ്ങാടിപുക്കു തെരുവൂടെ നടക്കുമപ്പോൾ മങ്ങാതെ വസ്ത്രകുസുമാദികളങ്ങുമിങ്ങും സമ്മാനമാണ്ട് ഭഗവാനിത കൈതൊഴുന്നേൻ(82)
അംഗം കുന്നോരു ദാസീമലിവൊടവൾ കൊടുത്തംഗരാഗപ്രസാദാ - ലംഗം നേരാക്കിയപ്പോളവളുമഴകുകണ്ടംഗജഭ്രാന്തി പൂണ്ടാൾ മങ്ങാതേ മന്മഥക്കുത്തിനു പുരമൊരുനാളങ്ങു ചെന്നിട്ടനേകം മംഗല്യം കൈവളർത്തീടിന ഭുവനപതേ! കൃഷ്ണ തുഭ്യം നമോസ്തു(83)
ചൊല്ലേറും കൊലകൊമ്പനാം കുവലയാപീഡത്തൊടെത്തുന്നതും മല്ലന്മാരൊടു നേരിടുന്നതുമുടൻ കൈവല്യമേകുന്നതും മെല്ലേ മാതുലനെപ്പിടിച്ചു സഹസാ കൈകൊണ്ടു കൊല്ലുന്നതും കല്യാണം ജനനിക്കു നൽകിയതുമെൻ ഗോവിന്ദ! കൈകൂപ്പിനേൻ(84)
താനേ തന്നെയൊരോന്നു കണ്ടു ജനകന്നമ്മയ്ക്കുമുണ്ടായ് വിഭോ! കണ്ണൻ കേവലനെന്നു തത്ര പിതരൌ ഭക്ത്യാ പുകഴ്ത്തീടിനാർ സൌന്ദര്യാദികൾ വാസഭൂമി തിരുമൈപോരാഞ്ഞുഴന്നീടുമ- ക്കണ്ണൻ കാർമുകിൽവർണ്ണനേ മനസി പോന്നാവിർഭവിക്കേണമേ(85)
വൈകുന്നേരം ഗുരുസ്ത്രീ ജനവചനമുപാകർണ്യ താനും കുചേലൻ മാഴ്കാതേ ഭാഗ്യവാനങ്ങവരിരുവരുമായിന്ധനത്തിന്നു പോയാർ പെയ്യും പേമാരിയെല്ലാം മുടിയിൽ വിറകുമായേറ്റു കയ്യും പിടിച്ചി - ട്ടയ്യോ കഷ്ടം! പ്രഭാതത്തൊളമടവിയിലേ നിന്നതും കൈതൊഴുന്നേൻ(86)
യാചിച്ചവർക്കവരവർക്കു സമസ്ത പാപം മോചിച്ചു തൽക്ഷണമതേ പറയേണ്ടതുള്ളു പൂജിച്ചുവെച്ച കുലവില്ലുമൊടിച്ചു മെല്ലെ മോദിച്ചുപോന്നു മരുവീടിനതും തൊഴുന്നേൻ(87)
മാനിക്കുമ്പോൾ മനസ്സും മടിയുമതിശയം കൊണ്ടു വർണ്ണിക്കുമപ്പോൾ വാണിക്കുമ്പോയടുത്തീടരുതു ബത ജഗന്മോഹനത്തെ മഹത്വം ആനക്കൊമ്പും ധരിച്ചേട്ടനുമനുജനുമായ് ചെന്നതും രംഗദേശേ ധ്യാനിക്കുമ്പോളുദിച്ചീടുക മനസി സദാ വാസുദേവ! പ്രസീദ!(88)
മുമ്പേ താൻ ഗുരുദക്ഷിണയ്ക്കു ഗുരുവോടൻവേഷണം ചെയ്തുപോ - തംഭോധൌ സഹസാ മരിച്ച മകനെക്കാണ്മാൻ കൊതിച്ചീടിനാൻ ഗാംഭീര്യത്തൊടു പാഞ്ചജന്യനിനദം കേട്ടന്തകൻ സംഭ്രമി - ച്ചമ്പോടേകിന ബാലനെഗ്ഗുരുവിനായ്ക്കാണിച്ച നീ പാഹി മാം(89)
ഏകാന്തേ സംശയം മേ തവ പദകമലം കൊണ്ടു ഭൂലോകമിപ്പോൾ വൈകുണ്ഠം താനിതെന്നായതു പൊഴുതു മഹാലോകർവൈകൺഠവാസിൻ! വൈകുണ്ഠം നോക്കി വാഴുന്നവരവനിതലം തന്നെ വന്ദിക്കുമപ്പോൾ കൈകൂപ്പേണ്ടുന്നെനിക്കോ മുരമഥന വിഭോ! ഹന്ത! സാന്ദീപിനിക്കോ ?(90)
പ്രീത്യാ കാന്തൻ നിയോഗിച്ചഴൽ കളവതിനായുദ്ധവർ വന്നതിപ്പോ - ളത്യവേഗാൽ വിയോഗത്തുയിർകൾ മധുകരത്തോടശേഷം പറഞ്ഞാൻ തത്വം ചിത്തേ ധരിച്ചപ്പൊഴുതു വിരഹജം ദുഃഖമെല്ലാം ത്യജിപ്പാ - നെത്തീടും ഭക്തി കണ്ടുദ്ധവരുമവിടെയഗോപികൾക്കായ് നമിച്ചാൻ(91)
അക്രൂരനെക്കൊണ്ടഥ ഹസ്തിപുര്യാ - മക്രൂരദുര്യോധനവൃത്തമെല്ലാം അക്രൂരരാം പാണ്ഡവവൃത്തവും താ നഗ്രേ ധരിക്കും ഹരയേ നമോസ്തു(92)
മുഷ്കേറും യവനന്റെ മുമ്പിൽ മുചുകുന്ദൻ തന്നെയോർത്തിട്ടുടൻ വെക്കം പാർത്തഥ മാഗധൻ വരവിലും വേഗം നടിച്ചീടിനാൻ ദുർഗ്ഗം തീർത്തഥ രേവതീരമണനോടൊന്നിച്ചു മേവും വിഭോ! തൃക്കാൽ കണ്ടു നമസ്കരിപ്പതിനൊരിക്കാലേ വരിച്ചീടിനേൻ(93)