വത്സസ്തോഭം മുകുന്ദൻ വനഭുവി പശുപന്മാരുമായ് മേച്ച കാലം വത്സസ്തേയം വിധാതാ വിവശയിൽ വൃഥാ ചെയ്തു നിർവ്വിണ്ണനായാൻ വത്സസ്തോമത്തെ നോക്കുംപൊഴുതു മകടവും ഹാരപീതാംബരശ്രീ - വത്സത്തോടെ വിളങ്ങീ ഭുവനമഖിലവും കണ്ടു വിഷ്ണുസ്വരൂപം(54)
കഴുതദ്ദേഹമെടുത്ത ധേനുകൻ താൻ പഴുതിൽചെന്നു പിടിച്ചു രാമനോടായ് കഴൽതന്നെ പിടിച്ചു നിഗ്രഹിച്ചി - ട്ടഴകിൽ താലഫലങ്ങളാസ്വദിച്ചാൻ(55)
തണ്ണീർ മുക്കിക്കുടിക്കുമ്പൊഴുതു കൊടുവിഷം തട്ടി മോഹിച്ചു വീണോ - രുണ്ണിഗോപാലരെക്കൊണ്ടൊരുദിനമുടനേ ചെന്നു കാരുണ്യവേഗാൽ ഉണ്ണിക്കാൽകൊണ്ടു വണ്ണമ്പെരിയ ഫണിവരന്തന്നെ മർദ്ദിച്ചു പിന്നേ ദണ്ഡം കൂടാതയച്ചീടിന പരമവിഭോ! നിന്നെ ഞാൻ കൈതൊഴുന്നേൻ (56)
കാളിന്ദീതീരദേശേ നിശി വനദഹനൻ വന്നു ചുറ്റം ചുഴന്ന - ക്കാളുന്നോരാധിയോടെ പശുപകുലമുണർന്നോടിയങ്ങോട്ടുഴന്നു ചീളെന്നക്കാട്ടുതീയെത്തിരിമുഖകമലം കൊണ്ടു കണ്ണൻ നുകർന്നു നാളൊന്നീവണ്ണമോരോ കളികൾ പലതുമക്കാനനാന്തേ തുടർന്നു(57)
പ്രലംബനെന്നുള്ള സുരേന്ദ്രനോർത്താ ലലംബുസന്താനുമസാരനത്രേ ചരാചരങ്ങൾക്കു സുഖം വരുത്താൻ ഹലായുധൻ കൊന്നരുളി വിനോദാൽ(58)
ദൂരെപ്പോയങ്ങുമുഞ്ജാടവിയിലൊരു ദിനം ഗോക്കൾ ഗോപാലരെല്ലാം പാരിക്കും കാട്ടുതീയ്യിൻ നടുവിലൂടനകപ്പെട്ടു മുട്ടുന്ന നേരം നേരേപോയ് ചെന്നുപാർക്കും കരുണയൊടവരെക്കണ്ണു ചിമ്മിച്ചു ചുറ്റും പൂരിച്ചോരഗ്നിയെച്ചേർത്തതു തിരുവദനം കൊണ്ടതും കൈതൊഴുന്നേൻ (59)
വേനൽക്കാലം കുളൂർക്കാലവുമിടി തകരപ്പേമഴക്കാലവും പോയ് മാനിച്ചു ഹന്ത! വൃന്ദാവനമതു സുവിലാസങ്ങൾകൊണ്ടംബുജാക്ഷൻ വാനിക്കാർക്കത്ഭുതന്തന്നൊരു പൊഴുതുമഭേദേന നൽകുന്നതെല്ലാം ധ്യാനിക്കുന്നേരമൊട്ടോട്ടനുഭവമറിവെന്നാകിലും വന്നിതാവൂ(60)
പീലിക്കണ്ണുമണിഞ്ഞു പിള്ളർ നടുവേ കണ്ണൻ കളിക്കുന്നതും ശീലക്കേടുകൾ മേൽക്കുമേലനുദിനം വെവ്വേറെ കാട്ടുന്നതും ബാലക്കാമിനിമാർ വിഴുത്ത തുകിൽവാരിക്കൊണ്ടൊളിക്കുന്നതും ചാലെക്കണ്മിഴികൊണ്ടു കാണ്മതിനു ഞാനെന്നേ കൊതിക്കുന്നുവാൻ!(61)
ചൊല്ലേറും ബ്രാഹ്മണ സ്ത്രീജനമവർ വശമാക്കീടുമന്നം ഭുജിപ്പാൻ നല്ലോരൌത്സുഖ്യമുൾക്കൊണ്ടൊരു ദിവസമെഴുന്നെള്ളി ദൂരം വനാന്തേ മെല്ലെഗ്ഗോപാലരും ഗോക്കളുമതിനിട ചേർന്നേട്ടനും താനുമായ് ചേ ർന്നുല്ലാസം പൂണ്ടു മേവീടിന തിരുവുടൽ കണ്ടാവു കൺ കൊണ്ടൊരു നാൾ(62)
കൊഞ്ചിക്കൺകൊണ്ടു കുഞ്ചിപ്പശുപരൊടു കളിച്ചും മുദാ വല്ലവീനാം വഞ്ചിച്ചും ചിത്തപത്മം മധുരമുരളികൊണ്ടാകെ വിശ്വം ജയിച്ചും കുഞ്ചിക്കൈകൊണ്ടു കുന്നിൻകുട തിരുമുടിയിൽ ചൂടി നിന്നോരു നിൻമൈ നെഞ്ചിൽ തോന്നേണമാപൽ ഗണമനവധിയായ്വന്നു വീഴുമ്പൊളെല്ലാം (63)
വർണ്ണിക്കാവല്ല വിഷ്ണോ! തവ ഗുണഗണമോരോന്നു ശേഷന്നുപോലും കണ്ണിൽക്കാണുന്നവർക്കെന്തിതു വിഷയധിയാമെങ്കിലും പ്രാർത്ഥയേ ഞാൻ വിണ്ണിൽക്കൂടും ജനങ്ങൾക്കധിപനവശനായ്വന്നു കൈകൂപ്പി വീണോ - രുണ്ണിതൃക്കാലൊരിക്കൽ മനസി മമ ധരിക്കായ് വരേണാം കൃപാബ്ലേ(64)
നന്ദൻ ചെന്നങ്ങു മുങ്ങീടിന വഴി വരുണൻ തൻ്റെ ലോകത്തു ചെന്നാ - നന്നേരം നന്ദജൻ താൻ വരുണപുരിയിലുൾപ്പൂക്കുകൊണ്ടിങ്ങു പോന്നാൻ ബന്ധുക്കൾക്കൊക്കെയും താനനുഭവമരുളീ ബിന്ദുനാ നാദമപ്പോ - ളേന്താമവ്വണ്ണമെന്നാകിലുമതിനുമഹം പാത്രമല്ലേ മുകുന്ദാ!(65)