യൌവ്വനത്തിന്റെ പുതുലഹരിയിൽ മതിമറന്ന ഒരു യുവാവ് ഒരു ഗൂഢ സ്ഥലത്തുവെച്ച് ഒരു യുവതിയോടു പ്രേമമർമ്മസ്പർശിയായ പ്രശംസാപരമായ ഒരു നർമ്മവാക്കു പറയുന്നു. അല്ലെങ്കിൽ കളിയായി അവളെ ഒന്നു നുള്ളുകയോ, അതിലും കടന്നു ഒന്നു ചുംബിക്കുകയോ, ആശ്ലേഷിക്കുകയോ അനുരാഗത്തിന്റെ ഏറ്റവും അവസാനത്തെ പടിയായ ഇണചേരലിൽ തന്നെ ഏർപ്പെടുകയോ, ചെയ്യുന്നു. ഈ യുവാവിന്റെ ഇരുപത്തഞ്ചാമത്തെ ഇടപാടായിരിക്കും ഇത്. ആ സാധ്വിയായ യുവതിയോ,ആ അനാഘ്രാതപുഷ്പം പ്രേമത്തിന്റെ വൈദ്യുതക്കമ്പിമേൽ ചെന്നുമുട്ടുന്നതു ആദ്യത്തെ തവണയായിരിക്കും. ആ യുവമധുപം ആ മടുമലരിനെ കാലക്രമത്തിൽ മറക്കുന്നു, കാലചക്രം വീണ്ടും കറങ്ങികൊണ്ടിരിക്കുന്നു. ജീവിതയാഥാർത്ഥ്യങ്ങളിൽ അവൻ മുഴുകുന്നു.... അവൻ ആകെ മാറുന്നു....
ഒരു ക്ഷേത്രത്തിൽ, ഒരു റെയിൽവേ സ്റ്റേഷനിൽ, ഒരു ചാവടിയന്തിരത്തിൽ, ഒരു
മാർഗ്ഗമദ്ധ്യത്തിൽ അല്ലെങ്കിൽ പരദേശത്തെ ഒരു ഹോട്ടലിൽ വെച്ചു. ഒരു സ്ത്രീ അവനെ
ഒളിഞ്ഞുനിന്നു ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു.അവൾ ഇപ്പോൾ കന്യകയോ, ഉദ്യോഗസ്ഥയോ, രോഗിണിയോ, അല്ലെങ്കിൽ യാചകിയോ ആയിരിക്കാം. അവനു അവളിൽ ആ പണ്ടത്തെ മടുമലർ കുടികൊള്ളുന്നത് കണ്ടറിയാൻ കഴിയുന്നില്ല. പക്ഷെ, അവളുടെ കണ്ണുകൾ അദ്ദേഹത്തെ കണ്ടുപിടിച്ചു കഴിഞ്ഞു. അവളുടെ മനസ്സിൽ പൂർവ്വ സ്മരണകളുടെ ഒരു തടിപ്രവാഹം കുന്നിൽ നിരകളിൽ തട്ടി. തുടരെത്തുടരെ
പ്രതിദ്ധ്വനിക്കുന്ന ഇടിമുഴക്കം പോലെ, ചില വാക്കുകൾ അവളുടെ ഹൃദയസിരകളിൽ
തട്ടി മുഴങ്ങിക്കേൾക്കുന്നു. ഭാവനയിൽ അവൾ വീണ്ടും അന്നത്തെ കൊട്ടുപെണ്ണായി
മാറുന്നു. സംഭവസമ്പൂർണ്ണങ്ങളായ ഇടക്കാലങ്ങളെ പിന്നിട്ടുകൊണ്ട് അവളുടെ
സ്മരണകൾ ഗൂഢമായ ഒരു താഴ്വാരത്തിലേക്ക് കുതിക്കുന്നു. ഒരുൾപ്പുളകത്തിന്റെ
വിപ്ലവത്തോടെ അവൾ അന്തരാ മന്ദസ്മിതം ചെയ്തുകൊണ്ട് സ്വയം പറയുന്നു. "എന്റെ
പ്രേമപൂങ്കാവനത്തിൽ ആദ്യമായി കടന്നു കയ്യേറ്റം നടത്തിയ കൊച്ചുകള്ളാ, ഞാൻ
നിന്നെ വീണ്ടും കണ്ടുപിടിച്ചുകഴിഞ്ഞു. നിന്റെ മോഷണരീതിയെ ഞാൻ ഒരിക്കലും
മറക്കില്ല. പക്ഷേ നീ എന്നെ കണ്ടറിയുന്നില്ല. അറിയരുതെന്നാണ് എന്റേയും ആഗ്രഹം. നമുക്കിങ്ങനെ പിരിയാം.
കാലം മുഖത്തെ മാംശപേശികളിൽ എത്രതന്നെ പുതിയ കൈവേലകൾ നടത്തിയാലും തന്നെ ഒന്നാമതായി ചുംബിച്ച പുരുഷനെ ഒരൊറ്റ നോട്ടത്തിൽ തിരിച്ചറിയുന്നതിന് സ്ത്രീക്ക് ജന്മസിദ്ധമായ ഒരു വാസനയുണ്ട്.
പുഷ്പമറുക്കാൻ പോയ പത്നിയേയും കാത്ത്, ആ നദീതീരത്തിൽ നിൽക്കുന്ന രവീന്ദ്രനെ, അടുത്ത ഒരു കുടിലിലെ കിളിവാതിലിനുള്ളിലൂടെ രണ്ട് കണ്ണുകൾ ഉറ്റുനോക്കി കൊണ്ടിരുന്നു.
രവീന്ദ്രൻ തന്റെ ചിന്തകൾ തുടർന്നു. ഹാ ജീവിതം എത്ര മനോഹരമായ ഒരു ഗൂഢാർത്ഥകവനം. അതിന്റെ പരിണാമഗുപ്തിയും അജ്ഞയതയുമാണ് അതിന് കൂടുതൽ ആരാദ്ധ്യവും മാദകവുമാക്കിത്തീർക്കുന്നത് എന്റെ ജീവിത കവിതാ പുസ്തകത്തിലെ പഴയ ഏടുകൾ മറിച്ചുനോക്കുമ്പോൾ ഒരു പ്രേമഗാനത്തിന്റെ അവിടവിടെ മാഞ്ഞുപോയ ചില വരികൾ ഞാൻ കാണുന്നു. അസ്പഷ്ടങ്ങളായ ആ വരികൾ ഒരു കവിയുടെ മനോധർമ്മത്തോടെ വീണ്ടും ഇണക്കിച്ചേർക്കുമ്പോൾ ഇങ്ങനെ വായിക്കാം.
ഇളകും വനവല്ലികൾക്കിടയിൽ പുളകും പുരളും കരളാർന്നിഹ ഞാൻ അവൾ തന്നലസാഗമനോൽസുകനായ് പതിവായ് വരുമീ നദിതൻ കരയിൽ... കുളിശാരദാ ചന്ദ്രികയുണർന്നൊഴുകും തെളിവെൺപുളിനങ്ങളിമത്തിലവൾ
അമൃതം ചൊരിയും പുതുപുഞ്ചിരിയി ട്ടമരും പൊഴുതെന്നകതാരലിയും
അടുത്തു നിന്നു. ഒരു സംസാരം കേട്ടു രവി പാട്ടുനിർത്തി. അങ്ങോട്ടു തിരിഞ്ഞുനോക്കി. പത്മിനി പൂ പറിച്ച് മടങ്ങി വരികയാണ്. കൂടെ ഒരു ബാലനുമുണ്ട്.
അവൾ അവനോട് ചിരിച്ചുകൊണ്ട് അടുത്തെത്തി. ബാലന്റെ കൈയിൽ നിറയെ മേത്തോന്നിപ്പൂക്കൾ ഉണ്ടായിരുന്നു.
പത്മിനി ആ കുട്ടിയുടെ കൈ പിടിച്ചു. രവിയുടെ അരികത്തേക്ക് വന്ന് ചോദിച്ചു. "ഇവനെ നിങ്ങൾ അറിയുമോ?
രവി അത്ഭുതത്തോടെ ആ ബാലന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഒരു വല്ലായ്മയോടെ പറഞ്ഞു. ഇല്ല.
പത്മിനിപറഞ്ഞു "ഇതാ, നിങ്ങൾ തന്നെയാണിത്. അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് തുടർന്നു. എന്തൊരു സാമ്യം. ഞാൻ ആദ്യം കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി. നിങ്ങളുടെ പന്തിരണ്ടാം വയസിലുള്ള ഒരു ഫോട്ടോ, അന്നെനിക്ക് സമ്മാനിച്ചില്ലേ?. ആ ഫോട്ടോ ജിവിച്ച് എഴുന്നേറ്റ് വന്നതാണോ എന്നുകൂടി ഞാൻ സംശയിച്ചുപോയി. നോക്കൂ. അതേ കണ്ണ് അതേ മൂക്ക് അതേ മുഖഭാവം, അതേ നടത്ത രീതി ഇങ്ങനെയെല്ലാം ഒത്തുവരുമോ?. ഞാൻ പൂ പറിക്കാൻ ശ്രമിക്കുമ്പോൾ അവൻ ഓടിവന്നു എന്നെ സഹായിച്ചു. ആ ഉയർന്ന വാതിലിന്മേൽ കയറി ഒരുപാടു പൂക്കൾ പറിച്ചുതന്നു. മിടുക്കൻ കുട്ടി. അവൾ ആ കുട്ടിയുടെ മുഖം പിടിച്ചുയർത്തി, വാത്സല്യത്തോടെ ചോദിച്ചു. “കുട്ടിയുടെ പേരെന്താണ്?.
അവൻ ഗൌരവത്തോടെ മുഖമുയർത്തി പറഞ്ഞു. "രാഘവൻ. വല്ലോരെല്ലാം എന്നെ ഇക്കോരൻ ചെക്കൻ എന്നും വിളിക്കും.
"അമ്മയുടെ പേരോ?",
മാളു?
അവനെ കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ടിരുന്ന രവീന്ദ്രന്റെ നേർക്ക് ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു. "അതാ, മൂപ്പരേ, സിഗരറ്റിന്റെ ഉറ വീണ് നിങ്ങളുടെ ഷർട്ട് കത്തിക്കരിയുന്നു"
ഒരു സ്വപ്നത്തിൽനിന്നുണർന്നപോലെ രവി ഒന്നു ഞെട്ടി. തന്റെ ഷർട്ടിന്റെ കീഴ്ഭാഗത്തിൽ തട്ടി തീ കെടുത്തി. ഷർട്ട് ഒരുറപ്പിക വട്ടത്തിൽ കത്തിക്കരിഞ്ഞിരുന്നു.
പത്മിനി രവീന്ദ്രനെ സ്നേഹസ്വരത്തിൽ ശകാരിച്ചു. "എന്തൊരു തന്തേടമില്ലാ യാണ് ഇക്കാണിക്കുന്നത്. സിഗരറ്റിന്റെ തീപ്പൊരി വീണതും, ഇത് വട്ടത്തിൽ കത്തുന്നതും ഒന്നും അറിഞ്ഞില്ലെന്നോ?".
അവൾ കുട്ടിയെ പതുക്കെ ആശ്ലേഷിച്ചുകൊണ്ട് ചോദിച്ചു. “രാഘവന് എത്ര വയസ്സായി.
"പന്തിരണ്ട്. അവൻ പുഷ്പങ്ങൾ അവളുടെ നേർക്ക് വെച്ചുകാണിച്ചു പറഞ്ഞു "ഇത് വാങ്ങു എനിക്ക് പോണം. അച്ഛൻ തോട്ടത്തിൽ നിന്നു വരാറായി.
പത്മിനി പുഷ്പങ്ങൾ വാങ്ങി, ഭർത്താവിനോട് പറഞ്ഞു. "അവനു വല്ലതും കൊടുത്തേക്കണം.
രവീന്ദ്രന്റെ കൈകൾ പതുക്കെ കീശയിലേക്ക് പ്രവേശിച്ചു. അദ്ദേഹം അഞ്ച്
രൂപയുടെ നോട്ടെടുത്ത് ആ ബാലന് വെച്ച് കാണിച്ചു. അവൻ ആദ്യം വാങ്ങുവാൻ മടിച്ചു. രവീന്ദ്രൻ ആ നോട്ട് അവന്റെ കൈയിൽ വച്ചുകൊടുത്തു.
പത്മിനി അത്ഭുതത്തോടെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി ഇംഗ്ലീഷിൽ പറഞ്ഞു "എന്ത് അഞ്ചുറപ്പികയുടെ ഒരു നോട്ടോ?. അല്ലാ നിങ്ങൾ ഉറങ്ങുകയാണോ.
രവി ഒന്നും പറഞ്ഞില്ല. ഇതിനിടെ രാഘവൻ ഓടി മറഞ്ഞിരുന്നു. ശൂന്യതയിലേക്ക് കണ്ണുമറിക്കാതെ നോക്കിക്കൊണ്ട് കുത്തി നിർത്തിയ ഒരു ശവം പോലെ അവിടെ നിൽക്കുന്നതു കണ്ടു. പത്മിനി അയാളെ ഒന്നു പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു. "നിങ്ങൾക്കെന്തുപറ്റി? വരൂ. സന്ധ്യ മയങ്ങാറായി. നമുക്ക് മടങ്ങണ്ടേ?"
“ഹം രവി ഒരു സ്വപ്നാടനക്കാരനെപ്പോലെ നീങ്ങി. അവർ അര ഫർല്ലോങ്ങ് ദൂരമെത്തുന്നതിനുമുമ്പ് ആ കുട്ടി ഓടിക്കതച്ചുവരുന്നത് കാണാറായി. കുട്ടി രവിയുടെ അടുക്കൽ വന്നു. 'അമ്മ എന്നെ ദേഷ്യപ്പെട്ടു. ഇത് നിങ്ങൾക്കു തന്നെ തരാൻ പറഞ്ഞു.
അവൻ ഒരു ചെറിയ കടലാസ്സ് പൊതി രവിയുടെ കൈയിൽ കൊടുത്തു കരഞ്ഞു തുടങ്ങി.
പത്മിനി അല്പം അകലെ നിറയെ പൂത്തുനിൽക്കുന്ന ഒരു കൊന്നമരത്തിൽ കൌതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു. തിരിഞ്ഞപ്പോൾ കുട്ടിയെ വീണ്ടും ഭർത്താവിന്റെ അരികിൽ കണ്ട് അല്പം സംശയത്തോടെ അവരുടെ അടുക്കലേക്ക് മടങ്ങി.
രവി ആ പൊതിയഴിച്ചുനോക്കി. താൻ കൊടുത്തിരുന്ന അഞ്ചുറപ്പികയുടെ നോട്ടിന് പുറമെ ചില സാധനങ്ങൾ കൂടി അദ്ദേഹം കണ്ടു. അഞ്ചുറപ്പികയുടെ നോട്ടും സ്വർണ്ണമോതിരവും
അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഖഡ്ഗപാതം പോലെ ഒരു പൂർവ്വസ്മരണയുണ്ടായി. അപ്രതീക്ഷമായ ഒരു വികാരാവേശം രവിയെ പൊട്ടിക്കരയിച്ചു. കുട്ടിയെ മാറോടണച്ചുകൊണ്ട് അദ്ദേഹം വിലപിച്ചു. “എന്റെ മകനേ, ഓമനേ, നീ എവിടെ ഒളിച്ചിരിക്കുകയായിരുന്നു. ഇത്രനാളും.
പത്മിനി ഭർത്താവിന്റെ പന്തിയല്ലാത്ത ഭാവം കണ്ട് ദേഷ്യത്തോടെ ചോദിച്ചു. “എന്ത് ഭ്രാന്താണീ കാണിക്കുന്നത്...
മദ്ധ്യവയസ്കയായ ഒരു ഗ്രാമീണ വനിത അവർക്കു മുന്നിൽ വന്നു ചേർന്നു. അവളെ കണ്ടമാത്രയിൽ രവി ഒന്നു ഞെട്ടി. അവൾ കുട്ടിയുടെ കൈ പിടിച്ചുകൊണ്ട്
രവിയോടാജ്ഞാപിച്ചു. "കുട്ടിയെ വിടൂ.
രവി അവളുടെ മുഖത്തേക്ക് ദയനീയമായി ഒന്നു നോക്കി. "മാ-ആ വിളി പൂർണ്ണമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. നീ എനിക്ക് മാപ്പ് തരില്ലേ ? ഇതെന്റെ മകനാണ്
ആ വാക്കുകൾ കേട്ടു പത്മിനിയുടെ പ്രാണൻ ഒന്നു പിടഞ്ഞു. അവൾ ഓടി. “കൃഷ്ണാ കൃഷ്ണാ എന്നു മോട്ടോർ ഡ്രൈവറെ ഉറക്കെ വിളിച്ചു. കൃഷ്ണാ ഓടി വരൂ. ഇദ്ദേഹത്തെ ഇവിടന്നു പിടിച്ചുകൊണ്ട് പോകൂ".
നിങ്ങളുടെ മകനോ? ആഗത പരിഹാസത്തോടെ ചോദിച്ചു. നിങ്ങളാരാണ്? നിങ്ങൾ ഇതേവരെ എവിടെയായിരുന്നു.
മാളു കൂട്ടിയെ പിടിച്ചുവലിച്ചു. രവിയും വിട്ടില്ല. “വീടു. ഇതെന്റെ മകനാണ്. മാളു ദേഷ്യത്തോടെ പറഞ്ഞു. “നിങ്ങളെ കാണുമ്പോൾ ഭ്രാന്താണെന്നു തോന്നുന്നുവല്ലോ. എന്താണ് ഇങ്ങനെ ഭ്രാന്ത് കാട്ടുന്നത്. കുട്ടിയെ വിടു മര്യാദക്ക്..
ബഹളം കേട്ടു കുറെ ഗ്രാമീണർ അവിടെ വന്നുകൂടി. പട്ടണത്തിൽ നിന്നും വന്ന ആ പണക്കാരന്റെ ഗോഷിത്തരങ്ങൾ കണ്ട് അവർ പൊട്ടിച്ചിരിച്ചു. അവരിൽ ചിലർ മുമ്പോട്ടുവന്നു. "ഇത് ഇക്കോരന്റെ ചെക്കനാണ്. നിങ്ങളുടെ മകനല്ല, എന്നു നേരിട്ട് ഐഡിന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് കൊടുത്തു രവീന്ദ്രൻ, അവരെയെല്ലാം അടിച്ചോടിക്കുവാൻ കൈയുയർത്തിക്കൊണ്ടലറി. "മാറിനിന്നോളിൻ. എന്റെ മകനെ ഞാൻ കൊണ്ടുപോകും.
കാക്കിനിറത്തിലുള്ള ഒരു മുറിയൻ കാലുറയും, കീറിയ ഒരു വലക്കെട്ടു ബനിയനും ധരിച്ച് തോർത്തുമുണ്ടുകൊണ്ട് ഒരു തലക്കെട്ടും കെട്ടിയ ഒരു ഹ്രസ്വകായൻ ഗ്രാമീണരെ തിക്കിത്തരക്കിക്കൊണ്ട് ഉറക്കെ പറഞ്ഞു. “എന്റെ മകനെ വീടു
രവിയുടെ കൈ തളർന്നു.
“എനിക്കു മൂന്നുകോടി സ്വത്തുണ്ട്. പകുതി ഇവന്നു. കുട്ടിയെ എനിക്ക് തരൂ.
ഇകോരാ?
“ഓ ഒരു കോടീശ്വരൻ വന്നിരിക്കുന്നു. കുട്ടിയെ മാളുവിന്റെ കൈയിൽ ഏല്പിച്ചു ഇക്കോരൻ പറഞ്ഞു. “കുട്ടിയെ വേഗം പുരയിലേക്ക് കൊണ്ടുപോ, ഓൻ പിരാന്തനാണ് മാള്ാ, ഓൻ "പിരാന്തനാണ്.
അവശനായ ഒരുന്മാദിയെപ്പോലെ രവി പിറുപിറുത്തു. "അതേ,ഞാൻ ഭ്രാന്തനാണ്. ഞാൻ ഭ്രാന്തൻ ആകും.
ഡ്രൈവർ കൃഷ്ണനും, പത്മിനിയും ഒരു വിധത്തിൽ രവിയെ പിടിച്ചുതാങ്ങിയും ഇഴച്ചും കൊണ്ട് കാറിൽ കൊണ്ടിരുത്തി.
രവിക്ക് പെട്ടെന്ന് സുഖക്കേട് പിടിപ്പെട്ടതിനാൽ സായിപ്പിന്റെ ഡിന്നറിൽ പങ്കുകൊള്ളാൻ കഴിയാതെ മടങ്ങിപ്പോകേണ്ടിവന്നു. മിസ്റ്റർ ബർട്ടനു വളരെ വ്യസനവും നിരാശയുമുണ്ടായി. അദ്ദേഹം അവരുടെ കൂടെ പട്ടണത്തിലോളം പോയി. പക്ഷേ അന്നുതന്നെ മടങ്ങുവാൻ രവി സമ്മതിച്ചില്ല. മിസ്റ്റർ ബർട്ടൻ നിങ്ങൾ പോകരുത്. നിങ്ങളെക്കൊണ്ട് എനിക്കൊരാവശ്യമുണ്ട്. എന്നു രവിയുടെ അപേക്ഷ കേട്ട് ബർട്ടൺ അന്ന് രാജേന്ദ്രവിലാസത്തിൽ താമസിക്കുവാൻ സമ്മതിച്ചു.