നേരം പുലർച്ച ആറുമണിയായികാണും. മൂന്നുദിവസത്തോളം തുടർന്നുകൊണ്ട് പടർന്നുപിടിച്ച മഴ അപ്പോഴും ശമിച്ചിട്ടില്ല. ഇരുകരയും കരണ്ടുതിന്നുകൊണ്ട് ഇരുവഴിഞ്ഞിപ്പുഴ ശക്തിയോടെ കവിഞ്ഞൊഴുകി. സമീപപ്രദേശങ്ങളേയും മുക്കുമെന്ന മട്ടായി. മരങ്ങളും ഫലങ്ങളും മറ്റും പുഴയിലൂടെ ഒലിച്ചുപൊയ്ക്കൊണ്ടിരുന്നു. പുഴക്ക് അപ്പോൾ നൂലിട്ടാൽ എത്താത്ത ആഴവും ആനയെപ്പോലും എടുത്തു മറിക്കത്തക്ക ശക്തിയുള്ള അടിയൊഴുക്കുമുണ്ടായിരുന്നു.
നദീതീരത്തുനിന്ന് അര ഫർല്ലോങ്ങ് ദൂരെയായി, അധികം ഉയർന്ന ഒരു പറമ്പും അതിൽ ഒരു ജീർണ്ണിച്ച ഭഗവതി ക്ഷേത്രവും കാണാം. തലേന്നു രാത്രി കുടിച്ചു ബോധമില്ലാത്ത നിലയിൽ, ആ ക്ഷേത്രത്തിന്റെ കോലായിൽ വന്നു കിടന്നുറങ്ങിയ ഇക്കോരൻ ഒരു വലിയ നിലവിളി കേട്ടുകൊണ്ടാണ് ഉണർന്നത്.
അവൻ തട്ടിപ്പിടഞ്ഞെണീറ്റു നാലുപാടും നോക്കി.
അയ്യോ! അയ്യോ! ആ നിലവിളി തുലോം ദയനീയമായി, കൂടെക്കൂടെ ശക്തി ക്ഷയിച്ചുവരുന്ന മട്ടിൽ അവന്റെ കാതുകളിൽ വന്നലച്ചു. മറുകരയിൽ നിന്നാണ്
നിലവിളി കേൾക്കുന്നതെന്ന് അവന് മനസ്സിലായി. അവൻ അങ്ങോട്ടു സൂക്ഷിച്ചു നോക്കി.
മറുകരയിലെ ജലത്തിലേക്ക് താഴ്ന്നു നിന്നിരുന്ന ഒരു കായൽ (മുളത്തുമ്പിൽ ഒരാൾ തൂങ്ങിനിൽക്കുന്നു. വെള്ളത്തിന്റെ ശക്തയേറിയ കുത്തിയൊഴുക്ക് ആ കായൽത്തുമ്പിനേയും അയാളേയും താഴോട്ടു കുറെനേരം ആഴ്ത്തി വലിച്ചു കൊണ്ടുപോകും. അവിടെ നിന്നു കായൽത്തുമ്പും അയാളും വായുവിലൂടെ മുമ്പത്തെ സ്ഥാനത്ത് തന്നെ വന്നു പറ്റും. അപ്പോഴാണ് ആ നിലവിളി വീണ്ടും മുമ്പറഞ്ഞപോലെ സംഭവിക്കും. ജീവനും മരണവും, മനുഷ്യനും, നദിയും, തമ്മിലുള്ള ആ പോരാട്ടം രോമാഞ്ചജനകമായിരുന്നു.
ആ ആളെ രക്ഷിക്കുവാൻ ഇക്കോരൻ മറുകരയിൽ ചെന്നെത്തണം.
ഭാഗ്യവശാൽ ആ ക്ഷേത്രത്തിനരികെ ഒരു തോണി കിടന്നിരുന്നു. കുട്ടികൾ വേനൽക്കാലത്ത് കുളിക്കുവാൻ ഉപയോഗിക്കുന്ന ഒരു കൊച്ചുതോണിയാണത്. തുഴയുവാൻ ഒരു മടലും ഇക്കോരൻ കയ്യലാക്കി. പിന്നീട് ഒരു നിമിഷം താമസിച്ചില്ല. ആപത്തിനോടു മല്ലിടുവാൻ തന്നെ അവൻ തീരുമാനിച്ചു. അവൻ പ്രസ്തുത സ്ഥലത്തുനിന്ന് സുമാറ് ഒരു ഫർല്ലോങ് ദൂരം മേൽപ്പോട്ട് തോണിയെ വലിച്ചുകൊണ്ടുപോയി. പിന്നീട് തോണിയിൽ ചാടിക്കയറി സാമർത്ഥ്യത്തോടെ തുഴയുവാൻ തുടങ്ങി. പൊതുമ്പുപോലത്തെ ആ തോണി തിരിഞ്ഞും ചെരിഞ്ഞും പല സർക്കസ്സുകളും തുടങ്ങി. എങ്കിലും അവൻ ഒഴുക്കിനനുസരിച്ച് പുഴയറിയാതെ തോണിയെ നിയന്ത്രിച്ചു. ഒരുവിധം മുമ്പറഞ്ഞ കായൽക്കൂട്ടത്തിന് സമീപം എത്തിച്ചു. കുറച്ചുകൂടി താഴോട്ടെത്തിയപ്പോൾ താനും തോണിയും ഭയങ്കരമായ ഒരു ചുഴിയിൽ പെട്ട് നശിക്കുമെന്നു അവന്നു മനസ്സിലായി. അതിനാൽ അവൻ അവിടെത്തന്നെ തോണി കരയ്ക്കടുപ്പിച്ചു.
കായൽക്കൂട്ടത്തിന് കീഴെയുള്ള ആ ഭയങ്കരമായ ചുഴിയുടെ മുകൾഭാഗത്താണ് ആ രൂപം ഇപ്പോൾ അതൊരു സ്ത്രീ ആണെന്ന് ഇക്കോരന് മനസ്സിലായി. തൂങ്ങിക്കിടക്കുന്നത്. അവളെ വെള്ളത്തിൽ മുക്കിക്കൊണ്ടിരുന്ന കുത്തിയൊഴുക്ക് അവളെ കുഴക്കി. അവളെ ഉയർത്തുന്ന മുളന്തുഞ്ചം മാത്രമേ അവൾക്ക് ആശ്രയമുള്ളു. പുഴയിലേക്ക് സ്വയം താഴുവാൻവേണ്ടി ചിലപ്പോൾ അവൾ പിടുത്തം വിട്ടുകൊണ്ടിരുന്നുവെങ്കിലും അവളുടെ നീണ്ട് തലമുടി മുളങ്കൊമ്പിൽ ചുറ്റിപ്പുറഞ്ഞ് കിടന്നിരുന്നതിനാൽ ആ ബന്ധം വിടുവിക്കുവാൻ അവൾക്ക് സാധിച്ചില്ല.
അവളുടെ പ്രാണൻ ആ കായൽത്തുമ്പിൽ തൂങ്ങി കിടക്കുന്നതായി ഇക്കോരൻ കണ്ടു. മുളങ്കൊമ്പും, വെള്ളത്തിന്റെ വലിവും കൂടി ഒരു കമ്പവലി നടത്തുമ്പോൾ അവൾ പ്രാണവേദനയോടെ മുളങ്കൊമ്പ് പിടിച്ചുയരുവാൻ നോക്കും. പക്ഷേ, അതിന്നുള്ള ശക്തിയും ക്രമേണ ക്ഷയിച്ചു വരികയാണ്. വെള്ളം കുടിച്ചു കുടിച്ചു അവളുടെ വയർ വീർത്തുവന്നു.
ഇക്കോരൻ കരയിലൂടെ ആ കായലിന് സമീപം ചെന്നു ഷണത്തിൽ അവളെ രക്ഷിക്കുവാൻ ഒരു ഉപായം കണ്ടുപിടിച്ചു. മുമ്പറഞ്ഞ കായൽകൂട്ടത്തിന് സുമാർ 30 അടി താഴെയായി മറ്റൊരു കായൽകൂട്ടം പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്നുണ്ട്. അവൻ ഞൊടിയിടകൊണ്ട് അതിന്റെ മുകളിൽ പാഞ്ഞുകയറി. വെള്ളത്തിലേക്ക് നീണ്ടുകിട ന്നിരുന്ന മുളത്തുമ്പിൽ ഒരു കയ്യുകൊണ്ട് മുറുകെ പിടിച്ചു. മറ്റെ കൈ നീട്ടി. ആദ്യത്തെ കായൽത്തുഞ്ചവും സ്ത്രീയും വെള്ളത്തിൽ മുങ്ങിപ്പൊങ്ങി വരുന്നതും കാത്തിരുന്നു. ആ കായൽത്തുഞ്ചവും അതിന്റെ സ്ത്രീഭാരവും ജലത്തിൽ അദൃശ്യമായി. ഇക്കോരൻ ശ്വാസം അടക്കിപിടിച്ചു ഒരുങ്ങിയിരുന്നു. വെള്ളത്തിന്നടിയിൽ നിന്നും സ്ത്രീയുടെ ശിരസ്സു പൊങ്ങിവരുന്നതുകണ്ട ഉടനെ അവൻ അവളുടെ തലമുടി കടന്നുപിടിച്ചു. അതിനെ കത്തി കൊണ്ടു അറുത്തു. "മുളന്തുഞ്ചം വിട്ടോളു എന്നു പറഞ്ഞു. അവൾ പിടുത്തം വിട്ടു. ഇക്കോരൻ വെള്ളത്തിലൂടെ അവളെ തന്റെ സമീപത്തേക്ക് വലിച്ചു. പിന്നെ അവളെ ഒരു കൈകൊണ്ട് എടുത്തുപൊക്കി തന്റെ അരികെ ആ മുളമേൽവച്ചു.
എന്നിട്ടും ആപൽഘട്ടം കഴിഞ്ഞില്ല. അവളേയും താങ്ങിക്കൊണ്ട് ആ മുളക്കൊമ്പി ലൂടെ ഇറങ്ങുന്ന കാര്യം അചിന്ത്യമാണ്. പോരെങ്കിൽ രണ്ടുപേരുടേയും ഭാരം താങ്ങു വാൻ കഴിയാത്ത ആ മുളന്തുഞ്ചം മെല്ലെമെല്ലെ വെള്ളത്തിലേക്ക് താഴുകയാണ്.
ഈ ആപത്തിനെ ഇക്കോരൻ മുൻകൂട്ടി ആലോചിച്ചിരുന്നില്ല. ആകപ്പാടെ രണ്ടു പേരും കൂടി ഒന്നിച്ചു വെള്ളത്തിലേക്ക് താഴുമെന്ന നിലയായി ഇക്കോരൻ വേറെ യാതൊരു പോംവഴിയും കണ്ടില്ല. ഒടുവിൽ വെള്ളം തന്നെ അധീനമാക്കുന്നതിന് മുമ്പ് വെള്ളത്തെ താൻ അധീനമാക്കുന്നതുതന്നെയാണ് യുക്തമെന്ന് ഇക്കോരൻ തീരുമാനിച്ചു. അവളോടു ധൈര്യസമേതം, തന്നെ മുറുകെ പിടിച്ചുകൊള്ളുവാൻ പറഞ്ഞുകൊണ്ട് അവൻ സാവധാനം വെള്ളത്തിലേക്ക് താഴ്ന്നു.
അവൻ അവളേയും താങ്ങി ഒഴുക്കു മുറിച്ചുകൊണ്ട് സർവ്വശക്തിയും ഉപയോഗിച്ച് കരയെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ പിടിത്തം അയഞ്ഞ് തൂങ്ങുന്നതുപോലെ അവന് തോന്നി. നോക്കിയപ്പോൾ അവൾ ബോധം കെട്ട്
വെള്ളത്തിലേക്ക് താഴുവാൻ ഭാവിക്കുന്നതായി കണ്ടു. ഉടനെ ഒരു കൈകൊണ്ട് അവളെ ചുറ്റിപിടിച്ച് മറ്റേ കൈകൊണ്ട് ശക്തിയോടെ തുഴഞ്ഞു. ജലശക്തിയോടു ഗുസ്തിപിടിച്ചു കൊണ്ട് ഒരുവിധം ആപത്തു കൂടാതെ കരയിലെത്തി.
പിന്നെ അവൻ അവളെ കരയിലെ പുൽത്തകിടിമേൽ കൊണ്ടുപോയി കിടത്തി. അവളെ മുറുകെ ബന്ധിച്ചിരുന്ന വസ്ത്രങ്ങളഴിച്ച് തനിക്കറിയാവുന്ന ചില പ്രഥമ ശുശ്രൂഷകൾ ചെയ്തു.
കാൽമണിക്കൂറു കഴിഞ്ഞപ്പോൾ അവൾക്ക് ബോധം വീണു. അവൾ കണ്ണുമിഴിച്ച് നാലുപാടും നോക്കി. മുമ്പിൽ നിൽക്കുന്ന ഇക്കോരനെക്കണ്ട് ഭയം നടിച്ചുകൊണ്ട് ചോദിച്ചു. “ എന്ത് ഞാൻ മരിച്ചിട്ടില്ലേ?
ഇക്കോരൻ പറഞ്ഞു. “അങ്ങനെയാ പെണ്ണേ തോന്നുന്നത്. അവൾ എഴുന്നേറ്റിരുന്നു.
ഇക്കാരൻ തുടർന്നുകൊണ്ട് ചോദിച്ചു. "അതെല്ലാം പോകട്ടെ. മാളു. വെള്ളത്തിൽ ചാടി മരിക്കാൻ ഒരുങ്ങിയതിന്റെ കാരണമെന്താണെന്ന് പറയൂ.
അവൾ തേങ്ങിക്കരയുവാൻ തുടങ്ങിയതല്ലാതെ ആദ്യം യാതൊരുത്തരവും പരഞ്ഞില്ല. ഇക്കോരൻ വീണ്ടും നിർബന്ധിച്ച് ചോദിച്ചു. “ഏതായാലും വന്നതോ വന്നു. ഈ സംഭവം ആരും കണ്ടിട്ടുമില്ല. ഈ പറയുന്ന വർത്തമാനം യാതൊരാളോടും ഞാൻ മിണ്ടുകയില്ല. ഇനി കാരണം പറഞ്ഞുതന്നുകൂടെ.
"ഞാൻ ജീവിച്ചിരുന്നിട്ട് യാതൊരു ഫലവുമില്ല. അതുകൊണ്ട് തന്നെ.
"അതിന്റെ കാരണം? *
"മാനക്കേട് അവൾ ഒരപരാധിനിയെപ്പോലെ തല താഴ്ത്തി നിന്നു.
"അപ്പോൾ നിനക്ക്
അവൾ നിശ്ശബ്ദമായി കുറ്റം സമ്മതിച്ചു.
"എല്ലാം ഞാൻ പറഞ്ഞുതരാം. ഇന്നു സന്ധ്യക്ക് ആ ഭഗവതിക്ഷേത്രത്തിൽ വന്നാൽ മതി.
അവൾ ബദ്ധപ്പെട്ട് കാൽ നാഴിക താഴെയുള്ള തന്റെ വീട്ടിലേക്ക് പോയി. ഇക്കോരൻ തന്റെ കൊച്ചുതോണിയിലെ വെള്ളം മുക്കിയൊഴിച്ചു. അതിൽ തന്നെ കയറിയിരുന്ന് തുഴഞ്ഞ് മറുകര പറ്റി.
പറഞ്ഞതുപോലെതന്നെ, അന്നു വൈകുന്നേരം, ആ ജീർണ്ണിച്ച ഭഗവതിക്ഷേത്ര ത്തിൽ അവർ കണ്ടെത്തി.
അവിടെവച്ചു മാളു യാതൊന്നും ഒളിച്ചുവെക്കാതെ തന്റെ ജീവിതകഥ മുഴുവൻ ഹൃദയസ്പൃക്കാകുംവണ്ണം ഇക്കാരനെ പറഞ്ഞു കേൾപ്പിച്ചു. ഇക്കാരൻ എല്ലാം ശ്രദ്ധിച്ചു കേട്ടു. ആശ്ചര്യവും അനുകമ്പയും ഹാസവും ക്രോധവും എല്ലാം അവന്റെ മുഖത്ത് കഥയുടെ ഓരോ ദശയിലും മാറിമാറി സ്ഫുരിച്ചുകൊണ്ടിരുന്നു.
മാളു എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ ഇക്കോരൻ പറഞ്ഞു. "ഞാൻ അന്നേ നിനക്ക് പാട്ടുപാടിത്തന്നില്ലേ, ആ കോട്ടും കുപ്പായക്കാരനെ നീ നമ്പരുതെന്ന് നീ അത് പൊരുളിച്ചില്ല. അതിന്റെ അനുഭവമാണിതെല്ലാം. നീ മണ്ണും ചാണകവും തിരിച്ചറിയാൻ കഴിയാത്ത ഒരു പൊത്തിപ്പെണ്ണായി. ആ പത്രാസ്സുകാരനോ? ഒരു കാട്ടുകള്ളൻ. അവന്റെ പട്ടുക്കുപ്പായവും പുകയും, മണവും കണ്ട് നീ ഭ്രമിച്ചുപോയി. ഇനി അവനെ തിരികത്തിച്ചുനോക്കിയാൽ കാണില്ല. നിന്നെ മുഖത്തോടുമുഖം വെച്ച് മുട്ടിയാൽ തന്നെ അവൻ സത്യം ചെയ്ത് പറയും. നിന്നെ ഈ ഭൂമിയിൽ മുമ്പെങ്ങും കണ്ടിട്ടേ ഇല്ലെന്നു ഇനി നീയെന്താണ് ചെയ്യാൻ പോകുന്നത്. *
മാളു ഒന്നും മിണ്ടാതെ നിന്ന് ഒടുവിൽ പറഞ്ഞു "എനിക്ക് ഇനിയും മരിക്കണമെന്നാണ് ആഗ്രഹം. പക്ഷേ, എന്റെ വയറ്റിൽ ജീവനുള്ള ഒരു കുഞ്ഞില്ലേ?. അതിനെ കൊല്ലുവാൻ ഇനി ഞാൻ വിചാരിക്കുന്നില്ല. അത് ജീവിക്കാനുള്ളതാണ്. അതാണ് എനിക്ക് മരിക്കുവാൻ കഴിയാഞ്ഞത്. അത് എന്നെ "അമ്മ എന്ന് ഒന്നു വിളിച്ചു കേൾക്കുവാനെങ്കിലും ഞാൻ ജീവിക്കണം. പക്ഷെ, എന്റെ കുലത്തിനും കുടുംബത്തിനും മാനക്കോടു വരുത്താൻ ഞാൻ ഇവിടെയെങ്ങും നിൽക്കില്ല. ഏതെങ്കിലും ഒടുങ്ങിയ രാജ്യത്തുപോയി ഞാൻ പിച്ചയെടുത്തു കഴിയും. അതായിരിക്കും എന്റെ തലയിലെഴുത്ത്.
അവൾ വീണ്ടും വിങ്ങികരയുവാൻ തുടങ്ങി. ഇക്കോരൻ അവളുടെ സമീപത്തേക്ക് കുറെക്കൂടി നീങ്ങിച്ചെന്നു. ഒരിടറിയ സ്വരത്തിൽ ചോദിച്ചു.
"മാളു നിനക്ക് എന്നെ കല്യാണം കഴിക്കുന്നതിൽ വിരോധം ഉണ്ടോ .
അവൾ തലയുയർത്തികൊണ്ട് സാശ്ചര്യം ചോദിച്ചു. "എന്ത്?"
ഇക്കോരൻ ആ ചോദ്യം ആവർത്തിച്ചു.
“എന്തിന്? നിങ്ങൾക്കുകൂടി മാനക്കോട് വരുത്താനോ? വേണ്ട, വേണ്ട ഞാനും എന്റെ അപമാനവും തന്നെ ആയ്ക്കോളാം".
"എന്ത് മാനക്കോടാ?. നീയും ഞാനും മാത്രമറിയുന്ന മാനക്കേടല്ലേ. അത് ഞാൻ സഹിച്ചോളാം. നിനക്കു സമ്മതമാണോ എന്ന് മാത്രമേ ഞാൻ ചോദിക്കുന്നുള്ളു. നീ ഒരിക്കൽ മരിച്ചതുപോലെ ആയി. നിന്റെ പാപങ്ങളെല്ലാം കഴിഞ്ഞ ജന്മത്തിലെതായി".
“വേണ്ട, ആ മഹാപാപം നിങ്ങൾ ഏറ്റെടുക്കേണ്ട.” അവൾ ഒരു നെടുവീർപ്പിട്ടു.
“എന്തോ ഒരു മഹാപാപം കൊണ്ടാണ് ഞാൻ തന്നെ ജനിച്ചുപോയത്. നിനക്ക് സമ്മതമാണോ പറയു
അവൾ ഉത്തരമൊന്നും പറഞ്ഞില്ല. ഇക്കാരൻ തുടർന്നു പറഞ്ഞു. "ശരി നിനക്കു സമ്മതമാണെന്നു ഞാൻ വിശ്വസിക്കുന്നു. നിന്റെ ഈ രഹസ്യം ഈ ഭഗവതി ക്ഷേത്രവും നീയും ഞാനും അറിഞ്ഞാൽ മതി. നിന്നെ ഞാൻ വിവാഹം ചെയ്ത് എന്റെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഒന്നുരണ്ടുകൊല്ലം കഴിഞ്ഞതിനുശേഷം നമുക്ക്
ഇങ്ങോട്ടുതന്നെ മടങ്ങിവരാം".
അവൻ അവളുടെ കൈ പിടിച്ചു. മാളു മുഖം പൊത്തി പൊട്ടിക്കരഞ്ഞു.
ഒരു മാസം കഴിയുന്നതിന് മുമ്പ് ഇക്കോരൻ മാളുവിനെ വിവാഹം കഴിച്ചു. ആളുകളുടെയിടയിൽ ഈ വിവാഹവർത്തമാനം വലിയ അത്ഭുതമുളവാക്കി. ലോകത്തിൽ തന്റെ കൂട്ടുകാരനായി കള്ളല്ലാതെ മറ്റാരും വേണ്ടെന്ന് പറഞ്ഞു നടന്നിരുന്ന ഇക്കോരൻ വിവാഹം കഴിച്ചു എന്ന വർത്തമാനം ചിലർ വിശ്വസിച്ചതേ ഇല്ല.
പക്ഷേ വിവാഹാനന്തരം ഇക്കോരൻ ആകെയൊന്നുമാറി. കുടിയും കുടുംബവും വേണമെന്ന വിചാരം വന്നപ്പോൾ, അവൻ മദ്യപാനം നിർത്തി. അവൻ തന്റെ ജീവിതത്തെ പാടെയൊന്നുപുതുക്കിയെന്ന് പറഞ്ഞാൽ മതിയല്ലോ.