മി. ബർട്ടണും ഇക്കോരനും മാളുവും പോയതിൽപ്പിന്നെ രവീന്ദ്രൻ പത്മിനിയെ അരികിൽ വിളിച്ചു രാഘവനെ തൊട്ടുകൊണ്ടു പറഞ്ഞു. “പത്മിനി ഇവനെ എനിയ്ക്കാദ്യമായി തന്നത് നീയാണ്. ഇനി ഇവൻ നമ്മുടെ കുട്ടിയാണ്.
പത്മിനിയുടെ മുഖത്തു സന്തോഷമുണ്ടായിരുന്നില്ല. എങ്കിലും അവൾക്കു രാഘവന്റെ പേരിൽ അന്തരാ ഒരു വാത്സല്യം ജനിച്ചിരുന്നു. അന്നു പുഴക്കരയിൽ വെച്ച് ആദ്യമായി അവനെക്കണ്ടപ്പോൾ അവൾക്കുണ്ടായ സ്നേഹവും ദയയും സംഭവങ്ങളുടെ അപ്രതീക്ഷിതമായ ഈ പരിണാമവേളയിലും അവൾക്കു മായ്ക്കുവാൻ കഴിഞ്ഞില്ല.
രാഘവനെ ആലിംഗനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. “നോക്കു ഇവർ നിന്റെ അമ്മയാണ്.
രാഘവൻ ഒന്നും മനസ്സിലാകാതെ രവീന്ദ്രന്റെ മുഖത്തേക്കു നോക്കി.
"ഞാനാണ് നിന്റെ അച്ഛൻ നിനക്കെന്നെ അച്ഛാ എന്നു വിളിക്കുന്നതു സമ്മതമല്ലേ?”. രവീന്ദ്രൻ അവന്റെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് ചോദിച്ചു.
കുട്ടി ഒന്നും പറഞ്ഞില്ല. അന്നു പുഴക്കരയിൽ വെച്ച് തനിക്ക് പണം തന്ന മുതൽക്കു തന്നെ രവീന്ദ്രന്റെ പേരിൽ അവന്നും ഒരു പ്രത്യേക ബഹുമാനവും സ്നേഹവും
ജനിച്ചിട്ടുണ്ട്. അതിനാൽ അവന് അശേഷം പരിഭ്രമമുണ്ടായില്ല. പക്ഷേ തന്റെ അച്ഛനമ്മമാരെ അവിടെ കാണാത്തതുകൊണ്ട് അവന്നു ഒരു വല്ലായ്മ തോന്നി.
“എവിടെപ്പോയി എന്റെ അച്ഛനും അമ്മയും?'. രാഘവൻ നാലുഭാഗവും നോക്കിക്കൊണ്ടു ചോദിച്ചു.
“ഇതാ ഇവിടെയുണ്ട്. ഞങ്ങൾ രണ്ടുപേരും ഞാൻ നിന്റെ അച്ഛൻ. ഇവർ നിന്റെ അമ്മ
“അല്ലല്ല എനിക്കെന്റെ അച്ഛനേയും അമ്മയേയും കാണണം".
“നിനക്കെന്തുവേണം? എല്ലാം തരാം. പിന്നെ എന്തിനാണ് അവരെ കാണുന്നത്.? രവീന്ദ്രൻ തന്റെ കീശയിലുണ്ടായിരുന്ന രത്നം പതിച്ച ഒരു സിഗരറ്റ് കൂട് രാഘവന്റെ കയ്യിൽ വെച്ചു കൊടുത്തു.
രാഘവന്റെ മുഖം പ്രസന്നമായി. “ഇതെനിക്ക് തരുമോ? -
രവീന്ദ്രൻ ചിരിച്ചുകൊണ്ടു അവനെ മാറോടണച്ചു. ഇതോ? ഇതും എന്തുവേണമെങ്കലും എടുത്തോ. ഇതോ ഇതും നിനക്കാണ്. രവീന്ദ്രൻ തന്റെ വജ്രമോതിരം ഊരി അവന്നു കൊടുത്തു.) ഇതും, ഇതും, ഇതും" (രവീന്ദ്രൻ തന്റെ സ്വർണ്ണ
റിസ്റ്റ് വാച്ചും, രത്നക്കുടുക്കകളും ഫൌണ്ടൻ പേനയും അവന്നു കൊടുത്തു. ) .
രാഘവൻ സന്തോഷം കൊണ്ടു ചിരിച്ചു. "എനിക്കു കളിയ്ക്കുവാൻ ഒരു പന്ത് വാങ്ങിത്തരോ?"
രവീന്ദ്രൻ അല്പം ഗൌരവം നടിച്ചു പറഞ്ഞു. “എനിക്ക് ഒരു പന്ത് വാങ്ങിത്തരൂ. അച്ഛാ, എന്നു പറയു എന്നാ? ഞാൻ ഒരു പൊന്നിൻ പന്ത് വാങ്ങിത്തരാം".
രാഘവൻ അല്പം സംശയിച്ചു. പിന്നെ "അച്ഛാ, എനിക്കൊരു പന്ത് വാങ്ങിത്തരൂ അച്ഛാ എന്ന് സ്വകാര്യം പറയുംപോലെ പറഞ്ഞു.
രവീന്ദ്രന്റെ ഹൃദയത്തിൽ ഒരു പുളകം പരന്നു. "അച്ഛൻ", എന്ന മധുരമധുരമായ ആവിളി! താൻ ഒരച്ഛനായിത്തീർന്നു എന്ന പരിപൂർണ്ണബോധം! രാഘവന്റെ തുടുത്ത കവിളിൽ തുരുതുരെ ചുംബിച്ചുകൊണ്ടു രവീന്ദ്രൻ പറഞ്ഞു. "എന്റെ ഓമനക്കട്ടന് ഒരു പൊന്നിൻ പന്തിന് ഇപ്പോൾത്തന്നെ കല്പന കൊടുക്കാം".
"എന്റെ അമ്മക്കു ഒരു ചേലയും" രാഘവൻ ഒരു പതിഞ്ഞ സ്വരത്തിൽ അപേക്ഷിച്ചു.
രവീന്ദ്രനു ചിരിയും സങ്കടവും ഒരേ സമയത്ത് ജനിച്ചു. അവൻ പത്മിനിയുടെ മുഖത്തേക്ക് നോക്കി.
അവൾ വിചാരങ്ങളുടെ നിഴലിൽ മങ്ങിയ മുഖവുമായി അവിടെയൊന്നും ശ്രദ്ധിക്കാതെ, അതിദൂരെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
രവീന്ദ്രനും ഒരു നെടുവീർപ്പിട്ടു. ഈ പുത്രസുഖത്തിന്റെ ചുറ്റുപാടും കെട്ടു പിണഞ്ഞു കിടക്കുന്ന ക്ലേശങ്ങളേയും അസൂയാമത്സരങ്ങളേയും അദ്ദേഹം ഓർക്കാതിരുന്നില്ല. എങ്കിലും എല്ലാറ്റിനേയും, തന്റെ നയോപായങ്ങൾ കൊണ്ടും സഹിഷ്ണുത കൊണ്ടും പാട്ടിലാക്കാമെന്ന് അദ്ദേഹം സ്വയം സമാധാനിച്ചു.