മദ്ധ്യാഹ്നം മങ്ങിതുടങ്ങി : കോഴിക്കോട്ട് പട്ടണത്തിനു കിഴക്കു കിടക്കുന്ന ഒരുൾനാട്ടിലെ, ചെമ്മണ്ണ് നിറഞ്ഞു.
വീതി കുറഞ്ഞു. വളഞ്ഞുതിരിഞ്ഞു പോകുന്ന ഒരു പരുത്ത പാതയിലൂടെ, ഒരു ടാക്സികാർ സാവധാനം ഓടികൊണ്ടിരുന്നു. പാതയുടെ ഇരുവശത്തും വിശാലങ്ങളായ നെൽവയലുകളാണ്.
കൊയ്തുകഴിഞ്ഞു ഒഴിഞ്ഞുകിട ക്കുന്ന ആ പാടങ്ങളിലെ വരമ്പുകളിൽ അങ്ങിങ്ങായി മുളച്ചിരുന്ന ഇളംപച്ചപുല്ല് കാർന്ന് തിന്നുന്നതിന് വാലാട്ടികൊണ്ട് പശുക്കൾ മേയുന്നുണ്ട്. ഇടയ്ക്കിടെ ചെറിയ വെച്ചുകെട്ടിയ പീടികകൾ.
അവിടെ നിന്ന് അരിസ്സാമാനം വാങ്ങി തിരിച്ചുപോകുന്ന അർദ്ധനഗ്നകളായ ഗ്രാമീണവനിതകൾ നിരത്തിനരികിലേക്ക് നീങ്ങിനിന്നു. കള്ളുകുടിയന്മാരെപ്പോലെ ആടികൊണ്ടുപോകുന്ന ചില കാളവണ്ടികളും ആ കാറിന് വഴി മാറി കൊടുത്തു.
തൈതെങ്ങുകൾ തഴച്ചുവളർന്നു നിൽക്കുന്ന മേടുകൾ, പാറകൊണ്ടു പുള്ളി കുത്തിയ പരുത്ത മൊട്ടക്കുന്നുകൾ, വയലിന്റെ നടുവിൽ അവിടവിടെയായി ഏണും കോണുമൊക്കാത്ത പൊറ്റകൾ, അവയിൽ ചില ചെറുപുരകൾ. പൊളിഞ്ഞു കിടക്കുന്ന അമ്പലങ്ങൾ.
ഇടിഞ്ഞുതകർന്ന ആൽത്തറകൾ, പാതിയും തൂർന്നുപോയ അമ്പല ക്കുളങ്ങൾ, മാവിൻ നടക്കാവുകൾ, പച്ചപ്പുൽമൈതാനങ്ങൾ, പച്ചക്കറിത്തോപ്പുകൾ ഇങ്ങനെ പല കാഴ്ചകളും പിന്നിട്ടുകൊണ്ട് ആ കാർ ഇരുവഴിഞ്ഞിപ്പുഴയും, ചെറുപുഴയും വന്നുചേരുന്ന മുക്കം കടവിന്നടുക്കെ ചെന്നുനിന്നു.
മദ്ധ്യവയസ്ക്കനായ ഒരു ഗ്രാമീണൻ മുന്നോട്ടുവന്ന് കാറിലിരിക്കുന്ന മാന്യനെ സ്വീകരിച്ചു.
എല്ലാം ശരിപ്പെടുത്തി വെച്ചിട്ടുണ്ടോ? ആ മാന്യൻ ചോദിച്ചു.
"താമസസ്ഥലമെല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്. വേലക്കാരനേയും നിശ്ചയിച്ചിരിക്കു
“ശരി, എനിക്കുപയോഗിക്കുവാനുള്ള സാമാനങ്ങളെല്ലാം ഞാൻ കാറിൽ കൊണ്ടുവന്നിട്ടുണ്ട്.
“അവയെല്ലാം ഇപ്പോൾത്തന്നെ അങ്ങോട്ടുകൊണ്ടുപോകാം.
ആ ഗ്രാമീണൻ “കുഞ്ഞാ. കൂഊഊ എന്ന് ഉച്ചത്തിൽ ഒന്നു കൂക്കിവിളിച്ചപ്പോൾ തടിച്ചു കൂറ്റനായ ഒരു ഗ്രാമീണൻ ഓടിയെത്തി.
“ഈ സാമാനങ്ങളെല്ലാം എന്റെ കളത്തിൽ കൊണ്ടുപോയി വെക്കും. പിന്നെ രവീന്ദ്രന്റെ നേർക്കു തിരിഞ്ഞ് അയാൾ പറഞ്ഞു. ഇവയെല്ലാം കുഞ്ഞൻ കൊണ്ടുപോയി വെയ്ക്കും. നമുക്ക് അവിടേക്ക് നടക്കാം.
"അങ്ങിനെ തന്നെ, രവീന്ദ്രൻ കൂലി കൊടുത്ത് ടാക്സിക്കാരനെ പറഞ്ഞയച്ചു.
രവീന്ദ്രനും ആ ഗ്രാമീണനും ആ നദീതീരത്തിലൂടെ നടന്നുതുടങ്ങി.
വഴി നീളെ സ്ത്രീകൾ അലക്കുകയും കുളിക്കുകയും ചെയ്യുന്നു. കുട്ടികൾ പുഴവക്കിൽ പൂഴിക്കൊട്ടാരങ്ങളുണ്ടാക്കിയും കുഴികുത്തിയും അഴികെട്ടിയും കളിക്കുന്നു. ചില ഗ്രാമീണർ മൂരികളെ കുളിപ്പിക്കുന്നു.
അവർ പുഴവക്കിൽ നിന്ന് ഒരിടവഴിയിലേക്ക് മാറി. പിന്നെ ഒരു ചെറിയ പാടത്തുചെന്നു. അവിടെ നിന്ന് ഒരു ചെറിയ മുളങ്കോണിവെച്ച പറമ്പിലേക്ക് കയറി.
അവിടെ ഒരു ചെറിയ കളപ്പുരയുണ്ട്. അതു പുല്ലുകൊണ്ടു പുതുക്കി മേഞ്ഞും ചുമരുകളിൽ വെള്ളവലിച്ചും, മുറ്റത്ത് ചാണകം തളിച്ച് വൃത്തിയാക്കിയും മനോഹരമാക്കി വച്ചിരിക്കുന്നു.
രവീന്ദ്രന് ആ ചെറിയ പറമ്പും, പുരയും വളരെ പിടിച്ചു. അതിൽ നിറയെ മാവും പ്ലാവും വാഴയുമുണ്ട്. മതിലിന്മേൽ മാനം മുട്ടുന്ന മുളങ്കൂട്ടം, മുമ്പിൽ കണ്ണെത്താത്ത ദൂരത്തോളം വയലുകൾ വടക്ക് വശത്ത് ചെറിയ കുന്നുകൾ, ഒരു ഭാഗത്തുകൂടി പുഴ വളഞ്ഞൊഴുകുന്നു.
അവർ കളത്തിനകത്തേക്ക് കടന്നു. അതിനു രണ്ട് വലിയ മുറികളുണ്ട്. കൂടാതെ ഒരു വശത്ത് പുതുതായി ഒരടുക്കളയും ഉണ്ടാക്കിയിട്ടുണ്ട്.
തന്റെ കിടക്കയും മടക്കു കസേരയും പെട്ടികളും മറ്റും എവിടെ വെയ്ക്കണമെന്നതിനെപ്പറ്റി ചില നിർദ്ദേശങ്ങൾ നൽകിയതിനുശേഷം രവീന്ദ്രൻ അല്പം വിശ്രമിക്കുവാൻ വേണ്ടി മുറ്റത്തെ മാവിൻചുവട്ടിൽ ചെന്നു കിടന്നു.
ആ പാടത്തിന് ഒരു കുളിർകാറ്റ് അവിടേക്കിഴഞ്ഞ് വന്നു രവീന്ദ്രനെ ആപാദചൂഡം ഒന്നു പുണർന്നു നാട്ടിൻപുറത്തിന്റെ ആ ആദ്യസ്വീകരണം രവീന്ദ്രനെ മയക്കി കളഞ്ഞു നഗരത്തിന്റെ നിരന്തരമായ ഇരമ്പത്തിലും കമ്പത്തിലും പരിചയിച്ച് അയാളുടെ കാതുകൾ അവിടത്തെ അഗാധശാന്തതയിൽ ആണ്ടാണ്ടുപോകുന്നതുപോലെ തോന്നി
രവീന്ദ്രൻ കോഴിക്കോട്ടെ ഒരു ലക്ഷപ്രഭുവാണ്. സ്വന്തം ഈർച്ചകമ്പനികളും നെയ്ത്തുശാലകളും വമ്പിച്ച തോതിലുള്ള മരക്കച്ചവടവും അയാൾ നടത്തുന്നുണ്ട്.
കൊട്ടാരതുല്യമായ വീട് രണ്ട് മോട്ടോർ കാറ് സ്വന്തം ബേങ്ക് ധനസമ്പന്നരായ സഖാക്കൾ ഇവക്കു പുറമെ അവിവാഹിതനും ഉദാരമതിയും സൽസ്വഭാവിയും സുന്ദരനുമായ ഒരു ചെറുപ്പക്കാരൻ എന്ന ജനസമ്മതി നേടിയ പേരും പട്ടണത്തിന്റെ ബഹളത്തിൽ നിന്നു വിട്ടൊഴിഞ്ഞ്, രണ്ട് മാസം ശാന്തമായ ഒരജ്ഞാതവാസം കഴിക്കുവാൻ അയാൾ തിരഞ്ഞെടുത്തത് മുക്കം പ്രദേശത്തിന്റെ ഈ ഒഴിഞ്ഞ പുഴക്കരയാണ്.