ശീതളാചലകുമാരിയെപ്പുരാ ചൂതബാണരിപു വേട്ടു ശങ്കരൻ ശ്വേതശൈലനിലയത്തിലംഗനോ- പേതനായ് പ്രഭു മടങ്ങിയെത്തിനാൻ.
ബാലയാം പ്രിയയിൽ നാണമാം തിര- ശ്ശീലകൊണ്ടു മറവാർന്ന കാമനെ ലോലനായഥ വെളിപ്പെടുത്തുവാൻ ലീലയാ തുനികയായ് മഹാനടൻ
നീരദാഭഗളനേകദാ, ഗുണോ- ദാരയാമുമ കുളിച്ചിടുംവിധൗ, ദ്വാരപാലനെയനാദരിച്ചു തൻ- ദാരസത്മനി കടന്നുചെന്നിതേ.
മജ്ജനോചിതമനോജ്ഞവേഷയാ- മജ്ജഗജ്ജനനി ഭർത്തൃദർശനാൽ, സജ്ജമാർ സഖികൾ സംഭ്രമിക്കവേ ലജ്ജപൂണ്ടു വിലയിച്ചു തങ്കലേ!
വെണ്ണതോൽക്കുമുടലിൽ സുഗന്ധിയാ- മെണ്ണതേച്ചരയിലൊറ്റമുണ്ടുമായ് തിണ്ണമേലമരുമാ നതാംഗി മു- ക്കണ്ണനേകി മിഴികൾക്കൊരുത്സവം.
ആ വിഭൂഷണവിയുക്തഗാത്രിയാം ദേവി നിസ്തുലനിസർഗ്ഗകാന്തിയെ തൂവിനിൽക്കുമഴകന്നു കണ്ടു ത- ജ്ജീവിതേശനു കുളിർത്തു മാനസം
അക്കടംരൂപ പൊറാഞ്ഞു ചണ്ഡി ചെം-തൃക്കടാക്ഷമുനയൊന്നുലച്ചുടൻ തക്കപോല,സമയത്തഗാരമുൾ- പ്പൂക്ക ദേവനെ വെളിക്കിറക്കിനാൾ.
കുന്നിൽമാതഥ, മണാളനീ നില ക്കിന്നിമേലസമയത്തൊരിക്കലും വന്നിടായ് വതിനു വേണ്ട കൃത്യമെ ന്തെന്നിതോർത്തു നിജതോഴിമാരുമായ്.
"അന്തകാരിയുടെ ഭൃത്യരൊക്കെയും ഹന്ത നമ്മളുടെതന്നെയെങ്കിലും സ്വന്തമായൊരുവനിങ്ങു വേണ,മ- ത്യന്തനിഷ്ഠയൊടു വാതിൽ കാക്കുവാൻ."
പേർത്തിതാളികളുരയ്ക്കയാൽ, പ്രഭാ- പൂർത്തിപൂണ്ടൊരു പുമാനെയക്ഷണം തീർത്തിതങ്ങു തിരുമെയ്യഴുക്കിനാ- ലാർത്തിനാശിനി ജഗത്സവിത്രിയാൾ.
പർവതോന്നതസുലക്ഷണാംഗകൻ, പർവചന്ദ്രസുഭഗൻ, യുവാവവൻ ദുർവഹാദ്ഭുതകുതൂഹലങ്ങളെ ശ്ശർവദാരസഖിമാർക്കു നൽകിനാൻ.
ദേവിതന്നെയണിയിച്ച പൊന്മണി- ആവിഭൂഷണവരാംബരാദിയാൽ ആ വിശിഷ്ടപുരുഷന്റെ മെയ്യിലെ- ശ്രീവിലാസമൊരു നൂറിരട്ടിയായ്.
അമ്മഹാഭുജനെയങ്കസീമ്നി ചേർ- ത്തമ്മ മൂർദ്ധനി മുകർന്നു മേൽക്കുമേൽ സമ്മദോൽപുളകഗാത്രിയായ്പ്പുണർ ന്നുമ്മവെച്ചു ചിരമോമനിക്കയായ്.
കാരുണിമയി, മൃഡാനി പിന്നെയ പ്പുരുഷപ്രവരനോടിതോതിനാൾ: "ചാരുരൂപ, മമ പുത്ര, നീയൊഴി- ഞ്ഞാരുമില്ലിഹ മദാജ്ഞ കേൾക്കുവാൻ.
ധീരനായനിശമപ്രമത്തനായ് ദ്വാരപാലനമിഹമാചരിക്ക മേ സ്വൈരമെന്റെയനുവാദമാർന്നിടാ- താ,രടുക്കിലുമകത്തു കേറ്റൊലാ."
സാരമായജ്ജനനി ചൊന്നതാനതാ- കാരനായ് ശിരസി വെച്ച പുത്രനെ ദ്വാരപാലനവിധിക്കു നിർത്തിനാൾ, ചൂരലൊന്നഥ കൊടുത്തു പാർവതി.
കാരണാത്മിക കൊടുത്ത കാഞ്ചന- ച്ചൂരൽമുദ്രയെ വഹിച്ചുകൊണ്ടവൻ പാരമേശരമണീമണിഗൃഹ- ദ്വാരസീമനി വിളങ്ങിനാൻ സദാ.
വന്നു തിങ്ങിയ കുതൂഹലേന,പി- റ്റേന്നുമീശ്വരി കുളിക്കൊരുങ്ങവേ ചെന്നു ധൂർജ്ജടി, തലേദ്ദിനം കുറ- ഞ്ഞൊന്നു കണ്ട പുതുകാഴ്ച കാണുവാൻ.
വാരണാന്തകനകത്തു പൂകുവാൻ പാരമുത്സുകതയോടടുക്കവേ, ആരതെന്നു ധരിയാതെ, നൂതന- ദ്വാരപാലകനവൻ വിലക്കിനാൻ.
ആ വിലാസപരനാം മഹേശനൊ- ട്ടാവിലാശയതപൂണ്ടു ചൊല്ലിനാ:
"നീ വിലക്കിടുവതാരെയാണെടോ? ദേവിതൻപ്രിയതമൻ, പിനാകി ഞാൻ."
ഹാരവാക്യമിതു കേൾക്കുമാ പ്രതീ- ഹാരവീരനപശങ്കമോതിനാൻ: "നേരവും നിലയുമോർത്തിടാതുമാ- ഗാരമെങ്ങനെയണഞ്ഞിടും ശിവൻ?
അമ്മ സമ്പ്രതി കുളിക്കയാണു: തൽ സമ്മതത്തെ ലഭിയാതൊരിക്കലും ഇമ്മണിഗൃഹമണഞ്ഞിടാവത- ല്ലമ്മേഹശ്വരനു,മെന്നു നിശ്ചയം.
നില്ല,നില്ല, നില വിട്ടിടായ്ക; ഞാൻ ചൊല്ലുമുക്തി വകവെച്ചിടാതെ നീ മല്ലു കാട്ടിയണയുന്നതാകി,ലെൻ- തല്ലുകൊണ്ടു തല വിണ്ടുപോം ദൃഢം!"
ഗീരതത്ര ഗണിയാതുപാധി- ക്കാരനായ്ക്കയറുമാ വൃഷാങ്കനിൽ സ്പാരരോഷ,മുമതാൻ കൊടുത്ത പൊൻ- ചൂരലൊന്നഥ മയക്കിനാനവൻ.
പൊട്ടുമെല്ലണികൾ പൂണ്ട മാറിൽനി- ന്നൊട്ടുതാഴെയടികൊണ്ട പാടുമായ് മട്ടുമാറിയ മഹേശനാ സ്ഥലം വിട്ടു പോന്നിതു വിചിത്രചേഷ്ടിതൻ.
ദൂരമെത്തി,യൊരിടത്തിരുന്നു, തൻ ഭൈരവാകൃതികളാം ഗണങ്ങളെ ഗൗരശൈലപതി ചൊല്ലിവിട്ടിതാ. ദ്വാരപാലനെയകറ്റിനിർത്തുവാൻ.