രക്തമെല്ലാം ഒഴികിപ്പോയ്, ക്ഷയിച്ചു ശക്തി, സിരകൾ രിക്തമായ്, പ്രാണപാശമറുമാറായി;
അക്കിടപ്പിമുമവളാ യുവമുനിയെ വീക്ഷിപ്പാൻ പൊക്കിടുന്നു തല, രാഗവൈഭവം കണ്ടോ!
അഥവായിവൾക്കെഴുമിങാവബന്ധബലത്താൽതാൻ ശിഥിലമായ തല്പ്രാണൻ തങ്ങിനില്പതാം;
അന്തിമമാം മണമർപ്പിച്ചടിവാൻ മലർ കാക്കില്ലേ ഗന്ധവാഹനെ?-രഹസ്യമാർക്കറിയാവൂ?
പുടം വരണ്ടു പറ്റിയ പോള പണിപ്പെട്ടു ചെറ്റു വിടർത്തും കണ്ണിലവൻ്റെ കാന്തി വീഴവേ
അവൾ തൻ പാണ്ഡുമുഖത്തിലന്തിവിണ്ണിലെന്നപോലെ- യെവിടുന്നോ ചാടിയെത്തി രക്തരേഖകൾ!
മരവിച്ചു മർമ്മസന്ധിനിരയർക്ഷണമന്ത:- കരണം വേദന വിട്ടു നിൽക്കവേ തന്വി
സ്മരിക്കുന്നു പൂർവ്വരാഗമവനെ നോക്കിക്കണ്ണാൽത്താൻ ചിരിക്കയും കരകയും ചെയ്യുന്നു പാവം
വിരഞ്ഞന്തർഗദ്ഗദമായ്, വിടങ്കത്തിലെഴും പ്രാവിൻ വിരുതംപോലെ മൃദുവായ് വ്യക്തിഹീനമായ്,
ഉരയ്ക്കുന്നുമുണ്ടവൾ താണുടൻ കൈകൾ പിന്നിൽ ചേർത്താ ഞ്ഞരികിൽക്കുനിഞ്ഞു നിൽക്കുമവനോടേതോ.
അനുനാസികവികലമന്തരോഷ്ഠലീനദീന- സ്വനമമ്മൊഴിയിതരശ്രാവ്യമല്ലഹോ!
അനുകമ്പ കലർന്നതിശ്രാവകൻ ശ്രവിപ്പൂ, നമു- ക്കനുമിക്കാമവനോതുമുത്തരങ്ങളാൽ
“ഇല്ല, ഞാൻ താമസിച്ചുപോയില്ലെടൊ സരളശീലേ- യല്ലൽ നീയിന്നെന്നെച്ചൊല്ലിയാർന്നിടായ്കടോ,
ശോഭനകാലങ്ങളിൽ നീ ഗമ്യമായില്ലെനിക്കു, നിൻ സൌഭഗത്തിൽ മോഹമാർന്ന സുഹൃത്തല്ല ഞാൻ.
അറിയുന്നുണ്ടെങ്കിലും ഞാനകൃത്രിമപ്രണയത്തി- ന്നുറവൊന്നു നിങ്ങൾക്കാമ്പിലൂറി നിന്നതും.
മുറയോർക്കുമ്പോളതു നിൻ മഹിതഗുണമെന്നോർത്തു നിറയുന്നുണ്ടെനിക്കുളിൽ നന്ദിതാനുമേ;
പരമവിപത്തിങ്കലും പരിജനം നിന്നെ വിട്ടു പിരിയാതിങ്ങണഞ്ഞഹോ! പരിചരിച്ചു.
ചൊരിയുമിക്കണ്ണുനീർ നിൻ സ്ഥിരദാക്ഷിണ്യശീലത്തെ- യുരചെയ്യുന്നുണ്ടതും ഞാനോർക്കുന്നുണ്ടെടോ.
നിയതം സ്നേഹയോഗ്യ നിൻ സ്ഥിരദാക്ഷിണ്യശീലത്തെ- യുരചെയുന്നുണ്ടതും ഞാനോർക്കുന്നുണ്ടെടോ.
നിയതം സ്നേഹയോഗ്യ നീ നിജവൃത്തിവശയായ് ദുർ- ന്നിയതിയാൽ ഘോരകൃത്യം ചെയ്തുപോയല്ലോ!
ദയനീയം, നീയിയന്ന ധനദാഹവും സൊന്ദര്യ സ്മയവും ഹാ! മുഗ്ദ്ധേ, നിന്നെ വഞ്ചിച്ചായല്ലോ!
അതിചപലമീയന്ത:കരണം ലോകഭോഗങ്ങൾ പ്രതിനവരസങ്ങളാൽ ഭൂരിശക്തികൾ.
ഗതിയെന്തു ജന്തുക്കൾക്കി-രതിരോഷമോഹങ്ങളാൽ ജിതലോകമാ'മവിദ്യ' ജയിച്ചീടുന്നു.
അതു നിൽക്ക, വിപത്തിതൊരരതുലാനുഗ്രഹമായ് നീ മതിയിലോർക്കണം സഖീ, -എന്തുകൊണ്ടെന്നോ?
ഇതിനാലിന്നു കണ്ടില്ലേ വിഭവത്തിൻ ചലത്വവും രതിസമാനരൂപത്തിൽ രിക്തതയും നീ?
സാരമില്ലെടോ, നിൻ നഷ്ടം സഹജേ നൊടിയിൽ ഗുരു- കാരുണിയാൽ നിനക്കിന്നു കൈക്കലാമല്ലോ.
ചോരനപഹരിക്കാത്ത ശാശ്വതശാന്തിധനവും മാരനെയ്കാൽ മുറിയാത്ത മനശ്ശോഭയും.
കരയായ്ക ഭഗിനീ, നീ കളക ഭീരുത, ശാന്തി വരും, നിന്റെ വാർനെറുക ഞാൻ തലോടുവൻ.
ചിരകാലമഷ്ടമാർഗ്ഗചാരിയാമബ്ഗവാന്റെ പരിശുദ്ധപാദപത്മം തുടച്ച കൈയാൽ."
എന്നലിഞ്ഞവൻ കരതാരവൾതൻ പൂവൽനെറ്റിമേ ലൊന്നുചേർക്കുന്നങ്ങവൾക്കു ചീർക്കുന്നു രോമം,
ഖിന്നമുഖിയാമവൾതൻ കെടുന്ന സംജ്ഞ വിരലാ- ലുന്നയിച്ച ദീപമ്പോലുന്നുജ്ജ്വലിക്കുന്നു.
തുടരുന്നൂ മൊഴിയവൻ, "ശരി, സോദരി, ഞാൻ സ്വയം മടിച്ചുതാൻ മുമ്പു വന്നു നിന്നെ മീളുവാൻ;
കുശലമാർഗ്ഗങ്ങളന്നു കേൾക്കുമായിരുന്നില്ല നീ, വിശസനം സുഖികളെ വിജ്ഞരാക്കുന്നു.
അഖിലജന്തുദു:ഖവുമപാകരിക്കുന്ന ബോധം വികിരണം ചെയ്തിടുന്ന വിശ്വവന്ദ്യന്റെ
വാസപവിത്രങ്ങളാണീ വാസരങ്ങൾ ഭൂവിൽ, നമ്മൾ വാസവദത്തേ, കരഞ്ഞാൽ വെടിപ്പല്ലെടോ.