ന്നില്ലാത്തൊരീ പ്രഥമമായ പരാഭവത്താൽ; വല്ലായ്മ ദേവകൾ പെടുത്തുവതും ക്ഷമിപ്പൊ- ന്നല്ലായിരുന്നു ഹഹ, ഭാരതപൂർവരക്തം.
അശങ്കമാ മാനി വൃഷാങ്കശിഷ്യ- നമർഷവേഗത്തിനധീനനായി, അച്ഛൻ കൊടുത്തോരു കൊടുംകുഠാരം മകന്റെ നേർക്കക്ഷണമാഞ്ഞുവിട്ടു.
രാമായുധം ഭീമസുതന്റെ വാമ- ഗണ്ഡസ്ഥലത്തിൽ സഹസാ പതിച്ചു; അക്കുംഭിവക്ത്രന്റെയിടത്തുകൊമ്പോ, നിർഘാതഘോരാരവമായ് നിലത്തും.
അക്കൊമ്പു, ചെമ്മണ്ണടിയിൽക്കിളർന്ന കൈലാസശൃംഗങ്ങളിലൊന്നിനൊപ്പം, കടയ്ക്കു രക്താങ്കിതമായി വീ ബ്രഹ്മാണ്ഡമൊട്ടുക്കൊരു ഞെട്ടൽ ഞെട്ടീ.
പാടേ നരച്ചുള്ള ശിരസ്സു പൊക്കി നോക്കുന്ന ഗൗരീഗുരുവാം ഗിരീന്ദ്രൻ ദൗഹിത്രനേൽക്കും ദുരവസ്ഥയിങ്കൽ- പ്പകച്ചുനിൽക്കുന്നതിപോലെ കാണായ്
കൈലാസശൈലേ കനകാഭിഷേകം കഴിച്ചുനിന്നീടിന കർമ്മസാക്ഷി, കാണാവതല്ലിത്തൊഴിലെന്ന, കാണ്ഡേ കാർകൊണ്ടലിൻ മൂടലിലായ് മുഹൂർത്തം!
കപോലഭിത്തിക്ഷതശോണിതത്താൽ കാശ്മീരകം ചാർത്തിയ കുഞ്ജരാസ്യൻ, അന്തിച്ചുകപ്പേശിയ ശാരദാഭ്രം- പോലേ തിളങ്ങീ സ്ഫടികാവദാതൻ.
സ്കന്ദൻ തദാ പുഞ്ചിരിയിട്ടു, നന്ദി കൺചിമ്മി; വീശി ഗദ വീരഭദ്രൻ, വീർപ്പൊന്നു വിട്ടൂ രുരു; കൈ തിരുമ്മീ കുണ്ഡോദരൻ, നാവുകടിച്ചു ചണ്ഡൻ.
കരുത്തരെന്നാലുമൃഷീന്ദ്രനോടു കയർത്തതില്ലീശ്വരപാർഷദന്മാർ; സ്വാമിക്കു ശിഷ്യപ്രതിപത്തിയെത്രയ്- ക്കാണെന്നതിങ്ങാരറിയാതെയുള്ളു?
ക്ഷണാൽ ഗണങ്ങൾക്കിടയിൽപ്പടർന്ന ഹാഹാപ്രണാദം ദിവി ചെന്നലച്ഛേ, ഇങ്ങോട്ടെഴുന്നള്ളി വിനായകന്റെ പിതാക്കൾ, നിശ്ശേഷജഗൽപിതാക്കൾ.
കൊമ്പൊന്നു പോയ്ച്ചോരയിലാണ്ടു നിൽക്കും ഗജാസ്യനെക്കണ്ടതിസംഭ്രമത്താൽ "എന്തെ,ന്തിതെ”ന്നീശ്വരപത്ന പാഞ്ഞു- ചെന്നങ്ങെടുത്തങ്കതലത്തിൽവെച്ചു.
തൃക്കാൽക്കൽ വീണീടിന ശിഷ്യനേയും കൃത്താംഗനായ്തീർന്ന തനൂജനേയും, കാരുണ്യവാത്സല്യകഷായമായ കണ്ണാൽ നിരീക്ഷിച്ചു കലേശചൂഡൻ
ആൾക്കാരുമായ് ഗൗരി പരിക്കുപെട്ട പുത്രന്നു വേണ്ടും പരിചര്യചെയ്തു, അഭിജ്ഞനാം ഷണ്മുഖനച്ഛനമ്മ- മാരെ ഗ്രഹിപ്പിച്ചു നടന്നതെല്ലാ.
ഉടൻ മഹാദേവി,യിടത്തുകയ്യാ- ലഴിഞ്ഞ വാർപൂങ്കുഴലൊന്നൊതുക്കി,
ജ്വലിച്ച കൺകൊണ്ടൊരു നോക്കുനോക്കി.- പ്പാർശ്വസ്ഥനാകും പതിയോടുരച്ചു:
"കിട്ടീലയോ ദക്ഷിണ വേണ്ടുവോളം, വിശിഷ്ടനാം ശിഷ്യനിൽനിന്നിദാനീം, ദിവ്യായുധം വല്ലതുമുണ്ടി ബാക്കി- യെന്നാലതും നൽകിയനുഗ്രഹിക്കാം!
മകൻ പരിക്കേറ്റു മരിക്കിലെന്തു, മഹാരഥൻ ശിഷ്യനടുക്കലില്ലേ! "രാമൻ ജഗൽസത്തമനാണു' പോലും! വിദ്യാർപ്പണം പാത്രമറിഞ്ഞു വേണം!
തായ് തീർക്കുവാൻ തക്കൊരു നല്ല കൊമ്പു യാതൊന്നിനിന്നോ മഴുവിന്നു കിട്ടി, അശ്ശാഖിയെത്തന്നെയതാശു വെട്ടി വീഴ്ത്തുന്നു കാർത്തജ്ഞവിജ്രംഭിതത്താൽ."
എന്തൊക്കെയോ ഹന്ത, കഥിച്ചു വീണ്ടും സുതാംഗഭംഗാർദ്ദിതയായ ദേവി; ഭർത്താവതിന്നുത്തരമൊന്നുമോതീ- ലുൽ-ൽക്കണ്ഠ പാർശ്വസ്ഥിതർ പാഴിലേന്തി!
ശിഷ്യൻ പ്രവർത്തിച്ചതു വീരധർമ്മം സുതാംഗവൈകല്യമൊരുഗ്രശല്യം- സർവജ്ഞനെന്നാലുമിതിങ്കൽ ഞായം തോന്നാഞ്ഞു ചിന്താവശനായ് മഹേശൻ.
നിമേഷമഞ്ചാറിനിടയ്ക്കമംഗള- പ്രമേയമാ രംഗമതാ മറഞ്ഞുപോയ്! ക്രമേണ സംഗീതമരന്ദസാന്ദ്രമാ- യുമേശശൈലോപരി വായുമണ്ഡലം
അയത്നസിദ്ധോത്തമമാധുരിത്തഴ- പ്പിയന്നൊരോമന്മുരളീരവാമൃതം; ലയത്തിനാൽ സർവചരാചരങ്ങളും മയങ്ങുമാറങ്ങു പൊഴിഞ്ഞു മഞ്ജുളം.
പുരാണദിവ്യർഷിനീപീതശേഷമ- ദുരാപനാദാമൃതമാസ്വദിക്കയാൽ, ഒരാകുലാവസ്ഥയിൽ നമ്മൾ കണ്ടതാം ഹരാദ്രി ഹർഷൈകവികാരമായ് ക്ഷണാൽ.
പ്രമോദരോമാഞ്ചിതയായ്, സുതവ്യഥാ- വിമോഹമറ്റംബികപോലുമഞ്ജസാ:
നമോ നമസ്തേ ശ്രുതിമാത്രവേദ്യമാ- മമോഘസംഗീതകലാനുഭാവമേ!
ഉടൻ ചെവിക്കെന്നതുപോലെ കണ്ണിനും കിടച്ചു കൈലാസചരർക്കൊരുത്സവം ഇടംപെടും വാനിലുദാരമോഹനം പടർന്നുകാണായൊ,രു ദീപ്തിമണ്ഡലം.
മുറയ്ക്കു ഹർഷാദ്ഭുതസംഭ്രമങ്ങളാൽ നിറഞ്ഞ ഭൂതങ്ങൾ മിഴിച്ചുനിൽക്കവേ, പറന്നുവന്നാ,പ്പരിദീപ്തമാം മഹ- സ്സിറങ്ങി ഗൗരീഹരർതൻ നടുക്കിലായ്.
ത്രിലോകഭാണ്ഡം നിറയെത്തുളുമ്പുമാ, വിലോചനാസേചനകപ്രദീപ്തിയിൽ അലോലതേജോമയനഷ്ടമൂർത്തിയും തുലോമണഞ്ഞൂ ദിനദീപരീതിയെ.
ഹരന്റെ ചാരത്തു വിളങ്ങി, സൗമ്യമായ് നിരർഘസൗഭാഗ്യഗുണാഭിപൂർത്തിയാൽ പരസ്പരച്ചേർച്ച തഴച്ച രണ്ടുപേർ: