മികവുടയ കുബേരപത്തനത്തിൻ സുകനകമാകിയ താഴികക്കുടങ്ങൾ പകൽ പകുതി കടന്ന ഭാസ്കരൻതൻ പ്രകടമരീചികളാൽത്തിളങ്ങിമിന്നീ.
പല പല മണിമേട രണ്ടുപാടും വിലസിന തൽപുരരഥ്യയിങ്കലൂടെ അലർശരരിപുവിന്മഹാദ്രിതൻ നേർ- ക്കലഘുവിഭാവനൊരന്തണൻ ഗമിച്ചു.
സുമഹിതമുനിവേഷനാമവൻതൻ ഭ്രമരവൃതാംബുജരമ്യമാം മുഖത്തിൽ വിമലതയൊടുദിച്ചിരുന്നതേറെ- ശ്ശമഗുണമല്ലൊ,രു വീരലക്ഷ്മിയത്രേ.
വരജട വിവിധാക്ഷമാല, മാന്തോൽ, മരവുരി, സർവശരീരഭസ്മലേപം പരമിതുകളിലൊന്നിലും മറഞ്ഞീ- ലുരപെറുമാ യുവതാപസൻ്റെ ദർപ്പം.
മദവൃഷഗതിയാമവന്റെയോരോ പദതലവിന്യസനത്തിലും വിളങ്ങീ സദഭിജനത, കൃത്യനിഷ്ഠ, ധൈര്യം, ഹൃദയസമുന്നതി, ശൗര്യമെന്നിതെല്ലാം.
അവിടവിടെ മിഴിച്ചുനോക്കിനിന്നൂ വിവിധവിചേഷ്ഠിതർ പൗരരപ്പുമാനെ; സവിനയർ ചിലർ വായ്മറച്ച കയ്യാൽ സവിധഗരോടു,'രിയാടൽ മെല്ലെ'യെന്നാർ.
അമലസുഷമനാമവങ്കൽ യക്ഷ- പ്രമദകൾ സസ്നേഹവീക്ഷണങ്ങളാലേ
കമലദളവിശാലമാല ചാർത്തി, സ്വമനസി തദ്വിധപുത്രലബ്ധി നേർന്നൂ!
ഇരുവശവിമിരിക്കുവോരെണീറ്റു, തെരുതെരെയധ്വഗർ മാറിനിന്നു ദൂരാൽ, ഒരു ഭയബഹുമാനഭക്തിതിങ്ങി- ത്തെരുവതു ഹന്ത, നിതാന്തശാന്തമായി.
പുകഴുമളകനന്ദയിൽക്കുളിച്ചാ വികസിതകൽപകപുഷ്പരേണു പൂശി, അകലുഷസരസീജലസ്ഥസൗഗ- ന്ധികമണമേന്തിയ ശുദ്ധവായുപോലും
പെരികെ നിഭൃതനായൊതുങ്ങിയിട്ടാ ണരികിലണഞ്ഞതു തത്സപര്യ ചെയ്വാൻ! പരിഘഭുജനിവൻ വഹിച്ച ചെന്തീ- പ്പൊരിചിതറും മഴു കാൺകിലാർ നടുങ്ങാ?
ശമധനനിവനീ,യരിച്ഛടാസൃ- ഗ്വിമലിതമായ കഠാരിയാലെയല്ലോ, സമരചതുരഹേഹയേശബാഹു- ച്ചമതകളായിരമാശു വെട്ടിയിട്ടു!
അതേ, മഹാൻ ഭാർഗ്ഗവരാമനാണീ- സ്സുതേജസാ ഭാസുരനാം ദ്വിജേന്ദ്രൻ; ജിതേന്ദ്രിയൻ ധൂർജ്ജടിദർശനത്തിൽ ധൃതേച്ഛനായ്പ്പോവുകയാണിദാനീം.
ആ മാനുഷർഷഭ,നഗസ്ത്യമുഖാപ്ത 'കൃഷ്ണ- പ്രേമാമൃത' സ്തുതിവശീകൃതരാധികേശൻ, കാമാരിശിക്ഷിതമഹാസ്ത്ര, നമിത്രദാഹി- ധാമാവണഞ്ഞിതചിരേണ ഹരാചലത്തിൽ
കൈലാസമേറി, മണിഗോപുരവും കടന്നു, ശൈലാദിമുഖ്യബഹുമാനിതനാ മുനീന്ദ്രൻ, വെയ്ലാർന്നിടാത്ത വടമൂലതലേ വിളങ്ങും ശൈലാത്മജാരമണകേളീഗൃഹത്തിലെത്തി.
ശ്രീരത്നവേദിയിൽ വലത്തുമിടത്തുമായ്ക്ക- ദ്വാരസ്ഥലത്തിരുവർ കാവലിനുണ്ടിരിപ്പൂ, ഹേരംബനും ഗുഹനുമാമവരെപ്പണിഞ്ഞ- ദ്ധീരൻ നടന്നു സദനത്തിനകത്തു പൂകാൻ.
"എന്തിത്ര വെമ്പ?-ലിഹ തെല്ലിട നിൽക്ക; താത- നന്തഃപ്പുരേ കിമപി വിശ്രമമേൽക്കയത്രേ" ചന്തത്തിലേവമുരചെയ്തു ഗണേശനപ്പോൾ, തൻതമ്പിയായ്ക്കരുതുമാ ദ്വിജനെത്തടുത്താൻ.
"ലീലാരസത്തിന്നിടയില്ലധുനാ, വിളംബ- മേലാതുണർത്തുവതിനുണ്ടൊരു കാര്യ"മെന്നായ്, കാലാരിശിഷ്യനാഗജാതനയന്റെ കൈക- ളാലാഞ്ഞു പുല്കിയ പിടുത്തമുടൻ വിടുർത്തീ.
"ഏകാന്തസീമ്നി മരുവും ഗുരുതന്നടുക്കൽ- പ്പോകാവതോ സഹജ, സമ്മതി കിട്ടിടാതേ? വൈകാതെയച്ഛനിവിടേക്കെഴുന്നള്ളു”മെന്നാ ശ്രീകാർത്തികേയനുമുരച്ചു കരം പിടിച്ചു.
എന്നാൽ ദ്വിജന്റെ ചെവിതന്നിലിതൊന്നുമേശീ- ലെ;-ന്നാരു കണ്ടു ഭൃഗുരാമനു പിന്മടക്കം? ഒന്നാശു തട്ടി നടവാതിലിണയ്ക്കു നേരേ ചെന്നാനകല്മഷനകത്തു കടക്കുവാനായ്.
വെമ്പിഗ്ഗമിക്കുമൃഷിതൻ ചുമലിങ്കൽ നീണ്ട തുമ്പിക്കരം പുനരണച്ചരുളീ ഗജാസ്യൻ. "മുമ്പിൽസ്സഖേ, തിരുമനസ്സറിയിച്ചിടാതെ,
മുമ്പിൽക്കടന്നണകവയ്യ, വരട്ടെ, നിൽക്കൂ."
"എല്ലായ്പോഴും പ്രണതശിഷ്യനു ദേശികങ്കൽ- ച്ചെല്ലാം, സ്ഥലം സമയമെന്നിവ നോക്കിടേണ്ടാ! നില്ലായ്മ പാഴ്തൊഴിലി"നെന്നു നടന്നു വിപ്രൻ, ചൊല്ലാർന്ന വിഘ്നപതിയേറ്റു വിലക്കി വീണ്ടും.
"പോവട്ടെ ഞാൻ വിടു!" "വിടില്ല, കടന്നുകൂടാ!" "ഛീ, വക്രവൃത്തി തുടരുന്നതു രാമനോടോ?" ഏവം വഴക്കു മുറുകീ, ദ്വിജദേവർതമ്മിൽ - ബാവം പകർന്നു പിടിയും വലിയും തുടങ്ങീ.
പോർവാശിയേശുമവരെ പ്രശമപ്പെടുത്താ- നാവാഞ്ഞൊഴിഞ്ഞു നിലവായി മയൂരവാഹൻ, ആ വാഗ്വിവാദതുമുലധ്വനി കേട്ടണഞ്ഞ ശൈവാഗ്ര്യപാർഷദരുമപ്പടി നോക്കിനിൽപ്പായ്.
ഖർവാംഗനായ് ദ്വിജഭടൻ പിടിവിട്ടൊഴിഞ്ഞാ- ദുർവാരമാം നിജപരശ്വധമൊന്നുലച്ചും ശർവാത്മജൻ ഝടിതി കാൽക്കുപിടിച്ചെടുത്ത ഗ്ഗർഗാഢ്യനൈദ്ദിവി ചുഴറ്റി സലീലമായ്ക്കാൻ.
ഉണ്ണിഗ്ഗണേശ്വരനു പമ്പരമായ്ച്ചമഞ്ഞു വിണ്ണിൽക്കിടന്നു തിരിയുന്ന മുനിക്കകാണ്ഡേ മണ്ണിൻചുവട്ടിലമരും ഭുവനങ്ങൾകൂടി- ക്കണ്ണിൽപ്പതിഞ്ഞു പലവട്ട, മിതെന്തു മായം!
താവൽക്ഷണാലുലകിലൊക്കെയുമൊന്നു ചുറ്റി- ച്ചാ വർണ്ണ്യപൗരുഷനെ മുൻനിലയിങ്കൽ നിർത്തി; ദേവൻ മദാപഹരണത്തിനു ചെയ്തതു,ർവീ- ദേവങ്കലിഷ്ടഫലമല്ലുളവാക്കിവിട്ടു!
ഉല്ലസിതഭൂകുടിയായ് ഭൃഗുമുഖ്യനെ,ന്തെ-