വൈരാഗ്യം
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും; വന്നുവോണം കഴിഞ്ഞു വിഷുവെന്നും, വന്നില്ലല്ലോ തിരുവാതിരയെന്നും.
കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രമശ്വതിനാളെന്നും, ശ്രാദ്ധമുണ്ടഹോ വൃശ്ചികമാസത്തിൽ സദ്യയൊന്നുമെളുതല്ലിനിയെന്നും, ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും, കോണിക്കൽത്തന്നെ വന്ന നിലമിനി- ക്കാണമന്നന്നെടുപ്പിക്കരുതെന്നും. ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും ചിന്തിച്ചിടുവിനാവോളമെല്ലാരും. കർമ്മത്തിന്റെ വലിപ്പവുമോരോരോ ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും കാലമിന്നു കലിയുഗമായതും ഭാരതഖണ്ഡത്തിന്റെ വലിപ്പവും അതിൽ വന്നു പിറന്നതുമിത്രനാൾ പഴുതേതന്നെ പോയ പ്രകാരവും ആയുസ്സിന്റെ പ്രമാണമില്ലാത്തതും ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.
ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ വന്നുകൂടും പുരുഷാർത്ഥമെന്നതും ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടും നിരൂപണമൊക്കെയും. എന്തിനു വൃഥാ കാലം കളയുന്നു? വൈകുണ്ഠത്തിന്നു പൊയ്കൊവിനെല്ലാരും ?? കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ?
അർത്ഥമോ പുരുഷാർത്ഥമിരിക്കവേ അർത്ഥത്തിന്നു കൊതിക്കുന്നതെന്തു നാം? മദ്ധ്യാഹ്നാർക്കപ്രകാശമിരിക്കവേ ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു! ഉണ്ണിക്കൃഷ്‌ണൻ മനസ്സിൽക്കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്? മിത്രങ്ങൾ നമുക്കെത്ര ശിവ! ശിവ! വിഷ്ണുഭക്തന്മാരില്ലേ ഭുവനത്തിൽ? മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ ജായ കാട്ടും വിലാസങ്ങൾ ഗോഷ്ടികൾ.
ഭുവനത്തിലെ ഭൂതികളൊക്കെയും ഭവനം നമുക്കായതിതുതന്നെ. വിശ്വനാഥൻ പിതാവു നമുക്കെല്ലാം വിശ്വധാത്രി ചരാചരമാതാവും. അച്ഛനും പുനരമ്മയുമുണ്ടല്ലോ രക്ഷിച്ചീവാനുള്ളനാളൊക്കെയും. ഭിക്ഷാന്നം നല്ലൊരണ്ണവുമുണ്ടല്ലോ ഭക്ഷിച്ചിടുകതന്നെ പണിയുള്ളു.
നാമമഹിമ
സക്തികൂടാതെ നാമങ്ങളെപ്പൊഴും ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ സിദ്ധികാലം കഴിവോളമീവണ്ണം ശ്രദ്ധയോടെ വസിക്കേണമേവരും. കാണാകുന്ന ചരാചരജാതിയെ നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം. ഹരിഷാശ്രുപരിപ്പുതനായിട്ടു പരുഷാദികളൊക്കെസ്സഹിച്ചുടൻ സജ്ജനങ്ങളെക്കാണുന്ന നേരത്തു ലജ്ജ കൂടാതെ വീണു നമിക്കണം. ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ മത്തനെപ്പോലെ നൃത്തം കുതിക്കണം. മോഹംതീർന്നു മനസ്സു ലയിക്കുമ്പോൾ സോഹമെന്നിട കൂടുന്നു ജീവനും
പാരിലിങ്ങനെ സഞ്ചരിച്ചിടുമ്പോൾ പ്രാരബ്ധ്ധങ്ങളശേഷമൊഴിഞ്ഞിടും വിധിച്ചിടുന്ന കർമ്മമൊടുങ്ങുമ്പോൾ പതിച്ചീടുന്നു ദേഹമൊരേടത്ത്, കൊതിച്ചിടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു കുതിച്ചിടുന്നു ജീവനുമപ്പൊഴേ. സക്തിവേറിട്ടു സഞ്ചരിച്ചിടുവാൻ പാത്രമായില്ലയെന്നതുകൊണ്ടതും പരിതാപം മനസ്സിൽ മുഴുക്കേണ്ട തിരുനാമത്തിൻ മാഹാത്മ്യം കേട്ടാലും!:-
ജാതി പാർക്കിലൊരന്ത്യജനാകിലും വേദവാദി മഹീസുരനാകിലും നാവുകൂടാതെ ജാതന്മാരാകിയ കരെയങ്ങൊഴിച്ചുള്ള മാനുഷർ എണ്ണമറ്റ തിരുനാമമുള്ളതിൽ ഒന്നുമാത്രമൊരിക്കലൊരുദിനം സ്വസ്ഥനായിട്ടിരിക്കുമ്പോഴെങ്കിലും.
സ്വപ്നത്തിൽത്താനറിയാതെയെങ്കിലും മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും അതുമല്ലൊരുനേരമൊരുദിനം ചെവികൊണ്ടിതു കേട്ടുവെന്നാകിലും ജന്മസാഫല്യമപ്പോഴേ വന്നുപോയ് ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ ശ്രീധരാചാര്യൻ താനും പറഞ്ഞിതു ബാദരായണൻ താനുമരുൾചെയ്തു: ഗീതയും പറഞ്ഞീടുന്നതിങ്ങനെ വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ. മതിയുണ്ടെങ്കിലൊക്കെ മതിയിതു തിരുനാമത്തിൽ മാഹാത്മ്യമാമിതു പിഴയാകിലും പിഴകേടെന്നാകിലും തിരുവുള്ളമരുൾക ഭഗവാനെ.